2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

സമരങ്ങള്‍ ഉണ്ടാവുന്നത് -

നാടുഭരിക്കുന്ന "ഗാന്ധിയന്മാർ"
ഇന്ത്യയുടെ ജി ഡി പി യുടെ വളർച്ചയെ ആസ്പതിച്ചുള്ള സാമ്പത്തിക വളർച്ചാകണക്കുകൾ ഉദ്ധരിച്ച്‌ ആഘോഷം നടത്തുമ്പോൾ ആരുടെ ചിലവിലാണോ
അത്തരം വളർച്ച രാജ്യം സ്വയത്തമാക്കിയത്‌ അവർ നിരന്തരമായ കൊടിയ ചൂഷണങ്ങൾക്കും നിഷ്ടൂരമായ കയ്യേറ്റങ്ങൾക്കും വിധേയരായി
കൂടുതൽ കൂടുതൽ പാർശ്വങ്ങളിലേക്ക്‌ തള്ളപ്പെട്ടു കൊണ്ടിരിക്കുകയാണ്‌.
പുത്തൻ കൊളോണിയൽ അധിനിവേശത്തിന്റെ ആഗോളവൽക്കരണവും കോർപ്പറേറ്റ്‌ കൊള്ളയും ,ഭരണവും വൻ ഭീകരത സൃഷ്ടിച്ചുകൊണ്ട്‌ രാജ്യത്ത്‌ മുന്നേറുകയാണ്‌.
ഇത്‌ രാജ്യത്ത്‌ വൻ രീതിയിലുള്ള അസ്വാസ്ത്യങ്ങൾ വളരുന്നതിന്ന് കാരണമായിരിക്കുന്നു.
ഒരു ഭാഗത്ത്‌ ഏത്‌ മാർഗ്ഗമുപയോഗിച്ചും രാജ്യത്തേയും ജനങ്ങളേയും കൊള്ളയടിക്കാനും മറുഭാഗത്ത്‌ കൊള്ളക്കും ചൂഷണത്തിനും വിധേയമാവുന്നവർ
അതിനെ ചെറുക്കുന്നതിനുള്ള പോരാട്ടവും അനുദിനം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു എന്ന അവസ്ഥയെ ബോധപൂർവം മറച്ചു വെച്ചുകൊണ്ടാണ്‌
ഈ പ്രചാരണഘോഷങ്ങൾ ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നത്‌.

രാജ്യത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'വികസന' പദ്ധതികൾ കോപ്പറേറ്റ്‌ കുത്തകകൾക്ക്‌ അദ്ധ്വാന മുൾപ്പെടേയുള്ള പ്രകൃതി വിഭവങ്ങളും ധാതുക്കളും
കൊള്ള ചെയ്യുന്നതിനുള്ള പദ്ധതികളാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു.

മുമ്പെങ്ങുമില്ലാത്ത വിധം നടക്കുന്ന പ്രകൃതി -വിഭവ ചൂഷണത്തിന്റെ പ്രധാന അരങ്ങ്‌ മധ്യ ഇന്ത്യയാണ്‌.
ഇരുമ്പയിരും ബോൿസൈറ്റ്‌ ധാതുക്കളും കൊണ്ട്‌ സമ്പന്നമായ മധ്യേന്ത്യയുടെ വനപ്രദേശങ്ങളെ
വൻ ദേശ-വിദേശ കോർപ്പറേറ്റ്‌ കമ്പനികൾക്ക്‌ വിറ്റു കൊണ്ടിരിക്കുകയാണ്‌.
ടാറ്റ,എസ്സാർ,വേദാന്ത, പോസ്കോ തുടങ്ങിയ ഊർജ്ജമേഖലയിലെ കമ്പനികൾ വൻ പാരിസ്ഥിതിക നാശം വരുത്തുന്നതും
മനുഷ്യ ജീവിതം അസാധ്യമാക്കിത്തീർക്കുന്നതുമായ വൻ വിഭവ കൊള്ളയാണ്‌ ഈ പ്രദേശങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നത്‌.
   ഇപ്പോഴും പൊതുജനത്തിന്ന് വെളിപ്പെട്ടിട്ടില്ലാത്ത നിരവധികമ്പനികൾ സർക്കാറുമായി ധാരണാ പത്രങ്ങളിൽ ഒപ്പ്‌ വെച്ചുകൊണ്ടിരിക്കുന്നു.
ഈ കമ്പനികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കണമെന്ന ബഹുജനങ്ങളുടെ മിനിമം ആവശ്യം പോലും സർക്കാർ ചെവിക്കൊള്ളാൻ തയാറായിട്ടില്ല
എന്ന് പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ ഉള്ളുകള്ളികൾ.

