2012, ജൂൺ 4, തിങ്കളാഴ്‌ച

സ:TP യുടെ രക്തസാക്ഷിത്വം ഉയർത്തിപ്പിടിക്കുക .

ഭരണ വർഗ്ഗ രാഷ്ട്രീയത്തിലേക്കുള്ള CPI-M-ന്റെ ജീർണ്ണതക്കും
നവ ഉദാരീകരണ-ആഗോളീകരണ നയങ്ങളുടെ നടത്തിപ്പുകാരായിട്ടുള്ള അതിന്റെ അധ:പതനത്തിനും
അതിന്റെ ഭാഗമായ കോപ്പറേറ്റ്‌ സേവയ്ക്കും പാർലമന്ററി അവസരവാദത്തിനുമെതിരേ പോരാടി
CPI-M- നിന്നും പുറത്തു വരികയും വിപ്ലവ ഇടതു പക്ഷത്ത്‌ നിലയുറപ്പിക്കുകയുമാണ്‌ സഖാവ്‌ ചന്ദ്രശേഖരനും സഖാക്കളും ചെയ്തത്‌.
എം വി രാഘവനും ഗൗരിയമ്മയും അടക്കമുള്ള ആളുകളേപ്പേലെ
ഏറ്റവുമൊടുവിൽ നെയ്യാറ്റിൻ കരയിൽ ശെൽവരാജിനെപ്പോലെ CPI-M-ൽ നിന്നും പുറത്തു വന്ന്
കോൺഗ്രസ്സ്‌ നയിക്കുന്ന വലതു പാളയത്തിലേക്ക്‌ പോകാതെ ഇടതുപക്ഷ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു ഒഞ്ചിയത്തെ സഖാക്കൾ.
1969- ൽ CPI-ML- രൂപീകൃതമായപ്പോൾ അക്കാലത്തും തുടർന്നും 
അതിന്റെ പ്രവർത്തകരോടെടുത്ത അതേ സമീപനം തന്നെ
ഒഞ്ചിയത്ത്‌ സ:ചന്ദ്രശേഖരനോടും സഖാക്കളോടു മെടുക്കാൻ CPI-M- നെ തുടക്കം മുതൽ നിർബന്ധിതമാക്കിയ ഘടകവും ഇതു തന്നെയാണ്‌.
പുറത്താക്കപ്പെടുന്നവരേയും പുറത്തു പോകുന്നവരേയും വലതു പക്ഷ പാളയത്തിലേക്ക്‌ തള്ളി വിടുകയെന്ന തന്ത്രം
 മഹത്തായ ഒഞ്ചിയം സമരത്തിന്റെ പൈതൃകം പേറുന്ന ഒഞ്ചിയം സഖാക്കളുടെ കാര്യത്തിൽ ഫലപ്രദമാകാതെ വന്നതും,     
അത്‌ CPI-M- അണികളിൽ നിന്നുള്ള കൊഴിഞ്ഞു പോക്കിന്ന് കാരണമായതും
ഇത്തരമൊരു പൈശാചികമായ കൊലപാതകത്തിലേക്ക്‌ നയിച്ച ഘടകമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

സഖാവ്‌ ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ തങ്ങൾക്ക്‌ പങ്കില്ലെന്ന്
CPI-M- സംസ്ഥാന നേതൃത്വം എത്ര തന്നെ ആവർത്തിച്ച്‌ പ്രസ്താവിച്ചാലും അത്‌ വിശ്വസിക്കാത്ത അവസ്ഥയിലേക്ക്‌
കേരളത്തിലെ ജനങ്ങളും ആ പാർട്ടിയുടെ തന്നെ അണികളും എത്തിക്കഴിഞ്ഞു എന്ന അവസ്ഥയാണുള്ളത്‌.
 മാർക്ക്സിസ്റ്റ്‌ വർഗ്ഗ നിലപാടുകൾ കയ്യൊഴിഞ്ഞ്‌ ഉദ്യോഗസ്ഥ മേധാവിത്വത്തിലും കോർപ്പറേറ്റ്‌ സേവയിലും അധിഷ്ടിതമായ
മറ്റൊരു പെറ്റിബൂർഷ്വാ പാർട്ടിയായി CPI-M- അധ:പ്പതിച്ചതിന്റെ പരിണതിയാണിത്‌.
ഈയിടെ കഴിഞ്ഞ അതിന്റെ 20-ആം കോൺഗ്രസ്സ്‌ അംഗീകരിച്ച രേഖകളും അതിന്റെ ഭാഗമായി നടന്ന ചർച്ചകളും കാണിക്കുന്നത്‌
നവ ഉദാരീകരണ നയങ്ങൾ നടപ്പാക്കുന്നതിനും അതിനായി പാർലമന്ററി അധികാരവ്യവസ്ഥക്കകത്ത്‌ നീക്ക്‌ പോക്കുകൾ നടത്തുന്നതിനപ്പുറം
ഫലപ്രദമായ ഒരു ബദലും മുന്നോട്ട്‌ വെക്കാൻ CPI-M-ന്ന് കഴിയില്ലെന്നതാണ്‌.
കഴിഞ്ഞ നിരവധി വർഷങ്ങളായി തുടരുന്ന ഈ പ്രവണതയുടെ ഫലമായി സോവിയറ്റ്‌ യൂണിയനിലും പിന്നീട്‌ ചൈനയിലും സംഭവിച്ചതുപോലെ
 മാർക്ക്സിസ്റ്റ്‌ നിലപാടുകൾ കൈമോശം വന്ന ഊഹമൂലധന-കോർപ്പറേറ്റ്‌-ഭൂമാഫിയാ താൽപര്യങ്ങൾ സേവിക്കുന്ന
ഒരു ഉദ്യോഗസ്ഥ മേധാവിത്വ പാർട്ടിയായിCPI-M- മാറിക്കഴിഞ്ഞു.
CPI-M- ഉൾപ്പെട്ടതും കഴിഞ്ഞ രണ്ട്‌ ദശാബ്ദത്തിലേറെയായി കണ്ണൂരിൽ തുടരുന്നതുമായ
കൊലപാതക രാഷ്ട്രീയ പരമ്പര ഈ പശ്ചാത്തലത്തിലാണ്‌ വിലയിരുത്തപ്പെടേണ്ടത്‌
പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായി എതിരാളികളെ നേരിടാനുള്ള ആർജ്ജവം നഷ്ടമാകുന്നതിന്റെ തെളിവാണ്‌
ഇപ്രകാരം ഭരണവർഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗമായ കൊലപാതക രാഷ്ട്രീയം സ്വീകരിക്കുന്നതിന്ന്CPI-M-നെപ്രേരിപ്പിക്കുന്നത്‌.
മാർക്ക്സിസ്റ്റ്‌ വർഗ്ഗ രാഷ്ട്രീയം നഷ്ടമാകുകയും ഉദ്യോഗസ്ഥ മേധാവിത്വ സംഘടനാശൈലി തുടരുകയും ചെയ്യുന്നിടത്തോളം
ഈ ദുഷ്‌പ്രവണത കൂടുതൽ കൂടുതൽ ശക്തിപ്പെടുകയാണ്‌ ചെയ്യുക.

