2011, നവംബർ 26, ശനിയാഴ്‌ച

മുല്ലപ്പെരിയാര്‍:ചിലയാഥാര്‍ത്ഥ്യങ്ങള്‍.

മുല്ലപ്പെരിയാര്‍ വിഷയം ജനങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു എന്ന സൂചനകള്‍ വന്നു കൊണ്ടിരിക്കുന്നു..
ഭരണാധികാരികള്‍ക്കു ഇതു പരിഹരിക്കാന്‍ താല്‍പര്യമില്ല എന്ന തിരിച്ചറിവാണ്‌ ഇത്തരം ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടത്‌.
മദ്ധ്യകേരളത്തിലെ അഞ്ചു ജില്ലകളിലെ 35 ലക്ഷം ജനങ്ങളുടെ തലക്കു മുകളില്‍ ഒരശനിപാതം പോലെ തൂങ്ങി നില്‍ക്കയാണ്‌ 111 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട്‌. ഇടക്കിടക്ക്‌ ഉണ്ടാകുന്ന ഭൂചലനത്തില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടുകയും അതിനു ശേഷം വിസ്മൃതിയിലേക്ക്‌ മറയുകയും ചെയ്യുന്ന ഈ വിഷയത്തില്‍ കേരള സര്‍ക്കാര്‍ നാളിതു വരെ കാണിച്ച നിരുത്തരവാദത്തില്‍ നിന്നും കുറ്റകരമായ അലംഭാവത്തില്‍ നിന്നും   ഒരു  മുന്നണിക്കാരനും  ഒഴിഞ്ഞു നില്‍ക്കാനാവില്ല .

സിമന്റും കോണ്‍ക്രീറ്റും കണ്ടെത്തുന്നതിനു മുമ്പ്‌ ചുണ്ണാമ്പുംശര്‍ക്കരയും മണലും ചേര്‍ന്ന സുര്‍ക്കി മിശ്രിതം കൊണ്ട്‌ ബ്രിട്ടീഷ്‌ എഞ്ചിനീയര്‍ രൂപകല്‍പ്പന ചെയ്ത്‌ 60 വര്‍ഷത്തെ ആയുസ്സ്‌ നിര്‍ണ്ണയിച്ച്‌ 1887-ല്‍ കമ്മീഷന്‍ ചെയ്ത അണക്കെട്ടിന്റെ സുരക്ഷിതകാലാവധി 1945-ല്‍ തന്നെ അവസാനിച്ചു.ഇതു പോലുള്ള സാങ്കേതിക വിദ്യകൊണ്ട്‌ നിര്‍മ്മിച്ച സുര്‍ക്കി ഡാം 1980 ഗുജറാത്തില്‍ തകരുകയും മോര്‍ഫിയെന്ന ചെറു നഗരം ഒലിച്ചു പോവുകയും ആയിരങ്ങള്‍ മരിക്കുകയും ചെയ്ത ഒരു ദുരന്താനുഭവം നമുക്കു ഇന്ത്യയില്‍ ഉണ്ട്‌.