കോപ്പറേറ്റുകളുടേയും സർക്കാറിന്റേയും കണ്ണ്‌ മഞ്ഞളിക്കുന്ന ധാതുക്കൾ മാത്രമല്ല മധ്യേന്ത്യൻ കാടുകളിൽ ഉള്ളത്‌.
100 ദശലക്ഷം കവിയുന്ന ഗോത്രജനവിഭാഗങ്ങളും അവിടെ വസിക്കുന്നുണ്ട്‌.
2009-ൽ സപ്തംബർ വരെയുള്ള കണക്കനുസരിച്ച്‌ 7,69,338 കോടിരൂപയുടെ നിക്ഷേപത്തിനുള്ള കരാറുകളിലാണ്‌ സർക്കാർ ഒപ്പ്‌ വെച്ചിട്ടുള്ളത്‌.
ഇത്‌ രാജ്യത്തിന്റെ മൊത്തം നിക്ഷേപത്തിന്റെ 15 ശതമാനം വരും.
ഒറീസയിലേയും ചാർഖണ്ഡിലേയും ധാതു സമ്പന്നമായ പ്രദേശങ്ങളിൽ ഇരുമ്പയിരിന്റെ ഉൽപാദനത്തിന്ന് 30 ബില്യൺ ഡോളറാണ്‌ നിക്ഷേപിച്ചിട്ടുള്ളത്‌ .
ഒറീസ്സയിലെ കണ്ടെത്തിയിട്ടില്ലാത്ത ബോൿസൈറ്റ്‌ നിക്ഷേപത്തിന്ന് കണക്കാക്കിയ മൂല്യം
15 ട്രില്യൺ ഡോളറാണ്‌.

ഇവിടെ പ്രശ്നം,100 ദശലക്ഷം വരുന്ന ജനവിഭാഗങ്ങളെ കുടിയൊഴിപ്പിച്ചെങ്കിൽ മാത്രമേ പ്രദേശം മുഴുവൻ കുഴിച്ചെടുത്ത്‌
ധാതു സമ്പത്ത്‌ മുഴുവൻ കടത്തിക്കൊണ്ടുപോകാൻ കഴിയൂ എന്നതാണ്‌.
ഇന്ന് വരെയായി പട്ടാള ഇടപെടലുകളീലൂടേ ഛത്തീസ്‌ ഗഡിൽ മൂന്ന് ലക്ഷത്തോളം ഗോത്രവിഭാഗങ്ങളെ കൊന്നും തുരത്തിയും ഓടിച്ചു കഴിഞ്ഞു.
ഈ മേഖലയിൽ സംസ്ഥാന പോലീസും പാരാമിലിട്രിയും ഉൾപ്പെടെ മൊത്തത്തിൽ മൂന്ന് ലക്ഷം സൈനികരെ വിന്യസിച്ചിട്ടുണ്ട്‌.
ഇത്‌ ഇറാക്കിൽ വിന്യസിച്ചിരുന്ന അമേരിക്കൻ സൈന്യത്തിന്റെ ഇരട്ടിയിലധികം വരും.

ഇനി നമുക്ക്‌ നമ്മുടെ തൊട്ടടുത്ത സംസ്ഥാനമായ കർണ്ണാടകയിലെ പ്രകൃതി-ധാതു കൊള്ളയിലേക്ക്‌ ഒരു ചെറിയ എത്തി നോട്ടം നടത്തി നോക്കാം .
കർണ്ണാടകയിലെ സന്ദൂർ,ഹോസ്പേട്ട,ബെല്ലാരി,കുഡ്ഗി എന്നിവിടങ്ങളിലാണ്‌ പ്രധാനമായും ഇരുമ്പയിര്‌,മാംഗനീസ്‌,റെഡ്‌ ഓക്സൈഡ്‌,ചെമ്പ്‌,സ്വർണ്ണം
എന്നിവയുടെ ഭൂരിഭാഗം ഖനിയും പ്രവർത്തിക്കുന്നത്‌.
വർഷത്തിൽ ശരാശരി 3.75 മുതൽ 6.5 ദശലക്ഷം ടൺ ഇരുമ്പയിരും 1.3മുതൽ 2.76 ദശലക്ഷം ടൺ മാഗനീസും
ഇവിടെ നിന്ന് ഖനനം ചെയ്യുന്നു വെന്നാണ്‌ സർക്കാർ കണക്ക്‌.
എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി അനുവദനീയമായതിന്റെ നൂറിരട്ടിയാണ്‌ അനധികൃതമായി കൊള്ള ചെയ്ത്‌ കൊണ്ടു പോകുന്നത്‌.
രാഷ്ട്രീയ പ്രവർത്തനത്തിൽ ഒരു പാരമ്പര്യമോ-താൽപര്യമോ ഇല്ലാതിരുന്ന ബെല്ലാരിയിലെ ഒരു പോലീസ്‌ കോൺസ്റ്റബളിന്റെ മക്കളായ
റെഡ്ഡി സഹോദരന്മാർ -റവന്യൂ മന്ത്രിയായിരുന്ന കരുണാകര റെഡ്ഡി, ടൂറിസം മന്ത്രിയായിരുന്ന ജനാർദ്ദന റെഡ്ഡിയും
നേതൃത്വത്തിലേക്ക്‌ ഉയർന്നു വന്നതിന്റേയും 2000 കോടിയുടെ ആസ്തിക്കുടമയായതും ഈ ധാതു കൊള്ളയും തമ്മിൽ പരസ്പരം ബന്ധപ്പെട്ടവയാണ്‌.

