2012, ജനുവരി 28, ശനിയാഴ്‌ച

ചിട്ടിക്കമ്പനികള്‍; നമുക്ക്‌ നല്‍കുന്ന പാഠങ്ങള്‍


നാടിന്റെ സമാധാനം കെടുത്തുന്ന ചിട്ടി മാഫിയകള്‍ കേരളത്തെ വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്‌.ചിട്ടിക്കമ്പനികള്‍ കൂണുപോലെ മുളച്ചുപൊന്തുകയും ചീട്ട്‌ കൊട്ടാരം പോലെ തകര്‍ന്നടിയുന്നതും നിത്യേന എന്നോണം കണ്ടുകൊണ്ടിരിക്കുകയാണ്‌.
മിക്ക ചിട്ടിക്കമ്പനികളും സ്വന്തം നിലക്ക്‌ സംഘടിപ്പിച്ചിട്ടുള്ള ഗുണ്ടാപ്പടകളുടെ അലര്‍ച്ചയും അട്ടഹാസങ്ങളും റൗഡിസവും കൊണ്ട്‌ നിയമവാഴ്ചയെപ്പോലും വെല്ലു വിളിക്കുന്ന സമാന്തര കാട്ടുനീതിയും പ്രയോഗിച്ചു  ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്നു.
ഇവയെ നിയന്ത്രിക്കേണ്ടുന്ന നിയപാലകരും ഈ ഷൈലോക്കുകളുടെ മടിശ്ശീലയുടെ കിലുക്കത്തില്‍ രമിച്ച്‌ ഇവര്‍ക്ക്‌ ഓശാന പാടുന്നവരോ ,ഡിപ്പാര്‍ട്ട്‌ മെന്റില്‍ നിന്നും റിട്ടയര്‍മന്റ്‌ വാങ്ങി ചിട്ടിഫണ്ട്‌ ഗുണ്ടാപ്പടയുടെ ഇന്‍സ്പെക്റ്റര്‍ മാരായി 'ഔദ്യോഗിക ജീവിതം തുടരുകയോ ചെയ്യുന്നു.
ചിട്ടിഫ്ണ്ടുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ മുറുകുമ്പോള്‍ കൂട്ടകൊലപാതകങ്ങള്‍ വരേയുള്ള കുടിപ്പകയിലേക്ക്‌ വികസിച്ചതിന്റെ ഒട്ടനവധി അനുഭവങ്ങള്‍ ഇന്നും ഞെട്ടലോടുകൂടി  നാട് ഓര്‍മ്മിക്കുന്നു.

എണ്ണിയാല്‍ ഒടുങ്ങാത്ത ചിട്ടിസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ പര്‍ശോധിച്ചാല്‍ ഇവ മൂന്നുതരത്തിലാണെന്ന് കാണാം.
ഇതില്‍ ഒന്നാമത്തേത്‌,1975 ലെകേരള ചിട്ടീസ്‌ ആക്ട്‌ അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവയാണ്‌.
രണ്ടാമത്തെ വിഭാഗം,1982 ലെ ചിട്ടിഫണ്ട്‌ ആക്ട്‌ (ഇന്ത്യന്‍ ചിട്ടീസ്‌ ആക്ട്‌) അനുസരിച്ച്‌ പ്രവര്‍ത്തിക്കുന്നവയാണ്‌.
മൂന്നാമത്തെ വിഭാഗം,ജമ്മു-കാശ്മീര്‍ ഷോപ്പ്‌ ആന്റ്‌ കൊമേഴ്സല്‍ എസ്റ്റാബ്ലിഷ്‌മന്റ്‌ റൂള്‍ അനുസരിച്ചുള്ള ലൈസന്‍സ്‌ എടുത്ത്‌ പ്രവര്‍ത്തിക്കുന്നവരാണ്‌.
