2013, നവംബർ 2, ശനിയാഴ്‌ച

മൂന്ന് കുറിപ്പുകള്‍ -

എല്ലാ നവോത്ഥാന മൂല്യങ്ങളും ഉപേക്ഷിച്ച്
പുത്തന്‍ അധിനിവേശത്തിന്‍ കീഴിലെ
പുത്തന്‍ ഭ്രാന്താലയമായി കേരളവും കേരളീയനും മാറിക്കൊണ്ടിരിക്കുകയാണ്‌.
എന്ത് വിധേനയും പണക്കാരനാവുക
അത് വഴി പുത്തന്‍ അധിനിവേശ സംസ്കാരത്തിന്റെ ഭാഗമായിത്തീരുക
എന്ന ആശയം കൊച്ചുകുട്ടികള്‍ മുതല്‍
ഏതു മുതിര്‍ന്നവരിലും ആധിപത്യം ചെലുത്തിക്കഴിഞ്ഞിരിക്കുന്നു.
മദ്യവും മതവും ജാതിയും അഴിമതിയും
ശൈശവ പീഠനങ്ങളും അറുംകൊലകളും മടക്കം
എന്ത് ഹീനതകളും സ്വീകരിക്കാനും കണ്ടുരസിക്കാനും കഴിയുന്ന
പേടിപ്പെടുത്തുന്ന വിധം മലയാളി മാറിയിരിക്കുന്നു.
ഈ പ്രതിലോമ രാഷ്ട്രീയ-സാംസ്കാരികാവസ്ഥക്കെതിരേ
ആഞ്ഞടിക്കാതെ മലയാളി സമൂഹത്തെ പുരോഗമന മൂല്യബോധത്തിലേക്ക്
കൈപിടിച്ചുയര്‍ത്താന്‍ കഴിയില്ലെന്ന്
ദൈനംദിനാവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.
 
                              - 2-

രാജകീയ ജീവിതം നയിച്ചും
കോര്‍പ്പറേറ്റ് മേധാവികളുടെ വളുവളുപ്പന്‍ സുഖഭോഗങ്ങള്‍ ആസ്വദിച്ചും
അധികാരത്തിന്റെ അകത്തളങ്ങളില്‍ വിരാജിച്ചും
ചാര്‍ട്ടേഡ്ഫ്ലൈറ്റുകളില്‍ ചുറ്റിക്കറങ്ങിയും
നൂറ്കണക്കിന്ന് സുരക്ഷാ ഭടന്മാരൊരുക്കുന്ന സംരക്ഷിത വലയത്തില്‍
ഊണും ഉറക്കവും വിനോദലീലകളുമെല്ലാം നടത്തിയും
കഴിഞ്ഞുപോരുന്ന ഇന്ത്യയിലെ ഒന്നാം നമ്പര്‍ ഭരണ വര്‍ഗ്ഗ പാര്‍ട്ടിയുടെ
അനന്തരവകാശി രാഹുല്‍ ഗാന്ധിയോട്,
വമ്പിച്ച സമ്പത്തിന്ന് ഉടമയായിരുന്നപ്പോഴും
ചരിത്ര ബോധമുണ്ടായിരുന്ന മുതുമുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്രു
എഴുതിയ ചരിത്രഗ്രന്ഥങ്ങള്‍ വല്ലപ്പോഴുമെങ്കിലും
രാഹുല്‍ വായിക്കുന്നത് പ്രായോഗിക രാഷ്ട്രീയത്തില്‍ ഗുണം ചെയ്യുമെന്ന്
എന്തേ കോണ്‍ഗ്രസ്സ് സൈദ്ധാന്തികര്‍ പറഞ്ഞു കൊടുക്കാതിരിക്കുന്നത്
എന്നാണ്‌ നാം ചിന്തിച്ചു പോകുന്നത്.
 

                                           -3-

പുരോഗമന സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിലെ ,
ജനാധിപത്യ കേരളം നെഞ്ചിലേറ്റിയ ഈടുറ്റ അടയാളപ്പെടുത്തലുകള്‍ക്കെതിരേയുള്ള
സാമുഹ്യ വിരുദ്ധ കടന്നാക്രമണം നിദ്ന്യമാണ്‌ അപലപനീയമാണ്‌.
വിമോചന സമരത്തിന്ന് ശേഷം കേരളം കണ്ട ഏറ്റവും ശക്തമായ പ്രതിലോമതയുടെ
കൂട്ടായ്മ അരങ്ങു തകര്‍ത്താടിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ വര്‍ത്തമാന അവസ്ഥ.
സാമ്രാജ്യത്ത്വശക്തികളും അവരുടെ ബുദ്ധിരാക്ഷസ സന്നാഹങ്ങളും
പുത്തന്‍ കോളനി വല്‍ക്കരണത്തിന്ന് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന നാടുകളിലെ
ദല്ലാള്‍ഭരണാധികാരികളും എല്ലാ ജാതി-മത വംശീയാധി ശക്തികളും
അധോലോക -മാഫിയാ ശക്തികളും ജനങ്ങളെ തമ്മിലടിപ്പിക്കാനും
നിരന്തരം പ്രകോപനങ്ങളും സാമൂഹ്യ സംഘര്‍ഷങ്ങളും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയുമാണ്‌.
ഗ്രൂപ്പ് വഴക്കുകളുടേയും കുതികാല്‍ വെട്ടിന്റേയും ഫലമായി
സംസ്ഥാന ഭരണ-പ്രതിപക്ഷ കഷികളുടെ രാഷ്ട്രീയ -സംഘടനാ കേന്ദ്രീകരണം
നഷ്ടപ്പെട്ട് ദുര്‍ബ്ബലപ്പെടുകയും, ഉദ്യോഗസ്ഥ മേധാവികളും
മന്ത്രി പുംഗവന്മാരും തമ്മിലുള്ള ഇടപെടലുകളീലൂടെ അധോലോക-മാഫിയാ വര്‍ഗ്ഗങ്ങള്‍
അരങ്ങു തകര്‍ത്താടുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തില്‍ ജനാധിപത്യ വിശ്വാസികളും കലാകാരന്മാരും
സാംസ്കാരിക പ്രവര്‍ത്തകരും ഒരേമനസ്സോടെ കൈ കോര്‍ത്ത്
ഈ പ്രതിലോമതയെ പ്രതിരോധിക്കേണ്ടതുണ്ട്.

2013, ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

ഇനി നാം സൈനികത്താവളങ്ങളും ഒരുക്കികൊടുക്കേണ്ടതുണ്ടോ?


അമേരിക്കൻ ദേശീയ സുരക്ഷാ ഏജൻസി (എൻ എസ്സ്‌ എ)
ആഗോള ഐ ടി കുത്തകകളായ ഗൂഗിൾ,യാഹു,മൈക്രോസോഫ്റ്റ്‌ തുടങ്ങിയവയെ ഉപയോഗിച്ച്‌ ലോകമെങ്ങുമുള്ള
രാഷ്ട്രത്തലവന്മാർ മുതൽ സാധാരണ പൗരൻ വരേയുള്ളവരെ സംബന്ധിക്കുന്ന വിവരചോരണം ആസൂത്രിതമായി നടത്തിവരികയായിരുന്നു വെന്ന്
മുൻ സി ഐ എ ഉദ്യോഗസ്ഥനും ഇപ്പോൾ അമേരിക്ക പിടികിട്ടാപുള്ളിയും രാജ്യദ്രോഹിയുമായി മുദ്രകുത്തിയിരിക്കുന്ന 
സ്നോഡൻ വെളിപ്പെടുത്തിയിരിക്കുന്നു. ശത്രു മിത്ര ഭേദമില്ലാതെ ദശലക്ഷക്കണക്കിന്ന് ആളുകളെ സംബന്ധിക്കുന്ന രഹസ്യവിവരങ്ങൾ
ഇപ്രകാരം ചോർത്തിയെടുക്കുന്നത്‌ അമേരിക്കയുടെ നിലനിൽപ്പിന്ന് അത്യന്താപേക്ഷിതമാണെന്ന നീതീകരണമാണ്‌
അമേരിക്കൻ പ്രസിഡന്റ്‌ ഇതേസംബന്ധിച്ച്‌ നൽകിയിട്ടുള്ളത്‌.

16-ഉം 17-ഉം നൂറ്റാണ്ടുകളിൽ സാമൂഹ്യ വിരുദ്ധരെന്ന് യൂറോപ്പ്‌ വിലയിരുത്തിയ ആളുകളെ നാടുകടത്തുന്നതിനുള്ള സ്ഥലമായിട്ടായിരുന്നു
മധ്യ വടക്കെ അമേരിക്കൻ പ്രദേശങ്ങൾ കണക്കാക്കാപ്പെട്ടിരുന്നത്‌.
ഈ സാമൂഹ്യ വിരുദ്ധ സ്വഭാവം നിരന്തരം പ്രകടമാക്കുന്ന ഒരു തെമ്മാടി രാഷ്ട്രമെന്ന നിലയിലാണ്‌
'മഹത്തായ' അമേരിക്കൻ ജനാധിപത്യം വളർന്നു വികസിച്ചത്‌.
 റെഡ്‌ ഇന്ത്യക്കാരെ ഉന്മൂലനം ചെയ്തും ലാറ്റിനമേരിക്കയിലും പസഫിക്കിലും പ്യൂർട്ടോറിക്കയിലും
 ഫിലിപ്പൈൻസിലും വെസ്റ്റ്‌ ഇൻഡീസിലുമെല്ലാം
ജനങ്ങളെ വംശഹത്യക്ക്‌ വിധേയമാക്കിയതും മാനവചരിത്രത്തിൽ ഒരു ഭരണകൂടവും ചെയ്തിട്ടില്ലാത്തതും
ഇനി ചെയ്യാനിടയില്ലാത്തതുമായ കൊടും ക്രൂരകൃത്യങ്ങൾ നടപ്പാക്കിയുമാണ്‌ അമേരിക്കൻ 'ജനാധിപത്യം
കോളനികളില്ലാത്ത സാമ്രാജ്യത്വം കൊളോണിയൽ കാലത്ത്‌ നടപ്പാക്കിയത്‌.
രണ്ടാം ലോകയുദ്ധത്തോടെ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ്‌ വർഷിച്ച്‌
സ്വന്തം മൂലധന താൽപര്യത്തിനു വേണ്ടി എത്ര നൃശംശമായ ഭീകരതക്കും തയാറാണെന്നു അമേരിക്കൻ ഭരണകൂടം തെളിയിച്ചു.
തുടർന്നിങ്ങോട്ട്‌ അമേരിക്കൻ നേതൃത്വത്തിൽ നടപ്പാക്കിയിട്ടുള്ള പുത്തൻ കൊളോണിയൽ വ്യവസ്ഥയിൽ
മാനവ രാശിക്കെതിരേ നടന്നിട്ടുള്ള എണ്ണമറ്റ നരഹത്യകളിലും കൂട്ടക്കൊലകളിലും ജനാധിപത്യ ധ്വംസനങ്ങളിലും
പ്രത്യക്ഷമോ പരോക്ഷമോ ആയ അമേരിക്കൻ കറുത്ത കൈകൾ കാണാം.
ലോകത്തേറ്റവുമധികം പൗരന്മാരെ രാജ്യത്ത്‌ തടവിലിട്ട്കൊണ്ട്‌ ലോകത്തെ തടവറയാക്കാൻ
ഭീകരതാവിരുദ്ധ യുദ്ധമെന്ന ബാനറുമായി പുത്തൻ അധിനിവേശം ശക്തിപ്പെടുത്തുകയാണ്‌ ഈ ഭീകരരാഷ്ട്രം.
 ഭീകരതയുടെ മൂർത്തീഭാവമായ അമേരിക്കൻ ഭരണകൂടം ലോകത്തെ ചാരപ്പണിക്ക്‌ വിധേയമാക്കിയെന്ന വാർത്ത
അതുകൊണ്ട്‌ പുതിയ തിരിച്ചറിവുകൾ നൽകണമെന്നില്ല.
ഒബാമ പറഞ്ഞതുപോലെ അമേരിക്കയുടെ ഭരണപരമായ ഒരു നടപടിക്രമം മാത്രമാണിത്‌.
എന്നാൽ,
ഈ അമേരിക്കൻ ചാരപ്രവർത്തനത്തിനെതിരേ പലലോകരാജ്യങ്ങളും ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തിയിട്ടുണ്ട്‌.

പറഞ്ഞു വരുന്നത്‌ അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌:-

ഒരു സ്വതന്ത്ര പരമാധികാര രാജ്യമായ ഇന്ത്യയിൽ
അതിനെ അർത്ഥരഹിതമാക്കിക്കൊണ്ടും ദേശാഭിമാനികളെ അപമാനിച്ചുകൊണ്ടും,
ഭീകരതാവിരുദ്ധ യുദ്ധമെന്ന പേരിൽ അമേരിക്കയുമായി തന്ത്രപരമായ സഖ്യത്തിലേർപ്പെട്ട്‌
അമേരിക്കൻ ചാര ഏജൻസികൾക്കും സൈന്യത്തിനും താവളങ്ങൾ ഒരുക്കിക്കൊടുത്ത്‌
രാജ്യത്ത്‌ കയറി നിരങ്ങാനുള്ള എല്ലാ സൗകര്യങ്ങളും രാജ്യതാൽപര്യങ്ങളെ മറികടന്ന്
ആരുടേയോ വൈയക്തികമായ നേട്ടങ്ങൾക്ക്‌ വേണ്ടി ഒരുക്കികൊടുക്കുന്നത്‌ ശരിയാണോ എന്ന്
രാജ്യസ്നേഹികൾ ഗൗരവപൂർവ്വം പരിശോധിക്കണം എന്നാണ്‌.

2013, ജൂലൈ 20, ശനിയാഴ്‌ച

രൂപയുടെ തിരിച്ചുപോക്കില്ലാത്ത പതനം

സാമ്രാജ്യത്വ ഫിനാൻസ്‌ മൂലധനത്തിന്റെ ചലനക്രമങ്ങൾക്കും ആഗോള വിപണിയുടെ ഏറ്റിറക്കങ്ങൾക്കും പൂർണ്ണമായും വിധേയമായ ഒരു പുത്തൻകൊളോണിയൽ സമ്പദ്‌ ഘകടനയാണ്‌ ഇന്ത്യയുടേതെന്ന് വീണ്ടും വീണ്ടും വ്യക്തമാക്കുന്നതാണ്‌ ഇന്ത്യൻ രൂപയുടെ ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ലാത്ത ഇപ്പോഴത്തെ മൂല്യശോഷണം.
രൂപയുടെ വിനിമയ നിരക്ക്‌ നിർണ്ണയിക്കുന്നതിൽ ഇന്ത്യൻ ഭരണകൂടത്തിനോ നാണ്യമേഖലയുമായി ബന്ധപ്പെട്ട അതിന്റെ വ്യവസ്ഥാപനങ്ങൾക്കോ ഒരിടപെടലും നടത്താൻ  കഴിയാത്ത വിധം മൂലധന കേന്ദ്രങ്ങൾ കാര്യങ്ങൾ നിർണ്ണയിക്കുന്ന സ്ഥിതിയാണുള്ളത്‌.
ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വളരുന്ന സമ്പദ്ഘടനയാണെന്നും ബ്രിക്സ്‌ രൂപീകരണവും ഭൂഖണ്ഢാന്തര മിസെയിൽ വിന്യാസവുമെല്ലാം ഒരു വൻ ശക്തിയായി ഇന്ത്യ മാർന്നതിന്റെ തെളിവാണെന്നും ലോക സമ്പദ്‌ പട്ടികയിൽ സ്ഥാനം പിടിക്കുന്ന ശതകോടീശ്വരന്മാരുടെ നാടാണിന്ത്യയെന്നും മറ്റും വീമ്പിളക്കുന്നവരുടെ ജൽപനങ്ങൾ ശരിക്കും തുറന്നു കാട്ടുന്ന ഒന്നാണ്‌ രൂപയുടെ പതനം.

1947-ൽ അധികാര കൈമാറ്റത്തിന്റെ സമയത്ത്‌ ഒരു ഡോളർ 2.478 രൂപക്ക്‌ തുല്യമായിരുന്നു.എന്നാൽ അമേരിക്കൻ സമ്മർദ്ദപ്രകാരം 1949 ആകുമ്പേഴേക്കും രൂപയുടെ മൂല്യം .5 ശതമാനം ഇടിച്ച്‌ നെഹ്രു ഗവൺമന്റ്‌ അത്‌ ഒരു ഡോളറിന്ന് .09 രൂപ എന്ന നിരക്കിലാക്കുകയുണ്ടായി. തുടർന്ന് 1966-ൽ ഇന്ദിരാഗാന്ധിയുടെ അധികാരാരോഹണത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും അമേരിക്കൻ നിർദ്ദേശപ്രകാരം രൂപയുടെ മൂല്യം 57.5 ശതമാനം ഇടിച്ച്‌ അത്‌ ഒരു ഡോളറിന്ന് 7.50 രൂപ നിരക്കിലെത്തിക്കുകയുണ്ടായി. പിന്നീട്‌ 1981 ലെ ഐ എം എഫ്‌ വായ്പയെ തുടർന്ന് സർക്കാർ പലഘട്ടങ്ങളിലായി അവമൂലനം വരുത്തിയതിന്റെ ഫലമായി റവു-മന്മോഹൻ സർക്കാർ അധികാരത്തിൽ വരുന്നതിന്ന് തൊട്ടുമുൻപ്‌ രൂപയുടെ വിനിമയ മൂല്യം ഒരു ഡോളറിന്ന് 18 രൂപ നിലയിലെത്തുകയുണ്ടായി.എന്നാൽ നെഹ്രുവിയൻ സാമ്പത്തിക നയങ്ങൾ അടിസ്ഥാനപരമായി പൊളിച്ചെഴുതാനാരംഭിച്ചപ്പോൾ മറ്റുകാര്യങ്ങൾക്കൊപ്പം രൂപയുടെ വിനിമയ മൂല്യത്തിനുമേൽ ഇന്ത്യാ ഗവർമ്മേന്റും ഇവിടുത്തെ കേന്ദ്ര ബാങ്കായ റിസർവ്‌ ബാങ്കും മേൽനോട്ടം വഹിക്കുന്നതൊഴിവാക്കി ലോക കമ്പോളത്തിന്റെ ഏറ്റിറക്കങ്ങൾക്ക്‌ വിധേയമാക്കാനും തീരുമാനിച്ചതിന്റെ മുന്നോടിയായി 1991 ജൂലൈ 3 നും മൻമോഹൻ സിങ്ങിന്റെ പ്രഖ്യാപനത്തേതുടർന്ന് രൂപയുടെ ഇടിക്കുകയുണ്ടായി.

 മൻമോഹണോമിക്സ്‌ നടപ്പായതോടെ സർക്കാർ രൂപയുടെ വിനിമയ മൂല്യ നിർണ്ണയത്തിൽ ഇടപെടുകയെന്ന സ്ഥിര വിനിമയ നിരക്ക്‌ (Fixed exchange rate) സവിധാനം കയ്യൊഴിക്കപ്പെടുകയും ദേശാതിർത്തികളെ ഭേദിച്ചുകൊണ്ട്‌ നടക്കുന്ന മൂലധന പ്രവാഹവും നാണയവിപണിയിലെ ചൂതാട്ടവും നാണയമൂല്യം നിർണ്ണയിക്കുകയെന്ന അസ്ഥിര വിനിമയ നിരക്കു വ്യവസ്ഥ നിലവിൽ വരികയും ചെയ്തു. തുടക്കത്തിൽ ചരക്ക്‌ കൈമാറ്റത്തിന്ന് മാത്രം ബാധകമായിരുന്ന അസ്ഥിര വിനിമയ നിരക്ക്‌ ക്രമേണ ഔദ്യോഗിക പ്രഖ്യാപനങ്ങളില്ലാതെ മൂലധന അക്കൗണ്ടിലേക്കുകൂടി കടക്കാൻ തുടങ്ങിയതോടെ ഓഹരി വിപണിയിലേയും നാണയ വിപണിയിലേയും ചൂതാട്ടക്കാർ രൂപയുടെ മൂല്യം നിർണ്ണയിക്കുന്ന സ്ഥിതി സംജാതമായി അപ്രകാരം റാവു-മൻമോഹൻ ഭരണം അവസാനിപ്പിക്കുമ്പോൾ ഒരു ഡോളറിന്ന് 33 രൂപയോളമെത്തിയിരിക്കുന്നിടത്തു നിന്നാണ്‌ കഴിഞ്ഞ ഒന്നര ദശാബ്ദം കൊണ്ട്‌ ഇന്നത്‌ 60 രൂപയെന്ന അപമാനകരമായ സ്ഥിതിയിലേക്ക്‌ കാര്യങ്ങൾ എത്തിയിരിക്കുന്നത്‌. 

ചുരുക്കത്തിൽ 1947 നെ അപേക്ഷിച്ച്‌ ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം ഇരുപതിലൊന്നായി ചുരുങ്ങിയിരിക്കുന്നു. നേരേമറിച്ച്‌ സ്വർണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ ഡോളറിന്റെ വിനിമയ മൂല്യം ഇരുപത്തിയഞ്ചിലൊന്നായി ഇക്കാലയളവിൽ ഇടിയുകയുണ്ടായി .അടുത്തകാലം വരെ യൂറോപ്പിലെ സാമ്രാജ്യത്വ രാജ്യങ്ങളും ജപ്പാനും ഈയിടേയായി ചൈനയുമാണ്‌ ഇതിന്റെ നേട്ടങ്ങൾ പങ്കുവെച്ചത്‌. അതായത്‌ ലോകനാണയ കമ്പോളത്തിൽ കുത്തനെ വിനിമയ മൂല്യം ഇടിഞ്ഞ അമേരിക്കൻ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യൻ രൂപയുടെ മൂല്യം ഏക്കാളവും അധോഗതിയിലേക്കായിരുന്നുവെന്ന വസ്തുത തിരിച്ചറിയേണ്ടതുണ്ട്‌.അധികാര കൈമാറ്റത്തിന്‌ ശേഷമുള്ള പുത്തൻ കോളനിവൽക്കരണത്തിലൂടെ ഇന്ത്യ വിധേയമായ പുത്തൻ കൊളോണിയൽ കൊള്ളയിലേക്കാണ്‌ ഇത്‌ വിരൽ ചൂണ്ടുന്നത്‌. 

രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കൻ സാമ്രാജ്യത്വവും ബ്രട്ടൻ വുഡ്സ്‌ സ്ഥാപനങ്ങളും ഇന്ത്യയടക്കമുള്ള പുത്തൻ കൊളോണിയൽ രാജ്യങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച"കയറ്റുമതിചെയ്ത്‌ വികസിക്കു" എന്ന വികസന തന്ത്രത്തിന്റേയും അതിന്റെ ഭാഗമായി കയറ്റുമതി വർദ്ധിപ്പിക്കാനെന്ന പേരിൽ നിരന്തരമായി അടിച്ചേൽപ്പിച്ച നാണയ അവമൂലനത്തിന്റേയും പശ്ചാത്തലത്തിൽ വേണം ഈ പുത്തൻ കൊളോണിയൽ കൊള്ള വിശദമാക്കപ്പെടേണ്ടത്‌.സാമ്രാജ്യത്വ രാജ്യങ്ങളിൽ നിന്നും കാലഹരണപ്പെട്ട സാങ്കേതിക വിദ്യകളും സാമഗ്രികളും ഉൾപ്പന്നങ്ങളുമെല്ലാം വികസനത്തിന്റെ പേരിൽ ഇറക്കുമതിചെയ്യാൻ നിർബന്ധിതമായ ഇന്ത്യയേപ്പോലുള്ള രാജ്യങ്ങളുടെ അടവുശിഷ്ടക്കമ്മി അധികാരകൈമാറ്റത്തിന്റെ കാലം മുതൽ വർദ്ധിച്ചുവന്നു. ഇതിന്ന് പരിഹാരമായി നിർദ്ദേശിക്കപ്പെട്ടത്‌ കയറ്റുമതി വർദ്ധിപ്പിക്കലാണ്‌.ഇപ്രകാരം വൻതോതിൽ കയറ്റുമതി വർദ്ധിപ്പിക്കണമെങ്കിൽ ദരിദ്രരാജ്യങ്ങൾ കയറ്റുമതി ചെയ്യുന്ന ഉൾപ്പന്നങ്ങളുടേയും സേവനങ്ങളുടേയും വിലകൾ കുത്തനെ ഇടിക്കാതെ മാർഗ്ഗമില്ലെന്നും ബൂർഷ്വാ സാമ്പത്തിക വിദഗ്ദർ വ്യാഖ്യാനിച്ചു.ഇതിനായി കണ്ടുപിടിച്ച പുത്തൻ അധിനിവേശ നയമാണ്‌ നാണയ അവമൂലനം. ഇതുവഴി പുത്തൻ കൊളോണിയൽ രാജ്യങ്ങളിൽനിന്നുള്ള കയറ്റുമതിക്കാർക്ക്‌ ഡോളറിന്റെ അടിസ്ഥാനത്തിൽ കയറ്റുമതിവിലകൾ കുത്തനെ ഇടിക്കാമെന്നും എന്നാൽ ഡോളർ ആഭ്യന്തര നാണയമായി കൈമാറ്റം ചെയ്യുമ്പോൾ ലഭിക്കുന്ന തുകയിൽ കുറവു സംഭവിക്കുകയില്ലെന്നും വാദിക്കപ്പെട്ടു. 

എന്നാൽ ഇപ്രകാരം ഉൽപന്നങ്ങളുടെ വിലയും അതിനായി കൂലിയും ഇടിക്കേണ്ടിവരുന്നത്‌ വഴി സംഭവിക്കുന്ന ഭീമമായ പുത്തൻ കൊളോണിയൽ കൊള്ള വിദഗ്ദമായി മറച്ചു വെക്കപ്പെട്ടു. അടവുശിഷ്ട കമ്മി (കയറ്റുമതി-ഇറക്കുമതി) പരിഹരിക്കാനെന്ന പേരിൽ ബ്രട്ടൻ സ്ഥാപനങ്ങളെ ഉപയോഗിച്ച്‌ അമേരിക്കൻ സാമ്രാജ്യത്വം ഇന്ത്യയുടെ മേൽ അടിച്ചേൽപ്പിച്ച നാണ്യ അവമൂലനത്തിലൂടെ കടത്തിക്കൊണ്ടുപോയ മിച്ച മൂല്യത്തിന്റെ അളവ്‌ ദല്ലാൾ ഭരണവർഗ്ഗങ്ങൾ രാജ്യത്തെ കൊള്ള ചെയ്തു സ്വിസ്സ്‌ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളതിന്റെ പലമടങ്ങു വരുമെന്നൂഹിക്കാവുന്നതേയുള്ളു. ബൂർഷ്വാ സാമ്പത്തിക വിദഗ്ദർ മാത്രമല്ല,സാമ്രാജ്യത്വത്തിന്റെ മാപ്പുസാക്ഷികളായ കപട ഇടതു പക്ഷവും നാണയ അവമൂലനത്തിലൂടെ നടന്നുകൊണ്ടിരിക്കുന്ന പുത്തൻ കൊളോണിയൽ കൊള്ള അവഗണിക്കുകയാണ്‌.

രൂപയുടെ മൂല്യം ഇടിക്കുന്നതുവഴി കയറ്റുമതി വർദ്ധിക്കുമെന്നും വിദേശനാണ്യശേഖരം ഉയരുമെന്നും അത്‌ വ്യാപാര കമ്മി കുറച്ച്‌ അടവു ശിഷ്ടകമ്മി പരിഹരിക്കുമെന്നുമാണ്‌ സാമ്രാജ്യത്വ കേന്ദ്രങ്ങളും രാജ്യദ്രോഹികളും എന്നും പറഞ്ഞു പോന്നിട്ടുള്ളത്‌. എന്നാൽ ചരിത്രം നേരെ മറിച്ചാണ്‌. 1947-ൽ 2.47 രൂപക്ക്‌ ഒരു ഡോളർ കിട്ടുമായിരുന്നപ്പോൾ ലോകകയറ്റുമതിയിലെ ഇന്ത്യയുടെ വിഹിതം 2.4 ശതമാനമായിരുന്നു. എന്നാൽ നാലു ദശാബ്ദക്കാലത്തെ അവമൂലനത്തിന്നു ശേഷം 1991-ൽ ഇത്‌ 0.4 ശതമാനമായി ഇടിയുകയായിരുന്നു. രാജ്യത്തെ കൊള്ളയടിക്കാനുള്ള ഗൂഡനീക്കം എന്നതിനപ്പുറം കയറ്റുമതിയുടെ വിലയിടിക്കാമെന്നല്ലാതെ അവമൂലനം കയറ്റുമതി വർദ്ധനവിലേക്ക്‌ നയിച്ചിട്ടില്ലെന്നതാണ്‌ ചരിത്രം.



തൊണ്ണൂറുകൾ മുതൽ മൻമോഹണോമിക്സിന്റെ ഭാഗമായി നടപ്പാക്കപ്പെട്ട അഭ്യന്തര വിപണിയെ പൂർണ്ണമായും അവഗണിച്ച്‌ ലോകകമ്പോളവുമായി സമ്പട്‌ ഘടനയുമായി ഉൽഗ്രഥിക്കുന്ന"കയറ്റുമതിയിലൂന്നുന്ന വികസനം" അടിച്ചേൽപ്പിച്ചതിന്റെ ഫലമായി ഇപ്പോൾ ഇന്ത്യൻ കയറ്റുമതി ലോക കയറ്റുമതിയുടെ ഒരു ശതമാനത്തോളമായിട്ടുണ്ട്‌.എന്നാൽ രൂപയുടെമൂല്യ ശോഷണവും കയറ്റുമതി വർദ്ധനവും പരസ്പരം ബന്ധപ്പെടുത്താവുന്ന ഒരു സാമ്പത്തികശാസ്ത്ര -സ്ഥിതിവിവരക്കണക്കും ലഭ്യമല്ല. നേരേമറിച്ച്‌ രൂപയുടെ മൂല്യം ഇടിയുന്നതുമായി ബന്ധപ്പെട്ട്‌ എണ്ണയും മറ്റ്‌ ആവശ്യസാധനങ്ങളുടേയും സമ്പന്നവർഗ്ഗത്തിനുള്ള ആഡംബര ഉൽപന്നങ്ങളുടേയും ഇറക്കുമതി ചെലവുകൾ അഭൂതപൂർവ്വമായി വർദ്ധിച്ചു.തന്നിമിത്തം 21 രൂപക്ക്‌ ഒരുഡോളർ കിട്ടുമായിരുന്ന 1991-ൽ വ്യാപാരകമ്മി( trade deficit )17000 കോടി രൂപയായിരുന്നെങ്കിൽ ഒരു ഡോളർ ലഭിക്കാൻ 50 രൂപയോളം വേണ്ടിവന്നിരുന്ന 2011-മാർച്ചിൽ ഇന്ത്യയുടെ വ്യാപാരകമ്മി 6ലക്ഷം കോടി രൂപയായി ഉയർന്നു. അവമൂലനം കയറ്റുമതി വർദ്ധിപ്പിച്ചും ഇറക്കുമതി കുറച്ചും വ്യാപാരകമ്മിയും അടവു ശിഷ്ട പ്രതിസന്ധിയും പരിഹരിക്കുമെന്ന ബൂർഷ്വാ സാമ്പത്തിക വീക്ഷണം എത്രമാത്രം അർത്ഥരഹിതമാണെന്ന് ഇത്‌ കാണിക്കുന്നു.അതോടൊപ്പം രൂപയുടെ മൂല്യശോഷണം വർദ്ധിക്കുന്തോറും ഇന്ത്യയുടെ വിദേശകടഭാരവും വർദ്ധിച്ചു വരുന്നു.

എന്നാൽ മുമ്പ്‌ സൂചിപ്പിച്ചതു പോലെ നവ ഉദാരീകരണനയങ്ങൾ തങ്ങൾ ആധിപത്യത്തിലേക്ക്‌ വന്നതോടെ മറ്റെല്ലാ രംഗത്തും എന്നത്‌ പോലെ വിദേശ നാണ്യ വിപണിയിന്മേലുള്ള സർക്കാർ നിയന്ത്രണം ഘട്ടം ഘട്ടമായി റദ്ദാക്കപ്പെട്ടു. മുൻ കാലത്ത്‌ ധനമന്ത്രായലവും റിസർവ്‌ ബാങ്കും മറ്റും സാമ്രാജ്യത്വ കേന്ദ്രങ്ങളുടേയും ബ്രട്ടൻ വുഡ്സ്‌ സ്ഥാപനങ്ങളുടേയും നിയന്ത്രണങ്ങൾക്ക്‌ വിധേയമായി നാണയ വിപണിയിൽ ഇടപെട്ടിരുന്നെങ്കിൽ നവ ഉദാരീകരണകാലത്ത്‌ അപ്രകാരമുള്ള ഇടപെടൽ പോലും നിയമ വിരുദ്ധമാക്കപ്പെട്ടു. തന്നിമിത്തം , മുൻകാലത്തേതിൽ നിന്ന് വ്യത്യസ്ഥമായി സർക്കാറിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങളില്ലാതെതന്നെ നാണ്യ വിപണികളിലേയും മൂലധന വിപണികളിലേയും ഏറ്റിറക്കങ്ങൾക്ക്‌ വിധേയമായി രൂപയുടെ വിപണന മൂല്യം നിർണ്ണയിക്കപ്പെടുന്ന സ്ഥിതി സംജാതമായി. വാർത്താ വിനിമയത്തിന്റേയുംവിവര സാങ്കേതിക
വിദ്യയുടേയും സാദ്ധ്യതകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തി ഊഹമൂലധനവും നാണയശേഖരവും നിമിഷങ്ങൾക്കുള്ളിൽ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക്‌ കടത്തിക്കൊണ്ടു പോകാനും അതുവഴി കൃത്രിമമായ വിദേശ നാണയമൂല്യം ഇടിക്കാനും ഊഹകുത്തകകൾക്ക്‌ ഇത്‌ സൗകര്യമൊരുക്കി.ഇന്ത്യയുടെ നാണയ വിപണിയിലും ഓഹരി വിപണിയിലും അടുത്തകാലത്തുണ്ടായ കീഴോട്ട്‌ പോക്കിന്റെ കാരണം ഡോളറിന്റെ കൃത്രിമക്ഷാമം സൃഷ്ടിച്ചുകൊണ്ട്‌ ലാഭമുണ്ടാക്കാനുള്ള ഊഹക്കച്ചവടക്കാരുടെ ശ്രമമാണ്‌ ഒരു ഘടകമെന്ന് കാണാം. യൂറോപ്പിലും മറ്റും ശക്തമായി തുടരുന്ന കടപ്രതിസന്ധിയുടെ ഫലമായി വിദേശസ്ഥാപകനിക്ഷേപകരെന്ന പേരിലറിയപ്പെടുന്ന ഊഹക്കുത്തകകൾ വൻതോതിൽ ഹ്രുസ്വകാല മൂലധന നിക്ഷേപം രാജ്യത്ത്‌ നിന്നും പിൻ വലിക്കുന്നതും കയറ്റുമതിയിലൂടേയുള്ള വിദേശനാണ്യശേഖരത്തിലുണ്ടായ വൻ ഇടിവും ഇറക്കുമതിക്കു വേണ്ടിവരുന്ന വൻ ഡോളർ ഡിമാന്റും സർവ്വോപരി നാണയ ഓഹരി വിപണികളിലെ ചൂതാട്ടക്കാരുടെ ബാഹുല്യവുമാണ്‌ ഇന്ത്യൻ രൂപയുടെ മൂല്യം അടുത്തകാലത്ത്‌ കുത്തനെ ഇടിയുന്നതിന്ന് ഇടയാക്കിയിട്ടുള്ളത്‌.

ഈ സന്ദർഭത്തിൽ പ്രകടമായ ഒരു വിരോധാഭാസം കൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്‌.കേന്ദ്രസർക്കാറിന്റെ കൈവശം ഏകദേശം10ലക്ഷം കോടിരൂപക്ക്‌ തുല്യമായ വിദേശനാണയ ശേഖരമുള്ളപ്പോഴാണ്‌ വർദ്ധിച്ച ഡോളർ ഡിമാന്റിന്റെ പശ്ചാത്തലത്തിൽ രൂപയുടെ വുനിമയ മൂല്യം കീഴോട്ട്‌ പോകുന്നത്‌.ഈ നാണ്യശേഖരത്തിന്റെ ഒരംശമെങ്കിലും വിനിയോഗിക്കാനായാൽ ഇപ്പോഴത്തെ രൂപയുടെ പതനം ഒഴിവാക്കാവുന്നതേയുള്ളു. എന്നാൽ ഇതുമായി ബന്ധപ്പെട്ട്‌ രണ്ട്‌ കാര്യങ്ങൾ ചൂണ്ടിക്കാട്ടേണ്ടതുണ്ട്‌. ഒന്നാമതയി, ഈ ശേഖരത്തിന്റെ സിംഹഭാഗവും കടം വാങ്ങിയ ഹ്രസ്വകാല നിക്ഷേപങ്ങളാണ്‌.അതുകൊണ്ട്‌ തന്നെ അവ ഉപയോഗിക്കുന്നതിന്ന് പരിമിതികളുണ്ട്‌.രണ്ടാമതായി, അടുത്തകാലം വരെ മൂല്യം കുത്തനെ ഇടിഞ്ഞു കൊണ്ടിരുന്ന അമേരിക്കൻ ഡോളറിന്റെ മൂല്യം പിടിച്ചു നിർത്താനായി മൻമോഹൻ ഭരണമടക്കമുള്ള ശിങ്കിടികളുമായി ഉണ്ടാക്കിയിട്ടുള്ള അവിഹിത ബാന്ധവമാണ്‌. ആവശ്യമായ ഡോളർ കമ്പോളത്തിലേക്ക്‌ വിടാതെ റിസർവ്‌ ബാങ്ക്‌ എടുക്കുന്ന അസാധാരണമായ സമീപനം രൂപയെ അപേക്ഷിച്ച്‌ ഡോളറിന്റെ മൂല്യം വർദ്ധിക്കുന്നതിന്ന് കാരണമായിട്ടുണ്ട്‌. കൂടാതെ യൂറോപ്യൻ സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് യൂറോയുടെ മൂല്യം ഇടിയുന്നതും ഡോളറിന്റെ ആപേക്ഷികമായ മൂല്യവർദ്ധനവിന്ന് കാരണമായിട്ടുണ്ട്‌. അതോടൊപ്പം ചൈനയും അമേരിക്കയുമായിട്ടുള്ള അന്തർ സാമ്രാജ്യത്വ മത്സരത്തിൽ ഇന്ത്യ അമേരിക്കയുടെ ജൂണിയർ പങ്കാളിയായി പ്രവർത്തിക്കുന്നതും പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയുടെ താൽപര്യങ്ങളെ ബലികഴിച്ചുകൊണ്ട്‌ മൻമോഹൻ സർക്കാർ അമേരിക്കൻ പാദസേവ നടത്തുന്നതും ഇക്കാര്യത്തിൽ ഒരു ഘടകമാണ്‌. ഏകദേശം മൂന്ന് ട്രില്ല്യൻ ഡോളർ(ഇന്ത്യൻ ദേശീയ വരുമാനത്തിന്റെ ഇരട്ടിയിലധികം) വിദേശനാണ്യശേഖരമുള്ള ചൈനയുടെ യുവാനെതിരെ കഴിഞ്ഞ നിരവധി വർഷങ്ങളായി അമേരിക്കൻ ഡോളറിന്റെ മുല്യം കുത്തനെ ഇടിയുകയായിരുന്നു. ആ പതനം തുടരുമ്പോഴും അതിന്റെ ഗതി വേഗം കുറക്കാൻ അമേരിക്ക നടത്തുന്ന ശ്രമങ്ങളിൽ തന്ത്രപരമായ ജൂണിയർ പങ്കാളിയെന്ന നിലയിൽ ഇന്ത്യൻ ഭരണകൂടം രാജ്യതാൽപര്യത്തെ അവഗണിച്ച്കൊണ്ട്‌ അമേരിക്കക്ക്‌ വിടുപണി ചെയ്യുന്നതും രൂപയുടെ മൂല്യ ശോഷണത്തിന്റെ രാഷ്ട്രീയ കാരണങ്ങളാണ്‌. എല്ലാറ്റിലുമുപരി നാണയത്തിന്റെ മൂല്യശോഷണം ഒരു പുത്തൻ കോളോണിയൽ രാഷ്ട്രീയ ആയുധം കൂടിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്‌.വിദേശനാണ്യവിപണിയിലെ ഊഹക്കച്ചവടക്കാർ ഇന്ത്യയിലെ ഡോളർ നിക്ഷേപങ്ങൾ പിൻവലിക്കുന്നതിന്ന് പിന്നിൽ കൂടുതൽ വിനാശകരമായ നവ ഉദാരീകരണ നയങ്ങൾക്ക്‌ വേണ്ടി ഇന്ത്യേ സമ്മർദ്ദത്തിലാക്കുകയെന്ന തന്ത്രം കൂടിയുണ്ട്‌. വിദേശനാണയവും ഓഹരി നിക്ഷേപവും രാജ്യത്തേക്ക്‌ യഥേഷ്ടം കടന്നു വരാൻ റീട്ടെയിൽ രംഗത്തേക്ക്‌ വിദേശകുത്തകകളെ കയറൂരി വിടണമെന്ന നിർദ്ദേശം മൻമോഹൻ സർക്കാറിന്നു മുന്നിൽ വെച്ചിട്ട്‌ കുറച്ചു നാളുകളായി. 

എന്നാൽ ,കടുത്ത ജനകീയ പ്രതിഷേധത്തിന്റേയും ഘടക കഷികളുടെ പോപ്പുലിസ്റ്റ്‌ സമീപനത്തിന്റേയും പശ്ചാത്തലത്തിൽ അത്തരം പരിഷ്കാരങ്ങൾ നീട്ടിവെക്കപ്പെടുകയാണ്‌. രൂപയുടെ മൂല്യം ഇടിക്കുകയെന്ന സമ്മർദ്ദ തന്ത്രം ഉപയോഗിച്ച്‌ അമേരിക്കൻ ചെരിപ്പു നക്കികളായ രാഷ്ട്രീയ- ബ്യൂറോക്രറ്റിക്ക്‌ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്താനും കോർപ്പറേറ്റ്‌ മാധ്യമങ്ങളിലൂടെ പ്രചരണം അഴിച്ചു വിട്ട്‌ വിദേശ ഊഹമൂലധനത്തിന്ന് അനുകൂലമായ നടപടികൾ എടുപ്പിക്കാനും സാമ്രാജ്യത്വം വിദേശ നാണ്യ വിപണിയെ ഉപയോഗിക്കുന്നതിന്റെ തെളിവു കൂടിയാണ്‌ രൂപയുടെ ഇപ്പോഴത്തെ പതനം .ബഹുരാഷ്ട്ര-കോർപ്പറേറ്റ്‌ കുത്തകകൾ ആവശ്യപ്പെടും വിധം നികുതിഘടനയിലും മൂലധന നിക്ഷേപരംഗത്തും ഉദാരീകരണം നടപ്പാക്കിയാൽ മാത്രമേ രൂപയുടെ വിനിമയ മൂല്യം ഉയരൂ എന്ന ഒരു വീക്ഷണം ഇപ്പോൾ തന്നെ പ്രചാരത്തിലുണ്ട്‌. കോർപ്പറേറ്റ്‌ മാധ്യമങ്ങളിലൂടെ വരുന്ന ഈ അഭിപ്രായത്തിന്ന് പ്രധാന മന്ത്രിയുടെ സാമ്പത്തിക ഉപദേശകന്മാരും അസൂത്രണ കമ്മീഷൻ വിദഗ്ദന്മാരുമെല്ലാമാണെന്ന് വ്യക്തമാണ്‌ ചുരുക്കത്തിൽ,ഇന്ത്യയുടെ പുത്തൻ കൊളോണിയൽ ആശ്രിതാവസ്ഥയുടെ ഒരു പരിണതിയും പ്രതിഫലനവുമെന്നനിലയിൽ ആഴത്തിലുള്ള രാഷ്ട്രീയ-സാമ്പത്തിക വിവക്ഷകൾ അടങ്ങിയതാണ്‌ രൂപയുടെ അഭൂതപൂർവ്വമായ ഈ മൂല്യശോഷണം.
"സഖാവ്‌" ലേഖനം- 



 

 


2013, ജനുവരി 11, വെള്ളിയാഴ്‌ച

-മാവോ-സെ-തൂങ്ങ്‌ ചിന്ത മാർക്സിസം-ലെനിനിസത്തിന്റെ തുടർച്ചയും വികാസവും -


ചൈനീസ്‌ വിപ്ലവത്തിലും സോഷ്യലിസ്റ്റ്‌ നിർമ്മാണ പ്രക്രിയയുടേയും ആധുനിക തിരുത്തൽ വാദത്തിനെതിരായ പ്രത്യേകിച്ച്‌
മഹത്തായ തൊഴിലാളി വർഗ്ഗ സാംസ്കാരിക വിപ്ലവത്തിന്റേയും പ്രക്രിയയുടേയും ഭാഗമായാണ്‌ മാവോ-സെ- തൂങ്ങ്‌ ചിന്ത വികസിക്കുന്നത്‌ ,
മാർക്സിസം-ലെനിനിസം വികസിക്കുന്നത്‌.
വാസ്തവത്തിൽ എല്ലാരംഗത്തും മാർക്സിസം-ലെനിനിസത്തിന്നു വ്യക്തത വരുത്തുകയും അവ്യക്തത നിലനിന്ന ചിലമണ്ഡലങ്ങളിൽ
അത്‌ നീക്കുകയുമാണ്‌ മാവോ ചെയ്തത്‌.
വൈരുദ്ധ്യ ശാസ്ത്രത്തെ സംബന്ധിച്ചും ജ്ഞാനസിദ്ധാന്തത്തിന്റെ വികാസത്തിലും ജനങ്ങളിൽ നിന്നും ജനങ്ങളിലേക്ക്‌ എന്ന അർത്ഥത്തിൽ
ബഹുജനലൈൻ വികസിപ്പിക്കുന്നതിലും
കൊളോണിയൽ - അർദ്ധകൊളോണിയൽ - പുത്തൻ കൊളോണിയൽ രാജ്യങ്ങളിൽ ജനാധിപത്യ വിപ്ലവം നയിക്കുന്നതിൽ
തൊഴിലാളിവർഗ്ഗത്തിന്റേയും മറ്റ് വിപ്ലവ വർഗ്ഗത്തിന്റേയും പങ്കു മുന്നോട്ട്‌ വെക്കുന്നതിലും മാവോയുടെ സംഭാവനകൾ പെടുന്നു.