ഇതിന്റെ ഒക്കെ പശ്ചാത്തലത്തില്‍ കേന്ദ്ര ഡാം അതോറിറ്റി അണക്കെട്ടിന്റെ ബലക്ഷയത്തെ മുന്നില്‍ കണ്ട്‌ 1980  ല്‍ ഡാമിലെ ജല നിരപ്പ്‌ 152 അടിയില്‍ നിന്ന് 136 അടിയിലേക്ക്‌ താഴ്ത്തുവാന്‍ നിര്‍ദ്ദേശം നല്‍കി.ഡാം ബലക്ഷയത്തെ നേരിടുന്നു വെന്നും സുരക്ഷിതമല്ലായെന്നും കേന്ര അതേറിറ്റി സാക്ഷ്യപ്പെടുത്തി.27 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാലഹരണപ്പെട്ട ഈ ഡാമിനു പകരം പുതിയൊരു ഡാം നിര്‍മ്മിക്കാന്‍ ഇക്കാലയളവില്‍ മാറി മാറി സംസ്ഥാന സര്‍ക്കാറിനു നേതൃത്വം നല്‍കുന്ന LDF, UDF രാഷ്ട്രീയ നേതൃത്വം തയ്യാറായില്ല. 2001-ല്‍ ഈരാറ്റു പേട്ട പ്രഭവ കേന്ദ്രമായി ഉണ്ടായ ഭൂകമ്പത്തില്‍ മുല്ലപ്പെറിയാര്‍ ഡാമില്‍ വിള്ളല്‍ വീഴുകയും ചോര്‍ച്ച ശക്തിപ്പെ ടുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഡാം ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി ഏറെക്കുറേ ഇതേപോലെ തന്നെ സജീവ ചര്‍ച്ചാ വിഷയ മായതാണ്‌.അതിനു ശേഷവും വിവിധഘട്ടങ്ങളില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിട്ടുണ്ടു.അതു കഴിഞ്ഞാല്‍ സര്‍ക്കാറും ചര്‍ച്ചാ കേന്ദ്രങ്ങളും വിസ്മൃതിയിലേക്ക്‌ തള്ളുകയുമാണ്‌ പതിവ്‌.

തമിഴ്‌ നാടാവട്ടെ ഡാമില്‍ ചില മിനുക്കു പണികളും ഗ്രൗട്ടിങ്ങും പുറം തേക്കലുമെല്ലാം നടത്തി ഡാം ബലവത്താണെന്ന് കേന്ദ്രസര്‍ക്കാറിനേയും സുപ്രീം കോടതിയേയുമെല്ലാം ബോദ്ധ്യപ്പെടുത്തി.ജലനിരപ്പ്‌ ഇപ്പോഴത്തെ 136 അടിയില്‍ നിന്നും 142 അടിയായും പിന്നീട്‌ 156 അടിയായി സ്ഥാപിത ശേഷിയിലേക്ക്‌ തന്നെ ഉയര്‍ത്താനുള്ള അനുകൂല വിധി അവര്‍ സുപ്രീം കോടതിയില്‍ നിന്നും നേടി.

പശ്ചിമഘട്ടത്തിന്റെ മഴ നിഴലില്‍ കഴിയുന്ന,വടക്കുകിഴക്കന്‍ മണ്‍സൂണില്‍ ലഭിക്കുന്ന ഏതാനും മഴകളേയും ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുമുള്ള ന്യൂനമര്‍ദ്ദങ്ങളേയും മാത്രം കൃഷിക്കുംകുടിവെള്ളത്തിനും ആശ്രയിക്കുന്ന അര്‍ദ്ധമരുഭൂമിയിലെ ഒരു ജനതയും അവരുടെ സര്‍ക്കാറും വെള്ളത്തിനുവേണ്ടി ഏതറ്റവും വരെ പോയില്ലെങ്കിലേ അല്‍ഭുതമുള്ളൂ.സ്വന്തം നിലയില്‍ ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്ത കേന്ദ്ര സര്‍ക്കാറിനേയും ജസ്റ്റിസ്‌ രാമസ്വാമിയേയും രാമചന്ദ്രനേയും പോലുള്ള ന്യായാധിപന്മാര്‍ നീനീതിന്യായം നടത്തുന്ന നമ്മുടെ ഉന്നത നീതി പീഠങ്ങളേയും സമ്മര്‍ദ്ദ തന്ത്രങ്ങളുടേയും പ്രലോഭനങ്ങളുടേയും മുള്‍മുനയില്‍ നിര്‍ത്തി തങ്ങളുടെ സങ്കുചിത ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കഴിവ്‌ തമിഴ്‌ നാട്‌ സര്‍ക്കാര്‍ പലപ്പോഴും തെളിയിച്ചിട്ടുണ്ട്‌.സ്വന്തം സംസ്ഥാന താല്‍പര്യം സംരക്ഷിക്കുന്നതില്‍ തമിഴ്‌നാട്‌ രാഷ്ട്രീയക്കാര്‍ക്കുള്ള കഴിവുംകേരള ഭരണക്കാരുടെ കഴിവു കേടും അപാരമാണ്‌ എന്നു അനുഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്‌.

