2013, ജൂലൈ 20, ശനിയാഴ്‌ച

രൂപയുടെ തിരിച്ചുപോക്കില്ലാത്ത പതനം

സാമ്രാജ്യത്വ ഫിനാൻസ്‌ മൂലധനത്തിന്റെ ചലനക്രമങ്ങൾക്കും ആഗോള വിപണിയുടെ ഏറ്റിറക്കങ്ങൾക്കും പൂർണ്ണമായും വിധേയമായ ഒരു പുത്തൻകൊളോണിയൽ സമ്പദ്‌ ഘകടനയാണ്‌ ഇന്ത്യയുടേതെന്ന് വീണ്ടും വീണ്ടും വ്യക്തമാക്കുന്നതാണ്‌ ഇന്ത്യൻ രൂപയുടെ ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ലാത്ത ഇപ്പോഴത്തെ മൂല്യശോഷണം.
രൂപയുടെ വിനിമയ നിരക്ക്‌ നിർണ്ണയിക്കുന്നതിൽ ഇന്ത്യൻ ഭരണകൂടത്തിനോ നാണ്യമേഖലയുമായി ബന്ധപ്പെട്ട അതിന്റെ വ്യവസ്ഥാപനങ്ങൾക്കോ ഒരിടപെടലും നടത്താൻ  കഴിയാത്ത വിധം മൂലധന കേന്ദ്രങ്ങൾ കാര്യങ്ങൾ നിർണ്ണയിക്കുന്ന സ്ഥിതിയാണുള്ളത്‌.
ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വളരുന്ന സമ്പദ്ഘടനയാണെന്നും ബ്രിക്സ്‌ രൂപീകരണവും ഭൂഖണ്ഢാന്തര മിസെയിൽ വിന്യാസവുമെല്ലാം ഒരു വൻ ശക്തിയായി ഇന്ത്യ മാർന്നതിന്റെ തെളിവാണെന്നും ലോക സമ്പദ്‌ പട്ടികയിൽ സ്ഥാനം പിടിക്കുന്ന ശതകോടീശ്വരന്മാരുടെ നാടാണിന്ത്യയെന്നും മറ്റും വീമ്പിളക്കുന്നവരുടെ ജൽപനങ്ങൾ ശരിക്കും തുറന്നു കാട്ടുന്ന ഒന്നാണ്‌ രൂപയുടെ പതനം.

1947-ൽ അധികാര കൈമാറ്റത്തിന്റെ സമയത്ത്‌ ഒരു ഡോളർ 2.478 രൂപക്ക്‌ തുല്യമായിരുന്നു.എന്നാൽ അമേരിക്കൻ സമ്മർദ്ദപ്രകാരം 1949 ആകുമ്പേഴേക്കും രൂപയുടെ മൂല്യം .5 ശതമാനം ഇടിച്ച്‌ നെഹ്രു ഗവൺമന്റ്‌ അത്‌ ഒരു ഡോളറിന്ന് .09 രൂപ എന്ന നിരക്കിലാക്കുകയുണ്ടായി. തുടർന്ന് 1966-ൽ ഇന്ദിരാഗാന്ധിയുടെ അധികാരാരോഹണത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും അമേരിക്കൻ നിർദ്ദേശപ്രകാരം രൂപയുടെ മൂല്യം 57.5 ശതമാനം ഇടിച്ച്‌ അത്‌ ഒരു ഡോളറിന്ന് 7.50 രൂപ നിരക്കിലെത്തിക്കുകയുണ്ടായി. പിന്നീട്‌ 