2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

സമരങ്ങള്‍ ഉണ്ടാവുന്നത് -

നാടുഭരിക്കുന്ന "ഗാന്ധിയന്മാർ"
ഇന്ത്യയുടെ ജി ഡി പി യുടെ വളർച്ചയെ ആസ്പതിച്ചുള്ള സാമ്പത്തിക വളർച്ചാകണക്കുകൾ ഉദ്ധരിച്ച്‌ ആഘോഷം നടത്തുമ്പോൾ ആരുടെ ചിലവിലാണോ
അത്തരം വളർച്ച രാജ്യം സ്വയത്തമാക്കിയത്‌ അവർ നിരന്തരമായ കൊടിയ ചൂഷണങ്ങൾക്കും നിഷ്ടൂരമായ കയ്യേറ്റങ്ങൾക്കും വിധേയരായി
കൂടുതൽ കൂടുതൽ പാർശ്വങ്ങളിലേക്ക്‌ തള്ളപ്പെട്ടു കൊണ്ടിരിക്കുകയാണ്‌.
പുത്തൻ കൊളോണിയൽ അധിനിവേശത്തിന്റെ ആഗോളവൽക്കരണവും കോർപ്പറേറ്റ്‌ കൊള്ളയും ,ഭരണവും വൻ ഭീകരത സൃഷ്ടിച്ചുകൊണ്ട്‌ രാജ്യത്ത്‌ മുന്നേറുകയാണ്‌.
ഇത്‌ രാജ്യത്ത്‌ വൻ രീതിയിലുള്ള അസ്വാസ്ത്യങ്ങൾ വളരുന്നതിന്ന് കാരണമായിരിക്കുന്നു.
ഒരു ഭാഗത്ത്‌ ഏത്‌ മാർഗ്ഗമുപയോഗിച്ചും രാജ്യത്തേയും ജനങ്ങളേയും കൊള്ളയടിക്കാനും മറുഭാഗത്ത്‌ കൊള്ളക്കും ചൂഷണത്തിനും വിധേയമാവുന്നവർ
അതിനെ ചെറുക്കുന്നതിനുള്ള പോരാട്ടവും അനുദിനം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്ന അവസ്ഥയെ ബോധപൂർവം മറച്ചു വെച്ചുകൊണ്ടാണ്‌
ഈ പ്രചാരണഘോഷങ്ങൾ ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നത്‌.

രാജ്യത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'വികസന' പദ്ധതികൾ കോപ്പറേറ്റ്‌ കുത്തകകൾക്ക്‌ അദ്ധ്വാന മുൾപ്പെടേയുള്ള പ്രകൃതി വിഭവങ്ങളും ധാതുക്കളും
കൊള്ള ചെയ്യുന്നതിനുള്ള പദ്ധതികളാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു.

മുമ്പെങ്ങുമില്ലാത്ത വിധം നടക്കുന്ന പ്രകൃതി -വിഭവ ചൂഷണത്തിന്റെ പ്രധാന അരങ്ങ്‌ മധ്യ ഇന്ത്യയാണ്‌.
ഇരുമ്പയിരും ബോൿസൈറ്റ്‌ ധാതുക്കളും കൊണ്ട്‌ സമ്പന്നമായ മധ്യേന്ത്യയുടെ വനപ്രദേശങ്ങളെ
വൻ ദേശ-വിദേശ കോർപ്പറേറ്റ്‌ കമ്പനികൾക്ക്‌ വിറ്റു കൊണ്ടിരിക്കുകയാണ്‌.
ടാറ്റ,എസ്സാർ,വേദാന്ത, പോസ്കോ തുടങ്ങിയ ഊർജ്ജമേഖലയിലെ കമ്പനികൾ വൻ പാരിസ്ഥിതിക നാശം വരുത്തുന്നതും
മനുഷ്യ ജീവിതം അസാധ്യമാക്കിത്തീർക്കുന്നതുമായ വൻ വിഭവ കൊള്ളയാണ്‌ ഈ പ്രദേശങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നത്‌.
   ഇപ്പോഴും പൊതുജനത്തിന്ന് വെളിപ്പെട്ടിട്ടില്ലാത്ത നിരവധികമ്പനികൾ സർക്കാറുമായി ധാരണാ പത്രങ്ങളിൽ ഒപ്പ്‌ വെച്ചുകൊണ്ടിരിക്കുന്നു.
ഈ കമ്പനികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കണമെന്ന ബഹുജനങ്ങളുടെ മിനിമം ആവശ്യം പോലും സർക്കാർ ചെവിക്കൊള്ളാൻ തയാറായിട്ടില്ല
എന്ന് പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ ഉള്ളുകള്ളികൾ.

കോപ്പറേറ്റുകളുടേയും സർക്കാറിന്റേയും കണ്ണ്‌ മഞ്ഞളിക്കുന്ന ധാതുക്കൾ മാത്രമല്ല മധ്യേന്ത്യൻ കാടുകളിൽ ഉള്ളത്‌.
100 ദശലക്ഷം കവിയുന്ന ഗോത്രജനവിഭാഗങ്ങളും അവിടെ വസിക്കുന്നുണ്ട്‌.
2009-ൽ സപ്തംബർ വരെയുള്ള കണക്കനുസരിച്ച്‌ 7,69,338 കോടിരൂപയുടെ നിക്ഷേപത്തിനുള്ള കരാറുകളിലാണ്‌ സർക്കാർ ഒപ്പ്‌ വെച്ചിട്ടുള്ളത്‌.
ഇത്‌ രാജ്യത്തിന്റെ മൊത്തം നിക്ഷേപത്തിന്റെ 15 ശതമാനം വരും.
ഒറീസയിലേയും ചാർഖണ്ഡിലേയും ധാതു സമ്പന്നമായ പ്രദേശങ്ങളിൽ ഇരുമ്പയിരിന്റെ ഉൽപാദനത്തിന്ന് 30 ബില്യൺ ഡോളറാണ്‌ നിക്ഷേപിച്ചിട്ടുള്ളത്‌ .
ഒറീസ്സയിലെ കണ്ടെത്തിയിട്ടില്ലാത്ത ബോൿസൈറ്റ്‌ നിക്ഷേപത്തിന്ന് കണക്കാക്കിയ മൂല്യം
15 ട്രില്യൺ ഡോളറാണ്‌.

ഇവിടെ പ്രശ്നം,100 ദശലക്ഷം വരുന്ന ജനവിഭാഗങ്ങളെ കുടിയൊഴിപ്പിച്ചെങ്കിൽ മാത്രമേ പ്രദേശം മുഴുവൻ കുഴിച്ചെടുത്ത്‌
ധാതു സമ്പത്ത്‌ മുഴുവൻ കടത്തിക്കൊണ്ടുപോകാൻ കഴിയൂ എന്നതാണ്‌.
ഇന്ന് വരെയായി പട്ടാള ഇടപെടലുകളീലൂടേ ഛത്തീസ്‌ ഗഡിൽ മൂന്ന് ലക്ഷത്തോളം ഗോത്രവിഭാഗങ്ങളെ കൊന്നും തുരത്തിയും ഓടിച്ചു കഴിഞ്ഞു.
ഈ മേഖലയിൽ സംസ്ഥാന പോലീസും പാരാമിലിട്രിയും ഉൾപ്പെടെ മൊത്തത്തിൽ മൂന്ന് ലക്ഷം സൈനികരെ വിന്യസിച്ചിട്ടുണ്ട്‌.
ഇത്‌ ഇറാക്കിൽ വിന്യസിച്ചിരുന്ന അമേരിക്കൻ സൈന്യത്തിന്റെ ഇരട്ടിയിലധികം വരും.

ഇനി നമുക്ക്‌ നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കർണ്ണാടകയിലെ പ്രകൃതി-ധാതു കൊള്ളയിലേക്ക്‌ ഒരു ചെറിയ എത്തി നോട്ടം നടത്തി നോക്കാം .
കർണ്ണാടകയിലെ സന്ദൂർ,ഹോസ്പേട്ട,ബെല്ലാരി,കുഡ്ഗി എന്നിവിടങ്ങളിലാണ്‌ പ്രധാനമായും ഇരുമ്പയിര്‌,മാംഗനീസ്‌,റെഡ്‌ ഓക്സൈഡ്‌,ചെമ്പ്‌,സ്വർണ്ണം
എന്നിവയുടെ ഭൂരിഭാഗം ഖനിയും പ്രവർത്തിക്കുന്നത്‌.
വർഷത്തിൽ ശരാശരി 3.75 മുതൽ 6.5 ദശലക്ഷം ടൺ ഇരുമ്പയിരും 1.3മുതൽ 2.76 ദശലക്ഷം ടൺ മാഗനീസും
ഇവിടെ നിന്ന് ഖനനം ചെയ്യുന്നു വെന്നാണ്‌ സർക്കാർ കണക്ക്‌.
എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി അനുവദനീയമായതിന്റെ നൂറിരട്ടിയാണ്‌ അനധികൃതമായി കൊള്ള ചെയ്ത്‌ കൊണ്ടു പോകുന്നത്‌.
രാഷ്ട്രീയ പ്രവർത്തനത്തിൽ ഒരു പാരമ്പര്യമോ-താൽപര്യമോ ഇല്ലാതിരുന്ന ബെല്ലാരിയിലെ ഒരു പോലീസ്‌ കോൺസ്റ്റബളിന്റെ മക്കളായ
റെഡ്ഡി സഹോദരന്മാർ -റവന്യൂ മന്ത്രിയായിരുന്ന കരുണാകര റെഡ്ഡി, ടൂറിസം മന്ത്രിയായിരുന്ന ജനാർദ്ദന റെഡ്ഡിയും
നേതൃത്വത്തിലേക്ക്‌ ഉയർന്നു വന്നതിന്റേയും 2000 കോടിയുടെ ആസ്തിക്കുടമയായതും ഈ ധാതു കൊള്ളയും തമ്മിൽ പരസ്പരം ബന്ധപ്പെട്ടവയാണ്‌.

ബെല്ലാരി ജില്ലയിലെ 62,445 ഹെക്റ്റർ സംരക്ഷിത വനമേഖലയിൽ 2113.52 ഹെക്റ്റർ റെഡ്ഡി സഹോദരങ്ങൾ കയ്യേറി ഖനനം തുടങ്ങി.
വനം വകുപ്പ്‌ 1896-ൽ അളന്നു തിട്ടപ്പെടുത്തിയ അതിർത്തി രേഖകൾ തകർത്താണ്‌ ഇവർ ഭൂമി സ്വന്തമാക്കിയത്‌.
വിവാദമായപ്പോൾ സർവ്വേ ഓഫ്‌ ഇന്ത്യയും,പിന്നീട്‌ ആന്ധ്ര വനം വകുപ്പ്‌ നടത്തിയ അന്യേഷണത്തിലും,
സുപ്രീം കോടതി നിയോഗിച്ച സെന്റ്രൽ എംപവേർഡ്‌ കമ്മിറ്റിയും ഇവരുടെ കയ്യേറ്റവും അനധികൃത ഖനനവും കണ്ടെത്തിയിരുന്നു.
32,000 കോടിയുടെ നഷ്ടം സർക്കാറിന്ന് ഉണ്ടാക്കിയിരുന്നു
എന്ന് അന്നത്തെ കണക്കുകൾ വെളിപ്പെടുത്തി.

സംരക്ഷിത വനമേഖലകളിൽകൂടി റെഡ്ഡി സഹോദരന്മാരുടെ ഖനനം നടക്കുന്നുണ്ട്‌.
പ്രതിദിനം ആയിരത്തിലേറെ ലോറികൾ 2000 കോടികളൂടെ ഇരുമ്പയിർ അനധികൃതമായി കടത്തിയത്‌ ലോകായുക്ത കണ്ടെത്തിയിരുന്നു.
ലോകായുക്ത റെയ്ഡിൽ പിടികൂടിയ എട്ടു ലക്ഷം മെട്രിക്ക്‌ ടൺ ഇരുമ്പയിരിൽ അഞ്ചുലക്ഷം മെട്രിക്ക്‌ ടൺ കളവു പോയി.
ഭരണ രാഷ്ട്രീയ ഖനിമാഫിയ കൂട്ട്‌ കെട്ടും ഹരിതമനോഹരമായ ബെല്ലാരി ഭൂമികയേയും അതിന്റെ ജൈവവൈവിധ്യത്തേയും കവർന്നെടുക്കുകയാണ്‌.
മീറ്ററുകളോളം ഉയരത്തിലുള്ള കമ്പിവേലികൾ ,അത്യാധുനിക ആയുധങ്ങളുള്ള
നൂറ്‌ കണക്കിന്ന് ഗൺമാൻ മാരും സമാന്തര സൈനിക വിഭാഗങ്ങളും ഖനന മേഖലയിലുണ്ട്‌.
വഴിതെറ്റിയെങ്ങാൻ ഈ പരിസരത്ത്‌ വന്നുപെട്ടാൽ മണിക്കൂറുകളോളം ഈ വിഭാഗങ്ങളാൽ ഭേദ്യംചയ്യപ്പെടലിന്ന് വിധേയരാകും.
ഖനനം സംബന്ധിച്ച എന്തെങ്കിലും കാര്യം ചോദിച്ചാൽ നാട്ടുകാർ പേടിച്ചോടും .
ചെറിയരീതിയിലെങ്കിലും ചോദ്യം ചെയ്ത പരിസ്ഥിതി-സാമൂഹ്യ -ഉദ്യോഗസ്ഥരോ അവരുടെകുടുംബമോ പോലും
അപ്രത്യക്ഷമാവുകയോ ഇല്ലാതാവുന്നതോ, ജനമധ്യത്തിൽ ക്രൂരമായി നരഹത്യക്കിരയാവുകയോ ചെയ്യുക എന്നത്‌
ഒരു സാധാരണ സംഭവം മാത്രം . പറഞ്ഞു വരുന്നത്‌,

അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌ :-
 

കടുത്ത വരൾച്ചയും ,വെള്ളപ്പൊക്കവും വിളനാശവും ,തൊഴിലില്ലായ്മയും,വിലക്കയറ്റവും കൊണ്ട്‌ രാജ്യവും അതിലെ വിശാല ജന വിഭാഗങ്ങളും നട്ടം തിരിയുമ്പോൾ
ജീവൻ നിലനിർത്താൻ വേണ്ടി ജനങ്ങൾ പ്രതിഷേധമുയർത്തുമ്പോൾ
അവർക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്ന ഭരണകൂട നടപടി തികച്ചും തെറ്റാണ്‌.
സംസ്ഥാന സർക്കാറുകൾ ഖനി വ്യവസായത്തിനും, മറ്റു വ്യവസായ രംഗങ്ങളിലുമുള്ള ദേശ-വിദേശ-കോർപ്പറേറ്റ്‌ കളുമായി ഏർപ്പെട്ടുകൊണ്ടിരിക്കുന്ന,
കൃഷി ഭൂമി പിടിച്ചെടുക്കൽ,അവരുടെ ആവാസ വ്യവസ്ഥയിൽ നിന്നുള്ള കുടിയിറക്കൽ, പുഴകളും മറ്റുമുള്ള സ്വകാര്യ വൽക്കരണങ്ങൾ.
തലമുറകൾക്ക്‌ പോലും വിനാശം വരുത്തുന്ന ആണവ പദ്ധതികൾ
തൊഴിലിടങ്ങളിൽ നിന്നുള്ള ആട്ടിയോടിക്കൾ ഹൈവേ ഉൾപ്പെടേയുള്ളവക്കു വേണ്ടിയുള്ള കുടി ഇറക്കലുകൾ
എന്നിവക്കെതിരേയുള്ള ജനങ്ങളുടെ എതിർപ്പിനെ ബലമായി അടിച്ചമർത്തുന്നതിന്ന് പകരം
അവരുമായി ബന്ധപ്പെട്ട്‌ സമാധാന പരമായി പരിഹരിക്കാനാണ്‌ ഭരണകൂടം ശ്രമിക്കേണ്ടത്‌.

പോലീസും പട്ടാളവും ഇടപെടാത്ത ഒരു സമീപനം സ്വീകരിക്കാനുള്ള ധൈര്യവും ദീർഘവീക്ഷണവുമില്ലാത്ത ഒരു സർക്കാറിനെ ഏത്‌ നിലപാടിനേയും
പിന്തുണക്കാൻ ഒരു കാരണവശാലും കഴിയില്ല എന്നതാണ്‌.

2012, സെപ്റ്റംബർ 16, ഞായറാഴ്‌ച

കൂടംകുളം :- മുന്നോട്ട്‌ വെക്കുന്നത്‌.

തമിഴ്‌ നാട്ടിലെ കൂടംകുളം ആണവ നിലയത്തിനെതിരായ ബഹുജന പ്രക്ഷോഭം
എല്ലാ ഭരണകൂട ഭീകരതകളെയും അടിച്ചമർത്തലുകളേയും അതിജീവിച്ചുകൊണ്ട്‌ കൂടുതൽ കൂടുതൽ ജനപിന്തുണയാർജ്ജിച്ച്‌ മുന്നോട്ട്‌ പോവുകയാണ്‌.
ഇന്ത്യയും സോവിയറ്റ്‌ യൂണിയനും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിൽ ൧൯൮൮ - ൽ ആണവനിലയ നിർമ്മാണത്തിന്റെ
നിർദ്ദേശമുണ്ടായ കാലം മുതൽതന്നെ കൂടംകുളം നിവാസികളും ആണവനിലയങ്ങളുടെ വിനാശകരമായ ആപൽ ശേഷിയും അശാ‍സ്ത്രീയതയും തിരിച്ചറിയുന്നവരും അതിനെതിരേ രംഗത്ത്‌ വന്നതാണ്‌.1986-ൽ ചെർണോബിൽ ആണവനിലയ അപകടം കഴിഞ്ഞ്‌ രണ്ട്‌ വർഷം മാത്രമുള്ളപ്പോഴാണ്‌ കൂടംകുളം നിലയത്തിന്റെ നിർദ്ദേശമുണ്ടാകുന്നത്‌ . കേരളത്തിലെ കോതമംഗലത്തും പെരിങ്ങോമിലും (കണ്ണൂർ) സ്ഥാപിക്കാനുദ്ദേശിക്കപ്പെട്ടിരുന്ന ആണവ നിലയങ്ങൾ തദ്ദേശവാസികളുടേയും മൊത്തം കേരളീയരുടേയും പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിക്കപ്പെട്ടു എങ്കിലും കൂടംകുളം നിലയവുമായി ആണവോർജ്ജവകുപ്പ്‌ മുന്നോട്ട്‌ പോയി.
പിന്നീട്‌,1997-ലാണ്‌ കൂടംകുളം നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സജീവമാകുന്നത്‌.

2005 - ലാണ്‌ കൂടംകുളം നിലയത്തിൽ 1000- മേഗാവാട്ട്‌ വീതം ഉൽപാദനശേഷിയുള്ള രണ്ട്‌ റഷ്യൻ നിർമ്മിത VVER100 റിയാക്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ക്ലിയറൻസ്‌ ന്യൂക്ലിയർ പവർ കോർപ്പറേഷന്‌ (NPCIL) ലഭിക്കുന്നത്‌. അധികം വൈകാതെ തന്നെ ഇതേ സ്ഥാപിത ശേഷിയുള്ള നാലു റിയാക്റ്ററുകൾ കൂടി കൂടംകുളത്ത്‌ സ്ഥാപിക്കാനുദ്ദേശമുണ്ടെന്ന് എൻ പി സി ഐ എൽ വെളിപ്പെടുത്തി.മൊത്തം സ്ഥാപിക്കാനുദ്ദേശിച്ചിട്ടുള്ള ആറ്‌ റിയാക്റ്ററുകളിൽ രണ്ടെണ്ണമാണ്‌ ഇപ്പോൾ ഏറെക്കുറേ പൂർത്തിയാവുകയും പ്രവർത്തനസജ്ജമാവുകയും ചെയ്തിരിക്കുന്നത്‌.

കൂടംകുളത്ത്‌ സമുദ്രതീരത്തോട്‌ ചേർന്ന സ്ഥലത്ത്‌ ആണവ നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നപ്പോഴും അതെത്രത്തോളം ഗുരുതരമായിട്ടാണ്‌ തങ്ങളുടെ ജീവിതങ്ങളെ ബാധിക്കാൻ പോകുന്നതെന്ന് തദ്ദേശ വാശികളായ മത്സ്യതൊഴിലാളികളും സാധാരണക്കാരും മനസ്സിലാക്കിയിരുന്നില്ല. എന്നാൽ, ആണവനിലയത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിന്നായി (ട്രയൽ റൺ)  ചുരുങ്ങിയത്‌ 15 ദിവസത്തേക്കെങ്കിലും വീടുകൾ ഒഴിഞ്ഞുപോകണമെന്ന്  2011  മാർച്ച്‌ മാസത്തിൽ അവരോട്‌ ആവശ്യപ്പെട്ടപ്പോഴാണ്‌ കാര്യങ്ങളുടെ ഗുരുതരാവസ്ഥ ജനങ്ങൾക്ക്‌ ബോധ്യപ്പെടാൻ തുടങ്ങിയത്‌.

മാത്രമല്ല , 2011 ഏപ്രിൽ 11 ന്‌ ജപ്പാനിലെ ഫുകുഷിമ ഡായിച്ചിലിലെ മൂന്ന് ആണവറിയാക്റ്ററുകളിൽ ഭൂകമ്പത്തേയും സുനാമിയേയും തുടർന്ന് സ്ഫോടനങ്ങൾ ഉണ്ടായപ്പോൾ
ഈ നിലങ്ങളുടെ സുരക്ഷാസംവിധാനങ്ങളെപ്പറ്റിയുള്ള അധികൃതരുടെ വാഗ്ദാനങ്ങൾ വിശ്വസിക്കാൻ കൊള്ളാത്തവയാണെന്ന് ജനങ്ങൾക്ക്‌ ബോധ്യമായി.