ബെല്ലാരി ജില്ലയിലെ 62,445 ഹെക്റ്റർ സംരക്ഷിത വനമേഖലയിൽ 2113.52 ഹെക്റ്റർ റെഡ്ഡി സഹോദരങ്ങൾ കയ്യേറി ഖനനം തുടങ്ങി.
വനം വകുപ്പ്‌ 1896-ൽ അളന്നു തിട്ടപ്പെടുത്തിയ അതിർത്തി രേഖകൾ തകർത്താണ്‌ ഇവർ ഭൂമി സ്വന്തമാക്കിയത്‌.
വിവാദമായപ്പോൾ സർവ്വേ ഓഫ്‌ ഇന്ത്യയും,പിന്നീട്‌ ആന്ധ്ര വനം വകുപ്പ്‌ നടത്തിയ അന്യേഷണത്തിലും,
സുപ്രീം കോടതി നിയോഗിച്ച സെന്റ്രൽ എംപവേർഡ്‌ കമ്മിറ്റിയും ഇവരുടെ കയ്യേറ്റവും അനധികൃത ഖനനവും കണ്ടെത്തിയിരുന്നു.
32,000 കോടിയുടെ നഷ്ടം സർക്കാറിന്ന് ഉണ്ടാക്കിയിരുന്നു
എന്ന് അന്നത്തെ കണക്കുകൾ വെളിപ്പെടുത്തി.

സംരക്ഷിത വനമേഖലകളിൽകൂടി റെഡ്ഡി സഹോദരന്മാരുടെ ഖനനം നടക്കുന്നുണ്ട്‌.
പ്രതിദിനം ആയിരത്തിലേറെ ലോറികൾ 2000 കോടികളൂടെ ഇരുമ്പയിർ അനധികൃതമായി കടത്തിയത്‌ ലോകായുക്ത കണ്ടെത്തിയിരുന്നു.
ലോകായുക്ത റെയ്ഡിൽ പിടികൂടിയ എട്ടു ലക്ഷം മെട്രിക്ക്‌ ടൺ ഇരുമ്പയിരിൽ അഞ്ചുലക്ഷം മെട്രിക്ക്‌ ടൺ കളവു പോയി.
ഭരണ രാഷ്ട്രീയ ഖനിമാഫിയ കൂട്ട്‌ കെട്ടും ഹരിതമനോഹരമായ ബെല്ലാരി ഭൂമികയേയും അതിന്റെ ജൈവവൈവിധ്യത്തേയും കവർന്നെടുക്കുകയാണ്‌.
മീറ്ററുകളോളം ഉയരത്തിലുള്ള കമ്പിവേലികൾ ,അത്യാധുനിക ആയുധങ്ങളുള്ള
നൂറ്‌ കണക്കിന്ന് ഗൺമാൻ മാരും സമാന്തര സൈനിക വിഭാഗങ്ങളും ഖനന മേഖലയിലുണ്ട്‌.
വഴിതെറ്റിയെങ്ങാൻ ഈ പരിസരത്ത്‌ വന്നുപെട്ടാൽ മണിക്കൂറുകളോളം ഈ വിഭാഗങ്ങളാൽ ഭേദ്യംചയ്യപ്പെടലിന്ന് വിധേയരാകും.
ഖനനം സംബന്ധിച്ച എന്തെങ്കിലും കാര്യം ചോദിച്ചാൽ നാട്ടുകാർ പേടിച്ചോടും .
ചെറിയരീതിയിലെങ്കിലും ചോദ്യം ചെയ്ത പരിസ്ഥിതി-സാമൂഹ്യ -ഉദ്യോഗസ്ഥരോ അവരുടെകുടുംബമോ പോലും
അപ്രത്യക്ഷമാവുകയോ ഇല്ലാതാവുന്നതോ, ജനമധ്യത്തിൽ ക്രൂരമായി നരഹത്യക്കിരയാവുകയോ ചെയ്യുക എന്നത്‌
ഒരു സാധാരണ സംഭവം മാത്രം . പറഞ്ഞു വരുന്നത്‌,

അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌ :-
 

കടുത്ത വരൾച്ചയും ,വെള്ളപ്പൊക്കവും വിളനാശവും ,തൊഴിലില്ലായ്മയും,വിലക്കയറ്റവും കൊണ്ട്‌ രാജ്യവും അതിലെ വിശാല ജന വിഭാഗങ്ങളും നട്ടം തിരിയുമ്പോൾ
ജീവൻ നിലനിർത്താൻ വേണ്ടി ജനങ്ങൾ പ്രതിഷേധമുയർത്തുമ്പോൾ
അവർക്കെതിരേ യുദ്ധം പ്രഖ്യാപിക്കുന്ന ഭരണകൂട നടപടി തികച്ചും തെറ്റാണ്‌.
സംസ്ഥാന സർക്കാറുകൾ ഖനി വ്യവസായത്തിനും, മറ്റു വ്യവസായ രംഗങ്ങളിലുമുള്ള ദേശ-വിദേശ-കോർപ്പറേറ്റ്‌ കളുമായി ഏർപ്പെട്ടുകൊണ്ടിരിക്കുന്ന,
കൃഷി ഭൂമി പിടിച്ചെടുക്കൽ,അവരുടെ ആവാസ വ്യവസ്ഥയിൽ നിന്നുള്ള കുടിയിറക്കൽ, പുഴകളും മറ്റുമുള്ള സ്വകാര്യ വൽക്കരണങ്ങൾ.
തലമുറകൾക്ക്‌ പോലും വിനാശം വരുത്തുന്ന ആണവ പദ്ധതികൾ
തൊഴിലിടങ്ങളിൽ നിന്നുള്ള ആട്ടിയോടിക്കൾ ഹൈവേ ഉൾപ്പെടേയുള്ളവക്കു വേണ്ടിയുള്ള കുടി ഇറക്കലുകൾ
എന്നിവക്കെതിരേയുള്ള ജനങ്ങളുടെ എതിർപ്പിനെ ബലമായി അടിച്ചമർത്തുന്നതിന്ന് പകരം
അവരുമായി ബന്ധപ്പെട്ട്‌ സമാധാന പരമായി പരിഹരിക്കാനാണ്‌ ഭരണകൂടം ശ്രമിക്കേണ്ടത്‌.

പോലീസും പട്ടാളവും ഇടപെടാത്ത ഒരു സമീപനം സ്വീകരിക്കാനുള്ള ധൈര്യവും ദീർഘവീക്ഷണവുമില്ലാത്ത ഒരു സർക്കാറിനെ ഏത്‌ നിലപാടിനേയും
പിന്തുണക്കാൻ ഒരു കാരണവശാലും കഴിയില്ല എന്നതാണ്‌.

2012, സെപ്റ്റംബർ 16, ഞായറാഴ്‌ച

കൂടംകുളം :- മുന്നോട്ട്‌ വെക്കുന്നത്‌.

തമിഴ്‌ നാട്ടിലെ കൂടംകുളം ആണവ നിലയത്തിനെതിരായ ബഹുജന പ്രക്ഷോഭം
എല്ലാ ഭരണകൂട ഭീകരതകളെയും അടിച്ചമർത്തലുകളേയും അതിജീവിച്ചുകൊണ്ട്‌ കൂടുതൽ കൂടുതൽ ജനപിന്തുണയാർജ്ജിച്ച്‌ മുന്നോട്ട്‌ പോവുകയാണ്‌.
ഇന്ത്യയും സോവിയറ്റ്‌ യൂണിയനും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ അടിസ്ഥാനത്തിൽ ൧൯൮൮ - ൽ ആണവനിലയ നിർമ്മാണത്തിന്റെ
നിർദ്ദേശമുണ്ടായ കാലം മുതൽതന്നെ കൂടംകുളം നിവാസികളും ആണവനിലയങ്ങളുടെ വിനാശകരമായ ആപൽ ശേഷിയും അശാ‍സ്ത്രീയതയും തിരിച്ചറിയുന്നവരും അതിനെതിരേ രംഗത്ത്‌ വന്നതാണ്‌.1986-ൽ ചെർണോബിൽ ആണവനിലയ അപകടം കഴിഞ്ഞ്‌ രണ്ട്‌ വർഷം മാത്രമുള്ളപ്പോഴാണ്‌ കൂടംകുളം നിലയത്തിന്റെ നിർദ്ദേശമുണ്ടാകുന്നത്‌ . കേരളത്തിലെ കോതമംഗലത്തും പെരിങ്ങോമിലും (കണ്ണൂർ) സ്ഥാപിക്കാനുദ്ദേശിക്കപ്പെട്ടിരുന്ന ആണവ നിലയങ്ങൾ തദ്ദേശവാസികളുടേയും മൊത്തം കേരളീയരുടേയും പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിക്കപ്പെട്ടു എങ്കിലും കൂടംകുളം നിലയവുമായി ആണവോർജ്ജവകുപ്പ്‌ മുന്നോട്ട്‌ പോയി.
പിന്നീട്‌,1997-ലാണ്‌ കൂടംകുളം നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സജീവമാകുന്നത്‌.

