2009, മേയ് 15, വെള്ളിയാഴ്‌ച

ഈ തെരഞ്ഞെടുപ്പിൽ ജയിക്കുന്നവർ ഇവരോക്കെ

ലോകസഭാതെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന്ന് ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിച്ചിരിക്കെ എക്സിറ്റ്‌ പോളുകൾ ഉൾപ്പെടെയുള്ള പ്രവചനങ്ങളിലൂടെ വളരെ കൃത്രിമമായി ജിജ്ഞാസയെ പൊലിപ്പിച്ചെടുത്തു ജനങ്ങളെ മുൾമുനയിൽ നിർത്താൻ മാധ്യമങ്ങളും രാഷ്ടീയ നിരീക്ഷകരും കൊണ്ടു പിടിച്ച്‌ ശ്രമത്തിലാണ്.
നമ്മുടെ രാജ്യത്ത്‌ ലോകസഭാതെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്ന് ശേഷമുള്ള രാഷ്ട്രീയപാർട്ടികളുടെയും മാധ്യമങ്ങളുടെയും നിലപാടുകളും പ്രവർത്തനങ്ങളും നിരീക്ഷിച്ചാൽ വളരെ വ്യക്തമായി മനസ്സിലാക്കാൻ കഴിയും ആരാണ് ജയിക്കാൻ പോകുന്നത്‌ എന്ന്.
ഇന്ത്യ ഉൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങൾ നേരിടുന്ന മുഖ്യ രാഷ്ട്രീയപ്രശ്നം സാമ്രാജ്യത്വ ആഗോളവൽക്കരണം വിവിധ മണ്ഠലങ്ങളിൽ ശൃഷ്ടിച്ച ഗുരുതരമായ പ്രത്യാഘാതങ്ങാണ്.
സാമ്രാജ്യത്വവും,മൂന്നാം ലോകരാജ്യങ്ങളിലെ മർദ്ദിത ജനവിഭാഗങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് സാർവ്വദേശീയരംഗത്തെ പ്രധാന വൈരുദ്ധ്യങ്ങളിൽ ഒന്ന്.ഇത്‌ പുത്തൻ കൊളോണിയൽ ഘട്ടത്തിൽ ദേശീയ വിമോചനം എന്നത്‌ ഏറെ പ്രാധാന്യമുള്ളതും അടിയന്തിര പ്രശ്നമായും മാറിത്തീർന്നിരിക്കുന്നു.
ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്ന 'വികസനം'ആഗോള വൽകൃതമായ മൂലധനത്തിന്റെ താൽപര്യമനുസരിച്ചാണ്.
കാർഷികമേഖലയിലും,വ്യാവസായ-സേവന മേഖലകളിലും,ഉപഭോഗരംഗത്തും,സാംസ്കാരിക-മാധ്യമ മണ്ഠലങ്ങളിലും ഒക്കെ നടപ്പിലാക്കുന്ന നയങ്ങൾ സമീപനങ്ങൾ സാമ്രാജ്യത്വ ശക്തികളുടെയും ബഹുരാഷ്ട്ര കുത്തകകളുടേയും സാമ്പത്തിക-രാഷ്ട്രീയ താൽപ്പര്യങ്ങൾക്കനുസരിച്ച്‌ രാജ്യത്തിലെ ഭരണാധികാരികൾ ബോധപൂർവ്വം ഇടത്‌-വലത്‌ ബേദമില്ലാതെ നടപ്പിലാക്കുകയാണ്.
സാമ്രാജ്യത്വ ആഗോളവൽകരണത്തിന്റെ വേഗത വർദ്ധിപ്പിക്കാൻ മൽസരിക്കുന്ന ബി ജെ പി യും ,കോൺഗ്രസ്സിന്നും ഒപ്പമെത്താൻ ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ നേതൃത്വത്തിലെത്താൻ മത്സരിക്കുന്ന സി പി എം -സി പി ഐ മുന്നണികളും നടത്തുന്ന ജനവിരുദ്ധവും വികൃതവുമായ നീക്കവും രാജ്യം കണ്ടറിയുന്നു അനുഭവിച്ചറിയുന്നു.
