2012 ജൂൺ 4, തിങ്കളാഴ്‌ച

സ:TP യുടെ രക്തസാക്ഷിത്വം ഉയർത്തിപ്പിടിക്കുക .

ഭരണ വർഗ്ഗ രാഷ്ട്രീയത്തിലേക്കുള്ള CPI-M-ന്റെ ജീർണ്ണതക്കും
നവ ഉദാരീകരണ-ആഗോളീകരണ നയങ്ങളുടെ നടത്തിപ്പുകാരായിട്ടുള്ള അതിന്റെ അധ:പതനത്തിനും
അതിന്റെ ഭാഗമായ കോപ്പറേറ്റ്‌ സേവയ്ക്കും പാർലമന്ററി അവസരവാദത്തിനുമെതിരേ പോരാടി
CPI-M- നിന്നും പുറത്തു വരികയും വിപ്ലവ ഇടതു പക്ഷത്ത്‌ നിലയുറപ്പിക്കുകയുമാണ്‌ സഖാവ്‌ ചന്ദ്രശേഖരനും സഖാക്കളും ചെയ്തത്‌.
എം വി രാഘവനും ഗൗരിയമ്മയും അടക്കമുള്ള ആളുകളേപ്പേലെ
ഏറ്റവുമൊടുവിൽ നെയ്യാറ്റിൻ കരയിൽ ശെൽവരാജിനെപ്പോലെ CPI-M-ൽ നിന്നും പുറത്തു വന്ന്
കോൺഗ്രസ്സ്‌ നയിക്കുന്ന വലതു പാളയത്തിലേക്ക്‌ പോകാതെ ഇടതുപക്ഷ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ഒഞ്ചിയത്തെ സഖാക്കൾ.
1969- ൽ CPI-ML- രൂപീകൃതമായപ്പോൾ അക്കാലത്തും തുടർന്നും 
അതിന്റെ പ്രവർത്തകരോടെടുത്ത അതേ സമീപനം തന്നെ
ഒഞ്ചിയത്ത്‌ സ:ചന്ദ്രശേഖരനോടും സഖാക്കളോടു മെടുക്കാൻ CPI-M- നെ തുടക്കം മുതൽ നിർബന്ധിതമാക്കിയ ഘടകവും ഇതു തന്നെയാണ്‌.
പുറത്താക്കപ്പെടുന്നവരേയും പുറത്തു പോകുന്നവരേയും വലതു പക്ഷ പാളയത്തിലേക്ക്‌ തള്ളി വിടുകയെന്ന തന്ത്രം
 മഹത്തായ ഒഞ്ചിയം സമരത്തിന്റെ പൈതൃകം പേറുന്ന ഒഞ്ചിയം സഖാക്കളുടെ കാര്യത്തിൽ ഫലപ്രദമാകാതെ വന്നതും,     
അത്‌ CPI-M- അണികളിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന്ന് കാരണമായതും
ഇത്തരമൊരു പൈശാചികമായ കൊലപാതകത്തിലേക്ക്‌ നയിച്ച ഘടകമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

