2011 മാർച്ച് 20, ഞായറാഴ്‌ച

തെരഞ്ഞെടുപ്പ്; ചിലയാഥാർത്ഥ്യങ്ങൾ.

കോളനി വാഴ്ചക്കും ജാതി- ജന്മി നാടു വാഴിത്തത്തിന്നു മെതിരെ തൊഴിലാളി ബഹുജനങ്ങളും കര്‍ഷകരും ജനാധിപത്യ വാദികളും ഒന്നിച്ച് നടത്തിയ പോരാട്ടങ്ങളും നവോത്ഥാന മുന്നേറ്റങ്ങളുമാണ് ഐക്യകേരള പ്രസ്ഥാനത്തിലൂടെ രൂപം കൊണ്ട കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യാടിത്തറ.
1957-ലെ തെരഞ്ഞെടുപ്പില്‍ ഏറെ പരിമിതികളോടെ എങ്കിലും കേരളത്തിന്റെ പ്രശ്നങ്ങളും കൈവരിക്കേണ്ട പരിഹാരങ്ങളും വെച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ട് വെച്ച വികസനകാഴ്ചപ്പാട് ഉല്പ്പാദിപ്പിച്ച ഉണര്‍വ്വും പ്രത്യാശയുമായിട്ടാണ് അന്നു മലയാളികള്‍ പോളിങ്ങ്ബൂത്തിലേക്ക് പോയത്.
എന്നാല്‍ ആര് അധികാരത്തിലെത്തിയാലും ഒന്നും ചെയ്യാനില്ലെന്ന നിരാശയും നിസ്സംഗതയും അരാഷ്ട്രീയ വല്ക്കരണപ്രക്രിയയും തീവ്രമായ വര്‍ത്തമാന ഘട്ടത്തിലാണ് നാം എത്തിനില്ക്കുന്നത്.
ഈ ദുസ്ഥിതിയിലേക്ക് കേരളത്തെ കൊണ്ടെത്തിച്ചത് അധികാര കൈമാറ്റം മുതല്‍ ഇന്ത്യയില്‍ നടപ്പായ പുത്തന്‍ അധിനിവേശപ്രക്രിയയാണെന്ന് ഇന്ന് തിരിച്ചറിയാവുന്നതാണ്.
ഈ സാഹചര്യം ശരിയായി മനസ്സിലാക്കാനും വസ്തുനിഷ്ടമായ ജനകീയ ബദല്‍ മുന്നോട്ട് വെക്കുവാനും വിപ്ലവ-ജനാധിപത്യ ശക്തികള്‍ക്ക് ഉത്തരവാദിത്വമുണ്ട്.
നവ ഉദാരീകരണത്തിന്റെ നടത്തിപ്പുകാരായ ഇടത്-വലതു മുന്നണികള്‍ക്ക് ഇത് നിര്‍വ്വഹിക്കാനാവില്ല എന്നത് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
കേരള രൂപീകരണത്തിന്റെ ഘട്ടത്തില്‍ തന്നെ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിഭിന്നമായ കാഴ്ചപ്പാടുണ്ടായിരുന്നത് കമ്യൂണിസ്റ്റ്പാര്‍ട്ടിക്കാണ്.
എന്നാല്‍ CPI യുടെയും പിന്നീട് CPI(M) ന്റെയും വലതുപക്ഷവ്യതിയാനത്തെ തുടര്‍ന്ന് ഈ കാഴ്ചപ്പാട് കൈയ്യൊഴിയുകയാണ് ഉണ്ടായത്.
കോണ്‍ഗ്രസ്സിന്റേയും CPI(M) ന്റേയും നേതൃത്വത്തില്‍ മാറി മാറി അധികാരത്തില്‍ വന്ന UDFഉം,LDFഉം 1967 മുതല്‍ പൊതുവേയും,കേന്ദ്രസര്‍ക്കാറിന്റെ ചുവടുപിടിച്ച് ഇവര്‍തന്നെ
1991 മുതലുള്ള രണ്ടു പതിറ്റാണ്ടുകള്‍ നടപ്പില്‍ വരുത്തിയ സാമ്രാജ്യത്വ ആഗോളീകരണനയവുമാണ് മുന്‍ കാലത്ത് പോരാടി നേടിയ സമസ്ത നേട്ടങ്ങളേയും തകര്‍ത്തെറിഞ്ഞ്