പറഞ്ഞുവരുന്നത്‌
രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്ന ഈ സാഹചര്യത്തിൽ നടക്കുന്ന ഒരു പൊതു തിരഞ്ഞെടുപ്പിൽ രാജ്യത്തെ സംബന്ധിക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങൾ ഒന്നും ചർച്ച ചെയ്യപ്പെട്ടില്ല.
ദിനം പ്രതി പത്രംവായിക്കുന്ന സദാസമയവും ടി വി യും റേഡിയോവും ശ്രവിക്കുന്ന കേരളത്തിൽ പോലും ബഹു ഭുരിപക്ഷം വരുന്ന ജനവിഭാഗങ്ങളുടെ,സംസ്ഥാനത്തെ രാജ്യത്തെ സംബന്ധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും വഴിതെറ്റിച്ച്‌ വ്യതിചലിപ്പിച്ച്‌ തികച്ചും വ്യാജപ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവന്നു രാഷ്ട്രീയ പ്രശ്നങ്ങളിൽ നിന്ന് ബോധപൂർവ്വം ജനശ്രദ്ധ തിരിച്ച്‌ വിടുയായിരുന്നു എന്നാണ്‌.ഒരേമുഖവും മനസ്സുമുള്ള ഇവരിൽ ആരു ജയിച്ചാലും ഫലം ഒന്നുമാത്രമാണ്.
ജനം ഒരിക്കൽകൂടിതോറ്റു.

2009, മേയ് 4, തിങ്കളാഴ്‌ച

മെയ്ദിനം നീണാൾ വാഴട്ടെ

മുതലാളിത്വ വ്യവസ്ഥിതി അതിന്റെ ശവക്കുഴി സ്വയം തോണ്ടുകയാണെന്നും വിപ്ലവരാഷ്ട്രീയ കാഴ്ച്ചപ്പാടുള്ള തൊഴിലാളി വർഗ്ഗത്തിന്ന് മൂലധന-കമ്പോളവ്യവസ്ഥിതി സൃഷ്ടിച്ച കൂലി അടിമത്തത്തിന്റെയും അന്യവൽക്കരണത്തിന്റെയും,പ്രാകൃതമായ ലോകത്തെ ചൂഷണരഹിതവും വർഗ്ഗരഹിതവും മനുഷ്യത്വം നിറഞ്ഞതുമായ ലോകമായി പരിവർത്തിപ്പിക്കാൻ കഴിയുമെന്നും മാർക്ക്സ്‌ പ്രഖ്യാപിച്ചു .
പുതിയ ലോകം സൃഷ്ടിക്കുന്നതിന്ന് വിപ്ലവവർഗ്ഗത്തെ പ്രാപ്ത മാക്കുവാനുദ്ദേശിച്ചാണ് മാർക്ക്സിന്റെയും എഗ്ഗൽസിന്റെയും സകല രചനകളും പ്രവർത്തനകളും .ചിക്കാഗോയിലെ അനശ്വരമായ മെയ്‌ ദിന പ്രക്ഷോഭം,പാരീസ്‌ കമ്യൂൺ, മറ്റു എണ്ണമറ്റ പ്രക്ഷോഭങ്ങൾ എല്ലാം ഈ പരിവർത്തന പ്രക്രിയക്ക്‌ ആക്കം കൂട്ടി.
