2011, ഡിസംബർ 3, ശനിയാഴ്‌ച

ദാരിദ്ര്യരേഖാ നിര്‍ണ്ണയത്തിലെ ചെപ്പടി വിദ്യകള്‍.

ദാരിദ്ര്യം കലോറിയടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്ന രീതിയാണ്‌ ലോകത്ത്‌ മഹാഭൂരിപക്ഷം രാജ്യങ്ങളും ചെയ്യുന്നത്‌.
ഒരു വ്യക്തിക്ക്‌ ആവശ്യമായ കലോറി ഊര്‍ജ്ജത്തിന്റേയും അതിനു വേണ്ടിവരുന്ന ചിലവിന്റേയും അടിസ്ഥാനത്തിലാണ്‌ ദരിദ്രരെ കണക്കാക്കുന്നത്‌.
1974-ലെ ഒരു സര്‍വ്വെയില്‍ ഗ്രാമീണമേഖലയില്‍ 2400 -2100 കലോറി ഊര്‍ജ്ജമാണ്‌ ഒരു വ്യക്തിക്കാവശ്യമായ കുറഞ്ഞ ഊര്‍ജ്ജം അളവായി കണക്കാക്കിയത്‌.ഭക്ഷണത്തിലൂടെ ഇത്രയും ഊര്‍ജ്ജം നേടുന്നതിന്‌ അന്ന് പ്രതിമാസം 49 രൂപയായിരുന്നു കണക്കാക്കിയ ചിലവ്‌.

ലോകബാങ്ക്‌ നിര്‍ദ്ദേശം പ്രതിദിനം രണ്ടുഡോളറില്‍ താഴെയുള്ളവര്‍ ദാരിദ്ര്യരേഖക്ക്‌ താഴെയുള്ളവരെന്നാണ്‌ ഇത്‌ 100 രൂപയ്ക്‌ മുകളില്‍ വരും. ലോകബാങ്കിന്റെ ഈ ആഗോള ദാരിദ്ര്യരേഖ മാനദണ്ഡമാക്കിയാല്‍ ഇന്ത്യിലെ മഹാഭൂരിപക്ഷവും ദാരിദ്ര്യരേഖക്ക്‌ താഴെയാകും. നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത്‌ ഇതനുവര്‍ത്തിക്കുമ്പോള്‍ ദരിദ്രരുടെ എണ്ണത്തെക്കുറിച്ചുള്ള സര്‍ക്കാറിന്റെ അവകാശവാദം പച്ചക്കള്ളമാണെന്നു മനസ്സിലാകും. 2001 ഒരു കണക്കനുസരിച്ച്‌ (കേരളം,ആന്റമാന്‍,സിംക്കിം എന്നീ സംസ്ഥാനങ്ങളിലെ കണക്ക്‌ ലഭ്യമല്ല)  13.06.15.558 ഗ്രാമീണ കുടുംബങ്ങളാണത്രെ ഇന്ത്യയില്‍ ഉള്ളത്‌. 42 ശതമാനം.അതില്‍  5.38.47.442 കുടുംബങ്ങള്‍ ദാരിദ്ര്യ രേഖക്ക്‌ താഴെയാണത്രെ.അരുണാചല്‍പ്രദേര്‍ശില്‍ 78 ശതമാനം ഗ്രാമീണരും ദരിദ്രരാണെന്നും ഒറീസ്സയില്‍70 ശതമാനവും ബീഹാറില്‍ 55 ശതമാനവും ദരിദ്രരാണെന്ന് കണക്കുകള്‍ പറയുന്നു.

വിലനിലവാരത്തിലെ വര്‍ദ്ധനവ്‌ കണക്കിലെടുത്ത്‌  1995-ല്‍ ഗ്രാമീണര്‍ക്ക്‌  205.84 രൂപയും,നഗരവാസികള്‍ക്ക്‌  281.35 രൂപയും എന്നു നിജപ്പെടുത്തി ഇതനുസരിച്ച്‌ ഗ്രാമീണര്‍ക്ക്‌  1868 കലോറിയും നഗരവാസികള്‍ക്ക്‌ 1890 കലോറിയും ഭക്ഷണം ലഭിക്കുമെന്നാണ്‌ വെയ്പ്പ്‌. എന്നാല്‍ അവശ്യ ഭക്ഷ്യ ഉപയോഗത്തിന്റെ അന്താരാഷ്ട്ര പരിധിയായ  2400- 2100 കലോറി ഭക്ഷണമെന്ന തലത്തിലെത്തണമെങ്കില്‍ തന്നെ ഗ്രാമീണര്‍ക്ക്‌   400 നഗരത്തില്‍  425 പ്രതിമാസ വരുമാനവും അന്നുണ്ടാകേണ്ടിയിരുന്നു. എന്നു വെച്ചാല്‍ രാജ്യത്ത്‌ 75 ശതമാനം ഗ്രാമീണരും നഗരവാസികളില്‍  55 ശതാമാനവും ശരീരത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഭക്ഷണം ലഭിക്കാത്തവരാണെന്ന് ചുരുക്കം

ഇപ്പോള്‍, ഗ്രാമങ്ങളില്‍ പ്രതിദിനം .26 രൂപയും നഗരങ്ങളില്‍  32 രൂപയും വരുമാനമുള്ളവര്‍ ദരിദ്രരല്ലെന്നുമുള്ള വാദവുമായി ആസൂത്രണ കമ്മീഷന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നു.
2004-2005-  വിലനിലവാര പ്രകാരം സുരേഷ്‌ തൊണ്ടൂല്‍ക്കര്‍ കമ്മിറ്റി തയാറാക്കിയ മാനദണ്ഡങ്ങളോടൊപ്പം  2010-11 വര്‍ഷത്തെ ഉപഭോക്ത്രു വിലസൂചിക കൂടി ചേര്‍ത്താണ്‌ പ്രധാന മന്ത്രി ചെയര്‍മാനായുള്ള ആസൂത്രണ കമ്മീഷന്‍ പുതിയ ദാരിദ്ര്യരേഖാ നിര്‍വ്വചനം മുന്നോട്ട്‌ വെച്ചിരിക്കുന്നത്‌.
അതോടെ പ്രതിദിനം  25 രൂപയില്‍ കൂടുതല്‍ വരുമാനമുളളവര്‍  BPL പട്ടികയില്‍ നിന്നും പുറത്തു പോകും.

മന്മോഹന്‍ സിംഗ്‌ പ്രധാനമന്ത്രിയായി രണ്ടാം  UPAഭരണം ആരംഭിച്ച ഉടനെ ഇന്തയിലാകെയുള്ള  120 കോടി റേഷന്‍ കാര്‍ഡുടമകളെ  BPL ലീസ്റ്റില്‍ നിന്നു പുറത്താക്കാന്‍ പുതിയൊരു മാനദണ്ഡം മുന്നോട്ട്‌ വെക്കുകയും തല്‍ഫലമായി BPL കാര്‍ഡുകള്‍6കോടിയായി ചുരുക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ്‌ ഇപ്പോള്‍ സുപ്രീം കോടതിയില്‍ പുതിയ ദാരിദ്ര്യരേഖാനിയന്തണം സമര്‍പ്പിച്ചിരിക്കുന്നത്‌.
2011 ജൂണിലെ വിലനിലവാര പ്രകാരം നഗരങ്ങളില്‍ പ്രതിമാസം  965 രൂപയുംഗ്രാമങ്ങളില്‍  781 രൂപയും ഉളളവര്‍ ദരിദ്രരല്ലെന്നും അവരെ  BPLപട്ടികയില്‍ നിന്നും പുറത്താക്കി ഭഷ്യസബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കണമെന്ന മന്മോഹന്‍ സര്‍ക്കാറിന്റെ തീരുമാനം അനുസരിച്ചു തന്നെയാണ്‌ കമ്മീഷന്റെ വിലയിരുത്തല്‍ പുറത്തു വിട്ടിട്ടുള്ളത്‌.

ഇതു പറയുമ്പോള്‍ ഇന്ത്യയുടെ ദാരിദ്ര്യത്തെ സംബന്ധിച്ച്‌ പല പഠനങ്ങളും ആഗോളതലങ്ങളില്‍ നടന്നു കഴിഞ്ഞിട്ടുണ്ടെന്ന കാര്യം എടുത്തു പറയേണ്ടതാണ്‌. 1997-ല്‍ പുറത്തിറക്കിയ UNDPയുടെ മാനവ വികസന റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യന്‍ ജനതയില്‍ ഭൂരിപക്ഷവും ദരിദ്രരാണ്‌.ദാരിദ്ര്യം എന്നത്‌ കേവലം ഭക്ഷ്യലഭ്യതയുടെ മാത്രം പ്രശ്നമല്ലെന്നും നിരക്ഷരത,അനാരോഗ്യം, അറിവു നിഷേധം തുടങ്ങിയ മനുഷ്യരായി ജീവിക്കാന്‍ തടസ്സം നില്‍ക്കുന്ന ഭൗതിക ഘടകങ്ങള്‍കൂടി പരിഗണിച്ചു കൊണ്ടുവേണം ദാര്‍ദ്ര്യം നിര്‍ണ്ണയിക്കാനെന്നും UNDP പറയുന്നു.

1997ലെ ഒരു പഠനപ്രകാരം  20 ശതമാനം ഇന്ത്യന്‍ പൗരന്മാര്‍  40 വയസ്സിനു മുമ്പേ മരിച്ചു പോകുന്നു എന്നാണ്‌ കണക്കു  തൊട്ടടുത്ത ശ്രീലങ്കയിലും തായ്‌ലന്റിലും പരമ ദരിദ്രമെന്നു പറയുന്ന ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പോലും സ്ഥിതി ഇന്ത്യയേക്കാള്‍ മെച്ചമാണ്‌.ഉദാഹരണത്തിന്‌  40 വയസ്സു തികയുന്നതിന്ന് മുമ്പേ ശ്രീലങ്കയില്‍ മരിച്ചു പോകുന്നത്‌  10 ശതമാനം മാത്രമാണ്‌.ലോകത്ത്‌ ഭക്ഷണമില്ലാത്തതിന്റേയും ചികില്‍ത്സ സൗകര്യങ്ങളില്ലാത്തതിന്റേയും പേരില്‍ ഭാരക്കുറവും പോഷകാഹാരക്കുറവും നേരിടുന്ന അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ  50 ശതമാനം ഇന്ത്യയിലാണ്‌.

1991 മുതല്‍ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവ ഉദാരീകരണകാലത്ത്‌ പ്രതിശീര്‍ഷക ഭ്ഷ്യദാന്യ ലഭ്യത കുത്തനെ ഇടിഞ്ഞിരിക്കുകയാണ്‌,1991-ല്‍ പ്രതിവര്‍ഷം ലഭ്യമായിരുന്ന ശരാശരി ആളോഹരി ഭഷ്യധാന്യം  181 കിലോഗ്രാമായിരുന്നെങ്കില്‍  2009 ആകുമ്പോഴേക്കും  174 കിലോഗ്രാമായി ചുരുങ്ങിയിരിക്കുന്നു.

ഇന്ത്യ ലോകസാമ്പത്തിക ശക്തിയായി ഉയരുന്നു വെന്നും പ്രതി ശീര്‍ഷവരുമാനം ഒരു വര്‍ഷം ൫ 5,000 രൂപയിലധികമായിരിക്കുന്നു വെന്നും ശതകോടീശ്വരന്മാരുടെ എണ്ണം രാജ്യത്ത്‌ വര്‍ദ്ധിക്കുന്നുവെന്നും ഭരണവര്‍ഗ്ഗങ്ങള്‍ വീമ്പിളക്കുമ്പോള്‍ കൊളോണിയല്‍ കാലത്ത്‌ പോലും ഉണ്ടാകാത്ത തരത്തിലുള്ള അസമത്വവും ദാരിദ്ര്യവുമാണ്‌ രാജ്യത്ത്‌ പെരുകുന്നത്‌.

പറഞ്ഞു വരുന്നത്‌,അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌"-


IMF ല്‍ നിന്നും അവധിയെടുത്ത്‌ സാമ്രാജ്യത്വ ആഗോളീകരണ നയങ്ങള്‍ക്ക്‌ നേതൃത്വംകൊടുക്കുന്ന ഉന്നത ബ്യൂറോക്രാറ്റും ആസൂത്രണകമ്മീഷന്‍ ഉപാദ്ധ്യക്ഷനുമായ മൊണ്ടേസിഗ് അലുവാലിയയുടെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ ഭക്ഷ്യ സബ്സിഡി പരമാവധി കുറച്ചുകൊണ്ടുവരാന്‍ നടത്തുന്ന നീക്കങ്ങളാണ്‌ ഈ ചെപ്പടി വിദ്യകള്‍. ഇയാളുടെ നേതൃത്വത്തില്‍ കോര്‍പ്പറേറ്റ്‌ വല്‍ക്കരണത്തിനും സമ്പന്നവര്‍ഗ്ഗ താല്‍പര്യങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന  IMF ന്റെ ഒരു അനുബന്ധസ്ഥാപനമായി ആസൂത്രന കമ്മീഷന്‍ പരിണമിച്ചു കഴിഞ്ഞു.
ഇതിനിടയില്‍ അരാഷ്ട്രീയ വാദികളും നവ ഉദാരീകരണവാദികളുമായ  NGOനേതാക്കന്മാരേയും അക്കാദമിക്ക്‌ സാമ്പത്തിക വിദഗ്ദന്മാരേയും കുത്തി നിറച്ച ആസൂത്രണകമ്മീഷന്‍ പരസ്പര വിരുദ്ധമായ വെളിപാടുകള്‍ പുറത്തുവിടുന്ന കേന്ദ്രീകരണം നഷ്ടപ്പെട്ട ഒരു സംവിധാനമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ്‌.

2011, നവംബർ 29, ചൊവ്വാഴ്ച

ഇനി, വില്‍ക്കാനുണ്ട്‌: ചെറുകിടകച്ചവടക്കാരെ.

രാജ്യത്തെ ചെറുകിട വ്യാപര രംഗത്ത്‌ നിന്നും കോര്‍പ്പരേറ്റുകളേയും പ്രത്യക്ഷ വിദേശ നിക്ഷേപങ്ങളേയുംതൂത്തെറിയുക എന്ന മുദ്രാവാക്യവുമായി കഴിഞ്ഞ 5 വര്‍ഷത്തോളമായി രാജ്യത്ത്‌ നടന്നുകൊണ്ടിരിക്കുകയായിരുന്ന പ്രതിഷേധം രാജ്യവാപകമായി ഒരു ഉയര്‍ന്നഘട്ടത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌.

ചെറുകിട വാണിജ്യ മേഖലയില്‍ നിന്നും പ്രത്യക്ഷ വിദേശ നിക്ഷേപകരേയും കോര്‍പ്പറേറ്റുകളേയും ചവുട്ടി പുറത്താക്കണമെന്നാവശ്യപ്പെട്ടു രാജ്യത്തെമ്പാടും വന്‍ പ്രകടനങ്ങളും റാലികളും സെമിനാറുകളും, ഷോപ്പിങ്ങ്‌ മാളുകള്‍ ഉപരോധിക്കലും തല്ലിത്തകര്‍ക്കുലുകളുമടക്കം വിപ്ലവശക്തികളും വ്യാപാര-വ്യവസായ സമൂഹവും,പുരോഗമന ജനാധിപത്യ ശക്തികളും  ഉയര്‍ത്തിക്കൊണ്ടിരിക്കേ ഈ പ്രതിഷേധങ്ങളെയൊന്നും കണ്ടില്ലെന്നു നടിച്ചു കൊണ്ട്‌ മന്മോഹന്‍ സര്‍ക്കാര്‍ പുതിയ പ്രഖ്യാപനവുമായി മുന്നോട്ട്‌ വന്നിരിക്കുന്നത്‌.

ബഹുരാഷ്ട്ര കോര്‍പ്പറേറ്റ്‌ ശക്തികളെ ചില്ലറ വ്യാപാര രംഗത്തേക്ക്‌ കടത്തി വിട്ടാല്‍ വിലക്കയറ്റം
   കുറക്കാനാവുമെന്നും,ഗ്രാമീണ തോഴില്‍ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവുനെന്നും ഒക്കെയുള്ള തലതിരിഞ്ഞ
വിടുവായത്തവുമായി ബഹുരാഷ്ട്ര കുത്തകളുടെ രാജ്യത്തെ ഏറ്റവും നല്ല ഏജന്റുമാരായ കോണ്‍ഗ്രസ്സുകാര്‍ വ്യാപകമായി രംഗത്തിറങ്ങിയിരിക്കയാണ്‌.

കൃഷികഴിഞ്ഞാല്‍  ഏറ്റവും അധികം പേര്‍ക്ക്‌ തൊഴില്‍ നല്‍കുന്ന മേഖലയാണ്‌ നമുക്കു ചില്ലറ വ്യാപാര മേഖല.
കേന്ദ്ര ഗവന്മെണ്ടിന്റെ നാലാം സാമ്പത്തിക സര്‍വ്വേ തിട്ടപ്പെടുത്തിയതു പ്രകാരം 12 ദശലക്ഷം റീട്ടെയില്‍ കച്ചവടക്കാരാണ്‌ ഉപജീവനം കഴിക്കുന്നത്‌.
ചില്ലറ കച്ചവടം തൊഴിലായിട്ടുള്ള ലക്ഷക്കണക്കിനു പേര്‍ ഈ കണക്കില്‍ പെടില്ല.
ഇന്ത്യയില്‍ ചെറുകിട വാണിജ്ജ്യമെന്നത്‌ കേവലം ബിസ്സിനസ്സോ തൊഴിലോ മാത്രമല്ല.
ഗോപ്യമാക്കിവെച്ച തൊഴിലില്ലായ്മയുടെ ഏറ്റവും വലിയ രൂപമാണത്‌.
വ്യവസായങ്ങളിലെ അടച്ചു പൂട്ടലും തകര്‍ച്ചയും,പിരിച്ചു വിടലുകളും നടന്നുകൊണ്ടിരിക്കുമ്പോള്‍;,കര്‍ഷകരേയും ദരിദ്ര കര്‍ഷകരേയും അവരുടെ തൊഴില്‍ ആവാസ വ്യവസ്ഥയില്‍ നിന്നു ആട്ടിയോടിക്കുമ്പോള്‍,വികസനത്തിന്റെ പേരില്‍   വ്യാപകമായി കുടിയിറക്കുമ്പോള്‍ മണ്‍സൂണും ,മാര്‍ക്കറ്റും സര്‍ക്കാറും കര്‍ഷകരെ ചതിക്കുമ്പോളും .ഉപജീവനത്തിനു വേണ്ടി ഈ വിഭാഗങ്ങളോക്കെ ആശ്രയിക്കുന്നത്‌ ഈ ചെറുകിട വാണിജ്യത്തെ തന്നെയാണ.

പച്ചക്കറി നട്ടു വളര്‍ത്തുകയും അവരുടെ കുടുംബാംഗങ്ങള്‍ അവയെ കമ്പോളത്തില്‍ കൊണ്ടുപോയി വില്‍ക്കുകയും ചെയ്യുന്നു.മത്സ്യതൊഴിലാളി മീന്‍ പിടിക്കുകയും അവന്റെ കുടുംബം അതു വില്‍ക്കുകയും ചെയ്യുന്നു. കമ്പനി അടച്ചു പൂട്ടിയതിനാല്‍,അതുമല്ലെങ്കില്‍ കടക്കെണിയില്‍ പെട്ട്‌    വി ആര്‍ എസ്സ്‌
വാങ്ങി തൊരുവിലെത്തിയ തൊഴിലാളികള്‍ തന്റെ കുടുംബം തയ്യാറാക്കുന്ന ചെറിയ ചെറിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉന്തു വണ്ടികളിലും നടന്നും വില്‍പന നടത്തുന്നു.

ഇന്ത്യയിലെ ചെറു കിട വാണിജ്യമെന്നാല്‍ ഭൂരിപക്ഷവും ഉപജീവനത്തിനു വേണ്ടി ഓടുവിലത്തെ മാര്‍ഗ്ഗം സ്വീകരിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ടവരാണ്‌.വ്യക്തി പരമായ രീതിയില്‍ അല്ലെങ്കില്‍ ചെറിയ തോതില്‍ വസ്തുവോ സേവനമോ വില്‍പന നടത്തുന്നത്‌ ചെറുകിട വാണിജ്യത്തിന്റെ പരിധിയില്‍ വരുന്നു.വില്‍പന വസ്തു പേനമുതല്‍ വിമാനം വരെയാകാം.

കടകള്‍ ഏന്നാല്‍ വഴിവാണിഭക്കടയില്‍നിന്ന് ആധുനിക മാളുകള്‍ വരെയുള്ള രൂപങ്ങളില്‍ വ്യാപകമായിരിക്കുന്നു.വീടുകളില്‍ കയറി ബാത്തുറൂം ക്ലീനര്‍ മുതല്‍ മൊബെയില്‍ഫോണ്‍ ചാര്‍ജ്ജര്‍ വില്‍പന നടത്തുന്ന വരും ചെറുകിട വാണിജ്ജ്യത്തിന്റെ പരിധിയില്‍ വരും.

ഇന്ത്യയില്‍  GDP  യുടെ 14 ശതമാനവും സംഭാവന ചെയ്യുകയും തോഴില്‍ ശക്തിയുടെ 7 ശതമാനത്തോളവും വഹിക്കുകയും ചെയ്യുന്നു.കാര്‍ഷികരാജ്യമായ ഇന്ത്യയില്‍
കൃഷി കഴിഞ്ഞാല്‍ ഏറ്റവും വലിയ മേഖല ഇതാണ്‌ .    നമുക്കിത്‌ പതിനാല്‌  ശതമാനമാവുമ്പോള്‍ചൈനയില്‍ ഇത്‌ എട്ട്‌ ശതമാനമാണ്‌  ബ്രസീലില്‍ ഇത്‌ ആറ്‌ ശതമാനമാണ്‌   അമേരിക്കയില്‍ ഇത്‌ പത്തു ശതമാനമാണ്‌ . നമ്മുടെ ഈ മേഖലയിലെ വളര്‍ച്ചയും നിരക്കുകളും അസാധാരണ മായതോതിലാണ്‌.1996-ല്‍ 85 ആയിരുന്നത്‌ 2001-ല്‍ 1.5കോടിയായി.ഇന്നത്‌ 1.12 കോടിയായി.അതായത്‌ ശരാശരി നൂറാളുകള്‍ക്ക്‌ 1.4 സ്ഥാപനങ്ങള്‍.. ഇത്‌ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ്‌.

ഇന്തയിലെ ചെറുകിടവാണിജ്ജ്യം മുഖ്യമായും അസംഘടിതമേഖലയിലാണ്‌. ഇന്‍കംടാക്സ്‌,സെയില്‍സ്‌ ടാക്സ്‌ നിയമങ്ങള്‍ തുടങ്ങിയവയ്ക്കു വിധേയമായി റജിസ്റ്റര്‍ ചെയ്ത ലൈസന്‍സുള്ള സ്ഥാപനങ്ങളാണ്‌ സംഘടിത മേഖലയില്‍ വരുന്നത്‌.

കൂടാതെ,1.12 ചെറുകിട സ്ഥാപനങ്ങളില്‍ 500 ചതുരശ്ര അടിയില്‍ കൂടുതല്‍ വരുന്നവ 4ശതമാനത്തിനപ്പുറം വരില്ല .വാണിജ്ജ്യരംഗത്ത്‌ തൊഴിലെടുക്കുന്നവരില്‍ 395 ലക്ഷം പേര്‍ അസംഘടിത മേഖലിയിലാകുമ്പോള്‍ സംഘടിത മേഖലയില്‍ 5ലക്ഷം മാത്രമാണ്‌.

2004-ല്‍ വാള്‍മാര്‍ട്ടിനു 256 സഹസ്രകോടി ഡോളറിന്റെ ടേണോവറുണ്ടായിരുന്നു.അതേസമയംതന്നെ അത്‌ 9,000 കോടി  ഡോളറിന്റെ ലാഭം രേഖപ്പെടുത്തുകയും ചെയ്തു.അതിന്റെ  4,806സ്റ്റോറുകളിലായി 14 ലക്ഷം ആളുകള്‍ ജോലിയെടുക്കുന്നു. ഒരു വാള്‍മാര്‍ട്ട്‌ സ്ഥാപനത്തിന്റെ ശരാശരി വലുപ്പം 85,000 ചതുരശ്ര അടിയാണ്‌.

അതേസമയം ഇന്ത്യയിലെ ചെറുകിട വ്യാപാരിക്ക്‌ ഉള്ളത്‌ 4,1100 ഡോളറണ്‌  500 ചതുരശ്ര അടിക്കു മേല്‍ വലിപ്പമുള്ള ആകെയുള്ള 12 ദശലക്ഷം ചെറുകിട സ്ഥാപനങ്ങളുടെ 4 ശതമാനത്തിനു മാത്രമാണ്‌   39.5 ശതമാനം ജനങ്ങള്‍ക്ക്‌ തൊഴില്‍ നല്‍കുന്ന അസംഘടിത ചെറുകിട മേഖലയിലുള്ള മൊത്തം ടേണോവര്‍ 35,000കോടിയാണ്‌ .

ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള 35 നഗരങ്ങള്‍ ഇന്ത്യയിലുണ്ട്‌. ഈ 35 നഗരങ്ങളിലോരോന്നിലും ശരാശരി ഒരു സ്റ്റോര്‍ വീതം വാള്‍മാര്‍ട്ടു തുറക്കുന്നുവെന്നു വിജാരിക്കുക.ആ സ്റ്റോറുകള്‍ വാള്‍മാര്‍ട്ടു സ്റ്റോറുകളുടെ ശരാശരി കാര്യക്ഷമത പ്രദര്‍ശിപ്പിച്ചാല്‍ പോലും ഓരോ സ്റ്റോറുകളൂടേയും ടേണോവര്‍  8.033 രൂപയിലധികമായിരിക്കും.അതേസമയം ജീവനക്കാരുടെ എണ്ണം   10,195 മാത്രമായിരിക്കും.രാജ്യത്താകമാനം ഇതു വ്യാപിപ്പിക്കുകയാണെങ്കില്‍ 437,000 ആളുകളായിരിക്കും ഭ്രഷ്ടരാക്കപ്പെടുക.
ഓരോ വാള്‍മാര്‍ട്ട്‌ ജീവനക്കാരനും ചെറുകിട വ്യാപാര മേഖലയില്‍ 40 ജീവനക്കാരനെ പുറം തള്ളും.എന്നാണിത്‌ സൂചിപ്പിക്കുന്നത്‌ .

ചെറുകിട വാണിജ്ജ്യത്തിന്റെ 20 ശതമാനത്തോളം
പ്രത്യക്ഷ വിദേശ നിക്ഷേപങ്ങള്‍ ഏറ്റെടുക്കുകയാണെങ്കില്‍ തന്നെ 147,000കോടിരൂപയുടെ ടേണോവറായിരിക്കും .അസംഘടിത ചെറുകിട മേഖലയിലെ 8ദശലക്ഷം ജനങ്ങളെ പുറം തള്ളിക്കൊണ്ട്‌ 43,000 പേര്‍മാത്രം തൊഴിലിലേര്‍പ്പെടുകയായിരിക്കും ഇതിന്റെ ഫലമായി സംഭവിക്കുക.

ഇനി ഈ മേഖലയില്‍ തൊഴില്‍ ലഭിക്കുന്നവരുടെ സ്ഥിതിയും ഒന്നു പരിശോധിച്ചു നോക്കുക.