ലോക സഭയുടെ അദ്ധ്യക്ഷ പദവി ഏറ്റെടുത്തുകൊണ്ട്‌ ഒന്നാം യുപിഎ സർക്കാറിനെ താങ്ങിനിർത്തിയതു മുതലുള്ള CPI-M ന്റെ രാഷ്ട്രീയ ജീർണ്ണത കുത്തനെയായിരുന്നു.
ഭരണ വർഗ്ഗ പാർട്ടികൾ ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളുമായി മത്സരിച്ചുകൊണ്ട്‌ നവ ഉദാരീകരണനയങ്ങൾ
ബംഗാളിലും കേരളത്തിലും തീവ്രമാക്കിയതിന്നിടയിൽ
നിലവിലുള്ള വ്യവസ്ഥയിൽ മർദ്ദിത ജനവിഭാഗങ്ങൾക്ക്‌ ലഭ്യമാകുന്ന ക്ഷേമപദ്ധതികൾ എത്തിച്ചുകൊടുക്കാൻ പോലും CPI-M- നയിക്കുന്ന സർക്കാറുകൾ താൽപര്യം കാട്ടിയില്ല.
എന്നു മാത്രമല്ല
സിംഗൂരിലും നന്ദിഗ്രാമിലും പ്രകടമായതു പോലെ കോർപ്പറേറ്റ്‌ വൽക്കരണത്തിന്റെ പേരിൽ
ജനങ്ങൾ ഏറ്റവുമതികം അടിച്ചമർത്തപ്പെടുന്നതും കുടിയൊഴിപ്പിക്കുന്നതുമായ സംസ്ഥാനങ്ങളിലൊന്നായി.
34 വർഷം തുടർച്ചയായിCPI-M-ഭരിച്ച ബംഗാൾ ഏറ്റവുമതികം ജനങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്ക്‌ പാലായനം ചെയ്യുന്ന പ്രദേശങ്ങളിലൊന്നായി മാറി.
കേരളത്തിലും ബംഗാളിലും മറ്റും നവ ഉദാരീകരണ-ആഗോളീകരണ നയങ്ങൾക്ക്ബദലില്ല എന്ന് CPI-M-നേതൃത്വം പരസ്യനിലപാടെടുക്കുന്ന സ്ഥിതിയിലേക്ക്‌ കാര്യങ്ങൾ നീങ്ങി.
ഭരണ വർഗ്ഗങ്ങൾക്കും കോർപ്പറേറ്റ്‌ മൂലധനമാഫിയകൾക്കും വിടുപണിചെയ്യുന്ന 
രാഷ്ട്രീയ ജീർണ്ണതയുടെ അഭിവാജ്യഘടകമാണ്‌ ക്വട്ടേഷൻസംഘങ്ങളെ ഉപയോഗിച്ചുള്ള കൊലപാതകരാഷ്ട്രീയത്തിലേക്കുള്ള CPI-ന്റ  അധ:പതനം.
നേതൃത്വത്തിന്റെ തെറ്റായ നിലപാടുകൾക്കെതിരേ കലാപം ചെയ്ത്‌ പുറത്തുപോകുന്നവർക്കൊപ്പം
പാർട്ടിവിട്ട്‌ കൂടുതൽപേർ ശരിയായ ഇടതുപക്ഷ നിലപാടിലേക്ക്‌ പോകാനുള്ള സാദ്ധ്യതകൾ വർദ്ധിച്ചു വരുന്ന വർത്തമാന സാഹചര്യത്തിൽ വേണം
സഖാവ്‌ ചന്ദ്രശേഖരന്റെ കൊലപാതകത്തെ നോക്കികാണാൻ.
CPI-M-ന്റെ ഈ അസഹിഷ്ണതക്കും ഫാസിസ്റ്റ്‌ പ്രവണതക്കുമെതിരേ പുരോഗമന ജനാധിപത്യശക്തികൾ ശക്തമായി രംഗത്തു വരേണ്ടതുണ്ട്‌