1981 ലെ ഐ എം എഫ്‌ വായ്പയെ തുടർന്ന് സർക്കാർ പലഘട്ടങ്ങളിലായി അവമൂലനം വരുത്തിയതിന്റെ ഫലമായി റവു-മന്മോഹൻ സർക്കാർ അധികാരത്തിൽ വരുന്നതിന്ന് തൊട്ടുമുൻപ്‌ രൂപയുടെ വിനിമയ മൂല്യം ഒരു ഡോളറിന്ന് 18 രൂപ നിലയിലെത്തുകയുണ്ടായി.എന്നാൽ നെഹ്രുവിയൻ സാമ്പത്തിക നയങ്ങൾ അടിസ്ഥാനപരമായി പൊളിച്ചെഴുതാനാരംഭിച്ചപ്പോൾ മറ്റുകാര്യങ്ങൾക്കൊപ്പം രൂപയുടെ വിനിമയ മൂല്യത്തിനുമേൽ ഇന്ത്യാ ഗവർമ്മേന്റും ഇവിടുത്തെ കേന്ദ്ര ബാങ്കായ റിസർവ്‌ ബാങ്കും മേൽനോട്ടം വഹിക്കുന്നതൊഴിവാക്കി ലോക കമ്പോളത്തിന്റെ ഏറ്റിറക്കങ്ങൾക്ക്‌ വിധേയമാക്കാനും തീരുമാനിച്ചതിന്റെ മുന്നോടിയായി 1991 ജൂലൈ 3 നും മൻമോഹൻ സിങ്ങിന്റെ പ്രഖ്യാപനത്തേതുടർന്ന് രൂപയുടെ ഇടിക്കുകയുണ്ടായി.

 മൻമോഹണോമിക്സ്‌ നടപ്പായതോടെ സർക്കാർ രൂപയുടെ വിനിമയ മൂല്യ നിർണ്ണയത്തിൽ ഇടപെടുകയെന്ന സ്ഥിര വിനിമയ നിരക്ക്‌ (Fixed exchange rate) സവിധാനം കയ്യൊഴിക്കപ്പെടുകയും ദേശാതിർത്തികളെ ഭേദിച്ചുകൊണ്ട്‌ നടക്കുന്ന മൂലധന പ്രവാഹവും നാണയവിപണിയിലെ ചൂതാട്ടവും നാണയമൂല്യം നിർണ്ണയിക്കുകയെന്ന അസ്ഥിര വിനിമയ നിരക്കു വ്യവസ്ഥ നിലവിൽ വരികയും ചെയ്തു. തുടക്കത്തിൽ ചരക്ക്‌ കൈമാറ്റത്തിന്ന് മാത്രം ബാധകമായിരുന്ന അസ്ഥിര വിനിമയ നിരക്ക്‌ ക്രമേണ ഔദ്യോഗിക പ്രഖ്യാപനങ്ങളില്ലാതെ മൂലധന അക്കൗണ്ടിലേക്കുകൂടി കടക്കാൻ തുടങ്ങിയതോടെ ഓഹരി വിപണിയിലേയും നാണയ വിപണിയിലേയും ചൂതാട്ടക്കാർ രൂപയുടെ മൂല്യം നിർണ്ണയിക്കുന്ന സ്ഥിതി സംജാതമായി അപ്രകാരം റാവു-മൻമോഹൻ ഭരണം അവസാനിപ്പിക്കുമ്പോൾ ഒരു ഡോളറിന്ന് 33 രൂപയോളമെത്തിയിരിക്കുന്നിടത്തു നിന്നാണ്‌ കഴിഞ്ഞ ഒന്നര ദശാബ്ദം കൊണ്ട്‌ ഇന്നത്‌ 60 രൂപയെന്ന അപമാനകരമായ സ്ഥിതിയിലേക്ക്‌ കാര്യങ്ങൾ എത്തിയിരിക്കുന്നത്‌. 