ഹൈപ്പര്‍ മാര്‍ക്കറ്റുകളുടെ അടിസ്ഥാനം തന്നെ യാതൊരു ദാക്ഷിണ്യവുമില്ലാത്ത തൊഴില്‍ ചൂഷണമാണ്‌.
വിദേശമൂലധനത്തിനു നിര്‍ബാധം സഞ്ചരിക്കുന്നതിനു ഘടനാപരമായ എല്ലാ പരിഷ്കരണവും നിയം മൂലം ചെയ്തു കൊടുക്കേണ്ടതുണ്ട്‌ .തൊഴില്‍ നിയമങ്ങളെ എല്ലാ അര്‍ത്ഥത്തിലും ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നു.ഇതിന്റെ ഒക്കെ ഫലമായി തൊഴിലാളികളുടെ അവകാശങ്ങളില്‍ വലിയ സമ്മര്‍ദ്ദംഉണ്ടാവും.ഏതെങ്കിലും ഒരു തരത്തിലുമുള്ള
യൂണിയന്‍ ഇടപെടലുകളെ അതനുവദിക്കില്ല.

ചുരുക്കി പറഞ്ഞാല്‍,നിരവധി വര്‍ഷങ്ങളായി ഇന്ത്യാ ഗവര്‍മന്റ്‌ ചെറുകിട വ്യാപാരത്തില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചിട്ടില്ല.
ഗാട്ട്‌സ്‌ ഉടമ്പടിയുടെ ഭാഗമായി ഓരോ രാജ്യങ്ങളും അവയിലെ സവിശേഷമേഖലയിലും ഉപമേഖലകളിലും ദേശീയ പരിചരണവും കമ്പോള വല്‍ക്കരണവും എപ്രകാരമായിരിക്കണം എന്നുള്ള ബാദ്ധ്യതാ പട്ടിക സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു.
ദോഹ വികസന അജണ്ട എന്നറിയപ്പെട്ടിരുന്ന ഗാട്ട്‌സ്‌ ഉടമ്പടിയ്യേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഇന്ത്യാഗവര്‍മന്റ്‌ ചെറുകിട മേഖലയില്‍ ദേശീയ പരിചരണത്തിന്റേതായ ഒരു ഉറപ്പും നല്‍കിയില്ല. ദേശീയ പരിചരണത്തിനു ഉറപ്പു നല്‍കുക എന്നു വെച്ചാല്‍ സേവനമേഖലയില്‍  ആഭ്യന്തര
നിക്ഷേപങ്ങള്‍ക്കൊപ്പം തന്നെ അവകാശംവിദേശ നിക്ഷേപകര്‍ക്കും നല്‍കുക എന്നാണ്‌.
കര്‍ഷകര്‍ക്ക്‌ സബ്സിഡിനല്‍കുന്നതില്‍ അമേരിക്ക കടുംപിടുത്തം പിടിച്ചതു മൂലം ദോഹയിലെ പ്രാരംഭ ചര്‍ച്ചകള്‍ പരാജയപ്പെട്ടപ്പോള്‍,ലോകവാണിജ്യ സംഘടനയുടെ ഔദ്യോഗിക ചര്‍ച്ചകള്‍ക്കു വെളിയില്‍ വെച്ച്‌ സാമ്രാജ്യത്വ  ശക്തികളുടെ
നിര്‍ബ്ബന്ധത്തിനു വഴങ്ങിക്കൊണ്ട്‌ ഇന്ത്യാഗവര്‍മന്റ്‌ ചെറുകിട മേഖല തുറന്നു കൊടുക്കാന്‍ തയാറാവുകയായിരുന്നു.

ഇന്ത്യന്‍ ഗവര്‍മെന്റിന്റെ പ്രത്യക്ഷ വിദേശ നിക്ഷേപത്തിനെക്കുറിച്ചുള്ള ഔദ്യോഗിക നയം ഇപ്പോഴും പറയുന്നത്‌ ചെറുകിട വാണിജ്ജ്യമേഖലയില്‍ പ്രത്യക്ഷ വിദേശനിക്ഷേപം അനുവദിക്കുകയില്ലെന്നാണ്‌ എന്നാല്‍ സിംഗിള്‍ ബ്രാന്റ്‌ റീട്ടെയിലില്‍ 51 ശതമാനം പ്രത്യക്ഷ   വിദേശനിക്ഷേപം
   (മക്ക്ഡൊനാള്‍ഡ്‌,ലെവിസ്‌,തുടങ്ങിയ)അനുവദിച്ചുകൊണ്ട്‌ പില്‍ക്കാലത്ത്‌ സര്‍ക്കാര്‍ ഈ നിലപാട്‌ ദുര്‍ബ്ബലപ്പെടുത്തിയിട്ടുണ്ട്‌.
ഇതിനോടൊപ്പം മൊത്തക്കച്ചവടമേഖലയില്‍ പ്രത്യക്ഷവിദേശനിക്ഷേപം നടത്താന്‍ അനുമതി വേണമെന്ന ആവശ്യം വേണ്ടെന്നു വെക്കുകയും ഫ്രാഞ്ചൈസികളിലൂടെ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കുകയുണ്ടായി.

കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അമേരിക്ക ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തോടനുബന്ധിച്ച്‌ നടത്തിയ കരു നീക്കങ്ങളുടെ പരിണതിയാണ്‌ മന്മോഹന്‍ സര്‍ക്കാറിന്റെ ഇപ്പോഴത്തെ തിരക്കു പിടിച്ചുള്ള ശ്രമങ്ങള്‍ക്കു പിന്നില്‍.

ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്രകുത്തകകളിലൊന്നായ അമേരിക്കയില്‍ നിന്നുള്ള വാള്‍മാര്‍ട്ട്‌,ജര്‍മ്മനിയില്‍ നിന്നുള്ള മെട്ട്രോ എജി,ബ്രിട്ടനിലെ  ടെസ്കോ,ഫ്രാന്‍സിലെ  കെയര്‍ഫോര്‍ തുടങ്ങിയ ചില്ലറ വ്യാപാര കമ്പനികള്‍ രാജ്യത്തിന്റെ പടിവാതിക്കല്‍ നിലയുറപ്പിച്ചു നില്‍ക്കുകയാണ്‌. ഇതിനു അനുകൂലമായ തീരുമാനം ഈ ദിവസങ്ങളില്‍ ഉണ്ടാകത്തക്ക വിധം കോണ്‍ഗ്രസ്സ്‌ നേതൃത്വത്തിനും ഉന്നത രാഷ്ട്രീയ-ബ്യൂറോക്രാറ്റ്‌ വിഭാഗങ്ങള്‍ക്കും എത്തിക്കേണ്ട വിഹിതം ധാരണയായിട്ടുണ്ടെന്നും കേള്‍ക്കുന്നു.

ഔപചാരികമായി അനുമതി ലഭിക്കുന്നതിനു മുമ്പുതന്നെ ഇന്ത്യിലെ ദാര്‍തി ഗ്രൂപ്പുമായി
ചേര്‍ത്ത്‌ വാള്‍മാര്‍ട്ട്‌ അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ട്‌ കാലം കുറച്ചായി.

പെപ്സിയുംകൊക്കൊളയും ഒക്കെ 5 രൂപയുടെ കുപ്പികളില്‍ ഇറങ്ങുന്നത്‌ മറ്റു ബഹുരാഷ്ട്രകുത്തകകളേയും ഇന്ത്യന്‍ ശീതളപാനീയ കമ്പനിക്കാരേയോ മാത്രം തോല്‍പ്പിക്കാനല്ല. മറിച്ച്‌ നാരങ്ങവെള്ളം,കരിക്കിന്‍ വെള്ളം തുടങ്ങിയവ വില്‍ക്കുന്നവരേയും കൂടി തകര്‍കാനാണേന്ന് നാം മറന്നു പോകരുത്‌.

റഞ്ഞു വരുന്നത്‌ അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌:-
നമ്മുടെ സ്വാതന്ത്ര്യവും പരമാധികാരവും വിവിധപാക്കേജുകളുടെ രൂപത്തില്‍,പ്രത്യേക സാമ്പത്തിക മേഖലകളില്‍ വഴിയും,നമ്മുടെ പൈതൃകം ആണവക്കരാറുകളിലൂടേയും എങ്ങിനെ തീറെഴുതിയോ അതേപോലുള്ള ഒരു പൊതു പ്രവണതയുടെ ഭാഗമായിട്ട്‌
തന്നെയാണ്‌. ഈ ഈ മേഖലയും
രാജ്യദ്രോഹികള്‍ വില്‍പനക്കു വെച്ചിരിക്കുന്നത്‌ എന്നു  തന്നെയാണ്‌.

2011, നവംബർ 26, ശനിയാഴ്‌ച

മുല്ലപ്പെരിയാര്‍:ചിലയാഥാര്‍ത്ഥ്യങ്ങള്‍.

മുല്ലപ്പെരിയാര്‍ വിഷയം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു എന്ന സൂചനകള്‍ വന്നു കൊണ്ടിരിക്കുന്നു..
ഭരണാധികാരികള്‍ക്കു ഇതു പരിഹരിക്കാന്‍ താല്‍പര്യമില്ല എന്ന തിരിച്ചറിവാണ്‌ ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടത്‌.
മദ്ധ്യകേരളത്തിലെ അഞ്ചു ജില്ലകളിലെ 35 ലക്ഷം ജനങ്ങളുടെ തലക്കു മുകളില്‍ ഒരശനിപാതം പോലെ തൂങ്ങി നില്‍ക്കയാണ്‌ 111 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട്‌. ഇടക്കിടക്ക്‌ ഉണ്ടാകുന്ന ഭൂചലനത്തില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുകയും അതിനു ശേഷം വിസ്മൃതിയിലേക്ക്‌ മറയുകയും ചെയ്യുന്ന ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ നാളിതു വരെ കാണിച്ച നിരുത്തരവാദത്തില്‍ നിന്നും കുറ്റകരമായ അലംഭാവത്തില്‍ നിന്നും   ഒരു  മുന്നണിക്കാരനും  ഒഴിഞ്ഞു നില്‍ക്കാനാവില്ല .

സിമന്റും കോണ്‍ക്രീറ്റും കണ്ടെത്തുന്നതിനു മുമ്പ്‌ ചുണ്ണാമ്പുംശര്‍ക്കരയും മണലും ചേര്‍ന്ന സുര്‍ക്കി മിശ്രിതം കൊണ്ട്‌ ബ്രിട്ടീഷ്‌ എഞ്ചിനീയര്‍ രൂപകല്‍പ്പന ചെയ്ത്‌ 60 വര്‍ഷത്തെ ആയുസ്സ്‌ നിര്‍ണ്ണയിച്ച്‌ 1887-ല്‍ കമ്മീഷന്‍ ചെയ്ത അണക്കെട്ടിന്റെ സുരക്ഷിതകാലാവധി 1945-ല്‍ തന്നെ അവസാനിച്ചു.ഇതു പോലുള്ള സാങ്കേതിക വിദ്യകൊണ്ട്‌ നിര്‍മ്മിച്ച സുര്‍ക്കി ഡാം 1980 ഗുജറാത്തില്‍ തകരുകയും മോര്‍ഫിയെന്ന ചെറു നഗരം ഒലിച്ചു പോവുകയും ആയിരങ്ങള്‍ മരിക്കുകയും ചെയ്ത ഒരു ദുരന്താനുഭവം നമുക്കു ഇന്ത്യയില്‍ ഉണ്ട്‌.

ഇതിന്റെ ഒക്കെ പശ്ചാത്തലത്തില്‍ കേന്ദ്ര ഡാം അതോറിറ്റി അണക്കെട്ടിന്റെ ബലക്ഷയത്തെ മുന്നില്‍ കണ്ട്‌ 1980  ല്‍ ഡാമിലെ ജല നിരപ്പ്‌ 152 അടിയില്‍ നിന്ന് 136 അടിയിലേക്ക്‌ താഴ്ത്തുവാന്‍ നിര്‍ദ്ദേശം നല്‍കി.ഡാം ബലക്ഷയത്തെ നേരിടുന്നു വെന്നും സുരക്ഷിതമല്ലായെന്നും കേന്ര അതേറിറ്റി സാക്ഷ്യപ്പെടുത്തി.27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാലഹരണപ്പെട്ട ഈ ഡാമിനു പകരം പുതിയൊരു ഡാം നിര്‍മ്മിക്കാന്‍ ഇക്കാലയളവില്‍ മാറി മാറി സംസ്ഥാന സര്‍ക്കാറിനു നേതൃത്വം നല്‍കുന്ന LDF, UDF രാഷ്ട്രീയ നേതൃത്വം തയ്യാറായില്ല. 2001-ല്‍ ഈരാറ്റു പേട്ട പ്രഭവ കേന്ദ്രമായി ഉണ്ടായ ഭൂകമ്പത്തില്‍ മുല്ലപ്പെറിയാര്‍ ഡാമില്‍ വിള്ളല്‍ വീഴുകയും ചോര്‍ച്ച ശക്തിപ്പെ ടുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഡാം ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി ഏറെക്കുറേ ഇതേപോലെ തന്നെ സജീവ ചര്‍ച്ചാ വിഷയ മായതാണ്‌.അതിനു ശേഷവും വിവിധഘട്ടങ്ങളില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിട്ടുണ്ടു.അതു കഴിഞ്ഞാല്‍ സര്‍ക്കാറും ചര്‍ച്ചാ കേന്ദ്രങ്ങളും വിസ്മൃതിയിലേക്ക്‌ തള്ളുകയുമാണ്‌ പതിവ്‌.

തമിഴ്‌ നാടാവട്ടെ ഡാമില്‍ ചില മിനുക്കു പണികളും ഗ്രൗട്ടിങ്ങും പുറം തേക്കലുമെല്ലാം നടത്തി ഡാം ബലവത്താണെന്ന് കേന്ദ്രസര്‍ക്കാറിനേയും സുപ്രീം കോടതിയേയുമെല്ലാം ബോദ്ധ്യപ്പെടുത്തി.ജലനിരപ്പ്‌ ഇപ്പോഴത്തെ 136 അടിയില്‍ നിന്നും 142 അടിയായും പിന്നീട്‌ 156 അടിയായി സ്ഥാപിത ശേഷിയിലേക്ക്‌ തന്നെ ഉയര്‍ത്താനുള്ള അനുകൂല വിധി അവര്‍ സുപ്രീം കോടതിയില്‍ നിന്നും നേടി.

പശ്ചിമഘട്ടത്തിന്റെ മഴ നിഴലില്‍ കഴിയുന്ന,വടക്കുകിഴക്കന്‍ മണ്‍സൂണില്‍ ലഭിക്കുന്ന ഏതാനും മഴകളേയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുമുള്ള ന്യൂനമര്‍ദ്ദങ്ങളേയും മാത്രം കൃഷിക്കുംകുടിവെള്ളത്തിനും ആശ്രയിക്കുന്ന അര്‍ദ്ധമരുഭൂമിയിലെ ഒരു ജനതയും അവരുടെ സര്‍ക്കാറും വെള്ളത്തിനുവേണ്ടി ഏതറ്റവും വരെ പോയില്ലെങ്കിലേ അല്‍ഭുതമുള്ളൂ.സ്വന്തം നിലയില്‍ ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്ത കേന്ദ്ര സര്‍ക്കാറിനേയും ജസ്റ്റിസ്‌ രാമസ്വാമിയേയും രാമചന്ദ്രനേയും പോലുള്ള ന്യായാധിപന്മാര്‍ നീനീതിന്യായം നടത്തുന്ന നമ്മുടെ ഉന്നത നീതി പീഠങ്ങളേയും സമ്മര്‍ദ്ദ തന്ത്രങ്ങളുടേയും പ്രലോഭനങ്ങളുടേയും മുള്‍മുനയില്‍ നിര്‍ത്തി തങ്ങളുടെ സങ്കുചിത ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കഴിവ്‌ തമിഴ്‌ നാട്‌ സര്‍ക്കാര്‍ പലപ്പോഴും തെളിയിച്ചിട്ടുണ്ട്‌.സ്വന്തം സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നതില്‍ തമിഴ്‌നാട്‌ രാഷ്ട്രീയക്കാര്‍ക്കുള്ള കഴിവുംകേരള ഭരണക്കാരുടെ കഴിവു കേടും അപാരമാണ്‌ എന്നു അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്‌.

കഴിവു കേടിനുമപ്പുറത്ത്‌ മുല്ലപ്പെരിയാര്‍പ്രശ്നത്തിലും, പറമ്പിക്കുളം -ആളിയാര്‍ പദ്ധതിയില്‍ നിന്നും കേരളത്തിനു കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കാത്തതിനു മെല്ലാം മറ്റുചില പിന്നാമ്പുറ രഹസ്യങ്ങളുണ്ടെന്നതും ഇന്നു പരസ്യമായി കഴിഞ്ഞിരിക്കുന്നു.വെള്ളത്തിനുവേണ്ടി തമിഴ്‌ നാട്‌ സര്‍ക്കാറിന്‍ ഓഡിറ്റ്‌ ചെയ്യാത്ത ഒരു രഹസ്യഫണ്ട്‌ ഉണ്ടത്രെ.മാറി മാറി വരുന്ന ജലസേചന മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ചില വനം വകുപ്പ്‌ ഉദ്യോഗസ്ഥരുമെല്ലാം ഇതിന്റെ ഗുണഭോക്താക്കളാണ്‌ പോലും.

അല്ലെങ്കില്‍ 35 ലക്ഷം ജനങ്ങളും വാണിജ്യ -വ്യവസായ സിരാകേന്ദ്രങ്ങളായ കൊച്ചി -ആലുവാ മേഖലയുമെല്ലാം ഒലിച്ചു പോകുന്ന ഒരു മഹാദുരന്തം കേരളത്തിന്റെ തലക്കുമീതെ തൂങ്ങി നില്‍ക്കുമ്പോള്‍ കേരള സര്‍ക്കാറിന്റെ നിയമജ്ഞന്മാര്‍ക്ക്  സുപ്രീം കോടതിയില്‍ ഇരുന്നു എങ്ങിനെ ഉറങ്ങാന്‍ കഴിയുന്നു?

മുല്ലപ്പെരിയാര്‍ പ്രശ്നത്തെ വെള്ളത്തിനു വേണ്ടിയുള്ള തമിഴ്‌നാടിന്റെ ആര്‍ത്തിയുടെ പ്രശ്നമെന്നനിലക്കു വിലയിരുത്തുന്ന നിരുത്തരവാദപരമായ പ്രസ്ഥാവന എങ്ങിനെ നടത്താന്‍ കഴിയുന്നു.?

തിരുവിതാംകൂറും മദ്രാസ്‌ പ്രോവിന്‍സ്‌ സര്‍ക്കാറും തമ്മില്‍ 1885-ല്‍ ഉണ്ടാക്കിയ 999 വര്‍ഷത്തെ പാട്ടക്കാലാവധി തമിഴ്‌നാട്‌ അവകാശപ്പെടുന്ന കറാറിന്റെ കോപ്പി ഇന്നു വരെ എന്തുകൊണ്ട്‌ കണ്ടെത്താന്‍ കഴിയുന്നില്ല?

തിരുവിതാംകൂറിന്റെ പരമാധികാരം ബ്രിട്ടീഷുകാര്‍ക്ക്‌ അടിയറ വെച്ച്‌ റീജന്റായി തുടരാന്‍ നിര്‍ബന്ധിതമായ പഴയ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ബ്രിട്ടീഷ്‌ അധികാര പ്രമത്തതക്ക്‌ മുമ്പില്‍ 999 വര്‍ഷത്തെ പാട്ടക്കരാര്‍ ഒപ്പുവെക്കേണ്ടി വന്നത്‌ നമുക്കു മനസ്സിലാക്കാം.എന്നാല്‍ അച്ചുതമേനോന്റെ സര്‍ക്കാര്‍ കേരളത്തിന്റെ താല്‍പര്യത്തിനു  വിരുദ്ധമായി 1970-ല്‍ കരാര്‍ പുതുക്കി നല്‍കുകയും മുല്ലപ്പെരിയാര്‍ വെള്ളമുപയോഗിച്ച്‌ ലോവര്‍ക്യാമ്പില്‍ വൈദ്യുതി ഉല്‍പാദനത്തിനുള്ള അനുമതി നല്‍കിയത്‌ എന്തിനായിരുന്നു എന്നു ഇപ്പോഴും ആര്‍ക്കും പിടികിട്ടിയിട്ടില്ല.
ആ കരാര്‍ പ്രകാരം തമിഴ്‌നാട്‌ മുല്ലപ്പെരിയാര്‍ വെള്ള മുപയോഗിച്ച്‌ 225 കോടിയുടെ വൈദ്യുതി പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്നു.

കൊളോണിയല്‍ കാലത്തുണ്ടാക്കിയ മുല്ലപ്പെറിയാര്‍ കറാറില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഇരു സര്‍ക്കാറും തമ്മില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ ആര്‍ബിട്രേഷന്‍ വഴി പരിഹരിക്കണമെന്ന് വ്യവസ്ഥചെയ്തിരിക്കെ ,ഫെഡറലിസ്റ്റ്‌ സമീപനത്തോടെ ഉഭയകഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട ഒരു വിഷയം തമിഴ്‌നാട്‌ സര്‍ക്കാര്‍ കോടതിയിലേക്ക്‌ വലിച്ചിഴക്കുന്നത്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എന്തുകൊണ്ട്‌ കയ്യും കെട്ടിനോക്കി നില്‍ക്കുന്നു?

എണ്ണയോ കല്‍ക്കരിയോ ഇരുമ്പോ ഇല്ലാത്ത കേരളത്തിനു വെള്ളം ഒരു പ്രകൃതിസമ്പത്താണ്‌.അത്‌ നമ്മുടെ വിഭവമാണ്‌.
കാലഹരണപ്പെട്ട അണക്കെട്ടിനു പകരം  പുതിയ അണക്കെട്ടുണ്ടാവണം.അത് എത്രയും വേഗം വേണം
മുല്ലപ്പെറിയാര്‍ ഡാമിലെ വെള്ളം തമിഴ്‌നാടിനു ഒഴിച്ചുകൂടാനാവാത്തതാണ്‌,വെള്ളമില്ലാത്ത തമിഴ്‌നാടിന്‌ വെള്ളം ലഭിച്ചാല്‍ കോടികളുടെ കാര്‍ഷിക സമ്പത്ത്‌ ഉല്‍പാദിപ്പിക്കാം,വൈദ്യുതി ഉല്‍പാദിപ്പിക്കാം ഓരോ തുള്ളി വെള്ളത്തേയും അവര്‍ ഫലവത്തായി ഉപയോഗിക്കുന്നുണ്ട്‌.
അതവര്‍ക്കു നല്‍കാന്‍ നാം ബാദ്യസ്ഥരുമാണ്‌. എന്നാല്‍ നമ്മുടെ വിഭവത്തിനു അര്‍ഹമായ പ്രതിഫലം ലഭിക്കാന്‍ നമുക്ക്‌ അവകാശവുമുണ്ട്‌.ആ വെള്ളം അവര്‍ക്കു തുടര്‍ന്നും നല്‍കാന്‍ തയ്യാറാണെന്നു അസന്നിഗ്ദമായി പ്രഖ്യാപിക്കാന്‍ നാം തയ്യാറാവണം.അതവര്‍ക്കു ബോധ്യപ്പെടണം എങ്കിലേ ഉള്ളുതുറന്ന ഒരു ഉഭയകഷി ചര്‍ച്ചക്കു സാദ്ധ്യത തുറന്നു വരൂ.

പറഞ്ഞു വരുന്നത്‌ അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌:-


നാളിതുവരേയുള്ള സര്‍ക്കാര്‍ കൈകാര്യം ചെയ്തതുപോലെ അനവതാനതയോടേയും സങ്കുചിത കഷിരാഷ്ട്രീയ താല്‍പര്യത്തോടെയുമാണ്‌ തമിഴ്‌നാടുമായുള്ള ജലതര്‍ക്കം കൈകാര്യം ചെയ്യാന്‍ മുതിരുന്നത്‌ എന്ന് മന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നു.
വൈക്കോയെപ്പോലയോ ഇവിടുത്തെ കേരളാ കോണ്‍ഗ്രസ്സുകാരനെപ്പോലേയോ സങ്കുചിത ദേശീയ വികാരം കുത്തിയിളക്കി ജനങ്ങളെ ഭിന്നിപ്പിച്ച്‌ സങ്കുചിത രാഷ്ട്രീയം കളിക്കാന്‍ അവര്‍ക്കു ഈ വിഷയത്തെ വിട്ടുകൊടുക്കരുത്‌, അവസരം ഒരുക്കിക്കൊടുക്കരുത്‌.
കേളത്തിലെ ജനങ്ങളെ ഭീതിയുടേയും,അരക്ഷിതത്വത്തിന്റേയും മുള്‍ മുനയില്‍ നിര്‍ത്തി ജീവത്തായ ഈ വിഷയത്തെ മറ്റൊരു വഴിക്കു തിരിച്ചു വിടുന്നതിനു അനുവദിച്ചാല്‍ നാം രണ്ടു വിധത്തിലും വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ്‌.

2011, ജൂലൈ 31, ഞായറാഴ്‌ച

കുരിശു മരണം വിധിക്കപ്പെട്ട പൊതുവിദ്യാഭ്യാസം

"അദ്ധ്വാനിക്കുന്നവരെ !ഭാരം ചുമക്കുന്നവരെ !
എല്ലാവരും എന്റെ അടുത്ത് വരുവിന്‍ ,ഞാന്‍ നിങ്ങള്‍ക്ക് സമാധാനം തരാം "
ഇത് പണ്ടു പണ്ടു  വളരെ പണ്ട് നസറത്ത് കാരനായ ഒരാശാരിയുടെ മകന്‍ ഇങ്ങനെ അടിമ ജനവിഭാഗത്തോട്‌ ഉറക്കെ വിളിച്ചു പറഞ്ഞു .
മര്‍ദ്ദിതരായ ദരിദ്രന്മാരെയും,അവശരേയും അദ്ദേഹം സമാശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു 
"ദരിദ്രന്മാരെ ,പാപികളെ ,പുച്ചിക്കപ്പടുന്നവരെ !
നാളത്തെ ലോകം നിങ്ങള്‍ക്ക് വേണ്ടിയുള്ളതാകകൊണ്ട്  സന്തോഷിച്ച് ഉല്ലസിക്കുക".