കഴിവു കേടിനുമപ്പുറത്ത്‌ മുല്ലപ്പെരിയാര്‍പ്രശ്നത്തിലും, പറമ്പിക്കുളം -ആളിയാര്‍ പദ്ധതിയില്‍ നിന്നും കേരളത്തിനു കരാര്‍ പ്രകാരമുള്ള വെള്ളം ലഭിക്കാത്തതിനു മെല്ലാം മറ്റുചില പിന്നാമ്പുറ രഹസ്യങ്ങളുണ്ടെന്നതും ഇന്നു പരസ്യമായി കഴിഞ്ഞിരിക്കുന്നു.വെള്ളത്തിനുവേണ്ടി തമിഴ്‌ നാട്‌ സര്‍ക്കാറിന്‍ ഓഡിറ്റ്‌ ചെയ്യാത്ത ഒരു രഹസ്യഫണ്ട്‌ ഉണ്ടത്രെ.മാറി മാറി വരുന്ന ജലസേചന മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും ചില വനം വകുപ്പ്‌ ഉദ്യോഗസ്ഥരുമെല്ലാം ഇതിന്റെ ഗുണഭോക്താക്കളാണ്‌ പോലും.

അല്ലെങ്കില്‍ 35 ലക്ഷം ജനങ്ങളും വാണിജ്യ -വ്യവസായ സിരാകേന്ദ്രങ്ങളായ കൊച്ചി -ആലുവാ മേഖലയുമെല്ലാം ഒലിച്ചു പോകുന്ന ഒരു മഹാദുരന്തം കേരളത്തിന്റെ തലക്കുമീതെ തൂങ്ങി നില്‍ക്കുമ്പോള്‍ കേരള സര്‍ക്കാറിന്റെ നിയമജ്ഞന്മാര്‍ക്ക്  സുപ്രീം കോടതിയില്‍ ഇരുന്നു എങ്ങിനെ ഉറങ്ങാന്‍ കഴിയുന്നു?

മുല്ലപ്പെരിയാര്‍ പ്രശ്നത്തെ വെള്ളത്തിനു വേണ്ടിയുള്ള തമിഴ്‌നാടിന്റെ ആര്‍ത്തിയുടെ പ്രശ്നമെന്നനിലക്കു വിലയിരുത്തുന്ന നിരുത്തരവാദപരമായ പ്രസ്ഥാവന എങ്ങിനെ നടത്താന്‍ കഴിയുന്നു.?

തിരുവിതാംകൂറും മദ്രാസ്‌ പ്രോവിന്‍സ്‌ സര്‍ക്കാറും തമ്മില്‍ 1885-ല്‍ ഉണ്ടാക്കിയ 999 വര്‍ഷത്തെ പാട്ടക്കാലാവധി തമിഴ്‌നാട്‌ അവകാശപ്പെടുന്ന കറാറിന്റെ കോപ്പി ഇന്നു വരെ എന്തുകൊണ്ട്‌ കണ്ടെത്താന്‍ കഴിയുന്നില്ല?