ഇതില്‍ മൂന്നാമത്തെ വിഭാഗക്കാരുടെ കൂത്തരങ്ങാണ്‌ കേരളം. ചിട്ടിയില്‍ ചേര്‍ന്ന ചിറ്റാളന്മാരുടെ നിക്ഷേപം തോന്നിയതു പോലെ കൈകാര്യം ചെയ്യാനും ഏതു നിമിഷവും ഇവയുമായി മുങ്ങുന്നതിനും യാതൊരു തടസ്സവുമില്ലായെന്നതാണ്‌ വ്യാപകമായി ഇത്തരം സ്ഥാപനങ്ങള്‍ ആകര്‍ഷകമായ പേരില്‍ ആകര്‍ഷകമായ വ്യവസ്ഥകള്‍ പ്രഖ്യാപിച്ച്‌ കൂണുപോലെ മുളക്കുന്നതിന്റെ അടിസ്ഥാനം.

1975-ലെ കേരള ചിട്ടീസ്‌ ആക്ട്‌ പ്രകാരം ഒരു ചിട്ടി ആരംഭിക്കുന്നതിന്‌ പതിനഞ്ച്‌ രൂപാ ഫീസടച്ച്‌ തൊട്ടടുത്തെ സബ്ബ്‌ റജിസ്റ്റ്രാഫീസില്‍ തലവര്യോലയുടെ മൂന്നു പകര്‍പ്പുകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കുക എന്നതാണ്‌ പ്രാരംഭമായി ചെയ്യേണ്ടത്‌.
ഈ നിയമം അനുസരിച്ച്‌ എത്രയാണോ ചിട്ടിയുടെ സല അത്രയും തുക മൊത്തം നറുക്കുകളുടെ കാലാവധിക്ക്‌ ട്രഷറിയിലോ ജില്ലാ സഹകരണ ബാങ്കുകളിലോ സ്ഥിര നിക്ഷേപം നടത്തുന്നതിനും അതുമല്ലെങ്കില്‍ സലയുടെ ഇരട്ടി തുകയ്ക്കുള്ള ഈട്‌ നല്‍കാന്‍ കഴിയുന്ന ആസ്തിക്കുടമയാണോ എന്നും
ജില്ലാ റജിസ്റ്റ്രാര്‍ക്ക്‌ അയച്ചുകൊടുക്കുന്ന ഈ അപേക്ഷയിന്മേല്‍ ചിട്ടി ഇന്‍സ്പെക്ടരമാര്‍ അന്വേഷിച്ച്‌ നല്‍കുന്ന റിപ്പേര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ്‌ ചിട്ടി റജിസ്റ്റര്‍ ചെയ്യുന്നതിന്‌ സബ്ബ്‌ റജിസ്റ്റ്രാര്‍ അനുവാദം നല്‍കുന്നത്‌.
അനുവാദം ലഭിക്കുന്ന ആള്‍ ചിട്ടിയുടെ മൊത്തം സലയുടെ ഫിക്സഡ്‌ ഡിപ്പോസിറ്റിന്റെ സര്‍ട്ടിഫിക്കറ്റോ ഇരട്ടി തുകയ്ക്കുള്ള വസ്തുവോ റജിസ്റ്റ്രാക്കി ചിട്ടിയാരംഭിക്കാവുന്നതാണ്‌.
100 തണയാണ്‌ ചിട്ടിയുടെ കാലാവധിയെങ്കില്‍ 99 ചിറ്റാളന്മാരെ മാത്രമേ ചീട്ടിയില്‍ ചേര്‍ക്കാവൂ  എന്നും ഒരാള്‍ തലയാളായ ചിട്ടിക്കമ്പനിയുടമയാണെന്നും നിയമം അനുശാസിക്കുന്നു.സേവനം നടത്തുന്നതിന്‌ മാന്യമായി കൂലി ഉറപ്പുവരുത്തുന്ന ഈ നിയമം നിക്ഷേപകന്റെ നിക്ഷേപം കവര്‍ച്ച ചെയ്യാന്‍ തലയാളായ ചിട്ടിക്കമ്പനിയുടമക്ക്‌ സാധിക്കാത്തവിധം ശക്തമായതും വ്യക്തവുമായ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ്‌.