പ്രതിസന്ധികളുടെ നിലയില്ലാകയത്തില്‍ കേരളത്തെ എത്തിച്ചത്.
തൊണ്ണൂറുകള്‍ മുതലുള്ള നവ ഉദാരീകരണത്തിലൂടെ ഈ രണ്ടുമുന്നണികള്‍ തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഇല്ലാതായിരിക്കുന്നു.
കേരളമിന്ന് രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവും സാംസ്കാരികവുമായ കനത്ത തിരിച്ചടികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി സമ്പത്തുല്പ്പാദന മേഖലകള്‍ മുരടിക്കുകയും ഉപഭോഗ-ഊഹമേഖലകള്‍ വളരുകയും രാഷ്ട്രീയ മണ്ഡലം സര്‍വ്വതോന്മുഖമായ ജീര്‍ണ്ണതയെ നേരിടുകയും,ജാതി-മത പിന്തിരിപ്പന്‍ ശക്തികളുടെ തിരിച്ചുവരവു നിമിത്തം കേരളം വീണ്ടുമൊരു ഭ്രാന്താലയമായി മാറുകയും എല്ലാ നവോത്ഥാന മൂല്യങ്ങളും നഷ്ടമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അതോടൊപ്പം കേരളീയസമൂഹം അങ്ങേയറ്റം സ്ത്രീവിരുദ്ധവും പരിസ്ഥിതിനാശം സൃഷ്ടിക്കുന്നതും അഴിമതിയും എല്ലാതരം സാംസ്കാരികജീര്‍ണ്ണതകളും സംജാതമാക്കുന്നതും ആയിരിക്കുന്നു.
ചുരുക്കത്തില്‍ എല്ലാ അര്‍ത്ഥത്തിലും കേരളം ഇന്ന് മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും പുത്തന്‍ അധിനിവേശത്തിന്റെ ഒരു ഷോകേസ്സായി മാറിയിരിക്കുന്നു.
ഈ സവിശേഷസന്ദര്‍ഭത്തിലാണ് കേരളം വീണ്ടുമൊരു നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടുന്നത്.
പറഞ്ഞുവരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത്:-
കഴിഞ്ഞ നാലുപതിറ്റാണ്ടുകളായി അധികാരത്തില്‍ മാറിമാറി വന്ന മുന്നണികള്‍ സംസ്ഥാനത്തെ വികസനത്തിലേക്കല്ല വിനാശത്തിലേക്കാണ് ;
സാമ്പത്തിക സാമൂഹ്യ സാംസ്കാരിക മുന്നേറ്റത്തിലേക്കല്ല സാര്‍വ്വര്‍ത്രികമായ ജീര്‍ണ്ണതയിലേക്കാണ് എത്തിച്ചിരിക്കുന്നത്.
ഈ സ്ഥിതി കൂടുതല്‍ തീവ്രതയോടെ മുന്നോട്ടു കൊണ്ടുപോകാനാണ് കോണ്‍ഗ്രസ്സും
CPI(M) ഉം BJP യും നയിക്കുന്ന മുന്നണികള്‍ ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
സാമ്രാജ്യത്വ ആഗോളീകരണത്തിലും ജീര്‍ണ്ണിച്ച ഭൂബന്ധങ്ങള്‍ക്കും ജാതി മതാധിപത്യം തുടരുന്നതിലും ഒരഭിപ്രായവ്യത്യാസവുമില്ലാത്ത ഇവര്‍ തമ്മിലുള്ള മത്സരം അധികാര കസേരക്ക് വേണ്ടി മാത്രമുള്ളതാണ് എന്നതാണ്.