ഫുക്കുഷിമയിലെ അപകടത്തെ തുടർന്ന് ആണവനിലയത്തിൽ നിന്ന് 30 കിലോമീറ്റർ വരെ അകലങ്ങളിൽ താമസിച്ചവരെ കുടിയൊഴിപ്പിച്ചു
എന്നിട്ടും ആപത്തൊഴിവാക്കുവാനായി പ്ലാന്റിൽ നിന്ന് 100 കിലോമീറ്റർ വരെ അകലെ താമസിച്ചവർ പോലും കൂടുതൽ അകലങ്ങളിലേക്ക്‌ താമസം മാറ്റി.
ഫുക്കുഷിമയിൽ നിന്നും പതിനായിരം കിലോമീറ്റർ അകലെ അമേരിക്കയിലെ കാലിഫോർണ്ണിയയിൽ വരെ ആണവ വികിരണം കടന്നെത്തി..
കടലും മത്സ്യവും വെള്ളവും വായുവും അന്തരീക്ഷവുമെല്ലാം മനുഷ്യർക്കുപയോഗിക്കുവാനോ നിലനിൽക്കാനോ പറ്റാത്ത വിധം അപകടകരവും വിഷലിപിതവുമായി.
ഈ പശ്ചാത്തലത്തിലാണ്‌ ഏത്‌ നിമിഷത്തിലും അപകട സാധ്യത നിലനിൽക്കുന്ന ഒരാണവനിലയ സമുച്ചയം സ്വന്തം വീട്ടുമുറ്റത്തെ കടലോരത്ത്‌ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി കന്യാകുമാരി , തിരുനെൽവേലി , തൂത്തുക്കുടി ജില്ലകളിലെ ബഹുജനങ്ങൾ കൂടംകുളം പദ്ധതിക്കെതിരായി സമരരംഗത്ത്‌ വന്നത്‌.

2004 ഡിസംബറിലെ ആയിരങ്ങളുടെ മരണത്തിനും മറ്റു കെടുതികൾക്കും കാരണമായ സുനാമി കൂടംകുളത്തും വീശിയടിച്ചിരുന്നു.
ആണവ നിലയം പ്രവർത്തിക്കാൻ തുടങ്ങിയ ശേഷം അത്തരത്തിലൊരു സുനാമിയുണ്ടായാൽ അതുകൊണ്ടുവരുന്ന വിനാശം എത്രഭീകരമായിരിക്കുമെന്ന്
കൂടംകുളത്തുകാർ ഭയപ്പെടുന്നത്‌.
ഈ ഭയം ഇല്ലായ്മ ചെയ്യാൻ യുക്തിസഹമായ മറുപടികളൊന്നും അധികൃതർക്ക്‌ നൽകാനായില്ല .
കാര്യങ്ങൾ അതീവ രഹസ്യമാക്കിവെച്ചും ചോദ്യം ചോദിക്കുന്നവരെ അവഗണിച്ചും അധികാരമുപയോഗിച്ച്‌ അടിച്ചമർത്തിയും
കാര്യങ്ങളെ നടത്തിയെടുക്കാനാണ്‌ ഭരണകൂടത്തിന്റെ ശ്രമം.

2007 ഫെബ്രുവരിയിൽ കൂടംകുളം ആണവനിലയത്തെ സംബന്ധിച്ച\ ജനങ്ങൾക്കുള്ള ആശങ്കകളും സംശയങ്ങളും പരിഹരിക്കാനായി
തിരുനെൽ വേലിയിൽ വെച്ച്‌ നടത്തിയ പൊതു തെളിവെടുപ്പ്‌ ഒരു പ്രഹസനമായി കലാശിക്കുകയായിരുന്നു.
ദീർഘദൂരം സഞ്ചരിച്ച്‌ തെളിവെടുപ്പിന്ന് വന്ന ജനങ്ങൾക്ക്‌ സംസാരിക്കുവാനുള്ള അവസരം പോലും അധികൃതർ നൽകിയില്ല.

കൂടംകുളം ആണവനിലയത്തിന്റെ ഏറ്റവുംവലിയ ഭീഷണിനേരിടുന്ന കന്യാകുമാരി , തൂത്തുക്കുടി , തിരുനെൽ വേലി ജില്ലകളിലെ മത്സ്യതൊഴിലാളികളാണ്‌
തമിഴ്‌ നാട്ടിലെ മത്സ്യബന്ധനത്തിന്റെ 70 ശതമാനവും നിർവ്വഹിക്കുന്നത്‌.
ആണവനിലയത്തിൽ നിന്നും പുറത്തു വിടുന്ന ചുടുവെള്ളം സമുദ്രജലത്തിന്റെ ഊഷ്മാവ്‌ വർദ്ധിപ്പിക്കുകയും മത്സ്യങ്ങളുടെ പ്രജനനം അസാദ്ധ്യമാക്കുകയും
അതു വഴി മത്സ്യസമ്പത്തിനേയും സ്വന്തം ഉപജീവനമാർഗ്ഗത്തേയും ഇല്ലാതാക്കുകയും ചെയ്യുമെന്ന മത്സ്യതൊഴിലാളികളുടെ ആശങ്കക്ക്‌
സ്വീകാര്യമായ ഒരു മറുപടി നൽകാൻ അധികൃതർക്കായില്ല.
റിയാക്റ്ററുകളിലെ ശീതികാരിയായി ഉപയോഗിക്കുന്ന വെള്ളം ഉയർന്ന ഊഷ്മാവിൽ സമുദ്രത്തിലേക്ക്‌ വിസർജ്ജിക്കപ്പെടാതിരിക്കുമ്പോൾ
മത്സ്യതൊഴിലാളികളുടെ ഈ ഭയം ഒട്ടും അസ്ഥാനത്തല്ല.
ലോകത്തെ ഏറ്റവും സമ്പന്നമായ സമുദ്ര ജൈവ മണ്ഢലങ്ങളിലൊന്നായ മാന്നാർ ഉൾക്കടലിലെ ജൈവസമ്പത്തിന്ന്
ആണവനിലയം വലിയൊരു ഭീഷണിയാണെന്ന വസ്തുത പരിസ്ഥിതി പ്രവർത്തകർ 1988 മുതലേ ചൂണ്ടിക്കാട്ടുന്നതാണ്‌.

ആണവനിലയം പ്രവർത്തനക്ഷമമാകുന്നതോടെ കൂടംകുളത്തേയും പരിസരപ്രദേശങ്ങളിലേയും ശുദ്ധജലശ്രോതസ്സുകൾ
കടുത്ത സമ്മർദ്ദത്തിലാവുമെന്നും പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്‌.
പ്രതിദിനം7.6 ദശലക്ഷം ലിറ്റർ വെള്ളം സമുദ്രജലത്തിൽ നിന്നും ഉപ്പ്‌ വേർതിരിച്ച്‌ ശുദ്ധമാക്കിയെടുക്കാൻ ശേഷിയുള്ള ഡീസലൈനേഷൻ പ്ലാന്റ്‌ സ്ഥാപിച്ചുട്ടുണ്ടെങ്കിലും
ആർ റിയാക്റ്ററുകളും പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞാൽ വിവിധ ആവശ്യങ്ങൾക്കായി ചുറ്റുപാടുകളിലുള്ള ശുദ്ധജലശ്രോതസ്സുകളിൽ നിന്നും വെള്ളം തിരിച്ചുവിടേണ്ടി വന്നേക്കും.

ആണവനിലയത്തിന്റെ പരിസരപ്രദേശങ്ങളിലെ ജനവാസം അംഗീകൃത വ്യവസ്തകളനുസരിച്ച്‌ പരിമിതപ്പെടുത്താൻ തീരുമാനിച്ചാൽ പതിനായിരക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കേണ്ടി വരും പ്ലാന്റിൽ നിന്നും അഞ്ചുകിലോമീറ്റർ അകലം വരുന്ന പ്രദേശം ഒരു സ്റ്ററിലൈസ്ഡ്‌ സോൺ ആയി നിലനിർത്തപ്പെടേണ്ടതാണ്‌.
അതായത്‌ ഇവിടുത്തെ ജനസംഖ്യ തീരെ കുറവായിരിക്കണമെന്നർത്ഥം.
പക്ഷെ ,സുനാമി ബാധിതരെ പുനരധിവസിപ്പിച്ചതുൾപ്പെടേ മൂന്ന് സെറ്റില്‍മന്റുകൾ കൂടംകുളം റിയാക്റ്ററിന്റെ അഞ്ചുകിലോമീറ്റർ പരിധിയിലുണ്ട്‌..
സമരം നടക്കുന്ന ഇടിന്തകരെ ഉൾപെടേയുള്ള പ്രദേശങ്ങൾ ഈ പരിധിക്കകത്താണ്‌.
പ്ലാന്റിൽ നിന്നും 16 കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന സ്ഥലത്ത്‌ പതിനായിരത്തിൽ കൂടുതൽ ജനങ്ങളുണ്ടാവാൻ പാടില്ല.
കൂടംകുളത്ത്‌ ഈ ദൂരപരിധിയിലെ ജനസംഖ്യ 70,000 ത്തിൽ അധികമാണ്‌.
പ്ലാന്റ്‌ പ്രവർത്തന മാരംഭിക്കുന്നതോടെ ഇവരിൽ അധികമുള്ളവരെ കുടിയൊഴിപ്പിക്കണമെന്ന് വന്നാൽ അത്‌ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല.

ഒരു അപകടമുണ്ടായാൽ അതിന്റെ ദുരന്തങ്ങളെ തടഞ്ഞുനിർത്താനാവില്ല എന്നതുകൊണ്ട്‌ മാത്രമല്ല കൂടംകുളം ആണവനിലയം അസ്വീകാര്യമാവുന്നത്‌.
ഏതൊരാണവ നിലയത്തിനും ബാധകമായ പൊതുവായ പോരായ്മകൾക്ക്‌ പുറമേ കൂടംകുളത്ത്‌ സ്ഥാപിച്ചിട്ടുള്ള റഷ്യൻ നിർമ്മിത റിയാക്റ്ററുകളുടെ
സവിശേഷമായ തകരാറുകൾ വേറെയുണ്ടെന്ന് വിദഗ്ദന്മാർ ചൂണ്ടിക്കാട്ടുന്നു.
ഫുക്കുഷിമ അപകടം നടന്ന സാഹചര്യത്തിൽ റഷ്യയിലെ ആണവ നിലയങ്ങളിലെ സുരക്ഷ സ്ഥിതിയേപ്പറ്റി അന്യേഷിച്ച്‌
റഷ്യൻ പ്രസിഡന്റ്‌ ദിമിത്രി മെഡ്‌വഡേവിന്ന് സമർപ്പിച്ച വിദഗ്ദസമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്‌
പ്രകൃതിക്ഷോഭം മൂലമോ മനുഷ്യരുടെ വീഴ്ചമൂലമോ ഉണ്ടാവാനിടയുള്ള അപകടങ്ങളെ നേരിടാൻ
റഷ്യൻ റിയാക്റ്ററുകൾ സജ്ജമല്ല എന്നാണ്‌.
ഫുക്കുഷിമാ റിയാക്റ്ററുകളിൽ സംഭവിച്ചതുപോലെ ഹൈഡ്രജൻ സ്ഫോടനങ്ങൾക്കുള്ള സാദ്ധ്യതകൾ റഷ്യൻ റിയാക്റ്ററുകൾക്കുണ്ടെന്നും
ഭൂചലനങ്ങളെ നേരിടാൻ പര്യാപ്തമായ സുരക്ഷാ മുൻ കരുതലുകൾ ഈ പ്ലാന്റുകൾക്കില്ലെന്നുമാണ്‌ റിപ്പോർട്ട്പറയുന്നത്‌.
ശീതീകരണ സംവിധാനത്തിൽ വരുന്ന പിഴവുകൾക്കുള്ള സാധ്യത ഇന്ത്യ ഇറക്കുമതിചെയ്യുന്ന റിയാക്റ്ററുകൾക്കും
വലിയ അപായഭീഷണിയായി നിലനിക്കുന്നുണ്ട്‌.

കൂടം കുളം ആണവനിലയം എല്ലാതരം അപായസാധ്യതകളിൽ നിന്നും വിമുക്തമാണെന്നും ചെർണോബിലോ ഫുക്കുഷിമയോ ഇവിടെ ആവർത്തിക്കുകയില്ലെന്നും
അധികൃതർ ഊന്നിപ്പറയുന്നുണ്ടെങ്കിലും ശാസ്ത്രീയമായോ യുക്തിസഹജമായോ അത്‌ സ്ഥാപിച്ചെടുക്കാനവർക്കാവില്ലതന്നെ.ഇന്ത്യൻ ആണവോർജ്ജ വകുപ്പും
ന്യൂക്ലിയർ പവർ കോർപ്പറേഷനും മുൻപ്‌ കൈകാര്യം ചെയ്തിട്ടില്ലാത്ത ഉയർന്ന സ്ഥാപിതശേഷിയുള്ള റിയാക്റ്ററുകളാണ്‌ കൂടം കുളത്ത്‌ സ്ഥാപിച്ചിട്ടുള്ളത്‌.
200-230
മെഗാവാട്ട്‌ മാത്രം സ്ഥാപിതശേഷിയുള്ള റിയാക്റ്ററുകൾ കൈകാര്യം ചെയ്ത പരിചയമുള്ള ഇന്ത്യൻ വിദഗ്ദർക്ക്‌ 1000 മെഗാവാട്ട്‌ ശേഷിയുള്ള
കൂടംകുളം റിയാക്റ്ററുകൾ എത്രകണ്ട്‌ ഫലപ്രദമായും സുരക്ഷിതമായും പ്രവർത്തിക്കാനാവുമെന്ന് ഇപ്പോൾ പറയാനാവില്ല.
ആറ്‌ റിയാക്റ്ററുകളും ഇന്ധന പുനസംസ്കരണ പ്ലാന്റും ആപത്കരമായ ആണവ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനവും
ആണവായുധ സൗകര്യങ്ങളുമൊക്കെയായി അത്യന്തം സങ്കീർണ്ണമായ വലിയൊരു സമുച്ചയം കൂടംകുളം പോലൊരു ജനസാൻസ്രമായ കടൽ തീരത്ത്‌
എങ്ങിനെ നിലനിൽക്കും എന്നത്‌ തന്നെയാണ്‌ തദ്ദേശവാസികളെ ഉത്ക്കണ്ഡപ്പെടുത്തുന്നത്‌.

എപ്പോഴും സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഒരു ആറ്റം ബോംബിന്ന് സമാനമായ ഈ ആണവനിലയത്തിന്റെ ഭീഷണി തമിഴ്‌നാട്ടിന്ന് മാത്രമല്ല
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും കൂടംകുളത്തേക്കുള്ള ദൂരം ഏതാണ്ട്‌ 100 കിലോമീറ്റർ മാത്രമാണ്‌.
കൂടം കുളത്ത്‌ നിന്നും ആണവവികിരണങ്ങൾക്കും അതോടൊപ്പമുള്ള ആപൽ സാധ്യതകൾക്കും തിരുവനന്തപുരത്തെത്താൻ
ഏതാനും മിനുട്ടുകൾ മതിയാവും എന്നർത്ഥം.

പറഞ്ഞു വരുന്നത്‌ അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌:-

ജെയ്താപ്പൂരും (മഹാരാഷ്ട്ര) ശ്രീകാകുളവും (ആന്ധ്രാ പ്രദേശ്‌) ഹരിപൂരും (ബംഗാൾ) ഉൾപ്പെടേ ആണവനിലയങ്ങൾക്കെതിരേ
ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്നിടങ്ങളിലൊക്കെ അവയെ തച്ചു തകർക്കാൻ ശ്രമിക്കുന്ന ഭരണകൂടം
കൂടംകുളം സമരത്തെ അംഗീകരിക്കുമെന്ന് വിശ്വസിക്കാനാവില്ല.
പക്ഷെ,
ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ ജനവിരുദ്ധതയേക്കുറിച്ചും അവരുടെ ആണവനയങ്ങളേപ്പറ്റിയും
കൂടുതൽ ഗൗരവമുള്ള ചർച്ചകളുണ്ടാവാനും അവക്കെതിരേ ബഹുജനങ്ങളെ ദൃഡീകരിക്കാനും
കൂടംകുളം സമരത്തിനാവും എന്നാണ്‌.   

2012, ജൂൺ 4, തിങ്കളാഴ്‌ച

സ:TP യുടെ രക്തസാക്ഷിത്വം ഉയർത്തിപ്പിടിക്കുക .

ഭരണ വർഗ്ഗ രാഷ്ട്രീയത്തിലേക്കുള്ള CPI-M-ന്റെ ജീർണ്ണതക്കും
നവ ഉദാരീകരണ-ആഗോളീകരണ നയങ്ങളുടെ നടത്തിപ്പുകാരായിട്ടുള്ള അതിന്റെ അധ:പതനത്തിനും
അതിന്റെ ഭാഗമായ കോപ്പറേറ്റ്‌ സേവയ്ക്കും പാർലമന്ററി അവസരവാദത്തിനുമെതിരേ പോരാടി
CPI-M- നിന്നും പുറത്തു വരികയും വിപ്ലവ ഇടതു പക്ഷത്ത്‌ നിലയുറപ്പിക്കുകയുമാണ്‌ സഖാവ്‌ ചന്ദ്രശേഖരനും സഖാക്കളും ചെയ്തത്‌.
എം വി രാഘവനും ഗൗരിയമ്മയും അടക്കമുള്ള ആളുകളേപ്പേലെ
ഏറ്റവുമൊടുവിൽ നെയ്യാറ്റിൻ കരയിൽ ശെൽവരാജിനെപ്പോലെ CPI-M-ൽ നിന്നും പുറത്തു വന്ന്
കോൺഗ്രസ്സ്‌ നയിക്കുന്ന വലതു പാളയത്തിലേക്ക്‌ പോകാതെ ഇടതുപക്ഷ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ഒഞ്ചിയത്തെ സഖാക്കൾ.
1969- ൽ CPI-ML- രൂപീകൃതമായപ്പോൾ അക്കാലത്തും തുടർന്നും 
അതിന്റെ പ്രവർത്തകരോടെടുത്ത അതേ സമീപനം തന്നെ
ഒഞ്ചിയത്ത്‌ സ:ചന്ദ്രശേഖരനോടും സഖാക്കളോടു മെടുക്കാൻ CPI-M- നെ തുടക്കം മുതൽ നിർബന്ധിതമാക്കിയ ഘടകവും ഇതു തന്നെയാണ്‌.
പുറത്താക്കപ്പെടുന്നവരേയും പുറത്തു പോകുന്നവരേയും വലതു പക്ഷ പാളയത്തിലേക്ക്‌ തള്ളി വിടുകയെന്ന തന്ത്രം
 മഹത്തായ ഒഞ്ചിയം സമരത്തിന്റെ പൈതൃകം പേറുന്ന ഒഞ്ചിയം സഖാക്കളുടെ കാര്യത്തിൽ ഫലപ്രദമാകാതെ വന്നതും,     
അത്‌ CPI-M- അണികളിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന്ന് കാരണമായതും
ഇത്തരമൊരു പൈശാചികമായ കൊലപാതകത്തിലേക്ക്‌ നയിച്ച ഘടകമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

സഖാവ്‌ ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ തങ്ങൾക്ക്‌ പങ്കില്ലെന്ന്
CPI-M- സംസ്ഥാന നേതൃത്വം എത്ര തന്നെ ആവർത്തിച്ച്‌ പ്രസ്താവിച്ചാലും അത്‌ വിശ്വസിക്കാത്ത അവസ്ഥയിലേക്ക്‌
കേരളത്തിലെ ജനങ്ങളും ആ പാർട്ടിയുടെ തന്നെ അണികളും എത്തിക്കഴിഞ്ഞു എന്ന അവസ്ഥയാണുള്ളത്‌.
 മാർക്ക്സിസ്റ്റ്‌ വർഗ്ഗ നിലപാടുകൾ കയ്യൊഴിഞ്ഞ്‌ ഉദ്യോഗസ്ഥ മേധാവിത്വത്തിലും കോർപ്പറേറ്റ്‌ സേവയിലും അധിഷ്ടിതമായ
മറ്റൊരു പെറ്റിബൂർഷ്വാ പാർട്ടിയായി CPI-M- അധ:പ്പതിച്ചതിന്റെ പരിണതിയാണിത്‌.
ഈയിടെ കഴിഞ്ഞ അതിന്റെ 20-ആം കോൺഗ്രസ്സ്‌ അംഗീകരിച്ച രേഖകളും അതിന്റെ ഭാഗമായി നടന്ന ചർച്ചകളും കാണിക്കുന്നത്‌
നവ ഉദാരീകരണ നയങ്ങൾ നടപ്പാക്കുന്നതിനും അതിനായി പാർലമന്ററി അധികാരവ്യവസ്ഥക്കകത്ത്‌ നീക്ക്‌ പോക്കുകൾ നടത്തുന്നതിനപ്പുറം
ഫലപ്രദമായ ഒരു ബദലും മുന്നോട്ട്‌ വെക്കാൻ CPI-M-ന്ന് കഴിയില്ലെന്നതാണ്‌.
കഴിഞ്ഞ നിരവധി വർഷങ്ങളായി തുടരുന്ന ഈ പ്രവണതയുടെ ഫലമായി സോവിയറ്റ്‌ യൂണിയനിലും പിന്നീട്‌ ചൈനയിലും സംഭവിച്ചതുപോലെ
 മാർക്ക്സിസ്റ്റ്‌ നിലപാടുകൾ കൈമോശം വന്ന ഊഹമൂലധന-കോർപ്പറേറ്റ്‌-ഭൂമാഫിയാ താൽപര്യങ്ങൾ സേവിക്കുന്ന
ഒരു ഉദ്യോഗസ്ഥ മേധാവിത്വ പാർട്ടിയായിCPI-M- മാറിക്കഴിഞ്ഞു.
CPI-M- ഉൾപ്പെട്ടതും കഴിഞ്ഞ രണ്ട്‌ ദശാബ്ദത്തിലേറെയായി കണ്ണൂരിൽ തുടരുന്നതുമായ
കൊലപാതക രാഷ്ട്രീയ പരമ്പര ഈ പശ്ചാത്തലത്തിലാണ്‌ വിലയിരുത്തപ്പെടേണ്ടത്‌
പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായി എതിരാളികളെ നേരിടാനുള്ള ആർജ്ജവം നഷ്ടമാകുന്നതിന്റെ തെളിവാണ്‌
ഇപ്രകാരം ഭരണവർഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗമായ കൊലപാതക രാഷ്ട്രീയം സ്വീകരിക്കുന്നതിന്ന്CPI-M-നെപ്രേരിപ്പിക്കുന്നത്‌.
മാർക്ക്സിസ്റ്റ്‌ വർഗ്ഗ രാഷ്ട്രീയം നഷ്ടമാകുകയും ഉദ്യോഗസ്ഥ മേധാവിത്വ സംഘടനാശൈലി തുടരുകയും ചെയ്യുന്നിടത്തോളം
ഈ ദുഷ്‌പ്രവണത കൂടുതൽ കൂടുതൽ ശക്തിപ്പെടുകയാണ്‌ ചെയ്യുക.