മാത്രമല്ല,ഓരോ ചിട്ടിയും റജിസ്റ്റര്‍ ചെയ്യപ്പെടുന്നതിലൂടെ സര്‍ക്കാറിനുണ്ടാവുന്ന സാമ്പത്തിക നേട്ടവും നമ്മുടെ സമ്പദ്ഘടനയെ പുഷ്ടിപ്പെടുത്തുന്നതെന്ന തിരിച്ചറിവും ഉള്ളതുകൊണ്ടുകൂടിയാകണം ഏത്  സംസ്ഥാനത്തെ റജിസ്റ്റ്രേഷന്‍ ഉള്ളതാണെങ്കിലും ഇരുപത്‌ ശതമാനം ചിറ്റാളന്മാര്‍ കേരളത്തിലുള്ള ഏതൊരു ചിട്ടിയും കേരള ചിട്ടീസ്‌ ആക്ട്‌ പ്രകാരം റജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദ്ദേശം ഈ നിയമത്തിലുള്ളത്‌ . ഇത്  നടപ്പിലാക്കാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ല .
ഇവ ലംഘിക്കുന്നവര്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്ന നിയമങ്ങളൊന്നും ഈ നിയമത്തിലില്ല . ഇതിന്റെ പോരായ്മയും കള്ളക്കമ്പനികളുടെ   അഴിഞ്ഞാട്ടത്തിന്  കാരണമായിത്തീരുന്നു .
ഇന്ത്യന്‍ പാര്‍ലമന്റ്‌ 1982-ല്‍ അംഗീകരിച്ച 40 ആമത്തെ നിയമാണ്‌ ദി ചിട്ടിഫണ്ട്‌ ആക്ട്‌ 1982. ഈ നിയമം ജമ്മു-കാശ്മീരിലൊഴികെ മറ്റു സംസ്ഥാനങ്ങള്‍ക്ക്‌ ബാധകമാണെങ്കിലും ഈ നിയമത്തിന്റെ അന്തസ്സത്തയ്ക്ക്‌ വിരുദ്ധമല്ലാത്ത വിധം നിയമങ്ങളും ചട്ടങ്ങളും നിര്‍മ്മിക്കുന്നതിന്‌ സംസ്ഥാനങ്ങളെ ഈ നിയമം വിലക്കുന്നില്ലെന്നതാണ്‌ ഇതിലെപ്രത്യേകത.
ആസ്സാം,ബീഹാര്‍,ഗോവ,ഹിമാചല്‍പ്രദേശ്‌,കര്‍ണ്ണാടക,മദ്ധ്യപ്രദേശ്‌,മണിപ്പൂര്‍,മേഘാലയ,ഒറീസ്സ,പഞ്ചാബ്‌,രാജസ്ഥാന്‍,സിക്കിം,തമിഴ്‌നാട്‌,ത്രിപുര,ഉത്തര്‍പ്രദേശ്‌,പശ്ചിമബം ഗാള്‍ എന്നീ പതിനാര് സംസ്ഥാനങ്ങള്‍ മാത്രമാണ്‌ ഈ നിയമം നടപ്പിലാക്കിയിരിക്കുന്നത്‌.