ചുരുക്കത്തിൽ 1947 നെ അപേക്ഷിച്ച്‌ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം ഇരുപതിലൊന്നായി ചുരുങ്ങിയിരിക്കുന്നു. നേരേമറിച്ച്‌ സ്വർണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡോളറിന്റെ വിനിമയ മൂല്യം ഇരുപത്തിയഞ്ചിലൊന്നായി ഇക്കാലയളവിൽ ഇടിയുകയുണ്ടായി .അടുത്തകാലം വരെ യൂറോപ്പിലെ സാമ്രാജ്യത്വ രാജ്യങ്ങളും ജപ്പാനും ഈയിടേയായി ചൈനയുമാണ്‌ ഇതിന്റെ നേട്ടങ്ങൾ പങ്കുവെച്ചത്‌. അതായത്‌ ലോകനാണയ കമ്പോളത്തിൽ കുത്തനെ വിനിമയ മൂല്യം ഇടിഞ്ഞ അമേരിക്കൻ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം ഏക്കാളവും അധോഗതിയിലേക്കായിരുന്നുവെന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്‌.അധികാര കൈമാറ്റത്തിന്‌ ശേഷമുള്ള പുത്തൻ കോളനിവൽക്കരണത്തിലൂടെ ഇന്ത്യ വിധേയമായ പുത്തൻ കൊളോണിയൽ കൊള്ളയിലേക്കാണ്‌ ഇത്‌ വിരൽ ചൂണ്ടുന്നത്‌. 

രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കൻ സാമ്രാജ്യത്വവും ബ്രട്ടൻ വുഡ്സ്‌ സ്ഥാപനങ്ങളും ഇന്ത്യയടക്കമുള്ള പുത്തൻ കൊളോണിയൽ രാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച"കയറ്റുമതിചെയ്ത്‌ വികസിക്കു" എന്ന വികസന തന്ത്രത്തിന്റേയും അതിന്റെ ഭാഗമായി കയറ്റുമതി വർദ്ധിപ്പിക്കാനെന്ന പേരിൽ നിരന്തരമായി അടിച്ചേൽപ്പിച്ച നാണയ അവമൂലനത്തിന്റേയും പശ്ചാത്തലത്തിൽ വേണം ഈ പുത്തൻ കൊളോണിയൽ കൊള്ള വിശദമാക്കപ്പെടേണ്ടത്‌.സാമ്രാജ്യത്വ രാജ്യങ്ങളിൽ നിന്നും കാലഹരണപ്പെട്ട സാങ്കേതിക വിദ്യകളും സാമഗ്രികളും ഉൾപ്പന്നങ്ങളുമെല്ലാം വികസനത്തിന്റെ പേരിൽ ഇറക്കുമതിചെയ്യാൻ നിർബന്ധിതമായ ഇന്ത്യയേപ്പോലുള്ള രാജ്യങ്ങളുടെ അടവുശിഷ്ടക്കമ്മി അധികാരകൈമാറ്റത്തിന്റെ കാലം മുതൽ വർദ്ധിച്ചുവന്നു. ഇതിന്ന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ടത്‌ കയറ്റുമതി വർദ്ധിപ്പിക്കലാണ്‌.ഇപ്രകാരം വൻതോതിൽ കയറ്റുമതി വർദ്ധിപ്പിക്കണമെങ്കിൽ ദരിദ്രരാജ്യങ്ങൾ കയറ്റുമതി ചെയ്യുന്ന ഉൾപ്പന്നങ്ങളുടേയും സേവനങ്ങളുടേയും വിലകൾ കുത്തനെ ഇടിക്കാതെ മാർഗ്ഗമില്ലെന്നും ബൂർഷ്വാ സാമ്പത്തിക വിദഗ്ദർ വ്യാഖ്യാനിച്ചു.ഇതിനായി കണ്ടുപിടിച്ച പുത്തൻ അധിനിവേശ നയമാണ്‌ നാണയ അവമൂലനം. ഇതുവഴി പുത്തൻ കൊളോണിയൽ രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിക്കാർക്ക്‌ ഡോളറിന്റെ അടിസ്ഥാനത്തിൽ കയറ്റുമതിവിലകൾ കുത്തനെ ഇടിക്കാമെന്നും എന്നാൽ ഡോളർ ആഭ്യന്തര നാണയമായി കൈമാറ്റം ചെയ്യുമ്പോൾ ലഭിക്കുന്ന തുകയിൽ കുറവു സംഭവിക്കുകയില്ലെന്നും വാദിക്കപ്പെട്ടു. 