മര്‍ദ്ദനങ്ങള്‍ കൊണ്ടും  അക്രമങ്ങള്‍ കൊണ്ടും റോമന്‍ സാമ്രാജ്യം തകര്‍ച്ചയെഅഭി മുഖീകരിച്ച കാലം     
അടിമകളും ഉടമകളും  തമ്മിലുള്ള വര്‍ഗ്ഗസമരം മൂര്‍ദ്ധന്യത്തിലെത്തി നില്‍ക്കുന്ന കാലം,
ഉടമകള്‍ക്ക് അടിമകളെ ചന്തയില്‍ വില്കാനും വാങ്ങാനും കഴിയുന്നകാലം ,
അടിമകളെ ചവിട്ടാം ,കുത്താം ,ചുട്ടെരിക്കാം ശരീരാവയവങ്ങള്‍ അരിഞ്ഞുമാറ്റി കൊന്നു തള്ളാവുന്ന കാലം...
കിരാതമായ മര്‍ദ്ദനങ്ങള്ക്കെതിരേ ചെറു പ്രതികരണങ്ങള്‍ പോലും മിക്കപ്പോഴും കലാപങ്ങളാവുകയും അവയൊക്കെ നിഷ്ടൂരമായി ,മൃഗീയമായി അടിച്ചമാര്ത്തപ്പെടുകയും ചെയ്തിരുന്ന കാലം ,
അടിമ നേതാവ്  സ്പാര്‍ട്ടക്കസ്സിന്റെ നേതൃത്വത്തില്‍ നടത്തിയ ഐതിഹാസികമായ കലാപത്തെ ക്രൂരമായി അടിച്ചമര്‍ത്തി കാപ്പുവ യുടെ വഴിയോരങ്ങളില്‍ ആറായിരത്തില്‍പരം അടിമകളെ കുരിശില്‍  തറച്ചു കൊന്നു തൂക്കിയ കാലം ...
 അമാനുഷികമായ എന്തെങ്കിലും  ഇന്ദ്രജാലം കൊണ്ടല്ലാതെ  തങ്ങള്‍ക്കിനി രക്ഷയില്ലെന്ന്‍ അടിമകള്‍ ഉറച്ചു വിശ്വസിച്ചു പോയ കാലം ,
ഒരു സംരക്ഷകന്‍ ,ഒരു ദൈവ പുത്രനല്ലാതെ മറ്റാര്‍ക്കും തങ്ങളെ മോചിപ്പിക്കാന്‍ കഴിയില്ല എന്ന   ധാരണയാല്‍ പ്രതീക്ഷയോടെ ഒരു തിരുപ്പിറവിക്കായി  കൈകൂപ്പി  കാത്തിരുന്നവരുടെ കാതുകളിലാണ് ഒരു കര്‍ണ്ണാമൃതം പോലെ  ഈ  വാക്കുകള്‍ വന്നലയടിച്ചത്.
ഉടമകളായ  മര്‍ദ്ദകവര്‍ഗ്ഗങ്ങള്‍ക്ക് നേരെ  അദ്ദേഹം  കത്തിജ്വലിച്ചു ഗര്‍ജ്ജിച്ചു .
"പാമ്പുകളെ ,സര്‍പ്പസന്തതികളെ ! നരക ശിക്ഷയില്‍ നിന്ന്‍ നിങ്ങള്‍ എങ്ങിനെ തെറ്റിയൊഴിയും"
ആ നിഷ്ടൂരന്മാരെ അദ്ദേഹം താക്കീത് ചെയ്തു.,
"ദരിദ്രന്മാരുടെ ന്യായം മുറിച്ചു കളയാനും എളിയവരുടെ അവകാശം ഇല്ലാതാക്കാനും ,വിധവകള്‍ തങ്ങള്‍ക്ക്
കൊള്ളയായി തീരുവാനും ,അനാഥന്മാരെ തങ്ങള്‍ക്കിരയായിരിക്കുവാനും തക്ക വണ്ണം നീതികെട്ട ചട്ടംനിര്‍മ്മിക്കുന്നവര്‍ക്കും  എഴുതി വെക്കുന്ന വര്‍ക്കും -ഹാ കഷ്ടം ,സന്ദര്‍ശന ദിവസത്തിലും  ദൂരത്തു നിന്ന്   എത്തുന്ന  വിനാശത്തിലും നിങ്ങള്‍ എന്ത് ചെയ്യും "
ശരീരത്തില്‍ കുരടാവ് കൊണ്ടുള്ള അടികളുടേയും നെറ്റിയില്‍ ചൂട്ടുവെച്ചു ചാപ്പകുത്തിയതിന്റെയും    പാടുകള്‍ വഹിക്കുന്ന അടിമകള്‍ ആവേശം കൊണ്ടു.
കൃസ്തുവിന്റെ വാക്കുകള്‍ അവരുടെ ഹൃദയങ്ങളിലെ അപമാനത്തിന്റെ വൃണങ്ങള്‍ക്ക് ആശ്വാസത്തിന്റെ കുളിര്‍കാറ്റായി.
അധകൃതര്‍ ,മര്‍ദ്ദിതര്‍ ,ചവിട്ടിയരക്കപ്പെട്ടവര്‍ ,മീന്‍ പിടുത്തക്കാര്‍ കൈവേലക്കാര്‍ ,കണ്ണീരും കയ്യുമായി കഴിയുന്നവര്‍ ...എല്ലാവരും അദ്ദേഹത്തെ  തങ്ങളുടെ  ദൈവ പുത്രനായി അംഗീകരിച്ചു .
പതിനായിരക്കണക്കിന്നു വരുന്ന അടിമകള്‍ അദ്ദേഹത്തിന്റെ പിന്നില്‍ അണിനിരന്നു. 
യേശു ശിഷ്യന്മാര്‍ മര്‍ദ്ദിതരായ  അടിമകളുടെ സുഖ ദുഖങ്ങളില്‍  പങ്കുചേര്ന്നു. തങ്ങളുടെ ഉപദേശങ്ങളും  സിദ്ധാന്തങ്ങളും പ്രചരിപ്പിച്ചു .അവര്‍ തെരുവുകള്‍ തോറും  നടന്നു പ്രസംഗിച്ചു .
"എന്റെ ജനങ്ങള്‍ക്കിടയില്‍ ഞാന്‍ ദുഷ്ടന്മാരെ കാണുന്നു .അവര്‍ വേടന്മാരെ പോലെ പതിയിരിക്കുന്നു .കൂട്ടില്‍ പക്ഷി നിറഞ്ഞിരിക്കുന്നത്‌ പോലെ , അവരുടെ വീട്ടില്‍ വഞ്ചന നിറഞ്ഞിരിക്കുന്നു.  അങ്ങിനെ അവര്‍ പ്രമാണികളും ധനവാന്മാരുമായി തീര്‍ന്നിരിക്കുന്നു.അവര്‍ പുഷ്ടി വെച്ചു മിന്നുന്നു  ദുഷ്കാര്യങ്ങളില്‍  അവര്‍ കവിഞ്ഞിരിക്കുന്നു.  അവര്‍ അനാഥര്‍ക്ക്  ഗുണം വരത്തക്കവണ്ണം  വ്യവഹാരം നടത്തുന്നില്ല .ദരിദ്രന്മാര്‍ക്ക്ന്യായ പാലനം ചെയ്യുന്നു പോലുമില്ല .ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതിരിക്കുമോ  എന്ന യഹോവയുടെ  അരുളപ്പാടു " 
,മാര്‍ദ്ദകര്‍ക്ക് നേരെ  കൈവിരല്‍ ചൂണ്ടിക്കൊണ്ട്  അദ്ദേഹം  അലറി 
"നിങ്ങള്‍ നശിക്കട്ടെ!  നിങ്ങള്‍ തീകൊണ്ടു നശിപ്പിക്കപ്പെടുന്ന  ദിവസം  വിദൂരമല്ല.നിങ്ങളുടെ അരമനകള്‍ വെണ്ണീരില്‍ കുഴിച്ചിടപ്പെടും ! ചെന്നായ്ക്കള്‍ നഗരത്തിലെ തെരുവിലൂടെ  അലഞ്ഞു നടക്കും "     
മര്‍ദ്ദകര്‍ പേടിച്ചു വിറച്ചു ..അവരുടെ ധിക്കാരങ്ങളും സ്ഥാപിത താല്പര്യങ്ങളും മാത്രമല്ല ,അവരുടെ ദൈവങ്ങള്‍ പോലും വെല്ലുവിളിക്കപ്പെട്ടു .
ഒടുവില്‍  യൂദാസിന്റെ  സഹായത്താല്‍   അദ്ദേഹത്തെ ബന്ധനസ്ഥനാക്കുകയും വേദനാപൂര്ണ്ണവും 
മാനം കെടുത്തുന്നതുമായ രീതിയില്‍ ക്രൂശിതനാക്കി കൊലചെയ്തു.
മര്‍ദ്ദിത വര്‍ഗ്ഗക്കാരുടെ നേതാവിന്റെ  ശരീരത്തില്‍ നിന്നും രക്തമൊഴുകുന്നത് കണ്ടു അവര്‍ ആര്‍ത്തു ചിരിച്ചു .പക്ഷെ യേശു മരിച്ചില്ല 
പതിനായിര ക്കണക്കിന്നു ശിഷ്യഗണങ്ങളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റു ..

നൂറ്റാണ്ടുകള്‍ നാലെണ്ണം പിന്നിട്ടു.കൃസ്തു മതത്തെ അടിച്ചമര്ത്താന്‍ ആവാതെ വന്നപ്പോള്‍ യൂദാസ്സുകള്‍ തങ്ങളുടെ അടവുമാറ്റി.തങ്ങളും കൃസ്തുവിന്റെ അനുയായികളെന്ന് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ തുടങ്ങി .
അങ്ങിനെ 303 ലെ കുപ്രസിദ്ധ കൂട്ടക്കൊലക്ക് ശേഷം കോണ്‍ സ്ടന്റൈന്‍  ചക്രവര്‍ത്തി വലിയ ആര്ഭാടത്തോടുകൂടി  കൃസ്തു മതം സ്റ്റേറ്റിന്റെ മതമായി സ്വീകരിച്ചു .
 വാള്‍ കുരിശിനെ ആലിംഗനം ചെയ്തു .മര്ദ്ദകരായ ഭരണാധികാരികള്‍  മഹാനായ ഭരണാധികാരിയായി .തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങളുടെ പഴയ ദൈവത്തിനേക്കാള്‍ യേശു ദേവനാണ് ഉപകരിക്കുക എന്ന്‍ ഭരണാധികാരികള്‍ തിരിച്ചറിഞ്ഞു . 

അവര്‍ അടിമകളെ കൃസ്തുവിന്റെ സഹോദരങ്ങള്‍ എന്ന് വിളിച്ചു ! 
പക്ഷ,അവര്‍ക്ക് മോചനം നല്‍കിയില്ല.  
അവര്‍ അടിമകള്‍ക്ക് സ്വര്‍ഗ്ഗ രാജ്യം വാഗ്ദാനം ചെയ്തു .
പക്ഷെ ഭൂമിയുടെ രാജ്യത്ത് അടിമകളെ അടിമകളായി തന്നെ നില നിര്‍ത്താന്‍ കിരീടവും കുരിശും പരസ്പരം കൈകോര്‍ത്തു.

മര്‍ദ്ദിതന്റെ നേതാവായ കൃസ്തുവിന്റെ പേരില്‍  അവര്‍ എല്ലാതരം മര്ദ്ദനങ്ങളെയും ചൂഷണങ്ങളെയും അനുവധിച്ചു. വാളിനെയും കുന്തത്തേയും ളോഹയണിയിച്ചു .
മര്‍ദ്ദക വര്‍ഗ്ഗക്കാരുടെ ദണ്ഡഃനീതിശാസ്ത്രത്തിനു അവര്‍  ദൈവ കല്പനയുടെ  സ്വാസ്യം   നല്‍കി .
മര്‍ദ്ദകനെ സ്നേഹിക്കാനും പെരുമ്പാമ്പിനെ ആലിംഗനം ചെയ്യാനും  അവരുപദേശിച്ചു .
പട്ടിണിയിലും കഷ്ടപ്പാടിലും  കിടന്നു നരകിക്കുന്ന  മര്‍ദ്ദിതരോട് ശാന്തരായിരിക്കാന്‍  അവരാഹ്വാനം ചെയ്തു .ഇഹലോകത്തില്‍  അനീതികളെയും  ചൂഷണങ്ങളെയും  ക്ഷമയോടെ സഹിക്കുന്നവര്‍ക്ക് മരണത്തിനു ശേഷം സ്വര്‍ഗ്ഗത്തിലേക്ക് ടിക്കറ്റ് നല്കുമെന്ന്‍ വാഗ്ദാനം ചെയ്തു .

ശേഷമുള്ള സഭയുടെ ചരിത്രം കറുത്തിരുണ്ട ഭീകരതകളുടെ ചരിത്രമാണ് .

മനുഷ്യത്വത്തിന്നെതിരായ  എല്ലാ പിന്തിരിപ്പന്‍ സ്ഥാപിത താല്പര്യങ്ങളേയും അത് പിന്തുണച്ചു ,പ്രോത്സാഹിപ്പിച്ചു .ശാസ്ത്ര സംബന്ധിയായ പുത്തന്‍ കണ്ടു പിടുത്തങ്ങളെ അത് അംഗീകരിച്ചില്ല .
പുരോഗമന പരമായ ചിന്താഗതികളെയും  ആശയങ്ങളെയും  അതെതിര്ത്തു ,നിയമ വിരുദ്ധമാക്കി.
വെളിച്ചത്തിനു നേര്‍ക്ക് യുദ്ധം പ്രഖ്യാപിച്ചു ഇരുട്ടിനെ ആലിംഗനം ചെയ്തു..
 ജനാധിപത്യ പ്രസ്ഥാനങ്ങളെ എതിര്‍ത്തു .എല്ലാം കൃസ്തുവിന്റെ പേരില്‍ .

കഴിഞ്ഞ ഒന്ന് രണ്ടു നൂറ്റാണ്ടുകളുടെ ചരിത്രം മാത്രം പരിശോധിച്ചാല്‍ ഇത് ബോദ്ധ്യപ്പെടും .

പാശ്ചാത്യ രാജ്യങ്ങള്‍ അധിനിവേശത്തിനു പായ് കപ്പലുകളില്‍ പുറപ്പെട്ട കാലം മുതല്‍ അധിനിവേശ വല്ക്കരിക്കപ്പെട്ട   രാജ്യങ്ങളിലേക്ക് കൃസ്തുവിന്റെ വിമോചക സ്വപ്നങ്ങളുടെ മറവില്‍ എത്തിച്ചത് കച്ചവട മുതലാളിത്ത  ത്തേയും  തുടര്‍ന്നു വ്യാവസായിക മുതലാളിത്വത്തേയും  സേവിക്കുന്ന ആശയങ്ങളാണ് . 
മദ്ധ്യ കാല യൂറോപ്പില്‍ ജന്മി-നാടുവാഴി ശക്തികളുടെ സംരക്ഷകരായി ഗലീലിയോയെ വിഷം കൊടുത്തു കൊന്നതുള്‍പ്പെടെയുള്ള കത്തോലിക്കാസഭ ചെയ്തു കൂട്ടിയ പാതകങ്ങള്‍ ഏറെ എഴുതപ്പെട്ട .ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളാണ് .
പരിണാമ സിദ്ധാന്തമുള്‍പ്പെടെയുള്ള  ശാസ്ത്രീയ മുന്നേറ്റങ്ങളെയും ,സാമ്രാജ്യത്വത്തിന്റെ പൈശാചികത ക്കെതിരെ തൊഴിലാളി വര്ഗ്ഗ മനുഷ്യ വിമോചന കാഴ്ചപ്പാടുമായി  രംഗ പ്രവേശനം ചെയ്ത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ മഹത്തായ ആശയങ്ങളെയും വത്തിക്കാന്‍ ആക്രമിച്ചത് കുരിശു യുദ്ധ സ്പിരിറ്റോടു കൂടിയായിരുന്നു.
തങ്ങളെ ഭയപ്പെടുത്തുന്ന 'കമ്യൂണിസ്റ്റ് ഭൂതത്തെ 'ഇല്ലാതാക്കാന്‍ സാമ്രാജ്യത്വ ശക്തികളോട്  ചേര്‍ന്ന് കത്തോലിക്കാസഭ കിരാതമായ ശ്രമങ്ങളാണ് നടത്തിയത്. 
രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കന്‍ നേതൃത്വത്തില്‍ പുത്തന്‍ അധിനിവേശ വല്ക്കരണത്തിന്നു സാമ്രാജ്യത്വം തുടക്കമിട്ടതോടെ അതിനു കൂടുതല്‍ ക്രൂരത പകര്‍ന്നു കൊടുത്തുകൊണ്ടു എല്ലാ മത നേതൃത്വങ്ങള്‍ക്കും ഒരു മാതൃകയായി കത്തോലിക്കാ സഭ മുന്നണിയില്‍ ഉണ്ടായിരുന്നു.
സോവിയറ്റ്   യൂണിയനും മറ്റു മുന്‍ സോഷ്യലിസ്റ്റ് നാടുകള്‍ക്കും എതിരെ അവ സോഷ്യലിസ്ടായിരുന്ന കാലത്ത് കത്തോലിക്കാ സഭ നടത്തിയ ഭ്രാന്തമായ ആക്രമണങ്ങള്‍ കുപ്രസിദ്ധമാണ് .  
പോളണ്ടിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിനെ അട്ടി മറിച്ചു അവിടെ മുതലാളിത്തം പുന സ്ഥാപിക്കുന്നതിനു സോളിഡാരിറ്റിയെ വളര്‍ത്താന്‍ മുന്‍കൈ എടുത്തത് മാര്‍പ്പാപ്പയായിരുന്നു.
സ്പാനീഷ്   റിപ്പബ്ലിക്കിനെ തകര്‍ക്കാന്‍ ഫ്രാങ്കോ സര്‍വ്വാധിപത്യത്തെ പിന്തുണച്ചതും , മുസ്സോളിനിയെ പിന്താങ്ങിയതും ,
അത് പോലെ സാമ്രാജ്യത്വ ചേരിയുടെ കൂടെ നിന്ന എത്രയോ സേച്ചാധിപതികളെ പിന്തുണച്ചതും ചരിത്രം കണ്ടതാണ്. മാത്രമല്ല

കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവന്നു കിട്ടുന്നതിനു വേണ്ടി
പാട്ടം കുറച്ചു കിട്ടാന്‍ വേണ്ടി ,
കുടിയൊഴിപ്പിക്കലിന്നെതിരായ സമരങ്ങള്‍,
കൂലി ക്കൂടുതലിന്നു വേണ്ടി ,
പിരിച്ചു വിടലി നെതിരെ ,
ഫീസ് വര്ദ്ധനവിന്നെതിരായ വിദ്യാര്‍ഥി സമരങ്ങള്‍ ,
ശമ്പള വര്‍ദ്ധനവിന്നു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍
എല്ലാ ത്തിന്റെയും എതിര്‍ പക്ഷത്തായി,മര്‍ദ്ദക പക്ഷത്തായി നിലയുറപ്പിച്ചു .


പറഞ്ഞു വരുന്നത് , അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത് :-

"കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ കത്തോലിക്കാ സഭ അതുല്യമായ സംഭാവന നല്‍കിയിട്ടുണ്ട് "
എന്ന ചരിത്ര നിരീക്ഷണം വെള്ളം തൊടാതെ വിഴുങ്ങാന്‍ കഴിയില്ല എന്നുള്ളതാണ് .

മെക്കാള യുടെ പിന്‍ഗാമികള്‍ ചരിച്ചത് 'പള്ളിക്കൂട'ങ്ങളിലൂടെയാണ് .
ശാസ്ത്രത്തെ നിഷ്കാസനം ചെയ്ത്  പള്ളിക്കഥകള്‍ പിഞ്ചു മനസ്സുകളില്‍  കുത്തി നിറച്ചു  സഭക്ക് വിശ്വാസികളെ  തങ്ങളുടെ മൂശയില്‍ എതാകൃതിയിലും  വാര്‍ത്തെടുക്കാനുള്ള ഫാക്ടറിയായി നില കൊള്ളുകയായിരുന്നു ഈ പള്ളിക്കൂടങ്ങള്‍.
വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ന്‍ എത്തിനില്കുന്ന  അത്യന്തം അപകടകരമായ സാഹചര്യത്തിന്നു
കത്തോലിക്കാ സഭയുടെ  പങ്കിനെപ്പറ്റി അന്യേഷിക്കാതെയുള്ള ഏത് ചരിത്ര നിര്‍മ്മിതിയും കാപട്യം നിറഞ്ഞതാവും .
1945 ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സിപി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശ സാല്‍ക്കരണ സംരംഭത്തെ  എതിര്‍ത്തു കൊണ്ടു  ചങ്ങനാശ്ശേരി രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജയിംസ് കാളാശ്ശേരി ആഗസ്ത് 15നു ഇറക്കിയ  ഇടയ ലേഖനം മുതല്‍
'കത്തോലിക്കര്‍ അവരുടെ സന്തതികളെ പള്ളി നടത്തുന്ന  കത്തോലിക്കാ മത സ്ഥാപങ്ങളില്‍ പഠിപ്പിച്ചാല്‍ മതിയെന്ന' പവ്വത്തില്‍  ബിഷപ്പിന്റെ പ്രസ്താവന  വരെയുള്ള നടപടികള്‍ ഒരു ജനാധിപത്യ മതേതര സമൂഹതതിന്നു അനുപേക്ഷണീയമായ പൊതു വിദ്യാഭ്യാസത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന വയാണെന്ന് കാണാന്‍ വിഷമമുണ്ടാവില്ല .
"പള്ളിക്കൂടങ്ങ ളുടെ രാഷ്ട്ര സാല്‍ക്കരണം നമ്മുടെ സഭയുടെ അനുമതി കൂടാതെ  നടപ്പില്‍ വരുത്തുന്ന പക്ഷം
രാഷ്ട്ര സാല്‍ക്കരണ പ്രസ്ഥാനക്കാരായ  ജനപ്രതിനിധികള്‍ ദൈവദ്രോഹം ,മാതൃ ദ്രോഹം ,ശിശുദ്രോഹം ,ഗുരുഹത്യ എന്നാ നാലുതരം പാതകങ്ങള്‍ക്ക് ഉത്തരവാദികളായി തീര്‍ന്നേക്കും "
എന്ന് വ്യക്തമാക്കികൊണ്ട് അതിനെതിരായി  ശക്തമായ പ്രക്ഷോഭം  നടത്തുവാന്‍ ആഹ്വാനം ചെയ്യുന്ന ആ ഇടയലേഖനം തുടങ്ങുന്നത് തന്നെ 
"അവന്‍ അവരോട് അരുളിച്ചെയ്യുന്നു  ഇപ്പോള്‍ മുതല്‍ മടിശീല യുള്ളവന്‍ അതെടുക്കട്ടെ ,വാളില്ലാത്തവന്‍  തന്റെ കുപ്പായം വിറ്റ് തനിക്കായ് വാള്‍  വാങ്ങട്ടെ എന്ന ലൂക്കോസിന്റെ സുവിശേഷത്തിലെ  വാക്യങ്ങളുദ്ധരിച്ചു കൊണ്ടാണ് .
പ്രസ്തുത ഇടയ ലേഖനം പിന്‍വലിച്ച് ക്ഷമായാചനം  ചെയ്യണം എന്ന് കാണിച്ച് തിരുവിതാംകൂര്‍ ഗവര്‍മ്മെന്റ്  അയച്ച നോട്ടീസിനെ തുടര്‍ന്നു  സെപ്തംമ്പര്‍ 14  നു  ചങ്ങനാശ്ശേരി മെത്രാന്‍ തന്നെ മറ്റൊരു ഇടയ ലേഖനം പ്രസിദ്ധം ചെയ്തു  .അതിലിങ്ങനെ പറയുന്നു.
"നമ്മുടെ സ്കൂളുകളെയും മതത്തേയുംസംരക്ഷിക്കുകയാണ്  നമ്മുടെ ഏറ്റവും വലിയ ഉദ്ദേശ്യമെന്ന് നിങ്ങള്‍ വിസ്മരിക്കുക യില്ലെന്ന്‍ നാം വിശ്വസിക്കുന്നു. അതിന്നു പ്രക്ഷോഭണത്തേക്കാള്‍ സഹായകമായിരിക്കുന്നത്  ദൈവത്തോടുള്ള ആത്മാര്‍ഥമായ  പ്രാര്‍ത്ഥനയാണെന്ന്  ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മ്മിപ്പിച്ചു കൊള്ളുന്നു .നാം നിര്‍ദ്ദേശിക്കുന്ന ക്രൂശിത രൂപത്തോടുള്ള  പ്രാര്‍ത്ഥന നിങ്ങള്‍ ദിവസേന കൂട്ടമായി ചൊല്ലി ക്കൊള്ളണം .എന്നാല്‍ പ്രാര്‍ഥനയും പോരാ ഉപവാസവും ആവശ്യമാണ് .എന്തുകൊണ്ടെന്നാല്‍ പ്രാര്‍ഥനയും ഉപവാസവും കൊണ്ടെ ല്ലാതെ വന്‍ കാര്യങ്ങളൊന്നും സാധിക്കുകയില്ലെന്ന് ഓര്‍ത്തിരിക്കണം (1958 മേയ് 28 'ദീപികയില്‍ 'ഉദ്ധരിച്ചത് )

കമ്യൂണിസ്റ്റ് ഗവര്‍മെന്റിന്റെ കേരള നിയമസഭയിലെ വിദ്യാഭ്യാസ നിയമത്തില്‍ പള്ളിക്കൂടങ്ങളുടെ ദേശസാല്‍ക്കരണ മുണ്ടായിരുന്നില്ല മത വികാരങ്ങളെ വ്രണപ്പെടുത്തുകയോ,വിശ്വാസ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതോ ചെയ്യുന്ന ഒന്നും അതിലുണ്ടായിരുന്നില്ല .
എന്നിട്ടും കത്തോലിക്കാ വൈദിക നേതൃത്വം  കമ്യൂണിസ്റ്റ് ഗവര്‍മെന്റിന്ന്‍ എതിരായി അക്രമാസക്തമായ ലഹളക്ക് നേതൃത്വം നല്‍കി.
കത്തോലിക്കാ വൈദിക നേതൃത്വത്തിന്റെ മുഖപത്രമായ ദീപിക ഭൌതികമായ എന്ത് നഷ്ടം സഹിച്ചും  ലഹള നടത്താന്‍ അനുയായികളോട് ആഹ്വാനം ചെയ്തു.
"കേസുകളും അറസ്റ്റുകളും മര്‍ദ്ദനങ്ങളും ഉണ്ടാകും ഡസന്‍ കണക്കിനു മെത്രാന്‍ മാരും ആയിരക്കണക്കിന്ന് വൈദികരും  ലക്ഷക്കണക്കിന്നു അല്‍മേനികളും ജയിലറകളില്‍ അടക്കപ്പ്ട്ടെന്നു വരും .ഇതിനെയൊക്കെ നേരിടാനുള്ള തന്റേടവും ആത്മാഭിമാനവും ഇല്ലാത്തവര്‍ ഇനിമേലില്‍ കൃസ്ത്യാനികളായിരിക്കയില്ല .സമരം ചെയ്യാനുള്ള ധൈര്യമില്ലാത്തവരായും ജഡഭാരം കൊണ്ടു ഓടാന്‍ കഴിയാത്തവരായും ഇന്ത്യയുടെ ഒരു മൂലയില്‍ കിടന്നു നരകിക്കേണ്ട  ഗതികേട് സ്വയം വരുത്തി വെക്കരുത് .സര്‍വ്വവും ത്യജിക്കുക .നാം തയ്യാറായാല്‍ ഒന്നും പോകാനില്ലാത്തവരെ പോലെ നമുക്ക് സമരം ചെയ്യാം "('ദീപിക 'ഏപ്രില്‍ 29 )

പള്ളിക്കൂടങ്ങളെ ദേശ സാല്‍ക്കരിക്കാന്‍ ശ്രമിച്ച സര്‍ സിപിക്ക് എതിരെയുള്ള സമരം പിന്‍ വലിച്ചു പ്രാര്‍ഥിക്കാന്‍ പറഞ്ഞ സഭ അധ്യാപകന്റെ അവകാശം സംരക്ഷിക്കാന്‍ കൊണ്ടു വന്ന ബില്ലിനെതിരെ വിമോചന സമരം അഴിച്ചു വിട്ടു .
വിമോചന സമരം തീര്‍ച്ചയായും അതിന്റെ അനുകൂലികളും എതിരാളികളും സമ്മതിക്കുന്നതുപോലെ ,കേരള ചരിത്രത്തിലെ ഒരു വഴിത്തിരിവാണ് .
സാമൂഹ്യ പരിഷ്കരണ -നവോത്ഥാന മുന്നേറ്റങ്ങളുടെയും  ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും കമ്യൂണിസ്റ്റ് -ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും  തുടര്‍ന്നു വന്ന ഐക്യ കേരള പ്രസ്ഥാനത്തിന്റെയും  എല്ലാമായ പുരോഗമന ധാരയുടെ വികാസമാണ് 57 ലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്ക് എത്തിച്ചത് .
നിലവിലുള്ള നിയമ സംവിധാനങ്ങള്‍ക്കകത്ത് നിന്നുകൊണ്ട് ഏതൊരു ബൂര്‍ഷ്വാ സര്‍ക്കാരിനും അനായാസേന കൊണ്ടുവരാന്‍ കഴിയുമായിരുന്ന പരിഷ്കരണ വാദപരമായ ഭൂ പരിഷ്കരണ ബില്ലും വിദ്യാഭ്യാസ ബില്ലു മാണ്  ആ സര്‍ക്കാര്‍ കൊണ്ടു വരാന്‍ ശ്രമിച്ചത് .
എന്നാല്‍ ഭരണ ഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് അവതരിപ്പിച്ച ഈ ബില്ലുകളെ നിമിത്തമാക്കി കമ്യൂണിസത്തിന്നെതിരായ കുരിശു യുദ്ധമാണ് അമേരിക്കന്‍ സാമ്രാജ്യത്വവും ആഭ്യന്തര പിന്തിരിപ്പത്വവും കേരളത്തില്‍ അഴിച്ചു വിട്ടത്. സിഐഎ ഫണ്ടിന്റെയും മത സമുദായ നേതൃത്വ ത്തിന്റെയും സ്പോണ്‍ സര്ഷിപ്പില്‍ തൊപ്പി പാള സംഘവും ,നിരണം പടയും സംസ്ഥാനത്ത് ഉറഞ്ഞുതുള്ളി .അങ്ങിനെ
പിന്തിരിപ്പന്‍ ശക്തികള്‍ നേടിയ ഈ വിജയം 57 വരെയുള്ള സമാന്തരങ്ങളിലാത്ത  കേരളത്തിന്റെ പുരോഗമനധാരയെ നേരെ എതിര്‍ ദിശയിലേക്ക് തിരിച്ചു വിട്ടു .
ഇത് സംസ്ഥാനത്തിന്റെ രാഷ്ട്രീയ -സാമ്പത്തിക -സാംസ്കാരിക അപചയത്തിനു കാരണമായി .വിമോചന സമര ശക്തികള്‍ വിത്ത് പാകിയ വര്‍ഗ്ഗീയതയും ജാതീയതയും അവസരവാദ രാഷ്ട്രീയവും എല്ലാമടക്കം അനുദിനം ശക്തിപ്പെട്ടു വന്നു .
വിമോചന സമരവും അതിന്റെ തുടര്‍ച്ചയായി  യഥാര്‍ത്ഥ കര്‍ഷക ജനത  കൃഷി ഭൂമിയില്‍ നിന്ന്‍ ആട്ടിയോടിക്കപ്പെടുകയും ,അതുവരെ ഭൂമിയുടെ ഇടനിലക്കാരായിരുന്ന  തൊപ്പി പാളക്കാര്‍ പുത്തന്‍ ഭൂവുടമാ വര്‍ഗ്ഗമായി മാറുകയും ചെയ്തതിന്റെ സൂചന യായിരുന്നു 64 കേരളാ കോണ്ഗ്രസ് രൂപീകരണം .