2011 മാർച്ച് 19, ശനിയാഴ്‌ച

കഴിഞ്ഞ അഞ്ചു വർഷത്തെ LDFഭരണം:-

കഴിഞ്ഞ UDF സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനരോഷത്തെ തുടർന്ന് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന LDFസർക്കാർ കോൺഗ്രസ്സിന്റെ നവ ഉദാരീകരണ നയങ്ങളുടെ പിൻ തുടർച്ചക്കാർ എന്നതിലുപരി ഈ നയങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കുകയാണ് ചെയ്തത്.
സംസ്ഥാനത്തെ ജനങ്ങളുടെ വികാരം മാനിക്കാതെ തുടക്കം മുതലേ CPI(M) ലെ ആഭ്യന്തര കലഹങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. കേരളത്തിലെ ധാതുമണൽ ഖനനം സ്വകാര്യമേഖലക്ക് കൈമാറാനുള്ള വ്യവസായവകുപ്പിന്റെ നീക്കങ്ങളോടെLDFന്റെ വികസനനയം വ്യക്തമാക്കപ്പെട്ടു.
പുരോഗമനശക്തികളുടേയും മാധ്യമങ്ങളുടേയും ഇടപെടൽ മൂലം ആ നീക്കം പരാജയപ്പെട്ടു.
ADBയുടെശാസനകൾക്ക് വിധേയമായി പ്രവർത്തിച്ച ധനകാര്യവകുപ്പിന്റെ ആസൂത്രണത്തിൻ കീഴിൽ ആരോഗ്യ-വിദ്യാഭ്യാസ സേവന മേഖലകളടക്കം സ്വകാര്യലാഭകേന്ദ്രങ്ങളാക്കുന്ന പ്രക്രിയ മുന്നോട്ടുകൊണ്ടു പോയി.
ജാതി മത ശക്തികളുമായി ബന്ധപ്പെട്ട ഊഹക്കുത്തകൾക്ക് വിദ്യാഭ്യാസ വകുപ്പ് ഏല്പിച്ചു കൊടുത്തു.
മൂന്നാറിൽ ടാറ്റ കൈയ്യടക്കി വെച്ചിരിക്കുന്ന 1,76,00 ഏക്കർ ഭൂമി പിടിച്ചെടുക്കൾ നടപടിക്ക് തുടക്കം കുറിച്ച ജെസിബി ഓപ്പറേഷൻCPIയുടെ പാർട്ടി ഓഫീസിന്ന് മുമ്പിൽ വഴിമുട്ടി നിന്നു. പിടിച്ചെടുത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിന്നു പകരം നവീന മൂന്നാർ സൃഷ്ടിക്കുന്നതിനു ലാന്റ് ബാങ്ക് രൂപീകരിച്ച് ADB യുടെ ഊഹക്കുത്തകകളുടെ വിശ്വാസം നേടി.
ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നവരെ കായികമായി നേർടാൻ ട്രേഡ് യൂണിയൻ കങ്കാണിമാരെ നിയോഗിച്ചു.
കുട്ടനാട് അടക്കമുള്ള കേരളത്തിന്റെ നെൽ കൃഷി മേഖലകൾ ഭരണ സംവിധാനമുപയോഗിച്ച് റിയൽ എസ്റ്റേറ്റ്-ടൂറിസം മാഫിയകൾക്ക് കൈമാറുന്നതിന്ന് നീക്കം നടത്തി.
കോർപ്പറേറ്റ് മാഫിയകൾ പാട്ടക്കാലാവധികഴിഞ്ഞിട്ടും വെച്ചനുഭവിക്കുന്ന ഭൂമി തിരിച്ചു പിടിക്കുന്നില്ലെന്ന് മാത്രമല്ല പാട്ടക്കുടിശ്ശികയായി അവരിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ള ആയിരക്കണക്കിന്ന് കോടിരൂപ പിരിച്ചെടുക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല.

