2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

മെയ് ദിനം: വർഗ്ഗ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക.

സാമ്രാജ്യത്വ പ്രതിസന്ധിയുടെ ഭാരം തൊഴിലാളിവര്‍ഗ്ഗത്തിന്ന് കടുത്ത ദുരിതങ്ങള്‍ സൃഷ്ടിച്ച്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മെയ് ദിനം കടന്നു വരുന്നത്.
സാര്‍വ്വദേശീയ തൊഴിലാളി വര്‍ഗ്ഗവും ലോകത്തെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗവും അഭൂതപൂര്‍വ്വമായ വിധത്തില്‍ ആഗോളസാമ്പത്തികപ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.
ചൈനയിലായാലും മുന്‍ യു എസ് എസ് ആറിലായാലും അമേരിക്കയിലായാലും വിശേഷിച്ചും ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലെ അടിച്ചമര്‍ത്തപ്പെട്ട രാജ്യങ്ങളുടെ കാര്യമായാലും കനത്ത തൊഴിലില്ലായ്മ,പാര്‍പ്പിടം നഷ്ടപ്പെടല്‍,പട്ടിണി, രോഗങ്ങള്‍ എന്നിവ വര്‍ദ്ധിച്ചു.
ഈ സമയത്ത് യൂറോപ്പ്,ജപ്പാന്‍ അമേരിക്ക എന്നിവിടങ്ങളിലെ സാമ്രാജ്യത്വസര്‍ക്കാറുകളാവട്ടെ ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണക്കാരായ കുത്തക മുതലാളിത്ത ഫൈനാന്‍സിയര്‍മാര്‍ക്ക് ശതകോടിക്കണക്കിന്ന് രൂപ സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്ത് നല്‍കി അവരെ സഹായിക്കാനാണ് ശ്രമിച്ചത്.