 ഇപ്രകാരം CPI-M- തുറന്നു കാട്ടപ്പെടുകയും സ്വന്തം അണികളോട്‌ പോലും വിശദീകരിക്കാനാകാതെ ഒറ്റപ്പെടുകയും ചെയ്യുന്ന സന്ദർഭം വിദഗ്ദമായി ഉപയോഗപ്പെടുത്തി
കോൺഗ്രസ്സ്‌ നേത്രത്വത്തിൽ എല്ലാ ഭരണ വർഗ്ഗ പാർട്ടികളും കോർപ്പറേറ്റ്‌-കുത്തക മാധ്യമങ്ങളും അറിയപ്പെടുന്ന കമ്യൂണിസ്റ്റ്‌ വിരുദ്ധ ബുദ്ധിജീവികളെ മുന്നിൽ നിർത്തി
അങ്ങേയറ്റം വിഷലിപ്തമായ ഒരു കമ്യൂണിസ്റ്റ്‌ വിരുദ്ധകാമ്പയിനാണ്‌ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്‌.
മുതലാളിത്ത പാതയിലേക്ക്‌ ജീർണ്ണിച്ചതിന്റെ തുടർച്ചയായി സോവിയറ്റ്‌ യൂണിയൻ തകർന്നപ്പോൾ കമ്യൂണിസവും വർഗ്ഗ സമരവും തൊഴിലാളി വർഗ്ഗ പ്രത്യശാസ്ത്രവുമെല്ലാം അസ്തമിച്ചുവേന്ന് സാമ്രാജ്യത്വ കേന്ദ്രങ്ങളും പിന്തിരിപ്പന്മാരും കൊണ്ടുപിടിച്ചു നടത്തിയ കുപ്രചരണത്തെ അനുസ്മരിക്കുന്ന തരത്തിലാണ്‌ ഇപ്പോഴിത്‌ നടക്കുന്നത്‌
കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പേരും കൊടിയും ഉപയോഗിക്കുന്നതൊഴിച്ചാൽ അടിസ്ഥാന നിലപാടുകളിൽ വ്യവസ്ഥാപിത പക്ഷത്ത്‌ നിലയുറപ്പിച്ചു കഴിഞ്ഞCPI-M-നെ കമ്യൂണിസ്റ്റ്‌ പാർട്ടിയായി ചിത്രീകരിച്ച്‌ കമ്യൂണിസത്തെ താറടിക്കാനുള്ള ഈ നീക്കം വിപ്ലശക്തികൾ തിരിച്ചറിയേണ്ടതുണ്ട്‌.
സോവിയറ്റ്‌ യൂണിയൻ തകർന്നതും ചൈന മുതലാളിത്ത-സാമ്രാജ്യത്വ രാജ്യമായി പരിവർത്തിച്ചതും സാമ്രാജ്യത്വത്തിന്റെ നേരിട്ടുള്ള കടന്നുകയറ്റം കൊണ്ടായിരുന്നില്ലെന്നും
മറിച്ച്‌ സോഷ്യലിസം നടപ്പാക്കുന്നതിലുണ്ടായ ദൗർബല്യങ്ങളും
രണ്ടാം ലോകമഹായുദ്ധാനന്തരമുണ്ടായ പുത്തൻ കൊളോണിയൽ വ്യവസ്ഥയേയും മൂലധനത്തിന്റെ ചലനക്രമങ്ങളേയും മനസ്സിലാക്കുന്നതിലുണ്ടായ
പ്രത്യായശാസ്ത്ര പരിമിതികളുമാണെന്ന് വിലയിരുത്താൻ കഴിയുന്ന മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്കൾക്ക്‌ മാത്രമേ
ഈ കമ്യൂണിസ്റ്റ്‌ വിരുദ്ധ കാമ്പയിനെ ഫലപ്രദമായി ചെറുക്കാനാകൂ.
CPI-M-ന്റെ ക്രിമിനൽ വൽക്കരണത്തേയും ജീർണ്ണതയേയും ചൂണ്ടിക്കാട്ടി കമ്യൂണിസ്റ്റ്‌ വിരുദ്ധകാമ്പയിനും സ്നേഹസന്ദേശ യാത്രകൾക്കും ഇറങ്ങിത്തിരിച്ചിരിക്കുന്ന
 UDF- ഭരണത്തിന്റെ ലക്ഷ്യം അതിന്റെ മറവിൽ കേരളത്തിൽ പുത്തൻ അധിനിവേശവും കോർപ്പറേറ്റ്‌ വൽക്കരണവും സർവ്വത്ര അഴിമതിയും വർഗ്ഗീയ വൽക്കരണവും
മാഫിയാ വൽക്കരണവും ശക്തിപ്പെടുത്തലാണ്‌.
അടിയന്തിരാവസ്ഥയിലൂടേയും സിഖ്‌ വംശഹത്യയിലൂടേയും എണ്ണമറ്റ വർഗ്ഗീയകലാപങ്ങൾക്ക്‌ നേതൃത്വം നൽകുന്നതിലൂടേയും
കോപ്പരേറ്റ് മൂലധനത്തിനു വേണ്ടി ജനങ്ങളെ അടിച്ചമർത്തുന്നതിന്റേയും രാഷ്ട്രീയ എതിരാളികളെ വകവരുത്തുന്നതിലൂടേയും
എല്ലാവിധ അധോലോക-അവിശുദ്ധ ബാന്ധവങ്ങളിലൂടേയും എണ്ണിയാലൊടുങ്ങാത്ത കൂട്ടക്കൊലകൾക്ക്‌ നേതൃത്വം നൽകിപോന്നിട്ടുള്ള കോൺഗ്രസ്സിന്റെ
സ്നേഹ സന്ദേശ യാത്ര മനം പുരട്ടലുണ്ടാക്കുന്നതാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.

 പറഞ്ഞു വരുന്നത്‌ ,അല്ലെങ്കിൽ പറയാനുദ്ദേശിച്ചത്‌ :-

സഖാവ്‌ ചന്ദ്രശേഖരന്റെ കൊല പാതകത്തെ തുടർന്ന് CPI-M- സംസ്ഥാനനേതൃത്വം നടത്തിയ പ്രസ്ഥാവന
ഡാങ്കേയിസ്റ്റ്‌ നിലപാടാണെന്ന് സഖാവ്‌ വി എസ്സ്‌ അച്ചുതാനന്ദൻ പറയുമ്പോൾ,
32 പേർ ഇറങ്ങി പോന്നിട്ട്‌ CPI-M എന്ന് പേരു നൽകി 10 ലക്ഷമായി വളർന്ന് വികസിക്കുകയും ചെയ്ത തന്റെ പാർട്ടി ഈ ഡാങ്കേയിസ്റ്റ്‌ സമീപനം-
വാക്കിൽ സോഷ്യലിസം പറയുകയും പ്രയോഗത്തിൽ ഭരണ വർഗ്ഗ രാഷ്ട്രീയവും നവ ഉദാരീകരണ നയങ്ങളും നടപ്പാക്കുന്ന - ഒരു സോഷ്യൽ ഡമോക്രാറ്റിക്ക്‌ പാർട്ടിയായി
CPI-M-നെ എപ്രകാരം അധപ്പതിപ്പിച്ചു എന്നും കൂടി വിശദീകരിക്കാൻ സ:വി എസ്സിന്ന് ബാദ്ധ്യതയുണ്ട്‌.
ഏതെങ്കിലും വ്യക്തികളുടെ അപഭ്രംശത്തിന്റെ പ്രശ്നം മാത്രമാക്കി ചുരുക്കി കാണാതെ താനുൾപ്പെടേയുള്ളവർ പിന്തുടർന്ന,
രൂപം നൽകിയ CPI-Mന്റെ പ്രത്യായശാസ്ത്ര- രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ടതാണെന്ന തിരിച്ചറിവ്‌ ഉണ്ടാകണം.