BOT പദ്ധതിയുടേയും സെസ്സുകളുടേയും മറവിൽ ജനങ്ങളെ ആട്ടിയോടിച്ച് ആ ഭൂമിയും റിയൽ എസ്റ്റേറ്റ് കുത്തകകൾക്ക് കൈമാറുകയാണ്.
വ്യവസായവല്ക്കരണമെന്ന പേരിൽ മന്ത്രി നടത്തിക്കൊണ്ടിരുന്നത് റിയൽ എസ്റ്റേറ്റ് താല്പര്യ സരംക്ഷണമാണ്.
അടിസ്ഥാനമേഖല വികസനരംഗത്ത്‘പൊതു-സ്വകാര്യ’ പങ്കാളിത്തമെന്ന പേരിൽ മൻ മോഹൻ സർക്കാർ പിന്തുടരുന്ന അതേ നയങ്ങൾ തന്നേയാണ്
കേരളത്തിൽLDF ഉം ഉയർത്തിപ്പിടിക്കുന്നത്.നിർദ്ദിഷ്ട BOTപദ്ധതി ഇതിനൊരു ഉദാഹരണമാണ്.
ആഗോളീകരണനയങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് നായനാർ സർക്കാർ തുടക്കം കുറിച്ച സ്വശ്രയവിദ്യാഭ്യാസപദ്ധതി കേരളത്തിലെ പുത്തൻ ഭൂവുടമാ വർഗ്ഗങ്ങളുമായി താദാത്മ്യം പ്രാപിച്ച മത സമുദായ പ്രമാണിമാർക്കും വിദ്യാഭ്യാസ മാഫിയകൾക്കും കൊള്ളലാഭമുണ്ടാക്കാനാവും വിധം സമഗ്രമായി നടപ്പാക്കുകയാണ് അച്ചുതാനന്ദൻ സർക്കാർ.
ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസം സമ്പന്ന വർഗ്ഗത്തിന്റെ കുട്ടികൾക്ക് മാത്രമായി ചുരുക്കുകയും അത് ലാഭേച്ചയുടെ അടിസ്ഥാനത്തിലാക്കി മാറ്റുകയും പൊതു വിദ്യാഭ്യാസം പൂർണ്ണമായും തകർക്കപ്പെടും വിധം വൻ പൊളിച്ചെഴുത്തു നടത്തുകയും ചെയ്തു.
താല്കാലികാദ്ധ്യാപക നിയമനം മുതൽ സ്കൂൾ നടത്തിപ്പിന്റെ പ്രാഥമിക തലം വരെ ചെലവു വസൂലാക്കൽ പദ്ധതിപ്രകാരം അദ്ധ്യാപക-രക്ഷാകർത്തു സംഘടനയുടേയുംNGOകളുടേയും ചുമതലയിലാക്കി.DPEP നടപ്പാക്കിയതു വഴി പൊതു വിദ്യാഭ്യാസ മേഖലയിൽ സ്കൂളുകളുടെ എണ്ണം കുറയുകയും ക്രമാനുഗതമായി അൺ എയിഡ് മേഖല വികാസം പ്രാപിക്കുകയും വിദ്യാഭ്യാസം മറ്റെല്ലാറ്റിനേക്കാളും ചെലവേറിയതായി മാറുകയും ചെയ്തു.
മാതൃഭാഷയിലധിഷ്ടിതമായ പൊതു വിദ്യാഭ്യാസമെന്ന പൊതു തത്വം അട്ടിമറിച്ചു.

ലോട്ടറി മാഫിയകൾ കഴിഞ്ഞനാലു വർഷത്തിനുള്ളിൽ 80,000 കോടിരൂപ സംസ്ഥാനത്തുനിന്നും കടത്തിയെന്ന് മുഖ്യമന്ത്രി പരാതി പറയുമ്പോൾ അതിന്ന് കൂട്ടു നില്ക്കുന്ന സമീപനമാണ് കേന്ദ്ര ഭരണകഷിയായ കോൺഗ്രസ്സിനൊപ്പം CPI(M)ന്റേതും.