എന്നാൽ ഇപ്രകാരം ഉൽപന്നങ്ങളുടെ വിലയും അതിനായി കൂലിയും ഇടിക്കേണ്ടിവരുന്നത്‌ വഴി സംഭവിക്കുന്ന ഭീമമായ പുത്തൻ കൊളോണിയൽ കൊള്ള വിദഗ്ദമായി മറച്ചു വെക്കപ്പെട്ടു. അടവുശിഷ്ട കമ്മി (കയറ്റുമതി-ഇറക്കുമതി) പരിഹരിക്കാനെന്ന പേരിൽ ബ്രട്ടൻ സ്ഥാപനങ്ങളെ ഉപയോഗിച്ച്‌ അമേരിക്കൻ സാമ്രാജ്യത്വം ഇന്ത്യയുടെ മേൽ അടിച്ചേൽപ്പിച്ച നാണ്യ അവമൂലനത്തിലൂടെ കടത്തിക്കൊണ്ടുപോയ മിച്ച മൂല്യത്തിന്റെ അളവ്‌ ദല്ലാൾ ഭരണവർഗ്ഗങ്ങൾ രാജ്യത്തെ കൊള്ള ചെയ്തു സ്വിസ്സ്‌ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളതിന്റെ പലമടങ്ങു വരുമെന്നൂഹിക്കാവുന്നതേയുള്ളു. ബൂർഷ്വാ സാമ്പത്തിക വിദഗ്ദർ മാത്രമല്ല,സാമ്രാജ്യത്വത്തിന്റെ മാപ്പുസാക്ഷികളായ കപട ഇടതു പക്ഷവും നാണയ അവമൂലനത്തിലൂടെ നടന്നുകൊണ്ടിരിക്കുന്ന പുത്തൻ കൊളോണിയൽ കൊള്ള അവഗണിക്കുകയാണ്‌.

രൂപയുടെ മൂല്യം ഇടിക്കുന്നതുവഴി കയറ്റുമതി വർദ്ധിക്കുമെന്നും വിദേശനാണ്യശേഖരം ഉയരുമെന്നും അത്‌ വ്യാപാര കമ്മി കുറച്ച്‌ അടവു ശിഷ്ടകമ്മി പരിഹരിക്കുമെന്നുമാണ്‌ സാമ്രാജ്യത്വ കേന്ദ്രങ്ങളും രാജ്യദ്രോഹികളും എന്നും പറഞ്ഞു പോന്നിട്ടുള്ളത്‌. എന്നാൽ ചരിത്രം നേരെ മറിച്ചാണ്‌. 1947-ൽ 2.47 രൂപക്ക്‌ ഒരു ഡോളർ കിട്ടുമായിരുന്നപ്പോൾ ലോകകയറ്റുമതിയിലെ ഇന്ത്യയുടെ വിഹിതം 2.4 ശതമാനമായിരുന്നു. എന്നാൽ നാലു ദശാബ്ദക്കാലത്തെ അവമൂലനത്തിന്നു ശേഷം 1991-ൽ ഇത്‌ 0.4 ശതമാനമായി ഇടിയുകയായിരുന്നു. രാജ്യത്തെ കൊള്ളയടിക്കാനുള്ള ഗൂഡനീക്കം എന്നതിനപ്പുറം കയറ്റുമതിയുടെ വിലയിടിക്കാമെന്നല്ലാതെ അവമൂലനം കയറ്റുമതി വർദ്ധനവിലേക്ക്‌ നയിച്ചിട്ടില്ലെന്നതാണ്‌ ചരിത്രം.