2005 - ലാണ്‌ കൂടംകുളം നിലയത്തിൽ 1000- മേഗാവാട്ട്‌ വീതം ഉൽപാദനശേഷിയുള്ള രണ്ട്‌ റഷ്യൻ നിർമ്മിത VVER100 റിയാക്റ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ക്ലിയറൻസ്‌ ന്യൂക്ലിയർ പവർ കോർപ്പറേഷന്‌ (NPCIL) ലഭിക്കുന്നത്‌. അധികം വൈകാതെ തന്നെ ഇതേ സ്ഥാപിത ശേഷിയുള്ള നാലു റിയാക്റ്ററുകൾ കൂടി കൂടംകുളത്ത്‌ സ്ഥാപിക്കാനുദ്ദേശമുണ്ടെന്ന് എൻ പി സി ഐ എൽ വെളിപ്പെടുത്തി.മൊത്തം സ്ഥാപിക്കാനുദ്ദേശിച്ചിട്ടുള്ള ആറ്‌ റിയാക്റ്ററുകളിൽ രണ്ടെണ്ണമാണ്‌ ഇപ്പോൾ ഏറെക്കുറേ പൂർത്തിയാവുകയും പ്രവർത്തനസജ്ജമാവുകയും ചെയ്തിരിക്കുന്നത്‌.

കൂടംകുളത്ത്‌ സമുദ്രതീരത്തോട്‌ ചേർന്ന സ്ഥലത്ത്‌ ആണവ നിലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നപ്പോഴും അതെത്രത്തോളം ഗുരുതരമായിട്ടാണ്‌ തങ്ങളുടെ ജീവിതങ്ങളെ ബാധിക്കാൻ പോകുന്നതെന്ന് തദ്ദേശ വാശികളായ മത്സ്യതൊഴിലാളികളും സാധാരണക്കാരും മനസ്സിലാക്കിയിരുന്നില്ല. എന്നാൽ, ആണവനിലയത്തിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനത്തിന്നായി (ട്രയൽ റൺ)  ചുരുങ്ങിയത്‌ 15 ദിവസത്തേക്കെങ്കിലും വീടുകൾ ഒഴിഞ്ഞുപോകണമെന്ന്  2011  മാർച്ച്‌ മാസത്തിൽ അവരോട്‌ ആവശ്യപ്പെട്ടപ്പോഴാണ്‌ കാര്യങ്ങളുടെ ഗുരുതരാവസ്ഥ ജനങ്ങൾക്ക്‌ ബോധ്യപ്പെടാൻ തുടങ്ങിയത്‌.

മാത്രമല്ല , 2011 ഏപ്രിൽ 11 ന്‌ ജപ്പാനിലെ ഫുകുഷിമ ഡായിച്ചിലിലെ മൂന്ന് ആണവറിയാക്റ്ററുകളിൽ ഭൂകമ്പത്തേയും സുനാമിയേയും തുടർന്ന് സ്ഫോടനങ്ങൾ ഉണ്ടായപ്പോൾ
ഈ നിലങ്ങളുടെ സുരക്ഷാസംവിധാനങ്ങളെപ്പറ്റിയുള്ള അധികൃതരുടെ വാഗ്ദാനങ്ങൾ വിശ്വസിക്കാൻ കൊള്ളാത്തവയാണെന്ന് ജനങ്ങൾക്ക്‌ ബോധ്യമായി.

ഫുക്കുഷിമയിലെ അപകടത്തെ തുടർന്ന് ആണവനിലയത്തിൽ നിന്ന് 30 കിലോമീറ്റർ വരെ അകലങ്ങളിൽ താമസിച്ചവരെ കുടിയൊഴിപ്പിച്ചു
എന്നിട്ടും ആപത്തൊഴിവാക്കുവാനായി പ്ലാന്റിൽ നിന്ന് 100 കിലോമീറ്റർ വരെ അകലെ താമസിച്ചവർ പോലും കൂടുതൽ അകലങ്ങളിലേക്ക്‌ താമസം മാറ്റി.
ഫുക്കുഷിമയിൽ നിന്നും പതിനായിരം കിലോമീറ്റർ അകലെ അമേരിക്കയിലെ കാലിഫോർണ്ണിയയിൽ വരെ ആണവ വികിരണം കടന്നെത്തി..
കടലും മത്സ്യവും വെള്ളവും വായുവും അന്തരീക്ഷവുമെല്ലാം മനുഷ്യർക്കുപയോഗിക്കുവാനോ നിലനിൽക്കാനോ പറ്റാത്ത വിധം അപകടകരവും വിഷലിപിതവുമായി.
ഈ പശ്ചാത്തലത്തിലാണ്‌ ഏത്‌ നിമിഷത്തിലും അപകട സാധ്യത നിലനിൽക്കുന്ന ഒരാണവനിലയ സമുച്ചയം സ്വന്തം വീട്ടുമുറ്റത്തെ കടലോരത്ത്‌ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി കന്യാകുമാരി , തിരുനെൽവേലി , തൂത്തുക്കുടി ജില്ലകളിലെ ബഹുജനങ്ങൾ കൂടംകുളം പദ്ധതിക്കെതിരായി സമരരംഗത്ത്‌ വന്നത്‌.