ഈ നിയമപ്രകാരം ചുരുങ്ങിയത്‌ ഒരു ലക്ഷം രൂപയെങ്കിലും മൂലധനമില്ലാത്ത ഒരാള്‍ക്ക്‌ ചിട്ടിസ്ഥാപനം നടത്താന്‍ അനുവാദമില്ലെന്ന് മാത്രമല്ല,ചിട്ടിസ്ഥാപനം നടത്തുന്ന ഒരാള്‍ക്ക്‌ മറ്റുബിസ്സിനസ്സുകളില്‍ ഏര്‍പ്പെടുന്നതിന്‌ ഈ നിയമം വിലക്കേര്‍പ്പെടുത്തുന്നു.തമിഴ്‌ നാട്‌ സര്‍ക്കാര്‍ ഈ നിയമം അനുസരിച്ച്‌ 1984 -ല്‍ തമിഴ്‌നാട്‌ ചിട്ടിഫണ്ട്സ്‌ ചട്ടങ്ങള്‍ ആവിഷ്കരിക്കുകയുണ്ടായി.

 രണ്ടാമത്തെ കൂട്ടരാകട്ടെ ഇവര്‍ കേരള ചിട്ടീസ്‌ ആക്ട്‌ അംഗീകരിക്കുന്നില്ലെന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം.
ഇന്ത്യക്ക്‌ മൊത്തമുള്ള നിയമമാണ്‌ തങ്ങള്‍ അംഗീകരിക്കുന്നുവെന്ന നിലപാടാണ്‌ ഇവര്‍ക്കുള്ളത്‌. ഇവരുടെ നേതൃത്വത്തിലാണ്‌ കേരള ചിട്ടീസ്‌ ആക്ടിനെതിരേ കേരള ഹൈക്കോടതിയില്‍ നിന്നും സ്റ്റേ സമ്പദിച്ചിട്ടുള്ളത്‌. ഇവരുടെ പ്രവര്‍ത്തനം മൂലം സംസ്ഥാന സര്‍ക്കാറിന്‌ ഒരു രൂപപോലും ലഭിക്കുന്നില്ലെന്നതാണ്‌ വസ്തുത.

മൂന്നാമത്തെ കൂട്ടര്‍,ജമ്മു റജിസ്റ്റ്രേഷനുമായി ചിട്ടിസ്ഥാപനം നടത്തുന്നവരാണ്‌.പെട്ടിക്കടയ്ക്കും ബാര്‍ബര്‍ഷോപ്പിനും നല്‍കുന്ന ലൈസന്‍സ്‌ മാത്രമാണിത്‌. ചിട്ടിക്കു വേണ്ടി പ്രത്യേകമായി നിയമമോ ചട്ടങ്ങളോ ഇല്ലാത്ത ജമ്മുവുലെ ഈ റജിസ്റ്റ്രേഷന്‍ അനുസരിച്ച്‌ എന്തു തോന്യവാസവും പ്രവര്‍ത്തിക്കാവുന്ന അവസ്ഥയിലേക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌. 100 മാസത്തവണകളുള്ള ചിട്ടിയില്‍ ആയിരങ്ങളെ ചേര്‍ത്ത്‌ യാതോരുവിധ ഓഡിറ്റിങ്ങിനും വിധേയമാകാതെ സര്‍ക്കാറിന്റെ ഒരു നിയന്ത്രണങ്ങള്‍ക്കും വിധേയമാകാതെ ചിട്ടി സ്ഥാപനങ്ങള്‍ മുന്നോട്ട്‌ പോകുന്നു എന്നതാണ്‌ വര്‍ത്തമാന സാഹചര്യം.
കേരള ചിട്ടീസ്‌ ആക്ടിനെതിരെ ഹൈക്കോടതി ഡിഷന്‍ ബഞ്ച്‌ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാത്തതും ചിട്ടീസ്‌ ആക്ടിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പോലീസിന്‌ നടപടികളെടുക്കാവുന്ന വിധം കോഗ്നൈസബിള്‍ ഒഫന്‍സായി പ്രഖ്യാപിക്കുകയും നിയമഭേദഗതി ചെയ്യുകയും ചെയ്താല്‍ ഇവയെ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനവുമെന്ന് വ്യക്തം.