സഖാവ്‌ ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ തങ്ങൾക്ക്‌ പങ്കില്ലെന്ന്
CPI-M- സംസ്ഥാന നേതൃത്വം എത്ര തന്നെ ആവർത്തിച്ച്‌ പ്രസ്താവിച്ചാലും അത്‌ വിശ്വസിക്കാത്ത അവസ്ഥയിലേക്ക്‌
കേരളത്തിലെ ജനങ്ങളും ആ പാർട്ടിയുടെ തന്നെ അണികളും എത്തിക്കഴിഞ്ഞു എന്ന അവസ്ഥയാണുള്ളത്‌.
 മാർക്ക്സിസ്റ്റ്‌ വർഗ്ഗ നിലപാടുകൾ കയ്യൊഴിഞ്ഞ്‌ ഉദ്യോഗസ്ഥ മേധാവിത്വത്തിലും കോർപ്പറേറ്റ്‌ സേവയിലും അധിഷ്ടിതമായ
മറ്റൊരു പെറ്റിബൂർഷ്വാ പാർട്ടിയായി CPI-M- അധ:പ്പതിച്ചതിന്റെ പരിണതിയാണിത്‌.
ഈയിടെ കഴിഞ്ഞ അതിന്റെ 20-ആം കോൺഗ്രസ്സ്‌ അംഗീകരിച്ച രേഖകളും അതിന്റെ ഭാഗമായി നടന്ന ചർച്ചകളും കാണിക്കുന്നത്‌
നവ ഉദാരീകരണ നയങ്ങൾ നടപ്പാക്കുന്നതിനും അതിനായി പാർലമന്ററി അധികാരവ്യവസ്ഥക്കകത്ത്‌ നീക്ക്‌ പോക്കുകൾ നടത്തുന്നതിനപ്പുറം
ഫലപ്രദമായ ഒരു ബദലും മുന്നോട്ട്‌ വെക്കാൻ CPI-M-ന്ന് കഴിയില്ലെന്നതാണ്‌.
കഴിഞ്ഞ നിരവധി വർഷങ്ങളായി തുടരുന്ന ഈ പ്രവണതയുടെ ഫലമായി സോവിയറ്റ്‌ യൂണിയനിലും പിന്നീട്‌ ചൈനയിലും സംഭവിച്ചതുപോലെ
 മാർക്ക്സിസ്റ്റ്‌ നിലപാടുകൾ കൈമോശം വന്ന ഊഹമൂലധന-കോർപ്പറേറ്റ്‌-ഭൂമാഫിയാ താൽപര്യങ്ങൾ സേവിക്കുന്ന
ഒരു ഉദ്യോഗസ്ഥ മേധാവിത്വ പാർട്ടിയായിCPI-M- മാറിക്കഴിഞ്ഞു.
CPI-M- ഉൾപ്പെട്ടതും കഴിഞ്ഞ രണ്ട്‌ ദശാബ്ദത്തിലേറെയായി കണ്ണൂരിൽ തുടരുന്നതുമായ
കൊലപാതക രാഷ്ട്രീയ പരമ്പര ഈ പശ്ചാത്തലത്തിലാണ്‌ വിലയിരുത്തപ്പെടേണ്ടത്‌
പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായി എതിരാളികളെ നേരിടാനുള്ള ആർജ്ജവം നഷ്ടമാകുന്നതിന്റെ തെളിവാണ്‌
ഇപ്രകാരം ഭരണവർഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗമായ കൊലപാതക രാഷ്ട്രീയം സ്വീകരിക്കുന്നതിന്ന്CPI-M-നെപ്രേരിപ്പിക്കുന്നത്‌.
മാർക്ക്സിസ്റ്റ്‌ വർഗ്ഗ രാഷ്ട്രീയം നഷ്ടമാകുകയും ഉദ്യോഗസ്ഥ മേധാവിത്വ സംഘടനാശൈലി തുടരുകയും ചെയ്യുന്നിടത്തോളം
ഈ ദുഷ്‌പ്രവണത കൂടുതൽ കൂടുതൽ ശക്തിപ്പെടുകയാണ്‌ ചെയ്യുക.