സഖാവ്‌ ചന്ദ്രശേഖരന്റ  രക്ത സാക്ഷിത്വം അർത്ഥവത്താകുന്നത്‌,
തൊഴിലാളികളും കർഷകരുമടങ്ങുന്ന അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടേയും,
സ്ത്രീകളും ദളിതരും ആദിവാസികളടക്കമുള്ള മർദ്ദിതവിഭാഗങ്ങളുടേയും താൽപര്യങ്ങളെ കയ്യോഴിഞ്ഞ്‌ ഭരണ പക്ഷത്തേക്ക്‌ ചുവട്‌ മാറ്റം നടത്തിയ
  CPI-M  ന്റെ ക്രിമിനൽ വൽക്കരണത്തേയും കൊലപാതകരാഷ്ട്രീയത്തേയും അപലപിക്കുന്നതോടൊപ്പം
അതിന്റെ മറവിൽ ശക്തിപ്പെടുന്ന കമ്യൂണിസ്റ്റ്‌ വിരുദ്ധ പ്രചരണങ്ങൾക്കെതിരേ ജാഗ്രത പുലർത്തുമ്പോഴുമാണെന്നുള്ളതുമാണ്‌.

111 അഭിപ്രായങ്ങൾ:

അനില്‍ഫില്‍ (തോമാ) പറഞ്ഞു...

ടീ പീ. ആശയ സമരങ്ങള്‍ ആയുധമണിഞ്ഞപ്പോള്‍ ശാരീരികമായി ഉന്മൂലനം ചെയ്യപ്പെട്ടവന്‍. കൊല ചെയ്ത ചെന്നായകളുടെ ടൈമിങ്ങിലുള്ള പിഴവും ആ രക്തം മുതലെടുക്കാനുള്ള കുറുനരികളുടെ ആര്‍ത്തിയും മൂലം മാത്രം നിശ്ശബ്ദ നിലവിളികള്‍ക്കുമപ്പുറം ചര്‍ച്ച ചെയ്യപ്പെട്ട രക്തസാക്ഷിത്വം.



മാര്‍ക്സിസം എന്ന തത്വശാസ്ത്രവും പാര്‍ട്ടിയെന്ന ആഗോളവല്‍കരണ കാലത്തെ പാര്‍‌ലമെന്ററി സംവിധാനവും തമ്മില്‍ ലെനിനിസ്റ്റ് സംഘടനാ തത്വപ്രകാരം മത്സരിച്ചപ്പോള്‍ കോര്‍പ്പറേറ്റ് അതിജീവന തന്ത്രങ്ങള്‍ വശമില്ലാതെ പരാജയപ്പെട്ടുപോയത് മാര്‍ക്സിസം എന്ന തത്വശാസ്ത്രവും അതിനെ മുറുകെപ്പിടിച്ചതിനാല്‍ രാഷ്ട്രീയ വനവാസം സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട പരശതം നിസ്വാര്‍ത്ഥമതികളും ആയിരുന്നു.


സാമൂഹ്യ പ്രതിബദ്ധതയും പ്രത്യയശാസ്ത്ര ബോധവും അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ഇടയില്‍ സ്വീകാര്യതയുമുള്ള പൊതുപ്രവര്‍ത്തകരായ ആ ഉറച്ച കേഡറുകളുടെ കൊഴിഞ്ഞുപോക്കും തല്‍ സ്ഥാനത്ത് കടന്നുവന്ന സ്വാര്‍ഥമോഹികളായ രാഷ്ട്രീയ നേതാക്കളുമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഇന്നഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ക്കും ആശയപരമായ പാപ്പരത്തത്തിനും തദ്വാരാ കേരളീയ പൊതു സമൂഹത്തിന്റെ മൊത്തത്തിലുള്ള അപചയത്തിനും നിദാനം.



എവിടെ പുരോഗമന ശക്തികള്‍ പരാജയപ്പെടുന്നുവോ അവിടെ മൂലധനശക്തികളും മത ജാതീയ ചൂഷക മൂഷികരും അരാഷ്ട്രീയ പ്ലേഗ് പരത്തുകയും പൊതുസമ്പത്ത് തുരന്നു തിന്നുകയും മാനവികതയെ ഇറച്ചിത്തൂക്കത്തില്‍ അളന്ന് അടയാളപ്പെടുത്തുകയും ചെയ്യുമെന്നു മറക്കാതിരിക്കാം.

kaalidaasan പറഞ്ഞു...

>>>>>>സഖാവ്‌ ചന്ദ്രശേഖരന്റെ കൊല പാതകത്തെ തുടർന്ന് CPI-M- സംസ്ഥാനനേതൃത്വം നടത്തിയ പ്രസ്ഥാവന
ഡാങ്കേയിസ്റ്റ്‌ നിലപാടാണെന്ന് സഖാവ്‌ വി എസ്സ്‌ അച്ചുതാനന്ദൻ പറയുമ്പോൾ,<<<<


ഈ പരാമര്‍ശത്തോട് യോജിക്കാന്‍ ആകില്ല. ചന്ദ്രശേഖരന്‍ കുലം കുത്തി ആണെന്നത് സംസ്ഥാന നേതൃത്വത്തിന്റെ പ്രസ്താവന അല്ല. പാര്‍ട്ടിയുടെ ഉന്നത സമിതികളായ സെക്രട്ടേറിയറ്റും, സംസ്ഥാന സമിതിയും  ചര്‍ച്ച ചെയ്തെടുക്കുന്ന തീരുമനമാണ്, പാര്‍ട്ടി നിലപാട്. കുലം കുത്തി പ്രയോഗനം ​പാര്‍ട്ടിയുടെ അല്ല. അതുകൊണ്ടാണ്, ആ പ്രയോഗം വിജയന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വി എസ് പറഞ്ഞതും.

kaalidaasan പറഞ്ഞു...