ശീതസമരം അവസാനിക്കുകയും ഇരുചേരികളായി ലോകത്തെ വിഭജിച്ചു നിര്‍ത്തി സാമ്രാജ്യത്വ സാമ്പത്തിക ഘടനയെ മുന്നോട്ട് നയിച്ച
അമേരിക്ക രൂപം നല്കിയ നവലോകക്രമം സാര്‍വദേശീയ തലത്തില്‍ മുതലാളിത്ത സമ്പദ്ഘടനയ്ക്ക് പുതുജീവന്‍ നല്‍കിയിരുന്നത് നാളിതുവരെ തൊഴിലാളി വര്‍ഗ്ഗം രക്തരൂക്ഷിതമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ ഒന്നൊന്നായി തകര്‍ത്തുകൊണ്ടായിരുന്നു.
സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം നിഷേധിക്കുന്ന ഉദ്ഗ്രഥിദ ലോകക്രമത്തില്‍ ബൂര്‍ഷ്വാസിയുടെ അവകാശമായി വികസനവും അതിനു ചിലവഴിക്കേണ്ടിയിരുന്ന അദ്ധ്വാനം കൂലി അടിമത്തമാണെന്നും സ്ഥാപിച്ചെടുക്കാനുള്ള ശ്രമം വ്യാപകമായി.
തൊഴിലാളി വര്‍ഗ്ഗ പോരാട്ടങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന വാദഗതികള്‍ ബൂര്‍ഷ്വാമാധ്യങ്ങള്‍ വഴി നിരന്തരം പ്രചരിപ്പിക്കപ്പെട്ടു.
എന്നാല്‍,ഏകധ്രുവലോകം കെട്ടിപ്പടുക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ ലഭിച്ച സ്വീകാര്യത താല്‍ക്കാലികമായിരുന്നു.
അതിന്റെ കൊടുതികള്‍ അനുഭവിക്കാന്‍ തുടങ്ങിയ തൊഴിലാളി വര്‍ഗ്ഗ പ്രക്ഷോഭങ്ങളെതുടര്‍ന്ന് മങ്ങലേല്‍ക്കാന്‍ ആരംഭിച്ചു. തുടക്കത്തിലുണ്ടായ കുതിച്ചു ചാട്ടം സാമ്രാജ്യത്വവ്യവസ്ഥയുടെ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് ലോകത്തെ നയിച്ചത്. ആഗോള സമ്പദ്ഘടനയെ നിയന്ത്രിച്ചിരുന്ന സാമ്രാജ്യത്വ മൂലധനകേന്ദ്രങ്ങള്‍ സാമ്പത്തികതകര്‍ച്ചക്ക് വിധേയമായി അതിന്റെ ആസന്നമായ പതനത്തിലേക്ക് കൂപ്പ്കുത്തിയ സന്ദര്‍ഭത്തില്‍
തൊഴില്‍ മേഖലകളില്‍ നിന്ന് തൊഴിലാളി വര്‍ഗ്ഗത്തെ നിഷ്കരുണം പിരിച്ചു വിട്ടുകൊണ്ടാണ് സ്വന്തം പ്രതിസന്ധിയുടെ ആക്കം കുറയ്ക്കാന്‍ മൂലധനശക്തികള്‍ ശ്രമിച്ചത്.
സാമ്രാജ്യത്വരാജ്യങ്ങള്‍ മുതല്‍ പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങള്‍ വരെ ദശലക്ഷക്കണക്കിന്ന് തൊഴിലാളികളുടെ തൊഴിലും ഉപജീവനത്തിനുള്ള അവകാശവും നിഷേധിക്കപ്പെട്ടു.
കാര്‍ഷിക വ്യസായമേഖലകളെ അപ്രധാനമാക്കി ഐടി ടൂറിസം മേഖലകളെ വികസനത്തിന്റെ പുത്തന്‍ മാര്‍ഗ്ഗമാറ്റി വളര്‍ത്തിയ മൂലധന ശക്തികള്‍
ഈ മേഖലയില്‍ തൊഴിലിലേര്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കുന്നതിന്ന് കൂട്ട പിരിച്ചുവിടല്‍ പ്രതിവിധിയായി നടപ്പാക്കുന്നു.
കനത്ത ശമ്പളം പറ്റിയിരുന്ന ഐടി മേഖലയിലെ ജീവനക്കാര്‍ ഒരു എക്സിക്യുട്ടീവ് വിഭാഗത്തിന്റെ സ്വഭാവവും ജീവിതശൈലിയുടേയും ഉടമകളായതിനാല്‍ വ്യാപകമായ പ്രക്ഷോഭങ്ങള്‍ ഈ വിഭാഗത്തിന്നിടയില്‍ നിന്ന് ഉയര്‍ന്ന് വരാത്തത് മൂലധന ശക്തികള്‍ക്ക് ഏറെ സഹായകരമായിരിക്കുന്നു.
അതേ സമയം സാമ്രാജ്യത്വ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഉയര്‍ന്നു വരുന്ന തൊഴിലാളി വര്‍ഗ്ഗ പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കുന്നതില്‍ സാര്‍വ്വദേശീയതലത്തില്‍ നേതൃത്വശക്തികളുടെ അഭാവവും സാമ്രാജ്യത്വത്തിന്റെ മുന്നോട്ടുപോക്കിനുള്ള സാഹചര്യമൊരുക്കുന്നു.
ആഗോളീകരണത്തിന്റെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ രൂപംകൊണ്ട തൊഴിലാളി വര്‍ഗ്ഗ പ്രക്ഷോഭങ്ങള്‍ പരിശോധിച്ചാല്‍ ചരിത്രത്തിലെ മറ്റേതൊരു കാലഘട്ടത്തേക്കാളും വര്‍ധമാനമായ പ്രക്ഷോഭങ്ങളാണ് രൂപം കൊണ്ടത്. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ സാര്‍വ്വദേശീയ സംഘടന കേട്ടിപ്പടുക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യമാണ് ലോകസാഹചര്യം തൊഴിലാളി വര്‍ഗ്ഗത്തിന്ന് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്.