ലോക സഭയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തുകൊണ്ട്‌ ഒന്നാം യുപിഎ സർക്കാറിനെ താങ്ങിനിർത്തിയതു മുതലുള്ള CPI-M ന്റെ രാഷ്ട്രീയ ജീർണ്ണത കുത്തനെയായിരുന്നു.
ഭരണ വർഗ്ഗ പാർട്ടികൾ ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളുമായി മത്സരിച്ചുകൊണ്ട്‌ നവ ഉദാരീകരണനയങ്ങൾ
ബംഗാളിലും കേരളത്തിലും തീവ്രമാക്കിയതിന്നിടയിൽ
നിലവിലുള്ള വ്യവസ്ഥയിൽ മർദ്ദിത ജനവിഭാഗങ്ങൾക്ക്‌ ലഭ്യമാകുന്ന ക്ഷേമപദ്ധതികൾ എത്തിച്ചുകൊടുക്കാൻ പോലും CPI-M- നയിക്കുന്ന സർക്കാറുകൾ താൽപര്യം കാട്ടിയില്ല.
എന്നു മാത്രമല്ല
സിംഗൂരിലും നന്ദിഗ്രാമിലും പ്രകടമായതു പോലെ കോർപ്പറേറ്റ്‌ വൽക്കരണത്തിന്റെ പേരിൽ
ജനങ്ങൾ ഏറ്റവുമതികം അടിച്ചമർത്തപ്പെടുന്നതും കുടിയൊഴിപ്പിക്കുന്നതുമായ സംസ്ഥാനങ്ങളിലൊന്നായി.
34 വർഷം തുടർച്ചയായിCPI-M-ഭരിച്ച ബംഗാൾ ഏറ്റവുമതികം ജനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ പാലായനം ചെയ്യുന്ന പ്രദേശങ്ങളിലൊന്നായി മാറി.
കേരളത്തിലും ബംഗാളിലും മറ്റും നവ ഉദാരീകരണ-ആഗോളീകരണ നയങ്ങൾക്ക്ബദലില്ല എന്ന് CPI-M-നേതൃത്വം പരസ്യനിലപാടെടുക്കുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങൾ നീങ്ങി.
ഭരണ വർഗ്ഗങ്ങൾക്കും കോർപ്പറേറ്റ്‌ മൂലധനമാഫിയകൾക്കും വിടുപണിചെയ്യുന്ന 
രാഷ്ട്രീയ ജീർണ്ണതയുടെ അഭിവാജ്യഘടകമാണ്‌ ക്വട്ടേഷൻസംഘങ്ങളെ ഉപയോഗിച്ചുള്ള കൊലപാതകരാഷ്ട്രീയത്തിലേക്കുള്ള CPI-ന്റ  അധ:പതനം.
നേതൃത്വത്തിന്റെ തെറ്റായ നിലപാടുകൾക്കെതിരേ കലാപം ചെയ്ത്‌ പുറത്തുപോകുന്നവർക്കൊപ്പം
പാർട്ടിവിട്ട്‌ കൂടുതൽപേർ ശരിയായ ഇടതുപക്ഷ നിലപാടിലേക്ക്‌ പോകാനുള്ള സാദ്ധ്യതകൾ വർദ്ധിച്ചു വരുന്ന വർത്തമാന സാഹചര്യത്തിൽ വേണം
സഖാവ്‌ ചന്ദ്രശേഖരന്റെ കൊലപാതകത്തെ നോക്കികാണാൻ.
CPI-M-ന്റെ ഈ അസഹിഷ്ണതക്കും ഫാസിസ്റ്റ്‌ പ്രവണതക്കുമെതിരേ പുരോഗമന ജനാധിപത്യശക്തികൾ ശക്തമായി രംഗത്തു വരേണ്ടതുണ്ട്‌