>>>>32 പേർ ഇറങ്ങി പോന്നിട്ട്‌ CPI-M എന്ന് പേരു നൽകി 10 ലക്ഷമായി വളർന്ന് വികസിക്കുകയും ചെയ്ത തന്റെ പാർട്ടി ഈ ഡാങ്കേയിസ്റ്റ്‌ സമീപനം-
വാക്കിൽ സോഷ്യലിസം പറയുകയും പ്രയോഗത്തിൽ ഭരണ വർഗ്ഗ രാഷ്ട്രീയവും നവ ഉദാരീകരണ നയങ്ങളും നടപ്പാക്കുന്ന - ഒരു സോഷ്യൽ ഡമോക്രാറ്റിക്ക്‌ പാർട്ടിയായി
CPI-M-നെ എപ്രകാരം അധപ്പതിപ്പിച്ചു എന്നും കൂടി വിശദീകരിക്കാൻ സ:വി എസ്സിന്ന് ബാദ്ധ്യതയുണ്ട്‌. <<<<<



വി എസ് എന്തിനാണത് വിശദീകരിക്കുന്നത്. അല്‍പ്പമെങ്കിലും ചിന്താശേഷിയുള്ളവര്‍ക്ക് അത് മനസിലാക്കാന്‍ ആകില്ലേ?

രണ്ടു പതിറ്റാണ്ടായി വിജയന്‍ പാര്‍ട്ടി മെഷിനറി കയ്പ്പിടിയില്‍ ഒഴുക്കിയിട്ട്. ഈ കാലയളവില്‍ പാര്‍ട്ടി ഒരു ജനകീയ സമ്രത്തിലും  ഇടപെട്ടിട്ടിട്ടില്ല. വിഎസ് വ്യക്യ്തിപരമായി ഇടപെട്ട പല സമരങ്ങളെയും പരാജയപ്പെടുത്തുകയും ചെയ്തു. സര്‍ക്കാര്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കല്‍ അങ്ങനെ പരാജയപ്പെടുത്തിയതായിരുന്നു. അതിന്റെ ഉപകാരസ്മരണ ആയിട്ട് മണി വിജയ്ന്റെ ഭക്തനുമായി.

വിജയന്‍ സെക്രട്ടറി ആയ ശേഷം പാര്‍ട്ടിയുടെ സഹചാരികള്‍ ഫാരീസ് അബൂബേക്കറും, സാന്റിയാഗോ മാര്‍ട്ടിനും, ലിസ് ചക്കോയുമൊക്കെയാണ്. മണല്‍ മാഫിയയും, ലോട്ടറി മാഫിയയും, റിഅയല്‍ എസ്റ്റേറ്റ് മാഫിയയും. സാമ്പത്തിക കുറ്റവാളികളും, ക്വട്ടേഷന്‍ സംഘങ്ങളും ഒക്കെ പാര്‍ട്ടിയുടെ അഭ്യുദയകാംക്ഷികളുമായി. അന്തിയേരി സുര എന്ന ജയില്‍ പുള്ളിയുടെ മകളുടെ വിവാഹത്തിലെ മുഖ്യാഥിതി സി പി എമ്മിന്റെ പോളിറ്റ് ബ്യൂറൊ അംഗമായ കോടിയേരിയായിരുന്നു. ഇതൊക്കെ കണ്‍മുന്നില്‍ കണ്ടിട്ടും യാതൊന്നും മനസിലാക്കുന്നില്ലെങ്കില്‍ അവരെയൊക്കെ കെ ഇ എനിന്റെ വാക്കുകള്‍ കടമെടുത്ത് മര്യാദ പൂര്‍വ്വം മന്ദബുദ്ധികള്‍  എന്നു വിളിക്കേണ്ടി വരും.

kaalidaasan പറഞ്ഞു...

>>>>മാര്‍ക്സിസം എന്ന തത്വശാസ്ത്രവും പാര്‍ട്ടിയെന്ന ആഗോളവല്‍കരണ കാലത്തെ പാര്‍‌ലമെന്ററി സംവിധാനവും തമ്മില്‍ ലെനിനിസ്റ്റ് സംഘടനാ തത്വപ്രകാരം മത്സരിച്ചപ്പോള്‍ കോര്‍പ്പറേറ്റ് അതിജീവന തന്ത്രങ്ങള്‍ വശമില്ലാതെ പരാജയപ്പെട്ടുപോയത് മാര്‍ക്സിസം എന്ന തത്വശാസ്ത്രവും അതിനെ മുറുകെപ്പിടിച്ചതിനാല്‍ രാഷ്ട്രീയ വനവാസം സ്വീകരിക്കുവാന്‍ നിര്‍ബന്ധിതരാക്കപ്പെട്ട പരശതം നിസ്വാര്‍ത്ഥമതികളും ആയിരുന്നു.
<<<<<



ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു.