വളരെ മുമ്പേ തന്നെ കേരളത്തിലെ കത്തോലിക്കാ സഭ  ഇവിടുത്തെ ഏറ്റവും വലിയ കുബേര ശക്തിയായി     മാറിക്കഴിഞ്ഞിരുന്നു.
അധിനിവേശകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികളും  തുടര്‍ന്നു പുത്തന്‍ അധിനിവേശ ശക്തികളും  നിര്‍ലോഭമായി നല്‍കിയ ,നല്‍കികൊണ്ടിരിക്കുന്ന  സഹായങ്ങള്‍ക്ക് പുറമേ  വിദ്യാഭ്യാസ -ചികില്സാധി  മേഖലകളെ  കമ്പോള വല്‍ക്കരിച്ചു ണ്ടാക്കിയ സമ്പത്തും , വമ്പിച്ച ഭൂ സ്വത്തും  കെട്ടിട സമുച്ചയങ്ങളില്‍  നിന്നുള്ള വരുമാനവും  എല്ലാം ചേര്‍ന്ന  ഒരു മുതലാളിത്ത ശക്തിയായി സഭ മാറിക്കഴിഞ്ഞിരുന്നു .
ആഗോളീകരണത്തെ ത്തുടര്‍ന്ന്  ലഭിച്ച സൌകര്യങ്ങളോടൊപ്പം  ശതകോടികളുടെ പുതിയ സ്ഥാപനങ്ങളും  പടുത്തുയര്‍ത്തി .
ഇന്ന് കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗവും ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന്റെ 80 ശതമാനവും കയ്യടക്കി വെച്ചിട്ടുള്ളത് സഭയാണ് .
സാമൂഹ്യ പുരോഗതിക്ക് തടസ്സമായി നിലപാടെടുക്കുന്ന ഈ വിഭാഗത്തില്‍ നിന്നും എന്തെങ്കിലും മഹത്തായ സംഭാവനകള്‍ പ്രതീക്ഷിക്കുന്നതില്‍കാര്യമില്ല .
പ്രത്യേകിച്ച് കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയ 'ഫോറിന്‍ ഇന്സ്ടിസ്ട്യൂഷന്‍സ്‌ റെഗുലേഷന്‍ ഓഫ് എന്ട്രി ആന്റ് ഓപ്പറേഷന്‍ ബില്‍ 'പാര്‍ലമെന്റില്‍ പാസാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ .
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കൃഷി ,വ്യവസായം ,ബാങ്കിംഗ് ,ധനകാര്യം തുടങ്ങിയ മേഖലകളിലെന്നപോലെ  വിദ്യാഭ്യാസ -സാംസ്കാരിക മേഖലകളിലും ആഗോളീ കരണവും വിപണി വല്‍ക്കരണവും വാപിപ്പിക്കാനാണ് നിയോ -ലിബറല്‍ ശക്തികളുടെ ലക്‌ഷ്യം .
രാജ്യത്ത് വിദേശ സര്‍വകലാശാല കാംപസ്സുകള്‍ തുടങ്ങാനും ഡിഗ്രികള്‍ നല്‍കാനുമുള്ള അനുവാദം നല്‍കുന്ന  ഈ ബില്‍ പാര്‍ലമെന്റില്‍ പാസാക്കി  എടുക്കുന്നതിനുള്ള തത്രപ്പാടിലാണ് വിദ്യാഭ്യാസ മാഫിയകള്‍

വിദ്യാഭ്യാസം കേവലം ഒരു ചരക്കാണെന്നും ആവശ്യമുള്ളവര്‍ അവരുടെ കഴിവനുസരിച്ച്  മാന്യമായ വിലക്ക് വാങ്ങി ഉപയോഗിച്ച്  അക്കാദമിക്ക് മേന്മ ഉറപ്പായ വിദ്യാഭ്യാസം നേടണമെന്നുമുള്ള ഇന്റര്‍ ചര്ച്ച് കൌണ്‍സിലിന്റെ സമീപനമല്ല ജനാധിപത്യ കേരളത്തിനുള്ളത് .
വിദ്യാഭ്യാസം സാമൂഹിക നിര്‍മ്മിതിക്ക് ഉതകുന്ന ഉപാധിയാ ണെന്നതിനാല്‍ അത് സൌജന്യവും സാര്‍വര്ത്രി കവുമായിരിക്കണം എന്നതാണ് .
(സ : കെ ദാമോദരനോട് കടപ്പാട് )

കുരിശു മരണം വിധിക്കപ്പെട്ട പൊതുവിദ്യാഭ്യാസം

2011, മേയ് 20, വെള്ളിയാഴ്‌ച

വേട്ടക്കാർ വീണ്ടും അധികാരത്തിൽ.

.സാമ്രാജ്യത്വ ആഗോളീകരണവും ഭൂബന്ധങ്ങളുമടക്കം മൗലികമായ വിഷയങ്ങളിലൊന്നും തന്നെ അഭിപ്രായവ്യത്യാസമില്ലാത്ത ഈ മുന്നണികളും
അവയുമായി ബന്ധപ്പെട്ട മറ്റു പാര്‍ട്ടികളും ഗ്രൂപ്പുകളും തമ്മിലുള്ള ഏകമത്സരം
സംസ്ഥാനത്തെ ജനങ്ങളുടെ മേല്‍ രാജ്യദ്രോഹ ജനദ്രോഹ സാമ്രാജ്യത്വ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ആരുടെ നേതൃത്വത്തിലായിരിക്കണം എന്ന തര്‍ക്കത്തിലാണ്
ഇപ്പോള്‍ തീരുമാനമായിട്ടുള്ളത്.

ഇടതും വലതും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ മാഞ്ഞുമാഞ്ഞ് ഒടുവില്‍
രണ്ടു സീറ്റിന്റെ വ്യത്യാസത്തില്‍ എത്തുമ്പോഴും“കുതിരക്കച്ചവടം”കൊണ്ട് പോലും അലോസരപ്പെടുത്തില്ലെന്ന,
ഊഴം തെറ്റിക്കുന്നില്ലെന്ന ഒത്തു തീര്‍പ്പു വ്യവസ്ഥകളും കൂടിയായപ്പോള്‍,
അഴിമതിക്കാരും ഭൂ മാഫിയകളും പെണ്‍ വാണിഭക്കാരും കോര്‍പ്പറേറ്റ് മാഫിയകളും ആനന്ദനൃത്തത്തിലാറാടിനാടു നീളെ പടക്കം പൊട്ടിച്ചു.
കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഉള്‍പ്പുളകത്താല്‍ സര്‍ഗ്ഗാല്‍ത്മകരായി പരസ്പരം കണ്ണിറുക്കി.
ജയിലറകള്‍ ഉപാധികളില്ലാതെ തുറക്കപ്പെട്ടു.
ആരോഗ്യ വിദ്യാഭ്യാസ മാഫിയകള്‍ ഒപ്പനപാടി.
സ്ഥാനമോഹികളുടേയും ചരടു വലി വീരന്മാരും ആട്ടിമറിക്കാരുടേയും മുണ്ടു പറിയന്മാരുടേയും കൂടാരങ്ങളില്‍ മന:പായസം ഒഴുകി.
വളരെ പെട്ടെന്ന് തലസ്ഥാന നഗരിയില്‍ ഖദറിന്റെ കഞ്ഞിപ്പശ ഗന്ധം നിറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് കേരളം നേരിടുന്ന മൗലിക പ്രശ്നങ്ങളൊക്കെ ബോധപൂര്‍വ്വം തമസ്കരിച്ച് ഭരണവര്‍ഗ്ഗങ്ങളും അവരുടെ മുന്നണികളും കോര്‍പ്പറേറ്റ് മാധ്യമങ്ങളും അരാഷ്ട്രീയത കാമ്പയിനാക്കി പൊലിപ്പിച്ചെടുത്ത നിരാശകള്‍
ജനങ്ങളില്‍ നിന്ന് വോട്ടുകളിലേക്കും വോട്ടുകളില്‍ നിന്ന് സീറ്റിലേക്കും സീറ്റുകളില്‍ നിന്നും നേതാക്കന്മാരിലേക്കും പടര്‍ന്നുകയറി.
സത്യപ്രത്ജ്ഞക്കൊടുവില്‍ നന്ദിപ്രകടിപ്പിച്ചുകൊണ്ട് നയം വ്യക്തമാക്കി.
അതില്‍
ആരോടും പ്രതികാരമുണ്ടാവില്ല എന്നും തടഞ്ഞുവെക്കപ്പെട്ട,ഉപേക്ഷിക്കപ്പെട്ട ‘വികസന’പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകുമെന്നും.
2001-06ലെ യുഡിഎഫ് സര്‍ക്കാറിന്റെ തുടര്‍ച്ചയായിരുക്കുമെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഊന്നലുമുണ്ടായിരുന്നു അതില്‍.
 ചുരുക്കി പറഞ്ഞാല്‍ വിദേശ മൂലധന നിക്ഷേപത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ഒരു നിക്ഷേപ സൗഹൃദ സംസ്ഥാന മാക്കി മാറ്റേണ്ടതുണ്ടെന്നും കൂട്ടത്തില്‍ പറഞ്ഞിരുന്നു.

കേരളീയ ജനത നേരിട്ടുകൊണ്ടിരിക്കുന്ന ഭഷ്യ പ്രതിസന്ധിയും,ഭൂബന്ധങ്ങളടക്ക മുള്ള,പാരിസ്ഥിതിക വിനാശത്തിനും സാംസ്കാരികവും,സാമ്പത്തികവുമായ പ്രശ്നങ്ങള്‍ക്ക് കാരണമായ നവ ഉദാരീകരണങ്ങള്‍ കൂടുതല്‍ ശക്തിയായി മുന്നോട്ട് പോകുമെന്ന കാര്യത്തില്‍ കോപ്പറേറ്റ് സമ്പന്ന വിഭാഗങ്ങള്‍ക്കുമുള്ള ഉറപ്പായിരുന്നു അത് ,തൊഴില്‍ നിയമങ്ങള്‍ ബാധകമല്ലാത്ത,അദ്ധ്വാനവും, ഭൂമിയിയും നികുതികളുമടങ്ങുന്ന എല്ലാ ഇളവുകളും നല്‍കുമെന്നുള്ള ഉറപ്പായിരുന്നു അത്.

നോക്കൂ ,
തമസ്കരിക്കപ്പെട്ട വിഷയങ്ങള്‍ ഒന്നൊന്നായി വോട്ടെടുപ്പിന്ന് ശേഷം പുറത്തു വന്നുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ രണ്ട് സ്റ്റോൿഹോം കണ്‍വന്‍ഷനിലും എന്റോ സള്‍ഫാനു വേണ്ടി വാദിച്ച ഒരേയൊരു സര്‍ക്കാര്‍ ബഹുരാഷ്ട്ര കാര്‍ഷിക കമ്പനിയുടെ ദല്ലാളായ കോണ്‍ഗ്രസ്സ് സര്‍ക്കാറായിരുന്നു എന്നത് വോട്ടെടുപ്പിന്ന് മുമ്പ് തുറന്നു പറഞ്ഞു കോണ്‍ഗ്രസ്സിനെ ഒരു തരത്തിലും അലോസരപ്പെടുത്താന്‍ വോട്ടെടുപ്പിന്ന് ശേഷം വിഷയം കൊഴുപ്പിച്ച കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ തയാറായില്ല.
പെട്രോളിയത്തിന്ന് ലിറ്ററിന്ന് 10 രൂപയെങ്കിലും വര്‍ദ്ധിപ്പിക്കുമെന്ന് അറിയാത്ത മാധ്യമങ്ങളോ ഭരണാധികാരികളോ ഇല്ല.ഇപ്പോഴും 5രൂപയുടെ വര്‍ദ്ധനവു മാത്രമേ ചര്‍ച്ചയാവുന്നുള്ളു .ഈ മാസം തന്നെ ഒരിക്കൽ കൂടി
5 രൂപ ഇനിയും വര്‍ദ്ധിപ്പിക്കുമെന്ന് ഈ പ്രധിഷേധത്തിന്റെ ഘട്ടത്തില്‍ പോലു മറച്ചു വെക്കുന്നു.

ഹാരിസണ്‍ മലയാളം എന്ന കോര്‍പ്പറേറ്റ് ഭൂ മാഫിയ 76000 ലധികം ഹെക്റ്റര്‍ ഭൂമി കൈ വശം വെച്ചിരിക്കുന്നത് നിയമ വിരുദ്ധമായിട്ടാണ് എന്ന് വിവിധ സര്‍ക്കാര്‍ കമ്മീഷനുകള്‍ തന്നെ കണ്ടെത്തിയിട്ടും ഒരു നടപടിയും എടുക്കാതെ അച്ചുതാനന്ദന്‍ സഖാവും റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ച് പടിയിറങ്ങി.

റോഡ് കച്ചവട BOT മാഫിയയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന്ന് കോടിരൂപയുടെ ബ്ലൂപ്രിന്റുകള്‍ തയാറാക്കി അനുകൂല സാഹചര്യങ്ങള്‍ക്ക് ചരടു വലിക്കുന്നു.

കുട്ടനാട് അടക്കമുള്ള നെല്‍കൃഷി മേഖലകള്‍ പോലും ടൂറിസത്തിന്റേയും റിയല്‍ എസ്റ്റേറ്റിന്റേയും പേരില്‍ കവര്‍ന്നെടുക്കുന്നതിന്ന് കോര്‍പ്പറേറ്റ് ഊഹമൂലധന മാഫിയകള്‍ സടകുടഞ്ഞെഴുന്നേറ്റുകഴിഞ്ഞു.

ആരോഗ്യ- വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ വരുതിയിലാക്കാന്‍ മത-വിദ്യാഭ്യാസ മാഫിയകള്‍ സദാ ജാഗരൂഗരായി നില്‍ക്കുന്നു.

സ്മാര്‍ട്ട് സിറ്റി പോലുള്ള പ്രത്യേക സാമ്പത്തിക മേഖലകളില്‍ സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കോര്‍പ്പറേറ്റ് റിയല്‍ എസ്റ്റേറ്റ് ശക്തികള്‍ രാജ്യത്തിനകത്ത് ഒരു നിയമവും ബാധകമല്ലാത്ത മറ്റൊരു രാജ്യം സ്ഥാപിക്കാനുള്ള ഗൂഢ ശ്രമത്തിനായി ഉറക്കമിളച്ചു കാത്തിരിക്കുന്നു.

കേരള രാഷ്ട്രീയത്തിലെ മറ്റൊരു അപകടകരമായ വഴിത്തിരിവാണിത് ദശാബ്ദങ്ങളോളമായി നടന്നുകൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഫലമായി ജനങ്ങള്‍ പാപ്പരീകരിക്കപ്പെടുകയും കൊട്ടിഘോഷിക്കപ്പെട്ട“കേരളാ മോഡല്‍” റദ്ദാകുകയും ചെയ്യപ്പെട്ടകാലം.
ഈ ഭരണവ്യവസ്ഥിതിക്ക് കീഴില്‍ ഏതെങ്കിലും അടിസ്ഥാനപരമായ വ്യത്യസ്തത പ്രതീക്ഷിക്കുന്നത് മൗഢ്യമാണെന്ന് തോന്നിക്കുന്നകാലം.

പറഞ്ഞു വരുന്നത്, അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്:- 

ഏറ്റവും കുറഞ്ഞകൂലിക്ക് അദ്ധ്വാനശക്തിയെ കവര്‍ന്നെടുത്തും രാജ്യത്തിന്റെ സമ്പത്തും വിഭവങ്ങളും ഉല്പന്നങ്ങളും കൊള്ളയടിച്ച് കൊണ്ടു പൊവുന്നതിന്നു കൂട്ടുനില്‍ക്കുന്ന ദാസ്യത്തിനാണ് ഇവര്‍ “വികസനം”എന്നു പറയുന്നത്.

നേരെ മറിച്ച് ,വികസനത്തിന്റെ നേട്ടം അധ്വാനിക്കുന്നവനുള്‍പ്പെടേയുള്ള ബഹുഭൂരി പക്ഷം വരുന്ന ജനതക്ക് ലഭിക്കുന്നതായിരിക്കണം.രാജ്യത്തിന്റെ മഹത്തായ സ്വാതന്ത്ര്യത്തേയും പരമാധികാരത്തേയും  അത് ഊട്ടിഉറപ്പിക്കുന്നതായിരിക്കണം.

അതുകൊണ്ടാണ് ജനകീയവും സ്വാശ്രിതവുമായ ഒരു വികസന കാഴ്ചപ്പാടിനെ ദേശാഭിമാന ശക്തികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്, അതിന്ന് വേണ്ടി പോരാടുന്നത്.,രക്തസാക്ഷിത്വം വരിക്കുന്നത്

അത്തരമൊരു കാഴ്ചപ്പാടില്‍ നിന്ന് കൊണ്ടാണ് സാമ്രാജ്യത്വ ആശ്രിത ‘വികസനത്തെ’രാജ്യസ്നേഹികള്‍ ചെറുത്തു തോല്‍പ്പിക്കുന്നത്.

ഇടത്-വലത്,ജാതി-മത ശക്തികളടക്കം ആഗോളീകരണ നയങ്ങള്‍ക്കൊത്ത് ടൂറിസം,ഐടി,പ്രത്യേകസാമ്പത്തിക മേഖലകള്‍ തുടങ്ങിയവ തൊഴിലിന്റേയും വികസനത്തിന്റേയും ചാലകശക്തിയായി കാണുന്നു.

കൃഷിയേയും,പരമ്പരാഗത വ്യവസായങ്ങളുടേയും പ്രാധാന്യം അവഗണിക്കുകയും ചെയ്യുന്നു.

മൂലധനശക്തികളുടേയും അവരുടെ ലാഭ താല്പര്യങ്ങളും അവരുടെ ക്രമവും സമാധാനവും സംരക്ഷിക്കുക മാത്രമാണ് ഭരണകൂടത്തിന്റെ ചുമതല എന്നായിരിക്കുന്നു,

അതാണ് ജനധിപത്യം എന്നായിരിക്കുന്നു.

ബഹുഭൂരിപക്ഷത്തെ,അദ്ധ്വാനിക്കുന്നവന്റെ,സമ്പത്ത് ഉല്‍പ്പാദിപ്പിക്കുന്നവന്റെ
ജീവിക്കാനുള്ള ,തൊഴിലെടുക്കാനും തൊഴിലില്‍ ഇടപെടാനുമുള്ള,വിലപേശാനുള്ള അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കപ്പെടുന്നു.
വികസനത്തിന്റെ പേരില്‍ അവരുടെ മണ്ണില്‍ നിന്നും കുടിലില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്നു.

ആയതിനാല്‍ ഇന്ന് ‘വികസന വിരോധി’ എന്നാല്‍ രാജ്യസ്നേഹി എന്നര്‍ത്ഥമാകുന്നു എന്നതാണ് ..



2011, മേയ് 16, തിങ്കളാഴ്‌ച

പെട്രോളിയം വില; പ്രതിഷേധം ശക്തമാവുന്നു.

ജനങ്ങളുടെ നിത്യവൃത്തിയും നിലനില്പുമായി ബന്ധപ്പെട്ട എല്ലാ അവശ്യ വസ്തുക്കളുടേയും സേവനങ്ങളുടേയും വിലകള്‍ കുത്തനെ ഉയര്‍ ന്നുകൊണ്ടിരിക്കുന്ന വര്‍ത്തമാന സന്ദര്‍ഭത്തില്‍ പെട്രോളിയം വിലയുടെ നിയന്ത്രണ സംവിധാനം എടുത്തു കളഞ്ഞതും അതിന്റെ ഭാഗമായി മാസംതോറും വില കൂടിക്കൊണ്ടിരിക്കുന്നതുമായ ഒരു അവസ്ഥ രാജ്യത്ത് നില നില്‍ക്കുകയുമാണ്.

സ്വകാര്യ മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതിനും റിലയന്‍സ് പോലുള്ള ഊഹ കുത്തകകളുടെ സമ്മര്‍ദ്ദത്തിന്ന് വഴങ്ങി കഴിഞ്ഞ ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍  എടുത്തുകളഞ്ഞതിന് ശേഷം എട്ടാമത്തെ വര്‍ദ്ധനവാണ് ഇപ്പോള്‍ നടപ്പാക്കുന്നത്.
ഈ എട്ടുപ്രാവശ്യവും രാജ്യത്ത് വന്‍ പ്രതിഷേധങ്ങളിള്‍ പണിമുടക്കുകളും ഹര്‍ത്താലുകളും ഉള്‍പ്പെട്ടിരുന്നു.
ഇപ്പോള്‍ തന്നെ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ലോകത്തേറ്റവും അധികം വിലയുള്ളരാജ്യമാണ് ഇന്ത്യ.
ബംഗ്ളാദേശിലും, ശ്രീലങ്കയിലും അടക്കം ഇതിനേക്കാള്‍  കുറഞ്ഞ വിലയാണ് നിലവിലുള്ളത് .
രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചു എണ്ണ വില, കമ്പനികള്‍  നിശ്ചയിക്കുന്ന സമ്പ്രദായം നടപ്പിലാക്കി തുടങ്ങിയതിനു ശേഷം ലിറ്ററില്‍ 17രൂപയുടെ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്.
ഡീസല്‍ ,മണ്ണെണ്ണ,പാചക വാതകം എന്നിവയുടെ വില വര്‍ദ്ധനവു സംബന്ധിച്ച തീരുമാനമെടുക്കാന്‍  മന്ത്രിസഭാസമിതി അടുത്താഴ്ച ചേരുമെന്ന് ധനമന്ത്രി പ്രണാബ് മുക്കര്‍ജി പ്രഖ്യാപിച്ചിട്ടുണ്ട്..
ഈ യോഗം ,ഇത്രയും വ്യാപകമമായ പ്രതിഷേധമുയര്‍ന്നു വന്ന പശ്ചാത്തലത്തില്‍ ലോക കമ്പോളത്തിലെ ഏറ്റിറക്കങ്ങളില്‍ നിന്നും ഇന്ത്യന്‍  വിപണിയെ സംരക്ഷിച്ചു നിര്‍ത്തിയിരുന്ന വിലനിയന്ത്രണ സംവിധാനം പുന:സ്ഥാപിക്കാനല്ല.
നിയമസഭാതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ എടുത്തതുപോലുള്ള ഒരു നാടകം കളിക്കപ്പുറം, വേണമെങ്കില്‍  4 രൂപയാക്കി നിര്‍ത്തുന്നതിനപ്പുറം മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല.

1947-ലെ അധികാരക്കൈമാറ്റത്തിനു ശേഷം 1980 വരെ നീണ്ടു നിന്ന നെഹറുവിയന്‍  ക്ഷേമരാഷ്ട്ര കാലത്ത് പൊതുമേഖലയിലൂന്നുന്നതും സ്വാശ്രയത്വത്തിന്റെ ദിശയില്‍  നീങ്ങുന്നതുമായ പെട്രോളിയം നയം പിന്തുടര്‍ന്നത് അമേരിക്കന്‍  സാമ്രാജ്യത്വത്തിന്റേയും ബഹുരാഷ്ട്ര എണ്ണകുത്തകകളുടേയും ഇടപെടലുകളെ നിരന്തരം നേരിട്ടു കൊണ്ടായിരുന്നു.
ഇതിന്റെ ഫലമായി നമ്മുടെ രാജ്യത്തിനാവശ്യമുള്ള പൊട്രോളിയത്തിന്റേയും 70 ശതമാനത്തോളം ആഭ്യന്തരമായി കണ്ടെത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍  നീങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍  1980-കള്‍  മുതലാരംഭിച്ച സാമ്പത്തിക ഉദാരീകരണം ഈ രംഗത്തെ മുന്‍  ഗണനാക്രമങ്ങള്‍  തകിടം മറിയുകയും രാജ്യത്തിനാവശ്യമുള്ള അസംസ്കൃത എണ്ണയുടെ മുക്കാല്‍ ഭാഗവും ഇറക്കുമതിചെയ്യേണ്ടി വരുന്ന ആശ്രിതാവസ്ഥയിലേക്ക് 90- കളില്‍ രാജ്യത്തെ കൊണ്ടെത്തിക്കുകയും ചെയ്തു.
ഇതിന്റെ ഫലമായി രാജ്യത്തിന്റെ ഇറക്കുമതി ചിലവിന്റെ സിംഹഭാഗവും പെടോളിയത്തിനായി മാറ്റിവെക്കേണ്ടിവരികയും ചെയ്തു.
അതോടൊപ്പം അന്താരാഷ്ട്ര എണ്ണവിപണിയിലുണ്ടാകുന്ന വിലവര്‍ദ്ധനവ് രാജ്യത്ത് ഗുരുതരമായ പണപ്പെരുപ്പവും വിലക്കയറ്റവും സൃഷ്ടിക്കുന്നതിന് കാരണ മാവുകയും ചെയ്തു.