ലോക സഭയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തുകൊണ്ട്‌ ഒന്നാം യുപിഎ സർക്കാറിനെ താങ്ങിനിർത്തിയതു മുതലുള്ള CPI-M ന്റെ രാഷ്ട്രീയ ജീർണ്ണത കുത്തനെയായിരുന്നു.
ഭരണ വർഗ്ഗ പാർട്ടികൾ ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളുമായി മത്സരിച്ചുകൊണ്ട്‌ നവ ഉദാരീകരണനയങ്ങൾ
ബംഗാളിലും കേരളത്തിലും തീവ്രമാക്കിയതിന്നിടയിൽ
നിലവിലുള്ള വ്യവസ്ഥയിൽ മർദ്ദിത ജനവിഭാഗങ്ങൾക്ക്‌ ലഭ്യമാകുന്ന ക്ഷേമപദ്ധതികൾ എത്തിച്ചുകൊടുക്കാൻ പോലും CPI-M- നയിക്കുന്ന സർക്കാറുകൾ താൽപര്യം കാട്ടിയില്ല.
എന്നു മാത്രമല്ല
സിംഗൂരിലും നന്ദിഗ്രാമിലും പ്രകടമായതു പോലെ കോർപ്പറേറ്റ്‌ വൽക്കരണത്തിന്റെ പേരിൽ
ജനങ്ങൾ ഏറ്റവുമതികം അടിച്ചമർത്തപ്പെടുന്നതും കുടിയൊഴിപ്പിക്കുന്നതുമായ സംസ്ഥാനങ്ങളിലൊന്നായി.
34 വർഷം തുടർച്ചയായിCPI-M-ഭരിച്ച ബംഗാൾ ഏറ്റവുമതികം ജനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ പാലായനം ചെയ്യുന്ന പ്രദേശങ്ങളിലൊന്നായി മാറി.
കേരളത്തിലും ബംഗാളിലും മറ്റും നവ ഉദാരീകരണ-ആഗോളീകരണ നയങ്ങൾക്ക്ബദലില്ല എന്ന് CPI-M-നേതൃത്വം പരസ്യനിലപാടെടുക്കുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങൾ നീങ്ങി.
ഭരണ വർഗ്ഗങ്ങൾക്കും കോർപ്പറേറ്റ്‌ മൂലധനമാഫിയകൾക്കും വിടുപണിചെയ്യുന്ന 
രാഷ്ട്രീയ ജീർണ്ണതയുടെ അഭിവാജ്യഘടകമാണ്‌ ക്വട്ടേഷൻസംഘങ്ങളെ ഉപയോഗിച്ചുള്ള കൊലപാതകരാഷ്ട്രീയത്തിലേക്കുള്ള CPI-ന്റ  അധ:പതനം.
നേതൃത്വത്തിന്റെ തെറ്റായ നിലപാടുകൾക്കെതിരേ കലാപം ചെയ്ത്‌ പുറത്തുപോകുന്നവർക്കൊപ്പം
പാർട്ടിവിട്ട്‌ കൂടുതൽപേർ ശരിയായ ഇടതുപക്ഷ നിലപാടിലേക്ക്‌ പോകാനുള്ള സാദ്ധ്യതകൾ വർദ്ധിച്ചു വരുന്ന വർത്തമാന സാഹചര്യത്തിൽ വേണം
സഖാവ്‌ ചന്ദ്രശേഖരന്റെ കൊലപാതകത്തെ നോക്കികാണാൻ.
CPI-M-ന്റെ ഈ അസഹിഷ്ണതക്കും ഫാസിസ്റ്റ്‌ പ്രവണതക്കുമെതിരേ പുരോഗമന ജനാധിപത്യശക്തികൾ ശക്തമായി രംഗത്തു വരേണ്ടതുണ്ട്‌

 ഇപ്രകാരം CPI-M- തുറന്നു കാട്ടപ്പെടുകയും സ്വന്തം അണികളോട്‌ പോലും വിശദീകരിക്കാനാകാതെ ഒറ്റപ്പെടുകയും ചെയ്യുന്ന സന്ദർഭം വിദഗ്ദമായി ഉപയോഗപ്പെടുത്തി
കോൺഗ്രസ്സ്‌ നേത്രത്വത്തിൽ എല്ലാ ഭരണ വർഗ്ഗ പാർട്ടികളും കോർപ്പറേറ്റ്‌-കുത്തക മാധ്യമങ്ങളും അറിയപ്പെടുന്ന കമ്യൂണിസ്റ്റ്‌ വിരുദ്ധ ബുദ്ധിജീവികളെ മുന്നിൽ നിർത്തി
അങ്ങേയറ്റം വിഷലിപ്തമായ ഒരു കമ്യൂണിസ്റ്റ്‌ വിരുദ്ധകാമ്പയിനാണ്‌ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്‌.
മുതലാളിത്ത പാതയിലേക്ക്‌ ജീർണ്ണിച്ചതിന്റെ തുടർച്ചയായി സോവിയറ്റ്‌ യൂണിയൻ തകർന്നപ്പോൾ കമ്യൂണിസവും വർഗ്ഗ സമരവും തൊഴിലാളി വർഗ്ഗ പ്രത്യശാസ്ത്രവുമെല്ലാം അസ്തമിച്ചുവേന്ന് സാമ്രാജ്യത്വ കേന്ദ്രങ്ങളും പിന്തിരിപ്പന്മാരും കൊണ്ടുപിടിച്ചു നടത്തിയ കുപ്രചരണത്തെ അനുസ്മരിക്കുന്ന തരത്തിലാണ്‌ ഇപ്പോഴിത്‌ നടക്കുന്നത്‌
കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പേരും കൊടിയും ഉപയോഗിക്കുന്നതൊഴിച്ചാൽ അടിസ്ഥാന നിലപാടുകളിൽ വ്യവസ്ഥാപിത പക്ഷത്ത്‌ നിലയുറപ്പിച്ചു കഴിഞ്ഞCPI-M-നെ കമ്യൂണിസ്റ്റ്‌ പാർട്ടിയായി ചിത്രീകരിച്ച്‌ കമ്യൂണിസത്തെ താറടിക്കാനുള്ള ഈ നീക്കം വിപ്ലശക്തികൾ തിരിച്ചറിയേണ്ടതുണ്ട്‌.
സോവിയറ്റ്‌ യൂണിയൻ തകർന്നതും ചൈന മുതലാളിത്ത-സാമ്രാജ്യത്വ രാജ്യമായി പരിവർത്തിച്ചതും സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള കടന്നുകയറ്റം കൊണ്ടായിരുന്നില്ലെന്നും
മറിച്ച്‌ സോഷ്യലിസം നടപ്പാക്കുന്നതിലുണ്ടായ ദൗർബല്യങ്ങളും
രണ്ടാം ലോകമഹായുദ്ധാനന്തരമുണ്ടായ പുത്തൻ കൊളോണിയൽ വ്യവസ്ഥയേയും മൂലധനത്തിന്റെ ചലനക്രമങ്ങളേയും മനസ്സിലാക്കുന്നതിലുണ്ടായ
പ്രത്യായശാസ്ത്ര പരിമിതികളുമാണെന്ന് വിലയിരുത്താൻ കഴിയുന്ന മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്കൾക്ക്‌ മാത്രമേ
ഈ കമ്യൂണിസ്റ്റ്‌ വിരുദ്ധ കാമ്പയിനെ ഫലപ്രദമായി ചെറുക്കാനാകൂ.
CPI-M-ന്റെ ക്രിമിനൽ വൽക്കരണത്തേയും ജീർണ്ണതയേയും ചൂണ്ടിക്കാട്ടി കമ്യൂണിസ്റ്റ്‌ വിരുദ്ധകാമ്പയിനും സ്നേഹസന്ദേശ യാത്രകൾക്കും ഇറങ്ങിത്തിരിച്ചിരിക്കുന്ന
 UDF- ഭരണത്തിന്റെ ലക്ഷ്യം അതിന്റെ മറവിൽ കേരളത്തിൽ പുത്തൻ അധിനിവേശവും കോർപ്പറേറ്റ്‌ വൽക്കരണവും സർവ്വത്ര അഴിമതിയും വർഗ്ഗീയ വൽക്കരണവും
മാഫിയാ വൽക്കരണവും ശക്തിപ്പെടുത്തലാണ്‌.
അടിയന്തിരാവസ്ഥയിലൂടേയും സിഖ്‌ വംശഹത്യയിലൂടേയും എണ്ണമറ്റ വർഗ്ഗീയകലാപങ്ങൾക്ക്‌ നേതൃത്വം നൽകുന്നതിലൂടേയും
കോപ്പരേറ്റ് മൂലധനത്തിനു വേണ്ടി ജനങ്ങളെ അടിച്ചമർത്തുന്നതിന്റേയും രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നതിലൂടേയും
എല്ലാവിധ അധോലോക-അവിശുദ്ധ ബാന്ധവങ്ങളിലൂടേയും എണ്ണിയാലൊടുങ്ങാത്ത കൂട്ടക്കൊലകൾക്ക്‌ നേതൃത്വം നൽകിപോന്നിട്ടുള്ള കോൺഗ്രസ്സിന്റെ
സ്നേഹ സന്ദേശ യാത്ര മനം പുരട്ടലുണ്ടാക്കുന്നതാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

 പറഞ്ഞു വരുന്നത്‌ ,അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌ :-

സഖാവ്‌ ചന്ദ്രശേഖരന്റെ കൊല പാതകത്തെ തുടർന്ന് CPI-M- സംസ്ഥാനനേതൃത്വം നടത്തിയ പ്രസ്ഥാവന
ഡാങ്കേയിസ്റ്റ്‌ നിലപാടാണെന്ന് സഖാവ്‌ വി എസ്സ്‌ അച്ചുതാനന്ദൻ പറയുമ്പോൾ,
32 പേർ ഇറങ്ങി പോന്നിട്ട്‌ CPI-M എന്ന് പേരു നൽകി 10 ലക്ഷമായി വളർന്ന് വികസിക്കുകയും ചെയ്ത തന്റെ പാർട്ടി ഈ ഡാങ്കേയിസ്റ്റ്‌ സമീപനം-
വാക്കിൽ സോഷ്യലിസം പറയുകയും പ്രയോഗത്തിൽ ഭരണ വർഗ്ഗ രാഷ്ട്രീയവും നവ ഉദാരീകരണ നയങ്ങളും നടപ്പാക്കുന്ന - ഒരു സോഷ്യൽ ഡമോക്രാറ്റിക്ക്‌ പാർട്ടിയായി
CPI-M-നെ എപ്രകാരം അധപ്പതിപ്പിച്ചു എന്നും കൂടി വിശദീകരിക്കാൻ സ:വി എസ്സിന്ന് ബാദ്ധ്യതയുണ്ട്‌.
ഏതെങ്കിലും വ്യക്തികളുടെ അപഭ്രംശത്തിന്റെ പ്രശ്നം മാത്രമാക്കി ചുരുക്കി കാണാതെ താനുൾപ്പെടേയുള്ളവർ പിന്തുടർന്ന,
രൂപം നൽകിയ CPI-Mന്റെ പ്രത്യായശാസ്ത്ര- രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ടതാണെന്ന തിരിച്ചറിവ്‌ ഉണ്ടാകണം.

സഖാവ്‌ ചന്ദ്രശേഖരന്റ  രക്ത സാക്ഷിത്വം അർത്ഥവത്താകുന്നത്‌,
തൊഴിലാളികളും കർഷകരുമടങ്ങുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേയും,
സ്ത്രീകളും ദളിതരും ആദിവാസികളടക്കമുള്ള മർദ്ദിതവിഭാഗങ്ങളുടേയും താൽപര്യങ്ങളെ കയ്യോഴിഞ്ഞ്‌ ഭരണ പക്ഷത്തേക്ക്‌ ചുവട്‌ മാറ്റം നടത്തിയ
  CPI-M  ന്റെ ക്രിമിനൽ വൽക്കരണത്തേയും കൊലപാതകരാഷ്ട്രീയത്തേയും അപലപിക്കുന്നതോടൊപ്പം
അതിന്റെ മറവിൽ ശക്തിപ്പെടുന്ന കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രചരണങ്ങൾക്കെതിരേ ജാഗ്രത പുലർത്തുമ്പോഴുമാണെന്നുള്ളതുമാണ്‌.

2012, മേയ് 1, ചൊവ്വാഴ്ച

മെയ്‌ ദിന ചിന്തകള്‍


 ആഗോള വൽക്കരണ നയങ്ങൾ നടപ്പാക്കി മുന്നേറുന്ന  സാമ്രാജ്യത്വ വ്യവസ്ഥ
അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ,അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ്‌
 ഈ വർഷത്തെ മെയ്‌ ദിനം നാം ആചരിക്കുന്നത്‌.
അമേരിക്ക ഉൾപ്പെടേ നിരവധി രാജ്യങ്ങളിൽ സാമ്രാജ്യത്വ മൂലധനശക്തികൾക്കെതിരായി തൊഴിലാളിവർഗ്ഗം
ഉജ്ജ്വലമായ പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകുകയുണ്ടായി.
അറേബ്യൻ രാജ്യങ്ങളിലും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ
ലോകമെമ്പാടും 'ജാസ്മിൻ വിപ്ലവം' എന്നപേരിൽ പ്രകമ്പനം കൊണ്ടു.
അമേരിക്കൻ സിരാകേന്ദ്രമായ ' വാൾസ്സ്ട്രീറ്റ്‌ 'പിടിച്ചെടുക്കൽ സമരം സംഘടിപ്പിച്ചുകൊണ്ട്‌
തൊഴിലാളി വർഗ്ഗം മുതലാളിത്തത്തിന്നെതിരേ യുദ്ധ പ്രഖ്യാപനം നടത്തി.
സാമ്രാജ്യത്വ ആഗോളവൽക്കരണം ലോകജനതയുടെ 99 ശതമാനം വരുന്ന ജനങ്ങളെ കൊള്ളയടിക്കാനും
ഒരു ശതമാനം വരുന്ന കോടീശ്വരന്മാർക്ക്‌ ശതകോടീശ്വരന്മാരാകുന്നതിനും വേണ്ടിയുള്ളതായതിനാൽ
ആഗോളീകരണ പ്രക്രിയ അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു.
യൂറോപ്യൻ രാജ്യങ്ങളിലൊട്ടാകെ സമാനമായ പ്രക്ഷോഭങ്ങൾ നിലവിലുണ്ടായിരുന്ന സർക്കാറുകളെ
അട്ടിമറിക്കുന്ന തരത്തിലേക്ക്‌ വികസിച്ചു.
അതേസമയം,
തൊഴിലാളി വർഗ്ഗത്തിന്റെ മുൻകൈയ്യിൽ നടക്കേണ്ട സമരങ്ങൾക്ക്‌
രാഷ്ട്രീയ പ്രത്യായശാസ്ത്രദിശ നൽകുന്ന പ്രവർത്തനങ്ങൾ വികസിക്കാതിരുന്നതു മൂലം
സർക്കാറുകൾ രാജിവെക്കാൻ നിർബന്ധിതമായ രാജ്യങ്ങളിൽ പോലും തൊഴിലാളി വർഗ്ഗ സർക്കാറുകൾ സ്ഥാപിതമായില്ല.
എങ്കിലും ലോകമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങൾ മുതലാളിത്ത കേന്ദ്രങ്ങളെ അക്ഷരാർത്ഥത്തിൽ പിടിച്ചു കുലുക്കുകയാണ്‌.
 ഇരുപത്തൊന്നാം നൂറ്റാണ്ട്‌ സാമ്രാജ്യത്വ മൂലധനശക്തികൾക്കെതിരായ
പോരാട്ടത്തിന്റെ നൂറ്റാണ്ടായിരിക്കുമെന്ന് ആവർത്തിച്ച്‌ ഉറപ്പിക്കുന്നതാണ്‌ ലോകസാഹചര്യം.

നമുക്കറിയാം,നമ്മളോർക്കുന്നു,
90കളിൽ തുടക്കമിട്ട ആഗോളീകരണ നയങ്ങൾ പ്രചരിപ്പിച്ചിരുന്നത്‌
സോഷ്യലിസ്റ്റ്‌ ആശയങ്ങളുടെ കാലം അസ്തമിച്ചിരിക്കുന്നു
മുതലാളിത്ത ജനാധിപത്യത്തിന്റെ നവലോകക്രമത്തിന്ന് തുടക്കം കുറിച്ചിരിക്കുന്നു എന്നും
വ്യവസായികളെ അഭിവൃദ്ധിപ്പെടുത്തിയാലേ രാജ്യം അഭിവൃദ്ധിപ്പെടുകയുള്ളൂ എന്നും ആയിരുന്നു.
അങ്ങിനെ വികസനത്തിന്റെ പരിപ്രേക്ഷ്യം തന്നെ ഈ നിലപാടിലേക്ക്‌ മാറ്റിമറിച്ചു.
എന്നാൽ ഇന്ന് അമേരിക്കൻ ഏകധ്രുവലോകത്തിന്റെ ചൂഷണാധിഷ്ടിതവും ഹിംസാത്മകവുമായ വിപണി സംസ്കാരം
മനുഷ്യവംശത്തിന്റെ നിലനിൽപിന്ന് തന്നെ ഭീഷണിയാണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞ തൊഴിലാളി വർഗ്ഗം
ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്‌.

ലോകമെമ്പാടുമുള്ള ബൂർഷ്വാ ഭരണ കൂടങ്ങൾ മുന്‍ കാലത്തെ ക്ഷേമ നടപടികളെല്ലം നിഷ്കരുണം വെട്ടിക്കുറച്ചു.
പ്രോവിഡന്റ്‌ ഫണ്ട്‌,ഇഎസ്സ്‌ഐ തുടങ്ങിയ സാമൂഹ്യ സുരക്ഷാ നടപടികൾ ഫാക്റ്ററി മാനേജ്‌മന്റുകൾ എടുത്തുകളഞ്ഞു.
മിനിമം വേതന നിരക്കുതന്നെ വെട്ടിക്കുറച്ചു.
കുടുംബ ഇൻഷൂറൻസ്‌, അപകട ഇൻഷൂറൻസ്‌ തുടങ്ങിയ സാമൂഹ്യ ക്ഷേമ പദ്ധതികൾ
തൊഴിലാളികളുടെ തന്നെ സംഭാവനകളിലൂന്നി സ്വകാര്യ കുത്തകകൾ
ഏറ്റെടുത്തു നടത്തുന്ന പങ്കാളിത്ത പദ്ധതികളായി മാറിക്കൊണ്ടിരിക്കുന്നു.

91-ൽ ആഗോളീകരണത്തിന്ന് തുടക്കം കുറിച്ച ഇന്ത്യയിൽ കോർപ്പറേറ്റ്‌ മൂലധനശക്തികൾക്ക്‌ ആധിപത്യം സ്ഥാപിക്കുന്നതിന്ന്
ഇന്ത്യാ ഗവൺമന്റ്‌ അടിസ്ഥാന സാഹചര്യമൊരുക്കികൊടുത്തു.
വിദേശ നാണ്യ നിയന്ത്രണ നിയമം,കുത്തക നിയന്ത്രണ നിയമം എന്നീ നിയമങ്ങൾ
90കളുടെ തുടക്കത്തിൽ പിൻ വലിച്ച കേന്ദ്രഗവൺമന്റിന്റെ ചുവടു പിടിച്ച്‌
പിന്നീട്‌ അധികാരത്തിൽ വന്ന ഗവൺമന്റുകൾ 49 ശതമാനത്തിൽ പരിമിതപ്പെടുത്തിയിരുന്ന
വിദേശമൂലധന പരിധിതന്നെ ഒഴിവാക്കി വിദേശശക്തികളുടെ പൂർണ്ണ നിയന്ത്രണത്തിലാക്കുന്നതിന്ന് സാഹചര്യ മൊരുക്കി.
ഓഹരി വിൽപന വഴി മൂലധന സമാഹരണം നടത്തുന്ന കേന്ദ്രസർക്കാർ തൊഴിലാളികളുടെ എണ്ണം വെട്ടിച്ചുരുക്കുകയും
വിആർഎസ്സിന്ന് പകരം സിഅർഎസ്‌ നടപ്പാക്കി തൊഴിൽ നിരോധനം പ്രാബല്യത്തിലാക്കി.
അദ്ധ്വാനഭാരം പതിന്മടങ്ങ്‌ വർദ്ധിച്ചു.
തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നതിനൊപ്പം
തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങളും ട്രേഡ്യൂണിയൻ അവകാശങ്ങളും
ചിട്ടയായി കവർന്നെടുക്കുന്നതിലാണ്‌ ഭരണകൂടങ്ങൾ  ഇന്നേർപ്പെട്ടിരിക്കുന്നത്‌.
നേരിട്ടുള്ള നിയമ നിർമ്മാണങ്ങളിലൂടേയും തൊഴിലാളികളുടെ അവകാശങ്ങൾക്കെതിരേ
വിധി പ്രസ്താവിക്കുന്ന കോടതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടുമാണ്‌ ഇത്‌ സാധ്യമാക്കുന്നത്‌.

ചുരുക്കി പറഞ്ഞാൽ
ഒരു നൂറ്റാണ്ടുകാലത്തെ സുദീർഘമായ പോരാട്ടങ്ങളിലൂടെ സംഘടിത തൊഴിലാളി വർഗ്ഗം നേടിയെടുത്ത
തൊഴിൽ അവകാശങ്ങൾ,ആഗോളീകരണ പ്രക്രിയയോടെ ഗുരുതരമായ വെല്ലുവിളികൾ നേരിടുന്നു.
2005-ലെ തൊഴിൽ നിയമ ബേദഗതി വ്യവസായ തൊഴിൽ തർക്ക നിയമം അപ്രസക്തമാക്കി.
 ഇന്ത്യയിലെ 6ശതമാനം വരുന്ന സഘടിത തൊഴിൽ മേഖലയിലേക്ക്‌
കോണ്ട്രാക്റ്റ്‌ ലേബർ സമ്പ്രദായം ,ഔട്ട്സോഴ്സിംഗ്‌ എന്നിവ വ്യാപിപ്പിക്കുക വഴി
തൊഴിൽ സുരക്ഷിതത്വം ഘട്ടം ഘട്ടമായി അവസാനിപ്പിച്ചുകൊണ്ടിരിക്കുന്നു.
സംഘടിത വ്യവസായം അടച്ചു പൂട്ടിയും വികേന്ദ്രീകരിച്ചും അസംഘടിത മേഖലയായി പരിവർത്തിപ്പിക്കുന്നു.