സര്‍വ്വരാജ്യതൊഴിലാളി വര്‍ഗ്ഗത്തോട് സംഘടിക്കുവാന്‍ ആഹ്വാനംചെയ്ത മാര്‍ക്സിസ്റ്റ് ആചാര്യന്മാരുടെ ആഹ്വാനത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുംതോറും ശിഥിലീകരിക്കപ്പെട്ടു കിടക്കുന്ന തൊഴിലാളി പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വേഗതകൂട്ടുക എന്ന ചരിത്രപരമായ ദൗത്യത്തിനാണ് ഈ മെയ് ദിനം പ്രാധാന്യം നല്‍കേണ്ടത്.
തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രത്യശസാസ്ത്രവും ചെങ്കൊടിയും ഉയര്‍ത്തിപ്പിടിച്ച് മുതലാളിത്ത ശക്തികള്‍ക്ക് തൊഴിലാളി വര്‍ഗ്ഗത്തെ പണയപ്പെടുത്തുന്ന സോഷ്യല്‍ ഡമോക്രാറ്റുകള്‍ മുതല്‍ സാര്‍വ്വദേശീയ മൂലധനത്തിന്റെ അവിഭാജ്യഘടകമായ വര്‍ഗ്ഗീയ സംഘടനകളേയും,
തൊഴിലാളി വര്‍ഗ്ഗത്തെ അന്യവര്‍ഗ്ഗ പ്രത്യായശാസ്ത്രത്തിന്ന് കീഴടക്കി പോരാട്ടങ്ങളെ ശിഥിലീകരിക്കുന്ന ഭരണവര്‍ഗ്ഗപിന്തിരിപ്പന്‍ ട്രേഡ് യൂണിയനുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക എന്ന ഉത്തരവാദിത്വം ഗൗരവമേറിയതാണ്. വിപ്ലവ പ്രസ്ഥാനത്തിനുള്ളില്‍ ശൈഥില്യം വളര്‍ത്തി തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനത്തില്‍ അവിശ്വാസം വളര്‍ത്തിയെടുക്കാനുള്ള ഭരണ വര്‍ഗ്ഗ ഗൂഡാലോചനകളെ തിരിച്ചറിയേണ്ടതും അതീവ പ്രാധാന്യമേറിയതാണ്.
മെയ് ദിനത്തിന്റെ ഈ വേളയില്‍,
തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഐക്യദാര്‍ഡ്യത്തിന്റെ മഹത്തായ സാര്‍വ്വദേശീയ ദിനത്തില്‍,
ലോകത്തെമ്പാടും പോരാടിക്കൊണ്ടിരിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിനും മറ്റു ജനവിഭാഗങ്ങള്‍ക്കും
തങ്ങളുടെ ജീവിതനിലവാരം പ്രതിരോധിക്കുന്നതിന്നു വേണ്ടിയും ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ക്കും ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയും
അവര്‍ നടത്തിയ എണ്ണമറ്റ പോരാട്ടങ്ങള്‍ക്കും അഭിവാദ്യങ്ങളര്‍പ്പിക്കുന്നു. 

2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

വിപ്ലവ ജനകീയ ബദൽ പടുത്തുയർത്തുക.