ഒരു പുതിയ ജനാധിപത്യ വിപ്ലവമെന്ന വിശദീകരണത്തോടെ ജനകീയ ജനാധിപത്യ വിപ്ലവത്തിന്‌ മാവോ കൂടുതൽ വ്യക്തത വരുത്തി.
സോവിയറ്റ്‌-ചൈനീസ്‌ അനുഭവപശ്ചാത്തലത്തിൽ സോഷ്യലിസത്തിന്റെ സാമ്പത്തിക രാഷ്ട്രീയ അർത്ഥശാസ്ത്രത്തെ
കൂടുതൽ വ്യക്തതയോടെ മാവോ വിശദീകരിച്ചു.

അത്‌ സോഷ്യലിസ്റ്റ്‌ സമൂഹ്യ നിർമ്മിതിയിലും സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തിലും വൈരുദ്ധ്യങ്ങളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ വൈരുദ്ധ്യശാസ്ത്രത്തിന്റെ മണ്ഡലവും അദ്ദേഹം വികസിപ്പിച്ചു.
സർവ്വോപരി മഹത്തായ തൊഴിലാളിവർഗ്ഗ സാംസ്കാരികവിപ്ലവം ആവിഷ്കരിച്ചുകൊണ്ട്‌ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിന്ന് കീഴിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്റെ സിദ്ധാന്തത്തിനും മാവോ രൂപം നൽകി.

-ദർശനത്തെക്കുറിച്ച്‌ മാവോ-
മാവോയുടെ ദാർശനികരചനകൾ പാർട്ടികേഡർമാരേയും സഖാക്കളേയും ബഹുജനങ്ങളേയും മാർക്സിസം-ലെനിനിസം പഠിപ്പിക്കുന്നതിനും
അവരുടെ ചിന്താ രീതിയേയും പ്രായോഗിക സമീപനത്തേയും മാറ്റിതീർക്കുന്നതിനും വേണ്ടിയായിരുന്നു.
ഇതിനായി മാർക്സിസ്റ്റ്‌ തത്വശാസ്ത്രത്തിലെ ചില തലങ്ങളെ വ്യക്തമായി സമീപിക്കുകയുണ്ടായി.

-ജ്ഞാനസിദ്ധാന്തം-
ഇത്‌ മാവോയുടെ സിദ്ധാന്തങ്ങളിൽ വെച്ച്‌ വളരെ പ്രാധാന്യമർഹിക്കുന്നു.മാവോയുടെ ഒരു പ്രാധാനപ്പെട്ട ഉപന്യാസമാണ്‌
'വിജ്ഞാനവും പ്രയോഗവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ '
അറിയുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്‌ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ;
യഥാർത്ഥ വിജ്ഞാനം അല്ലെങ്കിൽ ശരിയായ ആശയം മൂന്നുതരം സാമൂഹിക പ്രയോഗത്തിൽ നിന്നും ഉരുത്തിരിയുന്നതാണ്‌.
ഒന്ന്,ഉല്‍പ്പാദനത്തിന്ന് വേണ്ടിയുള്ളയത്നം ,
രണ്ട്‌,വർഗ്ഗസമരം.
മുന്ന്,ശാസ്ത്രീയപരീക്ഷണം.

സിദ്ധാന്തം പ്രയോഗത്തെ ആശ്രയിച്ചാണിരിക്കുന്നത്‌.പ്രയോഗത്തിന്റെ പശ്ചാത്തലത്തിലല്ലാതെ സിദ്ധാന്തത്തെക്കുറിച്ച്‌
ചിന്തിക്കാൻ കഴിയില്ലെന്നാണ്‌ മാവോ പറഞ്ഞത്‌.
അതേ സമയം സിദ്ധാന്തം പ്രയോഗത്തേയും മാറ്റിമറിക്കുന്നു.
ഇതുവഴി സാമൂഹ്യപരിണാമത്തിനും ഉയർന്ന ജ്ഞാന സമ്പാദനത്തിനും വഴിവെക്കുന്നു.
ആരും തന്നെ വൈജ്ഞാനികനായോ പാമരനായോ ജനിക്കുന്നില്ല.അത്‌ ഭൗതികമായ അനുഭവങ്ങൾക്ക്‌ മുമ്പേ അറിവുണ്ടായിരുന്നില്ല.
പ്രായോഗികമായി ഒന്നും ചെയ്യാതെ ആരും തനിയെ ഉണ്ടാകുന്നതല്ല. എന്തെങ്കിലും കാര്യങ്ങൾ ചെയ്യുന്നതുവഴി ആരും തനിയെ വിദഗ്ദരാകുന്നില്ല.

-വൈരുദ്ധ്യങ്ങളെക്കുറിച്ച്‌.-


മാർക്സിസ്റ്റ്‌ ദർശനത്തിൽ മാവോയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന വൈരുദ്ധ്യാത്മകതയെ സബന്ധിച്ചും
വൈരുദ്ധ്യങ്ങളെ മനസ്സിലാക്കുന്നതും പ്രയോഗിക്കുന്നതും ആയി ബന്ധപ്പെട്ടതാണ്‌.

മാവോയുടെ അപഗ്രഥനത്തിലും രചനകളിലും ഒട്ടുമിക്കപ്പോഴുംവൈരുദ്ധ്യങ്ങളെ തിരിച്ചറിയുന്നതിന്റേയും ഉപയോഗിക്കുന്നതിന്റേയും സൂചനകൾ കാണാം .
അദ്ദേഹത്തിന്റെ പ്രധാന ഉപന്യാസം തന്നെ"വൈരുദ്ധ്യത്തെക്കുറിച്ച്‌" എന്നതാണ്‌.1937 ഓഗസ്തിൽ ' പ്രയോഗത്തെക്കുറിച്ച്‌ ' എന്ന
ഉപന്യാസത്തിന്നു ശേഷം എഴുതിയ കൃതിയാണിത്‌.അക്കാലത്ത്‌ പാർട്ടിയിലെ വരട്ടുവാദ ചിന്തകളെ മറികടക്കാൻ കൂടിയായിരുന്നു
ഈ ലേഖനം തയാറാക്കപ്പെട്ടത്‌.

മാവോയുടെ രചന വാസ്തവത്തിൽ വൈരുദ്ധ്യാത്മകത സംബന്ധിച്ചുള്ള ലെനിന്റെ രചനയുടെ തുടർച്ച തന്നെയാണ്‌. 'വൈരുദ്ധ്യാത്മകവാദത്തിലെ ഉപ്പ്‌' എന്നാണ്‌ ലെനിൻ വൈരുദ്ധ്യത്തെ കുറിച്ച്‌ പറഞ്ഞിട്ടുള്ളത്‌.
തന്റെ ദാർശനിക കുറിപ്പുകളിൽ ലെനിൻ അഭിപ്രായപ്പെട്ടു;
"വിപരീതങ്ങളുടെ ഐക്ക്യത്തെസംബന്ധിച്ച് വൈരുദ്ധ്യാത്മക വാദം എന്നു പറയാം .
ഇത്‌ വൈരുദ്ധ്യാത്മകതയുടെ കാതലിനെ ഉൾക്കൊള്ളുന്നുവെങ്കിലും കൂടുതൽ വിശദീകരണവും വികാസവും ആവശ്യപ്പെടുന്നുണ്ട്‌
". ഈ 'വിശദീകരണവും വികാസവും' ആണ്‌ ഇരുപത്‌ വർഷങ്ങൾക്ക്‌ ശേഷം മാവോ നൽകിയത്‌.
വൈരുദ്ധ്യങ്ങളെ സംബന്ധിച്ച പഠനത്തിൽ ഒരു കുതിച്ചു ചാട്ടം തന്നെയായിരുന്നു മാവോയുടെ രചനകൾ
വളരെ വിശദമായി തന്നെയാണ്‌ വൈരുദ്ധ്യങ്ങൾ സംബന്ധിച്ച പ്രശ്നത്തെ അദ്ദേഹം നിരീക്ഷിച്ചിട്ടുള്ളത്‌.
അവയെ വളരെ ലളിതമായി തന്നെ ഏവർക്കും മനസ്സിലാകുന്നതും പ്രയോഗിക്കാവുന്നതും ആണെന്ന് അദ്ദേഹം വ്യക്തമാക്കി.

വിപരീതങ്ങളുടെ ഐക്യത്തെ സംബന്ധിച്ച നിയമം പ്രകൃതിയുടെയും സമൂഹത്തിന്റേയും അടിസ്ഥാന നിയമം തന്നെയാണെന്നും
അതുകൊണ്ടുതന്നെ ചിന്തയുടെ അടിസ്ഥാന നിയമവും അതുതന്നെയാണെന്നും മാവോ ചൂണ്ടിക്കാട്ടി.
തുടർന്ന് അദ്ദേഹം വിവരിച്ചത്‌ വൈരുദ്ധ്യത്തിന്റെ സാർവ്വർത്രികതയും കേവലത ( absoluteness) യുമാണ്‌.
അതിൻ പ്രകാരം ഓരോ വസ്തുവിന്റേയും ചിന്തയുടേയും എല്ലാ പ്രക്രിയകളിലും തുടക്കം മുതൽ ഒടുക്കം വരെയും വൈരുദ്ധ്യം ഉള്ളടങ്ങിയിരിക്കിന്നു.

അടുത്തത്തായി വൈരുദ്ധ്യത്തിന്റെ സവിശേഷതയെ കുറിച്ചും ആപേക്ഷികതയെക്കുറിച്ചുമാണ്‌ മാവോ പറയുന്നത്‌.
ഈ തത്വം അനുസരിച്ചു‍ ഓരോ വൈരുദ്ധ്യത്തിനും,അതിന്റെ ഓരോ വശങ്ങൾക്കും അതിന്റേതായ സവിശേഷസ്വഭാവങ്ങൾ ഉണ്ട്‌.

മാവോ ആവിഷ്കരിച്ച പ്രധാനപ്പെട്ട മറ്റൊരു സങ്കല്പം വൈരുദ്ധ്യത്തിലെ വിപരീതങ്ങളുടെ ഐക്യവും സമരവുമാണ്‌.
വിപരീതങ്ങളുടെ ഐക്യമെന്നത്‌ സോപാധികവുമായതിനാൽ എപ്പോഴും താൽകാലികവും ആപേക്ഷികവുമാണ്‌ .
മറ്റൊരുവശത്ത്‌ ഈ വിപരീതങ്ങളുടെ സമരം അവസാനിക്കാത്തതും സാർവ്വർത്രികവും കേവലവുമാണ്‌.

അപഗ്രഥനത്തിൽ അദ്ദേഹം പലപ്പോഴും ഉപയോഗിച്ചിട്ടുള്ള മറ്റൊരു പ്രധാനപ്പെട്ട തത്വം
അടിസ്ഥാന വൈരുദ്ധ്യം എന്തെന്ന് അറിയുക എന്നുള്ളതാണ്‌ . അതിലൂടെ എല്ലാ പ്രക്രിയകളിലുമുള്ള മുഖ്യവൈരുദ്ധ്യത്തേയും
വൈരുദ്ധ്യത്തിലെ മുഖ്യവശത്തെയും കണ്ടെത്താനുള്ള രീതിയും അദ്ദേഹം വികസിപ്പിച്ചെടുത്തു.

മാവോ ഇങ്ങനെ ചൂണ്ടിക്കാട്ടി.
"ഒരു വസ്തുവിന്റെ വികാസപ്രക്രിയയിലും ആ പ്രക്രിയയുടെ സത്തയിലുമുള്ള അടിസ്ഥാന വൈരുദ്ധ്യം
ആ പ്രക്രിയ പൂർത്തിയാക്കുവോളം അപ്രത്യക്ഷമാവുകയില്ല..എന്നാൽ
ഒരു വസ്തുവിന്റെ വികാസപ്രക്രിയയിലെ അടിസ്ഥാന വൈരുദ്ധ്യത്തിന്റെ സ്വഭാവവും വികാസപ്രക്രിയയുടെ സത്തയും
മാറ്റമില്ലാതെ നിലനിൽക്കുമെങ്കിലും ഒരു ഘട്ടത്തിൽ നിന്ന് മറ്റൊരു ഘട്ടത്തിലേക്കുള്ള ദീര്‍ഘിച്ച മാറ്റത്തിനിടയിൽ
അടിസ്ഥാന വൈരുദ്ധ്യം കൂടുതൽ കൂടുതൽ മൂർച്ഛിച്ചിരിക്കുന്നു..
കൂടാതെ,അടിസ്ഥാന വൈരുദ്ധ്യം നിർണ്ണയിക്കുകയോ സ്വധീനിക്കുകയോ ചെയ്യുന്ന അസംഖ്യം വലുതും ചെറുതുമായ വൈരുദ്ധ്യങ്ങളിൽ
ചിലവ രൂക്ഷമാവുകയോ ചില താൽകാലികമായോ ഭാഗികമായോ പരിഗണിക്കപ്പെടുകയോ മയപ്പെടുത്തുകയോ ചെയ്യുന്നു.
പുതിയവ ശക്തിപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയ ഓരോ ഘട്ടത്തിലും സംഭവിക്കുന്നു.
ഒരു കാര്യത്തിന്റെ വികാസപ്രക്രിയയുടെ ഘട്ടങ്ങളെക്കുറിച്ച്‌ ജനങ്ങൾ ബോധ്യമുള്ളവരല്ലങ്കിൽ
അവർക്ക്‌ അതിന്റെ വൈരുദ്ധ്യങ്ങളെ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യാനില്ല"
(വൈരുദ്ധ്യത്തെ സംബന്ധിച്ച്‌)

ഈ തത്വം അനുസരിച്ച്‌ ഒരു സങ്കീർണ്ണ കാര്യത്തിന്റെ വികാസപ്രക്രിയയിൽ നിരവധി വൈരുദ്ധ്യങ്ങൾ ഉണ്ട്‌
അതിലൊന്ന് അനിവാര്യമായും മുഖ്യ വൈരുദ്ധ്യമായിരിക്കും.അതിന്റെ നിലനിൽപ്പും വികാസവും നിർണ്ണയിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നു.
അത്തരത്തിൽ ഏത്‌ പ്രക്രിയയിലും നിരവധി വൈരുദ്ധ്യങ്ങളുണ്ട്‌. അതിലൊന്ന് നിർണ്ണായകവും നേതൃത്വപരവുമായ പങ്കുവഹിക്കുന്ന
മുഖ്യവൈരുദ്ധ്യം ആയിരിക്കും.
മറ്റുള്ളവ രണ്ടാം നിരയിലുള്ളവയോ അപ്രധാനമോ ആയിരിക്കും.അതിനാൽ രണ്ടോ അതിലധികമോ വൈരുദ്ധ്യങ്ങളുള്ള
ഏത്‌ സങ്കീർണ്ണ പ്രക്രിയയെക്കുറിച്ചും പഠിച്ചാലും അതിലെ മുഖ്യവൈരുദ്ധ്യത്തെ കണ്ടെത്താൻ നാം എല്ലാതരത്തിലും യത്നിക്കേണ്ടതുണ്ട്‌.
ഒരിക്കൽ ഈ മുഖ്യവൈരുദ്ധ്യത്തെ മനസ്സിലാക്കിയാൽ എല്ലാ പ്രശ്നങ്ങളും ഉടൻ പരിഹൃതമാകും.

അത്പോലെത്തന്നെ, ഏതുവൈരുദ്ധ്യത്തിലും വിരുദ്ധ വശങ്ങളുടെ/ഘടകങ്ങളുടെ വികാസം അസമാനമായിരിക്കും.ചിലപ്പോൾ
അവ സന്തുലിതമായി കണ്ടേക്കാം അത്പക്ഷേ താൽക്കാലികവും ആപേക്ഷികവുമായിരിക്കും.
എന്നാൽ,അസമാനത അടിസ്ഥാന പരവും രണ്ടു വിപരീത വശങ്ങളിൽ ഒന്നു മുഖ്യമായുട്ടുള്ളതുമായിരിക്കും.
രണ്ടാമത്തേത്‌ രണ്ടാം  സ്ഥാനത്തുള്ളതും ഒരു വൈരുദ്ധ്യത്തിലെ മുഖ്യവശം/ ഘടകമായിരിക്കും നേതൃത്വപരമായ പങ്കുവഹിക്കുക.
ഒരു വസ്തുവിന്റെ സ്വഭാവത്തെ പ്രധാനമായും നിർണ്ണയിക്കുന്നത്‌ വൈരുദ്ധ്യത്തിലെ മുഖ്യഘടകമായിരിക്കും

തന്റെ അപഗ്രഥനത്തിൽ  മുക്യവൈരുദ്ധ്യത്തെ മനസ്സിലാക്കുന്നതിനേക്കുറിച്ച്‌ മാവോ എപ്പോഴും ഊന്നിക്കൊണ്ടിരുന്നു
അത്തരത്തിൽ ചൈനീസ്‌ സമൂഹത്തെക്കുറിച്ചുള്ള തന്റെ അപഗ്രഥനത്തിൽ അദ്ദേഹം എപ്പോഴും മുഖ്യ വൈരുദ്ധ്യത്തേയും അപഗ്രഥിച്ചു.
ഇതാണ്‌ യഥാർത്ഥത്തിൽ മുൻ കാല മാർക്സിസ്റ്റ്‌-ലെനിനിസ്റ്റപഗ്രഥനംത്തിൽ നിന്നുള്ള മുന്നേറ്റം.
മുൻ കാല മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ അപഗ്രഥനം ഒരു രാജ്യത്തിലേയോ വിപ്ലവത്തിലേയോ മുഖ്യവൈരുദ്ധ്യത്തെ അപഗ്രഥിക്കാൻ
പ്രത്യേകിച്ച്‌ ശ്രദ്ധകൊടുത്തിരുന്നില്ല.


രണ്ട്‌ കാര്യങ്ങളെക്കുറിച്ച്‌ മാവോ ഊന്നിപ്പറഞ്ഞു
'ഒരു പ്രക്രിയയിലെ മുഖ്യവും മുഖ്യേതരവുമായ രണ്ടുതരം വൈരുദ്ധ്യങ്ങളെ പരിശോധിക്കുന്നില്ലെങ്കിൽ
അതു പോലെ ഒരു വൈരുദ്ധ്യത്തിലെ മുഖ്യഘടകത്തേയും മുഖ്യേത്രഘടകത്തേയും പരിശോധിക്കുന്നില്ലെങ്കിൽ
നാം അമൂർത്തത്തയിൽ പുതഞ്ഞുപോകും.
വൈരുദ്ധ്യത്തെ മൂർത്തമായി മനസ്സിലാക്കുവാൻ കഴിവില്ലാതെയാകും.അത്ശരിയായി പരിഹരിക്കാൻ കഴിയാത്ത വിധത്തിലെത്തും .
മുഖ്യവൈരുദ്ധ്യത്തേയും വൈരുദ്ധ്യത്തിലെ മുഖ്യഘടകത്തേയും മനസ്സിലാക്കുന്നതിന്റെ പ്രാധാന്യമെന്തെന്നാൽ
അവ വൈരുദ്ധ്യത്തിലെ ശക്തികളുടെ അസമാനതയെ പ്രതിന്ധീകരിക്കുന്നു എന്നുള്ളതാണ്‌.
ഈ ലോകത്ത്‌ ഒന്നും തന്നെ പൂർണ്ണമായും സന്തുലിതമായ അവസ്ഥയിലല്ല വികസിക്കുന്നത്‌.അതിനാൽ മുഖ്യവൈരുദ്ധ്യത്തിന്റേയും
രണ്ടാം നിര വൈരുദ്ധ്യത്തിന്റേയും അവസ്ഥാന്തരത്തെക്കുറിച്ച്‌, വൈരുദ്ധ്യത്തിലെ മുഖ്യഘടകത്തിന്റേയും അവസ്ഥാന്തരത്തേക്കുറിച്ച്‌
മനസ്സിലാക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.
ഇത്തരത്തിൽ വൈരുദ്ധ്യത്തേയും വൈരുദ്ധ്യത്തിലെ അവസ്ഥാന്തര പ്രക്രിയയേയും മനസ്സിലാക്കുന്നതിലൂടെ മാത്രമാണ്‌
ഒരു വിപ്ലവപാർട്ടിയുടെ തന്ത്രങ്ങളും നയങ്ങളും തീരുമാനിക്കപ്പെടാനാവുക.