വാസ്തവത്തില്‍ ഇന്ത്യയില്‍ പെട്രോളിയം വിലകള്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നതിന്റെ കാരണം ആഗോള പെട്രോളിയം വിലയിലെ വര്‍ദ്ധനവു മാത്രമല്ല. പെട്രോളിയം മേഖലയില്‍ നിന്ന് സര്‍ക്കാര്‍ വിവിധ രൂപങ്ങളില്‍ സമാഹരിക്കുന്ന നികുതികളാണ്.
ഉദാഹരണത്തിന്,മന്‍മോഹന്‍സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പെട്രോളിയം രംഗത്തു നിന്നും വിവിധ ഇനത്തിലുള്ള നികുതികളിലൂടെ സര്‍ക്കാര്‍  സമാഹരിച്ചത്75,000 കോടിരൂപയുടേതായിരുന്നെങ്കില്‍ 
2008-അവസാനിക്കുമ്പോള്‍  അത് രണ്ട് ലക്ഷം കോടി രൂപയോളമായി അത് വര്‍ദ്ധിച്ചിരുന്നു.
എന്നു വെച്ചാല്‍ , ഇന്ത്യയുടെ പെട്രോള്‍ വിലയുടെ 52 ശതമാനവും,ഡീസല്‍ വിലയുടെ 31 ശതമാനവും കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന വിവിധ നികുതികളെന്നര്‍ത്ഥം.
പെട്രോള്‍ ,ഡീസല്‍ ,മണ്ണെണ്ണ,പാചക വാതകം എന്നിവയുടെ നികുതിയിനത്തില്‍ ,കഴിഞ്ഞ 5 വര്‍ഷത്തെ കാലയളവില്‍  കേരളത്തിന് പ്രതിവര്‍ഷം ശരാശരി രണ്ടായിരത്തിലേറെ കോടി രൂപയുടെ വരുമാനമാണുള്ളത്.
ഇപ്പോഴത്തെ വര്‍ദ്ധനവു കൂടിയാവുമ്പോള്‍  ഈ വരുമാനം ഇനിയുമേറെ വര്‍ദ്ധിക്കുകയും ചെയ്യും.
പെട്രോളിയം രംഗത്ത് നിന്ന് കേന്ദ്ര-സംസ്ഥാന സrക്കാറുകള്‍  സമാഹരിക്കുന്ന ഭീമമായ നികുതികള്‍  കുറക്കാതിരിക്കുകയും,വര്‍ദ്ധമാനമാകുന്ന അന്താരാഷ്ട്ര വിലകളുടെ അടിസ്ഥാനത്തില്‍ ആഭ്യന്തര പെട്രോള്‍ വില നിയന്ത്രണം കമ്പോളത്തിനു വിട്ടു കൊടുക്കുകയും ചെയ്യുന്നത് രാജ്യത്തേയും അതിലെ ജന കോടികളേയും ഇനിയും ദുരിതപൂര്‍ണ്ണമായ ഒരു ഘട്ടത്തിലേക്ക് തള്ളിവിടും.
ആഗോളീകരണ-ഉദാരീകരണ-സ്വകാര്യവല്ക്കരണ ശക്തികള്‍ക്കും അവര്‍ക്ക് സേവചെയ്യുന്ന രാജ്യത്തെ പിന്തിരിപ്പന്‍  ഭരണവര്‍ഗ്ഗങ്ങള്‍ക്കും ലക്ഷ്യം അതു തന്നെയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരന്ന് ജീവിക്കാനും നിലനില്‍പ്പിന്നും വേണ്ടി രാജ്യത്തെ വിപ്ലവശക്തികള്‍ ക്കും.ഇടതു - പുരോഗമന ശക്തികളുടേയും മുന്നിലുണ്ടാവേണ്ടുന്ന അജണ്ട എന്തായിരിക്കണമെന്ന കാര്യത്തില്‍  കൂടുതല്‍ ചര്‍ച്ച ആവശ്യമുണ്ടെന്നു തോനുന്നില്ല.
പറഞ്ഞു വരുന്നത്, അല്ലെങ്കില്‍  പറയാനുദ്ദേശിച്ചത്:-
ഇത് കാര്‍ഷിക വ്യവസായിക ഉല്പാദന മേഖലകളില്‍  പ്രതിസന്ധി സൃഷ്ടിക്കുന്ന,
 ചരക്ക് കടത്തു കൂലി ഉയര്‍ത്തുന്നതും
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നതുമായ
പെട്രോള്‍  ഡീസല്‍  വില വര്‍ദ്ധനവ് പിന്‍ വലിക്കാന്‍ 
നിരന്തരമായ പ്രക്ഷോഭ സമരം മുന്നോട്ട് വെക്കപ്പെടേണ്ടതുണ്ട് എന്നുള്ളതാണ്..
ആയതിനാല്‍  ,
സര്‍ക്കാറിന്റെ തെറ്റായനയം തിരുത്തുന്നതു വരെ“
നമുക്കു ഒന്നിച്ചു വിളിച്ചു പറയാം
”പെട്രോളിയം വിലവര്‍ദ്ധനവ് പിന്‍ വലിക്കുക“ എന്ന്.

2011, മേയ് 5, വ്യാഴാഴ്‌ച

എന്റോ സൾഫാൻ;ചിലരാഷ്ട്രീയ ചിന്തകൾ.

എന്റോസള്‍ഫാന്‍ കേരളത്തില്‍ ഏറെ ചര്‍ച്ചാവിഷയമായിട്ടും
മറ്റെല്ലാറ്റിലും ആവശ്യത്തിനും അനാവശ്യത്തിനും ചാടി ഇടപെട്ട് ചര്‍ച്ചിച്ചുകളയുന്ന നമ്മുടെ പ്രിയപ്പെട്ട ബുദ്ധിജീവിതങ്ങള്‍
ഈ വിഷയം അത്ര ഗൗരവമേറിയതായി കണ്ടിട്ടില്ല,ഏറ്റെടുത്തില്ല.
എന്നിട്ടും കേരളീയ അന്തരീക്ഷം അക്ഷരാര്‍ത്ഥത്തില്‍ ചൂടുപിടിച്ചു,എന്നുമാത്രമല്ല,
എന്റോസള്‍ഫാന്‍ നിരോധിക്കപ്പെടേണ്ട ഒരു കീടനാശിനിയാണെന്ന് ലോക വേദികളില്‍ എത്തിക്കാനും അവിടെ നിലപാടെടുപ്പിക്കാനും കഴിഞ്ഞു എന്നത്
കഴിഞ്ഞ 25 വര്‍ഷമായി തുടരുന്ന പ്രക്ഷോഭങ്ങളുടെ വിജയത്തിന്റെ ഒരു ഉയര്‍ന്ന ഘട്ടമാണെന്ന കാര്യത്തില്‍ സംശയമില്ല.
പക്ഷെ ,ന്യായമായ ഈ പ്രതിഷേധപ്രകടനങ്ങളും അതിന്റെ ഭാഗമായുണ്ടായ പ്രഖ്യാപനങ്ങളും അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തുമോ? എന്ന വിഷയം ഇനിയും ആഴത്തില്‍ നിരന്തരം ചര്‍ച്ച ചെയ്യുകയും
തുടര്‍ പ്രക്ഷോഭനടപടികള്‍ മുന്നോട്ട് വെക്കുകയും അടിയന്തിര ദുരിത-പുനരധിവാസപദ്ധതികള്‍ നടപ്പിലാക്കിക്കുന്നതിന്നുള്ള ശക്തമായ ഇടപെടലുകള്‍ തുടരേണ്ടതുമുണ്ട്.
ഈ ഒരു പ്രശ്നപരിസരത്ത് നിന്നാണ് ബ്ളോഗ് അക്കാദമി സംഘടിപ്പിച്ച
“മെയ് 1 ന്റെ 
ന്റോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശത്തേക്കുള്ള ബ്ളോഗര്‍ മാരുടെ യാത്ര”യില്‍ പങ്കെടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്.
അക്കാദമിക്ക് ഇത്തരമൊരു ലക്ഷ്യമുണ്ടായിരുന്നോ എന്നും തുടര്‍ നടപടികളില്‍ അക്കാദമിക്ക് എന്തെങ്കിലും പങ്കു വഹിക്കാന്‍ കഴിയുമോ എന്നും ചര്‍ച്ച ചെയ്തു തീരുമാനമെടു
ക്കേണ്ടിയിരിക്കുന്നു.
കാസര്‍ഗോഡ് ഒപ്പ് മരച്ചോട്ടില്‍ കാലത്ത് 11മണിക്ക് എത്തിച്ചേരുക എന്ന നിര്‍ദ്ദേശമനുസരിച്ച്
കൃത്യസമയത്ത് തന്നെ എത്തിച്ചേര്‍ന്നു.
ഞങ്ങളുടെ വരവും കാത്ത് അവിടുത്തെ പരിസ്ഥിതി-സാമുഹ്യപ്രവര്‍ത്തകരായ വല്‍ത്സലന്‍ സാറും വിജയനും ഞങ്ങളെ കാത്ത് ഒപ്പ് മരച്ചോട്ടില്‍ നില്‍പ്പുണ്ടായിരുന്നു.
15 പേരടങ്ങുന്ന ഒരു യാത്രാസംഘമായി അതു പെട്ടെന്ന് രൂപം പ്രാപിച്ചു.
യാത്രയില്‍ പാലിക്കേണ്ടുന്ന ചില നിര്‍ദ്ദേശങ്ങളും പോകേണ്ടുന്ന പ്രദേശങ്ങളെക്കുറിച്ചും വല്‍ത്സലന്‍ സാറുമായി ചര്‍ച്ചചെയ്തു.
യാത്രയിലുടനീളം ഗൈഡായി കെ എസ് അബ്ദുള്ള എന്ന പ്രവര്‍ത്തകനേയും സഞ്ചരിക്കാനുള്ള വാഹനവും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അറിയിച്ചുകൊണ്ട്
വല്‍ത്സലന്‍ സാര്‍ ഒരു സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ ഞങ്ങളില്‍ നിന്ന് പിരിഞ്ഞു.
ഈ ടീം പരിസ്ഥിതി പ്രവര്‍ത്തകര്‍,ജീവകാരുണ്യപ്രവര്‍ത്തകര്‍,സിനിമാപ്രവര്‍ത്തകര്‍,മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതായിരുന്നു.
ഒരു ഡോക്ടരുടേയും  ഈ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശാസ്ത്രജ്ഞന്റേയും അഭാവം
ഈ യാത്രാഘട്ടത്തിലുടനീളം ബോധ്യപ്പെട്ടിരുന്നു.
കാസര്‍ഗോഡ് പട്ടണത്തില്‍ നിന്ന് ഏകദേശം 35 കിലോമീറ്റര്‍ അകലെയാണ്
വാര്‍ത്താമാധ്യമങ്ങളില്‍ വായിച്ചറിഞ്ഞ ,എന്റോസള്‍ഫാന്‍ എന്ന കീടനാശിനി ആകാശത്തിലൂടെ പെയ്തിറങ്ങിയ,
അസാധാരണവും ഭയാനകവുമായ രോഗങ്ങളും മരണങ്ങളും കൊണ്ട് ദുരന്തഭൂമിയാക്കിയ ഈ പിന്നോക്ക ഗ്രാമങ്ങള്‍.
യാത്രയിലുടനീളം കെ എസ്സിനോടും,വിജയനോടും ഞങ്ങള്‍ മാറിമാറി ചോദ്യങ്ങളും സംശയങ്ങളും ചോദിച്ചു കൊണ്ടിരുന്നു. കഴിഞ്ഞ 25 വര്‍ഷക്കാലം അവര്‍നടത്തിക്കൊണ്ടിരിക്കുന്ന സുദീര്‍ഘവും വിശ്രമരഹിതവുമായ പ്രക്ഷോഭത്തിന്റെ,
പതിനായിരങ്ങള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കൊടും ക്രൂരതയുടെ,
രോഗപീഡകളുടെ, സാമ്പത്തിക രാഷ്ട്രീയ മേധാശക്തികളുടെ ധിക്കാരങ്ങളുടെ ,രാജ്യദ്രോഹ സാമൂഹ്യ വിരുദ്ധ നിലപാടുകളേ ക്കുറിച്ച് അല്പാല്പമായ ഉത്തരങ്ങളും മറുപടികളുമായി 35 കിലോമീറ്റര്‍ മലമടക്കുകളിലേക്ക് യാത്രയായി...
ചിത്രീകരണത്തിന്റെ ഉത്തരവാദിത്വം ചിത്രകാരന്‍ സ്വയം ഏറ്റെടുത്തിരുന്നതിനാല്‍ ഫ്ലാഷിങ്ങിന്റേയും ക്ലിക്കിങ്ങിന്റേയും ശബ്ദം ഇടക്കിടെ അനുഭവപ്പെടുന്നുണ്ടായിരുന്നു.
കോട്ടോട്ടിയും വിചാരവും ഫാറൂക്ക് ബക്കറും,ലത്തീഫും ,ശശിമാഷും ,ഷെര്‍ലി ദാസും ,റഷീദ് മടപ്പള്ളിയും കുറിപ്പുകള്‍ തയ്യാറാക്കികൊണ്ടിരുന്നു
കെ എം ബാബു എല്ലാം റിക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു.
ഈ വഴിപോയാല്‍ കരിന്തളം- കിനാനൂര്‍ പഞ്ചായത്തിലെ അതിര്‍ത്തി റോഡിലെത്താം നമ്മള്‍ പോകാന്‍ തീരുമാനിച്ച സ്ഥലത്തു നിന്നും പിന്നേയും കുറച്ചുകൂടി മുന്നോട്ട് പോകണം അപ്പോഴേക്കും രാത്രിയാകും മറ്റു പരിപാടികള്‍ പൊളിയും. ആപ്രദേശത്തെ ക്കുറിച്ച് ചിലകാര്യങ്ങള്‍ ഞാന്‍ പറഞ്ഞു തരാം വിജയന്‍ സംസാരിച്ചു തുടങ്ങി .
 

ആദിവാസികളും പാവപ്പെട്ടവരും താമസിക്കുന്ന,വരണ്ട മെയ് മാസത്തില്‍ പോലും കുടിവെള്ളത്തിനു് ക്ഷാമമില്ലാത്ത
ഈ പ്രദേശത്ത്,ഖനിജകവസ്തു കയറ്റുമതിയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന

ആഷാപുര മൈഖേം ലിമിറ്റഡ് കമ്പനി 3500 ഓളം ഏക്കര്‍ സ്ഥലം ഖനനം ചെയ്യാന്‍
2003ല്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു
ഇതിന്റെ തുടക്കമെന്ന നിലയില്‍ 200 ഏക്കര്‍ സ്ഥലം കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ അനുവദിച്ചു.
ഈ അപേക്ഷ പരിഗണനയിലിരിക്കേയാണ് കേരള സിറാമിക്ക് ആന്റ് ക്ളേ പ്രൊജക്റ്റിന് 50 ഏക്കര്‍ സ്ഥലം
കരിന്തളം തലയടുക്കത്ത് ചൈനാ ക്ളേ ഏടുക്കുന്നതിനായി അനുവദിച്ചത്.
ഒരു വ്യവസായം തുടങ്ങുമ്പോഴുണ്ടാകുന്ന കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ KCCP ഖനനം ആരംഭിച്ചു.
പഞ്ചായത്തിന്റെ യാതൊരു വിധ അനുമതിയും കൂടാതെയാണ് ഈ പ്രവര്‍ത്തനം അവിടെ നടന്നത്.
മലബാര്‍ സിമന്‍സിലെ തൊഴിലാളികളുടെ പേരു പറഞ്ഞാണ് ഇത് തുടരുന്നത്.
എന്നാല്‍ ഇത് എവിടേക്കാണ് കൊണ്ടു പോകുന്നത് എന്നോ, ആരാണ് ഇത് ചെയ്യുന്നത് എന്നോ പ്രദേശത്തുകാര്‍ക്ക് അറിയുമായിരുന്നില്ല.
ആഷാപുര കമ്പനിക്ക് കടന്നു വരാനുള്ള വഴിയൊരുക്കുന്നതിന് വേണ്ടി യാണ് KCCP കരിന്തളത്തെത്തിയത്
എന്ന തിരിച്ചറിവില്‍ പ്രദേശത്തെ ജനങ്ങള്‍ പ്രതിക്ഷേധവുമായി രംഗത്തു വന്നു.
കക്ഷിരാഷ്ട്രീയത്തിന്നതീതമായി ജനകീയ നിര ശക്തമായപ്പോള്‍ അതുവരെ മടിച്ചു നിന്ന
രാഷ്ട്രീയ നേതൃത്വം ഖനനത്തിന്നെതിരായി രംഗത്തു വരാന്‍ നിര്‍ബന്ധിതരായി.
പരിസ്ഥിതി -സാമൂഹ്യ പ്രവര്‍ത്തകരുടെ ഫലപ്രദമായ ഇടപെടല്‍ മൂലം അന്നത്തെ കലക്റ്റര്‍ ഖനനം നിര്‍ത്തിവെക്കുന്നതായി പ്രഖ്യാപിച്ചു.
ഇതിന്റെ പിന്നീടുള്ള വിഷയ
ങ്ങളൊന്നും അറിയില്ല.ഈ പദ്ധതി നിലവിലുണ്ടോ? 
മറ്റെന്തെങ്കിലും ഉദ്ദേശവുമായി അണിയറയില്‍ ഒരുങ്ങുന്നുണ്ടോ ഒന്നും അറിയില്ല.
എന്തും സംഭവിക്കാവുന്ന ഒരു കാലഘട്ടത്തിലല്ലെ നാം ജീവിക്കുന്നത്.
സര്‍ക്കാറിന്റെ ഉത്തരവാദിത്വം ഉന്നത വര്‍ഗ്ഗങ്ങളുടെ ക്രമവും സമാധാനവും കാത്തു സൂക്ഷിക്കുക എന്നു മാത്രമായി ചുരുങ്ങിയിരിക്കുകയല്ലേ?
നിങ്ങള്‍ക്ക് നോക്കരുതോ,
എന്റോസള്‍ഫാന്‍ വിഷമാണെന്ന് ഈ നാട്ടിലെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാം.
നമ്മുടെ രാജ്യം ഭരിക്കുന്ന മന്ത്രിമാര്‍ക്കും ആരോഗ്യവകുപ്പിനും ശാസ്ത്ര ഗവേഷണ വിഭാഗങ്ങള്‍ക്കും എന്തിന്ന്,
എന്തിനും ഏതിനും കുരച്ചു ചാടുന്ന ബുദ്ധിജീവികള്‍ക്കും ഇത് വിഷമാണെന്ന് മനസ്സിലായില്ലെന്ന് പറഞ്ഞാല്‍
നമുക്കെന്താണ് ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

നെല്ല്,കാപ്പി,പരുത്തി,പഴവര്‍ഗ്ഗങ്ങള്‍,എണ്ണ വിത്തുകള്‍,ഉരുളക്കിഴ്ങ്ങ്,ചായ, പച്ചക്കറി തുടങ്ങിയ കൃഷികളെ
ആക്രമിക്കുന്ന ഒരു കൂട്ടം കീടങ്ങള്‍ക്കും പ്രാണികള്‍ക്കും എതിരേ എന്റോസള്‍ഫാന്‍ ഒരു കീടനാശിനിയായി ഉപയോഗിച്ചു വരുന്നു.
ഒരു കീടനാശിനി സ്വാഭാവികമായും ഒരു വിഷമാണ്.
എന്റോ സള്‍ഫാനില്‍ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഓര്‍ഗാനോ ക്ലോറിന്‍ ആണ്.
ടര്‍പ്പന്റയിനോട് സദൃശമായ മണമുള്ള ഇതിന്റെ രണ്ടു തരം മിശ്രിതം മാര്‍ക്കറ്റില്‍ ലഭ്യമാണ്.
ഹ്രസ്വകാല വിഷശക്തി കൂടുതലുള്ള കീടനാശിനിയാണിത്.
“ദൈവം 91 മൂലകങ്ങള്‍ സൃഷ്ടിച്ചു. മനുഷ്യന്‍ ഒരു ഡസനില്‍കുറവു മൂലകങ്ങള്‍ വേര്‍തിരിച്ചെടുത്തു.
പക്ഷെ, ചെകുത്താന്‍ ഒരേയൊരു മൂലകം സൃഷ്ടിച്ചു.അതാണ് ക്ലോറിന്‍”
ക്ലോറിന്റെ മാരകഫലങ്ങളെ പരിഗണിച്ച് ശാസ്ത്രജ്ഞന്മാര്‍ തന്നെ പറഞ്ഞു വെച്ച വാക്കുകളാണിത്.
ഈ വാക്കുകള്‍ അറിയാത്ത വിദ്യാര്‍ത്ഥികളില്ല.
ക്ലോറിന്‍ രാസപ്രക്രിയയിലൂടെ കാര്‍ബണുമായി പ്രതിപ്രവര്‍ത്തിച്ചിട്ടാണ് ജൈവക്ലോറിന്‍(Orgaanic Cloarin) ഉണ്ടാവുന്നത്. വിഭജിക്കാന്‍ കഴിയാത്തതും അന്തരീക്ഷത്തിലും ശരീരത്തിലും നശിക്കാതെ നിലനില്ക്കുന്നതുമാണ് ജൈവക്ലോറിന്‍
ഇത് വെള്ളത്തില്‍ അലിയുന്നതിനേക്കാള്‍ ജീവികളുടെ ശരീരത്തിലെ കൊഴുപ്പില്‍ അലിയുന്നു
അതിനാല്‍ ജൈവവര്‍ദ്ധനം എന്നപ്രക്രിയയിലൂടെ ശരീരത്തില്‍ അതിന്റെ അളവു വര്‍ദ്ധിച്ചു വരുന്നു.
ഭഷ്യ ശൃംഖലയില്‍ ഒരു രാസവസ്തു കയറിപ്പറ്റുന്നതിലൂടെ ആ വസ്തുക്കള്‍ തിന്നുന്ന ജീവികളുടെ ശരീരത്തില്‍ ഇത് എത്തുകയും അവിടെ നില നില്ക്കുകയും തോത് കൂടി വരികയും ചെയ്യുന്ന പ്രക്രിയക്കാണ് ജൈവ വര്‍ദ്ധനം
അഥവാ ജൈവ വളര്‍ച്ച (Bio-accumilation or Bio-magnification) എന്നു പറയുന്നത്.
എന്റോസള്‍ഫാന്‍ തളിക്കുന്ന പ്രദേശങ്ങളിലെ ആളുകളുടെ ശരീരത്തില്‍ ഓര്‍ഗാനോ ക്ളോറിന്റെ നിരന്തരമായ
ജൈവവര്‍ദ്ധനവ് നടക്കുന്നതിന്റെ ഫലമായി അത്തരക്കാരുടെ വൃക്കകള്‍ തകരാറാവുന്നു.
പുരുഷബീജത്തിന്റെ ശക്തിക്കുറവ്,വൃക്ഷണങ്ങളിലും പ്രോസ്റ്റേറ്റ് ഗ്രന്ധികളിലുമുള്ള അര്‍ബുദം,
പുരുഷ ലൈംഗികാവയവത്തിലുള്ള രോഗങ്ങള്‍ സ്ത്രീകളിലെ സ്തനാര്‍ബുദം ജനിതക വൈകല്യം തുടങ്ങിയ
രോഗങ്ങളുടെ വര്‍ദ്ധനവിനു കാരണം ഓര്‍ഗാനോ ക്ലോറിന്‍ അടങ്ങിയ എന്റോസള്‍ഫാന്റെ നിരന്തരമായ ഉപയോഗം കൊണ്ടാണെന്ന് തെളിഞ്ഞിട്ടുണ്ട്.
 

നോക്കൂ ഇത്തരം കാര്യങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കേണ്ടി വരുന്നതില്‍ തെറ്റി ദ്ധരിക്കരുത്.
എന്നിട്ടും നമ്മുടെ ഭരണാധികളുടെ,ബുദ്ധിജീവികളുടെ മന്തന്‍ തലയില്‍ ഇത്രയും വിവരങ്ങള്‍ കയറ്റുന്നതിന്ന്
മറ്റെന്താണ് ഒരു മാര്‍ഗ്ഗം.
ജനങ്ങളായ ജനങ്ങളെല്ലാം ഇക്കാര്യങ്ങളോക്കെ കുറച്ചെങ്കിലും മനസ്സിലാക്കിയാലും നമ്മുടെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിദഗ്ദര്‍ക്കും, ബുദ്ധിജീവികള്‍ക്കും ഇതൊന്നും മനസ്സിലാവിന്നില്ല.
നേടിയ അറിവുകള്‍ വെച്ച് ചിന്തിക്കുക എന്നത് മനുഷ്യ ജീവിയുടെ ഒരു ഗുണ വിശേഷമാണ് പക്ഷെ,
അധികാരത്തിന്റേയും ഭരണകൂടത്തിന്റേയും ജീവികളായ ഇവരില്‍ ഈ ഗുണവിശേഷം പ്രതീക്ഷിക്കുന്നതില്‍ ഒരര്‍ത്ഥവുമില്ലല്ലോ അങ്ങിനെ പ്രതീക്ഷിച്ചാല്‍ അത് അവരെ അപമാനിക്കുന്നതിന്ന് തുല്യമായിരിക്കും.

വിജയന്‍ വണ്ടി നിര്‍ത്താന്‍ അടുത്ത വണ്ടിക്കാരനു സിഗ്നല്‍ നല്‍കി.വണ്ടി നിന്നു.
ഇത് മുള്ളെരിയ.ഒരു ചെറിയ ടൗണ്‍ നമുക്ക് എല്‍മകജെ,ആദൂര്‍,മുള്ളേരിയ പെരിയ എന്നീപ്രദേശങ്ങളിലേക്ക് ഇവിടേനിന്ന് തിരിഞ്ഞു പോകണം ആദ്യം എങ്ങോട്ടു പോകണം എന്ന് തീരുമാനിക്കണം
ചിത്രകാരന്‍ പറഞ്ഞു സ്ഥിരമായി വായിക്കുകയും കാണുകയും ചെയ്ത പ്രദേശങ്ങള്‍ നമുക്ക് വേണ്ട നമുക്ക് മറ്റൊരു വഴിക്കായാലോ?
ചിത്രകാരന്റെ നിര്‍ദ്ദേശം എല്ലവരും അംഗീകരിച്ചു .
അപ്പോഴാണ് മദ്ധ്യവയസ്കനായ ഒരു കുറിയ മനുഷ്യന്‍ ജങ്ങളുടെ അടുത്തേക്ക് വന്നത് വിജയന്‍ പരിചയപ്പെടുത്തി.
ഇതാണ് നമുക്ക് വഴികാട്ടിയായി വരുന്ന കെ എസ് അബ്ദുള്ള.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി എന്റോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്തിതി പ്രവര്‍ത്തകന്‍.
എല്ലാവരും കെ എസ്സിനു പിന്നാലെ ചോദ്യങ്ങളും അന്യേഷണവുമായി പൊതിഞ്ഞു.
മലിനീകരണ വിഷയത്തില്‍ തല്പരനായ ലത്തീഫിന്ന് കെ എസ്സിനെ തനിച്ചു കിട്ടാന്‍ താല്പര്യം .
കെ എസ് പറഞ്ഞു അതിനെന്താ നമുക്ക് ഓരോ വീടുകളും കയറി ഇറങ്ങുന്നതിടയി ഒരു പാട് സമയം കിട്ടും
നടത്തത്തിനിടയില്‍ നമുക്ക് സംസാരിക്കാം ,
ലത്തീഫിന് സന്തോഷമായി.യത്ര തുടര്‍ന്നു.
 