 ഇപ്രകാരം CPI-M- തുറന്നു കാട്ടപ്പെടുകയും സ്വന്തം അണികളോട്‌ പോലും വിശദീകരിക്കാനാകാതെ ഒറ്റപ്പെടുകയും ചെയ്യുന്ന സന്ദർഭം വിദഗ്ദമായി ഉപയോഗപ്പെടുത്തി
കോൺഗ്രസ്സ്‌ നേത്രത്വത്തിൽ എല്ലാ ഭരണ വർഗ്ഗ പാർട്ടികളും കോർപ്പറേറ്റ്‌-കുത്തക മാധ്യമങ്ങളും അറിയപ്പെടുന്ന കമ്യൂണിസ്റ്റ്‌ വിരുദ്ധ ബുദ്ധിജീവികളെ മുന്നിൽ നിർത്തി
അങ്ങേയറ്റം വിഷലിപ്തമായ ഒരു കമ്യൂണിസ്റ്റ്‌ വിരുദ്ധകാമ്പയിനാണ്‌ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്‌.
മുതലാളിത്ത പാതയിലേക്ക്‌ ജീർണ്ണിച്ചതിന്റെ തുടർച്ചയായി സോവിയറ്റ്‌ യൂണിയൻ തകർന്നപ്പോൾ കമ്യൂണിസവും വർഗ്ഗ സമരവും തൊഴിലാളി വർഗ്ഗ പ്രത്യശാസ്ത്രവുമെല്ലാം അസ്തമിച്ചുവേന്ന് സാമ്രാജ്യത്വ കേന്ദ്രങ്ങളും പിന്തിരിപ്പന്മാരും കൊണ്ടുപിടിച്ചു നടത്തിയ കുപ്രചരണത്തെ അനുസ്മരിക്കുന്ന തരത്തിലാണ്‌ ഇപ്പോഴിത്‌ നടക്കുന്നത്‌
കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പേരും കൊടിയും ഉപയോഗിക്കുന്നതൊഴിച്ചാൽ അടിസ്ഥാന നിലപാടുകളിൽ വ്യവസ്ഥാപിത പക്ഷത്ത്‌ നിലയുറപ്പിച്ചു കഴിഞ്ഞCPI-M-നെ കമ്യൂണിസ്റ്റ്‌ പാർട്ടിയായി ചിത്രീകരിച്ച്‌ കമ്യൂണിസത്തെ താറടിക്കാനുള്ള ഈ നീക്കം വിപ്ലശക്തികൾ തിരിച്ചറിയേണ്ടതുണ്ട്‌.
സോവിയറ്റ്‌ യൂണിയൻ തകർന്നതും ചൈന മുതലാളിത്ത-സാമ്രാജ്യത്വ രാജ്യമായി പരിവർത്തിച്ചതും സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള കടന്നുകയറ്റം കൊണ്ടായിരുന്നില്ലെന്നും
മറിച്ച്‌ സോഷ്യലിസം നടപ്പാക്കുന്നതിലുണ്ടായ ദൗർബല്യങ്ങളും
രണ്ടാം ലോകമഹായുദ്ധാനന്തരമുണ്ടായ പുത്തൻ കൊളോണിയൽ വ്യവസ്ഥയേയും മൂലധനത്തിന്റെ ചലനക്രമങ്ങളേയും മനസ്സിലാക്കുന്നതിലുണ്ടായ
പ്രത്യായശാസ്ത്ര പരിമിതികളുമാണെന്ന് വിലയിരുത്താൻ കഴിയുന്ന മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്കൾക്ക്‌ മാത്രമേ
ഈ കമ്യൂണിസ്റ്റ്‌ വിരുദ്ധ കാമ്പയിനെ ഫലപ്രദമായി ചെറുക്കാനാകൂ.
CPI-M-ന്റെ ക്രിമിനൽ വൽക്കരണത്തേയും ജീർണ്ണതയേയും ചൂണ്ടിക്കാട്ടി കമ്യൂണിസ്റ്റ്‌ വിരുദ്ധകാമ്പയിനും സ്നേഹസന്ദേശ യാത്രകൾക്കും ഇറങ്ങിത്തിരിച്ചിരിക്കുന്ന
 UDF- ഭരണത്തിന്റെ ലക്ഷ്യം അതിന്റെ മറവിൽ കേരളത്തിൽ പുത്തൻ അധിനിവേശവും കോർപ്പറേറ്റ്‌ വൽക്കരണവും സർവ്വത്ര അഴിമതിയും വർഗ്ഗീയ വൽക്കരണവും
മാഫിയാ വൽക്കരണവും ശക്തിപ്പെടുത്തലാണ്‌.
അടിയന്തിരാവസ്ഥയിലൂടേയും സിഖ്‌ വംശഹത്യയിലൂടേയും എണ്ണമറ്റ വർഗ്ഗീയകലാപങ്ങൾക്ക്‌ നേതൃത്വം നൽകുന്നതിലൂടേയും
കോപ്പരേറ്റ് മൂലധനത്തിനു വേണ്ടി ജനങ്ങളെ അടിച്ചമർത്തുന്നതിന്റേയും രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നതിലൂടേയും
എല്ലാവിധ അധോലോക-അവിശുദ്ധ ബാന്ധവങ്ങളിലൂടേയും എണ്ണിയാലൊടുങ്ങാത്ത കൂട്ടക്കൊലകൾക്ക്‌ നേതൃത്വം നൽകിപോന്നിട്ടുള്ള കോൺഗ്രസ്സിന്റെ
സ്നേഹ സന്ദേശ യാത്ര മനം പുരട്ടലുണ്ടാക്കുന്നതാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

 പറഞ്ഞു വരുന്നത്‌ ,അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌ :-

സഖാവ്‌ ചന്ദ്രശേഖരന്റെ കൊല പാതകത്തെ തുടർന്ന് CPI-M- സംസ്ഥാനനേതൃത്വം നടത്തിയ പ്രസ്ഥാവന
ഡാങ്കേയിസ്റ്റ്‌ നിലപാടാണെന്ന് സഖാവ്‌ വി എസ്സ്‌ അച്ചുതാനന്ദൻ പറയുമ്പോൾ,
32 പേർ ഇറങ്ങി പോന്നിട്ട്‌ CPI-M എന്ന് പേരു നൽകി 10 ലക്ഷമായി വളർന്ന് വികസിക്കുകയും ചെയ്ത തന്റെ പാർട്ടി ഈ ഡാങ്കേയിസ്റ്റ്‌ സമീപനം-
വാക്കിൽ സോഷ്യലിസം പറയുകയും പ്രയോഗത്തിൽ ഭരണ വർഗ്ഗ രാഷ്ട്രീയവും നവ ഉദാരീകരണ നയങ്ങളും നടപ്പാക്കുന്ന - ഒരു സോഷ്യൽ ഡമോക്രാറ്റിക്ക്‌ പാർട്ടിയായി
CPI-M-നെ എപ്രകാരം അധപ്പതിപ്പിച്ചു എന്നും കൂടി വിശദീകരിക്കാൻ സ:വി എസ്സിന്ന് ബാദ്ധ്യതയുണ്ട്‌.
ഏതെങ്കിലും വ്യക്തികളുടെ അപഭ്രംശത്തിന്റെ പ്രശ്നം മാത്രമാക്കി ചുരുക്കി കാണാതെ താനുൾപ്പെടേയുള്ളവർ പിന്തുടർന്ന,
രൂപം നൽകിയ CPI-Mന്റെ പ്രത്യായശാസ്ത്ര- രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ടതാണെന്ന തിരിച്ചറിവ്‌ ഉണ്ടാകണം.