ഫൈനാൻസ്‌ മൂലധനത്തിന്റെ കടന്നുകയറ്റം അദ്ധ്വാനവും മൂലധനവും തമ്മിലുള്ള വൈരുദ്ധ്യത്തെ രൂക്ഷമാക്കിയിരിക്കുന്നു.
ലോകത്ത്‌ സോഷ്യലിസ്റ്റ്‌ ചേരിയും സോഷ്യലിസത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളും ശക്തമായിരുന്ന സന്ദർഭത്തിലാണ്‌
മുതലാളിത്ത രാജ്യങ്ങളിലേയും കോളനിരാജ്യങ്ങളിലേയും തൊഴിലാളികൾക്ക്‌
മെച്ചപ്പെട്ട കൂലിയും സേവന വേതന വ്യവസ്ഥകളും നിലനിന്നിരുന്നത്‌.
മുതലാളിത്ത ആശയങ്ങളെ പ്രതിരോധിച്ച്‌ വർഗ്ഗ സമരത്തിന്റേയും സോഷ്യലിസത്തിന്റേയും
തൊഴിലാളി വർഗ്ഗ രാഷ്ട്രീയ താൽപര്യത്തിന്റേയും ആശയങ്ങളെ സമൂഹത്തിൽ പ്രചരിപ്പിക്കുക
തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളുടെ മുഖ്യകടമായി ഏറ്റെടുക്കേണ്ടതുണ്ട്‌.

നവലിബറൽ നയങ്ങളുടെ മൂന്നാം തലമുറ പരിഷ്കാരങ്ങളുമായി മുന്നോട്ടു പോകുന്ന മന്മോഹൻ സർക്കാർ
വ്യവസ്ഥാപിത ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പരോക്ഷ പിന്തുണയോടെ
കോർപ്പറേറ്റുകൾക്ക്‌ സർവ്വ്വതന്ത്ര സ്വാതന്ത്ര്യം നൽകുന്ന സാഹചര്യത്തിൽ
സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്‌.
ഇടത്പക്ഷപാർട്ടികളുടെ അധികാര പങ്കാളിത്തം
ആഗോളീകരണ നയങ്ങൾക്കെതിരായ പോരാട്ടങ്ങളെ ദുർബ്ബലപ്പെടുത്തുകയും ജീർണ്ണിപ്പിക്കുകയും ചെയ്തു.
തൊഴിലാളി വർഗ്ഗ രാഷ്ട്രീയാധികാരത്തിന്റേയും
സോഷ്യലിസത്തിന്റേയും ലക്ഷ്യങ്ങളും മുദ്രാവാഖ്യങ്ങളുമുപേക്ഷിച്ച്‌
പരിഷ്കരണവാദ-സാമ്പത്തികമാത്രവാദ ആവശ്യങ്ങൾക്കു വേണ്ടിയുള്ള സമരങ്ങളിലേക്ക്‌ മാത്രമായിച്ചുരുങ്ങിയ
പരിഷ്കരണവാദ ട്രേഡ്യൂണിയൻപ്രസ്ഥാനങ്ങൾക്ക്‌
 ഇപ്പോൾ സാമ്പത്തികമാത്ര ലക്ഷ്യങ്ങൾപോലും സംരക്ഷിക്കാൻ കഴിയാതായിരിക്കുന്നു.
അതേസമയം
ഇത്തരം സംഘടനകളിലുള്ള വിശ്വാസം നഷ്ടപ്പെട്ട തൊഴിലാളി വർഗ്ഗം
പുതിയ സമരങ്ങൾക്ക്‌ രൂപം നൽകുകയും പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകുകയും ചെയ്യുന്നു.
സമീപകാലത്ത്‌ ഇന്ത്യയിലെ നഴ്സിംഗ്‌ മേഖലയിൽ ഉയർന്നു വന്ന സമരം
ഇതിന്ന് തെളിവായി നിലനിൽക്കുന്നു.

ഏറ്റവും അപകടകരമായ മറ്റൊരു പ്രവണതവർഗ്ഗ വൈരുദ്ധ്യങ്ങളെ
വർഗ്ഗീയ,വംശീയ വൈരുദ്ധ്യങ്ങളായി വ്യതിചലിപ്പിച്ച്‌ വർഗ്ഗ സമരത്തെ
വർഗ്ഗീയ കലാപങ്ങളാക്കി മാറ്റാനുള്ള ഭരണവർഗ്ഗ നീക്കങ്ങളാണ്‌.
ഭരണ വർഗ്ഗങ്ങളുടെ ഈ വൃത്തികെട്ട തന്ത്രം തിരിച്ചറിയാനും
മതപരവും ജാതിപരവുമായ എല്ലാ വിഭജനങ്ങളേയും മറികടന്ന് വർഗ്ഗപരമായി ഐക്യപ്പെടാനും
ഈ മെയ്ദിനത്തിൽ നമ്മൾ മുന്നോട്ട്‌ വരേണ്ടതുണ്ട്‌.

ഈ സന്ദർഭംതൊഴിലാളി വർഗ്ഗത്തെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളികളുടേതാണ്‌
അതോടൊപ്പം തൊഴിലാളികൾക്കിടയിൽ വിപ്ലവകരമായ മുന്നേറ്റങ്ങൾക്കുള്ള
ഏറ്റവും അനുകൂലമായ അവസരവുമാണിതെന്ന് തിരിച്ചറിഞ്ഞു
ഈ അവസരം ഏറ്റെടുത്ത്‌ നമുക്ക്‌ മുന്നേറാം
വിപ്ലവാഭിദ്യങ്ങൾ,

2012, മാർച്ച് 9, വെള്ളിയാഴ്‌ച

സദാചാരത്തെക്കുറിച്ച്‌.


നാം സദാചാരത്തിന്റെ അഥവാ സന്മാര്‍ഗ്ഗത്തിന്റെ കാര്യമൊന്നു നോക്കാം.ബഹുജനാഭിപ്രായം മുഖേനയും സമുദായത്തില്‍ രൂഢമൂലമായിട്ടുള്ള പാരമ്പ്യര്യങ്ങളും ശീലങ്ങളും ആചാരങ്ങളും മുഖേനയും അടിച്ചേല്‍പ്പിക്കപ്പെടുന്ന വിവിധങ്ങളായ പെരുമാറ്റതത്വങ്ങളുടെ സാകല്യമായാണല്ലോ ഇതുകൊണ്ട്‌ വിവക്ഷിക്കുന്നത്‌.
മനുഷ്യന്റെ പെരുമാറ്റത്തിനാകെ നിദാനമായിട്ടുള്ള ഈ തത്വങ്ങള്‍ക്ക്‌ എത്ര വമ്പിച്ച പ്രാധാന്യമാണ്‌ കല്‍പിക്കപ്പെടുന്നതെന്ന് സ്വാനുഭവത്തില്‍ നിന്നു തന്നെ ഏതൊരാള്‍ക്കും അറിവുണ്ടായിരിക്കും ചിലപ്രവൃത്തികള്‍ നല്ലതെന്നും മറ്റു ചിലത്‌ ചീത്ത യെന്നും നാം തരം തിരിക്കാറുണ്ടല്ലോ.ഒരു തരം പെരുമാറ്റം നന്മനിറഞ്ഞതോ അഭിലഷണീയമോ നാം കണക്കാക്കുമ്പോള്‍ മറ്റൊരുതരം പെരുമാറ്റം തിന്മനിറഞ്ഞതും അനഭിലഷണീയവുമാണെന്ന് നാം കരുതുന്നു.

സ്നേഹിതന്മാരെ കാണുമ്പോള്‍ അഭിവാദനം ചെയ്യണമെന്ന് അനുശാസിക്കുന്ന ഒരു നിയമവുമില്ല.അങ്ങിനെ ചെയ്യാത്തതുകൊണ്ട്‌ ആരും നമ്മെ ശിക്ഷിക്കുകയുമില്ല.അമാന്യമായ സദ്പെരുമാറ്റമില്ലാത്തതോ വിനയശീലമില്ലാത്തതോ അയവില്ലാത്തതോ ഒന്നും ശിക്ഷാര്‍ഹങ്ങളായ കുറ്റങ്ങളല്ല. എങ്കിലും ഏതാണ്ട്‌ എല്ലാവരും കഴിയുന്നത്ര മര്യാദയോടും അനുനയപൂര്‍വ്വവും അനുഭാവപൂര്‍വ്വവും പെരുമാറാന്‍ ശ്രമിക്കുന്നുണ്ട്‌.

മര്യാദകെട്ടവനെന്നോ അഹങ്കാരിയെന്നോ മറ്റാളുകളെക്കൊണ്ട്‌ പറയിക്കുന്നതിലോ  ജനങ്ങളുടെ അഹിതത്തിന്ന് പാത്രമാകുന്നതിലോ ആര്‍ക്കും ഒരു രസവും കാണില്ല. അതുകൊണ്ട്‌ പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പെരുമാറ്റങ്ങള്‍ക്കോ സദാചാരനിയമങ്ങള്‍ക്കോ അനുരോധമായി ജീവിക്കാന്‍,അതല്ലെങ്കില്‍ കുറഞ്ഞപക്ഷം അങ്ങിനെയൊരു പ്രതീതിജനിപ്പിക്കാന്‍,ആളുകള്‍ ശ്രമിക്കുന്നത്‌.

സദാചാരബോധം സാമൂഹ്യബോധത്തിന്റെ ഏറ്റവും പഴക്കമേറിയ രൂപമാണ്‌. പ്രാകൃതസമുദായത്തില്‍ മതത്തേയും കലയേയും കാള്‍ മുമ്പുതന്നെ
ഇതാവിര്‍ഭവിച്ചിരുന്നു.
ഇപ്പറഞ്ഞവ രണ്ടും തന്നേയും സാമൂഹ്യബോധത്തിന്റെ വളരെ പഴക്കമുള്ള രൂപങ്ങളാണ്‌.സദാചാരബോധം ആദ്യത്തെ മാനവസമുദായത്തോടൊപ്പം രൂപംകൊണ്ടതാണെന്ന് പറയുന്നതില്‍ തെറ്റില്ല. അത്‌ വ്യക്തവുമാണ്‌;കാരണം,ഒരു സദാചാരവ്യവസ്ഥ ഇല്ലാത്ത ഒരു സമുദായത്തിനും,അതെത്രചെറുതാണെങ്കില്‍ പോലും നിലനില്‍ക്കാനാവില്ല.പ്രാകൃതമായ ഒരു സദാചാരവ്യവസ്ഥയെങ്കിലുമില്ലാത്ത ഒരു ജനവിഭാഗത്തേയും ഇതുവരെ ചരിത്രത്തില്‍ കണ്ടെത്തിയിട്ടില്ലെങ്കില്‍ അതിന്ന് കാരണവുമിതാണ്‌.

സ്വന്തമായ തത്വചിന്തയും ശാസ്ത്രവും നിയമസംഹിതയും കലയും ഒന്നുമില്ലാത്ത ജനവിഭാഗങ്ങള്‍ ജീവിച്ചിരുന്നുവെന്നതിന്ന് തെളിവുകളുണ്ട്‌.ചിലര്‍ക്ക്‌ മതം ഉണ്ടായിരുന്നോ ഇല്ലയോ എന്നതും തര്‍ക്കവിഷയമാണ്‌.എന്നാല്‍ ഓരോ ജനവിഭാഗത്തിനും തനതായ ഒരു സദാചാരബോധം ഉണ്ടായിരുന്നു വെന്നതില്‍ ആര്‍ക്കും സംശയമില്ല.

പണ്ടുതന്നെ ചരിത്രകാരന്മാരുടേയും പ്രത്യായശാസ്ത്രജ്ഞരുടേയും ശ്രദ്ധയെ ആകര്‍ഷിച്ചിട്ടുള്ള ഒരു സംഗതിയാണിത്‌.സദാചാരബോധം എവിടെനിന്നുണ്ടായെന്ന സംഗതി വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ ചിലര്‍ അത്‌ ദൈവികമാണെന്ന്,അല്ലെങ്കില്‍ ഏതെങ്കിലും ദിവ്യശക്തികളില്‍നിന്നുടലെടുത്തിട്ടുള്ളതാണെന്ന് പറഞ്ഞിരുന്നുവെന്ന് മാത്രം. ഈ സദാചാരബോധം മാറ്റമില്ലാത്തതും ആളുകളുടെ ജീവിതത്തിന്റെ ഭൗതികസാഹചര്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് ഇക്കൂട്ടര്‍ വാദിക്കുകയും ചെയ്തിരുന്നു.

പക്ഷെ,സദാചാരങ്ങളുടേയും തത്വങ്ങളുടേയും ചരിത്രം പരിശോധിച്ചാല്‍ ജീവിതസാഹചര്യങ്ങള്‍ക്കൊപ്പം സദാചാരബോധങ്ങളും മാറുന്നതായി നമുക്കു കാണാന്‍ കഴിയും അവ ഉല്‍പാദനശക്തികളെ ആശ്രയിച്ചിരിക്കുന്നു; ഉല്‍പാദനബന്ധങ്ങള്‍ മാറുമ്പോള്‍ സദാചാരബോധങ്ങളും മാറിവരുന്നു.

പ്രാകൃത കമ്യൂണിസത്തിന്‍   കീഴില്‍ കൂട്ടായ ഉല്‍പ്പാദനബന്ധങ്ങള്‍ കൂട്ടായശീലങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും കൂട്ടായ സദാചാരബോധത്തിനും ജന്മം നല്‍കി.പക്ഷെ,ഉല്‍പാദനശക്തികള്‍ വളരുകയും,ചില വസ്തുക്കള്‍ ആളുകള്‍ സ്വകാര്യമായി കൈയ്യടക്കിവെക്കേണ്ടത്‌ ഉല്‍പാദനത്തിന്ന് ആവശ്യമാവുകയും ചെയ്തതോടെ,അതായത്‌ ഉല്‍പാദനബന്ധങ്ങള്‍ മാറി വന്നതോടെ,ആളുകളുടെ ധാരണയിലും മാറ്റമുണ്ടായി.എന്തെങ്കിലും സാധനം സ്വകാര്യമായി കൈവശം വെക്കുന്നത്‌ ഒരു തനി മര്യാദകേടല്ലങ്കിലും അസ്വാഭാവികവും അസാധാരണമാവുകയുമാണ്‌ മുമ്പ്‌ കരുതിവന്നിരുന്നതെങ്കില്‍,ഇപ്പോഴത്‌ ഒരു വളരെ സാധാരണ സംഗതിയായും കണക്കാക്കപ്പെടാനും തുടങ്ങി.

അറിഞ്ഞോ അറിയാതെയോ ആളുകളുടെ സദാചാരധാരണകള്‍ അവസാന വിശകലനത്തില്‍ സാമ്പത്തികമായ പ്രയോഗത്തില്‍ നിന്ന് ഉടലെടുക്കുന്നതാണെന്ന് മേല്‍ പറഞ്ഞതില്‍ നിന്നും വ്യകതമാകുന്നുണ്ട്‌.

വര്‍ഗ്ഗസമുദായത്തിലെ സദാചാരബോധത്തെപ്പറ്റി പറയുമ്പോള്‍ ആ സമുദായത്തിന്റെ വര്‍ഗ്ഗഘടന അതിന്റെ സദാചാരബോധത്തെ പ്രത്യക്ഷമായി ബാധിക്കുന്നുണ്ടെന്ന സംഗതി നാം വിസ്മരിക്കരുത്‌.

ഈ വിധത്തില്‍ യൂറോപ്പിലെ വികസിത മുതലാളിത്തരാജ്യങ്ങളിലേക്ക്‌ കണ്ണൊടിക്കുമ്പോള്‍,അവിടെ പലവിധ സദാചാരങ്ങളും നിലവിലുള്ളതായി നമുക്ക്‌ കാണാന്‍ കഴിയും.ഇതില്‍ ചിലത്‌ അവരുടെ ഭൂതകാല പാരമ്പര്യങ്ങളില്‍ നിന്ന് ഉടലെടുത്തതാണെങ്കില്‍,മറ്റു ചിലത്‌ അവരുടെ ഇന്നത്തെ ജീവിതസമ്പ്രദായത്തില്‍നിന്ന് ഉടലെടുക്കുന്നതാണ്‌.

ഭൂതകാല സമ്പാദ്യമായി കിട്ടിയുട്ടുള്ളതും നാടുവാഴിത്തകാലത്തെ ചില സദാചാരവീക്ഷണങ്ങള്‍ പുലര്‍ത്തുന്നതുമായ ക്രിസ്തീയ-നാടുവാഴിത്ത സദാചാരബോധമാണ്‌ ഒന്നാമതായി നമുക്കിവിടെ കാണാന്‍ കഴിയുന്നത്‌. ഈ കൃസ്തീയ- നാടുവാഴിത്ത സദാചാരബോധത്തെ കത്തോലിക്കരുടേതെന്നും പ്രൊട്ടസ്റ്റന്റ്‌ മതവിഭാഗക്കാരുടേതെന്നും മുഖ്യമായി രണ്ടായി തരം തിരിക്കാം. ഇവയ്കു തന്നെ ജെസ്യൂട്ട്‌ കത്തോലിക്കരുടേയും ഓര്‍ത്തഡോക്സ്‌ പ്രൊട്ടസ്റ്റന്റ്‌ മതവിഭാഗക്കാരുടേയും മുതല്‍ ലിബറല്‍ എന്‍ലൈറ്റനര്‍മാരുടേതു വരെയുള്ള പല പല അവാന്തരവിഭാഗങ്ങളുമുണ്ട്‌. ഇവയ്ക്‌ സമാന്തരമായിത്തന്നെ ആധുനിക ബൂര്‍ഷ്വാ സദാചാരവും അതോട്‌ തൊട്ട്‌ ഭാവിയിലേക്ക്‌ കൈചൂണ്ടുന്ന തൊഴിലാളി വര്‍ഗ്ഗസദാചാരവും നിലനില്‍ക്കുന്നതായി കാണാം.

മറുഭാഗത്ത്‌,സോഷ്യലിസ്റ്റ്‌ പാത സ്വീകരിച്ചിട്ടുള്ള രാജ്യങ്ങളില്‍,അതായത്‌ സോഷ്യലിസം കെട്ടിപ്പടുക്കുന്ന രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ്‌ സദാചാരത്തിനാണ്‌ മേല്‍ക്കൈ. ആധുനിക ഉല്‍പ്പാദനത്തിന്ന് അനുരോധമായിട്ടുള്ള പൊതു ഉടമ യുടെ ആധിപത്യത്തില്‍ നിന്ന് നാമ്പെടുക്കുന്ന കൂട്ടായ്മയുടെ തത്വങ്ങളില്‍ അദിഷ്ടിതമായുട്ടുള്ളതാണ്‌ ഇത്‌.

മാര്‍ക്സിസ്റ്റുകള്‍ സദാചാരത്തെ തന്നെ നിഷേധിക്കുന്നുവെന്ന് പറഞ്ഞു ബൂര്‍ഷ്വാ പ്രത്യശാസ്ത്രജ്ഞര്‍ അവരെ കുറ്റപ്പെടുത്തുകയും മാര്‍ക്സിസം അധാര്‍മ്മികമായിട്ടുള്ളതാണെന്ന് പറയുകയും ചെയ്യുന്നുണ്ട്‌. മാര്‍ക്സിസത്തിന്റെ സത്തയെത്തന്നെ അറിഞ്ഞോ അറിയാതേയോ വളച്ചൊടിക്കുന്ന തരത്തിലുള്ളതാണ്‌ ഇത്തരം ആരോപണങ്ങള്‍.

യാതൊരു മാറ്റവുമില്ലാത്ത പ്രമാണങ്ങളിലധിഷ്ഠിതമായ ഏതെങ്കിലും ശാശ്വതസദാചാരം ഉണ്ടെന്ന് മാര്‍ക്സിസ്റ്റുകള്‍ കരുതുന്നില്ല . സദാചാരത്തിന്ന്സനാതനമായുള്ള അതിന്റേതായ തത്വങ്ങളുണ്ടെന്നും പറഞ്ഞുകൊണ്ട്‌ അതിന്റെ മറവില്‍ ശാശ്വതവും അന്തിമവും നിത്യവുമായ ഒരു ധാര്‍മ്മിക നിയമായി ഏതെങ്കിലും സദാചാര വരട്ടുതത്വത്തെ ആളുകളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള എല്ലാ ശ്രമങ്ങളേയും അവര്‍ എതിര്‍ക്കുന്നു.ഏതൊരു സദാചാര സിദ്ധാന്തവും,പെരുമാറ്റതത്വങ്ങളുടേതായ ഏതൊരു സാകല്യവും,അവസാന വിശകലനത്തില്‍ സമുദായത്തിലെ സമൂര്‍ത്ത സാമ്പത്തിക സാഹചര്യങ്ങളുടെ സൃഷ്ടിയാണെന്ന് മാര്‍ക്സിസ്റ്റുകള്‍ പറയുന്നു. വര്‍ഗ്ഗ സമുദായത്തില്‍ സദാചാരവും വര്‍ഗ്ഗസ്വഭാവവുമുള്ളത്‌ തന്നെയായിരിക്കും. അത്‌ ഭരണാധികാര വര്‍ഗ്ഗത്തിന്റെ ആധിപത്യത്തെ ന്യായീകരിക്കുകയോ ,മര്‍ദ്ദിത വര്‍ഗ്ഗം വേണ്ടത്ര ശക്തിപ്രാപിച്ചാലുടന്‍ ഭരണാധികാര വര്‍ഗ്ഗത്തോടുള്ള രോഷം പ്രകടമാക്കുകയോ ചെയ്യുന്നു.