പ്രിയമുള്ളവരെ,
രണ്ടുദശാബ്ദക്കാലമായി രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുത്തൻ അധിനിവേശം ഏറ്റവും വിനാശം വിതക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം .
ഉല്പാദനമേഖലകൾ മുരടിപ്പിക്കുകയും ഊഹമേഖലകൾ സമാനതകൾ ഇല്ലാത്ത വിധം വളരുകയും ചെയ്യുന്നതാണ് കേരളത്തിന്റെ വർത്തമാനാവസ്ഥ.
ആവശ്യമായ അരിയുടെ ആറിലൊന്ന് പോലും ഉല്പാദിപ്പിക്കാനാവാത്ത വിധം ഭഷ്യ പ്രതിസന്ധിയും വിലക്കയറ്റവും തൊഴിലില്ലായ്മയും, അഴിമതിയും സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങളുമെല്ലാം സംസ്ഥാനത്തും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു.
വികസനത്തിന്റെ പേരിൽ അവശേഷിക്കുന്ന കൃഷിഭൂമി പോലും റിയൽ എസ്റ്റേറ്റ് മാഫിയകൾ ടൂറിസ്റ്റ് റിസോൾട്ടുകൾക്കും വ്യാപാരസമുച്ചയങ്ങൾക്കും പ്രത്യേക സാമ്പത്തികമേഖലകൾക്കും ഗോൾഫ്കോഴ്സുകൾക്കും വിനോദപാർക്കുകൾക്കും ബി ഓ ടി റോഡ്‌ വികസനത്തിന്നും മറ്റുമായി കവർന്നെടുക്കപ്പെടുന്നു.
ഈ സാമ്പത്തികപ്രവണതകൾക്കൊപ്പം മുമ്പത്തെ നവോത്ഥാനമുന്നേറ്റങ്ങളിലൂടെ നേടിയ എല്ലാ പുരോഗമന മൂല്യങ്ങളും നഷ്ടമാവുകയും സ്ത്രീകളും ദളിതരും ആദിവാസികളുമടക്കം എല്ലാമർദ്ദിത വിഭാഗങ്ങൾക്കുമെതിരായ കടന്നാക്രമണങ്ങൾ ശക്തിപ്പെടുകയും അതുവഴി സർവ്വതലസ്പർശിയായ ജീർണത കേരളത്തെ പുത്തൻ അധിനിവേശത്തിന്റെ ഒരു ഷോകേസാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സി പി ഐ (എം) നയിക്കുന്ന എൽ ഡി എഫും ,കോൺഗ്രസ്സ് നയിക്കുന്ന യു ഡി എഫും ,ബി ജെ പി യും അവരുടെ സഖ്യ കഷികളുമെല്ലാം പുത്തൻ അധിനിവേശത്തിന്റേയും നവ ഉദാരീകരണത്തിന്റേയും പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.
അടിസ്ഥാന നയങ്ങളിൽ ഒരഭിപ്രായ വ്യത്യാസവുമില്ലാത്ത ഈ മുന്നണികൾ തെരഞ്ഞെടുപ്പിൽ പരസ്പരം ഗ്വോ, ഗ്വോ വിളിക്കുന്നത് അടുത്തഭരണത്തിലൂടെ ഈ നയങ്ങൾ ആര് കൂടുതൽ ഊർജ്ജിതമാക്കണമെന്നത് സംബന്ധിച്ചാണ് .      
ഈ സഹചര്യത്തിലാണ് ആഗോളീകരണ നയങ്ങൾക്കും പുത്തൻ അധിനിവേശം സൃഷ്ടിക്കുന്ന എല്ലാവിനാശങ്ങൾക്കുമെതിരെ ഒരു വിപ്ലവ ജനകീയബദൽ സംസ്ഥാനത്ത് കെട്ടിപ്പടുക്കുന്നതിലേക്ക്നയിക്കുന്ന ഒരു തെരഞ്ഞെടുപ്പ് പ്രകടനപത്രിക മുന്നോട്ട് വെച്ചുകൊണ്ട് സി പി ഐ (എം എൽ ) സംസ്ഥാനത്ത് 14 നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനർത്ഥികളെ നിർത്തി മത്സരിക്കുന്നത്.
ബൂർഷ്വപാർലമെന്ററി സംവിധാനംകൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാവില്ലെന്ന താണ് സി പി ഐ (എം എൽ) ന്റെ നിലപാട്.
സാമ്രാജ്യത്വ ആഗോളീകരണത്തിനും പിന്തിരിപ്പൻ ഭരണ നയങ്ങൾക്കുമെതിരേ വിശാലമായ ജനകീയ ഐക്യനിര പടുത്തുയർത്തിക്കൊണ്ട്മാത്രമേ ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കാനാകൂ.
രാജ്യദ്രോഹ ജനവിരുദ്ധ ഭരണവ്യവസ്ഥക്കെതിരേ കോടിക്കണക്കിന്ന് ജനങ്ങൾ അണിനിരക്കുന്ന രാജ്യവ്യാപകപ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടു വരികയെന്നതാണ് വിപ്ലവശക്തികളുടെ കടമ.
ഇപ്രകാരം ഇന്നത്തെ ഭരണ വർഗ്ഗ ബദലുകൾക്കും നവ ഉദാരീകരണ നയങ്ങൾക്കുമെതിരെ ഒരു ജനകീയബദൽ മുന്നോട്ട് വെച്ചുകൊണ്ടും അതിന്നുവേണ്ടി പ്രചരണം നടത്തികൊണ്ടും തൊഴിലാളികളേയും കർഷകരുടേയും മറ്റദ്ധ്വാനിക്കുന്ന ബഹുജനങ്ങളൂടേയും ഉശിരൻ സമരങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പുകളെ ഉപയോഗപ്പെടുത്തുകയെന്നതാണ് പാർട്ടിയുടെ സമീപനം.
തെരഞ്ഞെടുപ്പിൽ പങ്കെടുത്തുകൊണ്ട് പാർട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയലഷ്യങ്ങൾ ജനങ്ങൾക്കു മുമ്പിൽ വിശദീകരിക്കാനും ജീർണ്ണിച്ച ബൂർഷ്വാഭരണ സംവിധാനത്തെ തുറന്നു കാട്ടാനും കഴിയുമെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.
രാഷ്ട്രീയാധികാരം വിപ്ലവപരമായി പിടിച്ചെടുക്കാൻ കഴിയുന്ന ജനകീയപോരാട്ടങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പ് വിപുലമായ രാഷ്ട്രീയ ക്യാമ്പയിനുള്ള വേദിയാക്കി മാറ്റണമെന്നും പാർട്ടിവിലയിരുത്തുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി ഐ (എം എൽ ) സ്ഥാനാർത്ഥികൾക്ക് വോട്ടുകൾ രേഖപ്പെടുത്തി സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങൾക്ക് ,വിപ്ലവബദലിനായ പ്രക്ഷോഭങ്ങൾക്ക് പിന്തുണപ്രഖ്യാപിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.