തൊണ്ണൂറുകൾ മുതൽ മൻമോഹണോമിക്സിന്റെ ഭാഗമായി നടപ്പാക്കപ്പെട്ട അഭ്യന്തര വിപണിയെ പൂർണ്ണമായും അവഗണിച്ച്‌ ലോകകമ്പോളവുമായി സമ്പട്‌ ഘടനയുമായി ഉൽഗ്രഥിക്കുന്ന"കയറ്റുമതിയിലൂന്നുന്ന വികസനം" അടിച്ചേൽപ്പിച്ചതിന്റെ ഫലമായി ഇപ്പോൾ ഇന്ത്യൻ കയറ്റുമതി ലോക കയറ്റുമതിയുടെ ഒരു ശതമാനത്തോളമായിട്ടുണ്ട്‌.എന്നാൽ രൂപയുടെമൂല്യ ശോഷണവും കയറ്റുമതി വർദ്ധനവും പരസ്പരം ബന്ധപ്പെടുത്താവുന്ന ഒരു സാമ്പത്തികശാസ്ത്ര -സ്ഥിതിവിവരക്കണക്കും ലഭ്യമല്ല. നേരേമറിച്ച്‌ രൂപയുടെ മൂല്യം ഇടിയുന്നതുമായി ബന്ധപ്പെട്ട്‌ എണ്ണയും മറ്റ്‌ ആവശ്യസാധനങ്ങളുടേയും സമ്പന്നവർഗ്ഗത്തിനുള്ള ആഡംബര ഉൽപന്നങ്ങളുടേയും ഇറക്കുമതി ചെലവുകൾ അഭൂതപൂർവ്വമായി വർദ്ധിച്ചു.തന്നിമിത്തം 21 രൂപക്ക്‌ ഒരുഡോളർ കിട്ടുമായിരുന്ന 1991-ൽ വ്യാപാരകമ്മി( trade deficit )17000 കോടി രൂപയായിരുന്നെങ്കിൽ ഒരു ഡോളർ ലഭിക്കാൻ 50 രൂപയോളം വേണ്ടിവന്നിരുന്ന 2011-മാർച്ചിൽ ഇന്ത്യയുടെ വ്യാപാരകമ്മി 6ലക്ഷം കോടി രൂപയായി ഉയർന്നു. അവമൂലനം കയറ്റുമതി വർദ്ധിപ്പിച്ചും ഇറക്കുമതി കുറച്ചും വ്യാപാരകമ്മിയും അടവു ശിഷ്ട പ്രതിസന്ധിയും പരിഹരിക്കുമെന്ന ബൂർഷ്വാ സാമ്പത്തിക വീക്ഷണം എത്രമാത്രം അർത്ഥരഹിതമാണെന്ന് ഇത്‌ കാണിക്കുന്നു.അതോടൊപ്പം രൂപയുടെ മൂല്യശോഷണം വർദ്ധിക്കുന്തോറും ഇന്ത്യയുടെ വിദേശകടഭാരവും വർദ്ധിച്ചു വരുന്നു.