ചൂഷണത്തിനെതിരായുള്ള ഏറ്റവും രൂക്ഷമായ പ്രതിഷേധപ്രകടനരൂപമാണ്‌ കമ്യൂണിസ്റ്റ്‌ സദാചാരം എന്നത്‌.അത്‌ തൊഴിലാളി വര്‍ഗ്ഗത്തിന്റേയും അദ്ധ്വാനിക്കുന്ന ജനതയുടെ യാകെത്തന്നേയും താല്‍പര്യത്തെ പ്രതിനിധീകരിക്കുന്നു. പഴയ ചൂഷകസമുദായത്തെ നശിപ്പിക്കാനും പുതിയൊരു കമ്യൂണിസ്റ്റ്‌ സമുദായം കെട്ടിപ്പടുക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ നേതൃത്വത്തില്‍ അദ്ധ്വാനിക്കുന്ന ജനതയാകെ അണിനിരത്താനും സഹായിക്കുന്നതെന്തോ അതാണ്‌ കമ്യൂണിസ്റ്റ്‌ സദാചാരമെന്ന് യുവകമ്യൂണിസ്റ്റ്‌ ലീഗിന്റെ മൂന്നാം കോണ്‍ഗ്രസ്സില്‍ സംസാരിക്കവേ ലെനിന്‍ പ്രസ്താവിക്കുകയുണ്ടായി.

മനുഷ്യരാശിയുടെ കൂടുതല്‍ സുശോഭനമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതില്‍,കമ്യൂണിസ്റ്റ്‌ സദാചാരം തൊഴിലാളിവര്‍ഗ്ഗത്തെ സഹായിക്കുന്നു.അത്‌ അദ്ധ്വാനിക്കുന്ന ജനതയെ എല്ലാവിധ ചൂഷണത്തിന്നുമെതിരായി,സമുദായത്തിന്റെ പൊതുവായ പ്രയത്നം കൊണ്ടുണ്ടാക്കുന്നതെല്ലാം സ്വകാര്യവ്യക്തികളുടെ കൈകളില്‍ നിക്ഷിപ്തമാക്കുന്ന സ്വകാര്യസ്വത്തുടമവ്യവസ്ഥക്ക്‌ എതിരായി,അണിനിരത്തുന്നു.

പറഞ്ഞു വരുന്നത്‌,അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌:-
"ഇതെല്ലാം ചുരുക്കി പറഞ്ഞാല്‍ കൂട്ടയ്മയിലധിഷ്ഠിതമായിരുന്ന പ്രാകൃതകമ്യൂണിസത്തില്‍
സദാചാരവും കൂട്ടായസ്വഭാവമുള്ളവയായിരുന്നു.
വര്‍ഗ്ഗസമുദായത്തില്‍ വര്‍ഗ്ഗഘടനയിലുള്ള മാറ്റത്തിന്റെ സ്വാധീനം
ഏറ്റവും പ്രടമായി കാണപ്പെട്ടത്‌ വര്‍ഗ്ഗങ്ങളുടേയും വ്യകതികളുടേയും ധാര്‍മ്മിക വിക്ഷണങ്ങളിലാണ്‌.
സോഷ്യലിസ്റ്റ്‌ സമുദായത്തില്‍ കമ്യൂണിസ്റ്റ്‌ സദാചാരം വളരാന്‍ തുടങ്ങുന്നു.
ഒറ്റവാക്കില്‍ പറഞ്ഞാല്‍ ,
സാമൂഹ്യാസ്തിത്വത്തിലുള്ള മാറ്റം സാമൂഹ്യബോധത്തിലും മാറ്റമുണ്ടാക്കുമെന്ന നിയമം
മനുഷ്യന്റെ ആധ്യാത്മികജീവിതത്തിന്റെ ഈ മണ്ഡലത്തിനും,
ഈ സാമൂഹ്യബോധരൂപത്തിനും ബാധകമാണ്‌ "എന്നാണ്‌.
(എംഎസ്സ്‌ രാജേന്ദ്രനോട്‌ കടപ്പാട്‌)
രാഷ്ട്രീയം

സൗന്ദര്യബോധസങ്കല്‍പ്പങ്ങള്‍

പണ്ടുകാലങ്ങളിലെ സൗന്ദര്യബോധസങ്കല്‍പ്പങ്ങള്‍
ആളുകളുടെ ഉല്‍പാദന പ്രവര്‍ത്തനങ്ങളും ദൈനദിന ജീവിതവുമായി നേരിട്ട്‌ ബന്ധമുള്ളതായിരുന്നു.
നരവംശശാസ്ത്രത്തില്‍ നിന്നുള്ള ഒരു ഉദാഹരണം നോക്കുക.
നരവംശശാസ്ത്രപരമായ തെളിവുകള്‍ പ്രാകൃതകമ്യൂണിസത്തിന്റെ കാലഘട്ടത്തേപ്പറ്റിയുള്ള
ഒരു ഏകദേശധാരണയേ നല്‍കുന്നുള്ളുവെന്ന ഇവിടെ ഓര്‍ത്തിരിക്കേണ്ടതാണ്‌.
വളര്‍ച്ച മുരടിച്ച ശേഷം ചരിത്രപരമായ പലേ കാരണങ്ങളാല്‍ പ്രാകൃതകമ്യൂണിസത്തിന്റെ
ഏതെങ്കിലും ഘട്ടത്തില്‍ ഇന്നും കഴിയേണ്ടി വരുന്ന ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതവും
ശരിക്കും ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവരുടെ ജീവിതവും ഒന്നു തന്നെയാണെന്ന് പറയാന്‍ പറ്റില്ലെന്നത്‌ തീര്‍ച്ചയാണല്ലോ.
എങ്കിലും അവര്‍ക്ക്‌ പൊതുവായ പലേ സംഗതികളുണ്ട്‌.
പണ്ടത്തെ നമ്മുടെ പൂര്‍വ്വികരുടെ ജീവിതത്തേപ്പറ്റിയുള്ള ഒരു ഏകദേശ ധാരണ
ചരിത്രപരമായ ഈ താരതമ്യപഠനങ്ങളില്‍നിന്ന് നമുക്ക്‌ ലഭിക്കുകയും ചെയ്യുന്നു.
ഉദാഹരണത്തിന്ന്,പലേ ആഫ്രിക്കന്‍ ഗോത്രവംശജരായ സ്ത്രീകളും
കൈകളിലും കാലിലും ഇരുമ്പുവളകള്‍ ധരിക്കുന്നതായി നമുക്കറിയാം.
ധനിക സ്ത്രീകള്‍ പത്തു കിലോവരെ തൂക്കം വരുന്ന ഇത്തരം ആഭരണങ്ങള്‍ ധരിച്ചേക്കാം .
നമ്മുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കിയാല്‍ ഇതെത്ര ക്ലേശപൂര്‍ണ്ണമാണെന്ന് തോന്നിയേക്കാം .
പക്ഷേ,ഇത്തരം "സൗന്ദര്യ ചങ്ങലകള്‍" അണിയുന്നതിന്ന് ആഫ്രിക്കന്‍ സ്ത്രീകള്‍ക്കും യാതെരു പ്രയാസവുമില്ല.
ആഫ്രിക്കന്‍ സ്ത്രീകള്‍ക്ക്‌ ഈ 'ചങ്ങല'കളോട്‌ ഇത്രവലിയ ഭ്രമമുണ്ടാകാന്‍ കാരണമെന്താണ്‌?
അവരുടേയും ദ്രുഷ്ടിയില്‍ ഈ ചങ്ങലകള്‍ ആഫ്രിക്കന്‍ സ്ത്രീകളെ കൂടുതല്‍ സൗന്ദര്യമുള്ളവരാക്കുന്നുണ്ടെന്നാണ്‌ ധാരണ.
ആശയങ്ങളുടെ സങ്കീര്‍ണ്ണമായ സഹവാസത്തില്‍ നിന്നുണ്ടാകുന്നതാണ്‌ ഇത്‌.
ഇരുമ്പിന്റെ യുഗം പിന്നിട്ടിട്ട്‌ അധികകാലം കഴിഞ്ഞിട്ടില്ലാത്ത ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയിലാണ്‌,
അതായത്‌ ഇരുമ്പ്‌ ഒരു വിലപ്പെട്ട ലോഹമായി കരുതിയിരുന്നവര്‍ക്കിടയിലാണ്‌.
ഈ ആഭരണ ഭ്രമം കൂടുതലായി കണ്ടുവരുന്നത്‌.
വിലപ്പെട്ടതെല്ലാം സൗന്ദര്യവസ്തുക്കളായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.
കാരണം അത്‌ ധനം എന്ന ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചില ആഫ്രിക്കന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ സൗന്ദര്യത്തെ സംബന്ധിച്ച്‌
നിലവിലുള്ള സങ്കല്‍പത്തിന്ന് മറ്റൊരു ഉദാഹരണം കൂടി നോക്കുക.
മുകളിലത്തെ ഉളിപ്പല്ല് പറിച്ചുകളയാത്തത്‌ വലിയൊരു വൃത്തികേടായിട്ടാണ്‌
സാംബെസ്സി നദീതീരത്ത്‌ അധിവസിക്കുന്ന ബ്ട്ടോക്കാ ഗോത്രത്തില്‍ പെട്ടവര്‍ കരുതുന്നത്‌.
ഈ വിചിത്രമായ ധാരണയുടെ ഉറവിടം എന്താണ്‌?
ഇതും ആശയങ്ങളുടെ സങ്കീര്‍ണ്ണമായ സഹവാസത്തില്‍ നിന്നുടലെടുക്കുന്ന ഒന്നാണ്‌.
അയവിറക്കുന്ന ജന്തുക്കളെ അനുകരിക്കാനാകണം ബട്ടോക്ക ഗോത്രക്കാര്‍
അവരുടെ മുകളിലത്തെ ഉളിപ്പല്ല് പറിച്ചു കളയുന്നത്‌
നമുക്കിത്‌ വിചിത്രമായി തോന്നിയേക്കാമെങ്കിലും
ബട്ടോക്കാഗോത്രക്കാര്‍ ഇടയ ഗോത്രക്കാരാണെന്ന് ഓര്‍ക്കണം .
ആടു മാടുകളാണ്‌ അവരുടെ ഏറ്റവും വലിയ സമ്പത്ത്‌..
അങ്ങിനേയാണ്‌ ഏറ്റവും വിലപ്പെട്ടത്‌ സുന്ദരമാണെന്ന ആശയം ഉടലെടുത്തത്‌.
ചില ജനവിഭാഗങ്ങള്‍ വെച്ചുപുലര്‍ത്തുന്ന വ്യത്യസ്ത സൗന്ദര്യബോധസങ്കല്‍പ്പങ്ങളെക്കുറിച്ചാണ്‌
മുകളില്‍ പ്രസ്താവിച്ചിട്ടുള്ളത്‌.
ഈ സങ്കല്‍പ്പങ്ങല്‍ക്കൊന്നും പൊതുവായ യാതൊരു സംഗതിയുമില്ലെന്ന്
ഒറ്റനോട്ടത്തില്‍ തോന്നിയേക്കാം .
എന്നാല്‍ വാസ്തവം അതല്ല.
പ്രാകൃതരും വളര്‍ച്ചമുട്ടിയവരുമായ ആളുകള്‍ക്കുള്ള സൗന്ദര്യബോധസങ്കല്‍പ്പങ്ങള്‍
അവരുടെ സാമൂഹ്യ അസ്തിത്വത്തിന്റെ,
അവരുടെ ജീവിതസമ്പ്രദായത്തിന്റെ,
ചില വശങ്ങളെയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌.
വേട്ടയാടി ഉപജീവനം നടത്തുന്നവര്‍ അവര്‍കൊല്ലുന്ന ജന്തുക്കളുടെ
തോലും നഖങ്ങളും പല്ലും മറ്റുമാണ്‌ സൗന്ദര്യ വസ്തുക്കളായി കരുതുന്നത്‌.
കിട്ടാന്‍ പ്രയാസമുള്ളതെല്ലാം സുന്ദരവസ്തുക്കളായി കരുതുന്നുവെന്ന് സാരം

2012, മാർച്ച് 3, ശനിയാഴ്‌ച

പ്രധാന മന്ത്രിക്ക്‌ കൂടങ്കുളത്തെ കുട്ടികളുടെ തുറന്ന കത്ത്‌:-


ബഹുമാനപ്പെട്ട പ്രധാനമന്ത്രീ,ആശംസകള്‍.
കൂടങ്കുളം ആണവ  വൈദ്യുത പദ്ധതിയില്‍ പ്രകൃതി പ്രക്ഷോഭം മൂലമോ ജീവനക്കാരുടെ പിഴവു മൂലമോ  അല്ലെങ്കില്‍ ഭീകര പ്രവര്‍ത്തകര്‍ കരുതിക്കൂട്ടി ചെയ്യുന്നത്‌ മൂലമോ ഉണ്ടാകാനിടയുള്ള ദുരന്തത്തിന്റെ ഏറ്റവും വലിയ ഇരകളായ ഞങ്ങള്‍,കൂടങ്കുളത്തെ ആയിരക്കണക്കിന്‌ കുട്ടികള്‍,പ്രസ്തുത പദ്ധതി എത്രയും വേഗം പൊളിച്ചുമാറ്റണമെന്ന് അങ്ങയോട്‌ അപോക്ഷിക്കുന്നു.
നമ്മുടെ നാട്ടിലെ ജനങ്ങളുടെ, പ്രത്യേകിച്ചും ഞങ്ങളേപ്പോലുള്ള കുട്ടികളുടെ,ആശകള്‍ക്കും അഭിലാഷങ്ങള്‍ക്കും നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം അങ്ങയേപ്പോലുള്ള തേതാക്കള്‍ ദേശാന്തര വാണിജ്യ സ്ഥാപനങ്ങളുടേയും താല്‍പ്പര്യങ്ങള്‍ക്ക്‌ നല്‍കിക്കാണുന്നതില്‍ ഇന്ത്യയുടെ ഭാവിതലമുറയായ ഞങ്ങള്‍ക്ക്‌ അതിയായഖേദമുണ്ട്‌.
റഷ്യന്‍ സര്‍ക്കാറിനേയും അവിടുത്തെ സ്ഥാപനങ്ങളേയും ആണവബാധ്യതാ നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിക്കൊണ്ട്‌ അങ്ങ്‌ നേതൃത്വം നല്‍കുന്ന സര്‍ക്കാറും റഷ്യന്‍ സര്‍ക്കാറും തമ്മില്‍ ഒപ്പിട്ട രഹസ്യകരാര്‍ ഒരു ഉദാഹരണം മാത്രം.
കൂടങ്കുളം ആണവ നിലയത്തില്‍ നിന്നുള്ള ദൈനംദിന ആണവ വികിരണത്തെ കുറിച്ച്‌,
ആണവ ഇന്ധന അവശിഷ്ടത്തിന്റെ അളവിനേയും അത്‌ കൈകാര്യം ചെയ്യുന്നതിനേയും കുറിച്ച്‌,
നിലയങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ വേണ്ടിവരുന്ന ചെലവിനേയും അതിന്റെ ആഘാതത്തേയും കുറിച്ച്‌,
പദ്ധതിക്കു വേണ്ടി വരുന്ന ശുദ്ധ ജലത്തിന്റെ അളവിനേയും കുറിച്ച്‌,
ഞങ്ങളുടെ ആരോഗ്യത്തിലും ജീവിതത്തിലും ഈ നിലയം ചെലുത്തുന്ന സ്വാധീനത്തേക്കുറിച്ച്‌,
ഞങ്ങളുടെ കടലിലും കടല്‍ വിഭവങ്ങള്‍ക്കും വരുത്തുന്ന നാശത്തേക്കുറിച്ച്‌,
ഇതുപോലെ മറ്റനേകം ഗൗരവമേറിയ വിഷയങ്ങളേക്കുറിച്ച്‌ എല്ലാം ഞങ്ങളുടെ സാമൂഹ്യ നേതാക്കളും
ആണവ വിരുദ്ധ പ്രവര്‍ത്തകരും അങ്ങയുടെ സര്‍ക്കാറിനോടും ആണവോര്‍ജ്ജ വകുപ്പിനോടും
കൂടങ്കുളം ആണവോര്‍ജ്ജ പദ്ധതി അധികൃതരോടും സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്‌.
 എന്നാല്‍ അങ്ങും അങ്ങയുടെ മന്ത്രിമാരും ഉദ്യോഗസ്ഥമേധാവികളും നിങ്ങളുടെ വിദഗ്ദ സമിതിയും എല്ലാം 'കൂടങ്കുളം സുരക്ഷിതമാണ്‌' എന്ന അര്‍ത്ഥശൂന്യമായ
സ്ഥിരം പല്ലവി മാത്രം പാടുകയാണ്‌.
ഞങ്ങളുടെ നേതാക്കള്‍ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങള്‍ക്ക്‌ കൃത്യവും വ്യക്തവുമായ മറുപടി നല്‍കാത്തത്‌ എന്തുകൊണ്ടാണ്‌?
ഞങ്ങളുടേയോ ഞങ്ങളുടെ മുന്‍ തലമുറയുടേയോ അറിവോ സമ്മതമോ കൂടാതേയാണ്‌ ഈ പദ്ധതി ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചത്‌.
ഏറ്റവും പ്രാഥമികമായ വിവരങ്ങള്‍ പോലും ഞങ്ങള്‍ക്ക്‌ നല്‍കിയിട്ടില്ല.
ഒരൊറ്റ പൊതുസംവാദം പോലും സംഘടിപ്പിച്ചിട്ടില്ല.
ഞങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കുകയോ എന്തിന്‌,ചെവിതരുകപോലുമോ ഉണ്ടായിട്ടില്ല.
ഇന്ത്യയുടെ മക്കളായ ഞങ്ങളെ ,സുതാര്യതയും ഉത്തരവാദിത്വവും ജനപങ്കാളിത്തവും
ഏറ്റവും പ്രാധാന്യമേറിയ ജനാധിപത്യവും പഠിപ്പിക്കുന്നത്‌ ഇങ്ങനെയാണോ?
ഞങ്ങളുടെ രക്ഷിതാക്കള്‍ സംശയങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവരെ വിദേശചാരന്മാരായും
വിദേശ പണം ലഭിക്കുന്നവരായും ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കുന്നവരായും മുദ്രകുത്തുന്നത്‌ ന്യായമാണോ,മര്യാദയാണോ?
അങ്ങയുടെ സര്‍ക്കാറിന്റെ ഊര്‍ജ്ജനയം ഞങ്ങളുടെ ആരോഗ്യം,
സമാധാനജീവിതം,ശുദ്ധവായു,ശുദ്ധജലം, നല്ല കടല്‍ ഭക്ഷണം എല്ലാം കവര്‍ന്നെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുവാന്‍ ഞങ്ങളെ അനുവദിക്കുക.
അടുത്ത മുപ്പതോ നാല്‍പ്പതോ വര്‍ഷത്തെ വൈദ്യുതോല്‍പാദനത്തിന്നു വേണ്ടി പ്രകൃതിവിഭവങ്ങളെ മലിനമാക്കുവാനും
ഭാവി വിഷലിപ്തമാക്കുവാനും അങ്ങയുടെ അഞ്ചു വര്‍ഷ ഭരണ കാലാവധിക്കോ ,
അങ്ങയുടെ തലമുറക്ക്‌ തന്നേയോ അധികാരമില്ല.
കൂടങ്കുളത്തെ ആണവറിയാക്റ്റര്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന്
റഷ്യയില്‍ വെച്ച്‌ അങ്ങു നടത്തിയ പ്രസ്താവന കൂടങ്കുളം പ്രദേശത്തെ തമിഴ് മക്കളായ ഞങ്ങളെ അവഹേളിച്ചിരിക്കുന്നു.
തമിഴ്ജനതയുടെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അങ്ങയുടെ സര്‍ക്കാര്‍ ഒട്ടും പരിഗണന നല്‍കുന്നില്ലെന്ന് ഞങ്ങള്‍ ഭയപ്പെടുന്നു.
ഞങ്ങളേയും ഇന്ത്യക്കാരായി കണക്കാക്കി ആവശ്യമായ കരുതലും പരിഗണനയും ഞങ്ങള്‍ക്കു നല്‍കണം.
2011 ഡിസംബര്‍ 25ന്‌ ഞങ്ങളുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടതുപോലെ,
ഈ സംസ്ഥാനത്തെ ഊര്‍ജ്ജപദ്ധതികള്‍ പുന രുജ്ജീവിപ്പിക്കാനും
മത്സ്യ തൊഴിലാളികളുടെ സുരക്ഷയും
മത്സ്യ ബന്ധന അവകാശങ്ങളും ഉറപ്പുവരുത്തുവാനും
തമിഴ്‌നാടിനെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനും
ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നല്‍കുവാന്‍
ഞങ്ങള്‍ അങ്ങയോട്‌ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു-

ആദരപൂര്‍വം,കൂടംകുളത്തെ കുട്ടികള്‍.
കുത്തങ്കുഴി,ഇടിന്തക്കരൈ,വൈരവിക്കിണര്‍,
കൂടങ്കുളം.ചെട്ടിക്കുളം,പെരുമണല്‍,കൂട്ടപുളി
എന്നീ പ്രദേശങ്ങളില്‍ നിന്നും

2012, ഫെബ്രുവരി 18, ശനിയാഴ്‌ച

സ:വര്‍ഗ്ഗീസിന്റെ വിപ്ലവസ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ച്‌ സോഷ്യലിസത്തിലേക്ക്‌ മുന്നേറുക.

    -കെ എന്‍ രാമചന്ദ്രന്‍. -                                                                                                                              
 കേരളത്തിലെ സിപിഐ (എംഎല്‍) പ്രസ്ഥാനത്തെസംബന്ധിച്ചിടത്തോളം ഏറ്റവും അവിസ്മരിണീയമായ രക്ത സാക്ഷിത്വമാണ്‌ സ:വര്‍ഗീസിന്റേത്‌ വയനാട്ടിലെ ആദിവാസികളെ ജന്മിമാടമ്പിമാരുടെ ചൂഷണത്തിനെതിരെ സംഘടിപ്പിച്ച്‌ അണിനിരത്തുക വഴി അവരുടെ 'പെരുമന്‍'ആയി സഖാവ്‌ മാറിയിരുന്നു. നക്സല്‍ബാരി ഉയര്‍ത്തെഴുനേല്‍പ്പിനേയും സിപിഐ (എംഎല്‍) രൂപീകരണത്തേയും തുടര്‍ന്ന്,കമ്യൂണിസ്റ്റ്‌ വിപ്ലവപ്രസ്ഥാനത്തിന്റെ ഭാഗമായിത്തീര്‍ന്ന സഖാവ്‌ ജന്മിമാരുടേയും അധികാരി വര്‍ഗ്ഗത്തിന്റേയും ബദ്ധശത്രുവായി മാറി.അതുകൊണ്ടാണ്‌ സിപിഐ നേതാവ്‌ മുഖ്യമന്ത്രിയായീരുന്ന'കുറുമുന്നണി'സര്‍ക്കാറിന്റെ പോലീസ്‌ വേട്ടയില്‍ തടവിലായ സഖാവിനെ തിരു നെല്ലിക്കാട്ടില്‍ വെച്ച്‌ 'ഏറ്റുമുട്ടല്‍ മരണം' എന്ന മുദ്രകുത്തി ഭീകരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയത്‌.ഇതിന്റെ കണക്ക്‌ അന്നത്തെ ഒരു പോലീസ്‌ ഉദ്യോഗസ്ഥനായിരുന്ന ലക്ഷമണയെ പ്രത്യേക കോടതി ശിക്ഷിച്ചതു കൊണ്ട്‌ മാത്രം തീരുന്നതല്ല.