നാല്പത് ലക്ഷം ടൺ നെല്ല് പ്രതിവർഷം ആവശ്യമുള്ളിടത്ത് കേവലം 6 ടൺ മാത്രമാണ് ഉല്പ്പാദിപ്പിക്കുന്നത്.കുടുംമ്പശ്രീയെ ഉപയോഗിച്ച് പാട്ടകൃഷിയിലൂടെ നെല്ലുല്പ്പാദനം വർദ്ധിപ്പിക്കുന്നു എന്നവകാശപ്പെടുന്ന സംസ്ഥാന ഭരണത്തിൽ കീഴിൽ നെൽ കൃഷി പ്രദേശങ്ങൾ കുത്തനെ ഇടിയുകയാണ്.
സംസ്ഥാന വരുമാനത്തിൽ കൃഷിയുടെ വിഹിതം 12 ശതമാനമായി ചുരുങ്ങിയിരിക്കുന്നു.കൃഷിയെ ആശ്രയിച്ചു കഴിയുന്ന ദളിതരും ആദിവാസികളും കർഷകത്തൊഴിലാളികളുമായ മണ്ണിൽ പണിയെടുക്കുന്നവർ കൂടുതൽ പാർശ്വവല്ക്കരിക്കപ്പെട്ടിരിക്കുന്നു.
ഹരിയാന കഴിഞ്ഞാൽ ഗ്രാമീണ അസമത്വം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
പൊതുവിതരണത്തെ തകർക്കുന്ന കേന്ദ്രനയത്തിന്റെ ചുവടു പിടിച്ച്1996-2001 കാലത്തെ LDFസർക്കാറിന്റെ റേഷൻ കാർഡുകളേ APL-BPL വിഭാഗങ്ങളായി തിരിച്ച നടപടി നിർബാധം തുടരുന്നതിനാൽ രൂക്ഷമാകുന്ന ഭഷ്യ വിലക്കയറ്റം സാധാരണ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നു.

അഖിലേന്ത്യാതൊഴിലില്ലായ്മയുടെ പത്ത് ശതമാനത്തിലധികമാണ് 3ശതമാനം ജനസംഖ്യയുള്ള കേരളത്തിലേത്.44 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരാണ് എം പ്ലോയിമെന്റ് എക്സ്ചേഞ്ചുകളിൽ പേരു റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന്ന് പരിഹാരമായി മുന്നോട്ടു വെക്കപ്പെടുന്ന ഐ ടി പാർക്കുകളും സ്മാർട്ട്സിറ്റിയും മറ്റും സാമ്രാജ്യ ധനകാര്യസ്ഥാപനങ്ങളുടെ പുറം കരാർ തൊഴിലിൽ മാത്രം അധിഷ്ടിതമാണ്.സാമ്രാജ്യത്വ രാജ്യങ്ങളിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ഈ തൊഴിലവസരങ്ങൾ അപ്രത്യക്ഷമാകുമെന്നത് വർത്തമാനകാല അനുഭവമാണ്.
സ്മാർട്ട്സിറ്റി റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന അച്ചുതാനന്ദൻ ഭരണാവസാനമായപ്പോൾ യൂസഫലി എന്ന മറുനാടൻ മലയാളിയുടെ മദ്ധ്യസ്ഥതയിൽ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടു തന്നെയായി അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു.
ഇതിന്റെ മറവിൽ കൊച്ചിയിലെ ബോൾഗാട്ടിയിൽ ശതകോടികൾ വിലമതിക്കുന്ന 27 ഏക്കർ ഭൂമി ഇന്റർ നാഷണൽ കൺസെൻഷൻ സെന്റർ എന്നതിന്റെ പേരിൽ ഈ ഊഹക്കച്ചവടക്കാരനു കൈമാറിയിരിക്കുകയാണ്.
മുന്നാറിൽ ടാറ്റക്കെതിരെ വീരവാദം മുഴക്കിയ അച്ചുതാനന്ദൻ തിരുവനന്തപുരം പള്ളിപ്രത്ത് ടാറ്റക്ക് ശതകോടികൾ വിലമതിക്കുന്ന 80 ഏക്കർ ഭൂമി ചുളു വിലക്കാണ് ഐ ടി വികസനത്തിന്റെ പേരിൽ കൈമാറിയത്.
മൂലമ്പള്ളിയിലും കിനാലൂരുമെല്ലാം കോർപ്പറേറ്റ് മാഫിയക്ക് വേണ്ടി ജനങ്ങളെ അടിച്ചൊതുക്കുകയായിരുന്നു
അച്ചുതാനന്ദൻ സർക്കാർ.തീരദേശപരിപാലന നിയമം കാറ്റിൽ പറത്തിക്കൊണ്ടാണ് ഇടക്കൊച്ചിയിൽ ചൂതാട്ട മാഫിയക്ക് വേണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കിക്കൊടുത്തത്.