പറഞ്ഞു വരുന്നത്‌ ,ആല്ലെങ്കില്‍ പറിയാനുദ്ദേശിച്ചത്‌:-
ചില വിഡ്ഡികളുടെ പെരുമാറ്റത്തെ വിവരിക്കുന്ന ഒരു ചൈനീസ്‌ പഴമൊഴി ഇങ്ങിനേയാണ്‌ :
"സ്വന്തം കാലുകളില്‍ വീഴ്ത്താന്‍ വേണ്ടി മാത്രം പാറക്കല്ലുകള്‍ പൊന്തിക്കുന്നു" എന്നാണ്‌.

2012, ജനുവരി 20, വെള്ളിയാഴ്‌ച

പി എം ആന്റണി:മരണത്തെ സന്ദേശമാക്കിയ ധിക്കാരി.


തലക്ക്‌ തീപ്പിടിച്ചവനെപ്പോലെ നാട്ടില്‍ തലങ്ങും വിലങ്ങും പാഞ്ഞു നടന്നിരുന്ന പി എം ആന്റണിയുടെ മനസ്സില്‍ നിറയെ നാടകങ്ങളായിരുന്നു.കഥാവശേഷനായിത്തീര്‍ന്ന ഈ നാടക പ്രവര്‍ത്തകന്റെ നാടകവും രാഷ്ട്രീയവും ജീവിതവും നിര്‍ദ്ധാരണം ചെയ്യാന്‍ എത്ര അക്കാദമിക്ക്‌ നിരൂപകര്‍ മുന്നോട്ട്‌ വരുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്‌.
വിപ്ലവ പ്രസ്ഥാനത്തിന്റെ സഹയാത്രികന്‍ ആയിരിക്കെ ഒരു കാലത്തും മുഖ്യധാരയിലൂടേയോ വ്യവസ്ഥാപിത ചാലുകളിലൂടേയോ സഞ്ചരിച്ച ആളായിരുന്നില്ല അദ്ദേഹം .തന്റെ ശവശരീരത്തെ വീട്ടു വളപ്പില്‍ തന്നെ സംസ്കരിക്കണമെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ നിഷ്കര്‍ഷിക്കാന്‍ കഴിഞ്ഞത്‌ വര്‍ത്തമാന കേരള സാഹചര്യത്തില്‍ തീര്‍ച്ചയായും ഒരു ചെറിയ കാര്യമല്ല.
കത്തോലിക്കനയി ജനിച്ച ഒരാള്‍ സെമിത്തേരിയില്‍ അടക്കം ചെയ്തിട്ടില്ലെങ്കില്‍ തെമ്മാടിക്കുഴിയിലെ നരകാത്മാവായി തീരുമെന്നു കരുതുന്ന സ്ഥാപന വല്‍കരിക്കപ്പെട്ട ക്രൈസ്തവ സഭയെ ധിക്കരിക്കുകയായിരുന്നു ആന്റണി.