സ്‌:വര്‍ഗ്ഗീസിന്റെ പ്രത്യേകത ഉറച്ച വര്‍ഗ്ഗ പക്ഷപാതിത്വവും വിപ്ലവത്തോടുള്ള പ്രതിബദ്ധതയുമായിരുന്നു. അതുകൊണ്ടാണ്‌ വിപ്ലവപ്രസ്ഥാനത്തിന്നെതിരേ കൗശലപൂര്‍വ്വം ഇഎംഎസ്സ്‌ നടത്തിയിരുന്ന കപട പ്രചരണങ്ങളെ മറികടന്ന് സിപിഐ (എം) വിട്ട്‌,ഒരു നക്സലൈറ്റാകാന്‍ സഖാവിന്‌ കഴിഞ്ഞത്‌. മധ്യവര്‍ഗ്ഗ നിലപാടുകളോടെ പ്രസ്ഥാനത്തിലേക്ക്‌ വരികയും,വര്‍ഗ്ഗസമരത്തിന്റെ തുടര്‍ച്ചയോ ഗറില്ലാ സമരത്തിന്റെ തുടക്കമോ ആയിട്ടല്ലാതെ സാഹസിക ഉന്മൂലനങ്ങളില്‍ പങ്കുവഹിക്കുകയും ആദ്യത്തെ അറസ്റ്റോടെ ജയില്‍ വാസത്തോടെയോ പ്രസ്ഥാനത്തോട്‌ വിടപറയുകയും ചെയത'നക്സലൈറ്റ്കളില്‍'നിന്ന് തീര്‍ത്തും വ്യത്യസ്ഥനായിരുന്ന സഖാവ്‌.
അവരെ സംബന്ധിച്ചിടത്തോളം കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ പ്രസ്താവനയും തുടര്‍ന്നുള്ള സംഭവങ്ങളും വിചാരണയും ലക്ഷമണയെ ശിക്ഷിച്ചതുമെല്ലാം മാധ്യമ ശ്രദ്ധയില്‍ വീണ്ടും ഇടം കണ്ടെത്താനുള്ള അവസരങ്ങള്‍ മാത്രമായിരുന്നു.വിപ്ലവ പ്രസ്ഥാനത്തോട്‌ പലഘട്ടങ്ങളിലായി വിടപറഞ്ഞ്‌ മുരത്ത വലത്‌ പക്ഷ വാദികളോ,മത തീവ്രവാദികളുടെ കൂട്ടാളികളോ,സിപിഐ-സിപിഐ
(എം )സഹയാത്രികരോ അഥവാ നിഷ്ക്രിയരോ ആയിമാറിയവര്‍ ലക്ഷമണക്ക്‌ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പ്രസ്താവനകള്‍ തീര്‍ത്തും അവസരവാദപരമായിരുന്നു. എന്തിനായിട്ടാണോ വര്‍ഗ്ഗീസ്‌ രക്തസാക്ഷിയായത്‌ ആ ലക്ഷ്യത്തോട്‌ അവരെല്ലാം പണ്ടേ വിടപറഞ്ഞുകഴിഞ്ഞിരുന്നു. തങ്ങളും ഒരു കാലത്ത്‌ വര്‍ഗ്ഗീസിന്റെ സഹപ്രവര്‍ത്തകരായിരുന്നു എന്ന് വിജ്ഞാപനം ചെയ്ത്‌ അല്‍പം പ്രശസ്തി നേടുന്നതില്‍ ഒതുങ്ങി അവരുടെ താല്‍പര്യങ്ങള്‍.അല്ലെങ്കില്‍ ഒരു യാദ്ദൃശ്ചികതയായി വര്‍ഗ്ഗീസിനെ ഉയര്‍ത്തിക്കാട്ടിയിട്ട്‌ പ്രസ്ഥാനത്തെ അന്ന് സ്വാധീനിച്ചിരുന്ന ഇടതു പക്ഷ സാഹസിക ലൈനിനെ തള്ളിപ്പറയുന്നതില്‍ അഥവാ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തന്നെ തള്ളിപ്പറയുന്നതില്‍ സിപിഐ,സിപിഐ (എം ) നേതൃത്വങ്ങളാകട്ടെ  ബോധപൂര്‍വ്വമായ നിശ്ശബ്ദതയിലൂടെ തങ്ങള്‍ ഭരണ വര്‍ഗ്ഗ ശക്തികള്‍ക്കെപ്പം  കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളെ,അടിച്ചമര്‍ത്തുന്നതില്‍ വഹിച്ച വര്‍ഗ്ഗവഞ്ചനാപരമായ പങ്ക്‌ മൂടിവെക്കാന്‍ ശ്രമിച്ചു.

മുന്‍ ഐജി ലക്ഷമണയെ സ:വര്‍ഗ്ഗീസിനെ ഏറ്റുമുട്ടലിന്റെ പേരില്‍ കൊലചെയ്തതിന്ന് ജീവപര്യന്തം ശിക്ഷിച്ചത്‌ കേരളത്തില്‍ ഇന്ന് അവശേഷിക്കുന്ന ജനാധിപത്യാന്തരീക്ഷം മൂലമാണ്‌.ജമ്മു കാശ്മീരിലും വടക്കു കിഴക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റ്‌ നിരവധി സംസ്ഥാനങ്ങളിലും പലപേരുകളില്‍'ഏറ്റുമുട്ടല്‍' കൊലപാതകങ്ങള്‍ സാധാരണമായിത്തീര്‍ന്നിരിക്കുകയാണ്‌. മുമ്പ്‌ തീവ്രവാദികള്‍ എന്ന പേരിലായിരുന്നെങ്കില്‍,ഇപ്പോള്‍ 'മാവോയിസ്റ്റുകള്‍'എന്ന മുദ്രകുത്തി'ദേശദ്രോഹി 'എന്നും മറ്റും ആരോപിച്ച്‌ ആരേയും കൊല്ലാനോ പീഡിപ്പിക്കാനോ അധികാരം നല്‍കുന്ന AFPSA, UAPA   തുടങ്ങിയ കരിനിയമങ്ങള്‍ പോലീസിന്നും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും സൈന്യത്തിനും ഭരണകൂട ഭീകരത കെട്ടഴിച്ചു വിടാന്‍ ലൈസന്‍സ്‌ നല്‍കിയിരിക്കയാണ്‌.നവ ഉദാരനയങ്ങള്‍ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ എത്രദൂരവും പോകാന്‍ ഭരണകൂട ശക്തികള്‍ തയ്യാറായിരിക്കുന്നു. ഭരണകൂടം തന്നെ ഫാസിസവല്‍ക്കരിക്കപ്പെടുകയാണ്‌.നവഉദാരനയങ്ങള്‍ക്ക്‌ കീഴില്‍ ഉല്‍പ്പാദന, സേവനമേഖലകളും,വിദ്യാഭ്യസ-വൈദ്യ മേഖലകളും മറ്റും സ്വകാര്യ വല്‍ക്കരിച്ചിട്ട്‌ ക്രമേണ ഭരണകൂടത്തിന്റെ ഏക ഉത്തരവാദിത്വം'നിയമസമാധാനം' മാത്രമായി മാറുമ്പോള്‍ ഇതര രാജ്യങ്ങളിലെന്നപോലെ ഇവിടേയും ഭരണകൂടം അതിവേഗം ഫാസിസവല്‍ക്കരിക്കപ്പെടുക സ്വാഭാവികമാണ്‌. തീവ്രവാദികള്‍ എന്ന് മുദ്രകുത്തി സാധാരണ മുസ്ലിം യുവാക്കളെ തടവിലാക്കിയതുപോലെ, ഇപ്പോള്‍ മാവോയിസ്റ്റുകള്‍ എന്നപേരില്‍ ആയിരക്കണക്കിന്ന് ആദിവാസി, ദളിത്‌ യുവാക്കളും മറ്റുള്ളവരുമാണ്‌ തടവിലാക്കപ്പെട്ടിട്ടുള്ളത്‌. ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യ അവകാശങ്ങള്‍ പോലും നിക്ഷേധിക്കപ്പെടുകയാണ്‌. ഈ സാഹചര്യത്തില്‍ ലക്ഷമണയെ ശിക്ഷിക്കുന്ന ഒരു വിധി ഉണ്ടായത്‌ കേരളീയ സമൂഹത്തില്‍ അവശേഷിച്ചിട്ടുള്ള ജനാധിപത്യ മൂല്യങ്ങള്‍ കൊണ്ട്‌ മാത്രമാണ്‌.

അതേസമയം ഇത്‌ പൊക്കിപ്പിടിച്ച്‌ കേരളം ഇക്കാര്യത്തില്‍ ഒരു സവിശേഷ മോഡല്‍ ആണെന്ന രീതിയിലുള്ള പ്രചരണം മുമ്പൊരിക്കല്‍, ഇവിടെ തീഷ്ണമായിക്കൊണ്ടിരിക്കുന്ന പുത്തന്‍ അധിനിവേശവല്‍ക്കരണം കാണാതെ,'കേരളീയ വികസന' മാതൃകയെപ്പറ്റി വീമ്പ്‌ പറഞ്ഞതു പോലെ ഭോഷ്കായിത്തീരും.പുത്തന്‍ അധിനിവേശവല്‍ക്കരണത്തിന്റെ ഭാഗമായി കേരളത്തിലും നവ ഉദാരവല്‍ക്കരണങ്ങള്‍ അതിവേഗം അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ അവയ്കെതിരേ വളര്‍ന്നു വരുന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ മാറി മാറി വരുന്ന കേരളസര്‍ക്കാറുകളും ഒട്ടും പിന്നിലല്ല.ഈ പ്രക്രിയയില്‍ പോലീസും ,അര്‍ദ്ധസൈനിക വിഭാഗങ്ങളും,മാധ്യമങ്ങളും,ജൂഡീഷ്യറിയും വരെ ഭാഗബാക്കുകളാണ്‌.കാമ്പ്സ്സുകളില്‍ രാഷ്ട്രീയം നിഷേധിക്കുന്നതും ഇപ്പോള്‍ വഴിയോര യോഗങ്ങള്‍ നിരോധിക്കുന്നതും എല്ലാം ഇതിന്റെ ഭാഗമാണ്‌.അടിയന്തിരാവസ്ഥയില്‍ അതിക്രമം കാട്ടിയവര്‍ പോലും ഇനിയും ശിക്ഷിക്കപ്പെടാതിരിക്കുന്നതു മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തിലും ജനാധിപത്യാവകാശങ്ങള്‍ക്ക്‌ വേണ്ടിയും ഭരണകൂട ഭീകരതക്കെതിരായുമുള്ള പ്രക്ഷോഭങ്ങള്‍ക്ക്‌ പ്രസക്തി ഉണ്ടെന്ന് തന്നെയാണ്‌ ഇതെല്ലാം തെളിയിക്കുന്നത്‌.

സ : വര്‍ഗ്ഗീസിന്റെ രക്തസാക്ഷിത്വത്തിന്റെ പ്രസക്തി :-

1948-ലെ 'കല്‍ക്കട്ടാ തീസീസി'ലൂടെ മുന്നോട്ട്‌ വെയ്ക്കപ്പെട്ട തീവ്രവാദലൈനിനേയും,തുടര്‍ന്ന് നേതൃത്വത്തില്‍ വന്ന 'തെലുങ്കാനാ ലൈന്‍'കാരുടേ' ചൈനീസ്‌ പാതയേയും' പുറംതള്ളുന്നതില്‍ വിജയിച്ച അജയ്ഘോഷ്‌-ഡാങ്കെ നേതൃത്വം 1952   - ല്‍ തന്നെ സിപിഐ യെ പാര്‍ലമെന്ററി പാതയിളെക്ക്‌ തള്ളിയിടാന്‍ തുടങ്ങിയിരുന്നു.1953-ല്‍സോവിയറ്റ്‌ യൂണിയനില്‍ അധിക്കരം കവര്‍ന്ന ക്രൂഷ്ചേവും കൂട്ടരും സാമ്രാജ്യത്വത്തിന്റെ പുത്തന്‍ അധിനിവേശത്തെ തിരിച്ചറിയാതെ സാമ്രാജ്യത്വം ദുര്‍ബ്ബലമായിരിക്കുന്നു എന്നു വിലയിരുത്തി, ഇന്ത്യയേപ്പോലെ 'അര്‍ദ്ധകോളനീവല്‍ക്കരിക്കപ്പെട്ട'നാടുകളിലേപ്പോലെ സാമ്രാജ്യത്വ ദല്ലാള്‍ നേതൃത്വം പിന്തുടരുന്നത്‌  കെയ് നിഷ്യന്‍ നയങ്ങളെ മുതളാളിത്തേതര വികസന നയമെന്ന് ശ്ലാഘിച്ചതിനെ തുടര്‍ന്ന് സിപിഐ നേതൃത്വം തൊഴിലാളി വര്‍ഗ്ഗ വിപ്ലവപാത ഉപേക്ഷിച്ച്‌ വര്‍ഗ്ഗ സഹകരണ നയങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങി. ഇതിനെതിരേ ആരംഭിച്ച ഉള്‍പ്പാര്‍ട്ടി സമരങ്ങളാണ്‌ 1964-ല്‍ പാര്‍ട്ടി പിളരുന്നതിലേക്കും സിപിഐ (എം) രൂപീകരണത്തിലേക്കും എത്തിച്ചത്‌. പക്ഷേ സാര്‍വ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തില്‍ രൂക്ഷമായിരുന്ന ആശയസമരത്തില്‍ ശരിയായ നിലപാട്‌ എടുക്കാതെ ഇന്ത്യയിലെ ഭരണവര്‍ഗ്ഗ നയങ്ങളുമായി സന്ധിചെയ്യുന്ന മധ്യ ലൈനാണ്‌ പുതിയ നേതൃത്വവും സ്വീകരിച്ചത്‌. ഇത്‌ 1967-ലെ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്ററി വാദത്തില്‍ അടിപ്പെടുന്നതിലേക്ക്‌ അവരെയും എത്തിച്ചു.കമ്യുണിസ്റ്റ്‌ പ്രസ്ഥാനം ഭരണവര്‍ഗ്ഗരാഷ്ട്രീയത്തിന്റെ ഭാഗമാകുന്ന അപകടാവസ്ഥ സംജാതമായി.

ഈ സാഹചര്യത്തിലാണ്‌സിപിഐ (എം )നേതൃത്വത്തിന്റെ പുത്തന്‍ തിരുത്തല്‍ വാദ നിലപാടുകള്‍ക്കെതിരേ സമരം ആരംഭിച്ച കമ്യൂണിസ്റ്റ്‌ വിപ്ലവകാരികള്‍ നക്സല്‍ബാരി ഉയിര്‍ത്തെഴ്‌ന്നേല്‍പ്പിനെ അടിസ്ഥാനമാക്കി ജനാധിപത്യ വിപ്ലവ പാതയില്‍ മുന്നേറുന്നതിന്‌ നേതൃത്വം നല്‍കാന്‍ സിപിഐ (എംഎല്‍) രൂപീകരികരിക്കുന്നത്‌.സിപിഐ (എം )ഉപേക്ഷിച്ച്‌ സിപിഐ (എംഎല്‍) ന്റെ ഭാഗമാവുകയും ജന്മിത്വത്തിന്നെതിരായ പോരാട്ടത്തില്‍ വയനാട്ടിലെ ആദിവാസികളെ അണിനിരത്തി മുന്നേറുകയും അതിന്നിടയില്‍ രക്തസാക്ഷിയാവുകയും ചെയ്ത സ:വര്‍ഗ്ഗീസിന്റെ മഹത്വം ഈ പശ്ചാത്തലത്തിലാണ്‌ വിലയിരുത്തേണ്ടത്‌.  

സിപിഐ (എംഎല്‍) തിരുത്തല്‍ വാദത്തിനെതിരേ ഐതിഹാസിക സമരം നടത്തി ഇന്ത്യന്‍ ജനതയുടെ വിപ്ലവസ്വപ്നങ്ങള്‍ക്ക്‌ ഉത്തേജനം നല്‍കുകയെന്ന മഹത്തായ കടമ നിര്‍വ്വഹിക്കുമ്പോള്‍ തന്നെ,അപ്പോഴേക്കും ചൈനീസ്‌ പാര്‍ട്ടിയില്‍ ആധിപത്യം ചെലുത്തിയിരുന്ന സാഹസിക,വിഭാഗീയ നിലപാടുകള്‍ അന്ധമായി പിന്തുടരുന്ന തെറ്റിലേക്ക്‌ എത്തി.അധികാര കൈമാറ്റത്തെ തുടര്‍ന്ന് അമേരിക്കന്‍ നേതൃത്വത്തില്‍ പ്രചരിപ്പിച്ചിരുന്ന പുത്തന്‍ അധിനിവേശ നയങ്ങള്‍ക്കടിപ്പെട്ട്‌ ഇന്ത്യന്‍ അവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങള്‍ വിലയിരുത്താതെ സായുധസമരത്തില്‍ ഏകപക്ഷീയമായി ഊന്നി ഉന്മൂലന ലൈന്‍ നടപ്പാക്കാന്‍ നടത്തിയ ശ്രമങ്ങള്‍ അതിവേഗം പാര്‍ട്ടിയെ വിപ്ലവ വര്‍ഗ്ഗങ്ങളില്‍ നിന്നൊറ്റപ്പെടുത്തി.രൂക്ഷമായ ഭരണകൂട ആക്രമണത്തില്‍ പാര്‍ട്ടി ഛിന്നഭിന്നമായി.പുത്തന്‍ അധിനിവേശത്തിന്റെ ഏറ്റവും പ്രകടമായ മാതൃകയായി മാറിത്തുടങ്ങിയിരുന്ന കേരളത്തിലിത്‌ പ്രസ്ഥാനത്തിലേക്ക്‌ വന്ന പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷത്തേയും നിഷ്ക്രിയത്തിലേക്കോ വലതു പക്ഷ നിലപാടുകളിലേക്കോ എത്തിച്ചു. ഈ സന്ദര്‍ഭത്തില്‍ തെറ്റുകള്‍ തിരുത്തി,പാര്‍ട്ടി പുന:സംഘടിപ്പിക്കാന്‍ ശ്രമിച്ച സഖാക്കള്‍ക്ക്‌ അത്താണിയായി നിലകൊണ്ടത്‌    സഖാവ് വര്‍ഗ്ഗീസിന്റെ രക്തസാക്ഷിത്വമായിരുന്നു. പ്രസ്ഥാനത്തിന്റെ പ്രതീകമായി മാറി സഖാവ്‌.ആദ്യകാല കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പ്രതീകമായി സ്ഥാപക നേതാവായി സ:പി കൃഷ്ണപിള്ള മാറിയതുപോലെ.

അടിയന്തിരാവസ്ഥാ കാലത്തെ ഭീകരമായ അടിച്ചമര്‍ത്തലിനെ അതിജീവിച്ച്‌,സാര്‍വ്വദേശീയ,ദേശീയ സാഹചര്യങ്ങളിലും ചൈന യിലെ തിരിച്ച്‌ പോക്ക്‌ ഉള്‍പ്പെടേ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലുണ്ടായ പുതിയ തിരിച്ചടികളിലും ഉയര്‍ന്നു വന്ന സൈദ്ധാന്തിക വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ശ്രമിച്ചുകൊണ്ട്‌ ബഹുജന ലൈന്‍ സ്വീകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച പാര്‍ട്ടിയെ ജനകീയ സാംസ്കാരിക വേദിയിലൂടേയും മറ്റും ജനകീയബന്ധങ്ങള്‍ സ്ഥാപിച്ചു തുടങ്ങിയ പാര്‍ട്ടിയെ , 1981-ല്‍ പരസ്പരം പോരടിച്ച്‌ കൊണ്ടിരുന്ന പാര്‍ട്ടിയിലെ രണ്ട്‌ വിഭാഗീയ വിഭാഗങ്ങള്‍ നടത്തിയ രണ്ട്‌ 'ഉന്മൂലനങ്ങ'ള്‍ വീണ്ടും പ്രതിസന്ധിയിലാക്കി.1982നു ശേഷം പാര്‍ട്ടി ഇതിനെ മറികടക്കുന്നത്‌ സ:വര്‍ഗ്ഗീസിനെ പ്രതീകമാക്കി ആദിവാസികളുടെ ഭൂമിക്ക്‌ വേണ്ടിയുള്ള സമരത്തില്‍ അണിനിരത്തിയതും, രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും ആണവ  ഊര്‍ജ്ജ നിലയത്തിനെതിരായും മറ്റുമുള്ള ജനകീയ സമരങ്ങളിലൂടെയുമാണ്‌.പുത്തന്‍ അധിനിവേശത്തെ കുറിച്ചുള്ള ധാരണകള്‍ വികസിപ്പിച്ചു കൊണ്ട്‌ അതിന്റെ പേരില്‍ പാര്‍ട്ടിയെ ദേശീയ സങ്കുചിതവാദത്തിലേക്ക്‌ നയിക്കാന്‍ ശ്രമിച്ച വലതു പക്ഷ ശക്തികളെ പരാജയപ്പെടുത്തി ജനാധിപത്യ വിപ്ലവ പാതയില്‍ തന്നെ   പാര്‍ട്ടി മുന്നോട്ട്‌പോയി.    