വൈരുദ്ധ്യത്തിലെ ശത്രുതാപരമായ പ്രശ്നത്തിലും മാവോ വ്യക്തത നൽകിയിട്ടുണ്ട്‌.അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ
വിപരീതങ്ങൾക്കിടയിലെ സമരത്തിൽ ശത്രുത ഒരു രൂപമാണ്‌ .എന്നാലത് ഒരേ‍ഒരു രൂപം മാത്രമല്ല .അതുകൊണ്ട്‌
ശത്രുതയെ സംബന്ധിച്ച സൂത്രവാക്യം ഏകപക്ഷീയമായി എവിടേയും ഉപയോഗിക്കാനാവില്ല.
ചിലവൈരുദ്ധ്യങ്ങളുടെ സവിശേഷത തുറന്ന ശത്രുതയാണെങ്കിൽ മറ്റുചിലത്‌ അങ്ങനെയല്ല.
കാര്യങ്ങളുടെ മൂർത്തമായ വികാസം അനുസരിച്ച്‌ ശത്രുതാപരമല്ലാതിരുന്ന ചില വൈരുദ്ധ്യങ്ങൾ ശത്രുതാപരമായ രൂപം കൈവരിക്കാം
നേരെതിരിച്ചും സംഭവിക്കാം .
വൈരുദ്ധ്യങ്ങളുടെ സ്വഭാവത്തിലെ വ്യത്യസ്ത തകൾക്ക്‌ അനുസൃതമായിട്ടാണ്‌ സമരരൂപങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നത്‌.
ഇത്തരത്തിൽ അദ്ദേഹം സുവ്യക്തമായി പ്രസ്താവിച്ചു.
വികാസപ്രക്രിയക്കിടയിൽത്തന്നെ പുതിയ വൈരുദ്ധ്യങ്ങളും ഉയർന്നു വന്നേക്കാം .
അടിസ്ഥാന വൈരുദ്ധ്യത്തിന്റേയും മുഖ്യ വൈരുദ്ധ്യത്തിന്റേയും വൈരുദ്ധ്യത്തിലെ മുഖ്യഘടകത്തിന്റേയും സ്വഭാവത്തിൽ മാറ്റമുണ്ടായേക്കാം .
അപ്രകാരം ശത്രുതാപരവും ശത്രുതാപരമല്ലാത്തതുമായ വൈരുദ്ധ്യങ്ങളുടെ അവസ്ഥകളിലും മാറ്റമുണ്ടായേക്കാം.
മാവോ ഈ രീതി ഉപയോഗിച്ചിട്ടുള്ളത്‌ ജനകീയ ജനാധിപത്യ വിപ്ലവകാലത്ത്‌ മാത്രമല്ല.
സോഷ്യലിസ്റ്റ്‌ നിർമ്മാണഘട്ടത്തിലും ഇതേരീതിയാണ്‌ ഉപയോഗിച്ചത്‌.വിപ്ലവവിജയത്തോടെ ചൈനീസ്‌ സമൂഹത്തിൽ
വൈരുദ്ധ്യങ്ങളില്ലാതായെന്ന് ചിന്തിക്കുന്നത്‌ തെറ്റാണെന്ന് മാവോ ഊന്നിപ്പറഞ്ഞു.
സമൂഹത്തിൽ തുടർന്നും നിലനിൽക്കുന്ന രണ്ട്‌ വൈരുദ്ധ്യങ്ങളെ അദ്ദേഹം ചൂണ്ടിക്കാട്ടി.
ശത്രുവുമായുള്ള വൈരുദ്ധ്യവും ജനങ്ങൾക്കിടയിൽ തന്നെയുള്ള വൈരുദ്ധ്യങ്ങളും.
ശത്രുവുമായുള്ള വൈരുദ്ധ്യം ശത്രുതാപരവും അതടിച്ചമർത്തലിലൂടെ പരിഹരിക്കേണ്ടതുമാണ്‌.എന്നാൽ
ജനങ്ങൾക്കിടയിൽതന്നെയുള്ള വൈരുദ്ധ്യങ്ങൾ ശത്രുതാപരമാകാത്തരീതിയിൽ കൈകാര്യംചെയ്യേണ്ടതുണ്ട്‌.
വൈരുദ്ധ്യങ്ങളെ ശരിയായികൈകാര്യം ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ച്‌ മാവോ എപ്പോഴും ഊന്നിപ്പറഞ്ഞിരുന്നു.
വൈരുദ്ധ്യങ്ങളെ ശരിയായി മനസ്സിലാക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്തില്ലെങ്കിൽ മുതലാളിത്ത പുന:സ്ഥാപനം എന്ന
അപകടം ഒഴിവാക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

-മാവോ- അർത്ഥശാസ്ത്രത്തെക്കുറിച്ച്‌-


ചൈനീസ്‌ വിപ്ലവകാലത്ത്‌,വളരെ കൃത്യതയോടെയാണ്‌ മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ സിദ്ധാന്തത്തെ മാവോ വികസിപ്പിച്ചത്‌.
ചൈനയിലെ വർഗ്ഗവിശകലനത്തിലൂടെ അദ്ദേഹം ഒരു കൊളോണിയൽ-അർദ്ധകൊളോണിയൽ-പുത്തന്‍ കൊളോണിയൽ
രാജ്യങ്ങളിലെ സമൂഹത്തേയും ഭരണകൂടത്തേയും സംബന്ധിച്ചുള്ള വിലയിരുത്തലുകൾ മുന്നോട്ട്‌ വെച്ചു.
ഇതോടൊപ്പം തന്നെ അദ്ദേഹം ജനകീയ ജനാധിപത്യ വിപ്ലവത്തെ സംബന്ധിച്ച കോമിന്റേൺ സിദ്ധാന്തവും പ്രയോഗവും വികസിപ്പിച്ചടുത്തു.
ജനാധിപത്യവിപ്ലവം സംബന്ധിച്ച ലെനിനിസ്റ്റ്‌ സങ്കൽപ്പത്തിനും ജനാധിപത്യ വിപ്ലവഘട്ടത്തിൽ
തൊഴിലാളി-കർഷക ഐക്യമെന്ന അടിസ്ഥാന സഖ്യത്തിന്ന് കൂടുതൽ വ്യക്തത നൽകി.
പുതിയ തരത്തിലുള്ള ജനാധിപത്യ വിപ്ലവം അല്ലെങ്കിൽ പുത്തൻ ജനാധിപത്യവിപ്ലവമെന്ന പ്രയോഗത്തിലൂടെ ജനാധിപത്യവിപ്ലവത്തിന്റെ
സ്വഭാവത്തിന്ന് കൂടുതൽ അറിവുനൽകി.

-മാവോ പാർട്ടിയെ ക്കുറിച്ച്‌-


സിപിസിയുടെ നേതൃത്വം ഏറ്റെടുത്ത നാൾമുതൽ പാർട്ടിയെ യഥാർത്ഥ ലെനിനിസ്റ്റ്‌ പാതയിൽ വികസിപ്പിക്കാൻ എല്ലായത്നങ്ങളും മവോ കൈക്കൊണ്ടു.
പാർട്ടിയെ സംബന്ധിച്ചുള്ള ലെനിനിസ്റ്റ്‌ സങ്കൽപ്പങ്ങൾ വികസിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ:-
1)ജനാധിപത്യ കേന്ദ്രീകരണം.
ജനാധിപത്യകേന്ദ്രീകരണം സംബന്ധിച്ച വിശദീകരണത്തിൽ വിഭാഗീയപരവും ഉദ്യോഗസ്ഥമേധാവിത്വപരവുമായ വ്യതിയാനങ്ങൾ
ഒഴിവാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ കാണാം.
ജനാധിപത്യകേന്ദ്രീകരണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സമീപനം 'ജനാധിപത്യം പ്രഥമവും കേന്ദ്രീകരണവും തുടർന്ന് 'എന്നതായിരുന്നു.
ഇത്‌ പലരീതിയിൽ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്‌.
'ജനാധിപത്യമില്ലെങ്കിൽ അവിടെ യാതൊരു കേന്ദ്രീകരണവുമില്ല' കേന്ദ്രീകരണം എന്നത്‌ ജനാധിപത്യ അടിത്തറയിൽ നിർമ്മിച്ച കേന്ദ്രീകരണമാണ്‌.
വിശാല ജനാധിപത്യ അടിത്തറയിലെ തൊഴിലാളി വർഗ്ഗ കേന്ദ്രീകരണം.
2) രണ്ട്‌ ലൈൻ സമരം-
പാർട്ടി സംഘടനാ തത്വങ്ങൾ സംബന്ധിച്ച ഈ രംഗത്തും മാവോ മാർക്സിസ്റ്റ്‌ ധാരണയേയുംസിദ്ധാന്തത്തേയും വികസിപ്പിച്ചു.
വൈരുദ്ധ്യാത്മക ഭൌതിക വാദത്തിന്റെ അടിസ്ഥാനത്തിൽ മാവോയുടെ സമീപനം കമ്യൂണിസ്റ്റ്‌ പാർട്ടിക്കുള്ളിലെ
ഭിന്നാഭിപ്രായങ്ങളെ സമൂഹത്തിലെ അന്യവർഗ്ഗങ്ങളുടെ പ്രതിഫനമെന്നനിലയിൽ കാണുക എന്നതാണ്‌.
അത്തരത്തിൽ സമൂഹത്തിൽ വർഗ്ഗസമരം തുടരുന്നിടത്തോളം കാലം അതിന്റെ പ്രതിഫലനങ്ങൾ പാർട്ടിക്കുള്ളിലെ
പ്രത്യശാസ്ത്രസമരത്തിലും പ്രതിഫലിക്കും.ഈ വൈരുദ്ധ്യത്തോടുള്ള അദ്ദേഹത്തിന്റെ സമീപനവും വ്യത്യസ്ഥമായിരുന്നു.
ശക്തമായ സമരത്തിലൂടെ പരിഹരിക്കാവുന്ന ശത്രുതാപരമല്ലാത്ത വൈരുദ്ധ്യമായിട്ടാണ്‌ ഇതിനെ ആദ്യം അദ്ദേഹം കണ്ടത്‌.
വേണ്ടത്ര അവസരം നൽകി അത്‌ പരിഹരിക്കാൻ ശ്രമിക്കണമെന്നും
തെറ്റുകൾ തുടരുകയോ വഷളാക്കുകയോ ചെയ്യുമ്പോൾ മാത്രമാണ്‌ ഈ വൈരുദ്ധ്യങ്ങൾ ശത്രുതാപരമാകുന്നതെന്നും അഭിപ്രായപ്പെട്ടു.
3) ബഹുജനലൈൻ-
ഇത്‌ മാവോയുടെ കാതലായ സൈദ്ധാന്തിക സംഭാവനയാണ്‌.
പാർട്ടിയെ സംബന്ധിച്ച മാർക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ ധാരണയിൽ നിന്നാരംഭിച്ച്‌ ജനങ്ങളുമായി സാധ്യമായ ഏറ്റവുമടുത്തബന്ധങ്ങൾ
നിലനിർത്തിയാണ്‌ കൂടുതൽ ഗുണപരമായ പുതിയതലത്തിലേക്ക്‌ ബഹുജനലൈൻ എന്ന ആശയത്തെ മാവോ വികസിപ്പിച്ചത്‌.

തത്വശാസ്ത്രപരമായി മാർക്സിസ്റ്റ്‌ വിജ്ഞാന സിദ്ധാന്തത്തിന്റെ കാതലായ വശമാണതെന്ന് അദ്ദേഹം തെളിയിച്ചു..
രാഷ്ട്രീയവും സംഘടനാപരവുമായ തലങ്ങളിൽ ശരിയായ രാഷ്ട്രീയ ലൈനിന്റേയും ഉൾപാർട്ടി ബന്ധങ്ങളുമായി ബന്ധപ്പെട്ട
ശരിയായ സംഘടനാ ലൈനിന്റേയും അടിസ്ഥാന ബഹുജനലൈനാണെന്ന് മാവോ സ്ഥാപിച്ചു.

ചുരുക്കത്തിൽ, മേൽ സൂചിപ്പിച്ച കാര്യങ്ങൾ മാവോയുടെ സാർവ്വർത്രിക സംഭാവനകളാണ്‌.
അവ മാർക്സിസം-ലെനിനിസത്തിന്റെ വികാസവുമായി ബന്ധപ്പെട്ട നിരവധി അടിസ്ഥാന തത്വങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ടെങ്കിലും
അതിനെ മാവോയിസമെന്ന് പറയാനാവില്ല.
കാരണം
മൗലികമായ സംഭാവനകളോ മാർക്സിന്റേയും ലെനിനിന്റേയും ആശയങ്ങളിൽ നിന്നുള്ള വഴിപിരിയലോ അല്ല.
എല്ലാബന്ധങ്ങളിലും അവ മാർക്സിസം -ലെനിനിസത്തിന്റെ തുടർച്ചയാണ്‌.

ഹൃസ്വമായിപറഞ്ഞാൽ ,ഇവയെല്ലാമാണ്‌. മാർക്സിസം-ലെനിനിസം-മാവോ ചിന്ത സംബന്ധിച്ചുള്ള അടിസ്ഥാന ധാരണകൾ.
മാർക്സ്‌,എംഗൽസ്‌,ലെനിൻ,സ്റ്റാലിൻ,മാവോ എന്നിവർ നമ്മുടെ സാർവ്വർത്രിക അധ്യാപകരാണ്‌ .
എന്നുകരുതി അവരുടെ എല്ലാ സിദ്ധാന്തവൽക്കരണങ്ങളും പ്രയോഗങ്ങളും പരിമിതികൾ ഇല്ലാത്തതാണെന്നല്ല.
എല്ലാം ശരിയാണെന്ന് നാം കരുതുന്നുണ്ടെങ്കിൽ അത്‌ വരട്ട് വാദം മാത്രമാണ്‌.
വൈരുദ്ധ്യാത്മക ഭൗതികവാദം നമ്മെ പഠിപ്പിക്കുന്നത്‌ ഒന്നും അന്തിമമല്ലെന്നാണ്‌.
എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്നാണ്‌.
അതിനാൽ മാർക്സിസം-ലെനിനിസത്തിന്റെ ചക്രവാളങ്ങൾവിശാലമാണ്‌.

മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഊന്നിനിന്നുകൊണ്ട്‌ സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനത്തിലൂടെ
എല്ലായഥാർത്ഥ മാർക്സിസ്റ്റുകൾക്കും മാർക്സിസത്തെ വികസിപ്പിക്കാനുള്ള കടമയുണ്ട്‌.
ചരിത്രപരമായ മുൻ കാലവിപ്ലവങ്ങളുടെ പരാജയങ്ങക്ക്ശേഷം കൂടുതൽ വീര്യത്തോടെ മാർക്സിസം-ലെനിനിസം-മാവോ ചിന്തകളെ
സ്ഥാപിച്ചെടുക്കേണ്ട ഇന്നത്തെ ആവശ്യകത മുമ്പെന്നത്തേക്കാളും ഏറെയാണ്‌.
കുറവുകൾ ഏറെയുണ്ട്‌.
പക്ഷെ,ഈ കുറവുകളെയെല്ലാം മറികടന്നുകൊണ്ട്‌ വിജയത്തിലേക്കുള്ള വിപ്ലവ നീക്കങ്ങളെ കെട്ടഴിച്ചു വിടുവാനുമുള്ള ഉത്തരവാദിത്വം
ചരിത്രം നമ്മുടെ ചുമലിലാണ്‌ വെച്ചു തന്നിരിക്കുന്നത്‌.

2013, ജനുവരി 8, ചൊവ്വാഴ്ച

എന്താണ്‌ മാർക്സിസം ?

സി പി ഐ (എം എൽ ) പ്രസ്ഥാനം അതിന്റെ പാർട്ടി സ്കൂളുകളിൽ രാജ്യത്തുടനീളം മാർക്ക്സിസ്റ്റ്‌ പഠന ക്ലാസ്സുകളിൽ അവതരിപ്പിക്കുന്ന പാഠപുസ്തകത്തിൽ നിന്നും ഉള്ള ഏതാനും ഭാഗങ്ങളാണ്‌ ഇവിടെ എടുത്തു ചേർക്കുന്നത്‌ .ഈ പഠനക്കുറിപ്പ്‌ തയാറാക്കിയത്‌ സ;അലിക്ക്‌ ചക്രവർത്തിയാണ്‌.
തുടർന്നു വായിക്കുക :-
അടിസ്ഥാനപരമായി എന്താണ് മാർക്സിസം -ലെനിനിസം-മാവോസേതൂങ്ങ്ചിന്ത എന്ന് വർഗ്ഗബോധമുള്ള ഏതൊരാളും പൊതുവേയും കമ്യൂണിസ്റ്റ്‌ പാർട്ടി അംഗങ്ങൾ പ്രത്യേകിച്ചും അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതയാണ്‌.നമ്മുടെ പാർട്ടി പരിപാടിയിൽ നമ്മൾ അടിവരയിട്ട്‌ പ്രസ്ഥാവിച്ചുട്ടുള്ള കാര്യം ,നമ്മുടെ പ്രത്യായശാസ്ത്ര അടിത്തറ 'മാർക്ക്സിസം -ലെനിനിസം- മാവോസെതൂങ്ങ്‌" ചിന്തയാണെന്നാണ്‌ അതുകൊണ്ട്‌ തന്നെ ,നമുക്ക്‌ മാർക്കിസത്തെപറ്റിതന്നെ തുടങ്ങാം.

എന്താണ്‌  മാർക്സിസം ?

എമിൽ ബേൺസിന്റെ "എന്താണ്‌ മാർക്സിസം     " (1939) എന്ന പുസ്തകത്തിൽ ഇങ്ങിനെ പ്രതിപാദിക്കുന്നു "നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചും അതിലെ മനുഷ്യസമൂഹത്തെക്കുറിച്ചുമുള്ള ഒരു പൊതു സിദ്ധാന്തമാണ്‌ മാർക്ക്സിസം .1818-1883 കാലഘട്ടത്തിൽ ജീവിച്ചിരുന്ന കാൾ മാർക്സി ന്റെ പേരിലാണ്‌ ഈ സിദ്ധാന്തം അറിയപ്പെടുന്നത്‌.കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യകാലത്തും അവസാനകാലത്തും ഫ്രെഡറിക്ക്‌ എംഗൽസും (1820-1895) കൂടിചേർന്നാണ്‌ ഈ സിദ്ധാന്തം വികസിപ്പിച്ചെടുത്തത്‌.

"മനുഷ്യ സമൂഹം എന്നു വെച്ചാലെന്താണ്‌,എന്തുകൊണ്ട്‌ അത്‌ പരിവർത്തന വിധേയമാകുന്നു,വീണ്ടും വീണ്ടും അത്‌ പരിവർത്തിച്ച്‌ എന്തായിത്തീരുന്നു എന്നതായിരുന്നു അവരുടെ പ്രധാന അന്യേഷണ വിഷയം . അവരുടെ അന്യേഷണങ്ങളും പഠനങ്ങളും അവരെ ഇനി പറയുന്ന നിഗമനങ്ങളിൽ കൊണ്ടെത്തിച്ചു. ഒരു സമൂഹത്തിൽ ബാഹ്യമായി നമുക്ക്‌ കാണാനും അനുഭവിച്ചറിയാനും കഴിയുന്ന പരിവർത്തനങ്ങൾ വെറും ആകസ്മികമായി സംഭവിക്കുന്നതല്ല. മറിച്ച്‌ അത്‌ ചില അടിസ്ഥാന പൊതുതത്വത്തിലടിയുറച്ച്‌ നിൽക്കുന്ന ഒന്നാണ്‌.അത്‌ മനുഷ്യന്റെ യഥാർത്ഥ അനുഭവങ്ങളിൽ നിന്നും ,അതിനു വിപരീതമായി സമൂഹത്തിൽ നിലനിൽക്കുന്ന അവ്യക്തമായ ധാരണകളിലധിഷ്ടിതമായ മതവിശ്വാസം,വർഗ്ഗവിവേചനം ,വീരാധന,വ്യക്തിഗതത്വം ,അല്ലെങ്കിൽ സാങ്കൽപിക സ്വപ്നങ്ങൾ എന്നിവയൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാൽ ,സമൂഹത്തെക്കുറിച്ച്‌ ഒരു ശാസ്ത്രീയ സിദ്ധാന്തം രൂപപ്പെടുത്തേണ്ട അനിവാര്യതയുണ്ടെന്നും അവർ തിരിച്ചറിഞ്ഞു.

