2013, നവംബർ 2, ശനിയാഴ്‌ച

മൂന്ന് കുറിപ്പുകള്‍ -

എല്ലാ നവോത്ഥാന മൂല്യങ്ങളും ഉപേക്ഷിച്ച്
പുത്തന്‍ അധിനിവേശത്തിന്‍ കീഴിലെ
പുത്തന്‍ ഭ്രാന്താലയമായി കേരളവും കേരളീയനും മാറിക്കൊണ്ടിരിക്കുകയാണ്‌.
എന്ത് വിധേനയും പണക്കാരനാവുക
അത് വഴി പുത്തന്‍ അധിനിവേശ സംസ്കാരത്തിന്റെ ഭാഗമായിത്തീരുക
എന്ന ആശയം കൊച്ചുകുട്ടികള്‍ മുതല്‍
ഏതു മുതിര്‍ന്നവരിലും ആധിപത്യം ചെലുത്തിക്കഴിഞ്ഞിരിക്കുന്നു.
മദ്യവും മതവും ജാതിയും അഴിമതിയും
ശൈശവ പീഠനങ്ങളും അറുംകൊലകളും മടക്കം
എന്ത് ഹീനതകളും സ്വീകരിക്കാനും കണ്ടുരസിക്കാനും കഴിയുന്ന
പേടിപ്പെടുത്തുന്ന വിധം മലയാളി മാറിയിരിക്കുന്നു.
ഈ പ്രതിലോമ രാഷ്ട്രീയ-സാംസ്കാരികാവസ്ഥക്കെതിരേ
ആഞ്ഞടിക്കാതെ മലയാളി സമൂഹത്തെ പുരോഗമന മൂല്യബോധത്തിലേക്ക്
കൈപിടിച്ചുയര്‍ത്താന്‍ കഴിയില്ലെന്ന്
ദൈനംദിനാവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
 
                              - 2-

രാജകീയ ജീവിതം നയിച്ചും
കോര്‍പ്പറേറ്റ് മേധാവികളുടെ വളുവളുപ്പന്‍ സുഖഭോഗങ്ങള്‍ ആസ്വദിച്ചും
അധികാരത്തിന്റെ അകത്തളങ്ങളില്‍ വിരാജിച്ചും
ചാര്‍ട്ടേഡ്ഫ്ലൈറ്റുകളില്‍ ചുറ്റിക്കറങ്ങിയും
നൂറ്കണക്കിന്ന് സുരക്ഷാ ഭടന്മാരൊരുക്കുന്ന സംരക്ഷിത വലയത്തില്‍
ഊണും ഉറക്കവും വിനോദലീലകളുമെല്ലാം നടത്തിയും
കഴിഞ്ഞുപോരുന്ന ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഭരണ വര്‍ഗ്ഗ പാര്‍ട്ടിയുടെ
അനന്തരവകാശി രാഹുല്‍ ഗാന്ധിയോട്,
വമ്പിച്ച സമ്പത്തിന്ന് ഉടമയായിരുന്നപ്പോഴും
ചരിത്ര ബോധമുണ്ടായിരുന്ന മുതുമുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്രു
എഴുതിയ ചരിത്രഗ്രന്ഥങ്ങള്‍ വല്ലപ്പോഴുമെങ്കിലും
രാഹുല്‍ വായിക്കുന്നത് പ്രായോഗിക രാഷ്ട്രീയത്തില്‍ ഗുണം ചെയ്യുമെന്ന്
എന്തേ കോണ്‍ഗ്രസ്സ് സൈദ്ധാന്തികര്‍ പറഞ്ഞു കൊടുക്കാതിരിക്കുന്നത്
എന്നാണ്‌ നാം ചിന്തിച്ചു പോകുന്നത്.
 