എന്നാൽ മുമ്പ്‌ സൂചിപ്പിച്ചതു പോലെ നവ ഉദാരീകരണനയങ്ങൾ തങ്ങൾ ആധിപത്യത്തിലേക്ക്‌ വന്നതോടെ മറ്റെല്ലാ രംഗത്തും എന്നത്‌ പോലെ വിദേശ നാണ്യ വിപണിയിന്മേലുള്ള സർക്കാർ നിയന്ത്രണം ഘട്ടം ഘട്ടമായി റദ്ദാക്കപ്പെട്ടു. മുൻ കാലത്ത്‌ ധനമന്ത്രായലവും റിസർവ്‌ ബാങ്കും മറ്റും സാമ്രാജ്യത്വ കേന്ദ്രങ്ങളുടേയും ബ്രട്ടൻ വുഡ്സ്‌ സ്ഥാപനങ്ങളുടേയും നിയന്ത്രണങ്ങൾക്ക്‌ വിധേയമായി നാണയ വിപണിയിൽ ഇടപെട്ടിരുന്നെങ്കിൽ നവ ഉദാരീകരണകാലത്ത്‌ അപ്രകാരമുള്ള ഇടപെടൽ പോലും നിയമ വിരുദ്ധമാക്കപ്പെട്ടു. തന്നിമിത്തം , മുൻകാലത്തേതിൽ നിന്ന് വ്യത്യസ്ഥമായി സർക്കാറിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളില്ലാതെതന്നെ നാണ്യ വിപണികളിലേയും മൂലധന വിപണികളിലേയും ഏറ്റിറക്കങ്ങൾക്ക്‌ വിധേയമായി രൂപയുടെ വിപണന മൂല്യം നിർണ്ണയിക്കപ്പെടുന്ന സ്ഥിതി സംജാതമായി. വാർത്താ വിനിമയത്തിന്റേയുംവിവര സാങ്കേതിക
വിദ്യയുടേയും സാദ്ധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി ഊഹമൂലധനവും നാണയശേഖരവും നിമിഷങ്ങൾക്കുള്ളിൽ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക്‌ കടത്തിക്കൊണ്ടു പോകാനും അതുവഴി കൃത്രിമമായ വിദേശ നാണയമൂല്യം ഇടിക്കാനും ഊഹകുത്തകകൾക്ക്‌ ഇത്‌ സൗകര്യമൊരുക്കി.ഇന്ത്യയുടെ നാണയ വിപണിയിലും ഓഹരി വിപണിയിലും അടുത്തകാലത്തുണ്ടായ കീഴോട്ട്‌ പോക്കിന്റെ കാരണം ഡോളറിന്റെ കൃത്രിമക്ഷാമം സൃഷ്ടിച്ചുകൊണ്ട്‌ ലാഭമുണ്ടാക്കാനുള്ള ഊഹക്കച്ചവടക്കാരുടെ ശ്രമമാണ്‌ ഒരു ഘടകമെന്ന് കാണാം. യൂറോപ്പിലും മറ്റും ശക്തമായി തുടരുന്ന കടപ്രതിസന്ധിയുടെ ഫലമായി വിദേശസ്ഥാപകനിക്ഷേപകരെന്ന പേരിലറിയപ്പെടുന്ന ഊഹക്കുത്തകകൾ വൻതോതിൽ ഹ്രുസ്വകാല മൂലധന നിക്ഷേപം രാജ്യത്ത്‌ നിന്നും പിൻ വലിക്കുന്നതും കയറ്റുമതിയിലൂടേയുള്ള വിദേശനാണ്യശേഖരത്തിലുണ്ടായ വൻ ഇടിവും ഇറക്കുമതിക്കു വേണ്ടിവരുന്ന വൻ ഡോളർ ഡിമാന്റും സർവ്വോപരി നാണയ ഓഹരി വിപണികളിലെ ചൂതാട്ടക്കാരുടെ ബാഹുല്യവുമാണ്‌ ഇന്ത്യൻ രൂപയുടെ മൂല്യം അടുത്തകാലത്ത്‌ കുത്തനെ ഇടിയുന്നതിന്ന് ഇടയാക്കിയിട്ടുള്ളത്‌.