"മുതലാളിത്ത ബ്രിട്ടനിൽ ജീവിച്ച മാർക്സ ,ഈ പൊതു തത്വം താൻ ജീവിക്കുന്ന സമൂഹത്തിൽ തന്നെപരീക്ഷണ വിധേയമാക്കുകയും മുതലാളിത്തത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രസിദ്ധമായ സാമ്പത്തിക സിദ്ധാന്തം ആവിഷ്കരിക്കുകയും ചെയ്തു. തന്റെ സാമ്പത്തിക സിദ്ധാന്തങ്ങൾമാത്രം അടർത്തിയെടുത്ത്‌ ചർച്ച ചെയ്യരുതെന്നും മറിച്ച്‌, അത്‌ താൻ വികസിപ്പിച്ച ചരിത്ര- സാമൂഹ്യ സിദ്ധാന്തങ്ങളുമായി വിളക്കിചേർത്ത്‌ ചർച്ച ചെയ്യണമെന്നും അദ്ദേഹം എപ്പോഴും നിഷ്കർഷിച്ചിരുന്നു.ലാഭവും കൂലിയും ഒരു പരിധിവരെ സാമ്പത്തിക ശാസ്ത്രത്തിലധിഷ്ഠിതമായി നിർവ്വചിക്കാമെങ്കിലും യഥാർത്ഥ ജീവിതത്തിൽ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ബന്ധത്തിൽ അധിഷ്ഠിതമായും അവർ ജീവിക്കുന്ന സാമൂഹ്യാവസ്ഥയുടെ ചരിത്രപരമായ പശ്ചാത്തലം കൂടി കണക്കിലെടുത്ത്കൊണ്ടും മാത്രമേ ലാഭവും കൂലിയും ശരിയായി നിർവ്വചികാൻ പറ്റുകയുള്ളുവെന്ന നിഗമനത്തിൽ അദ്ദേഹം എത്തിചേർന്നു. ഏതൊരു ശാസ്ത്രസിദ്ധാന്തത്തേയും പോലെ തന്നെ ശാസ്ത്രീയമായ സാമൂഹിക വികസന കാഴ്ചപ്പാട്‌,ചരിത്രപരമായ വസ്തുതകളും നാം ജീവിക്കുന്ന ലോകത്തിന്റേയും അനുഭവ സമ്പത്തിന്റേയും അടിസ്ഥാനത്തിലാണ്‌.അതുകൊണ്ട്തന്നെ,   മാർക്സിസം      പൂർത്തീകരിക്കപ്പെട്ട ഒരു സിദ്ധാന്തമല്ല.ചരിത്രപരതയിലൂന്നിയ മനുഷ്യന്റെ അനുഭവസമ്പത്തിനെയടിസ്ഥാനപ്പെടുത്തി ആർജ്ജിക്കുന്ന അറിവും ,ചരിത്ര വികാസത്തിന്റെ ഭാഗമായി ആർജ്ജിക്കുന്ന പുതിയ അറിവുകളും നിരന്തരമായി കൂട്ടിയോജിപ്പിച്ചു കൊണ്ടും പ്രയോഗിച്ചുകൊണ്ടും മാത്രമേ മാർക്സി സത്തിന്ന് നിരന്തരമായി വികസിക്കാൻ സാധിക്കുകയുള്ളു. മാർക്സിന്റേയും എംഗൽസിന്റേയും മരണശേഷം മാർക്സിസം സൈദ്ധാന്തികമായും പ്രായോഗികമായും വളർത്തിയെടുക്കുന്നതിൽ അഗ്രഗണ്യനായിരുന്നു വിഐ ലെനിൻ (1870-1924) തുടർന്ന് ജോസഫ്‌ സ്റ്റാലിൻ ലെനിന്റെ അതേ പാത പിന്തുടരുകയും സോവിയറ്റ്‌ റഷ്യയിൽ ഒരു സോഷ്യലിസ്റ്റ്‌ സമൂഹം കെട്ടിപ്പടുക്കുകയും ചെയ്തു. ചൈനയിൽ വിപ്ലവത്തിന്ന് നേതൃത്വംകൊടുത്ത മാവോസെതൂങ്ങും ഇപ്രകാരം മാർക്സിസത്തിന്ന് സവിശേഷ വികാസം സംഭാവന ചെയ്തിട്ടുണ്ടെന്ന് ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്‌.
മാർക്സിസത്തിന്ന് പ്രധാനമായും മൂന്ന് ചേരുവകളാണുള്ളത്‌. അതിൽ ആദ്യത്തേതാണ്‌ ദർശനം .
ഇത്‌ പൊതുവേ ഭൌതികവാദത്തിൽ , പ്രത്യേകിച്ച്‌ വൈരുദ്ധ്യാത്മക
ഭൌതികവാദത്തിൽ അധിഷ്ഠിതവുമാണ്‌.മറ്റെല്ലാ ഭൌതികവാദ ചിന്താധാരകളിൽ നിന്നും മാർക്സിസം പ്രധാനമായി വ്യത്യസ്ഥമായിരിക്കുന്നത്‌,അത്‌ വൈരുദ്ധ്യാത്മക
ഭൌതികവാദത്തിലും ചരിത്രപരമായ ഭൌതികവാദത്തിലും ഊന്നുന്നതുകൊണ്ടാണ്‌.  മാർക്സിന്റേയും എംഗൽസിന്റേയും  ഭൌതികവാദത്തേപ്പറ്റിയുള്ള ധാരണകൾ വളരെ നന്നായി വിശദീകരിച്ചിട്ടുള്ളത്‌"ലൂഡ് വിഗ്‌ ഫോയർ ഭാഗ്‌ ഡൂറിങ്ങിനെതിരേ" എന്ന കൃതികളിലാണ്‌"വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഭൌതികവാദം "എന്ന ലഘു ലേഘയിൽ സ്റ്റാലിൻ ഇതിനേക്കുറിച്ച്‌ കൂടുതൽ വിശദീകരിക്കുന്നത്‌ ഇപ്രകാരമാണ്‌.

"വൈരുദ്ധ്യാത്മകഭൗതിക വാദം മാർക്സിസ്റ്റ്‌ -ലെനിനിസ്റ്റ്‌ പാർട്ടിയുടെ ലോക വീക്ഷണമാണ്‌. ഇതിനെ വൈരുദ്ധ്യത്മക ഭൗതിക വാദം എന്നു വിളിക്കാൻ കാരണം ,പ്രകൃതി പ്രതിഭാസത്തോടുള്ള അതിന്റെ സമീപനം ,അത്‌ പഠിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന രീതി എന്നിവ വൈരുദ്ധ്യാത്മകമായതിലാണ്. മാത്രമല്ല,പ്രകൃതിയുടെ പ്രതിഭാസത്തെ സംബന്ധിച്ച വ്യാഖ്യാനവും ,പ്രതിഭാസങ്ങളെ സംബന്ധിച്ച തത്വങ്ങൾ സിദ്ധാന്തങ്ങൾ എന്നിവ ഭൗതികവാദപരവുമായതിലാണ്‌"

"സാമൂഹ്യ ജീവിതത്തിന്റെ പ്രതിഭാസത്തേയും സമൂഹത്തേയും അതിന്റെ ചരിത്രത്തേയും പഠിക്കാൻ വൈരുദ്ധ്യത്മക ഭൗതികവാദത്തിന്റെ തത്വങ്ങൾ ഉപയോഗപ്പെടുത്തുന്നതിനേയാണ്‌ ചരിത്രപരമായ ഭൗതികവാദം എന്നു പറയുന്നത്‌. ഇത്‌ സാമൂഹ്യ ജീവിതത്തേയും ചരിത്രത്തേയും പഠിക്കാൻ സഹായിക്കുന്നു..അതേ ലഘുലേഘയിൽ "കേവലാശയവാദത്തിന്റേയും"പ്രകൃത്യാതീത ബോധ"ത്തിന്റേയും മൂർത്തീഭാവമാണ് ലോകമെന്ന ആശയത്തിനു വിരുദ്ധമായി ലോകം അതിന്റെ സത്തയിൽ തന്നെ ഭൗതികമാണെന്ന് മാർക്സി ന്റെ ദാർശനിക ഭൗതികവാദം ഉയർത്തിപ്പിടിക്കുന്നു. എല്ലാ വസ്തുക്കളിലും പ്രകൃതിയുടെ പ്രതിഭാസത്തിലും ഉൾപ്പെട്ട ആന്തരിക സംഘർഷങ്ങളാണ്‌ വൈരുദ്ധ്യാത്മകത. അതുകൊണ്ട്‌ തന്നെ ,വൈരുദ്ധ്യാത്മകരീതി പദാർത്ഥ ചലനത്തിന്റെ വികാസ നിയമമാണ്‌.ലോകം വികസിക്കുന്നത്‌ പദാർത്ഥ ചലന നിയമങ്ങൾക്കനുസൃതമായാണ്‌.അതിനൊരുപ്രകൃത്യാതീത"സാർവർത്രിക ബോധ" (universal spirit) ത്തിന്റെ ആവശ്യമില്ല. എംഗൽസിന്റെ അഭിപ്രായത്തിൽ യാതൊരു ബാഹ്യ ഇടപെടലുമില്ലാതെ പ്രകൃതിയെ അതിൽ തന്നെ മനസ്സിലാക്കലാണ്‌." ലോകം ഏതെങ്കിലും ദൈവമോ മനുഷ്യനോ സൃഷ്ടിച്ചതല്ലെന്നും ചിട്ടയായി ആളിക്കത്തുകയും കെട്ടടങ്ങുകയും ചെയ്യുന്ന ജീവിക്കുന്ന ജ്വാലയാണെന്നുമുള്ള പുരാതന തത്വ ചിന്തകൻ ഹെരാക്ലീറ്റസ്സിന്റെ ഭൗതികവാദ വീക്ഷണങ്ങളെ ചൂട്ടിക്കാട്ടി ലെനിൻ ഇങ്ങനെ പറയുന്നു. "വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ പ്രാധമിക തത്വങ്ങളുടെ നല്ല അവതരണം" വികാസം എന്നത്‌ പരസ്പര വൈരുദ്ധ്യങ്ങളുടെ സംഘർഷമാണെന്നും ചുരുക്കിപ്പറഞ്ഞാൽ അത്‌  മാർക്സിസ്റ്റ്‌ രീതിശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണെന്നും ലെനിൻ കൂട്ടിച്ചേർക്കുന്നു.

 മാർക്സിസത്തിന്റെ രണ്ടാമത്തെ ഘടകം മാർക്സിസ്റ്റ്‌ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രമാണ്‌.

മാർക്സിസത്തിന്റെ മൂന്ന് സ്രോതസ്സുകളും മൂന്ന് ചേരുവകളും "എന്ന കൃതിയിൽ ലെനിൻ ഇതിനെ വിശേഷിപ്പിക്കുന്നതു പോലെ-
"മുതലാളിത്ത സമ്പദ്ഘടന ഏറ്റവും വളർച്ച പ്രാപിച്ച ഇംഗ്ലണ്ടിൽ മാർക്സിനു മുമ്പുതന്നെ ചിരസമ്മതമായ ഒരു അർത്ഥശാസ്ത്രശാഖ വികസിച്ചിരുന്നു.ആഡംസ്മിത്തും ഡേവിഡ്‌ റിക്കാർഡോയും ചേർന്ന്  'അദ്ധ്വാനത്തിന്റെ മൂല്യസിദ്ധാന്ത' ത്തിൻ അടിത്തറ പാവുകയും ചെയ്തിരുന്നു. ഈ സിദ്ധാന്തം മാർക്സ സ്‌ തുടരുകയും അതിന്‌ തെളിവ്‌ കണ്ടെത്തുകയും , പിന്നീട്‌ ഒരു സിദ്ധാന്തം എന്ന നിലയിൽ ശാസ്ത്രീയമായി വികസിപ്പിക്കുകയും ചെയ്തു .ഏതൊരു ഉൽപന്നത്തിന്റേയും മൂല്യം നിർണ്ണയിക്കുന്നത്‌ അതിൽ അടങ്ങിയിട്ടുള്ള അദ്ധ്വാനത്തിന്റെ അളവും \  സമയവുമനുസരിച്ചായിരിക്കുമെന്ന് മാർക്സ്‌ ഈ സിദ്ധാന്തത്തിലൂടെ സ്ഥാപിച്ചെടുത്തു.ബൂർഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞൻ മാർ രണ്ടുവസ്തുക്കളുടെ വിനിമയ മൂല്യം (ഉൽപന്നങ്ങളുടെ ക്രയവിക്രയം​‍ ) മാത്രം കണക്കാക്കി മൂല്യ നിർണ്ണയം നടത്തുമ്പോൾ,മാർക്സ്‌ അതിലടങ്ങിയിട്ടുള്ള മനുഷ്യർ തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തി. വസ്തുക്കൾ കൈമാറ്റം ചെയ്യുന്നത്‌'വിപണി എന്ന പൊതു മാദ്ധ്യമം വഴിയാണ്‌. ഈ കൈമാറ്റത്തിന്റെ പ്രധാന ഘടകം "ധനം "ആവുകയും വ്യക്തികൾ കൂടുതൽ കൂടുതൽ ധനാഗമനമാർഗമായി ഉൽപന്നങ്ങളേയും ഉൽപന്നക്കൈമാറ്റത്തേയും ആശ്രയിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ ത്വരിതപ്പെടുന്നതിനുസരിച്ച്‌ 'മൂലധനം' ഉൽപാദിപ്പിക്കുകയും ഈ 'ഉൽപാദന പ്രക്രിയയിൽ ' അദ്ധ്വാനശക്തി ' ഒരു 'ക്രയവിക്രിയ' വസ്തുവായി മാറുകയും ചെയ്യുന്നു.ഈ അദ്ധ്വാന ശക്തിയാണ്‌ തൊഴിലാളി ഭൂമിയുടേയും ഫാക്റ്ററിയുടേയും ഉൽപാദനോപാധികളുടേയും ഉടയ്ക്ക്‌ വിൽക്കുന്നത്‌.മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ,തൊഴിലാളി ഒരു ദിവസത്തെ അദ്ധ്വാനത്തിന്റെ ഒരു ഭാഗം അവന്റെയും കുടുംബത്തിന്റേയും ജീവസന്ധാരണത്തിന്നാവശ്യമായ മൂല്യമായി (കൂലി) സമ്പാദിക്കുമ്പോൾ വേദനരഹിതമായ മറ്റൊരു ഭാഗം അദ്ധ്വാനം മുതലാളിയുടെ മിച്ചമൂല്യമായി ,ലാഭത്തിന്റെ ഉറവിടമായി ഭവിക്കുകയും അത്‌ അധിക ധന സമ്പാധനത്തിന്ന് മുതലാളിവർഗ്ഗത്തെ സഹായിക്കുകയും ചെയ്യുന്നു. മിച്ച മൂല്യ സിദ്ധാന്തം മാർക്സിസ്റ്റ്‌ സമ്പദ്ശാസ്ത്രത്തിന്റെ അടിസ്ഥാനശിലയാണ്‌.

മൂന്നാമത്തെ ഘടകം സോഷ്യലിസത്തിലേക്ക്‌ നയിക്കുന്ന 'വർഗ്ഗ സമര സിദ്ധാന്ത'മാണ്‌.
സാങ്കൽപിക സോഷ്യലിസ്റ്റുകളായ സെന്റ്‌ സൈമൺ ,ഫ്യൂറിയർ,റോബർട്ട്‌ ഓവൻ എന്നിവർ മുതലാളിത്ത സമൂഹത്തെ നിശിതമായി വിമർശിക്കുകയും അധാർമികമായി സ്വരൂപിക്കുന്ന സമ്പത്ത്‌ എപ്പോഴെങ്കിലും നശിച്ചുപോകുമെന്നു സ്വപ്നം കാണുകയും ചെയ്തിരുന്നു.പക്ഷെ 'കമ്യൂണിസ്റ്റ്‌ മാനിഫസ്ടോ "മുന്നോട്ട്‌ വെച്ച്‌ മാർക്സും എംഗൽസും ആദ്യമായി പ്രഖ്യാപിച്ചു - "നാളിതുവരെയുള്ള സാമൂഹ്യാവസ്ഥയുടെ ചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണ്‌ " ഇതുവഴി അവർ മുന്നോട്ട്‌ വെച്ചത്‌ മുതലാളിത്തത്തിന്റെ വളർച്ചയും വിനാശവും സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന്‌ അനിവാര്യമാണെന്നുമായിരുന്നു."സോഷ്യലിസം സാങ്കൽപികവും ശാസ്ത്രീയവും" എന്ന പുസ്തകത്തിൽ എംഗൽസ്‌ വിവരിച്ചതുപോലെ "സോഷ്യലിസ്റ്റ്‌ സിദ്ധാന്തത്തെ സാങ്കൽപ്പിക ഉറവിടങ്ങളിൽ നിന്നും തികച്ചും ശാസ്ത്രീയമായ അടിത്തറയിലേക്ക്‌ പറിച്ചു നട്ടത്‌ മാർക്സായിരുന്നു."

-വൈരുദ്ധ്യത്മക നിയമങ്ങൾ-

"പ്രകൃതിയുടെ വൈരുദ്ധ്യാത്മകത" എന്ന പുസ്തകത്തിൽ വൈരുദ്ധ്യാത്മകതയുടെ നിയമങ്ങളെ ക്കുറിച്ച്‌ എംഗൽസ്‌ വിശദീകരിച്ചു."പ്രകൃതിയുടെ ചരിത്രത്തിൽ നിന്നും മനുഷ്യസമൂഹത്തിൽ നിന്നുമാണ്‌ വൈരുദ്ധ്യാത്മകതയുടെ നിയമങ്ങൾ രൂപം കൊണ്ടത്‌ .ചരിത്രപരമായ വികാസത്തിന്റേയും ചിന്തയുടേതുമായ നിയമങ്ങളാണിവ.അവയെ പ്രധാനമായും മൂന്നായി സംഗ്രഹിക്കാം .
1)അളവിൽ നിന്നും ഗുണത്തിലേക്കും തിരിച്ചുമുള്ള പരിവർത്തനത്തിന്റെ നിയമം.
2)വിപരീതങ്ങളുടെ പരസ്പരപൂരകപ്രവർത്തനത്തേക്കുറിച്ചുള്ള നിയമം.
3) നിഷേധത്തിന്റെ നിഷേധത്തെപ്പറ്റിയുള്ള നിയമം.പ്രകൃതിദത്തമോ ,സാമൂഹ്യപരമോ ആയ എല്ലാ പ്രതിഭാസങ്ങളും രണ്ട്‌ വിരുദ്ധവശങ്ങൾ ഉൾക്കൊള്ളുന്നവയാണ്‌
(ഹെഗൽ ഇതിനെ തീസീസെന്നും ആന്റീ തീസ്സീസെന്നും വിളിക്കുന്നു.)
ഈ പ്രതിഭാസങ്ങൾ കൂടിയതോതിലോ കുറഞ്ഞ തോതിലോ തുടർച്ചയായി മാറിക്കൊണ്ടിരിക്കുന്നു. ചില സന്ദർഭങ്ങളിൽ ഈ ഏറ്റക്കുറച്ചിലുകൾ മൌലികമായ സ്വഭാവത്തോടുകൂടിയുള്ള ഒരു സവിശേഷപ്രതിഭാസ സങ്കലനമായി മാറുകയും ചെയ്യുന്നു.നമുക്കെല്ലാമറിയുന്നതു പോലെ ഈ ഭൂലോക പിറവിയുണ്ടായത്‌ 'മഹാ വിസ്ഫോടന' ത്തിൽ നിന്നാണെന്ന് ഇന്ന് അംഗീകരിക്കപ്പെട്ട വസ്തുതയാണ്‌.ഇത്‌ അണുകണിക ഐക്യതയിലുള്ള വൈരുദ്ധ്യങ്ങളുടെ പെരുകലുമാണ്‌.പൊതുവായതും അടിസ്ഥാനപരമായതും കൂടുതൽ കൂടുതൽ സങ്കീർണ്ണമായ തന്മാത്രകളിലേക്ക്‌ എത്തുകയും അവ ഡിഎൻഎ അഥവാ ജീവൻ ഉൽപാദിപ്പിക്കുകയും ചെയ്തു. തുടർന്ന് പ്രകൃതിയുടെ നിയമമായ 'അർഹമായവയുടെ അതിജീവന ' പ്രക്രിയയിലൂടെ ജീവജാലങ്ങളുടെ അത്യുന്നത ശ്രേണിയിലുള്ള മനുഷ്യ സമൂഹം ഉടലെടുക്കുകയും ചെയ്തു. ചടുലമായ പ്രവർത്തനങ്ങളും സ്വാഭാവികമായി സംഭവിക്കുന്നതും ഉള്‍ക്കൊള്ളുന്ന പ്രസ്തുത ' അർഹമായവയുടെ അതിജീവനം ' വൈരുദ്ധ്യാത്മക തത്വങ്ങളുടെ മൂർത്തമായ വെളിപ്പെടുത്തലുകളല്ലാതെ മറ്റൊന്നുമല്ല.അതുകൊണ്ടുതന്നെ വൈരുദ്ധ്യാത്മക ഭൗദികവാദത്തിന്ന് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിച്ചത്‌, ഡാർവ്വിന്റെ സിദ്ധാന്തവുമായി ചേർത്ത്‌ വെച്ചപ്പോഴായിരുന്നു.വൈരുദ്ധ്യാത്മകത ഭൗതികവാദ ശാസ്ത്രമായതുകൊണ്ടുതന്നെ,ശാസ്ത്രീയമായ നിരീക്ഷണങ്ങളിലൂടേയും ഇവയെ കൂടുതൽ വികസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്‌. പദാർത്ഥവും ഊർജ്ജവും ഒരേപ്രതിഭാസത്തിന്റെ രണ്ടുവശങ്ങളാണെന്ന ഐൻസ്റ്റീന്റെ സിദ്ധാന്തവും കണികാഭൗതിക (particle physics) ത്തിന്റെ രംഗത്ത്‌ ഈയിടേയുണ്ടായ ഹിഗ്ഗ്സ്ബോസൺ കണ്ടുപിടുത്തവും വൈരുദ്ധ്യാത്മകഭൗതികവാദത്തിന്റെ ശരിമയാണ്‌ തെളിയിക്കുന്നത്‌.നരവംശശാസ്ത്രത്തിൽ നൂതനമായ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച മോർഗാൻ പോലുള്ളവരുടെ ശാസ്ത്രീയമായ അന്യേഷണങ്ങളുടേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിൽ മനുഷ്യർ എങ്ങിനെ ഒരു സാമൂഹ്യ വ്യവസ്ഥയിലേക്ക്‌ വികസിച്ചു എന്ന് 'കുടുംബംസ്വകാര്യസ്വത്ത്‌ ഭരണകൂടം ' എന്ന തന്റെ വ്യഖ്യാതകൃതിയിൽ എംഗൽസ്‌ പ്രതിപാദിച്ചിട്ടുണ്ട്‌. പ്രകൃതിയെ മല്ലിട്ട്‌ കീഴ്പ്പെടുത്തിയ മനുഷ്യൻ പിന്നീട്‌ അതിലൂടെ അധികോൽപ്പാദനം സാദ്ധ്യമാക്കുകയും അവ ക്രമേണ വികസിച്ച്‌ വർഗ്ഗമായും കുടുംബമായും സ്വകാര്യ സ്വത്തായും പിന്നീടത്‌ ഭരണകൂടമായും,അടിമത്തമായും എങ്ങനെ വികസിച്ചു വന്നുവേന്നും അദ്ദേഹം പ്രസ്തുത കൃതിയിൽ വിവരിക്കുന്നുണ്ട്‌.

അതുകൊണ്ട്തന്നെ മനുഷ്യ ചരിത്രത്തിന്റെ ഇന്നോളമുള്ള ചരിത്രം വർഗ്ഗസമരത്തിന്റേതാണെന്ന് മേൽപ്രസ്താവിച്ചതു പോലെ ,അദ്ദേഹം അടിവരയിട്ട്‌ സ്ഥാപിക്കുന്നു. മനുഷ്യ ചരിത്രമെന്നാൽ ,ചില രാജാക്കന്മാരുടെ ജനന മരണ തീയതികളോ അതുമായി ബന്ധപ്പെട്ട്‌ രേഖപ്പെടുത്തിയ മറ്റ്‌ വസ്തുതകളോ അല്ലെന്നും മറിച്ച്‌ രാജാക്കന്മാരും പ്രഭുക്കന്മാരും നടത്തിയിരുന്ന യുദ്ധങ്ങളും കെടുതികളും അവയുടെ കാര്യകാരണങ്ങളും എന്താണെന്ന് പ്ഠിക്കലാണെന്നും സർത്ഥിച്ചു. പ്രാകൃതകമ്യൂണിസത്തിൽ നിന്നു അടിമത്തത്തിലേക്കും അതിൽനിന്ന് ജന്മിത്തത്തിലേക്കും മുതലാളിത്തത്തിലേക്കും ക്രമാനുഗതമായി സമൂഹം വികസിച്ചത്‌ ഉൽപാദനരീതികളിലുണ്ടായ മാറ്റങ്ങളിലൂടേയാണെന്നും ,വിവിധ പ്രദേശങ്ങളിൽ നിലനിന്നിരുന്ന ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ തനതുസവിശേഷതകൾക്കനുസൃതമായി അത്‌ വ്യത്യസ്ഥതകൾ കൈവരിച്ചുവെന്നും എംഗൽസ്‌ എഴുതി.