                                           -3-

പുരോഗമന സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിലെ ,
ജനാധിപത്യ കേരളം നെഞ്ചിലേറ്റിയ ഈടുറ്റ അടയാളപ്പെടുത്തലുകള്‍ക്കെതിരേയുള്ള
സാമുഹ്യ വിരുദ്ധ കടന്നാക്രമണം നിദ്ന്യമാണ്‌ അപലപനീയമാണ്‌.
വിമോചന സമരത്തിന്ന് ശേഷം കേരളം കണ്ട ഏറ്റവും ശക്തമായ പ്രതിലോമതയുടെ
കൂട്ടായ്മ അരങ്ങു തകര്‍ത്താടിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ വര്‍ത്തമാന അവസ്ഥ.
സാമ്രാജ്യത്ത്വശക്തികളും അവരുടെ ബുദ്ധിരാക്ഷസ സന്നാഹങ്ങളും
പുത്തന്‍ കോളനി വല്‍ക്കരണത്തിന്ന് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന നാടുകളിലെ
ദല്ലാള്‍ഭരണാധികാരികളും എല്ലാ ജാതി-മത വംശീയാധി ശക്തികളും
അധോലോക -മാഫിയാ ശക്തികളും ജനങ്ങളെ തമ്മിലടിപ്പിക്കാനും
നിരന്തരം പ്രകോപനങ്ങളും സാമൂഹ്യ സംഘര്‍ഷങ്ങളും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ്‌.
ഗ്രൂപ്പ് വഴക്കുകളുടേയും കുതികാല്‍ വെട്ടിന്റേയും ഫലമായി
സംസ്ഥാന ഭരണ-പ്രതിപക്ഷ കഷികളുടെ രാഷ്ട്രീയ -സംഘടനാ കേന്ദ്രീകരണം
നഷ്ടപ്പെട്ട് ദുര്‍ബ്ബലപ്പെടുകയും, ഉദ്യോഗസ്ഥ മേധാവികളും
മന്ത്രി പുംഗവന്മാരും തമ്മിലുള്ള ഇടപെടലുകളീലൂടെ അധോലോക-മാഫിയാ വര്‍ഗ്ഗങ്ങള്‍
അരങ്ങു തകര്‍ത്താടുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ ജനാധിപത്യ വിശ്വാസികളും കലാകാരന്മാരും
സാംസ്കാരിക പ്രവര്‍ത്തകരും ഒരേമനസ്സോടെ കൈ കോര്‍ത്ത്
ഈ പ്രതിലോമതയെ പ്രതിരോധിക്കേണ്ടതുണ്ട്.

2013, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ഇനി നാം സൈനികത്താവളങ്ങളും ഒരുക്കികൊടുക്കേണ്ടതുണ്ടോ?


അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസി (എൻ എസ്സ്‌ എ)
ആഗോള ഐ ടി കുത്തകകളായ ഗൂഗിൾ,യാഹു,മൈക്രോസോഫ്റ്റ്‌ തുടങ്ങിയവയെ ഉപയോഗിച്ച്‌ ലോകമെങ്ങുമുള്ള
രാഷ്ട്രത്തലവന്മാർ മുതൽ സാധാരണ പൗരൻ വരേയുള്ളവരെ സംബന്ധിക്കുന്ന വിവരചോരണം ആസൂത്രിതമായി നടത്തിവരികയായിരുന്നു വെന്ന്
മുൻ സി ഐ എ ഉദ്യോഗസ്ഥനും ഇപ്പോൾ അമേരിക്ക പിടികിട്ടാപുള്ളിയും രാജ്യദ്രോഹിയുമായി മുദ്രകുത്തിയിരിക്കുന്ന 
സ്നോഡൻ വെളിപ്പെടുത്തിയിരിക്കുന്നു. ശത്രു മിത്ര ഭേദമില്ലാതെ ദശലക്ഷക്കണക്കിന്ന് ആളുകളെ സംബന്ധിക്കുന്ന രഹസ്യവിവരങ്ങൾ
ഇപ്രകാരം ചോർത്തിയെടുക്കുന്നത്‌ അമേരിക്കയുടെ നിലനിൽപ്പിന്ന് അത്യന്താപേക്ഷിതമാണെന്ന നീതീകരണമാണ്‌
അമേരിക്കൻ പ്രസിഡന്റ്‌ ഇതേസംബന്ധിച്ച്‌ നൽകിയിട്ടുള്ളത്‌.