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു :കാളിദാസൻ,പ്രതികരണത്തിന്ന് ഒരു പാട്‌ നന്ദി.അച്ചുതാനന്ദൻ പിണറായി "ഗ്രൂപ്പ്‌ വഴക്കിനെ"തത്വാധിഷ്ഠിതമായി സമീപിക്കാനാണ്‌ ഞാൻ ശ്രമിച്ചത്‌,ശ്രമിക്കുന്നത്‌.1968-ലെ ബർദ്വാൻ പ്ലീനത്തിൽ സോവിയറ്റ്‌ തിരുത്തൽ വാദത്തോട്‌ സന്ധി ചെയ്തത്‌ മുതൽ സോഷ്യൽ ഡമോക്രസിയിലേക്കുള്ള CPI-Mന്റെ ജീർണ്ണതയും 18-ആം കോൺഗ്രസ്സിൽ വെച്ച്‌ ഭരണ വർഗ്ഗ രാഷ്ട്രീയത്തേയും സാമ്രാജ്യത്വ മൂലധനത്തോടും പരസ്യമായി ആശ്ലേഷിച്ചതും അടക്കമുള്ള അതിന്റെ നീണ്ട ചരിത്രത്തെ എന്റെ പരിമിതിയിൽ നിന്നുകൊണ്ട്‌ മാർക്ക്സിയൻ പ്രത്യായശാസ്ത്ര സമീപനത്തിൽ നിന്ന് നോക്കികാണാനുള്ള എന്റെ എളിയ ശ്രമമെന്ന നിലക്കാണ്‌ എന്റെ ഈ പോസ്റ്റും ,സ:വി എസ്സിനോടുള്ള എന്റെ അഭ്യർത്ഥനയും.

kadathanadan:കടത്തനാടൻ പറഞ്ഞു...

സാമ്രാജ്യത്വത്തോടും ജന്മിത്വത്തോടും പേരിലെങ്കിലുമുണ്ടായിരുന്ന എതിർപ്പ്‌ 2000-ലെ തിരുവനന്തപുർം സ്പേഷൽ സമ്മേളനത്തിലൂടെ CPI-M- കയ്യൊഴിയുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട്‌ സാമ്രാജ്യത്വ ആഗോളേകരണത്തിന്റെ നടത്തിപ്പുകാരായി സ്വയം മാറിയ പശ്ചാത്തലത്തിലാണ്‌ CPI-M-നേരിട്ട രാഷ്ട്രീയ പ്രത്യായശാസ്ത്ര പ്രതിസന്ധി ഗ്രൂപ്പ്‌ വഴക്കുകളുടെ രൂപത്തിൽ അതിൽ പ്രത്യക്ഷപ്പെടുന്നത്‌. ഭരണ വർഗ്ഗ പാർട്ടികളോടേതിന്ന് സമാനമായി അധികാരത്തിനുവേണ്ടി നടക്കുന്ന ഈ വടം വലിയിൽ ഒരു പക്ഷത്തെ നയിച്ചിരുന്നത്‌ ആരംഭ്മ്മുതൽ CPI-M-ന്റെ നേത്രു നിരയിൽ നിലയുറപ്പിച്ചു പോന്നിരുന്ന വി എസ്സ്‌ അച്ചുതാന്ദനാണ്‌.2001-ൽ UDF- അധികാരത്തിൽ വന്നപ്പോൾ പ്രതിപക്ഷ നേതാവായ അച്ചുതാനന്ദൻ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നാനാ രൂപങ്ങൾക്കെതിരേ കേരളത്തിൽ രൂപപ്പെട്ടു വന്ന ജനരോഷത്തേയും ഇടതു പക്ഷബോധത്തേയും തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക്‌ വേണ്ടി ഉപയോഗപ്പെടുത്താൻ നടത്തിയ നീക്കങ്ങൾ CPI-M-ലെ ഗ്രൂപ്പ്‌ വൈരത്തെ തീഷ്ണമാക്കുകയാണുണ്ടായത്‌.പോളിറ്റ്ബ്യൂറോ മെമ്പർ എന്ന നിലയിൽ CPI-M-ന്റെവലതുപക്ഷ വൽക്കരണത്തിന്നെതിരേ രാഷ്ട്രീയവും പ്രത്യായശാസ്ത്രപരവുമായ ഒരു നിലപാടും മുന്നോട്ട്‌ വെക്കാതെ കേവലം ജനപ്രിയ തലത്തിൽ നിന്നുകൊണ്ടാണ്‌ അച്ചുതാനന്ദൻ പ്രതികരിച്ചത്‌.

kadathanadan:കടത്തനാടൻ പറഞ്ഞു...

CPI-M-ലെ ഗ്രൂപ്പ്‌ വഴക്കാവട്ടെ അച്ചുതാനന്ദന്‌ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കുന്നിടം വരെയെത്തുകയും ചെയ്തു. ജനകീയ പ്രശ്നങ്ങളോട്‌ അച്ചുതാനന്ദൻ ഏടുക്കുന്ന സമീപനത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അദ്ദേഹം CPI-M-ന്റെ രാഷ്ട്രീയ-പ്രതയായശാസ്ത്ര നിലപാടുകളെ തുറന്നു കാട്ടി പുറത്തു വരണമെന്ന്-സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിന്ന് നേതൃത്വം കൊടുക്കണമെന്നും ഈ രാജ്യത്തെ പുരോഗമന-വിപ്ലശക്തികൾ ഒന്നടങ്കം സഖാവിനോട്‌ അഭ്യർത്ഥിച്ചു എന്നതും താങ്കൾ ഓർക്കുന്നുണ്ടാകുമല്ലോ.

kadathanadan:കടത്തനാടൻ പറഞ്ഞു...