ചരിത്രം സൃഷ്ടിച്ചത്‌ രാജാക്കന്മാരോ പ്രഭുക്കന്മാരോ അല്ലെന്ന ചരിത്രഭൗതികവാദം യഥാർത്ഥത്തിൽ മാർക്സിനും എംഗൽസിനും മുമ്പേതന്നെ ചരിത്രകാരന്മാരായ 'ജിയാംബെട്ടിസ്തവിക്കോ' യെപ്പോലുള്ളവർ വാദിച്ചിരുന്നു.എങ്കിലും ആദ്യമായി ഈ ഭൗതികവാദ ചിന്തകൾക്ക്‌ ഒരു ശാസ്ത്രീയ അടിത്തറ നൽകിയത്‌ കാറൽ മാർക്ക്സ്‌ "അർത്ഥശാസ്ത്ര വിമർശനത്തിനുള്ള സംഭാവന"എന്ന പുസ്ത്തകത്തിനെഴുതിയ ആമുഖത്തിലാണ്‌."നിലനിൽപിന്ന് വേണ്ടിയുള്ള സാമൂഹിക ഉൾപ്പാദനത്തിൽ ,മനുഷ്യർ അവരുടെ ഇച്ഛക്കതീതമായി ഒഴിവാക്കാനാവാത്ത ബന്ധങ്ങളിലേക്ക്‌ സ്വാഭാവികമായും കടന്നു ചെല്ലുന്നു. ഉൾപ്പാദനത്തിനുള്ള ഭൗതികശക്തിയുടെ വികാസത്തിന്റെ നിർദ്ദിഷ്ട ഘട്ടങ്ങൾക്കനുസൃതമായി ഉൽപാദനബന്ധങ്ങൾ രൂപം കൊള്ളുന്നു. പ്രസ്തുത ഉൾപ്പാദനബന്ധങ്ങളുടെ സമഗ്രതയിൽ ,നിയമവ്യവസ്ഥയും രാഷ്ട്രീയ ഉപരിഘടനയും കെട്ടിപ്പടുക്കുന്നത്‌ സാമ്പത്തികഘടനയുടെ അടിത്തറയിലാണ്‌.മേൽ പറഞ്ഞ നിയമരാഷ്ട്രീയ വ്യവസ്ഥ,മനുഷ്യബോധത്തിന്റെ വിവിധരൂപങ്ങളെ നിർണ്ണയിക്കുകയും ചെയ്തു. ഭൗതിക ജീവിതത്തിന്റെ ഉൾപ്പാദനരീതി.സാമൂഹ്യ-രാഷ്ട്രീയ-ബൗദ്ധിക ജീവിതത്തിന്റെ പൊതുപ്രക്രിയയേ രൂപപ്പെടുത്തുന്നുണ്ട്‌. മനുഷ്യരുടെ ബോധമല്ല അവരുടെ അസ്തിത്വത്തെ നിർണ്ണയിക്കുന്നത്‌ മറിച്ച്‌ അസിതിത്വമാണ്‌ ബോധത്തെ നിർണ്ണയിക്കുന്നത്‌. വികാസത്തിന്റെ പ്രത്യേക ഘട്ടത്തിൽ സമൂഹത്തിന്റെ ഭൗതിക ഉൾപ്പാദനശക്തികൾ,നിലനിൽക്കുന്ന ഉൾപ്പാദന ബന്ധങ്ങളുമായി സംഘർഷത്തിലെത്തുന്നു.-നിയമപരമായി പറഞ്ഞാൽ ,വ്യവസ്ഥാപിത ചട്ടക്കൂട്ടിലെ സ്വത്ത്  ബന്ധങ്ങളുമായി സംഘർഷത്തിലെത്തുന്നു.ഉൾപ്പാദനശക്തികളുടെ വികാസത്തിന്ന് കാരണമാകേണ്ട പ്രസ്തുത ബന്ധങ്ങൾ തന്നെയാണ്‌ അവയുടെ വികാസത്തിന്‌ കൂച്ചു വിലങ്ങാവുന്നത്‌. അങ്ങിനെ ഇത്‌ സാമൂഹിക വിപ്ലവ കാലഘട്ടത്തിന്ന് തുടക്കം കുറിക്കുന്നു. സാമ്പത്തിക അടിത്തറയിലെ മാറ്റങ്ങൾ പിന്നീട്‌ ഉപരിഘടനയുടെ പരിണാമത്തിലേക്ക്‌ നയിക്കുന്നു. ഇത്തരം മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിൽ ,ഉൾപ്പാദനത്തിലെ സാമ്പത്തിക ബന്ധങ്ങളുടേതായ മാറ്റങ്ങളെ ഭൗതിക പരിവർത്തനത്തെ,പ്രകൃതിശാസ്ത്രപരവും നിയമപരവും രാഷ്ട്രീയവും മതപരവും കലാ ദാർശനികപരവും ചുരുക്കത്തിൽ പ്രത്യായശാസ്ത്രപരവുമായ ഘടകങ്ങൾ ഉൾക്കൊള്ളുന്ന മനുഷ്യ ചിന്തയെ പരിവർത്തിപ്പിക്കുകയും അവനെ വിയോജിപ്പിക്കുകയും പോരാട്ടത്തിനിറക്കുകയും ചെയ്യുന്നു.ഒരാൾ സ്വന്തം ചിന്തയാലെ മറ്റൊരാളെ വിധിക്കാൻ യോഗ്യമല്ലെന്നതു പോലെ ഒരാളുടേതായ വെറും ബോധത്തിലൂടെ സമൂഹത്തിലെ പരിവർത്തനഘട്ടങ്ങളെ വിധിക്കുവാനും സാദ്ധ്യമല്ല.നേരെമറിച്ച്‌,ജീവിതത്തിന്റേതായ വൈരുദ്ധ്യങ്ങളിൽ നിന്നും ഉൾപ്പാദനത്തിലെ സാമൂഹ്യ ശക്തികളും ഉൾപ്പാദന ബന്ധങ്ങളും തമ്മിലുള്ള നിലനിൽക്കുന്ന സംഘർഷത്തിൽ നിന്നുമാണ്‌ ബോധപൂർവ്വം ഈ മാറ്റങ്ങൾ വിശദീകരിക്കപ്പെടേണ്ടത്‌.

മാർക്സിസ്റ്റ്‌ അർത്ഥശാസ്ത്രം-

മൂല്യത്തിന്റെ അദ്ധ്വാനസിദ്ധാന്തം മാർക്സിന്റെ കണ്ടുപിടുത്തമായിരുന്നില്ല.അദ്ദേഹം അത്‌ സ്വയത്തമാക്കുന്നത്‌ പൂർവ്വികരായ,ചിരസമ്മത സാമ്പത്തികശാസ്ത്രജ്ഞന്മാ    രായ ആഡംസ്മിത്ത്‌,ഡേവിഡ്‌ റിക്കാർഡോ എന്നിവരിൽ നിന്നുമാണ്‌.എന്നാൽ ഒരു "സ്വതന്ത്ര"വിപണിയിൽ വിലനിർണ്ണയിക്കുന്നതും കമ്പോളത്തിലെ ഉൾപ്പാദനവ്യവസ്ഥയെ ക്രമീകരിക്കുന്നതും ,വിലനിർണ്ണയിക്കുന്നതും കമ്പോളത്തിലെ പ്രദാനത്തിലേയും ചോദനത്തിലൂടേയും രൂപം കൊള്ളുന്ന ' അദൃശ്യകരങ്ങൾ ' (invisible hand) ആണെന്നും അവർ ചൂണ്ടിക്കാട്ടി.

പക്ഷെ, നിയോക്ലാസിക്കൽ ശാസ്ത്രജ്ഞരെന്നറിയപ്പെടുന്ന മാർഷലും സീനിയറും മുന്നോട്ട്‌ വെച്ച സിദ്ധാന്തം ,അദ്ധ്വാനം മാത്രമല്ല,മറിച്ച്‌, തൊഴിലാളിയുടെ'അദ്ധ്വാന'വും മുതലാളിയുടെ'ത്യാഗ'വും ചേർന്നാണ്‌'മൂല്യം' നിശ്ചയിക്കപ്പെടുന്നത്‌. എന്നുമായിരുന്നു. അതുകൊണ്ട്‌ തൊഴിലാളിക്ക്‌ അദ്ധ്വാനത്തിന്റെ കൂലിയും മുതലാളിക്ക്‌ അയാളുടെ 'ത്യാഗ'ത്തിന്ന് ലാഭവും ലഭിക്കുന്നു.

പക്ഷെ മാർക്സ്‌ ഈ വാദത്തിന്റെ പൊള്ളത്തരം ശരിക്കും തുറന്നു കാണിച്ചു .അദ്ദേഹം മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തം ഒന്നുകൂടി സ്ഫുടം ചെയ്ത്‌ . 'സാമൂഹ്യപരമായ ആവശ്യത്തിനുള്ള സമയം 'എന്ന സിദ്ധാന്തമാണ്‌ അദ്ധ്വാനത്തിന്റെ അളവുകോലായി നിശ്ചയിച്ചത്‌. അതോടൊപ്പം അദ്ധ്വാനവും അദ്ധ്വാനശക്തിയും എന്ന രണ്ടുസംവർഗ്ഗങ്ങളും അദ്ദേഹം മുന്നോട്ട്‌ വെച്ചു.

തൊഴിൽ ശാലകളിൽ തൊഴിലാളികൾക്ക്‌ നൽകിയിരുന്ന 'കൂലി' അദ്ധ്വാനശക്തിയുടെ വിലയാണെന്നും അത്‌ അവരുടെ അദ്ധ്വാനമൂല്യത്തിന്റെ എത്രയോകുറഞ്ഞ അളവിലായിരുന്നുവെന്നും മാർക്സ്‌ കണ്ടെത്തി . ഒരു മുതലാളിത്ത സമൂഹത്തിൽ അദ്ധ്വാനശക്തിയും മറ്റേതൊരു 'ക്രയവിക്രയ' വസ്തുപോലെ ഒരു ചരക്കാണെന്നും തൊഴിലാളി വർഗ്ഗത്തിന്ന് വിൽക്കാനുള്ള ഒരേ‍ഒരു ചരക്ക്‌ അവരുടെ അദ്ധ്വാനശക്തി മാത്രമാണെന്നും മാർക്സ്‌ കണ്ടുപിടിച്ചു. ഒരു മുഴുവൻ ദിവസത്തേയും അദ്ധ്വാനം വാങ്ങുന്ന മുതലാളി തൊഴിലാളിയുടെ ജീവൻ നിലനിർത്താനാവശ്യമായ സാധനങ്ങളും സേവനങ്ങളും വാങ്ങാനാവശ്യമായ അദ്ധ്വാനശക്തിയുടെ മൂല്യമാണ്‌ തൊഴിലാളിക്ക് കൂലിയായിനൽകുന്നത്‌. തൊഴിലാളിയുടെ കുറച്ചു സമയത്തെ അധ്വാനമേ ഇതിനാവശ്യമുള്ളു.

മറുവശത്ത്‌ തൊഴിലാളി അവന്റെ അദ്ധ്വാനം കൊണ്ടു ഉൽപ്പാദിപ്പിച്ച ഉൾപ്പന്നം മുതലാളിയുടെ സ്വത്തായി മാറുകയും ,ഇതിന്റെ മൂല്യം (വില) തൊഴിലാളികളുടെ അദ്ധ്വാനശക്തിയുടെ മൂല്യത്തേക്കാൾ പലമടങ്ങായിരിക്കുകയും ചെയ്യും  'മൂല്യ' ത്തിലുള്ള ഈ അന്തരമാണ്‌  'മിച്ചമൂല്യം'. മിച്ചമൂല്യം ക്രമാനുഗതമായി ലാഭം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുതലാളിത്ത സമൂഹത്തിൽ മൂലധനവും ഒരു 'ക്രയവിക്രയ' വസ്തുവാണെന്നും (മൃതാവസ്ഥയിലുള്ള അദ്ധ്വാനത്തിന്റെ ഘനീകൃതരൂപം) അതുകൊണ്ട്‌ ഒരു പ്രത്യേകമൂലധന മുതൽ മുടക്കിന്ന് കുറഞ്ഞതോതിലുള്ള ലാഭമാണ്‌ ലഭിക്കുന്നതെങ്കിൽ കൂടുതൽ ലാഭമുണ്ടാക്കുന്നതിനായി മൂലധനം ഉപയോഗിക്കുന്നു. ഈ വിശകലനങ്ങളിൽ നിന്നും മാർക്സ്‌ എത്തിച്ചേർന്ന നിഗമനം -
ലാഭവും കൂലിയും ഒരേ ചരടിൽ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ്‌.കാരണം, ഇതിൽ ഒന്ന് കൂടണമെങ്കിൽ മറ്റേത്‌ കുറയണം .തൊഴിലാളി അവന്റെ സാമൂഹ്യ ആവശ്യത്തിനുള്ള 'കൂലി' ക്കുവേണ്ടി ദിവസത്തിന്റെ ഒരു ഭാഗം ജോലിചെയ്യുമ്പോൾ,അതിലേറെ ഭാഗം മുതലാളിക്ക്‌ വേണ്ടിയാണ്‌ ചെയ്യുന്നത്‌. ഇങ്ങിനെ അവനവനുവേണ്ടിയും ,മുതലാളിക്കു വേണ്ടിയും ചെയ്യുന്ന തോതിനനുസരിച്ചാണ്‌ ചൂഷണത്തിന്റെ അളവുകോല്‍ നിശ്ചയിക്കുന്നത്‌. 

'വില' മൂല്യത്തിന്റെ ഏകദേശം മാത്രമാണ്‌. ഉൾപ്പന്നത്തിന്റെ ആവശ്യവും ലഭ്യതയുമനുസരിച്ച്‌ ഉല്‍പ്പന്നത്തിന്റെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നു. ഈ വിശകലനത്തിൽ നിന്നും മാർക്ക്സ്‌ എത്തിച്ചേരുന്നത്‌-'
സാമ്പത്തിക ശാസ്ത്രം നിർവ്വചിക്കുന്നത്‌ വസ്തുക്കൾ തമ്മിലുള്ള ഒരു ചരക്കിനെ വിശകലനം ചെയ്തുകൊണ്ടാണ്‌ മാർക്സ്‌ വിശകലനം ആരംഭിക്കുന്നത്‌. ഉല്‍പ്പന്നം വാങ്ങുന്നവനും വിൽക്കുന്നവനും തമ്മിലുള്ള ബന്ധം മാത്രമാണ്‌ ഇവിടെ പ്രകടമാവുന്നത്‌. പണം രംഗപ്രവേശം ചെയ്യുന്നതോടെ വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിലുള്ള
' ബന്ധം' പൊതുമാനദണ്ഡമായി സമൂഹത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.പണത്തിന്റേയും ഉൾപ്പന്നത്തിന്റേയും ചക്രമണത്തിനു പിന്നിൽ ഉല്‍പ്പാദന പ്രക്രിയയയും അതിൽ ഉല്‍പ്പാദനോപാദികളുടെ ഉടമസ്ഥരും പണിയെടുക്കുന്നവനും തമ്മിലുള്ള ബന്ധമാണ്‌ അടങ്ങിയിരിക്കുന്നതെന്നും അദ്ദേഹം സ്ഥാപിച്ചു.

മറ്റൊരു പ്രധാന വിഷയം കണ്ടുപിടിച്ചത്‌:

തൊഴിലാളിയുടെ അദ്ധ്വാനം മിച്ചമൂല്യം ഉണ്ടാക്കുക മാത്രമല്ല മൂലധനം തൊഴിലാളി മുതലാളി ബന്ധങ്ങൾ മാത്രമല്ല രൂപം കൊടുക്കുന്നത്‌.മറിച്ച്‌ ഈ ബന്ധങ്ങൾ നിരന്തരം പുനരുല്‍പ്പാദിപ്പിച്ചു കൊണ്ടിരിക്കുകയുമാണ്‌. സാമൂഹ്യ വ്യവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന കുടുംബം,ജാതി,വംശം തുടങ്ങിയവപോലുള്ള സാമൂഹ്യരൂപങ്ങളും മേൽപറഞ്ഞ ബന്ധത്തെ നിലനിർത്താനുതകുന്നു. മറ്റുവാക്കിൽ പറഞ്ഞാൽ ,മുതലാളിത്തം പഴയ സാമൂഹ്യവ്യസ്ഥയെ സ്വാംശീകരിക്കുകയും അവയെ മുതലാളിത്ത ബന്ധത്തിലേക്ക്‌ അനുരൂപപ്പെടുത്തുകയും ചെയ്യുന്നു.മാർക്സ്‌ കമ്യൂണിസ്റ്റ്‌ മാനിഫസ്ടോ യിൽ ചൂണ്ടിക്കാട്ടിയതുപോലെ-  " മുതലാളിത്തം തുടർച്ചയായി അതിന്റേതായ പ്രതിച്ഛായയിൽ ലോകത്തെ പുനർ നിർമ്മിച്ചുകൊണ്ടേയിരിക്കുന്നു. "

തൊഴിലാളികൾ ക്രമാനുഗതമായി അവനുണ്ടാക്കിയ ഉൾപ്പന്നങ്ങളിൽ നിന്നും അന്യവൽക്കരിക്കുന്നതിന്നു കാരണം,അവനുല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങളിൽ അവനു ഒരു തരത്തിലുമുള്ള അവകാശവും ഇല്ല എന്നതുകൊണ്ടാണ്‌. അങ്ങിനെ അവൻ മുതലാളിത്ത സമൂഹത്തിൽ നിന്നുതന്നേയും അന്യവൽക്കരിക്കപ്പെടുന്നു..

വികസിച്ച മുതലാളിത്ത വ്യവസ്ഥയിൽ സാമൂഹ്യപരമായ ഉല്‍പ്പാദന വ്യവസ്ഥയും ലാഭത്തിനുവേണ്ടിയുള്ള വ്യക്തിഗത ഉല്‍പ്പാദന വ്യവസ്ഥയും തമ്മിലുള്ളവൈരുദ്ധ്യത്തിനെ അദ്ദേഹം തിരിച്ചറിഞ്ഞു "ചരിത്രപരമായ ഭൗതികവാദ" ത്തിന്റെ അടിസ്ഥാനത്തിൽ,മുതലാളിത്തത്തിൽ കീഴിലുള്ള ഉല്‍പ്പാദനബന്ധങ്ങൾ കൂടുതൽ വളര്‍ച്ച പ്രാപിക്കുന്ന ഉല്‍    പ്പാദനശക്തികളെ ചങ്ങലക്കിടുന്നു. അതുകൊണ്ടുതന്നെ ഒരു വിപ്ലവത്തിന്നനുയോജ്യമായ സമൂഹം പാകപ്പെട്ടുവരുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

മുതലാളിത്ത ഉല്‍പ്പാദന പ്രക്രിയ അതിന്റെ അനിവാര്യമായ പ്രതിസന്ധിയിലെത്തുമെന്നു മാർക്സ്‌ തുറന്നു കാട്ടി. അമിതലാഭമുണ്ടാക്കാൻ മുതലാളിമാർ നടത്തുന്ന ഭ്രാന്തമായ അമിതാവേശം അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ മുതലാളിമാരും അവരുടെ അമിത ലാഭവിഹിതം ഉയർത്തുന്നതിന്നു വേണ്ടി തൊഴിലാളികളുടെ കൂലി വെട്ടിക്കുറക്കുകയും അവരെ പട്ടിണിയിലേക്ക്‌ തള്ളിവിടുകയും ചെയ്യുന്നു. സമൂഹത്തിൽ ഭൂരിഭാഗവും തൊഴിലാളികളായതിനാൽ വെട്ടിക്കുറച്ച വേതനം മൂലം അവരുടെ ക്രയശേഷി ചുരുങ്ങുകയും ഇത്‌ സ്വാഭാവികമായും നിലനിൽക്കുന്ന സാമൂഹ്യാവസ്ഥയിൽ ബഹുഭൂരിപക്ഷം ജനതയുടെ ക്രയശേഷി ചുരുങ്ങുന്നതിലേക്കും കൊണ്ടെത്തിക്കുന്നു. ഇത്‌ സ്വാഭാവികമായും അമിതോൽപ്പാദനത്തിലേക്കും കമ്പോള ചുരുക്കത്തിലേക്കും ചരക്കുകൾ കുന്നു കൂടുന്നതിലേക്കും നയിക്കുന്നു. ഈ പ്രതിസന്ധിയുടെ ഫലമായി ഒരു പറ്റം മുതലാളിമാർ പാപ്പരാവുകയും ലക്ഷക്കണക്കിന്ന് തൊഴിലാളികൾ തൊഴിലില്ലാതെ പട്ടിണിയിലാവുകയും അതേസമയം കടകളിൽ വിറ്റുപോകാത്ത ഉൾപ്പന്നങ്ങൾ കെട്ടിക്കിടക്കുകയും ചെയ്തു. സാമൂഹ്യമായ ഉൾപ്പാദനവും സ്വകാര്യ ഉടമസ്ഥതയും തമ്മിലുള്ള വൈരുദ്ധ്യം പരിഹരിക്കുക എന്നത്‌ മാത്രമാണ്‌ അരാജകത്വപരമായ മുതലാളിത്തത്തിന്റെ പ്രതിസന്ധി പരിഹരിക്കാനുള്ള മാർഗ്ഗം എന്ന് മാർക്സ്‌ ഉറപ്പിച്ചു പറഞ്ഞു. നിലനിൽക്കുന്ന മുതലാളിത്ത വ്യവസ്ഥയെ പിഴുതെറിഞ്ഞ്‌,പുതിയ ഒരു സോഷ്യലിസ്റ്റ്‌-കമ്യൂണിസ്റ്റ്‌ ഭരണ സംവിധാനം സ്ഥാപിച്ചുകൊണ്ടുമാത്രമേ ഇത്‌ സാദ്ധ്യമാവൂ. സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിലേക്കുള്ള പരിവർത്തനത്തിന്ന് നേതൃത്വം കൊടുക്കുന്ന സാമൂഹ്യശക്തി-തൊഴിലാളി വർഗ്ഗം- മുതലാളിത്തത്തിന്റേ തന്നെ സംഭാവനയാണ്‌. ചൂഷണാധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥിതിയേയും സ്വകാര്യ ഉടമസ്ഥതയേയും നിലനിർത്താൻ താൽപര്യമില്ലാത്ത തൊഴിലാളിവർഗ്ഗത്തിന്നു മാത്രമേ സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിയിലേക്ക്‌ മുന്നേറാൻ കഴിയുകയുള്ളു.