അല്പദൂരം പിന്നിട്ടപ്പോള്‍ വണ്ടി നിര്‍ത്തി കെ എസ് കൈ ചൂണ്ടികാണിച്ച് പറഞ്ഞു
നോക്കൂ ആ കുടിലുകള്‍ കണ്ടില്ലെ അതിന്റെ മേല്പുര മേഞ്ഞിട്ടുള്ളത് ഇവിടങ്ങളില്‍ ധാരാളമായി കിട്ടിയിരുന്ന ഒരു തരം പുല്ലാണത്.
ഇപ്പോള്‍ ഈ പുല്ലു കിളിര്‍ക്കാറില്ല.
ഈ യാത്രക്കിടയില്‍ അണ്ണാരക്കണ്ണനെ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെങ്കില്‍ കാണാം,
തേനീച്ചകള്‍ ,കാക്കകള്‍ ,പൂമ്പാറ്റകള്‍ ഇതൊക്കെ ഇവിടുത്തുകാര്‍ക്ക് നഷ്ടപ്പെട്ടു പോയിരുന്നു.
ഇപ്പോള്‍ ഒറ്റയൊറ്റയായി തിരിച്ചു വന്നു തുടങ്ങി. കെ എസിന്റെ മുഖത്ത് വിരിഞ്ഞ സന്തോഷം ഞാന്‍ വ്യക്തമായി കണ്ടു.

കെ എസ് ഞങ്ങളെ ആദ്യം കൂട്ടിക്കൊണ്ടു പോയത്,ഒരു പക്ഷെ ഞങ്ങളെ ഞെട്ടിപ്പിക്കാന്‍ പറ്റിയസ്ഥലം തന്നെ ആവട്ടെ എന്നുറച്ചിട്ടോ എന്തോ.
ശരിക്കും ഞെട്ടി. ഒരു യുവതി.
പലരും പലതും ചോദിച്ചു എല്ലാറ്റിനും മറുപടി കന്നട കലര്‍ന്ന മലയാളത്തില്‍
നീരുവന്നു വീര്‍ത്ത കാലുകള്‍ നീട്ടി വെച്ച് ഇരുന്നിരുന്ന കീറപ്പായക്ക് തൊട്ടടുത്ത് മൂന്നു കല്ലുകള്‍ വെച്ച അടുപ്പില്‍ തീപുകഞ്ഞ ലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല.
ഇത്കണ്ട് “വിചാരം” ചോദിച്ചു‘ഭക്ഷണം കഴിച്ചോ’
അവര്‍ ഒന്നും മിണ്ടാതെ കൈ രണ്ടും മലര്‍ത്തിക്കാണിച്ചു തലതാഴ്ത്തിയിരുന്നു.
ഫോട്ടോ എടുക്കാന്‍ നല്ല വെളിച്ചം കിട്ടിയിരുന്നു ആ വീടിന്ന് മറയില്ല ,വാതിലില്ല ,ജാലകമില്ല ,ചുമരില്ല ,മുകളില്‍ ഒന്നും മേഞ്ഞിരുന്നില്ല
രണ്ടു മുളം തൂണില്‍ ഒരു പ്ലാസ്റ്റിക്ക് താര്‍പായമാത്രം.
കേരളം നേടിക്കഴിഞ്ഞു എന്നു വീമ്പിളക്കുന്ന എല്ലാ വികസന വായ്ത്താരികളും പൊള്ളയാണെന്ന് ബോദ്ധ്യപ്പെടുന്ന കാഴ്ച്ച. സര്‍ക്കാറിന്റെ ഒരു ഭവന പദ്ധതിക്കാരനും ഇതു വഴി വന്നില്ല.
ഒരു ആസൂത്രണക്കാരന്റേയും സര്‍ക്കാര്‍ വാഹനം ഇതു വഴി വന്നില്ല.

വോട്ട് ചെയ്യിക്കാന്‍ എടുത്ത് കൊണ്ടു പോകുന്നതിന്ന് ഒരു മുന്നണിക്കാരനും മഞ്ചിലുമായി വന്നിരുന്നില്ലേ എന്ന് ചോദിക്കാന്‍ കഴിയാതെ പോയ മറവിയെ ശപിച്ചു.
ഒരു സാമൂഹ്യ ക്ഷേമ പദ്ധതിക്കാരന്റേയും സര്‍ക്കാര്‍ വണ്ടികള്‍ ഇതു വഴി കടന്നു പോയില്ല.
വികസനമെന്നാല്‍ ദേശീയ ഉല്പാദനത്തിന്റെ(ജി ഡി പി) വര്‍ദ്ധനവാണെന്നും അതിന്ന് മൂലധന നിക്ഷേപവും വ്യാവസായിക വല്കരണവും അതു വഴിയുണ്ടാവുന്ന തൊഴില്‍ സാദ്ധ്യതയും ഒഴിച്ചു കൂടാനാവാത്തതാണെന്നാണ് ബൂര്‍ഷ്വായുക്തി.
ഈ ചിന്താ പദ്ധതികളില്‍ മനുഷ്യരില്ല ,പ്രകൃതിയില്ല , മൂല്യങ്ങളില്ല ,നൈതികതയില്ല.,മൂലധനത്തിന്റെ പെരുക്കവും, ഫാക്ടറികളുടെ പെരുക്കവും,
ഏതുമാര്‍ഗ്ഗവും ഉപയോഗിച്ചുള്ള ഉല്പാദനവര്‍ദ്ധനവുമാണ്.
സാമ്രാജ്യത്വത്തിന്റെ ഔതാര്യം പറ്റി ജീവിക്കുന്ന ഭരണാധികാരികള്‍ക്ക് അവരുടെ ബുദ്ധി ജീവികള്‍ക്ക് ഉദ്യോഗസ്ഥന്മാര്‍ക്ക് തിരിച്ചു നല്കാനാവുമോ ഇവര്‍ക്ക് നഷ്ടപ്പെട്ട ഇവരുടെ ഗ്രാമം?.
ഇവര്‍ക്ക് നല്കാനാവുമോ ഇവര്‍ക്ക് നഷ്ടപ്പെട്ട അതിന്റെ കാലവും തലമുറകളും സ്വപ്നങ്ങളും ജീവിതങ്ങളും?,
സംഭവിക്കേണ്ടിയിരുന്ന അവരുടെ ഭാവി സംഭവിപ്പിക്കാനാവുമോ?..

തിരിച്ചു വന്ന് വാഹനത്തില്‍ കയറി അടുത്തകേന്ദ്രത്തിലേക്ക് യാത്ര തുടരുമ്പോല്‍ ആരും ഒന്നും സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ആ നിശബ്ദതയെ ഭജ്ഞിച്ചത് കൊട്ടോട്ടിയായിരുന്നു.
ആരോടെന്നില്ലാതെ കൊട്ടൊട്ടി പറഞ്ഞു “വിശപ്പിന്റെ പ്രയാസം എനിക്ക് മന്‍സ്സിലാവും ലാപ്ടോപ്പും ഫുള്‍സ്ലീവുമായി നടക്കുന്ന ഈ കൊട്ടോട്ടി ഇതു പോലുള്ള സാഹചര്യം അനുഭവിച്ചു കടന്നു വന്നവനാ”
ഇത്കൂടിയായപ്പോള്‍ നെഞ്ചിന്‍ കൂടിന്റെ ഏതോ കോണില്‍ ഒരു കോച്ചല്‍ അനുഭവപ്പെട്ടു.
യാത്രയുടെ രണ്ടാം പകുതി ആരംഭിച്ചതുമുതല്‍ അവസാനിക്കുന്നതു വരെ ഒന്നൊന്നായി ഏറ്റുവാങ്ങേണ്ടി വന്ന കദനങ്ങളുടെ ഹൃദയഭേദകങ്ങളായ കണ്ണു കലങ്ങുന്ന കാഴ്ചകള്‍ ഒന്ന് അവസാനിച്ചിരുന്നു വെങ്കില്‍ എന്നാശിച്ചു പോയി.

കാസര്‍ഗോഡ് ജില്ലയിലെ അതിരുകളിലെ മലമടക്കുകളില്‍ ചുരുണ്ടു മടങ്ങിക്കിടക്കുന്ന ഈ ഗ്രാമങ്ങളില്‍ സംഭവിച്ചുകഴിഞ്ഞിരിക്കുന്ന ഒരു മഹാ വിപത്തിന്റെ സാക്ഷി ചിത്രങ്ങളായി
ജീവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ ദൃശ്യ-മാധ്യമകാഴ്ചകള്‍
ഒരു നേര്‍കാഴ്ചയാവുമ്പോള്‍ ഇത്രയും ആവുമെന്ന് തീരെ നിനച്ചിരുന്നില്ല.
‘വിചാരം’ഒടുവില്‍ പിരിയുന്നതു വരെ എന്തിനെന്നില്ലാതെ സദാ കയര്‍ത്തുകൊണ്ടിരുന്നു.
ഈ കാഴ്ചകള്‍ ‘വിചാരത്തിന്“ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ദുരിതമനുഭവിക്കുന്നവര്‍ക്ക് യാത്രാസഘം നല്‍കിയ പരിമിതമായ സാമ്പത്തിക സഹായത്തില്‍ അദ്ദേഹം ഒട്ടും തൃപ്തനായിരുന്നില്ല.

മരണങ്ങള്‍ തട്ടിയെടുത്തവര്‍ ഒഴിച്ചാല്‍ ഈ ചെറു ഗ്രാമങ്ങള്‍ ഇപ്പോഴും അവിടെയുണ്ട് എന്ന് നമുക്കു തോന്നും.
കശുവണ്ടി തോട്ടങ്ങളും, പീടികമുറികളും,
പോക്കും വരവും ഒരുപാട് കണ്ടവനാണ് ഞാന്‍ എന്ന നിലയില്‍ നിൽക്കുന്ന ചെങ്കല്‍ ബസ്സ് സ്റ്റോപ്പുകളും,
ആളൊഴിഞ്ഞ പാര്‍ട്ടി ഓഫീസുകളും, നരച്ചു തൂങ്ങുന്ന കൊടികളും,
മദ്രസ്സകളും ,പള്ളികളും,അമ്പലങ്ങളും,കാവുകളും,പണി നടന്നുകൊണ്ടിരിക്കുന്ന അറബിക്ക് കോളേജുകളും....
എല്ലാം അവിടെ ഇപ്പോഴുമുണ്ട്.
എന്നാല്‍ എന്തോ ഇല്ലാതെപോയ,എന്തോ നഷ്ടപ്പെട്ടുപോയവരുടെ വിഷാദം പുരണ്ട ചിരികള്‍,
സൗഹൃദം പറച്ചിലില്‍...
കൊടും വിഷം കലര്‍ന്ന ജൈവപരമ്പരകളെ സൃഷ്ടിക്കേണ്ടി വരുന്ന സ്ത്രീ പുരുഷ ബാന്ധവങ്ങളെ വെറുക്കപ്പെടുന്നവര്‍...

ജീവജാലങ്ങളും മനുഷ്യരും പരിസ്ഥിതിയുമില്ലാത്ത വികസന സങ്കല്പത്തിന്റെ രക്തസാക്ഷികളായി അവരിപ്പോഴും അവിടെ ത്തന്നെയുണ്ട്.

1960കളിലാണ്കൃഷിഡിപ്പാര്‍ട്ട്മെന്റ് കശുവണ്ടിതോട്ടങ്ങള്‍ തുടങ്ങിയത്.
1975ല്‍ ഈ തോട്ടങ്ങള്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തു.
1979മുതല്‍ എന്റോസള്‍ഫാന്‍ ഏരിയല്‍ സ്പ്രേ ചെയ്യാന്‍ തുടങ്ങി.
കോര്‍പ്പറേഷനു 2,209 ഹെക്റ്റര്‍ തോട്ടമുണ്ട്.
കശുമാവിന്‍ തോട്ടത്തില്‍ തേയില കൊതുകുകള്‍ എന്ന ഒരു തരം കീടത്തെ നശിപ്പിക്കാനായിരുന്നു കീടനാശിനി പ്രയോഗിക്കുന്നത് എന്നായിരുന്നു ഔദ്യോഗിക ഭാഷ്യം.
ഒരു കീടനാശിനി മൂന്ന് വര്‍ഷം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ പകരം മറ്റൊന്ന് ഉപയോഗിക്കണം എന്ന് കീടനാശിനിയുടെ ബാരലുകളില്‍ പ്രിന്റ് ചെയ്തു വെച്ചിട്ടുണ്ട്.
ഇതു പോലുള്ള എല്ലാതരം നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും കരുതല്‍ നടപടികളേയും അവഗണിച്ചു തള്ളിക്കൊണ്ടാണ് ജീവജാലങ്ങള്‍ക്ക് മേല്‍ കുറ്റകരമായ വിഷമഴ വര്‍ഷിച്ചത്.
ഒരുകീടനാശിനി കാല്‍ നൂറ്റണ്ട്കാലം ഒരേസ്ഥലത്ത് തളിക്കുന്നത് നാളിതുവരേയുള്ള ലോകചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ്.
ഈ പ്രദേശങ്ങളില്‍ കണ്ടുവരുന്ന ജൈവീക അസാധാരണത്വത്തിന്ന് എന്റോസള്‍ഫാനാണ് കാരണക്കാരന്‍ എന്ന് ശാസ്ത്രീയമായ തെളിവില്ലെന്ന് പറയുന്നതിന്റെ യുക്തിയും ബുദ്ധിയും തിരിച്ചറിയാന്‍
അപാരമായ സാമര്‍ത്ഥ്യമൊന്നും വേണമെന്നില്ല.
ഇത് രാഷ്ട്രീയമാണ്.ഇതില്‍ നിന്ന് രാഷ്ട്രീയത്തെ അടര്‍ത്തിമാറ്റിയാല്‍
വെറും വൈകാരികതയുടെതലത്തിലേക്ക് കൊണ്ടുപോയാല്‍ നാം വഴിതെറ്റും.

ഇതില്‍നിന്ന് പഠിക്കാന്‍ യുദ്ധശാസ്ത്രങ്ങള്‍ക്ക്,രാസകീടക്കമ്പനികള്‍ക്ക്,ഔഷധവ്യാപാര കുത്തകകള്‍ക്ക്
അവരുടെ റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് വിഭാഗത്തിന്ന് ഇത് ഒഴിച്ചുകൂടാത്തതാണ്.
ഇവര്‍ക്കറിയാം എന്തൊക്കെ രാസപ്രയോഗങ്ങള്‍ ഏതൊക്കെ അളവില്‍ പ്രയോഗിച്ചാല്‍ എന്തൊക്കെ മാറ്റങ്ങള്‍ ഏതൊക്കെ വസ്തുക്കളില്‍ ഉണ്ടാവുമെന്ന് ഇവര്‍ക്കറിയാം.അല്ലെങ്കില്‍ കൂടുതല്‍ അറിയണം .
ഇന്ന് നാം ഉപയോഗിക്കുന്ന കീടനാശിനികള്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ പ്രയോഗിച്ച രാസായുധങ്ങളായിരുന്നു. അതടക്കമുള്ള പരീക്ഷണം തന്നെയാണ് ഇതിലും ഇവിടേയും നടക്കുന്നത്.
ഇതാണ് ഒരു ജനവിരുദ്ധ ഭരണകൂടം ശാസ്ത്ര സാങ്കേതിക മണ്ഡലത്തിലുണ്ടാകുന്ന വികാസങ്ങളെ
എങ്ങിനെ തങ്ങളുടെ കൊള്ളയ്ക്കും അധികാരം നിലനിര്‍ത്താനും മൂലധന താല്പര്യങ്ങള്‍ക്കും വിനിയോഗിക്കുന്നു എന്നതിന്റെ ഒരു ഉദാഹരണം.
ഡിഫന്‍സിന്ന് വേണ്ടി ഗവേഷണം നടത്താന്‍ യുദ്ധം ഇല്ലാത്ത ഒരവസ്ഥയില്‍ സ്വന്തം ജനങ്ങള്‍ക്ക് നേരെ പ്രയോഗിച്ച് പരീക്ഷണം നടത്താന്‍ ഭരണ കൂടം നിര്‍ബ്ബന്ധിതമാവും.
ഹിരോഷിമയിലും.നാഗസാക്കിയിലും,ഭോപ്പാലിലും മനുഷ്യര്‍ക്കിടയിലും പരിസ്ഥിതിയിലും കണ്ടിരുന്ന ജൈവിക അസാധാരണത്വം ഈ മലമടക്കിലും കാണുന്ന് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പറഞ്ഞു വരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-

ഈ ജൈവീക അസാധാരണത്വത്തിന്ന് എന്റോസള്‍ഫാനാണ് കാരണമെന്ന് ശാസ്ത്രീയമായ തെളിവില്ലെന്ന് പറയുന്നത് ഏതെങ്കിലും മന്ത്രിയുടെ, ഗവേഷകന്റെ, ഉദ്യോഗസ്ഥന്റെ വിവരമില്ലായമയാണെന്നോ ബുദ്ധിശൂന്യതയാണന്നോ വിലയിരുത്തിപ്പോകരുത് എന്നാണ്.


നോക്കൂ,
കാസര്‍ഗോഡ്ജില്ലയില്‍ കശുമാവിന്‍ തോട്ടത്തില്‍ കീടനാശിനി തളിക്കാന്‍ തുടങ്ങിയത്1960 കളിലാണ്.
1960 എന്നത് ഇന്ത്യയില്‍ ഹരിതവിപ്ലവം പ്രായോഗികമാക്കുന്നതിന്റേയും രാസകീടനാശിനികള്‍ കാര്‍ഷികവിപണി കയ്യടക്കുന്നതിന്റേയും കാലമായിരുന്നു.
സര്‍ക്കാറിന്റെ പ്രചരണ മാധ്യമങ്ങള്‍ ഒന്നൊഴിയാതെ കീടനാശിനികളുടെ അപദാനങ്ങള്‍ പാടി നടക്കുന്ന കാലം.(റേഡിയോ തുറന്നാല്‍,സിനിമാ ടാക്കീസുകളില്‍ സിനിമ തുടങ്ങുന്നതിന്ന് മുമ്പായി നിര്‍ബ്ബന്ധമായും കാണിച്ചിരിക്കേണ്ടുന്ന സര്‍ക്കാര്‍ ന്യൂസ് റീലുകള്‍, ഇന്‍ഫര്‍മേഷന്‍ ബ്യൂറോകള്‍ വഴി സ്കൂളുകളിലും സര്‍ക്കാര്‍ ഓഫീസായ ഓഫീസിന്റെ ചുമരുകള്‍, ഹെല്‍ത്ത് സെന്ററൂകളുടെ ചുവരായ ചുവരെല്ലാം)
പണ്ട് ഈ കീടങ്ങള്‍ ഒക്കെ എവിടെയായിരുന്നു ചോദിക്കാന്‍ പാടില്ലാത്ത കാലം.
രാസകീടനാശിനി ഇല്ലാത്തകാലത്ത് കൃഷി നന്നായി ചെയ്തിരുന്നു വല്ലോ എന്ന സംശയം പോലും കാര്‍ഷികശാസ്ത്രത്തോട് ചോദിക്കാന്‍ പാടില്ലാത്ത കാലം.
പത്രമാസികകകളില്‍ വമ്പിച്ച പരസ്യം നൽകി പത്രമുതലാളിമാരേയും പേനയുന്തികളേയും സുഖിപ്പിച്ച കാലം.
ഭരണ കൂടത്തിന്റെ സെന്റെര്‍ സെക്രട്ടറിയേറ്റ് മുതല്‍ ഇങ്ങ് പഞ്ചായത്ത് ആഫീസ് വരെ
റവന്യൂ മന്ത്രി മുതല്‍ വില്ലേജാഫീസ് വരെ
കീടനാശിനി കമ്പനികള്‍ പാരിദോഷികങ്ങളും സമ്മാനങ്ങളും കൈക്കൂലികളും വാരിക്കോരി  
നൽകിയ കാലം.
സഹകരണ ബാങ്കുകള്‍ രാസകീടനാശികള്‍ വാങ്ങാതെ ലോണ്‍ തരില്ലെന്ന് പറഞ്ഞകാലം.
മൂന്നാം ലോകരാജ്യങ്ങള്‍ക്ക് മുമ്പാകെ സാമ്രാജ്യത്വ ശക്തികള്‍ വികസനം എന്ന കാഴ്ചപ്പാട് മുന്നോട്ട് വെച്ച കാലം.
1957 ല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയെ കാര്‍ഷിക ബന്ധബില്ലിന്റെ പേരില്‍ ഭൂപ്രമാണിമാരായ ജാതി മത ശക്തികള്‍ വിമോചന സമരം നടത്തി കേരളാഗവര്‍മെന്റിനെ നെഹൃ സര്‍ക്കാര്‍ പിരിച്ചു വിട്ട കഅലം.
കാലഹരണപ്പെട്ട ഭൂബന്ധങ്ങളില്‍ മാറ്റം വരുത്തി കൃഷിഭൂമി കൃഷിക്കാരന്ന് എന്ന രീതിയില്‍ ഭൂപരിഷ്കരണം നടപ്പിലാക്കുന്നതിന്ന് “ഞങ്ങളുകൊയ്യും വയലെല്ലാം ഞങ്ങളേതാകും പൈങ്കിളിയേ ”എന്ന് ഭൂരഹിതകര്‍ഷകരും കര്‍ഷക തൊഴിലാളികളും നാടായ നാടോക്കെ പാടി നടന്ന കാലം.

ഇന്ത്യന്‍ ജനതക്കാവശ്യമായ ഭക്ഷണവും കോടാനുകോടി മനുഷ്യര്‍ക്കും തൊഴിലും വ്യാവസായിക അസംസ്കൃത പദാര്‍ത്ഥങ്ങളും മറ്റും ലഭ്യമാക്കുന്നതും ഇതര മേഖലകളുമായി പാരസ്പര്യത്തില്‍ വര്‍ത്തിക്കുന്നതുമായ ഒന്നാക്കി കാര്‍ഷികമേഖലയെ പരിവര്‍ത്തിപ്പിക്കുക എന്ന പുരോഗമന ജനാധിപത്യ മുദ്രാവാക്യം“കാര്‍ഷികവിപ്ലവം” രാജ്യത്തുട നീളം മുഴങ്ങിയ കാലമായിരുന്നു. 

ഈ ആശയങ്ങളെ തകര്‍ക്കാനും അട്ടിമറിക്കാനുമായിരുന്നു അമേരിക്കന്‍ ചിന്താ സരണിയില്‍ നിന്നും “ഹരിത വിപ്ലവം” എന്ന ആശയം ആവിഷ്കരിച്ചതു.
അതിന്റെ ഭാഗമായിരുന്നു വിമോചന സമരവും മന്ത്രി സഭ പിരിച്ചി വിടലുമൊക്കെ.
“ഹരിത വിപ്ലവം” നടപ്പാക്കാന്‍ ഇന്ത്യന്‍ ഭരണകൂടം തയ്യാറായതിന്റെ പ്രത്യുപകാരം എന്നോണമാണ് അമേരിക്കയുടെ ആഗോള കമ്യൂണിസ്റ്റ് വിരുദ്ധ പദ്ധതിയുടെ ഭാഗമായി രൂപം കൊണ്ട PL 480 പ്രകാരം ഇന്ത്യയിലേക്ക് വന്‍ തോതില്‍ ഭഷ്യധാന്യം ഇറക്കു മതി ചെയ്യുന്നതും .
അക്കാലത്താണ്.ഫോര്‍ഡ്ഫൗണ്ടേഷനും മറ്റും മുന്‍ നിര്‍ത്തി ഇന്ത്യയുടെ ഗ്രാമ പ്രദേശങ്ങളില്‍ ‘കമ്യൂണിറ്റി ഡവല്പ്പ് മെന്റ്’ പ്രോഗ്രാം നടപ്പാക്കിയതും ഇതിന്റെ ഭാഗമായിരുന്നു.
1960 കളില്‍ വളം കീടനാശിനി നിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്ന അമേരിക്കന്‍ എണ്ണകുത്തകകളുടെ താല്പര്യങ്ങളും റോക്ക്ഫെല്ലര്‍ ഫൗണ്ടേഷന്റെ സസ്യശാസ്ത്രജ്ഞനും പിന്നീട് നോബല്‍ സമ്മാന ജേതാവുമായ
നോര്‍മന്‍ ബാര്‍ലോറയെ പോലുള്ളവരുടെ സേവനവും കൂട്ടിയിണക്കി അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ പുറത്തിറക്കിയ അമേരിക്കന്‍ വിത്തു കമ്പനിയുടെ കമ്പോളം വികസിപ്പിക്കുകയെന്നത് ഒന്നാം ഹരിത വിപ്ലവത്തിന്റെ ഭാഗമായിരുന്നു.
ഇതെല്ലാം അടക്കം വിവിധതാല്പര്യങ്ങളെ കൂട്ടിയിണക്കി ഭൂപരിഷ്കരണം നടപ്പിലാക്കാതെ പഴയ ഭൂബന്ധങ്ങളെ അതേപടി നിലനിര്‍ത്തി വിത്തും വളവും രാസകീടനാശിനിയും വന്‍ തോതില്‍ പ്രയോഗിച്ച് കൃഷിയില്‍ ഉല്പാദന വര്‍ദ്ധനവ് നേടിയെടുക്കാമെന്ന് അതു വഴി ഭക്ഷ്യക്ഷാമം പരിഹരിക്കുമെന്നും കൃഷിയും വ്യവസായവും വികസിപ്പിക്കാമെന്നും , കമ്യൂണിസ്റ്റ് കാരന്റെ ഭൂപരിഷ്കരണ പദ്ധതി പൊളിക്കാമെന്നും ഹരിത വിപ്ലവ വായാടികളും കോണ്‍ഗ്രസ്സുകാരും അവരുടെ കൂട്ടാളികളായ ജാതി -മത -ഭൂസ്വാമിമാരും പ്രചരിപ്പിച്ചകാലവും ഈ ദുരന്തഘട്ടത്തില്‍ നാം മറന്നു പോകരുത്

ഒന്നാം ഹരിത വിപ്ലവത്തിന്റെ ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ ഗുരുതരമായി ഇന്നും തുടരുന്നതിന്റെ മറ്റൊരു ഉദാഹരണമാണ് കാസര്‍ഗോഡിലെ ഈ ജൈവീക അസാധാരണത്വത്തിന്റെ വിഷയം.
പരിസ്ഥിതിക്കും മണ്ണിനും ഇണങ്ങാത്തതും വന്‍ തോതില്‍ വളം കീടനാശിനി പ്രയോഗത്താല്‍ അധിഷ്ടിതവുമായ ഹരിത വിപ്ലവം വമ്പിച്ച പാരിസ്ഥിതിക പ്രതാഘാതങ്ങള്‍ക്ക് കാരണമായി .
ഭഷ്യ വിള മേഖലയിലും നാണ്യവിള കൃഷിയിലും രാജ്യമാസകലം ഇത് പ്രകടമാണ്.
അമേരിക്കന്‍ കാര്‍ഷിക വികസന ഗ്രൂപ്പ് തയ്യാറാക്കിയ മണ്ണു ഗവേഷണവും (Soil taxonomy) വിഭവ വിവരശേഖരണവും വിഭവ ഭൂപട നിര്‍മ്മാണവുമെല്ലാം ഇന്ത്യയില്‍ വേറുറക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഒരു മാറ്റവുമില്ലാതെ ഈ രീതികള്‍ പിന്തുടരുന്നതിനും ഹരിത വിപ്ലവം വഴിവെച്ചു.
പഞ്ചാബ്,ഹരിയാന,യുപിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഗോതമ്പ് ഉല്പാദനരംഗത്ത് നാമമാത്രമായ ചില വര്‍ദ്ധനവ് ഒഴിച്ചാല്‍ ഭഷ്യവിളകളുടെ ഉപാദന വര്‍ദ്ധനവില്‍ ഹരിത വിപ്ലവം കാര്യമായ ഒരു പങ്കും വഹിക്കുകയുണ്ടായില്ല.