അന്ന് ADB വിഷയത്തിലും സഖാവ്‌ എടുത്ത നിലപാട്‌ ഒന്നു പരിശോധിച്ചു നോക്കുക.ADB അടക്കമുള്ള സാമ്രാജ്യത്വ മൂലധനശക്തികൾക്ക്‌ ചുവപ്പ്‌ പരവതാനി വിരിക്കാൻ തിരുവനന്തപുരം സ്പേഷൽ സമ്മേളനവും 18-ആം കോൺഗ്രസ്സും തീരുമാനമെടുത്ത പശ്ചാത്തലത്തിൽ തന്നെയായിരുന്നു ADBയെ കേരളത്തിൽ കൊണ്ടുവന്നാൽ കരണത്തടിക്കുമെന്നുംUDFഭരണം ADBവായ്പ വാങ്ങിയാൽCPI-M-അധികാരത്തിൽ വരുമ്പോൾ തിരിച്ചടക്കില്ലെന്നും അച്ചുതാനന്ദൻ കേരളത്തിലുടനീളം പ്രസംഗിച്ചു നടന്നിരുന്നു.അച്ചുതാനന്ദനൊപ്പംDYFIക്കാരും കരി ഓയിൽ പ്രയോഗവുമായി രംഗത്തുണ്ടായിരുന്നു എന്ന് ബഹു: കാളിദാസൻ ഓർക്കുന്നുണ്ടാകുമല്ലോ.വാസ്തവത്തിൽ,രാഷ്ട്രീയാധികാരത്തിനു വേണ്ടി ബൂർഷ്വാ നേതാക്കന്മാർ നടത്തുന്ന ജനപ്രിയ നാട്യങ്ങൾക്കപ്പുറമൊന്നുമായിരുന്നില്ല ഇതെന്ന് തിരിഞ്ഞുനോക്കുമ്പോൾ കാണാം.LDFഗവർമന്റ്‌ അധികാരത്തിൽ വരികയും പിണറായിയുടെ നേതൃത്വത്തിലുള്ള CPI-M- ഔദ്യോഗിക പക്ഷം വായ്പവാങ്ങാൻ മുമ്പേ തീരുമാനമെടുക്കുകയും ചെയ്ത സാഹചര്യത്തിൽ അതംഗീകരിക്കുകയല്ലാതെ മാർഗ്ഗമില്ലെന്നറിഞ്ഞുകൊണ്ട്തന്നെ കേവലം നടപടിക്രമങ്ങളുടെ വിഷയമാക്കി ADB വായ്പയുടെ പ്രശ്നം അച്ചുതാനന്ദൻ എത്രമാത്രം ലളിതവൽക്കരിക്കുകയായിരുന്നു എന്നു നാം കണ്ടു.ദേശദ്രോഹകരമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നADBയുടെ സുസ്ഥിര നഗര വികസന പദ്ധതിയിൽ അന്തർഭവിച്ച വിഷയങ്ങളെ നടപടിക്രമങ്ങളുടേതായ സാങ്കേതികത്വത്തിലേക്ക്‌ ചുരുക്കാനും രക്ഷിക്കാനുമാണ്‌ സ:അച്ചുതാനന്ദൻ ശ്രമിച്ചിരുന്നത്‌.

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു :കാളിദാസൻ , ഞാൻ പറഞ്ഞു വരുന്നത്‌- സ: വി എസ്സിന്ന് ചില ഗ്രൂപ്പ്‌ വഴക്കിനപ്പുറം ഗൗരവ മുള്ള ഏതെങ്കിലും,CPI-M-ന്റെ രാഷ്ട്രീയ പ്രത്യായശാസ്ത്ര നിലപാടുകളോട്‌ യാതോരു വിധത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഇന്നു വരെ ഉന്നയിക്കപ്പെട്ടിട്ടില്ല ,ചർച്ചചെയ്യപ്പെട്ടിട്ടില്ല. അതേസമയം വെട്ടിലായിട്ടുള്ളത്‌ സ:അച്ചുതാനന്ദനെ ചുറ്റിപ്പറ്റി രാഷ്ട്രീയവ്യാമോഹങ്ങൾ കെട്ടിപ്പൊക്കിയ വിഭാഗങ്ങളാണ്‌.അദ്ദേഹം അത്ഭുതങ്ങൾ കാണിക്കുമെന്ന് കരുതി തല്ലും കൊല്ലും ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ്‌.

മുക്കുവന്‍ പറഞ്ഞു...

vs is very clever. getting all benefit from party and always screw from behind. in this case also he is doing the same.

kaalidaasan പറഞ്ഞു...

>>>>1968-ലെ ബർദ്വാൻ പ്ലീനത്തിൽ സോവിയറ്റ്‌ തിരുത്തൽ വാദത്തോട്‌ സന്ധി ചെയ്തത്‌ മുതൽ സോഷ്യൽ ഡമോക്രസിയിലേക്കുള്ള CPI-Mന്റെ ജീർണ്ണതയും 18-ആം കോൺഗ്രസ്സിൽ വെച്ച്‌ ഭരണ വർഗ്ഗ രാഷ്ട്രീയത്തേയും സാമ്രാജ്യത്വ മൂലധനത്തോടും പരസ്യമായി ആശ്ലേഷിച്ചതും <<<


കടത്തനാടന്‍,

ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കാന്‍ ആകില്ല. സോഷ്യല്‍ ഡെമോക്രസി എന്ന് താങ്കളുദ്ദേശിക്കുന്നതെന്താണെന്നു വിശദീകരിച്ചാല്‍ അഭിപ്രായം പറയാം. ഡമോക്രസി അത്രവലിയ ജീര്‍ണ്ണത ആണോ? മാവോയിസ്റ്റുകളും നക്സലുകളും വിഭാവനം ചെയ്യുന്ന തരത്തില്‍, സി പി എം  സയുധവിപ്ളവം നടത്തി അധികാരം പിടിച്ചടക്കണമെന്നാണോ താങ്കളുടെ പക്ഷം?

സി പി എം എന്ന പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത് ഇന്‍ഡ്യന്‍ ഭരണ്ഘടനക്ക് കീഴിലാണ്. ബഹുകക്ഷി ഭൂമികയില്‍, ഏകകക്ഷി ഭരണത്തില്‍ എടുക്കേണ്ട നിലപാടുകള്‍ എടുക്കാന്‍ ആകില്ല. പ്രയോഗികവുമല്ല.

സാമ്രാജ്യത്വ മൂലധനത്തോടു സന്ധി ചെയ്തത് ശരിയായ നടപടിയല്ല. കമ്യൂണിസ്റ്റുകാരില്‍ നിന്നു പ്രതീക്ഷിക്കുന്നതല്ല അത്.

ഭരണവര്‍ഗ്ഗ രാഷ്ട്രീയത്തെ ആശ്ലേഷിച്ചു എന്നുപറഞ്ഞത് മുഴുവന്‍ മനസിലായില്ല. ഭരണ കയ്യാളിയതിനെയാണുദ്ദേശിച്ചതെങ്കില്‍ അതില്‍ ഞാന്‍ അപാകതയൊന്നും കാണുന്നില്ല.

kaalidaasan പറഞ്ഞു...