2004 ഡിസംബറിലെ ആയിരങ്ങളുടെ മരണത്തിനും മറ്റു കെടുതികൾക്കും കാരണമായ സുനാമി കൂടംകുളത്തും വീശിയടിച്ചിരുന്നു.
ആണവ നിലയം പ്രവർത്തിക്കാൻ തുടങ്ങിയ ശേഷം അത്തരത്തിലൊരു സുനാമിയുണ്ടായാൽ അതുകൊണ്ടുവരുന്ന വിനാശം എത്രഭീകരമായിരിക്കുമെന്ന്
കൂടംകുളത്തുകാർ ഭയപ്പെടുന്നത്‌.
ഈ ഭയം ഇല്ലായ്മ ചെയ്യാൻ യുക്തിസഹമായ മറുപടികളൊന്നും അധികൃതർക്ക്‌ നൽകാനായില്ല .
കാര്യങ്ങൾ അതീവ രഹസ്യമാക്കിവെച്ചും ചോദ്യം ചോദിക്കുന്നവരെ അവഗണിച്ചും അധികാരമുപയോഗിച്ച്‌ അടിച്ചമർത്തിയും
കാര്യങ്ങളെ നടത്തിയെടുക്കാനാണ്‌ ഭരണകൂടത്തിന്റെ ശ്രമം.

2007 ഫെബ്രുവരിയിൽ കൂടംകുളം ആണവനിലയത്തെ സംബന്ധിച്ച\ ജനങ്ങൾക്കുള്ള ആശങ്കകളും സംശയങ്ങളും പരിഹരിക്കാനായി
തിരുനെൽ വേലിയിൽ വെച്ച്‌ നടത്തിയ പൊതു തെളിവെടുപ്പ്‌ ഒരു പ്രഹസനമായി കലാശിക്കുകയായിരുന്നു.
ദീർഘദൂരം സഞ്ചരിച്ച്‌ തെളിവെടുപ്പിന്ന് വന്ന ജനങ്ങൾക്ക്‌ സംസാരിക്കുവാനുള്ള അവസരം പോലും അധികൃതർ നൽകിയില്ല.

കൂടംകുളം ആണവനിലയത്തിന്റെ ഏറ്റവുംവലിയ ഭീഷണിനേരിടുന്ന കന്യാകുമാരി , തൂത്തുക്കുടി , തിരുനെൽ വേലി ജില്ലകളിലെ മത്സ്യതൊഴിലാളികളാണ്‌
തമിഴ്‌ നാട്ടിലെ മത്സ്യബന്ധനത്തിന്റെ 70 ശതമാനവും നിർവ്വഹിക്കുന്നത്‌.
ആണവനിലയത്തിൽ നിന്നും പുറത്തു വിടുന്ന ചുടുവെള്ളം സമുദ്രജലത്തിന്റെ ഊഷ്മാവ്‌ വർദ്ധിപ്പിക്കുകയും മത്സ്യങ്ങളുടെ പ്രജനനം അസാദ്ധ്യമാക്കുകയും
അതു വഴി മത്സ്യസമ്പത്തിനേയും സ്വന്തം ഉപജീവനമാർഗ്ഗത്തേയും ഇല്ലാതാക്കുകയും ചെയ്യുമെന്ന മത്സ്യതൊഴിലാളികളുടെ ആശങ്കക്ക്‌
സ്വീകാര്യമായ ഒരു മറുപടി നൽകാൻ അധികൃതർക്കായില്ല.
റിയാക്റ്ററുകളിലെ ശീതികാരിയായി ഉപയോഗിക്കുന്ന വെള്ളം ഉയർന്ന ഊഷ്മാവിൽ സമുദ്രത്തിലേക്ക്‌ വിസർജ്ജിക്കപ്പെടാതിരിക്കുമ്പോൾ
മത്സ്യതൊഴിലാളികളുടെ ഈ ഭയം ഒട്ടും അസ്ഥാനത്തല്ല.
ലോകത്തെ ഏറ്റവും സമ്പന്നമായ സമുദ്ര ജൈവ മണ്ഢലങ്ങളിലൊന്നായ മാന്നാർ ഉൾക്കടലിലെ ജൈവസമ്പത്തിന്ന്
ആണവനിലയം വലിയൊരു ഭീഷണിയാണെന്ന വസ്തുത പരിസ്ഥിതി പ്രവർത്തകർ 1988 മുതലേ ചൂണ്ടിക്കാട്ടുന്നതാണ്‌.

ആണവനിലയം പ്രവർത്തനക്ഷമമാകുന്നതോടെ കൂടംകുളത്തേയും പരിസരപ്രദേശങ്ങളിലേയും ശുദ്ധജലശ്രോതസ്സുകൾ
കടുത്ത സമ്മർദ്ദത്തിലാവുമെന്നും പരിസ്ഥിതിപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്‌.
പ്രതിദിനം7.6 ദശലക്ഷം ലിറ്റർ വെള്ളം സമുദ്രജലത്തിൽ നിന്നും ഉപ്പ്‌ വേർതിരിച്ച്‌ ശുദ്ധമാക്കിയെടുക്കാൻ ശേഷിയുള്ള ഡീസലൈനേഷൻ പ്ലാന്റ്‌ സ്ഥാപിച്ചുട്ടുണ്ടെങ്കിലും
ആർ റിയാക്റ്ററുകളും പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞാൽ വിവിധ ആവശ്യങ്ങൾക്കായി ചുറ്റുപാടുകളിലുള്ള ശുദ്ധജലശ്രോതസ്സുകളിൽ നിന്നും വെള്ളം തിരിച്ചുവിടേണ്ടി വന്നേക്കും.