തിരുവിതാംകൂറിന്റെ പരമാധികാരം ബ്രിട്ടീഷുകാര്‍ക്ക്‌ അടിയറ വെച്ച്‌ റീജന്റായി തുടരാന്‍ നിര്‍ബന്ധിതമായ പഴയ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ബ്രിട്ടീഷ്‌ അധികാര പ്രമത്തതക്ക്‌ മുമ്പില്‍ 999 വര്‍ഷത്തെ പാട്ടക്കരാര്‍ ഒപ്പുവെക്കേണ്ടി വന്നത്‌ നമുക്കു മനസ്സിലാക്കാം.എന്നാല്‍ അച്ചുതമേനോന്റെ സര്‍ക്കാര്‍ കേരളത്തിന്റെ താല്‍പര്യത്തിനു  വിരുദ്ധമായി 1970-ല്‍ കരാര്‍ പുതുക്കി നല്‍കുകയും മുല്ലപ്പെരിയാര്‍ വെള്ളമുപയോഗിച്ച്‌ ലോവര്‍ക്യാമ്പില്‍ വൈദ്യുതി ഉല്‍പാദനത്തിനുള്ള അനുമതി നല്‍കിയത്‌ എന്തിനായിരുന്നു എന്നു ഇപ്പോഴും ആര്‍ക്കും പിടികിട്ടിയിട്ടില്ല.
ആ കരാര്‍ പ്രകാരം തമിഴ്‌നാട്‌ മുല്ലപ്പെരിയാര്‍ വെള്ള മുപയോഗിച്ച്‌ 225 കോടിയുടെ വൈദ്യുതി പ്രതിവര്‍ഷം ഉല്‍പാദിപ്പിക്കുന്നു.

കൊളോണിയല്‍ കാലത്തുണ്ടാക്കിയ മുല്ലപ്പെറിയാര്‍ കറാറില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ഇരു സര്‍ക്കാറും തമ്മില്‍ ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ ആര്‍ബിട്രേഷന്‍ വഴി പരിഹരിക്കണമെന്ന് വ്യവസ്ഥചെയ്തിരിക്കെ ,ഫെഡറലിസ്റ്റ്‌ സമീപനത്തോടെ ഉഭയകഷി ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട ഒരു വിഷയം തമിഴ്‌നാട്‌ സര്‍ക്കാര്‍ കോടതിയിലേക്ക്‌ വലിച്ചിഴക്കുന്നത്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ എന്തുകൊണ്ട്‌ കയ്യും കെട്ടിനോക്കി നില്‍ക്കുന്നു?

എണ്ണയോ കല്‍ക്കരിയോ ഇരുമ്പോ ഇല്ലാത്ത കേരളത്തിനു വെള്ളം ഒരു പ്രകൃതിസമ്പത്താണ്‌.അത്‌ നമ്മുടെ വിഭവമാണ്‌.
കാലഹരണപ്പെട്ട അണക്കെട്ടിനു പകരം  പുതിയ അണക്കെട്ടുണ്ടാവണം.അത് എത്രയും വേഗം വേണം
മുല്ലപ്പെറിയാര്‍ ഡാമിലെ വെള്ളം തമിഴ്‌നാടിനു ഒഴിച്ചുകൂടാനാവാത്തതാണ്‌,വെള്ളമില്ലാത്ത തമിഴ്‌നാടിന്‌ വെള്ളം ലഭിച്ചാല്‍ കോടികളുടെ കാര്‍ഷിക സമ്പത്ത്‌ ഉല്‍പാദിപ്പിക്കാം,വൈദ്യുതി ഉല്‍പാദിപ്പിക്കാം ഓരോ തുള്ളി വെള്ളത്തേയും അവര്‍ ഫലവത്തായി ഉപയോഗിക്കുന്നുണ്ട്‌.
അതവര്‍ക്കു നല്‍കാന്‍ നാം ബാദ്യസ്ഥരുമാണ്‌. എന്നാല്‍ നമ്മുടെ വിഭവത്തിനു അര്‍ഹമായ പ്രതിഫലം ലഭിക്കാന്‍ നമുക്ക്‌ അവകാശവുമുണ്ട്‌.ആ വെള്ളം അവര്‍ക്കു തുടര്‍ന്നും നല്‍കാന്‍ തയ്യാറാണെന്നു അസന്നിഗ്ദമായി പ്രഖ്യാപിക്കാന്‍ നാം തയ്യാറാവണം.അതവര്‍ക്കു ബോധ്യപ്പെടണം എങ്കിലേ ഉള്ളുതുറന്ന ഒരു ഉഭയകഷി ചര്‍ച്ചക്കു സാദ്ധ്യത തുറന്നു വരൂ.