ഒരു പക്ഷെ സമീപകാലത്ത്‌ പൊന്‍കുന്നം വര്‍ക്കിയുടെ ഭൗതിക ശരീരം മാത്രമാണ്‌ സെമിത്തേരിക്ക്‌ പുറത്ത്‌ അടക്കം ചെയ്യപ്പെട്ടത്‌. തന്റെ ജീവിതകാലം മുഴുവന്‍ സര്‍ഗ്ഗപ്രതിഭകൊണ്ട്‌ ക്രൈസ്തവ പൗരോഹിത്യ മൂല്യങ്ങളെ ചെറുത്ത പൊന്‍കുന്നം വര്‍ക്കിയുടെ ശരീരം ഏറ്റെടുക്കാന്‍ പള്ളിതന്നെ മുന്നോട്ട്‌ വരികയും ചിലബന്ധുക്കളെങ്കിലും അതിനെ അനുകൂലിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ വര്‍ക്കിസാറിന്റെ സന്തത സഹചാരികളായിരുന്ന സുഹൃത്തുക്കളും മക്കളും പ്രകടിപ്പിച്ച ഇച്ഛാശക്തികൊണ്ട്മാത്രമാണ്‌ വീട്ടു വളപ്പില്‍ സംസ്കരിക്കാന്‍ കഴിഞ്ഞത്  
ആന്റണിയുടെ കാര്യത്തില്‍ ആ ശവസംസ്കാര ചടങ്ങ്‌ ഏറെ സ്വാഭാവികതയോടെതന്നെയാണ്‌ അവിടെ ഒത്തു ചേര്‍ന്ന ആ വലിയ പൗരാവലി ഏറ്റുവാങ്ങിയത്‌.ശവശരീരം ചിതയിലേക്ക്‌ എടുക്കുമ്പോള്‍ അവിടെ കൂടിയിരുന്നവരെല്ലാം ഒരേകണ്ഠത്തില്‍ നിന്നെന്നപോലെ ഇങ്ക്വിലാബ്‌ വിളിക്കുകയായിരുന്നു.സിപിഐ(എം)എന്നോ,സിപിഐ എന്നോ,സിപിഐ എം എല്‍ എന്നോ വേതിരിവില്ലാതെ ഉയര്‍ന്നുകേട്ട ആ മുദ്രാവാക്യമാണ്‌ യഥാര്‍ത്ഥത്തില്‍ ആന്റണിക്ക്‌ ലഭിച്ച ഏറ്റവും ഉചിതമായ അംഗീകാരം
ഗാസിയാബാദില്‍ തെരുവു നാടകം നടത്തവേ അക്രമിക്കപ്പെട്ട്‌ രക്തസാക്ഷിയായ സഫ്ദര്‍ ഹഷ്മിക്കാണ്‌ സമാനമായ മുദ്രാവാക്യമുഖരിതമായ സംസ്കാരച്ചടങ്ങ്‌ ലഭിച്ചത്‌.

ആചാരവെടിയും സര്‍ക്കാറിന്റെ ഔദ്യോഗിക ബഹുമതിയും ആന്റണിയുടെ കാര്യത്തിലെങ്കിലും അനൗചിത്യമായി പോയെന്ന് ചിന്തിക്കുന്നവര്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു.തികച്ചും യുക്തിസഹമായൊരു ചിന്തതന്നെയായിരുന്നു അതെന്ന് പറയാതെ വയ്യ.
തന്റെ ജീവിതം കൊണ്ടും നാടകം കൊണ്ടും താന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ നിലപാടുകൊണ്ടും അടിമുടി വ്യവസ്ഥാവിരുദ്ധനായിരുന്ന ഒരാള്‍ മരിക്കുന്നതോടെ ഭരണകൂട ഔദ്യോഗിക ബഹുമതിയെന്ന പേരില്‍ ഇടപെടുന്നത്‌ ശരിയാണോ എന്ന ആശ്ങ്ക അസ്ഥാനത്തല്ല.
ജീവിതകാലം മുഴുവന്‍ ഭരണവര്‍ഗ്ഗ മൂല്യങ്ങള്‍ക്കെതിരേ പോരാടിയിരുന്ന ഒരാളെ ഭരണകൂടം തന്നെ ഹൈജാക്ക്‌ ചെയ്യുകയാണ്‌ .ധിക്കാരിയും കലാപകാരിയുമാ യിരുന്ന  ഒരാളുടെ പോരാട്ട വീര്യത്തെ നിര്‍വ്വീര്യമാക്കാനുള്ള ഭരണകൂടതന്ത്രമായി തന്നെ ഇത്‌ വിലയിരുത്തപ്പെടേണ്ടതാണ്‌.
രാജസേവ നടത്തിയിരുന്ന ആസ്ഥാന പണ്ഡിതര്‍ക്കും വ്യവസ്ഥയുടെ സ്റ്റാറ്റസ്കോ നിലനിര്‍ത്തും വിധം പ്രവര്‍ത്തിക്കുന്ന വ്യവസ്ഥാനുകൂലികള്‍ക്കും മാത്രമേ ഇത്തരം സര്‍ക്കാര്‍ ബഹുമതികള്‍ ചേര്‍ന്ന്  പോവുകയുള്ളു.