കേരളത്തിന്റെ ആവാസവ്യവസ്ഥയേയും പരിസ്ഥിതി സന്തുലനത്തേയും ജൈവവൈവിദ്യത്തേയും ഇല്ലാതാക്കുന്ന ആതിരപ്പള്ളി പോലുള്ള പദ്ധതികളും കണ്ടൽ കാടുകളെ തകർക്കുന്ന വാട്ടർ തീം ടൂറിസം പാർക്കുകളും വികസനമായി ഊഹമാഫിയക്കൊപ്പം CPI(M)നേതൃത്വവും ഉയർത്തിപ്പിടിക്കുന്നു.

ആരോഗ്യമേഖലയിൽ സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യപ്രാക്ടീസ് നിയമനിർമ്മാണം നടത്തിയLDFസർക്കാർ ആശുപത്രികളുടെ വാണിജ്യവല്ക്കരണത്തിന്ന് പ്രാമുഖ്യം നല്കി.
സർക്കാർ ആശുപത്രികളിൽ ജീവൻ രക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്നു പകരം സ്വകാര്യ മേഖലക്ക് സർക്കാർ ആശുപത്രികളുടെ സൗകര്യം ഉപയോഗിക്കുന്നതിന്ന് അനുമതി നല്കി.
ദാരിദ്ര്യജന്യരോഗങ്ങളും പകർച്ചവ്യാധികളും കേരളത്തെ ഗ്രസിക്കുമ്പോൾ സൂപ്പർസ്പെഷാലിറ്റി ചികിത്സാകേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കലാണ് സർക്കാർ നയം പ്രാഥമിക ആരോഗ്യത്തിനടിസ്ഥാനമാക്കിയിട്ടുള്ള കുടിവെള്ളവിതരണത്തിൽ നിന്നും സർക്കാർ പൂർണ്ണമായി പിൻ വാങ്ങി
ലോകബാങ്കിന്റേയും ADB യുടേയും ജലനിധിപോലുള്ള പദ്ധതികളിലൂടെ സ്വയം സഹായ സംഘങ്ങളേയും എൻ ജി ഒ കളേയും ഏല്പ്പിച്ചു കഴിഞ്ഞു.

സ്ത്രീശാക്തീകരണത്തിന്റെ പേരിൽ കുടുംബശ്രീകൾ,അയല്കൂട്ടങ്ങൾ തുടങ്ങി ജാതിമതാടിസ്ഥാനത്തിൽ സംഘടിക്കപ്പെട്ടിട്ടുള്ള മൈക്രോ ഫൈനാൻസ് സംഘങ്ങൾ കേരളീയ സ്ത്രീകൾക്കിടയിൽ രാഷ്ട്രീയ-സാമൂഹികബോധത്തെ വിപണി മൂല്യങ്ങൾക്ക് കീഴ്പ്പെടുത്തിക്കഴിഞ്ഞു.
മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം ജാതി-മതശക്തികളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഭരണകൂട ഒത്താശയോടെ സ്ത്രീകളെ ഇരകളും കരുക്കളുമാക്കിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ ഇടതു വലത് മുന്നണികൾ തമ്മിലുള്ള തർക്കം അവർ നടത്തിയിട്ടുള്ള സ്ത്രീ പീഡനത്തിന്റെ കണക്കുകളെ അടിസ്ഥാനമാക്കുന്ന തലത്തിലേക്ക് രാഷ്ട്രീയ സാംസ്കാരികമണ്ഡലം ജീർണ്ണിച്ചിരിക്കുന്നു.
തൊഴിൽ സ്ഥലത്തും പൊതു ഇടങ്ങളിലും വീട്ടിനകത്തും സ്ത്രീകൾ ഇത്രമാത്രം അരക്ഷിതാവസ്ഥ നേരിട്ട കാലം ഇതിനുമുമ്പുണ്ടായിട്ടില്ല.

ശുദ്ധജല സമ്പന്നമായ 44 നദികളുള്ള കേരളത്തിൽ ഭൂരിപക്ഷം പ്രദേശങ്ങളിലും വേനലാരംഭത്തോടെ തുടങ്ങുന്ന കുടിവെള്ളക്ഷാമം ശാസ്ത്രീയമായി പരിഹരിക്കുന്നതിനു പകരം മൾട്ടിനാഷണൽ കമ്പനികളുടെ കുപ്പിവെള്ള വിതരണ കമ്പോളമാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് (തുടരും)