1990 കളില്‍ സാമ്രാജ്യത്വ ആഗോളീകരണത്തിലൂടെ കൂടുതല്‍  രൂക്ഷമായ പുത്തന്‍ അധിനിവേശവല്‍ക്കരണത്തെ എതിര്‍ത്തുകൊണ്ട്‌ ജനകീയ പ്രക്ഷോഭങ്ങള്‍ വികസിപ്പിക്കുമ്പോള്‍ തന്നെ,ആദിവാസി ഭൂസംരക്ഷണ സമിതിയില്‍ സ:വര്‍ഗീസിന്റെ സഹപ്രവര്‍ത്തകരായിരുന്ന ചോമന്‍ മൂപ്പനെ പോലെയുള്ളവരെ അണിനിരത്തി വയനാട്ടില്‍ ജനകീയ പിന്തുണ നേടി മുന്നേറാന്‍ പാര്‍ട്ടിക്ക്‌ കഴിഞ്ഞു.ഈ സന്ദര്‍ഭത്തിലാണ്‌ വിപ്ലവപാതയില്‍ ഇടതുപക്ഷ ജനവിഭാഗങ്ങളെ അണിനിരത്താനാവില്ലെന്നും സിപിഐ (എം )ന്റെ നേതൃത്വത്തിലുള്ള 'ഇടത് ജനാധിപത്യ മുന്നണി'യെ പിന്തുണക്കുന്ന നിലപാടിലേക്ക്‌ പിന്മാറുകയല്ലാതെ രക്ഷയില്ലെന്ന് പ്രചരിപ്പിച്ചുകൊണ്ട്‌,സ:വര്‍ഗ്ഗീസ്‌ ഉള്‍പ്പെടേയുള്ള രക്തസാക്ഷികളെ വഞ്ചിച്ചുകൊണ്ട്‌,സംസ്ഥാന നേതൃത്വം അണിയറ നീക്കങ്ങളിലൂടെ പാര്‍ട്ടിയെ ലിക്വിഡേറ്റ്‌ ചെയ്യാന്‍ ശ്രമിച്ചത്‌.പ്രസ്ഥാനം നേരിട്ട ഏറ്റവും രൂക്ഷമായ വെല്ലുവിളിയായിരുന്നു ഇത്‌.സ:വര്‍ഗ്ഗീസും അടിയന്തിരാവസ്ഥാകാലത്തെ രക്തസാക്ഷികളും മറ്റും ഉയര്‍ത്തിപ്പിടിച്ച ദീപശിഖയെ കെടുത്തിക്കളയുന്ന നീക്കം. കനത്ത നഷ്ടങ്ങള്‍ ഉണ്ടായെങ്കിലും അതിനേയും നേരിടാനും പരാജയപ്പെടുത്താനും വിപ്ലവലൈനിനേക്കുറിച്ച്‌ അഖിലേന്ത്യാ നേതൃത്വം മുന്നോട്ട് വെച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട്‌ പോകാനും സംസ്ഥാനത്തെ സഖാക്കള്‍ക്ക്‌ കഴിഞ്ഞത്‌ സ:വര്‍ഗീസിനെ പോലുള്ള സഖാക്കളുടെ പാതയില്‍ ഉറച്ചു നിന്നതുകൊണ്ടാണ്‌.

ലെനിന്‍ പഠിപ്പിച്ചതു പോലെ ,സൈദ്ധാന്തിക രാഷ്ട്രീയ ലൈനില്‍ ഒരു വിട്ടുവീഴ്ചയും വരുത്താതെ,സംഘടനാ പരമായി പാര്‍ട്ടിയെ മുന്നോട്ട്‌ കൊണ്ടുപോകുന്നതിന്‌ ചിലപ്പോള്‍ 'ഒരടി പിന്മാറിയും ചടുലമായ നീക്കങ്ങള്‍ നടത്തേണ്ടിവരും.ജനാധിപത്യ വിപ്ലവ പാത കൈവിടാത്തെ കനുസന്യാല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് 'വിജയവാഡ ഐക്യസമ്മേളന'ത്തെ തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ താരതമ്യേന വന്‍ മുന്നേറ്റമാണ്‌ സംഘടനാ രംഗത്തുണ്ടാക്കിയത്‌. അതേ സമയം വിഭാഗീയ നിലപാടുകളില്‍ മുറുക്കി പിടിക്കുന്ന ആ ഗ്രൂപ്പുമായി ഒന്നിച്ചു പോകാന്‍ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ അഖിലേന്ത്യാ തലത്തില്‍ ഉണ്ടായ നേട്ടങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്‌ സൈദ്ധാന്തിക നിലപാടുകള്‍ വികസിപ്പിച്ച്‌ പാര്‍ട്ടിക്ക്‌ മുന്നേറേണ്ടിവന്നു.ഇതിനെ ദുര്‍വ്യാഖ്യാനിച്ചു കൊണ്ട്‌ ഒരു പറ്റം വലത്‌ പക്ഷവാദികള്‍ വീണ്ടും പാര്‍ട്ടിയെ ലിക്വിഡേറ്റ്‌ ചെയ്യുന്ന നീക്കങ്ങള്‍ക്ക്‌ ശ്രമിച്ചു. ഈ വലതു പക്ഷ കാറ്റിനേയും രൂക്ഷമായ ആശയസമരത്തിലൂടെ മറികടക്കാന്‍ പാര്‍ട്ടി സഖാക്കള്‍ക്ക്‌ കഴിഞ്ഞു.

കേരളം ഇന്ന് പുത്തന്‍ അധിനിവേശത്തിന്റെ ഏറ്റവും വികൃതമായ മോഡലുകളില്‍ ഒന്നാണ്‌ പുതിയ സാഹചര്യത്തിനനുസരിച്ച്‌ മതം,ജാതിശക്തികള്‍ പൂര്‍വ്വാധികം ശക്തമായി നീരാളിപ്പിടുത്തം തുടരുന്നു.അന്ധവിശ്വാസങ്ങള്‍ക്ക്‌ പോലും നല്ല മാര്‍ക്കറ്റാണ്‌ കേരളത്തില്‍. അവയോടൊപ്പം സാമ്രാജ്യത്വ സംസ്കാരത്തിന്റെ സ്വാധീനവും വ്യക്തിവാദ,സത്വവാദ ചിന്തകളും മദ്യപാനം ഉള്‍പ്പെടേ സാമൂഹ്യ ജീവിതത്തിലെ ജീര്‍ണ്ണതയും പൂര്‍വ്വാധികം വര്‍ദ്ധിച്ചു. മദ്ധ്യവര്‍ഗ്ഗസംസ്കാരമാണ്‌ ആധിപത്യത്തില്‍. ഈ സാഹചര്യത്തില്‍ നവോത്ഥാന മൂല്യങ്ങള്‍ക്ക്‌ വമ്പിച്ച ശോഷണമാണ്‌ സംഭവിച്ചത്‌. സിപിഐ എം നേതൃത്വത്തില്‍ കപട ഇടതു പക്ഷങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിപ്ലവ സ്വപ്നങ്ങള്‍ വലിയ അളവില്‍ തല്ലിക്കെടുത്തുകയും ചെയ്തു. പഴയശക്തികള്‍ പ്രസ്ഥാനത്തെ വിട്ടുപോയതിനു പുറമേ,യുവാക്കളും വിദ്യാര്‍ത്ഥികളും പ്രസ്ഥാനത്തിലേക്ക്‌ കടന്നു വരുന്നതിന്ന് ഇവയൊക്കെ പ്രതിബന്ധങ്ങള്‍ സൃഷിടിക്കുന്നുണ്ട്‌. അതുകൊണ്ട്‌ പ്രസ്ഥാനത്തിന്റെ ഉറ്റ സുഹൃത്തുക്കള്‍ പോലും സന്ദേഹത്തോടെ'എന്തു പറ്റി' എന്നു ചോദിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ട്‌.

ഫെബ്രുവരി 18 ന്‌മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്‌ കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പാര്‍ട്ടി സഖാവിന്റെ രക്തസാക്ഷിദിനം ആചരിക്കുന്നത്‌.വന്‍ പ്രതീക്ഷകള്‍ നല്‍കുന്ന വേളയിലാണ്‌.സാര്‍വ്വദേശീയ,ദേശീയ തലങ്ങളില്‍ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം നേരിട്ട കനത്ത തിരിച്ചടികള്‍ക്കുള്ള സൈദ്ധാന്തിക കാരണങ്ങള്‍ വിലയിരുത്തുന്നതിലും അവയെ മറികടക്കുന്നതിനുള്ള നില്‍പാടുകള്‍ മുന്നോട്ട്‌ വയ്ക്കുന്നതിലും പാര്‍ട്ടിക്ക്‌ ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. അതുപോലെ സാമ്രാജ്യത്വം പുത്തന്‍ അധിനിവേശ കടന്നാക്രമണങ്ങളീലൂടെ ആര്‍ജ്ജിച്ച നവംനവങ്ങളായ തന്ത്രവും അടവുകളും തിരിച്ചറിഞ്ഞ്‌ പാര്‍ട്ടി ലൈന്‍ വികസിപ്പിക്കുന്നതിന്ന് തുടക്കമിടാനും കഴിഞ്ഞു.ഗുണപരമായ ഈ നേട്ടങ്ങളുടെ പശ്ചാത്തലത്തിലാണ്‌ സാര്‍വ്വദേശീയ രംഗത്തു നടത്തിയ മുന്‍കൈപ്രവര്‍ത്തനങ്ങളിലൂടെ"വിപ്ലവസംഘടനകളുടെ സാര്‍വ്വദേശീയ ഏകോപനസമിതി (ICOR) രൂപീകരിക്കാന്‍ കഴിഞ്ഞത്‌.1943-ല്‍ കോമിന്റേണ്‍ പിരിച്ചു വിട്ടതിനെ തുടര്‍ന്നുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പാണിത്‌.

2009-ലെ ഭോപ്പാല്‍ അഖിലേന്ത്യാ സമ്മേളനത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ പുത്തന്‍ അധിനിവേശ സ്വഭാവം വിലയിരുത്താനും 'ഇന്ത്യന്‍ വിപ്ലവത്തിന്റെ പാത'വര്‍ത്തമാന സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ രൂപപ്പെടുത്താനും കഴിഞ്ഞതിന്റെ തുടര്‍ച്ചയായി പുത്തന്‍ അധിനിവേശത്തെക്കുറിച്ചും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം നേരിടുന്ന സൈദ്ധാന്തിക പ്രശ്നങ്ങളെക്കുറിച്ചുമുള്ള പഠനം മുന്നോട്ട്‌ കൊണ്ടു പോകാന്‍ പാര്‍ട്ടിക്ക്‌ കഴിഞ്ഞു.ഗുണാത്മകമായ വികസനത്തിലൂടെ സിപിഐ (എംഎല്‍) നെ ഇന്ത്യന്‍ ജനതയുടെ വിമോചനത്തിന്‌ നേതൃത്വം നല്‍കാന്‍ കെല്‍പ്പുള്ള വിപ്ലവപാര്‍ട്ടിയാക്കി മാറ്റുന്ന പ്രക്രിയയുടെ ഭാഗമായിട്ട്‌ 1970-ല്‍ നടന്ന ഒന്നാം (അഥവാ എട്ടാം)പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം നവംമ്പറില്‍ പാര്‍ട്ടിയുടെ ഒമ്പതാം കോണ്‍ഗ്രസ്സ്‌ സംഘടിപ്പിക്കപ്പെട്ടത്‌.സൈദ്ധാന്തിക രംഗത്തെ വന്‍ മുന്നേറ്റങ്ങള്‍ക്കൊപ്പം പുതിയ സാഹചര്യങ്ങള്‍ക്കനുസരണമായി തൊഴിലാളി സമരങ്ങളും "കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക്‌" എന്ന മുദ്രാവാക്യത്തോടേയുള്ള ഭൂസമരങ്ങളും,നഗരപ്രദേശത്തെ ഭവനരഹിതരുടെ പോരാട്ടങ്ങളും,ആദിവാസികളും ദളിതരും മറ്റ്‌ അധസ്ഥിതവിഭാഗങ്ങളും നവ ഉദാരനയങ്ങള്‍ക്കെതിരേ നടത്തുന്ന ചെറുത്ത്‌ നില്‍പ്പ്‌ സമരങ്ങളും വികസിപ്പിച്ചു കൊണ്ടായിരിക്കും പാര്‍ട്ടി ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തീരുമാനത്തിലേക്ക്‌ മുന്നേറുക.

നിരന്തരമായ വെല്ലു വിളികളെ അതിജീവിച്ച്‌ തിരുത്തല്‍ വാദ,പരിഷ്കരണവാദ ശക്തികള്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളെ മറികടന്ന്,വര്‍ഗ്ഗസമരം എല്ലാ രംഗത്തും വികസിപ്പിച്ച്കൊണ്ട്‌ ഇത്രദൂരം പാര്‍ട്ടിക്ക്‌ മുന്നേറാന്‍ കഴിഞ്ഞത്‌ ആദ്യകാല കമ്യൂണിസ്റ്റ്‌ പോരാട്ടങ്ങളുടെ കാലത്തെ രക്തസാക്ഷികള്‍ മുതല്‍ സ:വര്‍ഗ്ഗീസും സഖാക്കള്‍ രാജനും,വിജയനും, ബാലകൃഷ്ണനും വരെ എന്തിനു വേണ്ടിയാണൊ സ്വന്തം ജീവന്‍ നല്‍കിയത്‌,ആ പാതയില്‍ അചഞ്ചലമായി തുടരാന്‍ കഴിഞ്ഞത്‌ കൊണ്ടാണ്‌.സമൂര്‍ത്ത സാഹചര്യങ്ങള്‍ക്കനുസരണമായി വിപ്ലവസത്ത കൈമോശം വരാതെ ആ പാത വികസിപ്പിക്കാന്‍ കഴിഞ്ഞതു കൊണ്ടാണ്‌.ഈ സന്ദര്‍ഭത്തില്‍,സ:വര്‍ഗ്ഗീസിന്റെ വിപ്ലവലക്ഷ്യത്തെ പരിത്യജിച്ച്‌ വര്‍ഗ്ഗവഞ്ചകരായി മാറിയവരും,വര്‍ഗ്ഗ ശത്രുക്കളുടെ ഭാഗം ചേര്‍ന്നവരുമെല്ലാം സഖാവിന്റെ പേരില്‍ രംഗത്തു വരുന്നത്‌ തങ്ങളുടെ പ്രതിവിപ്ലവ ശ്രമങ്ങള്‍ ശക്തിപ്പെടുത്താനാണെന്ന തിരിച്ചറിവ്‌ വിപ്ലവശക്തികള്‍ക്ക്‌ അത്യാവശ്യമാണ്‌.ഭരണകൂട ശക്തികള്‍ക്കൊപ്പം തങ്ങള്‍ നിരന്തരം പ്രവര്‍ത്തിച്ചിട്ടും സ:വര്‍ഗ്ഗീസിന്റെ വിപ്ലലക്ഷ്യത്തില്‍ പ്രസ്ഥാനം, എല്ലാ പ്രതിബന്ധങ്ങളേയും മറികടക്കാന്‍ ശ്രമിച്ച്‌ മുന്നേറുന്നു എന്നത്‌ അവരെ അശ്വസ്ഥരാക്കുന്നുണ്ട്‌.അതുകൊണ്ട്‌ കൂടുതല്‍ ഭ്രാന്തമായ ജല്‍പനങ്ങളും നീക്കങ്ങളും അവരുടെ ഭാഗത്തു നിന്നുണ്ടാകാം.അവയെ എല്ലാം ചെറുത്ത്‌ തൊഴിലാളി വര്‍ഗ്ഗ നേതൃത്വത്തില്‍ മര്‍ദ്ദിത ജനവിഭാഗങ്ങളെ അണിനിരത്തി,രക്തസാക്ഷികളുടെ ഓര്‍മ്മ പുതുക്കിക്കൊണ്ട്‌,ജനാധിത്യവിപ്ലവത്തിലേക്കുംസോഷ്യലിസത്തിലേക്കും മുന്നേറുകയാണ്‌ എല്ലാ കമ്യൂണിസ്റ്റു കാരുടേയും കടമ.സ:വര്‍ഗ്ഗീസിന്റെ വിപ്ലസ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ച്‌ സോഷ്യലിസത്തിലേക്ക്‌ മുന്നേറുക. കെ (എന്‍ രാമചന്ദ്രന്‍.രാഷ്ട്രീയം. )                                                                                                                         

2012, ജനുവരി 28, ശനിയാഴ്‌ച

ചിട്ടിക്കമ്പനികള്‍; നമുക്ക്‌ നല്‍കുന്ന പാഠങ്ങള്‍


നാടിന്റെ സമാധാനം കെടുത്തുന്ന ചിട്ടി മാഫിയകള്‍ കേരളത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്‌.ചിട്ടിക്കമ്പനികള്‍ കൂണുപോലെ മുളച്ചുപൊന്തുകയും ചീട്ട്‌ കൊട്ടാരം പോലെ തകര്‍ന്നടിയുന്നതും നിത്യേന എന്നോണം കണ്ടുകൊണ്ടിരിക്കുകയാണ്‌.
മിക്ക ചിട്ടിക്കമ്പനികളും സ്വന്തം നിലക്ക്‌ സംഘടിപ്പിച്ചിട്ടുള്ള ഗുണ്ടാപ്പടകളുടെ അലര്‍ച്ചയും അട്ടഹാസങ്ങളും റൗഡിസവും കൊണ്ട്‌ നിയമവാഴ്ചയെപ്പോലും വെല്ലു വിളിക്കുന്ന സമാന്തര കാട്ടുനീതിയും പ്രയോഗിച്ചു  ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു.
ഇവയെ നിയന്ത്രിക്കേണ്ടുന്ന നിയപാലകരും ഈ ഷൈലോക്കുകളുടെ മടിശ്ശീലയുടെ കിലുക്കത്തില്‍ രമിച്ച്‌ ഇവര്‍ക്ക്‌ ഓശാന പാടുന്നവരോ ,ഡിപ്പാര്‍ട്ട്‌ മെന്റില്‍ നിന്നും റിട്ടയര്‍മന്റ്‌ വാങ്ങി ചിട്ടിഫണ്ട്‌ ഗുണ്ടാപ്പടയുടെ ഇന്‍സ്പെക്റ്റര്‍ മാരായി 'ഔദ്യോഗിക ജീവിതം തുടരുകയോ ചെയ്യുന്നു.
ചിട്ടിഫ്ണ്ടുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ മുറുകുമ്പോള്‍ കൂട്ടകൊലപാതകങ്ങള്‍ വരേയുള്ള കുടിപ്പകയിലേക്ക്‌ വികസിച്ചതിന്റെ ഒട്ടനവധി അനുഭവങ്ങള്‍ ഇന്നും ഞെട്ടലോടുകൂടി  നാട് ഓര്‍മ്മിക്കുന്നു.

എണ്ണിയാല്‍ ഒടുങ്ങാത്ത ചിട്ടിസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പര്‍ശോധിച്ചാല്‍ ഇവ മൂന്നുതരത്തിലാണെന്ന് കാണാം.
ഇതില്‍ ഒന്നാമത്തേത്‌,1975 ലെകേരള ചിട്ടീസ്‌ ആക്ട്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവയാണ്‌.
രണ്ടാമത്തെ വിഭാഗം,1982 ലെ ചിട്ടിഫണ്ട്‌ ആക്ട്‌ (ഇന്ത്യന്‍ ചിട്ടീസ്‌ ആക്ട്‌) അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവയാണ്‌.
മൂന്നാമത്തെ വിഭാഗം,ജമ്മു-കാശ്മീര്‍ ഷോപ്പ്‌ ആന്റ്‌ കൊമേഴ്സല്‍ എസ്റ്റാബ്ലിഷ്‌മന്റ്‌ റൂള്‍ അനുസരിച്ചുള്ള ലൈസന്‍സ്‌ എടുത്ത്‌ പ്രവര്‍ത്തിക്കുന്നവരാണ്‌.
ഇതില്‍ മൂന്നാമത്തെ വിഭാഗക്കാരുടെ കൂത്തരങ്ങാണ്‌ കേരളം. ചിട്ടിയില്‍ ചേര്‍ന്ന ചിറ്റാളന്മാരുടെ നിക്ഷേപം തോന്നിയതു പോലെ കൈകാര്യം ചെയ്യാനും ഏതു നിമിഷവും ഇവയുമായി മുങ്ങുന്നതിനും യാതൊരു തടസ്സവുമില്ലായെന്നതാണ്‌ വ്യാപകമായി ഇത്തരം സ്ഥാപനങ്ങള്‍ ആകര്‍ഷകമായ പേരില്‍ ആകര്‍ഷകമായ വ്യവസ്ഥകള്‍ പ്രഖ്യാപിച്ച്‌ കൂണുപോലെ മുളക്കുന്നതിന്റെ അടിസ്ഥാനം.