തന്റെ ചിന്തകള്‍ കൊണ്ടും പ്രഭാഷണങ്ങള്‍കൊണ്ടും എഴുത്തുകൊണ്ടും അതിനിശിതമായി വ്യവസ്ഥാ മൂല്യങ്ങളെ ചെറുക്കുകയും മരണത്തെ അഭിമുഖം നേരിടുന്ന ഘട്ടത്തില്‍ പോലും അധിനിവേശകടന്നാക്രമണങ്ങള്‍ക്കെതിരേ സംസാരിച്ചുകൊണ്ടു തന്നെ പിടഞ്ഞുവീണു മരിച്ച വിജയന്‍ മാഷിനു വേണ്ടി ആചാരവെടി മുഴങ്ങിയപ്പോഴും ഈ വിധം ചിന്തിച്ച്‌ ഹൃദയം നൊന്ത നിരവധിപേരുണ്ടായിരുന്നു.

ആന്റണിയുടെ ജീവിതം അടിസ്ഥാനപരമായി ഒരു സാമൂഹ്യ ജീവി എന്ന പരികല്‍പ്പന അന്വര്‍ത്ഥമാക്കും വിധമായിരുന്നു.
'നഗരത്തിലൊരനീതി ഉണ്ടായാല്‍ സന്ധ്യ മയങ്ങും മുമ്പ് അതിനെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ നഗരം കത്തിച്ചാമ്പലവുകയാണ്‌ നല്ലതെന്ന'ബ്രതോള്‍ഡ്‌ ബ്രഹറ്റിന്റെ വചനം ആ ജീവിതത്തില്‍ എന്നും വഴികാട്ടിയായിരുന്നു.
തൊഴില്‍കൊണ്ട്‌ താന്‍ ഉള്‍പ്പെട്ടിരുന്ന 'കടലിന്റെ മക്കളുടെ' ജീവിതം ആവിഷ്കരിച്ച നാടകവും താന്‍ ജനിച്ചു വീണ ക്രൈസ്തവ സമുദായത്തിന്റെ മനുഷ്യത്ത ഹീനമായ നടപടികളെ ചോദ്യം ചെയ്യുന്ന 'വിശുദ്ധ പാപവും'  'കൃസ്തുവിന്റെ ആറാം തിരുമുറിവും'സൃഷ്ടിച്ച പ്രകോപനങ്ങളും പ്രക്ഷുബ്ദതയും മലയാള നാടക ചരിത്രത്തിലെ ഈടുറ്റ അടയാളപ്പെടുത്തലുകളാണ്‌.
തിരുമുറിവിന്റെ അവതരണത്തിനു ശേഷം മതമേലദ്ധ്യക്ഷന്മാരുടെ തന്നെ ആഹ്വാനത്തെ തുടര്‍ന്ന് ,ഒരു പക്ഷെ വിമോചന സമരത്തിനു ശേഷം കേരളം കണ്ട ഏറ്റവും ശക്തമായ പ്രതിലോമതയുടെ കൂട്ടായ്മ അരങ്ങേറിയതും ജനാധിപത്യ കേരളത്തിലായിരുന്നു.
സ്ത്രീകളും കുട്ടികളുമടക്കം എല്ലാ ഇടവകകളും തെരുവിലിറങ്ങി.എന്നാല്‍ കേരളത്തിലെ ജനാധിപത്യ വിശ്വാസികളും കലാകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഒരേ മനസ്സോടെ കൈകോര്‍ത്ത്‌ ആ പ്രതിലോമതയെ പ്രതിരോധിക്കുകയും ചെയ്തു എന്നതും ചരിത്രമാണ്‌.ആവിഷ്കാര സ്വാതന്ത്ര്യമെന്ന മൗലിക അവകാശ സങ്കല്‍പ്പനം സാമാന്യ ജനത നെഞ്ചിലേറ്റിയത്‌ ഈ പ്രതിരോധ സമരത്തിലൂടെയായിരുന്നു.