ഈ സന്ദർഭത്തിൽ പ്രകടമായ ഒരു വിരോധാഭാസം കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്‌.കേന്ദ്രസർക്കാറിന്റെ കൈവശം ഏകദേശം10ലക്ഷം കോടിരൂപക്ക്‌ തുല്യമായ വിദേശനാണയ ശേഖരമുള്ളപ്പോഴാണ്‌ വർദ്ധിച്ച ഡോളർ ഡിമാന്റിന്റെ പശ്ചാത്തലത്തിൽ രൂപയുടെ വുനിമയ മൂല്യം കീഴോട്ട്‌ പോകുന്നത്‌.ഈ നാണ്യശേഖരത്തിന്റെ ഒരംശമെങ്കിലും വിനിയോഗിക്കാനായാൽ ഇപ്പോഴത്തെ രൂപയുടെ പതനം ഒഴിവാക്കാവുന്നതേയുള്ളു. എന്നാൽ ഇതുമായി ബന്ധപ്പെട്ട്‌ രണ്ട്‌ കാര്യങ്ങൾ ചൂണ്ടിക്കാട്ടേണ്ടതുണ്ട്‌. ഒന്നാമതയി, ഈ ശേഖരത്തിന്റെ സിംഹഭാഗവും കടം വാങ്ങിയ ഹ്രസ്വകാല നിക്ഷേപങ്ങളാണ്‌.അതുകൊണ്ട്‌ തന്നെ അവ ഉപയോഗിക്കുന്നതിന്ന് പരിമിതികളുണ്ട്‌.രണ്ടാമതായി, അടുത്തകാലം വരെ മൂല്യം കുത്തനെ ഇടിഞ്ഞു കൊണ്ടിരുന്ന അമേരിക്കൻ ഡോളറിന്റെ മൂല്യം പിടിച്ചു നിർത്താനായി മൻമോഹൻ ഭരണമടക്കമുള്ള ശിങ്കിടികളുമായി ഉണ്ടാക്കിയിട്ടുള്ള അവിഹിത ബാന്ധവമാണ്‌. ആവശ്യമായ ഡോളർ കമ്പോളത്തിലേക്ക്‌ വിടാതെ റിസർവ്‌ ബാങ്ക്‌ എടുക്കുന്ന അസാധാരണമായ സമീപനം രൂപയെ അപേക്ഷിച്ച്‌ ഡോളറിന്റെ മൂല്യം വർദ്ധിക്കുന്നതിന്ന് കാരണമായിട്ടുണ്ട്‌. കൂടാതെ യൂറോപ്യൻ സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് യൂറോയുടെ മൂല്യം ഇടിയുന്നതും ഡോളറിന്റെ ആപേക്ഷികമായ മൂല്യവർദ്ധനവിന്ന് കാരണമായിട്ടുണ്ട്‌. അതോടൊപ്പം ചൈനയും അമേരിക്കയുമായിട്ടുള്ള അന്തർ സാമ്രാജ്യത്വ മത്സരത്തിൽ ഇന്ത്യ അമേരിക്കയുടെ ജൂണിയർ പങ്കാളിയായി പ്രവർത്തിക്കുന്നതും പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയുടെ താൽപര്യങ്ങളെ ബലികഴിച്ചുകൊണ്ട്‌ മൻമോഹൻ സർക്കാർ അമേരിക്കൻ പാദസേവ നടത്തുന്നതും ഇക്കാര്യത്തിൽ ഒരു ഘടകമാണ്‌. ഏകദേശം മൂന്ന് ട്രില്ല്യൻ ഡോളർ(ഇന്ത്യൻ ദേശീയ വരുമാനത്തിന്റെ ഇരട്ടിയിലധികം) വിദേശനാണ്യശേഖരമുള്ള ചൈനയുടെ യുവാനെതിരെ കഴിഞ്ഞ നിരവധി വർഷങ്ങളായി അമേരിക്കൻ ഡോളറിന്റെ മുല്യം കുത്തനെ ഇടിയുകയായിരുന്നു. ആ പതനം തുടരുമ്പോഴും അതിന്റെ ഗതി വേഗം കുറക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങളിൽ തന്ത്രപരമായ ജൂണിയർ പങ്കാളിയെന്ന നിലയിൽ ഇന്ത്യൻ ഭരണകൂടം രാജ്യതാൽപര്യത്തെ അവഗണിച്ച്കൊണ്ട്‌ അമേരിക്കക്ക്‌ വിടുപണി ചെയ്യുന്നതും രൂപയുടെ മൂല്യ ശോഷണത്തിന്റെ രാഷ്ട്രീയ കാരണങ്ങളാണ്‌. എല്ലാറ്റിലുമുപരി നാണയത്തിന്റെ മൂല്യശോഷണം ഒരു പുത്തൻ കോളോണിയൽ രാഷ്ട്രീയ ആയുധം കൂടിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്‌.വിദേശനാണ്യവിപണിയിലെ ഊഹക്കച്ചവടക്കാർ ഇന്ത്യയിലെ ഡോളർ നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന്ന് പിന്നിൽ കൂടുതൽ വിനാശകരമായ നവ ഉദാരീകരണ നയങ്ങൾക്ക്‌ വേണ്ടി ഇന്ത്യേ സമ്മർദ്ദത്തിലാക്കുകയെന്ന തന്ത്രം കൂടിയുണ്ട്‌. വിദേശനാണയവും ഓഹരി നിക്ഷേപവും രാജ്യത്തേക്ക്‌ യഥേഷ്ടം കടന്നു വരാൻ റീട്ടെയിൽ രംഗത്തേക്ക്‌ വിദേശകുത്തകകളെ കയറൂരി വിടണമെന്ന നിർദ്ദേശം മൻമോഹൻ സർക്കാറിന്നു മുന്നിൽ വെച്ചിട്ട്‌ കുറച്ചു നാളുകളായി. 