ഒന്നാം ലോകയുദ്ധകാലത്ത്‌ രണ്ടാം ഇന്റർന്നേഷണലിന്റെ നേതാക്കൾ സാമ്രാജ്യത്വ ബൂർഷ്വാസിക്ക്‌ കീഴടങ്ങുകയും അവരുമായി അധികാരം പങ്കിടുകയും ചെയ്തു കൊണ്ട്‌ സോഷ്യൽഡമോക്രാറ്റുകളായി അധപ്പതിച്ചപ്പോൾ ,ലെനിന്റെ നേതൃത്വത്തിൽ തൊഴിലാളിവർഗ്ഗം പുനസ്സഘടിക്കുകയും വിപ്ലവവർഗ്ഗങ്ങളും വിഭാഗങ്ങളും സാറിസത്തെ തൂത്തെറിഞ്ഞു സോവ്യയറ്റ്‌ യൂണിയൻ സൃഷ്ടിക്കുകയും ചെയ്തു .സോവിയറ്റ്‌ യൂണിയനിൽ നിന്നും കോമിന്റേൺ[മൂന്നാം ഇന്റർനാഷണൽ]നേതൃത്വത്തിൽ നിന്നുമുണ്ടായ അനുഭവങ്ങൾ 'സാർവ്വരാജ്യത്തൊഴിലാളികളെ, സംഘടിക്കുവിൻ' എന്ന ആഹ്വാനത്തിന്ന് കരുത്തേകുകയുണ്ടായി.
തൊഴിലാളിവർഗ്ഗ പ്രസ്ഥാനങ്ങളും ദേശീയ വിമോചനപ്രക്ഷോഭങ്ങളും ഇതിലൂടെ ശക്തി ആർജ്ജിച്ചു. 1950 കളോടെ സാമ്രാജ്യത്വശക്തികളുടെയും അതിന്റെ ലോകമെമ്പാടുമുള്ള കോബ്രദോർ ഭരണകൂടങ്ങളുടെയും നിലനിൽപ്പിനെ പ്പോലും വെല്ലുവിളിക്കാൻ സോഷ്യലിസ്റ്റ്ശക്തികൾ പ്രാപ്തരായിത്തീർന്നു .എന്നാൽ കഴിഞ്ഞ അഞ്ച്‌ ദശാബ്ദങ്ങളായി ശക്തമായ ചെറുത്ത്‌ നിൽപ്പുകളെയും വിപ്ലവശക്തികളുടെ കുതിച്ചു കയറ്റങ്ങളെയും മറികടന്ന് കൊണ്ട്‌ സോവിയ്റ്റ്‌ കമ്യുണിസ്റ്റ്പാർട്ടിയിലും മറ്റുപാർട്ടികളിലും സോഷ്യൽഡമോക്രാറ്റ്‌ വഞ്ചകർ നേതൃത്വം പിടിച്ചടക്കുകയും അതിലൂടെ വിപ്ലവപ്രസ്ഥാനത്തിന്ന് ശക്തമായ തിരിച്ചടികളേൽപ്പിച്ചു കൊണ്ടിരിക്കുകയുമാണ് .
വർഗ്ഗ സഹകരണം നിർദ്ദേശിക്കുന്ന വർഗ്ഗവഞ്ചകപരിഷകൾ തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തെ പരിഷ്കരണവാദത്തിലേക്കും സാമ്പത്തികവാദത്തിലേക്കും അധപ്പതിപ്പിച്ചിരിക്കുന്നു .അതിന്റെ ഫലമായി ഉജ്ജ്വലങ്ങളായ സമരങ്ങളിലൂടെ നേടിയെടുക്കപ്പെട്ട നിരവധിയവകാശങ്ങളെ തട്ടിയെടുക്കാൻ സാർവ്വദേശീയതലത്തിലും നമ്മുടെരാജ്യത്തിലും തൊഴിലാളിവർഗ്ഗശത്രുക്കൾക്ക്‌ കഴിയുകയുണ്ടായികോൺ ട്രാക്റ്റ്ലേബർ സംവിധാനം വ്യാപകമാവുകയും കൂലിയടിമത്വം ഏറ്റവും തരംതാണ രീതിയിലാവുകയും 'ഹയർ ആന്റ്‌ ഫയർ'സംവിധാനം എല്ലാമേഘലകളിലും പ്രാവർത്തികമാവുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു .
ട്രേഡ്‌ യൂണിയൻ പ്രസ്ഥാനത്തിന്റെ നേതൃത്വം മുഖ്യമായും പിന്തിരിപ്പൻ ശക്തികളുടെയും സോഷ്യൽഡെമോക്രാറ്റുകളുടെയും കൈകളിലാണ്.പല മതമൗലിക,ജാതീയ,വംശീയ ദേശഭ്രാന്ത ശക്തികൾപോലും ട്രേഡ്‌ യൂണിയൻ നേതൃത്വം ഏറ്റെടുത്തിരിക്കുന്നു .എൻ ജി ഒ കൾ തൊഴിലാളിവർഗ്ഗത്തെ അരാഷ്ട്രീയവൽക്കരിക്കാൻശ്രമിക്കുന്നു.
ഇവരെല്ലാം തന്നെ വർഗ്ഗസമരത്തിന്റെ സ്ഥാനത്ത്‌ വർഗ്ഗസഹകരണം നിർദ്ദേശിക്കുന്നു.
'മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥിതി തൂത്തെറിയുക' എന്നമുദ്രാവാക്യങ്ങൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.തൊഴിലാളിവർഗ്ഗ സാർവ്വദേശീയത ,മുതലാളിത്ത സാമ്രാജ്യത്വ വ്യവസ്ഥിതിയോടുള്ള ദാസ്യത്തിന്ന് വഴിമാറിക്കൊടുത്തിരിക്കുന്നു.അവർ രാഷ്ട്രീയവും പ്രത്യായശാസ്ത്രപരമായും നിരായുധരായിരിക്കുന്നു .
വർഷം നമ്മൾ മെയ്‌ ദിനം ആചരിക്കുമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ നമ്മുടെ ഓർമ്മയിലുണ്ടാവേണ്ടതാണ്. തൊഴിലാളിവർഗ്ഗം ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി വിപ്ലവപ്രത്യായശാസ്ത്രത്തേയും രാഷ്ട്രീയത്തെയും പ്രവർത്തനങ്ങളെയും തിരിച്ചുകൊണ്ടുവരിക എന്നതാണ് .
സ്വന്തം അവകാശങ്ങൾക്ക്‌ പുറമെ കൂലിയടിമത്തത്തെ തന്നെ അവസാനിപ്പിക്കാനുള്ള പ്രക്ഷോഭം തൊഴിലാളിവർഗ്ഗം നയിക്കേണ്ടതുണ്ടു .
ഇന്ന് നിലനിൽക്കുന്ന പിന്തിരിപ്പൻ ,അവസരവാദ നേതൃത്വത്തെ പുറത്താക്കികൊണ്ട്‌ എല്ലാവിധ മർദ്ദിത വിഭാഗങ്ങളെയും വർഗ്ഗങ്ങളെയും വിപ്ലവകരമായ വിമോചനത്തിലേക്കും ദേശീയസ്വാതന്ത്ര്യത്തിലേക്കും ജനാതിപത്യത്തിലേക്കും സോഷ്യലിസത്തിലേക്കും അത്‌ പ്രാപ്തമാക്കേണ്ടതാണ്.
വർഷം മെയ്‌ ദിനം ആചരിക്കുബോൾ വിപ്ലവകരമായ നിശ്ചയദാർഡ്യത്തോടെ കരുത്തോടെ മുഷ്ടി ആകാശത്തേക്ക്‌ ഉയർത്തി നാം തൊണ്ടപൊട്ടുമാറുച്ചത്തിൽ വിളീക്കുക..

മെയ്ദിനം നീണാൾവാഴട്ടെ...
തൊഴിലാളിവർഗ്ഗ സാർവ്വദേശീയത നീണാൾ വാഴട്ടെ...
ഇങ്കിലാബ്‌... ഇങ്കിലാബ്‌.. ഇങ്കിലാബ്‌ സിന്ദാബാദ്‌