സഖാവ്‌ ചന്ദ്രശേഖരന്റ  രക്ത സാക്ഷിത്വം അർത്ഥവത്താകുന്നത്‌,
തൊഴിലാളികളും കർഷകരുമടങ്ങുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേയും,
സ്ത്രീകളും ദളിതരും ആദിവാസികളടക്കമുള്ള മർദ്ദിതവിഭാഗങ്ങളുടേയും താൽപര്യങ്ങളെ കയ്യോഴിഞ്ഞ്‌ ഭരണ പക്ഷത്തേക്ക്‌ ചുവട്‌ മാറ്റം നടത്തിയ
  CPI-M  ന്റെ ക്രിമിനൽ വൽക്കരണത്തേയും കൊലപാതകരാഷ്ട്രീയത്തേയും അപലപിക്കുന്നതോടൊപ്പം
അതിന്റെ മറവിൽ ശക്തിപ്പെടുന്ന കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രചരണങ്ങൾക്കെതിരേ ജാഗ്രത പുലർത്തുമ്പോഴുമാണെന്നുള്ളതുമാണ്‌.

2012 മേയ് 1, ചൊവ്വാഴ്ച

മെയ്‌ ദിന ചിന്തകള്‍


 ആഗോള വൽക്കരണ നയങ്ങൾ നടപ്പാക്കി മുന്നേറുന്ന  സാമ്രാജ്യത്വ വ്യവസ്ഥ
അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ,അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ്‌
 ഈ വർഷത്തെ മെയ്‌ ദിനം നാം ആചരിക്കുന്നത്‌.
അമേരിക്ക ഉൾപ്പെടേ നിരവധി രാജ്യങ്ങളിൽ സാമ്രാജ്യത്വ മൂലധനശക്തികൾക്കെതിരായി തൊഴിലാളിവർഗ്ഗം
ഉജ്ജ്വലമായ പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകുകയുണ്ടായി.
അറേബ്യൻ രാജ്യങ്ങളിലും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ
ലോകമെമ്പാടും 'ജാസ്മിൻ വിപ്ലവം' എന്നപേരിൽ പ്രകമ്പനം കൊണ്ടു.
അമേരിക്കൻ സിരാകേന്ദ്രമായ ' വാൾസ്സ്ട്രീറ്റ്‌ 'പിടിച്ചെടുക്കൽ സമരം സംഘടിപ്പിച്ചുകൊണ്ട്‌
തൊഴിലാളി വർഗ്ഗം മുതലാളിത്തത്തിന്നെതിരേ യുദ്ധ പ്രഖ്യാപനം നടത്തി.
സാമ്രാജ്യത്വ ആഗോളവൽക്കരണം ലോകജനതയുടെ 99 ശതമാനം വരുന്ന ജനങ്ങളെ കൊള്ളയടിക്കാനും
ഒരു ശതമാനം വരുന്ന കോടീശ്വരന്മാർക്ക്‌ ശതകോടീശ്വരന്മാരാകുന്നതിനും വേണ്ടിയുള്ളതായതിനാൽ
ആഗോളീകരണ പ്രക്രിയ അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു.
യൂറോപ്യൻ രാജ്യങ്ങളിലൊട്ടാകെ സമാനമായ പ്രക്ഷോഭങ്ങൾ നിലവിലുണ്ടായിരുന്ന സർക്കാറുകളെ
അട്ടിമറിക്കുന്ന തരത്തിലേക്ക്‌ വികസിച്ചു.
അതേസമയം,
തൊഴിലാളി വർഗ്ഗത്തിന്റെ മുൻകൈയ്യിൽ നടക്കേണ്ട സമരങ്ങൾക്ക്‌
രാഷ്ട്രീയ പ്രത്യായശാസ്ത്രദിശ നൽകുന്ന പ്രവർത്തനങ്ങൾ വികസിക്കാതിരുന്നതു മൂലം
സർക്കാറുകൾ രാജിവെക്കാൻ നിർബന്ധിതമായ രാജ്യങ്ങളിൽ പോലും തൊഴിലാളി വർഗ്ഗ സർക്കാറുകൾ സ്ഥാപിതമായില്ല.
എങ്കിലും ലോകമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങൾ മുതലാളിത്ത കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കുകയാണ്‌.
 ഇരുപത്തൊന്നാം നൂറ്റാണ്ട്‌ സാമ്രാജ്യത്വ മൂലധനശക്തികൾക്കെതിരായ
പോരാട്ടത്തിന്റെ നൂറ്റാണ്ടായിരിക്കുമെന്ന് ആവർത്തിച്ച്‌ ഉറപ്പിക്കുന്നതാണ്‌ ലോകസാഹചര്യം.