എന്നാല്‍ , ഈ പദ്ധതിയുടെ ഗുരുതരമായ പ്രത്യാഘാതം ഇന്ത്യയിലെ കാര്‍ഷിക ജനത നൂറ്റാണ്ടുകളിലൂടെ വികസിപ്പിച്ചെടുത്ത വിത്തുകളടക്കമുള്ള മുഴുവന്‍ ജൈവവൈവിധ്യവും അവര്‍ക്ക് നഷ്ടമായി എന്നു തന്നെയാണ്.
സാമ്രാജ്യത്വ ഫണ്ടിങ്ങ് ഏജന്‍സികളായ റോക്ക്ഫെല്ലര്‍- ഫേര്‍ഡ്ഫൗണ്ടേഷനുകളുടെ ആഭിമുഖ്യത്തില്‍ മെക്സിക്കോയിലും മനിലയിലും മറ്റും സ്ഥാപിതമായ ഗോതമ്പ് നെല്ല് ഗവേഷണ സ്ഥാപനങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളെന്ന നിലയില്‍ ഇന്ത്യയീല്‍ സ്ഥാപിതമായ കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളിലൂടേയും ഈ രാജ്യത്തിന്റെ വിത്തിനങ്ങള്‍ ഇവിടുത്തെ കര്‍ഷകരില്‍ നിന്നും കവര്‍ന്നെടുക്കുകയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു.

ഇന്ത്യയിലെ ഏകദേശം 30000 - ത്തിലധികം നെല്‍ വിത്തുകള്‍ ഈ ജൈവചൂഷണത്തിലൂടെ നഷ്ടമായെന്ന് ഏകദേശ കണക്ക്. ലോകബാങ്കും അമേരിക്കന്‍ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര കാര്‍ഷിക സ്ഥാപനങ്ങളും നടപ്പാക്കിയ കാര്‍ഷികപദ്ധതികളിലൂടെ ഉഷ്ണമേഖലാരാജ്യങ്ങളിലെ വിത്തിനങ്ങളുടെ 93.5 ശതമാനം അവര്‍ക്ക് നഷ്ടമായെന്നും അമേരിക്കന്‍ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ജീന്‍ ബാങ്കുകളില്‍ ജനിതക പ്ലാസയായി അത് സമാഹരിക്കപ്പെടുകയും ചെയ്തു എന്ന് കണക്കാക്കപ്പെടുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇവിടെ നടപ്പാക്കിയ ഈ ഹരിതവിപ്ലവത്തിന്റെ മസ്തിഷ്കമെന്നറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞന്‍ സ്വാമിനാഥനാണ്.
ഇത്രയും നീണ്ട ഒരു വിശദീകരണം ആവശ്യമായ ഒരു പശ്ചാത്തലം എന്നത്,
2005 ജൂലൈ മാസം അമേരിക്കയുമായി നമ്മുടെ രാജ്യം ഒരു ഉടമ്പടി ഒപ്പ് വെച്ചിട്ടുണ്ട്
India us Knowledge initiative on Agriculture - KIA എന്നപേരില്‍ അറിയപ്പെടുന്ന ഈ ഉടമ്പടി ആധുനിക കാര്‍ഷിക സാങ്കേതികവിദ്യകള്‍ ഇന്ത്യക്ക് കൈമാറുന്നു എന്ന വ്യാജേനയാണ് രൂപകല്പന ചെയ്തിട്ടുള്ളത്.
എന്നാല്‍ ഇതിന്റെ രാജ്യദ്രോഹകരമായ വിവക്ഷകള്‍ നമ്മുടെ രാജ്യത്ത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായില്ല.
ജൈവ സാങ്കേതിക വിദ്യയും ജനിതക എന്‍ഞ്ചിനീയറിങ്ങും അടക്കമുള്ള പുത്തന്‍ കാര്‍ഷിക സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി 65 കോടി ജനങ്ങള്‍ നേരിട്ട് നിത്യവൃത്തിക്കായി ആശ്രയിക്കുന്ന ഇന്ത്യയുടെ കാര്‍ഷികമേഖലയെ വരുതിയിലാക്കാനാണ് അമേരിക്ക ഈ ഉടമ്പടിയിലൂടെ ശ്രമിക്കുന്നത് .

ഒന്നാം ഹരിത വിപ്ലവത്തിന്റെ തുടര്‍ച്ചയായി ഇന്ത്യയില്‍ ഒരു രണ്ടാം ഹരിതവിപ്ലവത്തിനാണ് അമേരിക്കന്‍ സാമ്രാജ്യത്വം പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ഹരിത വിപ്ലവത്തിന്റെ ഇന്ത്യന്‍ മസ്തിഷ്കമായി പ്രവര്‍ത്തിച്ച സ്വാമിനാഥനെ തന്നെയാണ് ഇതിന്റെ നായക സ്ഥാനത്ത് പ്രതിഷ്ടിച്ചിട്ടുള്ളത്.

മനുഷ്യന്റെ സാമുഹ്യ വികാസവും പരിസ്ഥിതിയും തമ്മിലുള്ള വൈരുധ്യത്മക ബന്ധത്തെ മനസ്സിലാക്കി കൊണ്ട് വികസന പദ്ധതികള്‍ അവതരിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനും പകരം മുതലാളിത്ത ഉല്പാദനവ്യവസ്ഥയുടെ 
ലാഭേച്ഛയെ മാത്രം അടിസ്ഥാനമാക്കിയുള്ള വികസനമാതൃകകള്‍ ഇന്ന് പരിസ്ഥിതി പ്രശ്നങ്ങളെ എത്രമാത്രം തീഷ്ണമാക്കിയിരിക്കുന്നു എന്നാണ് കാസര്‍ഗോഡ് ഉള്‍പ്പെടേ നമുക്കു തരുന്ന പാഠം.

വ്യാപകമായ തൊഴിലില്ലായ്മ ആഗോള പ്രതിഭാസമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളേയും അഭ്യസ്ഥവിദ്യരായ തൊഴില്‍ രഹിതരേയും ഒരു പോലെ ഈ കാഴ്ചപ്പാടിലേക്ക് ആകര്‍ഷിക്കാനാണ് ഭരണവര്‍ഗ്ഗങ്ങള്‍ ശ്രമിക്കുന്നത്.
ചുരുക്കത്തില്‍, വികസനത്തിന്റെ ഈ ബൂര്‍ഷ്വാ കാഴ്ചപ്പാട് 
സമൂഹത്തിൽപ്രബലമാക്കിയെടുക്കാന്‍ ഇടതും വലതു മടങ്ങുന്ന ഭരണവര്‍ഗ്ഗ പാര്‍ട്ടികളും സാമ്രാജ്യത്വ ഫണ്ടിംഗ് ഏജന്‍സികളും രാപ്പകല്‍ അധ്വാനിക്കുന്നുണ്ട്. 
ഇത്തരം വികസന പദ്ധതികളുമായി ബന്ധപ്പെട്ടു കൊണ്ട് ആരെങ്കിലും പരിസ്ഥിതി പ്രശ്നങ്ങള്‍ ഉന്നയിച്ചാല്‍ അവരെയെല്ലാം വികസന വിരുദ്ധരായും,സാമുഹ്യവിരുദ്ധരായും ചിത്രീകരിച്ച് ഒറ്റപ്പെടുത്താന്‍ ഭരണകൂടത്തിന് യഥേഷ്ടം കഴിയുന്ന ഒരു സാഹചര്യം ഇന്ന് നിലവിലുണ്ട്.
സൈലന്റ് വാലി,പാത്രക്കടവ് പദ്ധതി,
കണ്ടല്‍ കാട്നശിപ്പിക്കല്‍,നദീജലമലിനീകരണം,കരിമണല്‍ ഖനനം,
എക്സ്പ്രസ്സ് ഹൈവേ,നദീജലക്കച്ചവടം,മണല്‍ ക്കൊള്ള,
മണ്ണിടിക്കലും വയല്‍ നികത്തലും,....ഇത്തരം വിഷയങ്ങളുമായി ഉയര്‍ന്നു വരുന്ന വിഷയങ്ങളെ ഒരു പരിധി വരെ ഒതുക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്.
പലപ്പോഴും ജനകീയ ചെറുത്തു നില്പിന്റെ ഫലമായിട്ടാണ് ചിലപദ്ധതികളെങ്കിലും ഉപേക്ഷിക്കാന്‍ ഭരണകൂടം നിര്‍ബ്ബന്ധിതമായിട്ടുള്ളത്.

അതേ സമയം പെപ്പ്സി/കോക്ക് ഉണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കെതിരെ സമരമുണ്ടായപ്പോഴും,മാവൂരിലെ ഗ്വാളിയേര്‍ റയണ്‍സിനെതിരെ സമരമുണ്ടായപ്പോഴും വികസനത്തിന്റേയും തൊഴിലിന്റേയും പേരില്‍ തോഴിലാളികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി ഒരു വിഭാഗത്തെ കമ്പനി അനുകൂലികളാക്കാനും ജനങ്ങളില്‍ ആശയക്കുഴപ്പ മുണ്ടാക്കാനും ശ്രമിക്കുകയുണ്ടായി ഒരു പരിധിവരെ അവരതില്‍ വിജയിക്കുകയും ചെയ്തു.


ഇത്തരത്തില്‍ വികസനത്തിന്റെ വ്യക്താക്കളും,വികസന വിരോധികളുമായ മറുപക്ഷമെന്ന ദ്വന്ദ മുണ്ടാക്കി പരിസ്ഥിതി പ്രശ്നങ്ങളെ തന്നെ മുക്കിക്കൊല്ലാന്‍ മുതലാളിത്ത-സാമ്രാജ്യത്വ ശക്തികളും അവരെ ഒളിഞ്ഞും തെളിഞ്ഞും സേവിക്കുന്ന ഭരണ വഗ്ഗങ്ങള്‍ക്കും കഴിയുന്നുണ്ട്.

ആഗോള താപനം കേവലം ഒരു മിത്താണെന്നും അതിന് ശാസ്ത്രീയ തെളിവൊന്നുമില്ലെന്നും, അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡൈ ഓക്സേഡിന്റെ അളവു കൂടുന്നത് വൃക്ഷങ്ങളുടെ വളര്‍ച്ചക്ക് നല്ലതാണെന്നും,അതു പ്രകൃതിയെ കൂടുതല്‍ ഹരിതാഭമാക്കുമെന്നും,ഈ വിധത്തില്‍ നടത്തിയിട്ടുള്ള ഗവേഷണങ്ങളേയൊക്കെ അവഗണിച്ച് എടുക്കുന്നതുകൊണ്ടാണ് സത്യം പുറത്തു വരാത്തതെന്നും മറ്റുമുള്ള പ്രചരണങ്ങളാണ് ഇന്ന് അമേരിക്കയില്‍ നടക്കുന്നത്.
ലോകമെമ്പാടും ഇത്തരത്തിലുള്ള പ്രചരണം അഴിച്ചു വിടുന്നതിന്ന് പണം ചിലവഴിക്കുന്നത് എക്സല്‍ മൊബീല്‍,ജനറല്‍ മോട്ടോഴ്സ്,വെസ്റ്റേണ്‍ ഫ്യൂവല്‍ അസോസിയേഷനുമാണ്.

ഇത്തരം പ്രചരണത്തിനായി എഴുതപ്പെട്ട “ദി സാത്താനിക്ക് ഗ്യാസ് ” “ ഗ്ളോബല്‍ വാമിങ്ങ് ആന്റ് അദര്‍ എക്കോ-മിത്ത്സ് ” തുടങ്ങിയ പുസ്ഥകങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലോകത്താകമാനം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്..
ഇവയൊക്കെ വളരെ വ്യക്തമായും നമ്മെ ബോധ്യപ്പെടുത്തുന്നത് ,
രാജ്യത്തെ ജനങ്ങളോടും അതിന്റെ പരമാധികാരത്തോടും
ഒരു പ്രതിബദ്ധതയും ഇല്ലാത്തവരായി,സാമ്രാജ്യത്വ-മൂലധനശക്തികൾക്ക് വേണ്ടി
ഏത് വിടുപണിയും ചെയ്യുന്നവരായി ഭരണ വർഗ്ഗ ദല്ലാളുകൾ തരംതാഴും, താഴ്ന്ന് കൊണ്ടിരിക്കുന്നു എന്ന യാഥാർത്ഥ്യം
ജനപക്ഷത്ത് നിൽക്കുന്നവർ തിരിച്ചറിയണം എന്നുള്ളതാണ്.

2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച

മെയ് ദിനം: വർഗ്ഗ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുക.

സാമ്രാജ്യത്വ പ്രതിസന്ധിയുടെ ഭാരം തൊഴിലാളിവര്‍ഗ്ഗത്തിന്ന് കടുത്ത ദുരിതങ്ങള്‍ സൃഷ്ടിച്ച്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മെയ് ദിനം കടന്നു വരുന്നത്.
സാര്‍വ്വദേശീയ തൊഴിലാളി വര്‍ഗ്ഗവും ലോകത്തെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗവും അഭൂതപൂര്‍വ്വമായ വിധത്തില്‍ ആഗോളസാമ്പത്തികപ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്.
ചൈനയിലായാലും മുന്‍ യു എസ് എസ് ആറിലായാലും അമേരിക്കയിലായാലും വിശേഷിച്ചും ഏഷ്യയിലേയും ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലെ അടിച്ചമര്‍ത്തപ്പെട്ട രാജ്യങ്ങളുടെ കാര്യമായാലും കനത്ത തൊഴിലില്ലായ്മ,പാര്‍പ്പിടം നഷ്ടപ്പെടല്‍,പട്ടിണി, രോഗങ്ങള്‍ എന്നിവ വര്‍ദ്ധിച്ചു.
ഈ സമയത്ത് യൂറോപ്പ്,ജപ്പാന്‍ അമേരിക്ക എന്നിവിടങ്ങളിലെ സാമ്രാജ്യത്വസര്‍ക്കാറുകളാവട്ടെ ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണക്കാരായ കുത്തക മുതലാളിത്ത ഫൈനാന്‍സിയര്‍മാര്‍ക്ക് ശതകോടിക്കണക്കിന്ന് രൂപ സാധാരണക്കാരായ ജനങ്ങളില്‍ നിന്ന് പിഴിഞ്ഞെടുത്ത് നല്‍കി അവരെ സഹായിക്കാനാണ് ശ്രമിച്ചത്.

ശീതസമരം അവസാനിക്കുകയും ഇരുചേരികളായി ലോകത്തെ വിഭജിച്ചു നിര്‍ത്തി സാമ്രാജ്യത്വ സാമ്പത്തിക ഘടനയെ മുന്നോട്ട് നയിച്ച
അമേരിക്ക രൂപം നല്കിയ നവലോകക്രമം സാര്‍വദേശീയ തലത്തില്‍ മുതലാളിത്ത സമ്പദ്ഘടനയ്ക്ക് പുതുജീവന്‍ നല്‍കിയിരുന്നത് നാളിതുവരെ തൊഴിലാളി വര്‍ഗ്ഗം രക്തരൂക്ഷിതമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങളെ ഒന്നൊന്നായി തകര്‍ത്തുകൊണ്ടായിരുന്നു.
സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം നിഷേധിക്കുന്ന ഉദ്ഗ്രഥിദ ലോകക്രമത്തില്‍ ബൂര്‍ഷ്വാസിയുടെ അവകാശമായി വികസനവും അതിനു ചിലവഴിക്കേണ്ടിയിരുന്ന അദ്ധ്വാനം കൂലി അടിമത്തമാണെന്നും സ്ഥാപിച്ചെടുക്കാനുള്ള ശ്രമം വ്യാപകമായി.
തൊഴിലാളി വര്‍ഗ്ഗ പോരാട്ടങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്ന വാദഗതികള്‍ ബൂര്‍ഷ്വാമാധ്യങ്ങള്‍ വഴി നിരന്തരം പ്രചരിപ്പിക്കപ്പെട്ടു.
എന്നാല്‍,ഏകധ്രുവലോകം കെട്ടിപ്പടുക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങള്‍ക്ക് തുടക്കത്തില്‍ ലഭിച്ച സ്വീകാര്യത താല്‍ക്കാലികമായിരുന്നു.
അതിന്റെ കൊടുതികള്‍ അനുഭവിക്കാന്‍ തുടങ്ങിയ തൊഴിലാളി വര്‍ഗ്ഗ പ്രക്ഷോഭങ്ങളെതുടര്‍ന്ന് മങ്ങലേല്‍ക്കാന്‍ ആരംഭിച്ചു. തുടക്കത്തിലുണ്ടായ കുതിച്ചു ചാട്ടം സാമ്രാജ്യത്വവ്യവസ്ഥയുടെ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് ലോകത്തെ നയിച്ചത്. ആഗോള സമ്പദ്ഘടനയെ നിയന്ത്രിച്ചിരുന്ന സാമ്രാജ്യത്വ മൂലധനകേന്ദ്രങ്ങള്‍ സാമ്പത്തികതകര്‍ച്ചക്ക് വിധേയമായി അതിന്റെ ആസന്നമായ പതനത്തിലേക്ക് കൂപ്പ്കുത്തിയ സന്ദര്‍ഭത്തില്‍
തൊഴില്‍ മേഖലകളില്‍ നിന്ന് തൊഴിലാളി വര്‍ഗ്ഗത്തെ നിഷ്കരുണം പിരിച്ചു വിട്ടുകൊണ്ടാണ് സ്വന്തം പ്രതിസന്ധിയുടെ ആക്കം കുറയ്ക്കാന്‍ മൂലധനശക്തികള്‍ ശ്രമിച്ചത്.
സാമ്രാജ്യത്വരാജ്യങ്ങള്‍ മുതല്‍ പുത്തന്‍ കൊളോണിയല്‍ രാജ്യങ്ങള്‍ വരെ ദശലക്ഷക്കണക്കിന്ന് തൊഴിലാളികളുടെ തൊഴിലും ഉപജീവനത്തിനുള്ള അവകാശവും നിഷേധിക്കപ്പെട്ടു.
കാര്‍ഷിക വ്യസായമേഖലകളെ അപ്രധാനമാക്കി ഐടി ടൂറിസം മേഖലകളെ വികസനത്തിന്റെ പുത്തന്‍ മാര്‍ഗ്ഗമാറ്റി വളര്‍ത്തിയ മൂലധന ശക്തികള്‍
ഈ മേഖലയില്‍ തൊഴിലിലേര്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കിടയില്‍ നിലവിലുള്ള പ്രതിസന്ധി മറികടക്കുന്നതിന്ന് കൂട്ട പിരിച്ചുവിടല്‍ പ്രതിവിധിയായി നടപ്പാക്കുന്നു.
കനത്ത ശമ്പളം പറ്റിയിരുന്ന ഐടി മേഖലയിലെ ജീവനക്കാര്‍ ഒരു എക്സിക്യുട്ടീവ് വിഭാഗത്തിന്റെ സ്വഭാവവും ജീവിതശൈലിയുടേയും ഉടമകളായതിനാല്‍ വ്യാപകമായ പ്രക്ഷോഭങ്ങള്‍ ഈ വിഭാഗത്തിന്നിടയില്‍ നിന്ന് ഉയര്‍ന്ന് വരാത്തത് മൂലധന ശക്തികള്‍ക്ക് ഏറെ സഹായകരമായിരിക്കുന്നു.
അതേ സമയം സാമ്രാജ്യത്വ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഉയര്‍ന്നു വരുന്ന തൊഴിലാളി വര്‍ഗ്ഗ പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കുന്നതില്‍ സാര്‍വ്വദേശീയതലത്തില്‍ നേതൃത്വശക്തികളുടെ അഭാവവും സാമ്രാജ്യത്വത്തിന്റെ മുന്നോട്ടുപോക്കിനുള്ള സാഹചര്യമൊരുക്കുന്നു.
ആഗോളീകരണത്തിന്റെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയില്‍ രൂപംകൊണ്ട തൊഴിലാളി വര്‍ഗ്ഗ പ്രക്ഷോഭങ്ങള്‍ പരിശോധിച്ചാല്‍ ചരിത്രത്തിലെ മറ്റേതൊരു കാലഘട്ടത്തേക്കാളും വര്‍ധമാനമായ പ്രക്ഷോഭങ്ങളാണ് രൂപം കൊണ്ടത്. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ സാര്‍വ്വദേശീയ സംഘടന കേട്ടിപ്പടുക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യമാണ് ലോകസാഹചര്യം തൊഴിലാളി വര്‍ഗ്ഗത്തിന്ന് മുന്നില്‍ തുറന്നിട്ടിരിക്കുന്നത്.

സര്‍വ്വരാജ്യതൊഴിലാളി വര്‍ഗ്ഗത്തോട് സംഘടിക്കുവാന്‍ ആഹ്വാനംചെയ്ത മാര്‍ക്സിസ്റ്റ് ആചാര്യന്മാരുടെ ആഹ്വാനത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുംതോറും ശിഥിലീകരിക്കപ്പെട്ടു കിടക്കുന്ന തൊഴിലാളി പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വേഗതകൂട്ടുക എന്ന ചരിത്രപരമായ ദൗത്യത്തിനാണ് ഈ മെയ് ദിനം പ്രാധാന്യം നല്‍കേണ്ടത്.
തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രത്യശസാസ്ത്രവും ചെങ്കൊടിയും ഉയര്‍ത്തിപ്പിടിച്ച് മുതലാളിത്ത ശക്തികള്‍ക്ക് തൊഴിലാളി വര്‍ഗ്ഗത്തെ പണയപ്പെടുത്തുന്ന സോഷ്യല്‍ ഡമോക്രാറ്റുകള്‍ മുതല്‍ സാര്‍വ്വദേശീയ മൂലധനത്തിന്റെ അവിഭാജ്യഘടകമായ വര്‍ഗ്ഗീയ സംഘടനകളേയും,
തൊഴിലാളി വര്‍ഗ്ഗത്തെ അന്യവര്‍ഗ്ഗ പ്രത്യായശാസ്ത്രത്തിന്ന് കീഴടക്കി പോരാട്ടങ്ങളെ ശിഥിലീകരിക്കുന്ന ഭരണവര്‍ഗ്ഗപിന്തിരിപ്പന്‍ ട്രേഡ് യൂണിയനുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക എന്ന ഉത്തരവാദിത്വം ഗൗരവമേറിയതാണ്. വിപ്ലവ പ്രസ്ഥാനത്തിനുള്ളില്‍ ശൈഥില്യം വളര്‍ത്തി തൊഴിലാളി വര്‍ഗ്ഗപ്രസ്ഥാനത്തില്‍ അവിശ്വാസം വളര്‍ത്തിയെടുക്കാനുള്ള ഭരണ വര്‍ഗ്ഗ ഗൂഡാലോചനകളെ തിരിച്ചറിയേണ്ടതും അതീവ പ്രാധാന്യമേറിയതാണ്.
മെയ് ദിനത്തിന്റെ ഈ വേളയില്‍,
തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഐക്യദാര്‍ഡ്യത്തിന്റെ മഹത്തായ സാര്‍വ്വദേശീയ ദിനത്തില്‍,
ലോകത്തെമ്പാടും പോരാടിക്കൊണ്ടിരിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിനും മറ്റു ജനവിഭാഗങ്ങള്‍ക്കും
തങ്ങളുടെ ജീവിതനിലവാരം പ്രതിരോധിക്കുന്നതിന്നു വേണ്ടിയും ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ക്കും ജനാധിപത്യാവകാശങ്ങള്‍ക്കു വേണ്ടിയും
അവര്‍ നടത്തിയ എണ്ണമറ്റ പോരാട്ടങ്ങള്‍ക്കും അഭിവാദ്യങ്ങളര്‍പ്പിക്കുന്നു. 

2011, ഏപ്രിൽ 11, തിങ്കളാഴ്‌ച

വിപ്ലവ ജനകീയ ബദൽ പടുത്തുയർത്തുക.