മുതലാളിത്തത്തിന്റെ വർദ്ധിച്ചു വരുന്ന പ്രതിസന്ധി,മുതലാളിത്ത വ്യവസ്ഥക്കുള്ളിലെ തന്നെ വൈരുദ്ധ്യമാണെന്നും തന്മൂലം ഒരു വശത്ത്‌ ഒരു ന്യൂനപക്ഷം മുതലാളിമാരുടെ കയ്യിലേക്ക്‌ സമ്പത്ത്‌ കേന്ദ്രീകരിക്കുകയും മറുവശത്തൊരു ന്യൂനപക്ഷം മുതലാളിമാരുടെ കയ്യിലേക്ക്‌ സമ്പത്ത്‌ കേന്ദ്രീകരിക്കുകയും മറുവശത്ത്‌ ലക്ഷക്കണക്കിന്നാളുകൾ പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും തള്ളിയെറിയപ്പെടുകയും ചെയ്യുന്നു.മുതലാളിത്തത്തിന്റെ ഈ വൈരുദ്ധ്യം മൂർദ്ധന്യത്തിലെത്തുന്നതിനനുസരിച്ച്‌,മറുവശത്ത്‌ തൊഴിലാളികളുടെ നേതൃത്വത്തിൽ വിപ്ലവാത്മകമായ ഉയിർത്തെഴുന്നേൽപ്പും ആത്യന്തികമായി മുതലാളിത്ത സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്നും ഉൾപ്പാദനത്തിന്റെ സാമൂഹ്യ സ്വഭാവത്തിന്ന് അനുസൃതമായി ഒരു പുതിയ സോഷ്യലിസ്റ്റ്‌ സാമൂഹ്യവ്യവസ്ഥ പടുത്തു ഉയർത്തുന്നതിന്നും സഹായകരമാവുന്നു.
ഇങ്ങനെ സമ്പദ്ഘടനയുടെ ഏറ്റവും അടിസ്ഥാനഘടകമായ ചരക്ക്‌ വിശകലന വിധേയമാക്കി എങ്ങിനെയാണ്‌,മുതലാളിത്ത 'സാമ്പത്തിക '   നിയമങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉദാഹരണ സഹിതം മാർക്സ്‌ വിവരിക്കുന്നു.അതുവഴി സോഷ്യലിസത്തിലേക്കും കമ്യൂണിസത്തിലേക്കുമുള്ള ശാസ്ത്രീയ സാമ്പത്തിക അടിസ്ഥാനവും അദ്ദേഹവും ചൂണ്ടിക്കാട്ടുന്നു.
-വർഗ്ഗ സമരം-

മാർക്സിന്റെ അപഗ്രഥനം ഏറ്റവും കൂടുതൽ തിളങ്ങിക്കാണാവുന്നത്‌ ലോകചരിത്രത്തെ സംഗ്രഹിക്കുകയും അതിൽ നിന്നുള്ള പാഠങ്ങൾ നിരന്തരം പ്രയോഗിക്കുന്നതിലുമാണ്‌. ഇതിൽ നിന്നാണ്‌ വർഗ്ഗ സമരത്തിന്റെ സിദ്ധാന്തം അദ്ദേഹം ആവിഷ്കരിച്ചത്‌.
'കമ്യൂണിസ്റ്റ്‌  മാനിഫെസ്ടോവിൽ'മാർക്സ്‌ എഴുതി "നാളിതുവരെയുള്ള എല്ലാ സമൂഹത്തിന്റേയും ചരിത്രം വർഗ്ഗസമരത്തിന്റെ ചരിത്രമാണ്‌ .സ്വതന്ത്രനും അടിമയും ,വരേണ്യനും അധ:സ്ഥിതനും ,ജന്മിയും കുടിയാനും കുലത്തൊഴിലുടമയും പരമ്പരാഗത തൊഴിലാളിയും ,ഒറ്റവാക്കിൽ പറഞ്ഞാൽ മർദ്ദകനും മർദ്ദിതനും നിരന്തരം വിരുദ്ധതലങ്ങളിൽ നിലകൊള്ളുന്നവരാണ്‌.പ്രത്യക്ഷമായോപരോക്ഷമായോ നടക്കുന്ന സംഘട്ടനങ്ങളിൽ അവർ നിരന്തരം ഏർപ്പെട്ടിരിക്കുന്നു.ഒന്നുകിൽ വിപ്ലവകരമായ ഭരണവ്യവസ്ഥിതി സമൂഹത്തിനു നൽകുന്ന തരത്തിൽ അവ വലിയ അളവിൽ വിജയിക്കുന്നു. അല്ലെങ്കിൽ ഏറ്റുമുട്ടുന്ന വർഗ്ഗങ്ങളുടെ പൊതു നാശത്തിലേക്ക്‌ നയിക്കുന്നു.

1852-ൽ വെഡിമെയറിനുള്ള കത്തിൽ മാർക്സ്‌ ,വർഗ്ഗങ്ങളുടെ നിലനിൽപ്പോ,വർഗ്ഗ സമരമോ താൻ കണ്ടെത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. തനിക്കു മുമ്പേ ബൂർഷ്വാ ചരിത്രകാരന്മാർ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളതാണ്‌ "എന്നെ സംബന്ധിച്ചിടത്തോളം ആധുനിക സമൂഹത്തിൽ വർഗ്ഗങ്ങളുടെ നിലനിൽപ്പോ അവരുടെ വർഗ്ഗസമരങ്ങളോ ഞാൻ കണ്ടെത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നില്ല. എനിക്ക്‌ മുന്നേ തന്നെ, ബൂർഷ്വാ സാമ്പത്തിക ശാസ്ത്രകാരന്മാർ ഇത്‌ കണ്ടെത്തിയിട്ടുണ്ട്‌. എന്റെ സംഭാവന ചുവടെ ചേർക്കുന്നു.
1) ഉല്‍പ്പാദന വികാസത്തിലെ ചരിത്രഘട്ടങ്ങളുമായി ബന്ധപ്പെടുത്തി വർഗ്ഗങ്ങളുടെ നിലനിൽപ്പിനെക്കുറിച്ചുള്ള വിശകലനം.
2)വർഗ്ഗസമരം തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിലേക്ക്‌ നയിക്കും
3) ഈ സർവ്വാധിപത്യം വർഗ്ഗങ്ങളെ ഇല്ലാതാക്കുകയും വർഗ്ഗരഹിത സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യും .
"മാർക്സിന്റെ മൂന്നു സ്രോതസ്സുകളും മൂന്ന് ചേരുവകളും"

എന്ന പുസ്തകത്തിൽ ലെനിൻ ഇങ്ങനെ ഉപസംഹരിച്ചു.
"മാർക്സിന്റെ ദാർശനിക ഭൗതികവാദം അതേവരെ മർദ്ദിത വർഗ്ഗങ്ങളായി നിന്നിരുന്ന തൊഴിലാളി വർഗ്ഗത്തിന്‌ ആത്മീയ അടിമത്വത്തിൽ നിന്നും വിമോചനത്തിന്റെ നേർവഴി കാട്ടിക്കൊടുത്തു.മുതലാളിത്തത്തിന്റെ പൊതുവ്യവസ്ഥയിൽ തൊഴിലാളി വർഗ്ഗത്തിന്റെ യഥാർത്ഥ അവസ്ഥ എന്താണെന്ന് മാർക്സിന്റെ അർത്ഥശാസ്ത്രം കാണിച്ചുകൊടുത്തു".


-എന്താണ്‌ ലെനിനിസം ?
-സാമ്രാജ്യത്വത്തിന്റേയും തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റേയും കാലത്തെ     മാർക്സിസമാണ്‌ ലെനിനിസം.
സോവിയറ്റ്‌ വിപ്ലവ കാലത്ത്‌ രണ്ടാം ഇന്റർന്നാഷണൽ സ്വീകരിച്ച അവസരവാദപരമായ നിലപാടിനെതിരെ,സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ നിലപാട്‌ ഉയർത്തിപ്പിടിച്ച്‌ മുന്നേറിയ മൂന്നാം കമ്യൂണിസ്റ്റ്‌ ഇന്റർ നാഷണലിന്റെ കാലത്ത്‌ വികസിപ്പിച്ചതാണിത്‌.

 മാർക്സിസത്തെ ഉന്നതമാനങ്ങളിലേക്ക്‌ വികസിപ്പിക്കുന്നതിനോടൊപ്പം തന്നെ ,താഴെ പറയുന്നവ ലെനിനിസത്തിന്റെ പ്രധാന സംഭാവനകളാണ്‌.
സാമ്രാജ്യത്വത്തിന്നു കീഴിൽ മുതലാളിത്തത്തിന്റെ ചലന നിയമങ്ങൾ കണ്ടു പിടിക്കുകയും അവ എപ്രകാരം യുദ്ധത്തിലേക്ക്‌ നയിക്കുന്നുവെന്നത്‌ ബൂർഷ്വാജനാധിപത്യത്തിന്റെയും സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റേയും കാലത്ത്‌ ,തൊഴിലാളിവർഗ്ഗ വിപ്ലവസിദ്ധാന്തത്തിന്റേയും പ്രയോഗത്തിന്റേയും ഗുണപരമായ വികാസം ,ദേശീയ വിമോചന സമരങ്ങളേയും കൊളോണിയല്‍ വിരുദ്ധ സമരങ്ങളൂടേയും ശരിയായ ദിശാബോധം നൽകി അവയെ ലോകസോഷ്യലിസ്റ്റ്‌ വിപ്ലവ സമരങ്ങളുമായി കണ്ണിചേർക്കുക.
തൊഴിലാളി വർഗ്ഗ ജനാധിപത്യത്തേയും സോഷ്യലിസ്റ്റ്‌ നിർമ്മാണത്തേയും സംബന്ധിച്ച്‌ ധാരണ വികസിപ്പിക്കൽ ;തൊഴിലാളിവർഗ്ഗ സർവ്വാധിപത്യ, ലെനിനിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കാനുള്ള സംഘടനാ തത്വങ്ങൾ വികസിപ്പിച്ചെടുക്കുക.
ലെനിനിസത്തെ കൂടുതൽ വികസിപ്പിച്ചെടുക്കാൻ ശ്രമിച്ച സ്റ്റാലിൻ,ലെനിനിസ്റ്റ്‌ കാഴ്ചപ്പാടുകൾക്ക്‌ കൂടുതൽ വ്യക്തത്ത വരുത്തുകയും സോഷ്യലിസ്റ്റ്‌ സാമൂഹ്യവ്യവസ്ഥിതി കെട്ടിപ്പടുക്കുന്നതിന്നു വേണ്ടിയുള്ള ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ട്‌ വെക്കുകയും ചെയ്തു. അങ്ങിനെ "ലെനിനിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ" എന്ന പ്രസിദ്ധ പുസ്തകത്തിൽ ലെനിനിസത്തെ പറ്റി ഇങ്ങിനെ വിവരിച്ചു.
"സാമ്രാജ്യത്വത്തിന്റേയും തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റേയും യുഗത്തിലെ    മാർക്സിസമാണ്‌ ലെനിനിസം.പൊതുവായി ,തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ സിദ്ധാന്തവും നയങ്ങളുമാണ്‌ ലെനിനിസം പ്രത്യേകിച്ച്‌ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിന്റെ സിദ്ധാന്തവും അടവുകളുമാണ്‌. വിപ്ലവ പൂർവ്വകാലത്ത്‌ മാർക്ക്സും എംഗൽസും തൊഴിലാളിവർഗ്ഗ വിപ്ലവത്തിനുവേണ്ടി സൈദ്ധാന്തിക അന്യേഷണങ്ങളും പ്രവർത്തനങ്ങളും നടത്തിയിരുന്നപ്പോൾ സാമ്രാജ്യത്വം നിലവിൽ വന്നിരുന്നില്ല. എന്നാൽ മാർക്സിന്റേയും എംഗൽസിന്റേയും ശിഷ്യനായ ലെനിൻ,സാമ്രാജ്യത്വം വികസിച്ച കാലത്ത്‌, തൊഴിലാളി വർഗ്ഗ വിപ്ലവം മുന്നേറുകയും രാജ്യത്ത്‌ അത്‌ വിജയം വരിക്കുകയും ബൂർഷ്വാ ജനാധിപത്യത്തെ തകർത്ത്‌ തൊഴിലാളി വർഗ്ഗ ജനാധിപത്യവും സോവിയറ്റുകളും രൂപം കൊണ്ടയുഗത്തിലാണ്‌ തന്റെ പ്രവർത്തനങ്ങളുമായി മുന്നേറിയത്‌.

റഷ്യൻ വിപ്ലവകാലത്തിനിടയിൽ തന്നെ, ഒരു വിപ്ലവ പാർട്ടിയെ കെട്ടിപ്പടുക്കാനുള്ള ശാസ്ത്രീയ മാർഗ്ഗങ്ങൾ ലെനിൻ വികസിപ്പിച്ചെടുത്തു. അത്‌ തീർത്തും പുതിയൊരു പാർട്ടി ശൈലിയുമായിരുന്നു. ഈ പുതിയ ശൈലിയിലുള്ള പാർട്ടി പ്രവർത്തനത്തിൽ പ്രധാനമായും രണ്ട്‌ ഘടകങ്ങൾ ഉണ്ടാകുമെന്നും അവയിൽ ആദ്യത്തെ ഘടകമടങ്ങുന്ന വിഭാഗത്തിൽ പാർട്ടിയെ നയിക്കാനുതകുന്ന നിരന്തരം പ്രവർത്തന നിരതമാകുന്ന സൈന്താന്തികവും രാഷ്ട്രീയവും സംഘടനാപരവുമായ ആർജ്ജവം നേടിയ, പ്രധാനമായും വിപ്ലവ പ്രവർത്തനം പ്രധാന തൊഴിലായി സ്വീകരിക്കുന്ന പ്രോഫഷണൽ റവലൂഷണറികളുടെ കേഡർ നിരയും രണ്ടാമതായി,ലക്ഷക്കണക്കിന്ന് തൊഴിലാളികളുടേയും വിശാല ജന വിഭാഗങ്ങളുടേയും പിന്തുണ ഉറപ്പാക്കാൻ കഴിയുന്ന വളരെ വ്യാപകവും,സുശക്തവുമായ പ്രാദേശിക പാർട്ടി ഘടകങ്ങളുടെ വിപുലമായ ശൃംഘലയും ,പാർട്ടിയെ നയിക്കുന്നതിൽ ലെനിൻ പ്രധാന പങ്കുവഹിച്ചത്‌ തന്റെ ലേഖനങ്ങളിലൂടേയും പുസ്തകങ്ങളിലൂടേയുമായിരുന്നു. അതിൽ പ്രധാനപ്പെട്ടവ:-

എവിടുന്നു തുടങ്ങണം?എന്തു ചെയ്യണം ?
സംഘടനാ കടമകളെക്കുറിച്ച്‌ ഒരു കത്ത്‌ എന്നിവയായിരുന്നു. ഈ കൃതികളിലൂടെ തൊഴിലാളിവർഗ്ഗ വിപ്ലവ പാർട്ടിയുടെ പ്രത്യയ ശാസ്ത്ര-സംഘടന അടിത്തറ ലെനിൻ മുന്നോട്ട്‌ വെച്ചു.

"തൊഴിലാളികൾ അവരുടെ സാമ്പത്തിക നേട്ടത്തിനുവേണ്ടി പൊരുതട്ടെ,പക്ഷെ രാഷ്ട്രീയ സമരം ഉദാരവാദികളെ ഏൽപ്പിക്കണമെന്ന സാമ്പത്തിക വാദികളുടെ വാദമുഖങ്ങളാണ്‌ ലെനിൻ നേരിട്ട്‌ പരാജയപ്പെടുത്തിയ മറ്റൊരു പ്രധാനപ്പെട്ട വിഷയം.ലെനിൻ പുറത്തായിരുന്ന കാലത്ത്‌ ശക്തിപ്പെട്ട സാമ്പത്തിക വാദക്കാരെ പ്രത്യായശാസ്ത്രപരമായി പാർട്ടി കോൺഗ്രസ്സിന്ന് മുമ്പുതന്നെപരാജയപ്പെടുത്തേണ്ടതിന്റെ ആവശ്യം ലെനിനു ബോധ്യപ്പെട്ടു.
"എന്തുചെയ്യണം" എന്ന പുസ്തകത്തിലൂടെ ലെനിൻ സാമ്പത്തിക വാദികളെ തുറന്നു കാട്ടി.എന്നുമാത്രമല്ല,സാമ്പത്തികവാദികളുടെ സാത്മപ്രചോദിതതൊഴിലാളി സിദ്ധാന്ത മുന്നേറ്റത്തിനെതിരെ പാർട്ടിയുടെ ബോധപൂർവ്വമായ നേതൃത്വത്തിന്റെ ആവശ്യകത അദ്ദേഹം മുന്നോട്ട്‌ വെച്ചു.സാമ്പത്തിക മാത്രവാദത്തെ പരാജയപ്പെടുത്തിയതിനൊപ്പം ലെനിന്റെ ഈ പുസ്തകം ബോൾഷെവിക്ക്‌ പാർട്ടിയുടെ പ്രത്യശാസ്ത്ര അടിത്തറക്കാവശ്യമായ തത്വങ്ങളും ആവിഷ്കരിച്ചു.

മാർക്സിന്റേയും എംഗൽസിന്റേയും കാലത്ത്‌, അവ്യക്തമായിരുന്ന ഒരു പുതിയ പാർട്ടി സങ്കൽപം ഇപ്രകാരം വികസിപ്പിക്കാൻ ലെനിനു കഴിഞ്ഞു .
ഈ പാർട്ടി തൊഴിലാളി വർഗ്ഗത്തിന്റെ മാത്രം പാര്‍ട്ടിയായിരുന്നില്ല  തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുന്നണി പടകൂടിയായി , വിപ്ലവം മുന്നോട്ട് നയിക്കാന്‍  പ്രാപ്തമായ പ്രതിസന്ധികളെ അതിജീവിച്ചുകൊണ്ട്  ഇത് അനിവാര്യമായി .

ലോകചരിത്രത്തിലെ  ഒരു നാഴിക ക്കല്ലായിരുന്നു 1905. സാമ്രാജ്യത്വ പ്രതിസന്ധി (ലെനിന്‍ അങ്ങനെയാണ്  പിന്നീട് വിശേഷിപ്പിച്ചത്)  ലോകത്തിന്റെ പല ഭാഗങ്ങളിലും രൂക്ഷമായി സാമ്രാജ്യത്വം  നിലവില്‍ വരികയും  പുതിയ സാമ്രാജ്യത്വ ശക്തികള്‍ ലോകാധിപത്യം  നേടാനും ,നിലനിര്‍ത്താനും കോളനികള്‍ വെട്ടിപ്പിടിക്കുന്ന കാലം  .അവര്‍ പല പ്രാദേശിക യുദ്ധങ്ങളിലും ഏര്‍ പ്പെട്ടു .ഈ സംഘര്‍ഷം യൂറോപ്പില്‍ നിന്നും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നു. ജപ്പാനും ഈ യുദ്ധങ്ങളില്‍ പങ്കാളികളായി. ഇതില്‍ പ്രധാനപ്പെട്ട ഒരു യുദ്ധമായിരുന്നു 1904-ല നടന്ന റഷ്യന്‍ -ജപ്പാന്‍ യുദ്ധം .വാഴ്ത്തപ്പെട്ട റഷ്യന്‍   സാമ്രാജ്യത്വത്തെ ജപ്പാന്‍ പരാജയപ്പെടുത്തി ഈ സമയത്ത് ലോകത്തെമ്പാടുമുള്ള  പൊരുതുന്ന വിപ്ലവകാരികളുടെ മുന്നിലൊരു ചോദ്യമുയര്‍ന്നു,യുദ്ധത്തിലേര്‍ പ്പെട്ടിരിക്കുന്ന രാജ്യങ്ങളില്‍ അവരുടെ നിലപാടെന്തായിരിക്കണം  ബോള്‍ഷെവിക്കുകള്‍ വളരെകൃത്യമായി നിലപാടെടുത്തു.അവര്‍ യുദ്ധത്തെ എതിര്‍ത്തു .അനീതിയിലധിഷ്ടിതമായ യുദ്ധമാണെന്നവര്‍ അതിനെ വിശേഷിപ്പിച്ചു.

സമാന്തരമായി വിപ്ലവപ്രസ്ഥാനങ്ങള്‍ യൂറൊപ്പില്‍ നിന്നും  ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. ഈ കാലഘട്ടം പുതിയ ഉണര്‍വിന്റെ കാലമായിരുന്നു.
ഇത്തരത്തിലാദ്യത്തെ വിപ്ലവം 1905-ൽ റഷ്യയിലും ,തുടർന്ന് ടർക്കിയിലും പേർഷ്യയിലും ചൈനയിലും ബൂർഷ്വാ ജനാധിപത്യ വിപ്ലവവും നടക്കുകയുണ്ടായി.പക്ഷെ ഇതിൽ വെച്ചേറ്റവും മഹത്തരവും മാർക്ക്സിസിറ്റ്‌ വിപ്ലവ കാഴ്ചപ്പാടോറ്റുകൂടിയതുമായ വിപ്ലവം 1905-ൽ നടന്ന റഷ്യൻ വിപ്ലവം തന്നെയായിരുന്നു. അതിന്റെ തുടക്കം കുറിച്ചതോ റഷ്യ-ജപ്പാൻ യുദ്ധവും.

1905-ലെ വിപ്ലവം പരാജയമായിരുന്നു എങ്കിലും അത്‌ തൊഴിലാളി വർഗ്ഗ വിപ്ലവ പ്രസ്ഥാനത്തിന്ന് പാരീസ്കമ്യൂൺ പോലുള്ളപല പുതിയ പാഠങ്ങളും സമ്മാനിച്ചു. തൊഴിലാളി വർഗ്ഗത്തിന്റെ തന്ത്രത്തേയും അടവുകളേയും സംബന്ധിച്ച ബോൾഷേവിക്കുകളുടെ വിപ്ലവകരമായ ധാരണശരിയെന്ന് അതു പഠിപ്പിച്ചു. ഈ അനുഭവത്തിന്റെ വെളിച്ചത്തിലായിരുന്നു. വിപ്ലവത്തിന്റെ ശത്രുക്കളേയും ,മിത്രങ്ങളേയും വേർത്തിരിച്ചറിയാനായതും. ശരിയായ സംഘടനാ സംവിധാനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞതും ഇതിലൂടെയാണ്‌. ജനാധിപത്യ വിപ്ലവത്തിൽ ലെനിൻ തൊഴിലാളി വർഗ്ഗത്തിന്റെ അടവുപരമായ ലൈൻ വികസിപ്പിച്ചെടുത്തതും . 'ജനാധിപത്യ വിപ്ലവത്തിൽ സോഷ്യൽ ഡമോക്രസിയുടെ രണ്ടടവുകൾ" എന്ന പുസ്തകത്തിൽ ലെനിൻ ജനാധിപത്യ വിപ്ലവത്തിന്റെ തന്ത്രവും അടവുകളും വളരെ സുദീർഘമായിതന്നെ പ്രതിപാദിച്ചിട്ടുണ്ട്‌ .