ഒരു കള്‍ച്ചറല്‍ ആക്റ്റീവിസ്റ്റ്‌ എന്ന നിലയില്‍ കേരളത്തില്‍ നിറഞ്ഞു നിന്നിരുന്ന ഒരാളെന്ന നിലയില്‍ ഭരണകൂടത്തിനെതിരെ വിധ്വംസക പ്രവര്‍ത്തനം നടത്തുന്നവരുടെ പട്ടികയില്‍ ആന്റണിയുള്‍പ്പെടുകയായിരുന്നു.
കാഞ്ഞിരച്ചിറയില്‍ സോമരാജനെന്ന കയര്‍ മുതലാളി ഉന്മൂലനം ചെയ്യപ്പെട്ടപ്പോള്‍ ആ ആക്ഷനില്‍ ഒരു തരത്തിലും പങ്കാളിയല്ലാതിരുന്ന പി എം ആന്റണിയും പ്രതിയായി ചേര്‍ക്കപ്പെട്ടു.
വിസ്തരിച്ച കോടതി ജീവപര്യന്തം തടവ്‌ ശിക്ഷ വിധിക്കുകയും ചെയ്തു.സാംസ്കാരിക പ്രവര്‍ത്തനം തീര്‍ത്തും അപകടരഹിതമായ ഒന്നാണെന്ന സങ്കല്‍പ്പം ശരിയല്ലെന്നതിന്റെ ദ്രുഷ്ടാന്തമാണ്‌ ആന്റണിക്ക്‌ ലഭിച്ച ജയില്‍ ശിക്ഷ.
മനുഷ്യാവകാശ പ്രവര്‍ത്തകരും എഴുത്തുകാരും കലാകാരന്മാരും ആക്റ്റിവിസ്റ്റുകളും അന്യായമായ ഈ വിധിക്കെതിരേ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയും സര്‍ക്കാറില്‍ സമ്മര്‍ദ്ധം ചെലുത്തുകയും ചെയ്തതിന്റെ ഫലമായി ശിക്ഷക്ക്‌ ഇളവ്‌ ലഭിക്കുകയായിരുന്നു.

ജയില്‍ വിമോചിതനായ ആന്റണി തുടര്‍ന്നും തന്റെ ആവിഷ്കാര മേഖലയായ നാടകവേദിയില്‍ സജീവമായി ഉറച്ചു നിന്നു.
പുന്നപ്ര വയലാര്‍ സമര ചരിത്രത്തെ ആധാരമാക്കി രചിച്ച 'അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍' എന്ന നാടകമാണ്‌ അവസാനം അവതരിപ്പിച്ചത്‌.
സ്റ്റാലിനെക്കുറിച്ച്‌ രചിച്ച നാടകം അവതരിപ്പിച്ചു കാണാനുള്ള അവസരം ലഭിക്കും മുന്‍പ്‌ അദ്ദേഹം നമ്മെ വിട്ടു പോവുകയായിരുന്നു.
തന്റെ രണ്ട്‌ കണ്ണുകളും ദാനം ചെയ്യണമെന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹം തീരുമാനിച്ചിരുന്നു.
ജീവിതത്തിലുടനീളം വിമോചന സ്വപ്നങ്ങളുടെ സന്ദേശം തന്റെ ആവിഷ്കാര മാധ്യമമായ നടകത്തിലൂടെ ജനങ്ങളില്‍ എത്തിക്കാന്‍ യത്നിച്ച അദ്ദേഹം
തന്റെ മരണം പോലും അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു സന്ദേശമായി മാറ്റുകയായിരുന്നു.
(അനുസ്മരണം :പ്രസാദ്‌)