ആണവനിലയത്തിന്റെ പരിസരപ്രദേശങ്ങളിലെ ജനവാസം അംഗീകൃത വ്യവസ്തകളനുസരിച്ച്‌ പരിമിതപ്പെടുത്താൻ തീരുമാനിച്ചാൽ പതിനായിരക്കണക്കിനാളുകളെ കുടിയൊഴിപ്പിക്കേണ്ടി വരും പ്ലാന്റിൽ നിന്നും അഞ്ചുകിലോമീറ്റർ അകലം വരുന്ന പ്രദേശം ഒരു സ്റ്ററിലൈസ്ഡ്‌ സോൺ ആയി നിലനിർത്തപ്പെടേണ്ടതാണ്‌.
അതായത്‌ ഇവിടുത്തെ ജനസംഖ്യ തീരെ കുറവായിരിക്കണമെന്നർത്ഥം.
പക്ഷെ ,സുനാമി ബാധിതരെ പുനരധിവസിപ്പിച്ചതുൾപ്പെടേ മൂന്ന് സെറ്റില്‍മന്റുകൾ കൂടംകുളം റിയാക്റ്ററിന്റെ അഞ്ചുകിലോമീറ്റർ പരിധിയിലുണ്ട്‌..
സമരം നടക്കുന്ന ഇടിന്തകരെ ഉൾപെടേയുള്ള പ്രദേശങ്ങൾ ഈ പരിധിക്കകത്താണ്‌.
പ്ലാന്റിൽ നിന്നും 16 കിലോമീറ്റർ ദൂരപരിധിയിൽ വരുന്ന സ്ഥലത്ത്‌ പതിനായിരത്തിൽ കൂടുതൽ ജനങ്ങളുണ്ടാവാൻ പാടില്ല.
കൂടംകുളത്ത്‌ ഈ ദൂരപരിധിയിലെ ജനസംഖ്യ 70,000 ത്തിൽ അധികമാണ്‌.
പ്ലാന്റ്‌ പ്രവർത്തന മാരംഭിക്കുന്നതോടെ ഇവരിൽ അധികമുള്ളവരെ കുടിയൊഴിപ്പിക്കണമെന്ന് വന്നാൽ അത്‌ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല.

ഒരു അപകടമുണ്ടായാൽ അതിന്റെ ദുരന്തങ്ങളെ തടഞ്ഞുനിർത്താനാവില്ല എന്നതുകൊണ്ട്‌ മാത്രമല്ല കൂടംകുളം ആണവനിലയം അസ്വീകാര്യമാവുന്നത്‌.
ഏതൊരാണവ നിലയത്തിനും ബാധകമായ പൊതുവായ പോരായ്മകൾക്ക്‌ പുറമേ കൂടംകുളത്ത്‌ സ്ഥാപിച്ചിട്ടുള്ള റഷ്യൻ നിർമ്മിത റിയാക്റ്ററുകളുടെ
സവിശേഷമായ തകരാറുകൾ വേറെയുണ്ടെന്ന് വിദഗ്ദന്മാർ ചൂണ്ടിക്കാട്ടുന്നു.
ഫുക്കുഷിമ അപകടം നടന്ന സാഹചര്യത്തിൽ റഷ്യയിലെ ആണവ നിലയങ്ങളിലെ സുരക്ഷ സ്ഥിതിയേപ്പറ്റി അന്യേഷിച്ച്‌
റഷ്യൻ പ്രസിഡന്റ്‌ ദിമിത്രി മെഡ്‌വഡേവിന്ന് സമർപ്പിച്ച വിദഗ്ദസമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്‌
പ്രകൃതിക്ഷോഭം മൂലമോ മനുഷ്യരുടെ വീഴ്ചമൂലമോ ഉണ്ടാവാനിടയുള്ള അപകടങ്ങളെ നേരിടാൻ
റഷ്യൻ റിയാക്റ്ററുകൾ സജ്ജമല്ല എന്നാണ്‌.
ഫുക്കുഷിമാ റിയാക്റ്ററുകളിൽ സംഭവിച്ചതുപോലെ ഹൈഡ്രജൻ സ്ഫോടനങ്ങൾക്കുള്ള സാദ്ധ്യതകൾ റഷ്യൻ റിയാക്റ്ററുകൾക്കുണ്ടെന്നും
ഭൂചലനങ്ങളെ നേരിടാൻ പര്യാപ്തമായ സുരക്ഷാ മുൻ കരുതലുകൾ ഈ പ്ലാന്റുകൾക്കില്ലെന്നുമാണ്‌ റിപ്പോർട്ട്പറയുന്നത്‌.
ശീതീകരണ സംവിധാനത്തിൽ വരുന്ന പിഴവുകൾക്കുള്ള സാധ്യത ഇന്ത്യ ഇറക്കുമതിചെയ്യുന്ന റിയാക്റ്ററുകൾക്കും
വലിയ അപായഭീഷണിയായി നിലനിക്കുന്നുണ്ട്‌.