1975-ലെ കേരള ചിട്ടീസ്‌ ആക്ട്‌ പ്രകാരം ഒരു ചിട്ടി ആരംഭിക്കുന്നതിന്‌ പതിനഞ്ച്‌ രൂപാ ഫീസടച്ച്‌ തൊട്ടടുത്തെ സബ്ബ്‌ റജിസ്റ്റ്രാഫീസില്‍ തലവര്യോലയുടെ മൂന്നു പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുക എന്നതാണ്‌ പ്രാരംഭമായി ചെയ്യേണ്ടത്‌.
ഈ നിയമം അനുസരിച്ച്‌ എത്രയാണോ ചിട്ടിയുടെ സല അത്രയും തുക മൊത്തം നറുക്കുകളുടെ കാലാവധിക്ക്‌ ട്രഷറിയിലോ ജില്ലാ സഹകരണ ബാങ്കുകളിലോ സ്ഥിര നിക്ഷേപം നടത്തുന്നതിനും അതുമല്ലെങ്കില്‍ സലയുടെ ഇരട്ടി തുകയ്ക്കുള്ള ഈട്‌ നല്‍കാന്‍ കഴിയുന്ന ആസ്തിക്കുടമയാണോ എന്നും
ജില്ലാ റജിസ്റ്റ്രാര്‍ക്ക്‌ അയച്ചുകൊടുക്കുന്ന ഈ അപേക്ഷയിന്മേല്‍ ചിട്ടി ഇന്‍സ്പെക്ടരമാര്‍ അന്വേഷിച്ച്‌ നല്‍കുന്ന റിപ്പേര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ്‌ ചിട്ടി റജിസ്റ്റര്‍ ചെയ്യുന്നതിന്‌ സബ്ബ്‌ റജിസ്റ്റ്രാര്‍ അനുവാദം നല്‍കുന്നത്‌.
അനുവാദം ലഭിക്കുന്ന ആള്‍ ചിട്ടിയുടെ മൊത്തം സലയുടെ ഫിക്സഡ്‌ ഡിപ്പോസിറ്റിന്റെ സര്‍ട്ടിഫിക്കറ്റോ ഇരട്ടി തുകയ്ക്കുള്ള വസ്തുവോ റജിസ്റ്റ്രാക്കി ചിട്ടിയാരംഭിക്കാവുന്നതാണ്‌.
100 തണയാണ്‌ ചിട്ടിയുടെ കാലാവധിയെങ്കില്‍ 99 ചിറ്റാളന്മാരെ മാത്രമേ ചീട്ടിയില്‍ ചേര്‍ക്കാവൂ  എന്നും ഒരാള്‍ തലയാളായ ചിട്ടിക്കമ്പനിയുടമയാണെന്നും നിയമം അനുശാസിക്കുന്നു.സേവനം നടത്തുന്നതിന്‌ മാന്യമായി കൂലി ഉറപ്പുവരുത്തുന്ന ഈ നിയമം നിക്ഷേപകന്റെ നിക്ഷേപം കവര്‍ച്ച ചെയ്യാന്‍ തലയാളായ ചിട്ടിക്കമ്പനിയുടമക്ക്‌ സാധിക്കാത്തവിധം ശക്തമായതും വ്യക്തവുമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ്‌.
മാത്രമല്ല,ഓരോ ചിട്ടിയും റജിസ്റ്റര്‍ ചെയ്യപ്പെടുന്നതിലൂടെ സര്‍ക്കാറിനുണ്ടാവുന്ന സാമ്പത്തിക നേട്ടവും നമ്മുടെ സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്തുന്നതെന്ന തിരിച്ചറിവും ഉള്ളതുകൊണ്ടുകൂടിയാകണം ഏത്  സംസ്ഥാനത്തെ റജിസ്റ്റ്രേഷന്‍ ഉള്ളതാണെങ്കിലും ഇരുപത്‌ ശതമാനം ചിറ്റാളന്മാര്‍ കേരളത്തിലുള്ള ഏതൊരു ചിട്ടിയും കേരള ചിട്ടീസ്‌ ആക്ട്‌ പ്രകാരം റജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശം ഈ നിയമത്തിലുള്ളത്‌ . ഇത്  നടപ്പിലാക്കാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല .
ഇവ ലംഘിക്കുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്ന നിയമങ്ങളൊന്നും ഈ നിയമത്തിലില്ല . ഇതിന്റെ പോരായ്മയും കള്ളക്കമ്പനികളുടെ   അഴിഞ്ഞാട്ടത്തിന്  കാരണമായിത്തീരുന്നു .
ഇന്ത്യന്‍ പാര്‍ലമന്റ്‌ 1982-ല്‍ അംഗീകരിച്ച 40 ആമത്തെ നിയമാണ്‌ ദി ചിട്ടിഫണ്ട്‌ ആക്ട്‌ 1982. ഈ നിയമം ജമ്മു-കാശ്മീരിലൊഴികെ മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ ബാധകമാണെങ്കിലും ഈ നിയമത്തിന്റെ അന്തസ്സത്തയ്ക്ക്‌ വിരുദ്ധമല്ലാത്ത വിധം നിയമങ്ങളും ചട്ടങ്ങളും നിര്‍മ്മിക്കുന്നതിന്‌ സംസ്ഥാനങ്ങളെ ഈ നിയമം വിലക്കുന്നില്ലെന്നതാണ്‌ ഇതിലെപ്രത്യേകത.
ആസ്സാം,ബീഹാര്‍,ഗോവ,ഹിമാചല്‍പ്രദേശ്‌,കര്‍ണ്ണാടക,മദ്ധ്യപ്രദേശ്‌,മണിപ്പൂര്‍,മേഘാലയ,ഒറീസ്സ,പഞ്ചാബ്‌,രാജസ്ഥാന്‍,സിക്കിം,തമിഴ്‌നാട്‌,ത്രിപുര,ഉത്തര്‍പ്രദേശ്‌,പശ്ചിമബം ഗാള്‍ എന്നീ പതിനാര് സംസ്ഥാനങ്ങള്‍ മാത്രമാണ്‌ ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്‌.
ഈ നിയമപ്രകാരം ചുരുങ്ങിയത്‌ ഒരു ലക്ഷം രൂപയെങ്കിലും മൂലധനമില്ലാത്ത ഒരാള്‍ക്ക്‌ ചിട്ടിസ്ഥാപനം നടത്താന്‍ അനുവാദമില്ലെന്ന് മാത്രമല്ല,ചിട്ടിസ്ഥാപനം നടത്തുന്ന ഒരാള്‍ക്ക്‌ മറ്റുബിസ്സിനസ്സുകളില്‍ ഏര്‍പ്പെടുന്നതിന്‌ ഈ നിയമം വിലക്കേര്‍പ്പെടുത്തുന്നു.തമിഴ്‌ നാട്‌ സര്‍ക്കാര്‍ ഈ നിയമം അനുസരിച്ച്‌ 1984 -ല്‍ തമിഴ്‌നാട്‌ ചിട്ടിഫണ്ട്സ്‌ ചട്ടങ്ങള്‍ ആവിഷ്കരിക്കുകയുണ്ടായി.

 രണ്ടാമത്തെ കൂട്ടരാകട്ടെ ഇവര്‍ കേരള ചിട്ടീസ്‌ ആക്ട്‌ അംഗീകരിക്കുന്നില്ലെന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം.
ഇന്ത്യക്ക്‌ മൊത്തമുള്ള നിയമമാണ്‌ തങ്ങള്‍ അംഗീകരിക്കുന്നുവെന്ന നിലപാടാണ്‌ ഇവര്‍ക്കുള്ളത്‌. ഇവരുടെ നേതൃത്വത്തിലാണ്‌ കേരള ചിട്ടീസ്‌ ആക്ടിനെതിരേ കേരള ഹൈക്കോടതിയില്‍ നിന്നും സ്റ്റേ സമ്പദിച്ചിട്ടുള്ളത്‌. ഇവരുടെ പ്രവര്‍ത്തനം മൂലം സംസ്ഥാന സര്‍ക്കാറിന്‌ ഒരു രൂപപോലും ലഭിക്കുന്നില്ലെന്നതാണ്‌ വസ്തുത.

മൂന്നാമത്തെ കൂട്ടര്‍,ജമ്മു റജിസ്റ്റ്രേഷനുമായി ചിട്ടിസ്ഥാപനം നടത്തുന്നവരാണ്‌.പെട്ടിക്കടയ്ക്കും ബാര്‍ബര്‍ഷോപ്പിനും നല്‍കുന്ന ലൈസന്‍സ്‌ മാത്രമാണിത്‌. ചിട്ടിക്കു വേണ്ടി പ്രത്യേകമായി നിയമമോ ചട്ടങ്ങളോ ഇല്ലാത്ത ജമ്മുവുലെ ഈ റജിസ്റ്റ്രേഷന്‍ അനുസരിച്ച്‌ എന്തു തോന്യവാസവും പ്രവര്‍ത്തിക്കാവുന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌. 100 മാസത്തവണകളുള്ള ചിട്ടിയില്‍ ആയിരങ്ങളെ ചേര്‍ത്ത്‌ യാതോരുവിധ ഓഡിറ്റിങ്ങിനും വിധേയമാകാതെ സര്‍ക്കാറിന്റെ ഒരു നിയന്ത്രണങ്ങള്‍ക്കും വിധേയമാകാതെ ചിട്ടി സ്ഥാപനങ്ങള്‍ മുന്നോട്ട്‌ പോകുന്നു എന്നതാണ്‌ വര്‍ത്തമാന സാഹചര്യം.
കേരള ചിട്ടീസ്‌ ആക്ടിനെതിരെ ഹൈക്കോടതി ഡിഷന്‍ ബഞ്ച്‌ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതും ചിട്ടീസ്‌ ആക്ടിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പോലീസിന്‌ നടപടികളെടുക്കാവുന്ന വിധം കോഗ്നൈസബിള്‍ ഒഫന്‍സായി പ്രഖ്യാപിക്കുകയും നിയമഭേദഗതി ചെയ്യുകയും ചെയ്താല്‍ ഇവയെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനവുമെന്ന് വ്യക്തം.
പറഞ്ഞു വരുന്നത്‌ ,ആല്ലെങ്കില്‍ പറിയാനുദ്ദേശിച്ചത്‌:-
ചില വിഡ്ഡികളുടെ പെരുമാറ്റത്തെ വിവരിക്കുന്ന ഒരു ചൈനീസ്‌ പഴമൊഴി ഇങ്ങിനേയാണ്‌ :
"സ്വന്തം കാലുകളില്‍ വീഴ്ത്താന്‍ വേണ്ടി മാത്രം പാറക്കല്ലുകള്‍ പൊന്തിക്കുന്നു" എന്നാണ്‌.

2012, ജനുവരി 20, വെള്ളിയാഴ്‌ച

പി എം ആന്റണി:മരണത്തെ സന്ദേശമാക്കിയ ധിക്കാരി.


തലക്ക്‌ തീപ്പിടിച്ചവനെപ്പോലെ നാട്ടില്‍ തലങ്ങും വിലങ്ങും പാഞ്ഞു നടന്നിരുന്ന പി എം ആന്റണിയുടെ മനസ്സില്‍ നിറയെ നാടകങ്ങളായിരുന്നു.കഥാവശേഷനായിത്തീര്‍ന്ന ഈ നാടക പ്രവര്‍ത്തകന്റെ നാടകവും രാഷ്ട്രീയവും ജീവിതവും നിര്‍ദ്ധാരണം ചെയ്യാന്‍ എത്ര അക്കാദമിക്ക്‌ നിരൂപകര്‍ മുന്നോട്ട്‌ വരുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്‌.
വിപ്ലവ പ്രസ്ഥാനത്തിന്റെ സഹയാത്രികന്‍ ആയിരിക്കെ ഒരു കാലത്തും മുഖ്യധാരയിലൂടേയോ വ്യവസ്ഥാപിത ചാലുകളിലൂടേയോ സഞ്ചരിച്ച ആളായിരുന്നില്ല അദ്ദേഹം .തന്റെ ശവശരീരത്തെ വീട്ടു വളപ്പില്‍ തന്നെ സംസ്കരിക്കണമെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിഷ്കര്‍ഷിക്കാന്‍ കഴിഞ്ഞത്‌ വര്‍ത്തമാന കേരള സാഹചര്യത്തില്‍ തീര്‍ച്ചയായും ഒരു ചെറിയ കാര്യമല്ല.
കത്തോലിക്കനയി ജനിച്ച ഒരാള്‍ സെമിത്തേരിയില്‍ അടക്കം ചെയ്തിട്ടില്ലെങ്കില്‍ തെമ്മാടിക്കുഴിയിലെ നരകാത്മാവായി തീരുമെന്നു കരുതുന്ന സ്ഥാപന വല്‍കരിക്കപ്പെട്ട ക്രൈസ്തവ സഭയെ ധിക്കരിക്കുകയായിരുന്നു ആന്റണി.
ഒരു പക്ഷെ സമീപകാലത്ത്‌ പൊന്‍കുന്നം വര്‍ക്കിയുടെ ഭൗതിക ശരീരം മാത്രമാണ്‌ സെമിത്തേരിക്ക്‌ പുറത്ത്‌ അടക്കം ചെയ്യപ്പെട്ടത്‌. തന്റെ ജീവിതകാലം മുഴുവന്‍ സര്‍ഗ്ഗപ്രതിഭകൊണ്ട്‌ ക്രൈസ്തവ പൗരോഹിത്യ മൂല്യങ്ങളെ ചെറുത്ത പൊന്‍കുന്നം വര്‍ക്കിയുടെ ശരീരം ഏറ്റെടുക്കാന്‍ പള്ളിതന്നെ മുന്നോട്ട്‌ വരികയും ചിലബന്ധുക്കളെങ്കിലും അതിനെ അനുകൂലിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ വര്‍ക്കിസാറിന്റെ സന്തത സഹചാരികളായിരുന്ന സുഹൃത്തുക്കളും മക്കളും പ്രകടിപ്പിച്ച ഇച്ഛാശക്തികൊണ്ട്മാത്രമാണ്‌ വീട്ടു വളപ്പില്‍ സംസ്കരിക്കാന്‍ കഴിഞ്ഞത്  
ആന്റണിയുടെ കാര്യത്തില്‍ ആ ശവസംസ്കാര ചടങ്ങ്‌ ഏറെ സ്വാഭാവികതയോടെതന്നെയാണ്‌ അവിടെ ഒത്തു ചേര്‍ന്ന ആ വലിയ പൗരാവലി ഏറ്റുവാങ്ങിയത്‌.ശവശരീരം ചിതയിലേക്ക്‌ എടുക്കുമ്പോള്‍ അവിടെ കൂടിയിരുന്നവരെല്ലാം ഒരേകണ്ഠത്തില്‍ നിന്നെന്നപോലെ ഇങ്ക്വിലാബ്‌ വിളിക്കുകയായിരുന്നു.സിപിഐ(എം)എന്നോ,സിപിഐ എന്നോ,സിപിഐ എം എല്‍ എന്നോ വേതിരിവില്ലാതെ ഉയര്‍ന്നുകേട്ട ആ മുദ്രാവാക്യമാണ്‌ യഥാര്‍ത്ഥത്തില്‍ ആന്റണിക്ക്‌ ലഭിച്ച ഏറ്റവും ഉചിതമായ അംഗീകാരം
ഗാസിയാബാദില്‍ തെരുവു നാടകം നടത്തവേ അക്രമിക്കപ്പെട്ട്‌ രക്തസാക്ഷിയായ സഫ്ദര്‍ ഹഷ്മിക്കാണ്‌ സമാനമായ മുദ്രാവാക്യമുഖരിതമായ സംസ്കാരച്ചടങ്ങ്‌ ലഭിച്ചത്‌.

ആചാരവെടിയും സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതിയും ആന്റണിയുടെ കാര്യത്തിലെങ്കിലും അനൗചിത്യമായി പോയെന്ന് ചിന്തിക്കുന്നവര്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.തികച്ചും യുക്തിസഹമായൊരു ചിന്തതന്നെയായിരുന്നു അതെന്ന് പറയാതെ വയ്യ.
തന്റെ ജീവിതം കൊണ്ടും നാടകം കൊണ്ടും താന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകൊണ്ടും അടിമുടി വ്യവസ്ഥാവിരുദ്ധനായിരുന്ന ഒരാള്‍ മരിക്കുന്നതോടെ ഭരണകൂട ഔദ്യോഗിക ബഹുമതിയെന്ന പേരില്‍ ഇടപെടുന്നത്‌ ശരിയാണോ എന്ന ആശ്ങ്ക അസ്ഥാനത്തല്ല.
ജീവിതകാലം മുഴുവന്‍ ഭരണവര്‍ഗ്ഗ മൂല്യങ്ങള്‍ക്കെതിരേ പോരാടിയിരുന്ന ഒരാളെ ഭരണകൂടം തന്നെ ഹൈജാക്ക്‌ ചെയ്യുകയാണ്‌ .ധിക്കാരിയും കലാപകാരിയുമാ യിരുന്ന  ഒരാളുടെ പോരാട്ട വീര്യത്തെ നിര്‍വ്വീര്യമാക്കാനുള്ള ഭരണകൂടതന്ത്രമായി തന്നെ ഇത്‌ വിലയിരുത്തപ്പെടേണ്ടതാണ്‌.
രാജസേവ നടത്തിയിരുന്ന ആസ്ഥാന പണ്ഡിതര്‍ക്കും വ്യവസ്ഥയുടെ സ്റ്റാറ്റസ്കോ നിലനിര്‍ത്തും വിധം പ്രവര്‍ത്തിക്കുന്ന വ്യവസ്ഥാനുകൂലികള്‍ക്കും മാത്രമേ ഇത്തരം സര്‍ക്കാര്‍ ബഹുമതികള്‍ ചേര്‍ന്ന്  പോവുകയുള്ളു.
തന്റെ ചിന്തകള്‍ കൊണ്ടും പ്രഭാഷണങ്ങള്‍കൊണ്ടും എഴുത്തുകൊണ്ടും അതിനിശിതമായി വ്യവസ്ഥാ മൂല്യങ്ങളെ ചെറുക്കുകയും മരണത്തെ അഭിമുഖം നേരിടുന്ന ഘട്ടത്തില്‍ പോലും അധിനിവേശകടന്നാക്രമണങ്ങള്‍ക്കെതിരേ സംസാരിച്ചുകൊണ്ടു തന്നെ പിടഞ്ഞുവീണു മരിച്ച വിജയന്‍ മാഷിനു വേണ്ടി ആചാരവെടി മുഴങ്ങിയപ്പോഴും ഈ വിധം ചിന്തിച്ച്‌ ഹൃദയം നൊന്ത നിരവധിപേരുണ്ടായിരുന്നു.

ആന്റണിയുടെ ജീവിതം അടിസ്ഥാനപരമായി ഒരു സാമൂഹ്യ ജീവി എന്ന പരികല്‍പ്പന അന്വര്‍ത്ഥമാക്കും വിധമായിരുന്നു.
'നഗരത്തിലൊരനീതി ഉണ്ടായാല്‍ സന്ധ്യ മയങ്ങും മുമ്പ് അതിനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ നഗരം കത്തിച്ചാമ്പലവുകയാണ്‌ നല്ലതെന്ന'ബ്രതോള്‍ഡ്‌ ബ്രഹറ്റിന്റെ വചനം ആ ജീവിതത്തില്‍ എന്നും വഴികാട്ടിയായിരുന്നു.
തൊഴില്‍കൊണ്ട്‌ താന്‍ ഉള്‍പ്പെട്ടിരുന്ന 'കടലിന്റെ മക്കളുടെ' ജീവിതം ആവിഷ്കരിച്ച നാടകവും താന്‍ ജനിച്ചു വീണ ക്രൈസ്തവ സമുദായത്തിന്റെ മനുഷ്യത്ത ഹീനമായ നടപടികളെ ചോദ്യം ചെയ്യുന്ന 'വിശുദ്ധ പാപവും'  'കൃസ്തുവിന്റെ ആറാം തിരുമുറിവും'സൃഷ്ടിച്ച പ്രകോപനങ്ങളും പ്രക്ഷുബ്ദതയും മലയാള നാടക ചരിത്രത്തിലെ ഈടുറ്റ അടയാളപ്പെടുത്തലുകളാണ്‌.
തിരുമുറിവിന്റെ അവതരണത്തിനു ശേഷം മതമേലദ്ധ്യക്ഷന്മാരുടെ തന്നെ ആഹ്വാനത്തെ തുടര്‍ന്ന് ,ഒരു പക്ഷെ വിമോചന സമരത്തിനു ശേഷം കേരളം കണ്ട ഏറ്റവും ശക്തമായ പ്രതിലോമതയുടെ കൂട്ടായ്മ അരങ്ങേറിയതും ജനാധിപത്യ കേരളത്തിലായിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കം എല്ലാ ഇടവകകളും തെരുവിലിറങ്ങി.എന്നാല്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികളും കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഒരേ മനസ്സോടെ കൈകോര്‍ത്ത്‌ ആ പ്രതിലോമതയെ പ്രതിരോധിക്കുകയും ചെയ്തു എന്നതും ചരിത്രമാണ്‌.ആവിഷ്കാര സ്വാതന്ത്ര്യമെന്ന മൗലിക അവകാശ സങ്കല്‍പ്പനം സാമാന്യ ജനത നെഞ്ചിലേറ്റിയത്‌ ഈ പ്രതിരോധ സമരത്തിലൂടെയായിരുന്നു.

ഒരു കള്‍ച്ചറല്‍ ആക്റ്റീവിസ്റ്റ്‌ എന്ന നിലയില്‍ കേരളത്തില്‍ നിറഞ്ഞു നിന്നിരുന്ന ഒരാളെന്ന നിലയില്‍ ഭരണകൂടത്തിനെതിരെ വിധ്വംസക പ്രവര്‍ത്തനം നടത്തുന്നവരുടെ പട്ടികയില്‍ ആന്റണിയുള്‍പ്പെടുകയായിരുന്നു.
കാഞ്ഞിരച്ചിറയില്‍ സോമരാജനെന്ന കയര്‍ മുതലാളി ഉന്മൂലനം ചെയ്യപ്പെട്ടപ്പോള്‍ ആ ആക്ഷനില്‍ ഒരു തരത്തിലും പങ്കാളിയല്ലാതിരുന്ന പി എം ആന്റണിയും പ്രതിയായി ചേര്‍ക്കപ്പെട്ടു.
വിസ്തരിച്ച കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിക്കുകയും ചെയ്തു.സാംസ്കാരിക പ്രവര്‍ത്തനം തീര്‍ത്തും അപകടരഹിതമായ ഒന്നാണെന്ന സങ്കല്‍പ്പം ശരിയല്ലെന്നതിന്റെ ദ്രുഷ്ടാന്തമാണ്‌ ആന്റണിക്ക്‌ ലഭിച്ച ജയില്‍ ശിക്ഷ.
മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും കലാകാരന്മാരും ആക്റ്റിവിസ്റ്റുകളും അന്യായമായ ഈ വിധിക്കെതിരേ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തതിന്റെ ഫലമായി ശിക്ഷക്ക്‌ ഇളവ്‌ ലഭിക്കുകയായിരുന്നു.

ജയില്‍ വിമോചിതനായ ആന്റണി തുടര്‍ന്നും തന്റെ ആവിഷ്കാര മേഖലയായ നാടകവേദിയില്‍ സജീവമായി ഉറച്ചു നിന്നു.
പുന്നപ്ര വയലാര്‍ സമര ചരിത്രത്തെ ആധാരമാക്കി രചിച്ച 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്ന നാടകമാണ്‌ അവസാനം അവതരിപ്പിച്ചത്‌.
സ്റ്റാലിനെക്കുറിച്ച്‌ രചിച്ച നാടകം അവതരിപ്പിച്ചു കാണാനുള്ള അവസരം ലഭിക്കും മുന്‍പ്‌ അദ്ദേഹം നമ്മെ വിട്ടു പോവുകയായിരുന്നു.
തന്റെ രണ്ട്‌ കണ്ണുകളും ദാനം ചെയ്യണമെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു.
ജീവിതത്തിലുടനീളം വിമോചന സ്വപ്നങ്ങളുടെ സന്ദേശം തന്റെ ആവിഷ്കാര മാധ്യമമായ നടകത്തിലൂടെ ജനങ്ങളില്‍ എത്തിക്കാന്‍ യത്നിച്ച അദ്ദേഹം
തന്റെ മരണം പോലും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു സന്ദേശമായി മാറ്റുകയായിരുന്നു.
(അനുസ്മരണം :പ്രസാദ്‌)