എന്നാൽ ,കടുത്ത ജനകീയ പ്രതിഷേധത്തിന്റേയും ഘടക കഷികളുടെ പോപ്പുലിസ്റ്റ്‌ സമീപനത്തിന്റേയും പശ്ചാത്തലത്തിൽ അത്തരം പരിഷ്കാരങ്ങൾ നീട്ടിവെക്കപ്പെടുകയാണ്‌. രൂപയുടെ മൂല്യം ഇടിക്കുകയെന്ന സമ്മർദ്ദ തന്ത്രം ഉപയോഗിച്ച്‌ അമേരിക്കൻ ചെരിപ്പു നക്കികളായ രാഷ്ട്രീയ- ബ്യൂറോക്രറ്റിക്ക്‌ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്താനും കോർപ്പറേറ്റ്‌ മാധ്യമങ്ങളിലൂടെ പ്രചരണം അഴിച്ചു വിട്ട്‌ വിദേശ ഊഹമൂലധനത്തിന്ന് അനുകൂലമായ നടപടികൾ എടുപ്പിക്കാനും സാമ്രാജ്യത്വം വിദേശ നാണ്യ വിപണിയെ ഉപയോഗിക്കുന്നതിന്റെ തെളിവു കൂടിയാണ്‌ രൂപയുടെ ഇപ്പോഴത്തെ പതനം .ബഹുരാഷ്ട്ര-കോർപ്പറേറ്റ്‌ കുത്തകകൾ ആവശ്യപ്പെടും വിധം നികുതിഘടനയിലും മൂലധന നിക്ഷേപരംഗത്തും ഉദാരീകരണം നടപ്പാക്കിയാൽ മാത്രമേ രൂപയുടെ വിനിമയ മൂല്യം ഉയരൂ എന്ന ഒരു വീക്ഷണം ഇപ്പോൾ തന്നെ പ്രചാരത്തിലുണ്ട്‌. കോർപ്പറേറ്റ്‌ മാധ്യമങ്ങളിലൂടെ വരുന്ന ഈ അഭിപ്രായത്തിന്ന് പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശകന്മാരും അസൂത്രണ കമ്മീഷൻ വിദഗ്ദന്മാരുമെല്ലാമാണെന്ന് വ്യക്തമാണ്‌ ചുരുക്കത്തിൽ,ഇന്ത്യയുടെ പുത്തൻ കൊളോണിയൽ ആശ്രിതാവസ്ഥയുടെ ഒരു പരിണതിയും പ്രതിഫലനവുമെന്നനിലയിൽ ആഴത്തിലുള്ള രാഷ്ട്രീയ-സാമ്പത്തിക വിവക്ഷകൾ അടങ്ങിയതാണ്‌ രൂപയുടെ അഭൂതപൂർവ്വമായ ഈ മൂല്യശോഷണം.
"സഖാവ്‌" ലേഖനം-