പറഞ്ഞു വരുന്നത്‌ അല്ലെങ്കില്‍ പറയാനുദ്ദേശിച്ചത്‌:-


നാളിതുവരേയുള്ള സര്‍ക്കാര്‍ കൈകാര്യം ചെയ്തതുപോലെ അനവതാനതയോടേയും സങ്കുചിത കഷിരാഷ്ട്രീയ താല്‍പര്യത്തോടെയുമാണ്‌ തമിഴ്‌നാടുമായുള്ള ജലതര്‍ക്കം കൈകാര്യം ചെയ്യാന്‍ മുതിരുന്നത്‌ എന്ന് മന്ത്രിയുടെ പ്രസ്താവന സൂചിപ്പിക്കുന്നു.
വൈക്കോയെപ്പോലയോ ഇവിടുത്തെ കേരളാ കോണ്‍ഗ്രസ്സുകാരനെപ്പോലേയോ സങ്കുചിത ദേശീയ വികാരം കുത്തിയിളക്കി ജനങ്ങളെ ഭിന്നിപ്പിച്ച്‌ സങ്കുചിത രാഷ്ട്രീയം കളിക്കാന്‍ അവര്‍ക്കു ഈ വിഷയത്തെ വിട്ടുകൊടുക്കരുത്‌, അവസരം ഒരുക്കിക്കൊടുക്കരുത്‌.
കേളത്തിലെ ജനങ്ങളെ ഭീതിയുടേയും,അരക്ഷിതത്വത്തിന്റേയും മുള്‍ മുനയില്‍ നിര്‍ത്തി ജീവത്തായ ഈ വിഷയത്തെ മറ്റൊരു വഴിക്കു തിരിച്ചു വിടുന്നതിനു അനുവദിച്ചാല്‍ നാം രണ്ടു വിധത്തിലും വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ്‌.

3 അഭിപ്രായങ്ങൾ:

Unknown പറഞ്ഞു...

വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു.35-ലക്ഷം മനുഷ്യജീവൻ വെച്ചുള്ള കളിയാണിതെന്ന് മൻസ്സിലാകാത്ത നീതിന്യായവ്യവസ്ഥയാണോ നമുക്കുള്ളതെങ്കിൽ,ജനാധിപത്യത്തിനുപുറത്തുള്ള മാർഗങ്ങൾ തേടേണ്ടിവരും.കേരളത്തിന്റെ വികസനഭാവി കണ്ട പ്രഗത്ഭനായി അച്ചുതമേനോനെ വാഴ്ത്തുന്നവർ ഇന്നുമുണ്ട്.അന്നത്തെ ദേശീയ രാഷ്ട്രീയ് കാലാവസ്ഥയുടെ പ്രതിഫലനമായിരുന്നു ഈ കരാർ.അടിയന്തിരമായി കടുത്ത ചിലതീരുമാനങ്ങൾ എടുത്തില്ലങ്കിൽ കേരളമെന്ന ഭൂപ്രദ്ദേശത്തോടും,അവിടുത്തെ ജനതയോടും കണക്കുപറയേണ്ടിവരും.ഭരണകൂട തീരുമാനങ്ങളേ ആശ്രയിച്ച് എത്രകാലം പോകാനാവും എന്നതാണ് വിഷയം.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

അവസരോചിതമായ പോസ്റ്റ്.

അജ്ഞാതന്‍ പറഞ്ഞു...

Kadathanaadaa..? Kerala congressukaroodu enthina Vairagayam..? thangal communistano..?