16-ഉം 17-ഉം നൂറ്റാണ്ടുകളിൽ സാമൂഹ്യ വിരുദ്ധരെന്ന് യൂറോപ്പ്‌ വിലയിരുത്തിയ ആളുകളെ നാടുകടത്തുന്നതിനുള്ള സ്ഥലമായിട്ടായിരുന്നു
മധ്യ വടക്കെ അമേരിക്കൻ പ്രദേശങ്ങൾ കണക്കാക്കാപ്പെട്ടിരുന്നത്‌.
ഈ സാമൂഹ്യ വിരുദ്ധ സ്വഭാവം നിരന്തരം പ്രകടമാക്കുന്ന ഒരു തെമ്മാടി രാഷ്ട്രമെന്ന നിലയിലാണ്‌
'മഹത്തായ' അമേരിക്കൻ ജനാധിപത്യം വളർന്നു വികസിച്ചത്‌.
 റെഡ്‌ ഇന്ത്യക്കാരെ ഉന്മൂലനം ചെയ്തും ലാറ്റിനമേരിക്കയിലും പസഫിക്കിലും പ്യൂർട്ടോറിക്കയിലും
 ഫിലിപ്പൈൻസിലും വെസ്റ്റ്‌ ഇൻഡീസിലുമെല്ലാം
ജനങ്ങളെ വംശഹത്യക്ക്‌ വിധേയമാക്കിയതും മാനവചരിത്രത്തിൽ ഒരു ഭരണകൂടവും ചെയ്തിട്ടില്ലാത്തതും
ഇനി ചെയ്യാനിടയില്ലാത്തതുമായ കൊടും ക്രൂരകൃത്യങ്ങൾ നടപ്പാക്കിയുമാണ്‌ അമേരിക്കൻ 'ജനാധിപത്യം
കോളനികളില്ലാത്ത സാമ്രാജ്യത്വം കൊളോണിയൽ കാലത്ത്‌ നടപ്പാക്കിയത്‌.
രണ്ടാം ലോകയുദ്ധത്തോടെ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ്‌ വർഷിച്ച്‌
സ്വന്തം മൂലധന താൽപര്യത്തിനു വേണ്ടി എത്ര നൃശംശമായ ഭീകരതക്കും തയാറാണെന്നു അമേരിക്കൻ ഭരണകൂടം തെളിയിച്ചു.
തുടർന്നിങ്ങോട്ട്‌ അമേരിക്കൻ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുള്ള പുത്തൻ കൊളോണിയൽ വ്യവസ്ഥയിൽ
മാനവ രാശിക്കെതിരേ നടന്നിട്ടുള്ള എണ്ണമറ്റ നരഹത്യകളിലും കൂട്ടക്കൊലകളിലും ജനാധിപത്യ ധ്വംസനങ്ങളിലും
പ്രത്യക്ഷമോ പരോക്ഷമോ ആയ അമേരിക്കൻ കറുത്ത കൈകൾ കാണാം.
ലോകത്തേറ്റവുമധികം പൗരന്മാരെ രാജ്യത്ത്‌ തടവിലിട്ട്കൊണ്ട്‌ ലോകത്തെ തടവറയാക്കാൻ
ഭീകരതാവിരുദ്ധ യുദ്ധമെന്ന ബാനറുമായി പുത്തൻ അധിനിവേശം ശക്തിപ്പെടുത്തുകയാണ്‌ ഈ ഭീകരരാഷ്ട്രം.
 ഭീകരതയുടെ മൂർത്തീഭാവമായ അമേരിക്കൻ ഭരണകൂടം ലോകത്തെ ചാരപ്പണിക്ക്‌ വിധേയമാക്കിയെന്ന വാർത്ത
അതുകൊണ്ട്‌ പുതിയ തിരിച്ചറിവുകൾ നൽകണമെന്നില്ല.
ഒബാമ പറഞ്ഞതുപോലെ അമേരിക്കയുടെ ഭരണപരമായ ഒരു നടപടിക്രമം മാത്രമാണിത്‌.
എന്നാൽ,
ഈ അമേരിക്കൻ ചാരപ്രവർത്തനത്തിനെതിരേ പലലോകരാജ്യങ്ങളും ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തിയിട്ടുണ്ട്‌.

പറഞ്ഞു വരുന്നത്‌ അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌:-

ഒരു സ്വതന്ത്ര പരമാധികാര രാജ്യമായ ഇന്ത്യയിൽ
അതിനെ അർത്ഥരഹിതമാക്കിക്കൊണ്ടും ദേശാഭിമാനികളെ അപമാനിച്ചുകൊണ്ടും,
ഭീകരതാവിരുദ്ധ യുദ്ധമെന്ന പേരിൽ അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തിലേർപ്പെട്ട്‌
അമേരിക്കൻ ചാര ഏജൻസികൾക്കും സൈന്യത്തിനും താവളങ്ങൾ ഒരുക്കിക്കൊടുത്ത്‌
രാജ്യത്ത്‌ കയറി നിരങ്ങാനുള്ള എല്ലാ സൗകര്യങ്ങളും രാജ്യതാൽപര്യങ്ങളെ മറികടന്ന്
ആരുടേയോ വൈയക്തികമായ നേട്ടങ്ങൾക്ക്‌ വേണ്ടി ഒരുക്കികൊടുക്കുന്നത്‌ ശരിയാണോ എന്ന്
രാജ്യസ്നേഹികൾ ഗൗരവപൂർവ്വം പരിശോധിക്കണം എന്നാണ്‌.