നമുക്കറിയാം,നമ്മളോർക്കുന്നു,
90കളിൽ തുടക്കമിട്ട ആഗോളീകരണ നയങ്ങൾ പ്രചരിപ്പിച്ചിരുന്നത്‌
സോഷ്യലിസ്റ്റ്‌ ആശയങ്ങളുടെ കാലം അസ്തമിച്ചിരിക്കുന്നു
മുതലാളിത്ത ജനാധിപത്യത്തിന്റെ നവലോകക്രമത്തിന്ന് തുടക്കം കുറിച്ചിരിക്കുന്നു എന്നും
വ്യവസായികളെ അഭിവൃദ്ധിപ്പെടുത്തിയാലേ രാജ്യം അഭിവൃദ്ധിപ്പെടുകയുള്ളൂ എന്നും ആയിരുന്നു.
അങ്ങിനെ വികസനത്തിന്റെ പരിപ്രേക്ഷ്യം തന്നെ ഈ നിലപാടിലേക്ക്‌ മാറ്റിമറിച്ചു.
എന്നാൽ ഇന്ന് അമേരിക്കൻ ഏകധ്രുവലോകത്തിന്റെ ചൂഷണാധിഷ്ടിതവും ഹിംസാത്മകവുമായ വിപണി സംസ്കാരം
മനുഷ്യവംശത്തിന്റെ നിലനിൽപിന്ന് തന്നെ ഭീഷണിയാണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞ തൊഴിലാളി വർഗ്ഗം
ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്‌.

ലോകമെമ്പാടുമുള്ള ബൂർഷ്വാ ഭരണ കൂടങ്ങൾ മുന്‍ കാലത്തെ ക്ഷേമ നടപടികളെല്ലം നിഷ്കരുണം വെട്ടിക്കുറച്ചു.
പ്രോവിഡന്റ്‌ ഫണ്ട്‌,ഇഎസ്സ്‌ഐ തുടങ്ങിയ സാമൂഹ്യ സുരക്ഷാ നടപടികൾ ഫാക്റ്ററി മാനേജ്‌മന്റുകൾ എടുത്തുകളഞ്ഞു.
മിനിമം വേതന നിരക്കുതന്നെ വെട്ടിക്കുറച്ചു.
കുടുംബ ഇൻഷൂറൻസ്‌, അപകട ഇൻഷൂറൻസ്‌ തുടങ്ങിയ സാമൂഹ്യ ക്ഷേമ പദ്ധതികൾ
തൊഴിലാളികളുടെ തന്നെ സംഭാവനകളിലൂന്നി സ്വകാര്യ കുത്തകകൾ
ഏറ്റെടുത്തു നടത്തുന്ന പങ്കാളിത്ത പദ്ധതികളായി മാറിക്കൊണ്ടിരിക്കുന്നു.