കൂടം കുളം ആണവനിലയം എല്ലാതരം അപായസാധ്യതകളിൽ നിന്നും വിമുക്തമാണെന്നും ചെർണോബിലോ ഫുക്കുഷിമയോ ഇവിടെ ആവർത്തിക്കുകയില്ലെന്നും
അധികൃതർ ഊന്നിപ്പറയുന്നുണ്ടെങ്കിലും ശാസ്ത്രീയമായോ യുക്തിസഹജമായോ അത്‌ സ്ഥാപിച്ചെടുക്കാനവർക്കാവില്ലതന്നെ.ഇന്ത്യൻ ആണവോർജ്ജ വകുപ്പും
ന്യൂക്ലിയർ പവർ കോർപ്പറേഷനും മുൻപ്‌ കൈകാര്യം ചെയ്തിട്ടില്ലാത്ത ഉയർന്ന സ്ഥാപിതശേഷിയുള്ള റിയാക്റ്ററുകളാണ്‌ കൂടം കുളത്ത്‌ സ്ഥാപിച്ചിട്ടുള്ളത്‌.
200-230
മെഗാവാട്ട്‌ മാത്രം സ്ഥാപിതശേഷിയുള്ള റിയാക്റ്ററുകൾ കൈകാര്യം ചെയ്ത പരിചയമുള്ള ഇന്ത്യൻ വിദഗ്ദർക്ക്‌ 1000 മെഗാവാട്ട്‌ ശേഷിയുള്ള
കൂടംകുളം റിയാക്റ്ററുകൾ എത്രകണ്ട്‌ ഫലപ്രദമായും സുരക്ഷിതമായും പ്രവർത്തിക്കാനാവുമെന്ന് ഇപ്പോൾ പറയാനാവില്ല.
ആറ്‌ റിയാക്റ്ററുകളും ഇന്ധന പുനസംസ്കരണ പ്ലാന്റും ആപത്കരമായ ആണവ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനവും
ആണവായുധ സൗകര്യങ്ങളുമൊക്കെയായി അത്യന്തം സങ്കീർണ്ണമായ വലിയൊരു സമുച്ചയം കൂടംകുളം പോലൊരു ജനസാൻസ്രമായ കടൽ തീരത്ത്‌
എങ്ങിനെ നിലനിൽക്കും എന്നത്‌ തന്നെയാണ്‌ തദ്ദേശവാസികളെ ഉത്ക്കണ്ഡപ്പെടുത്തുന്നത്‌.

എപ്പോഴും സ്പന്ദിച്ചുകൊണ്ടിരിക്കുന്ന ഒരു ആറ്റം ബോംബിന്ന് സമാനമായ ഈ ആണവനിലയത്തിന്റെ ഭീഷണി തമിഴ്‌നാട്ടിന്ന് മാത്രമല്ല
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തു നിന്നും കൂടംകുളത്തേക്കുള്ള ദൂരം ഏതാണ്ട്‌ 100 കിലോമീറ്റർ മാത്രമാണ്‌.
കൂടം കുളത്ത്‌ നിന്നും ആണവവികിരണങ്ങൾക്കും അതോടൊപ്പമുള്ള ആപൽ സാധ്യതകൾക്കും തിരുവനന്തപുരത്തെത്താൻ
ഏതാനും മിനുട്ടുകൾ മതിയാവും എന്നർത്ഥം.

പറഞ്ഞു വരുന്നത്‌ അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌:-

ജെയ്താപ്പൂരും (മഹാരാഷ്ട്ര) ശ്രീകാകുളവും (ആന്ധ്രാ പ്രദേശ്‌) ഹരിപൂരും (ബംഗാൾ) ഉൾപ്പെടേ ആണവനിലയങ്ങൾക്കെതിരേ
ജനകീയ പ്രക്ഷോഭങ്ങൾ നടക്കുന്നിടങ്ങളിലൊക്കെ അവയെ തച്ചു തകർക്കാൻ ശ്രമിക്കുന്ന ഭരണകൂടം
കൂടംകുളം സമരത്തെ അംഗീകരിക്കുമെന്ന് വിശ്വസിക്കാനാവില്ല.
പക്ഷെ,
ഇന്ത്യൻ ഭരണവർഗ്ഗത്തിന്റെ ജനവിരുദ്ധതയേക്കുറിച്ചും അവരുടെ ആണവനയങ്ങളേപ്പറ്റിയും
കൂടുതൽ ഗൗരവമുള്ള ചർച്ചകളുണ്ടാവാനും അവക്കെതിരേ ബഹുജനങ്ങളെ ദൃഡീകരിക്കാനും
കൂടംകുളം സമരത്തിനാവും എന്നാണ്‌.