അതേസമയം തന്നെ ,മുതലാളിത്തത്തെ സംബന്ധിച്ച്‌ മാർക്സും എംഗൽസും നടത്തിയ പഠനം വ്യാഖ്യാനം ലെനിൻ വികസിപ്പിച്ചെടുത്തു.  20-ആം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ തന്നെ മുതലാളിത്തത്തിന്റെ സ്വഭാവത്തിൽ പ്രകടമായ മാറ്റം സംഭവിച്ചുതുടങ്ങിയിരുന്നു. സ്വതന്ത്ര മത്സരത്തിലധിഷ്ടിതമായ മുതലാളിത്ത വ്യവസ്ഥയിൽ നിന്നും അത്‌ പതുക്കെ ആഗോളകുത്തക മുതലാളിത്തത്തിലേക്ക്‌ ചുവടുമാറ്റം നടത്തിതുടങ്ങി. മുതലാളിത്ത വികസനം നടന്നിട്ടില്ലാത്ത രാജ്യങ്ങളിൽ പോലും മുതലാളിത്തത്തിന്‌ വിപ്ലവപരമായ പങ്കുവഹിക്കാനില്ല എന്ന് ലെനിൻ വിലയിരുത്തി. ഇത്‌ മുതലാളിത്ത വ്യവസ്ഥ ജീർണ്ണിച്ചു തുടങ്ങിയിരുന്നു.കാരണം മുതലാളിത്തം അതിന്റെ പരമോന്നത ഘട്ടമായ സാമ്രാജ്യത്തത്തിലേക്ക്‌ എത്തിയെന്ന് അദ്ദേഹം വിലയിരുത്തി.സാമ്രാജ്യത്വത്തിന്റെ അടിസ്ഥാന സ്വഭാവങ്ങൾ താഴെ പറയും പ്രകാരം ലെനിൻ വിലയിരുത്തി.
1) സാമ്പത്തികരംഗത്ത്‌ നിർണ്ണായകമായ പങ്ക്‌ വഹിക്കാവുന്ന വിധത്തിൽ കുത്തകകൾ രൂപം കൊള്ളുന്ന ഉയർന്നതലത്തിലേക്ക്‌ ഉൾപ്പദനത്തിന്റേയും മൂലധനത്തിന്റേയും കേന്ദ്രീകരണം .
2) ബാങ്ക്‌ മൂലധനവും വ്യാസായിക മൂലധനവും തമ്മിൽ ലയിച്ചു ചേർന്നു..അതിന്റെ അടിസ്ഥാനത്തിൽ ധനദുഷ്പ്രഭുത്വത്തിലധിഷ്ഠിതമായ ഫൈനാൻസ്‌ മൂലധനത്തിന്റെ ആവിർഭാവം.
3)  ചരക്കു കയറ്റുമതിയിൽ നിന്ന് വ്യത്യസ്ഥമായി മൂലധനകയറ്റുമതിയുടെ അങ്ങേയറ്റത്തെ പ്രാധാന്യം.
4) സാർവ്വദേശീയ തലത്തിൽ കുത്തക മുതലാളിത്ത സംയുക്ത സംരംഭങ്ങൾ രൂപപ്പെടുകയും അവ ലോകത്തെ പങ്കിട്ടെടുക്കുകയും ചെയ്യുന്നത്‌.
5) ഏറ്റവും വലിയ മുതലാളിത്ത ശക്തികൾക്കിടയിൽ ലോകത്തിന്റെ രൂപപരമായ പങ്കുവെക്കലിന്റെ പൂർത്തീകരണം.കുത്തകകളുടേയും ഫൈനാൻസ്‌ മൂലധനത്തിന്റേയും മേധാവിത്വം  സ്വയം സ്ഥാപിക്കപ്പെട്ടുകഴിഞ്ഞതലത്തിലേക്ക്‌ വികസിച്ച മുതലാളിത്തമാണ്‌ സാമ്രാജ്യത്വം. ഇവിടെ മൂലധനത്തിന്റെ കയറ്റുമതി അതീവ പ്രാധാന്യമർഹിക്കുന്നു. ഇതിന്റെ ഭാഗമായി സാർവ്വദേശീയ ട്രസ്റ്റുകൾക്ക്‌ കീഴിൽ ലോകം വിഭജിക്കപ്പെടുന്ന പ്രക്രിയ ആരംഭിച്ചു.ആഗോളതലത്തിൽ ഏറ്റവും വലിയ മുതലാളിത്ത ശക്തികൾക്കിടയിൽ എല്ല ഭൂപ്രദേശങ്ങളുടേയും വിഭജന പ്രക്രിയ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു.

ആദ്യത്തെ സാമ്രാജ്യത്വ യുദ്ധത്തിനു ശേഷമാണ്‌ ലെനിൻ സാമ്രാജ്യത്വത്തെ സംബന്ധിച്ച സിദ്ധാന്തം വികസിപ്പിച്ചെടുത്തത്‌..ഇത്‌ മാർക്സിസത്തിന്റെ ഗുണപരമായ വികാസമായിരുന്നു.തുടർന്ന് സമൂർത്ത സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി അപഗ്രഥിച്ച്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ആഗോളതലത്തിൽ ഉയിർത്തെഴുന്നേൽപ്പ്‌ സാദ്ധ്യമാക്കി.കൗട്സ്കിയെപ്പോലുള്ള രണ്ടാം ഇന്റർ നാഷണലിന്റെ നേതാക്കന്മാർ ഭരണവർഗ്ഗത്തോടൊപ്പം നിലയുറപ്പിക്കുകയും പിതൃരാജ്യത്തിനുവേണ്ടി യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.അതേ സമയം ബോൾഷെവിക്ക്‌ പാർട്ടിയും ലോകത്തെമ്പാടുമുള്ള കമ്യൂണിസ്റ്റ്‌ വിപ്ലവകാരികളും ഈ സാമ്രാജ്യത്വയുദ്ധത്തെ ആഭ്യന്തരയുദ്ധമാക്കി മാറ്റുവാൻ ആഹ്വാനം ചെയ്യുകയാണുണ്ടായത്‌.അങ്ങിനെ റഷ്യയിൽ അക്ഷരാർത്ഥത്തിൽ സാമ്രാജ്യത്വയുദ്ധം ആഭ്യന്തരയുദ്ധമായി പരിവർത്തിക്കപ്പെടുകയും തൊഴിലാളി വർഗ്ഗം രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു. ഇനി പറയും വിധം ലെനിൻ സാമ്രാജ്യത്വത്തിന്റെ വർഗ്ഗസ്വഭാവം വിലയിരുത്തി.

"..അതിന്റെ സാമ്പത്തിക ഉള്ളടക്കത്തിൽ സാമ്രാജ്യത്വം കുത്തക മുതലാളിത്തമാണ്‌.മത്സരാധിഷ്ഠിതമായ അടിത്തറയിൽ നിന്നാണ്‌,അതുകൊണ്ടു തന്നെ കുത്തകവൽക്കരണം ഇത്തരത്തിൽ മുതലാളിത്തവ്യവസ്ഥയെ ഉയർന്ന സാമൂഹ്യ സാമ്പത്തിക ക്രമത്തിലേക്ക്‌ പരിവർത്തിപ്പിച്ചു".അങ്ങനെ ലെനിൻ കുത്തക മുതലാളിത്തത്തിന്റെ പ്രധാന സ്വഭാവം താഴെ പറയും വിധം വിശദീകരിക്കുന്നു.
1) ഉൾപ്പാദനത്തിന്റെ കേന്ദ്രീകരണം അതിന്റെ പാരമ്യത്തിലെത്തുക വഴി കുത്തകകൾ ഉയർന്നു വന്നു.കാർട്ടലുകൾ,സിന്‍ഡിക്കേറ്റുകൾ,ട്രസ്റ്റുകൾ തുടങ്ങിയ കുത്തകമുതലാളിത്ത സംഘടനകൾ രൂപം കൊണ്ടു.
2)കുത്തകകൾ ഏറ്റവും പ്രധാനപ്പെട്ട ഉല്‍പ്പാദനത്തിനാവശ്യമായ അസംസ്കൃത വസ്തുക്കളുടെ മേൽ പിടിമുറുക്കുകയും അവരുടെ സംഘടിത ശക്തിയാൽ ,കുത്തകേതര ഉൾപ്പാദകർക്ക്‌ അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഇല്ലാതാക്കാൻ ശ്രമിക്കുകയുംചെയ്യുന്നു. കുത്തകകളും കുത്തകേതര വ്യവസായികളും തമ്മിലുള്ള വൈരുദ്ധ്യം മൂർച്ഛിച്ചു.
3) കുത്തകകൾക്ക്‌ ബാങ്കുകാർക്ക്‌ മേലെയുള്ള അവിശുദ്ധ ബന്ധം കാരണം ഉല്‍പ്പാദനപ്രക്രിയയിൽ ബാങ്കുകൾ വഹിക്കേണ്ട മദ്ധ്യസ്ഥന്റെ പങ്കിന്ന് പകരം മൂന്നോ നാലോ ബാങ്കുകളുടെ കൂട്ടായ്മ രൂപം കൊള്ളുകയും കുത്തക വ്യവസായികളുമായി ചേർന്ന് രാജ്യത്തിന്റെ മുഴുവൻ പണവും കൈകാര്യം ചെയ്യുവാൻ പ്രാപ്തിയുള്ളവരായി വ്യവസായ ബാങ്ക്‌ കുത്തകകൾ മാറുകയും ചെയ്തു.
4)കുത്തകകളുടെ വളർച്ചക്ക്‌ കൊളോണിയൽ നയം കാരണമായി.(സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം) മേൽപറഞ്ഞവയുടെ അടിസ്ഥാനത്തിൽ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ രൂപീകരണത്തിലും കടമകളിലും മാറ്റങ്ങൾ ആവശ്യമായി വന്നു. അന്നത്തെ സാഹചര്യത്തിൽ റഷ്യയിൽ വിപ്ലവം വിജയിപ്പിക്കാനും തുടർന്ന് സോഷ്യലിസ്റ്റ്‌ സമൂഹം കെട്ടിപ്പടുക്കാനും താഴെപറയുന്ന ഘടകങ്ങൾ അനിവാര്യമാണെന്ന് ലെനിൻ പഠിപ്പിച്ചു.
1)വിപ്ലവത്തിനനുയോജ്യമായ ഏതുസാഹചര്യവും തൊഴിലാളിവർഗ്ഗം കാലവിളംമ്പേന ഉപയോഗപ്പെടുത്തണം .ഇക്കാര്യത്തിൽ അലംഭാവംകാട്ടുന്ന ഓരോ നിമിഷവും മുതലാളിത്തം പതിന്മടങ്ങ്‌ ശക്തിയാർജ്ജിച്ച്‌ മുന്നോട്ട്‌ പോവുകയും ലക്ഷക്കണക്കിന്ന് ചെറുകിട,ഇടത്തരം ഉല്‍പ്പാദകരെനശിപ്പിക്കുകയും ചെയ്യും

2) വ്യാസായിക ഉൽപാദനോപാദികൾ കണ്ട്‌ കെട്ടുകയും പൊതുമേഖലയിൽ കൊണ്ടുവരികയും വേണം .
3)ചെറുകിട -ഇടത്തരം ഉല്‍പ്പാദനമേഖലയെ ക്രമേണ സംഘടിപ്പിച്ച്‌ ഉൾപ്പാദകരുടെ സഹകരണസംഘം രൂപീകരണം .ഇതുവഴി വലിയ കൂട്ടുല്‍പ്പാദന മേഖലകളും കൂട്ടുകൃഷി ഫാമുകളും വിപുലീകരിക്കുക.
4)വ്യവസായ സ്ഥാപനങ്ങൾ പൊതുമേഖലയിൽ പരമാവധി പരിപോഷിപ്പിക്കുകയും കാർഷിക മേഖലയിൽ വ്യാപകമായി കൂട്ടുകൃഷി വികസിപ്പിക്കുകയും അവയുടെ വികാസത്തിന്‌ ട്രാക്ടർ അടക്കമുള്ള ആധുനിക യന്ത്ര സാമഗ്രഹികൾ ലഭ്യമാക്കുകയും ചെയ്യുക. കൂട്ടുകൃഷിഫാമുകൾ കണ്ടുകെട്ടേണ്ടതില്ല.
5)ഉൾപ്പന്നങ്ങളുടെ ക്രയവിക്രയം അതായത്‌ ചരക്കുൽപാദനം പരിമിതകാലത്തേക്ക്‌ നിലനിർത്തുകയും വേണം .നഗരവും നാട്ടിൻ പുറവും തമ്മിലുള്ള മറ്റുതരത്തിലുള്ള സാമ്പത്തിക ഇടപാടിന്ന് കർഷകർ തയ്യാറാകണമെന്നില്ല. ക്രയവിക്രിയങ്ങൾ സ്റ്റേറ്റും സഹകരണ സംഘങ്ങളും കൂട്ടുകൃഷി സംഘങ്ങളും വഴി നേരിട്ടു നടത്തി ഇടനിലകാരേയും മുതലാളിമാരേയും കച്ചവടപ്രക്രിയയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കുക..
ലെനിന്റെ മരണശേഷം സ്റ്റാലിൻ എല്ലാ അവസരവാദപരവും കീഴടങ്ങൽ പരവുമായ നിലപാടുകളേയും ധീരമായി ചെറുത്തു തോൽപ്പിച്ചു. റഷ്യയിൽ സോഷ്യലിസം കെട്ടിപ്പടുക്കാൻ മുൻകയ്യെടുത്തു..ഒരു രാജ്യത്ത്‌ മാത്രമായി സോഷ്യലിസം സ്ഥാപിച്ചെടുക്കാൻ കഴിയുമെന്ന നിലപാട്‌ മുന്നോട്ട്‌ വെക്കുകയും ലെനിനെ പിന്തുടർന്ന് റഷ്യയിലെ സമൂർത്ത സാഹചര്യത്തിൽ ഇത്‌ അദ്ദേഹം വികസിപ്പിക്കുകയും ചെയ്തു.അക്കാലത്ത്‌ വിപ്ലവ പ്രസ്ഥാനങ്ങളിൽ തന്നെ വിപ്ലവത്തെ സംബന്ധിച്ച്‌ ഒരുപാട്‌ തെറ്റിദ്ധാരണകൾ നിലനിന്ന സന്ദർഭമായിരുന്നു അത്‌.അവസരവാദികളായ പ്രതിപക്ഷത്തിന്റെ നിലപാട്‌ ഒരു രാജ്യത്ത്‌ മാത്രമായി വിപ്ലവം സാധ്യമല്ല എന്നായിരുന്നു.ഒരു രാജ്യത്ത്‌ മാത്രമായി വിപ്ലവം സാധ്യമാണെന്ന് ലെനിൻ തെളിയിച്ചിരുന്നു."ഇടത്പക്ഷ കമ്യുണിസം ഒരു ബാലാരിഷ്ടത" എന്ന പുസ്തകത്തിൽ ലെനിൻ പഠിപ്പിക്കുന്നു ;

"കീഴാളവർഗ്ഗം" പഴയതുപോലെ നിലനിൽക്കാൻ വിസമ്മതിക്കുകയും"ഉപരിവർഗ്ഗം"പഴയരീതിയിൽ തുടരാനാവാതെ വരികയും ചെയ്യുമ്പോൾ മാത്രമേ വിപ്ലവം വിജയിക്കുകയുള്ളു അങ്ങനെയുള്ള സന്ദർഭങ്ങളിൽ സാമ്രാജ്യത്വത്തിന്റെ ഏറ്റവും ദുർബല കണ്ണികളിൽ വിപ്ലവം സാധ്യമാവും.
ലോക വിപ്ലവം ഉടൻ സാധ്യമകുമെന്ന് ലെനിൻ ധരിച്ചിരുന്നെങ്കിലും1924-ന്‌ ശേഷം ലോകസാഹചര്യം വികസിച്ചത്‌ ഇതനുസരിച്ചായിരുന്നില്ല.അങ്ങിനെ ഒരു രാജ്യത്ത്‌ മാത്രമായി സോഷ്യലിസ്റ്റ്‌ വിപ്ലവം നടപ്പാക്കാൻ കഴിയും വിധത്തിലായി പിന്നീടുള്ള പ്രവർത്തനങ്ങൾ .ഇക്കാര്യത്തിൽ ലെനിന്റെ കണ്ടെത്തലുകളെ വികസിപ്പിച്ച സ്റ്റാലിൻ വിപ്ലവ സോഷ്യലിസ്റ്റ്‌ നിർമ്മഅണപ്രക്രിയയെ വിവിധഘട്ടങ്ങളായി തിരിച്ച്‌ റഷ്യയിൽ സോഷ്യലിസം കെട്ടിപ്പടുക്കുന്ന പരിവർത്തനഘട്ടത്തെ സംബന്ധിച്ച നിലപാടുകൾ മുന്നോട്ട്‌ വെച്ചു.സോഷ്യലിസം വികാസപരിണാമമാണെന്നും അതുകൊണ്ട്‌ തന്നെ സമൂർത്ത സാഹചര്യത്തിൽ റഷ്യയിൽ സോഷ്യലിസം നടപ്പിലാക്കാൻ കഴിയുമെന്നും അദ്ദേഹം വിശ്വസിച്ചു.അദ്ദേഹം ട്രോട്സ്കിയുടെ നിരന്തരവിപ്ലവ വാദത്തെ ശരിയായും കൃത്യമായും എതിർത്ത്‌ തോൽപ്പിച്ചു.

സ്റ്റാലിനെ ഉദ്ധരിച്ചാൽ;
"മുമ്പത്തെ ധാരണ പ്രകാരം ഒരു രാജ്യത്ത്‌ മാത്രമുള്ള വിപ്ലവ വിജയം അസാധ്യമായിരുന്നു.അത്‌ എല്ലാദേശങ്ങളിലുമുള്ള തൊഴിലാളി വർഗ്ഗത്തിന്റെ സംയോജിതനീക്കമാവണം .അല്ലെങ്കിൽ,ചുരുങ്ങിയത്‌ ഭൂരിപക്ഷം വികസിതരാജ്യങ്ങളിലെങ്കിലും ബൂർഷ്വാസിക്ക്‌ മേലുള്ള വിജയം കൈവരിക്കണം.
ഈ കാഴ്ചപ്പാട്‌ ഇപ്പോൾ വസ്തുതകളുമായി യോജിച്ചുപോകുന്നതല്ല.സാമ്രാജ്യത്വ സാഹചര്യങ്ങളിൽ വിവിധ മുതലാളിത്തരാജ്യങ്ങൾ അസമാനതകൾ നേരിടുകയും അനിവാര്യമായ യുദ്ധങ്ങളടക്കം വിപത്കരമായ വൈരുദ്ധ്യങ്ങളെ സാമ്രാജ്യത്വം അഭിമുഖീകരിക്കുകയും ചെയ്യുമ്പോൾ ആഗോളതലത്തിൽ വിപ്ലവപ്രസ്ഥാനത്തിന്റെ വളർച്ച ഓരോ രാജ്യങ്ങളിലും തനതായ തൊഴിലാളി വർഗ്ഗ സാദ്ധ്യതകളാണ്‌ രൂപം കൊള്ളുക. റഷ്യയിലെ വിപ്ലവ ചരിത്രം ഇതിന്നു വ്യക്തമായ തെളിവാണ്‌.അതേ സംയം അവശ്യം വേണ്ടുന്ന ചില പരിതസ്ഥിതികൾ നിലനിൽക്കുന്ന സ്ഥലങ്ങളിൽ മാത്രമേ തൊഴിലാളി വർഗ്ഗം അധികാരത്തിലെത്തുന്ന തരത്തിൽ ബൂർഷ്വാസിയെ കടപുഴക്കാൻ സാധിക്കുകയുള്ളു എന്നും കാണണം.എന്നാൽ ബൂർഷ്വാസിയെ കടപുഴക്കിയെറിയുന്നതും ഒരു രാജ്യത്ത്‌ തൊഴിലാളിവർഗ്ഗം അധികാരത്തിലെത്തുന്നതും കൊണ്ട്‌ മാത്രം ലോകത്ത്‌ സോഷ്യലിസം ഉണ്ടാവുകയില്ല .തൊഴിലാളി വർഗ്ഗം അധികാരം ഉറപ്പിക്കുന്ന സന്ദർഭത്തിൽ കർഷക ജനതയുമായി അണിചേർത്തുകൊണ്ട്‌ ആ രാജ്യത്ത്‌ സോഷ്യലിസം കെട്ടിപ്പടുക്കേണ്ടതുണ്ട്‌.എന്നാൽ അതുകൊണ്ട്മാത്രം സോഷ്യലിസത്തിന്റെ അന്തിമ വിജയം കൈവരിക്കാനോ ബാഹ്യ ഇടപെടലിന്റെയും മുതലാളിത്ത പുനസ്ഥാപനത്തിന്റേയും അപകടം ഒഴിവാക്കാനേ കഴിയില്ല.അതിന്ന് നിരവധിരാജ്യങ്ങളിൽ വിപ്ലവങ്ങൾ വിജയിക്കേണ്ടതും അതിനു പിന്തുണ നൽകേണ്ട്തും വിജയിച്ച വിപ്ലവത്തിന്റെ അനിവാര്യകടമയാണ്‌.തന്നിമിത്തം വിജയിച്ച വിപ്ലവശക്തികൾ സ്വയം പര്യാപ്തത സംവിധാനമായി കാണാതെ മറ്റുരാജ്യങ്ങളിലെ വിപ്ലവത്തെ സഹായത്തിലൂടെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്‌.ചുരുക്കത്തിൽ ദേശീയ കൊളോണിയൽ പ്രശ്നത്തിലും തൊഴിലാളി വർഗ്ഗവും കർഷക ജനതയും തമ്മിലുള്ള ബന്ധത്തിൽ അധിഷ്ഠിതമായ ജനാധിപത്യ വിപ്ലവത്തിലും തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിലും സോഷ്യലിസ്റ്റ്‌ നിർമ്മാണത്തിലുമടക്കം വിപ്ലവത്തിന്റെ തന്ത്രങ്ങളും അടവുകളും ആവിഷ്കരിച്ചുകൊണ്ട്‌ ലെനിൻ  മാർക്സിസത്തെ ഉയർന്നതലത്തിലേക്ക്‌ വികസിപ്പിച്ചുവെന്നു പറയാം .