91-ൽ ആഗോളീകരണത്തിന്ന് തുടക്കം കുറിച്ച ഇന്ത്യയിൽ കോർപ്പറേറ്റ്‌ മൂലധനശക്തികൾക്ക്‌ ആധിപത്യം സ്ഥാപിക്കുന്നതിന്ന്
ഇന്ത്യാ ഗവൺമന്റ്‌ അടിസ്ഥാന സാഹചര്യമൊരുക്കികൊടുത്തു.
വിദേശ നാണ്യ നിയന്ത്രണ നിയമം,കുത്തക നിയന്ത്രണ നിയമം എന്നീ നിയമങ്ങൾ
90കളുടെ തുടക്കത്തിൽ പിൻ വലിച്ച കേന്ദ്രഗവൺമന്റിന്റെ ചുവടു പിടിച്ച്‌
പിന്നീട്‌ അധികാരത്തിൽ വന്ന ഗവൺമന്റുകൾ 49 ശതമാനത്തിൽ പരിമിതപ്പെടുത്തിയിരുന്ന
വിദേശമൂലധന പരിധിതന്നെ ഒഴിവാക്കി വിദേശശക്തികളുടെ പൂർണ്ണ നിയന്ത്രണത്തിലാക്കുന്നതിന്ന് സാഹചര്യ മൊരുക്കി.
ഓഹരി വിൽപന വഴി മൂലധന സമാഹരണം നടത്തുന്ന കേന്ദ്രസർക്കാർ തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കുകയും
വിആർഎസ്സിന്ന് പകരം സിഅർഎസ്‌ നടപ്പാക്കി തൊഴിൽ നിരോധനം പ്രാബല്യത്തിലാക്കി.
അദ്ധ്വാനഭാരം പതിന്മടങ്ങ്‌ വർദ്ധിച്ചു.
തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനൊപ്പം
തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങളും ട്രേഡ്യൂണിയൻ അവകാശങ്ങളും
ചിട്ടയായി കവർന്നെടുക്കുന്നതിലാണ്‌ ഭരണകൂടങ്ങൾ  ഇന്നേർപ്പെട്ടിരിക്കുന്നത്‌.
നേരിട്ടുള്ള നിയമ നിർമ്മാണങ്ങളിലൂടേയും തൊഴിലാളികളുടെ അവകാശങ്ങൾക്കെതിരേ
വിധി പ്രസ്താവിക്കുന്ന കോടതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടുമാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌.

ചുരുക്കി പറഞ്ഞാൽ
ഒരു നൂറ്റാണ്ടുകാലത്തെ സുദീർഘമായ പോരാട്ടങ്ങളിലൂടെ സംഘടിത തൊഴിലാളി വർഗ്ഗം നേടിയെടുത്ത
തൊഴിൽ അവകാശങ്ങൾ,ആഗോളീകരണ പ്രക്രിയയോടെ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നു.
2005-ലെ തൊഴിൽ നിയമ ബേദഗതി വ്യവസായ തൊഴിൽ തർക്ക നിയമം അപ്രസക്തമാക്കി.
 ഇന്ത്യയിലെ 6ശതമാനം വരുന്ന സഘടിത തൊഴിൽ മേഖലയിലേക്ക്‌
കോണ്ട്രാക്റ്റ്‌ ലേബർ സമ്പ്രദായം ,ഔട്ട്സോഴ്സിംഗ്‌ എന്നിവ വ്യാപിപ്പിക്കുക വഴി
തൊഴിൽ സുരക്ഷിതത്വം ഘട്ടം ഘട്ടമായി അവസാനിപ്പിച്ചുകൊണ്ടിരിക്കുന്നു.
സംഘടിത വ്യവസായം അടച്ചു പൂട്ടിയും വികേന്ദ്രീകരിച്ചും അസംഘടിത മേഖലയായി പരിവർത്തിപ്പിക്കുന്നു.

ഫൈനാൻസ്‌ മൂലധനത്തിന്റെ കടന്നുകയറ്റം അദ്ധ്വാനവും മൂലധനവും തമ്മിലുള്ള വൈരുദ്ധ്യത്തെ രൂക്ഷമാക്കിയിരിക്കുന്നു.
ലോകത്ത്‌ സോഷ്യലിസ്റ്റ്‌ ചേരിയും സോഷ്യലിസത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും ശക്തമായിരുന്ന സന്ദർഭത്തിലാണ്‌
മുതലാളിത്ത രാജ്യങ്ങളിലേയും കോളനിരാജ്യങ്ങളിലേയും തൊഴിലാളികൾക്ക്‌
മെച്ചപ്പെട്ട കൂലിയും സേവന വേതന വ്യവസ്ഥകളും നിലനിന്നിരുന്നത്‌.
മുതലാളിത്ത ആശയങ്ങളെ പ്രതിരോധിച്ച്‌ വർഗ്ഗ സമരത്തിന്റേയും സോഷ്യലിസത്തിന്റേയും
തൊഴിലാളി വർഗ്ഗ രാഷ്ട്രീയ താൽപര്യത്തിന്റേയും ആശയങ്ങളെ സമൂഹത്തിൽ പ്രചരിപ്പിക്കുക
തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളുടെ മുഖ്യകടമായി ഏറ്റെടുക്കേണ്ടതുണ്ട്‌.