പ്രിയമുള്ളവരെ,
രണ്ടുദശാബ്ദക്കാലമായി രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുത്തൻ അധിനിവേശം ഏറ്റവും വിനാശം വിതക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം .
ഉല്പാദനമേഖലകൾ മുരടിപ്പിക്കുകയും ഊഹമേഖലകൾ സമാനതകൾ ഇല്ലാത്ത വിധം വളരുകയും ചെയ്യുന്നതാണ് കേരളത്തിന്റെ വർത്തമാനാവസ്ഥ.
ആവശ്യമായ അരിയുടെ ആറിലൊന്ന് പോലും ഉല്പാദിപ്പിക്കാനാവാത്ത വിധം ഭഷ്യ പ്രതിസന്ധിയും വിലക്കയറ്റവും തൊഴിലില്ലായ്മയും, അഴിമതിയും സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങളുമെല്ലാം സംസ്ഥാനത്തും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു.
വികസനത്തിന്റെ പേരിൽ അവശേഷിക്കുന്ന കൃഷിഭൂമി പോലും റിയൽ എസ്റ്റേറ്റ് മാഫിയകൾ ടൂറിസ്റ്റ് റിസോൾട്ടുകൾക്കും വ്യാപാരസമുച്ചയങ്ങൾക്കും പ്രത്യേക സാമ്പത്തികമേഖലകൾക്കും ഗോൾഫ്കോഴ്സുകൾക്കും വിനോദപാർക്കുകൾക്കും ബി ഓ ടി റോഡ്‌ വികസനത്തിന്നും മറ്റുമായി കവർന്നെടുക്കപ്പെടുന്നു.
ഈ സാമ്പത്തികപ്രവണതകൾക്കൊപ്പം മുമ്പത്തെ നവോത്ഥാനമുന്നേറ്റങ്ങളിലൂടെ നേടിയ എല്ലാ പുരോഗമന മൂല്യങ്ങളും നഷ്ടമാവുകയും സ്ത്രീകളും ദളിതരും ആദിവാസികളുമടക്കം എല്ലാമർദ്ദിത വിഭാഗങ്ങൾക്കുമെതിരായ കടന്നാക്രമണങ്ങൾ ശക്തിപ്പെടുകയും അതുവഴി സർവ്വതലസ്പർശിയായ ജീർണത കേരളത്തെ പുത്തൻ അധിനിവേശത്തിന്റെ ഒരു ഷോകേസാക്കി മാറ്റുകയും ചെയ്തിരിക്കുന്നു.
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ സി പി ഐ (എം) നയിക്കുന്ന എൽ ഡി എഫും ,കോൺഗ്രസ്സ് നയിക്കുന്ന യു ഡി എഫും ,ബി ജെ പി യും അവരുടെ സഖ്യ കഷികളുമെല്ലാം പുത്തൻ അധിനിവേശത്തിന്റേയും നവ ഉദാരീകരണത്തിന്റേയും പക്ഷത്താണ് നിലയുറപ്പിച്ചിരിക്കുന്നത്.
അടിസ്ഥാന നയങ്ങളിൽ ഒരഭിപ്രായ വ്യത്യാസവുമില്ലാത്ത ഈ മുന്നണികൾ തെരഞ്ഞെടുപ്പിൽ പരസ്പരം ഗ്വോ, ഗ്വോ വിളിക്കുന്നത് അടുത്തഭരണത്തിലൂടെ ഈ നയങ്ങൾ ആര് കൂടുതൽ ഊർജ്ജിതമാക്കണമെന്നത് സംബന്ധിച്ചാണ് .      
ഈ സഹചര്യത്തിലാണ് ആഗോളീകരണ നയങ്ങൾക്കും പുത്തൻ അധിനിവേശം സൃഷ്ടിക്കുന്ന എല്ലാവിനാശങ്ങൾക്കുമെതിരെ ഒരു വിപ്ലവ ജനകീയബദൽ സംസ്ഥാനത്ത് കെട്ടിപ്പടുക്കുന്നതിലേക്ക്നയിക്കുന്ന ഒരു തെരഞ്ഞെടുപ്പ് പ്രകടനപത്രിക മുന്നോട്ട് വെച്ചുകൊണ്ട് സി പി ഐ (എം എൽ ) സംസ്ഥാനത്ത് 14 നിയമസഭാ മണ്ഡലങ്ങളിൽ സ്ഥാനർത്ഥികളെ നിർത്തി മത്സരിക്കുന്നത്.
ബൂർഷ്വപാർലമെന്ററി സംവിധാനംകൊണ്ട് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാവില്ലെന്ന താണ് സി പി ഐ (എം എൽ) ന്റെ നിലപാട്.
സാമ്രാജ്യത്വ ആഗോളീകരണത്തിനും പിന്തിരിപ്പൻ ഭരണ നയങ്ങൾക്കുമെതിരേ വിശാലമായ ജനകീയ ഐക്യനിര പടുത്തുയർത്തിക്കൊണ്ട്മാത്രമേ ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കാനാകൂ.
രാജ്യദ്രോഹ ജനവിരുദ്ധ ഭരണവ്യവസ്ഥക്കെതിരേ കോടിക്കണക്കിന്ന് ജനങ്ങൾ അണിനിരക്കുന്ന രാജ്യവ്യാപകപ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടു വരികയെന്നതാണ് വിപ്ലവശക്തികളുടെ കടമ.
ഇപ്രകാരം ഇന്നത്തെ ഭരണ വർഗ്ഗ ബദലുകൾക്കും നവ ഉദാരീകരണ നയങ്ങൾക്കുമെതിരെ ഒരു ജനകീയബദൽ മുന്നോട്ട് വെച്ചുകൊണ്ടും അതിന്നുവേണ്ടി പ്രചരണം നടത്തികൊണ്ടും തൊഴിലാളികളേയും കർഷകരുടേയും മറ്റദ്ധ്വാനിക്കുന്ന ബഹുജനങ്ങളൂടേയും ഉശിരൻ സമരങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പുകളെ ഉപയോഗപ്പെടുത്തുകയെന്നതാണ് പാർട്ടിയുടെ സമീപനം.
തെരഞ്ഞെടുപ്പിൽ പങ്കെടുത്തുകൊണ്ട് പാർട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയലഷ്യങ്ങൾ ജനങ്ങൾക്കു മുമ്പിൽ വിശദീകരിക്കാനും ജീർണ്ണിച്ച ബൂർഷ്വാഭരണ സംവിധാനത്തെ തുറന്നു കാട്ടാനും കഴിയുമെന്നാണ് ഞങ്ങൾ മനസ്സിലാക്കുന്നത്.
രാഷ്ട്രീയാധികാരം വിപ്ലവപരമായി പിടിച്ചെടുക്കാൻ കഴിയുന്ന ജനകീയപോരാട്ടങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പ് വിപുലമായ രാഷ്ട്രീയ ക്യാമ്പയിനുള്ള വേദിയാക്കി മാറ്റണമെന്നും പാർട്ടിവിലയിരുത്തുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ സി പി ഐ (എം എൽ ) സ്ഥാനാർത്ഥികൾക്ക് വോട്ടുകൾ രേഖപ്പെടുത്തി സാമ്രാജ്യത്വ വിരുദ്ധപോരാട്ടങ്ങൾക്ക് ,വിപ്ലവബദലിനായ പ്രക്ഷോഭങ്ങൾക്ക് പിന്തുണപ്രഖ്യാപിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

2011, മാർച്ച് 20, ഞായറാഴ്‌ച

തെരഞ്ഞെടുപ്പ്; ചിലയാഥാർത്ഥ്യങ്ങൾ.

കോളനി വാഴ്ചക്കും ജാതി- ജന്മി നാടു വാഴിത്തത്തിന്നു മെതിരെ തൊഴിലാളി ബഹുജനങ്ങളും കര്‍ഷകരും ജനാധിപത്യ വാദികളും ഒന്നിച്ച് നടത്തിയ പോരാട്ടങ്ങളും നവോത്ഥാന മുന്നേറ്റങ്ങളുമാണ് ഐക്യകേരള പ്രസ്ഥാനത്തിലൂടെ രൂപം കൊണ്ട കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യാടിത്തറ.
1957-ലെ തെരഞ്ഞെടുപ്പില്‍ ഏറെ പരിമിതികളോടെ എങ്കിലും കേരളത്തിന്റെ പ്രശ്നങ്ങളും കൈവരിക്കേണ്ട പരിഹാരങ്ങളും വെച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വെച്ച വികസനകാഴ്ചപ്പാട് ഉല്പ്പാദിപ്പിച്ച ഉണര്‍വ്വും പ്രത്യാശയുമായിട്ടാണ് അന്നു മലയാളികള്‍ പോളിങ്ങ്ബൂത്തിലേക്ക് പോയത്.
എന്നാല്‍ ആര് അധികാരത്തിലെത്തിയാലും ഒന്നും ചെയ്യാനില്ലെന്ന നിരാശയും നിസ്സംഗതയും അരാഷ്ട്രീയ വല്ക്കരണപ്രക്രിയയും തീവ്രമായ വര്‍ത്തമാന ഘട്ടത്തിലാണ് നാം എത്തിനില്ക്കുന്നത്.
ഈ ദുസ്ഥിതിയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചത് അധികാര കൈമാറ്റം മുതല്‍ ഇന്ത്യയില്‍ നടപ്പായ പുത്തന്‍ അധിനിവേശപ്രക്രിയയാണെന്ന് ഇന്ന് തിരിച്ചറിയാവുന്നതാണ്.
ഈ സാഹചര്യം ശരിയായി മനസ്സിലാക്കാനും വസ്തുനിഷ്ടമായ ജനകീയ ബദല്‍ മുന്നോട്ട് വെക്കുവാനും വിപ്ലവ-ജനാധിപത്യ ശക്തികള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
നവ ഉദാരീകരണത്തിന്റെ നടത്തിപ്പുകാരായ ഇടത്-വലതു മുന്നണികള്‍ക്ക് ഇത് നിര്‍വ്വഹിക്കാനാവില്ല എന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
കേരള രൂപീകരണത്തിന്റെ ഘട്ടത്തില്‍ തന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിഭിന്നമായ കാഴ്ചപ്പാടുണ്ടായിരുന്നത് കമ്യൂണിസ്റ്റ്പാര്‍ട്ടിക്കാണ്.
എന്നാല്‍ CPI യുടെയും പിന്നീട് CPI(M) ന്റെയും വലതുപക്ഷവ്യതിയാനത്തെ തുടര്‍ന്ന് ഈ കാഴ്ചപ്പാട് കൈയ്യൊഴിയുകയാണ് ഉണ്ടായത്.
കോണ്‍ഗ്രസ്സിന്റേയും CPI(M) ന്റേയും നേതൃത്വത്തില്‍ മാറി മാറി അധികാരത്തില്‍ വന്ന UDFഉം,LDFഉം 1967 മുതല്‍ പൊതുവേയും,കേന്ദ്രസര്‍ക്കാറിന്റെ ചുവടുപിടിച്ച് ഇവര്‍തന്നെ
1991 മുതലുള്ള രണ്ടു പതിറ്റാണ്ടുകള്‍ നടപ്പില്‍ വരുത്തിയ സാമ്രാജ്യത്വ ആഗോളീകരണനയവുമാണ് മുന്‍ കാലത്ത് പോരാടി നേടിയ സമസ്ത നേട്ടങ്ങളേയും തകര്‍ത്തെറിഞ്ഞ്
പ്രതിസന്ധികളുടെ നിലയില്ലാകയത്തില്‍ കേരളത്തെ എത്തിച്ചത്.
തൊണ്ണൂറുകള്‍ മുതലുള്ള നവ ഉദാരീകരണത്തിലൂടെ ഈ രണ്ടുമുന്നണികള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതായിരിക്കുന്നു.
കേരളമിന്ന് രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ കനത്ത തിരിച്ചടികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി സമ്പത്തുല്പ്പാദന മേഖലകള്‍ മുരടിക്കുകയും ഉപഭോഗ-ഊഹമേഖലകള്‍ വളരുകയും രാഷ്ട്രീയ മണ്ഡലം സര്‍വ്വതോന്മുഖമായ ജീര്‍ണ്ണതയെ നേരിടുകയും,ജാതി-മത പിന്തിരിപ്പന്‍ ശക്തികളുടെ തിരിച്ചുവരവു നിമിത്തം കേരളം വീണ്ടുമൊരു ഭ്രാന്താലയമായി മാറുകയും എല്ലാ നവോത്ഥാന മൂല്യങ്ങളും നഷ്ടമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അതോടൊപ്പം കേരളീയസമൂഹം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പരിസ്ഥിതിനാശം സൃഷ്ടിക്കുന്നതും അഴിമതിയും എല്ലാതരം സാംസ്കാരികജീര്‍ണ്ണതകളും സംജാതമാക്കുന്നതും ആയിരിക്കുന്നു.
ചുരുക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും കേരളം ഇന്ന് മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും പുത്തന്‍ അധിനിവേശത്തിന്റെ ഒരു ഷോകേസ്സായി മാറിയിരിക്കുന്നു.
ഈ സവിശേഷസന്ദര്‍ഭത്തിലാണ് കേരളം വീണ്ടുമൊരു നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പറഞ്ഞുവരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-
കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി അധികാരത്തില്‍ മാറിമാറി വന്ന മുന്നണികള്‍ സംസ്ഥാനത്തെ വികസനത്തിലേക്കല്ല വിനാശത്തിലേക്കാണ് ;
സാമ്പത്തിക സാമൂഹ്യ സാംസ്കാരിക മുന്നേറ്റത്തിലേക്കല്ല സാര്‍വ്വര്‍ത്രികമായ ജീര്‍ണ്ണതയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
ഈ സ്ഥിതി കൂടുതല്‍ തീവ്രതയോടെ മുന്നോട്ടു കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്സും
CPI(M) ഉം BJP യും നയിക്കുന്ന മുന്നണികള്‍ ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
സാമ്രാജ്യത്വ ആഗോളീകരണത്തിലും ജീര്‍ണ്ണിച്ച ഭൂബന്ധങ്ങള്‍ക്കും ജാതി മതാധിപത്യം തുടരുന്നതിലും ഒരഭിപ്രായവ്യത്യാസവുമില്ലാത്ത ഇവര്‍ തമ്മിലുള്ള മത്സരം അധികാര കസേരക്ക് വേണ്ടി മാത്രമുള്ളതാണ് എന്നതാണ്.

2011, മാർച്ച് 19, ശനിയാഴ്‌ച

കഴിഞ്ഞ അഞ്ചു വർഷത്തെ LDFഭരണം:-

കഴിഞ്ഞ UDF സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനരോഷത്തെ തുടർന്ന് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന LDFസർക്കാർ കോൺഗ്രസ്സിന്റെ നവ ഉദാരീകരണ നയങ്ങളുടെ പിൻ തുടർച്ചക്കാർ എന്നതിലുപരി ഈ നയങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കുകയാണ് ചെയ്തത്.
സംസ്ഥാനത്തെ ജനങ്ങളുടെ വികാരം മാനിക്കാതെ തുടക്കം മുതലേ CPI(M) ലെ ആഭ്യന്തര കലഹങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. കേരളത്തിലെ ധാതുമണൽ ഖനനം സ്വകാര്യമേഖലക്ക് കൈമാറാനുള്ള വ്യവസായവകുപ്പിന്റെ നീക്കങ്ങളോടെLDFന്റെ വികസനനയം വ്യക്തമാക്കപ്പെട്ടു.
പുരോഗമനശക്തികളുടേയും മാധ്യമങ്ങളുടേയും ഇടപെടൽ മൂലം ആ നീക്കം പരാജയപ്പെട്ടു.
ADBയുടെശാസനകൾക്ക് വിധേയമായി പ്രവർത്തിച്ച ധനകാര്യവകുപ്പിന്റെ ആസൂത്രണത്തിൻ കീഴിൽ ആരോഗ്യ-വിദ്യാഭ്യാസ സേവന മേഖലകളടക്കം സ്വകാര്യലാഭകേന്ദ്രങ്ങളാക്കുന്ന പ്രക്രിയ മുന്നോട്ടുകൊണ്ടു പോയി.
ജാതി മത ശക്തികളുമായി ബന്ധപ്പെട്ട ഊഹക്കുത്തകൾക്ക് വിദ്യാഭ്യാസ വകുപ്പ് ഏല്പിച്ചു കൊടുത്തു.
മൂന്നാറിൽ ടാറ്റ കൈയ്യടക്കി വെച്ചിരിക്കുന്ന 1,76,00 ഏക്കർ ഭൂമി പിടിച്ചെടുക്കൾ നടപടിക്ക് തുടക്കം കുറിച്ച ജെസിബി ഓപ്പറേഷൻCPIയുടെ പാർട്ടി ഓഫീസിന്ന് മുമ്പിൽ വഴിമുട്ടി നിന്നു. പിടിച്ചെടുത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിന്നു പകരം നവീന മൂന്നാർ സൃഷ്ടിക്കുന്നതിനു ലാന്റ് ബാങ്ക് രൂപീകരിച്ച് ADB യുടെ ഊഹക്കുത്തകകളുടെ വിശ്വാസം നേടി.
ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നവരെ കായികമായി നേർടാൻ ട്രേഡ് യൂണിയൻ കങ്കാണിമാരെ നിയോഗിച്ചു.
കുട്ടനാട് അടക്കമുള്ള കേരളത്തിന്റെ നെൽ കൃഷി മേഖലകൾ ഭരണ സംവിധാനമുപയോഗിച്ച് റിയൽ എസ്റ്റേറ്റ്-ടൂറിസം മാഫിയകൾക്ക് കൈമാറുന്നതിന്ന് നീക്കം നടത്തി.
കോർപ്പറേറ്റ് മാഫിയകൾ പാട്ടക്കാലാവധികഴിഞ്ഞിട്ടും വെച്ചനുഭവിക്കുന്ന ഭൂമി തിരിച്ചു പിടിക്കുന്നില്ലെന്ന് മാത്രമല്ല പാട്ടക്കുടിശ്ശികയായി അവരിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ള ആയിരക്കണക്കിന്ന് കോടിരൂപ പിരിച്ചെടുക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല.

BOT പദ്ധതിയുടേയും സെസ്സുകളുടേയും മറവിൽ ജനങ്ങളെ ആട്ടിയോടിച്ച് ആ ഭൂമിയും റിയൽ എസ്റ്റേറ്റ് കുത്തകകൾക്ക് കൈമാറുകയാണ്.
വ്യവസായവല്ക്കരണമെന്ന പേരിൽ മന്ത്രി നടത്തിക്കൊണ്ടിരുന്നത് റിയൽ എസ്റ്റേറ്റ് താല്പര്യ സരംക്ഷണമാണ്.
അടിസ്ഥാനമേഖല വികസനരംഗത്ത്‘പൊതു-സ്വകാര്യ’ പങ്കാളിത്തമെന്ന പേരിൽ മൻ മോഹൻ സർക്കാർ പിന്തുടരുന്ന അതേ നയങ്ങൾ തന്നേയാണ്
കേരളത്തിൽLDF ഉം ഉയർത്തിപ്പിടിക്കുന്നത്.നിർദ്ദിഷ്ട BOTപദ്ധതി ഇതിനൊരു ഉദാഹരണമാണ്.
ആഗോളീകരണനയങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് നായനാർ സർക്കാർ തുടക്കം കുറിച്ച സ്വശ്രയവിദ്യാഭ്യാസപദ്ധതി കേരളത്തിലെ പുത്തൻ ഭൂവുടമാ വർഗ്ഗങ്ങളുമായി താദാത്മ്യം പ്രാപിച്ച മത സമുദായ പ്രമാണിമാർക്കും വിദ്യാഭ്യാസ മാഫിയകൾക്കും കൊള്ളലാഭമുണ്ടാക്കാനാവും വിധം സമഗ്രമായി നടപ്പാക്കുകയാണ് അച്ചുതാനന്ദൻ സർക്കാർ.
ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസം സമ്പന്ന വർഗ്ഗത്തിന്റെ കുട്ടികൾക്ക് മാത്രമായി ചുരുക്കുകയും അത് ലാഭേച്ചയുടെ അടിസ്ഥാനത്തിലാക്കി മാറ്റുകയും പൊതു വിദ്യാഭ്യാസം പൂർണ്ണമായും തകർക്കപ്പെടും വിധം വൻ പൊളിച്ചെഴുത്തു നടത്തുകയും ചെയ്തു.
താല്കാലികാദ്ധ്യാപക നിയമനം മുതൽ സ്കൂൾ നടത്തിപ്പിന്റെ പ്രാഥമിക തലം വരെ ചെലവു വസൂലാക്കൽ പദ്ധതിപ്രകാരം അദ്ധ്യാപക-രക്ഷാകർത്തു സംഘടനയുടേയുംNGOകളുടേയും ചുമതലയിലാക്കി.DPEP നടപ്പാക്കിയതു വഴി പൊതു വിദ്യാഭ്യാസ മേഖലയിൽ സ്കൂളുകളുടെ എണ്ണം കുറയുകയും ക്രമാനുഗതമായി അൺ എയിഡ് മേഖല വികാസം പ്രാപിക്കുകയും വിദ്യാഭ്യാസം മറ്റെല്ലാറ്റിനേക്കാളും ചെലവേറിയതായി മാറുകയും ചെയ്തു.
മാതൃഭാഷയിലധിഷ്ടിതമായ പൊതു വിദ്യാഭ്യാസമെന്ന പൊതു തത്വം അട്ടിമറിച്ചു.

ലോട്ടറി മാഫിയകൾ കഴിഞ്ഞനാലു വർഷത്തിനുള്ളിൽ 80,000 കോടിരൂപ സംസ്ഥാനത്തുനിന്നും കടത്തിയെന്ന് മുഖ്യമന്ത്രി പരാതി പറയുമ്പോൾ അതിന്ന് കൂട്ടു നില്ക്കുന്ന സമീപനമാണ് കേന്ദ്ര ഭരണകഷിയായ കോൺഗ്രസ്സിനൊപ്പം CPI(M)ന്റേതും.

നാല്പത് ലക്ഷം ടൺ നെല്ല് പ്രതിവർഷം ആവശ്യമുള്ളിടത്ത് കേവലം 6 ടൺ മാത്രമാണ് ഉല്പ്പാദിപ്പിക്കുന്നത്.കുടുംമ്പശ്രീയെ ഉപയോഗിച്ച് പാട്ടകൃഷിയിലൂടെ നെല്ലുല്പ്പാദനം വർദ്ധിപ്പിക്കുന്നു എന്നവകാശപ്പെടുന്ന സംസ്ഥാന ഭരണത്തിൽ കീഴിൽ നെൽ കൃഷി പ്രദേശങ്ങൾ കുത്തനെ ഇടിയുകയാണ്.
സംസ്ഥാന വരുമാനത്തിൽ കൃഷിയുടെ വിഹിതം 12 ശതമാനമായി ചുരുങ്ങിയിരിക്കുന്നു.കൃഷിയെ ആശ്രയിച്ചു കഴിയുന്ന ദളിതരും ആദിവാസികളും കർഷകത്തൊഴിലാളികളുമായ മണ്ണിൽ പണിയെടുക്കുന്നവർ കൂടുതൽ പാർശ്വവല്ക്കരിക്കപ്പെട്ടിരിക്കുന്നു.
ഹരിയാന കഴിഞ്ഞാൽ ഗ്രാമീണ അസമത്വം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
പൊതുവിതരണത്തെ തകർക്കുന്ന കേന്ദ്രനയത്തിന്റെ ചുവടു പിടിച്ച്1996-2001 കാലത്തെ LDFസർക്കാറിന്റെ റേഷൻ കാർഡുകളേ APL-BPL വിഭാഗങ്ങളായി തിരിച്ച നടപടി നിർബാധം തുടരുന്നതിനാൽ രൂക്ഷമാകുന്ന ഭഷ്യ വിലക്കയറ്റം സാധാരണ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നു.

അഖിലേന്ത്യാതൊഴിലില്ലായ്മയുടെ പത്ത് ശതമാനത്തിലധികമാണ് 3ശതമാനം ജനസംഖ്യയുള്ള കേരളത്തിലേത്.44 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരാണ് എം പ്ലോയിമെന്റ് എക്സ്ചേഞ്ചുകളിൽ പേരു റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന്ന് പരിഹാരമായി മുന്നോട്ടു വെക്കപ്പെടുന്ന ഐ ടി പാർക്കുകളും സ്മാർട്ട്സിറ്റിയും മറ്റും സാമ്രാജ്യ ധനകാര്യസ്ഥാപനങ്ങളുടെ പുറം കരാർ തൊഴിലിൽ മാത്രം അധിഷ്ടിതമാണ്.സാമ്രാജ്യത്വ രാജ്യങ്ങളിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ഈ തൊഴിലവസരങ്ങൾ അപ്രത്യക്ഷമാകുമെന്നത് വർത്തമാനകാല അനുഭവമാണ്.
സ്മാർട്ട്സിറ്റി റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന അച്ചുതാനന്ദൻ ഭരണാവസാനമായപ്പോൾ യൂസഫലി എന്ന മറുനാടൻ മലയാളിയുടെ മദ്ധ്യസ്ഥതയിൽ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടു തന്നെയായി അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു.
ഇതിന്റെ മറവിൽ കൊച്ചിയിലെ ബോൾഗാട്ടിയിൽ ശതകോടികൾ വിലമതിക്കുന്ന 27 ഏക്കർ ഭൂമി ഇന്റർ നാഷണൽ കൺസെൻഷൻ സെന്റർ എന്നതിന്റെ പേരിൽ ഈ ഊഹക്കച്ചവടക്കാരനു കൈമാറിയിരിക്കുകയാണ്.
മുന്നാറിൽ ടാറ്റക്കെതിരെ വീരവാദം മുഴക്കിയ അച്ചുതാനന്ദൻ തിരുവനന്തപുരം പള്ളിപ്രത്ത് ടാറ്റക്ക് ശതകോടികൾ വിലമതിക്കുന്ന 80 ഏക്കർ ഭൂമി ചുളു വിലക്കാണ് ഐ ടി വികസനത്തിന്റെ പേരിൽ കൈമാറിയത്.
മൂലമ്പള്ളിയിലും കിനാലൂരുമെല്ലാം കോർപ്പറേറ്റ് മാഫിയക്ക് വേണ്ടി ജനങ്ങളെ അടിച്ചൊതുക്കുകയായിരുന്നു
അച്ചുതാനന്ദൻ സർക്കാർ.തീരദേശപരിപാലന നിയമം കാറ്റിൽ പറത്തിക്കൊണ്ടാണ് ഇടക്കൊച്ചിയിൽ ചൂതാട്ട മാഫിയക്ക് വേണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കിക്കൊടുത്തത്.

കേരളത്തിന്റെ ആവാസവ്യവസ്ഥയേയും പരിസ്ഥിതി സന്തുലനത്തേയും ജൈവവൈവിദ്യത്തേയും ഇല്ലാതാക്കുന്ന ആതിരപ്പള്ളി പോലുള്ള പദ്ധതികളും കണ്ടൽ കാടുകളെ തകർക്കുന്ന വാട്ടർ തീം ടൂറിസം പാർക്കുകളും വികസനമായി ഊഹമാഫിയക്കൊപ്പം CPI(M)നേതൃത്വവും ഉയർത്തിപ്പിടിക്കുന്നു.

ആരോഗ്യമേഖലയിൽ സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യപ്രാക്ടീസ് നിയമനിർമ്മാണം നടത്തിയLDFസർക്കാർ ആശുപത്രികളുടെ വാണിജ്യവല്ക്കരണത്തിന്ന് പ്രാമുഖ്യം നല്കി.
സർക്കാർ ആശുപത്രികളിൽ ജീവൻ രക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്നു പകരം സ്വകാര്യ മേഖലക്ക് സർക്കാർ ആശുപത്രികളുടെ സൗകര്യം ഉപയോഗിക്കുന്നതിന്ന് അനുമതി നല്കി.
ദാരിദ്ര്യജന്യരോഗങ്ങളും പകർച്ചവ്യാധികളും കേരളത്തെ ഗ്രസിക്കുമ്പോൾ സൂപ്പർസ്പെഷാലിറ്റി ചികിത്സാകേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കലാണ് സർക്കാർ നയം പ്രാഥമിക ആരോഗ്യത്തിനടിസ്ഥാനമാക്കിയിട്ടുള്ള കുടിവെള്ളവിതരണത്തിൽ നിന്നും സർക്കാർ പൂർണ്ണമായി പിൻ വാങ്ങി
ലോകബാങ്കിന്റേയും ADB യുടേയും ജലനിധിപോലുള്ള പദ്ധതികളിലൂടെ സ്വയം സഹായ സംഘങ്ങളേയും എൻ ജി ഒ കളേയും ഏല്പ്പിച്ചു കഴിഞ്ഞു.

സ്ത്രീശാക്തീകരണത്തിന്റെ പേരിൽ കുടുംബശ്രീകൾ,അയല്കൂട്ടങ്ങൾ തുടങ്ങി ജാതിമതാടിസ്ഥാനത്തിൽ സംഘടിക്കപ്പെട്ടിട്ടുള്ള മൈക്രോ ഫൈനാൻസ് സംഘങ്ങൾ കേരളീയ സ്ത്രീകൾക്കിടയിൽ രാഷ്ട്രീയ-സാമൂഹികബോധത്തെ വിപണി മൂല്യങ്ങൾക്ക് കീഴ്പ്പെടുത്തിക്കഴിഞ്ഞു.
മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം ജാതി-മതശക്തികളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഭരണകൂട ഒത്താശയോടെ സ്ത്രീകളെ ഇരകളും കരുക്കളുമാക്കിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ ഇടതു വലത് മുന്നണികൾ തമ്മിലുള്ള തർക്കം അവർ നടത്തിയിട്ടുള്ള സ്ത്രീ പീഡനത്തിന്റെ കണക്കുകളെ അടിസ്ഥാനമാക്കുന്ന തലത്തിലേക്ക് രാഷ്ട്രീയ സാംസ്കാരികമണ്ഡലം ജീർണ്ണിച്ചിരിക്കുന്നു.
തൊഴിൽ സ്ഥലത്തും പൊതു ഇടങ്ങളിലും വീട്ടിനകത്തും സ്ത്രീകൾ ഇത്രമാത്രം അരക്ഷിതാവസ്ഥ നേരിട്ട കാലം ഇതിനുമുമ്പുണ്ടായിട്ടില്ല.

ശുദ്ധജല സമ്പന്നമായ 44 നദികളുള്ള കേരളത്തിൽ ഭൂരിപക്ഷം പ്രദേശങ്ങളിലും വേനലാരംഭത്തോടെ തുടങ്ങുന്ന കുടിവെള്ളക്ഷാമം ശാസ്ത്രീയമായി പരിഹരിക്കുന്നതിനു പകരം മൾട്ടിനാഷണൽ കമ്പനികളുടെ കുപ്പിവെള്ള വിതരണ കമ്പോളമാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് (തുടരും)