നവലിബറൽ നയങ്ങളുടെ മൂന്നാം തലമുറ പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകുന്ന മന്മോഹൻ സർക്കാർ
വ്യവസ്ഥാപിത ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പരോക്ഷ പിന്തുണയോടെ
കോർപ്പറേറ്റുകൾക്ക്‌ സർവ്വ്വതന്ത്ര സ്വാതന്ത്ര്യം നൽകുന്ന സാഹചര്യത്തിൽ
സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്‌.
ഇടത്പക്ഷപാർട്ടികളുടെ അധികാര പങ്കാളിത്തം
ആഗോളീകരണ നയങ്ങൾക്കെതിരായ പോരാട്ടങ്ങളെ ദുർബ്ബലപ്പെടുത്തുകയും ജീർണ്ണിപ്പിക്കുകയും ചെയ്തു.
തൊഴിലാളി വർഗ്ഗ രാഷ്ട്രീയാധികാരത്തിന്റേയും
സോഷ്യലിസത്തിന്റേയും ലക്ഷ്യങ്ങളും മുദ്രാവാഖ്യങ്ങളുമുപേക്ഷിച്ച്‌
പരിഷ്കരണവാദ-സാമ്പത്തികമാത്രവാദ ആവശ്യങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളിലേക്ക്‌ മാത്രമായിച്ചുരുങ്ങിയ
പരിഷ്കരണവാദ ട്രേഡ്യൂണിയൻപ്രസ്ഥാനങ്ങൾക്ക്‌
 ഇപ്പോൾ സാമ്പത്തികമാത്ര ലക്ഷ്യങ്ങൾപോലും സംരക്ഷിക്കാൻ കഴിയാതായിരിക്കുന്നു.
അതേസമയം
ഇത്തരം സംഘടനകളിലുള്ള വിശ്വാസം നഷ്ടപ്പെട്ട തൊഴിലാളി വർഗ്ഗം
പുതിയ സമരങ്ങൾക്ക്‌ രൂപം നൽകുകയും പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകുകയും ചെയ്യുന്നു.
സമീപകാലത്ത്‌ ഇന്ത്യയിലെ നഴ്സിംഗ്‌ മേഖലയിൽ ഉയർന്നു വന്ന സമരം
ഇതിന്ന് തെളിവായി നിലനിൽക്കുന്നു.

ഏറ്റവും അപകടകരമായ മറ്റൊരു പ്രവണതവർഗ്ഗ വൈരുദ്ധ്യങ്ങളെ
വർഗ്ഗീയ,വംശീയ വൈരുദ്ധ്യങ്ങളായി വ്യതിചലിപ്പിച്ച്‌ വർഗ്ഗ സമരത്തെ
വർഗ്ഗീയ കലാപങ്ങളാക്കി മാറ്റാനുള്ള ഭരണവർഗ്ഗ നീക്കങ്ങളാണ്‌.
ഭരണ വർഗ്ഗങ്ങളുടെ ഈ വൃത്തികെട്ട തന്ത്രം തിരിച്ചറിയാനും
മതപരവും ജാതിപരവുമായ എല്ലാ വിഭജനങ്ങളേയും മറികടന്ന് വർഗ്ഗപരമായി ഐക്യപ്പെടാനും
ഈ മെയ്ദിനത്തിൽ നമ്മൾ മുന്നോട്ട്‌ വരേണ്ടതുണ്ട്‌.

ഈ സന്ദർഭംതൊഴിലാളി വർഗ്ഗത്തെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളികളുടേതാണ്‌
അതോടൊപ്പം തൊഴിലാളികൾക്കിടയിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾക്കുള്ള
ഏറ്റവും അനുകൂലമായ അവസരവുമാണിതെന്ന് തിരിച്ചറിഞ്ഞു
ഈ അവസരം ഏറ്റെടുത്ത്‌ നമുക്ക്‌ മുന്നേറാം
വിപ്ലവാഭിദ്യങ്ങൾ,