>>>>2001-ൽ UDF- അധികാരത്തിൽ വന്നപ്പോൾ പ്രതിപക്ഷ നേതാവായ അച്ചുതാനന്ദൻ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നാനാ രൂപങ്ങൾക്കെതിരേ കേരളത്തിൽ രൂപപ്പെട്ടു വന്ന ജനരോഷത്തേയും ഇടതു പക്ഷബോധത്തേയും തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക്‌ വേണ്ടി ഉപയോഗപ്പെടുത്താൻ നടത്തിയ നീക്കങ്ങൾ CPI-M-ലെ ഗ്രൂപ്പ്‌ വൈരത്തെ തീഷ്ണമാക്കുകയാണുണ്ടായത്‌.<<<


കടത്തനാടന്‍,

ഇതൊരു blanket statement ആയിപ്പോയി.

താങ്കള്‍ കുറച്ചു കൂടെ specific ആയി പറയേണ്ടിയിരിക്കുന്നു. സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നാനാ രൂപങ്ങളുണ്ടെങ്കില്‍ അതിലെ ചിലതൊക്കെ അക്കമിട്ടു നിരത്തേണ്ടിയിരിക്കുന്നു. വി എസ് ഉപയോഗപ്പെടുത്തി എന്ന് താങ്കളാരോപിക്കുന്ന മുന്നുനാലു രൂപങ്ങളൊന്ന് വിശദമാക്കാമോ?

1996 ല്‍ വി എസ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഗ്രൂപ്പു വൈരത്തിന്റെ അത്ര തീഷ്ണമാണോ അതിനു ശേഷമുള്ള ഗ്രൂപ്പു വൈരം? എനിക്ക് സംശയമുണ്ട്. സാമ്രാജ്യത്വ ആഗോളീകരണ പ്രശ്നങ്ങളൊക്കെ ഗ്രൂപ്പ് വൈരം തുടങ്ങിയതിനും എത്രയോ കാലങ്ങള്‍ക്ക് ശേഷമുണ്ടായ സംഗതികളാണ്. ഇന്ന് പക്ഷെ അതൊക്കെ പ്രസക്തമായ വിഷയങ്ങളാണ്. പ്രത്യയശാസ്ത്ര വിഷയങ്ങളാണ്.

വി എസ് ഇതൊക്കെ ഉപയോഗിക്കുന്നത് പാര്‍ട്ടിയുടെ തെറ്റായ നിലപാടുകള്‍ തിരുത്താന്‍ വേണ്ടിയാണെന്നേ എനിക്കഭിപ്രായമുള്ളു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ അദ്ദേഹമെന്നേ ഇതിനോടൊക്കെ കലഹിച്ച് പുറത്തു വരുമായിരുന്നു. എന്താണദേഹത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ഒന്നു വിശദീകരിക്കാമോ?

kaalidaasan പറഞ്ഞു...

>>>>>CPI-M-ലെ ഗ്രൂപ്പ്‌ വഴക്കാവട്ടെ അച്ചുതാനന്ദന്‌ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കുന്നിടം വരെയെത്തുകയും ചെയ്തു. ജനകീയ പ്രശ്നങ്ങളോട്‌ അച്ചുതാനന്ദൻ ഏടുക്കുന്ന സമീപനത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ അദ്ദേഹം CPI-M-ന്റെ രാഷ്ട്രീയ-പ്രതയായശാസ്ത്ര നിലപാടുകളെ തുറന്നു കാട്ടി പുറത്തു വരണമെന്ന്-സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിന്ന് നേതൃത്വം കൊടുക്കണമെന്നും ഈ രാജ്യത്തെ പുരോഗമന-വിപ്ലശക്തികൾ ഒന്നടങ്കം സഖാവിനോട്‌ അഭ്യർത്ഥിച്ചു എന്നതും താങ്കൾ ഓർക്കുന്നുണ്ടാകുമല്ലോ.<<<<<


പലരും വി എസിനോട് പുറത്തു വന്ന് സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിന്ന് നേതൃത്വം കൊടുക്കണമെന്നൊക്കെ അഭ്യര്‍ത്ഥിച്ചു എന്തൊക്കെ ശരിയാണ്. അതൊക്കെ എല്ലാ വാതിലുകളുമടയുമ്പോള്‍ എടുക്കേണ്ട തീരുമാനമാണ്.

ജനകീയ പ്രശ്നങ്ങളോട്‌ അച്ചുതാനന്ദൻ ഏടുക്കുന്ന സമീപനത്തിൽ ആത്മാർത്ഥത അളക്കുന്നത് പുറത്ത് വരുനുണ്ടോ ഇല്ലയോ എന്നതിനെ അടിസ്ഥാനമാക്കിയാണെന്ന് എനിക്കഭിപ്രായമില്ല. രാഷ്ട്രീയ-പ്രതയായശാസ്ത്ര നിലപാടുകളെ തുറന്നു കാട്ടാന്‍ വേണ്ടി അദ്ദേഹം പുറത്തു വരേണ്ടതുമില്ല. ഈ പാര്‍ട്ടി വി എസും കൂടി ചേര്‍ന്ന് ഉണ്ടാക്കിയതാണ്. പിന്നീടതില്‍ എത്തിപ്പെട്ട പലരും അതിനെ ഹൈജാക്ക് ചെയ്തു എന്നു കരുതി പാര്‍ട്ടിയെ ഉപേക്ഷിച്ചു പോരണമെന്നും  എനിക്കഭിപ്രായമില്ല.

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കുന്നിടം വരെയെത്തിയിട്ട് അത് പാര്‍ട്ടിക്ക് തിരുത്തേണ്ടി വന്നു എന്നതും താങ്കള്‍ മറക്കരുത്. അതും രണ്ടു പ്രാവശ്യം. സി പി എമ്മിന്റെ ചരിത്രത്തില്‍ പോളിറ്റ് ബ്യൂറോ എടുത്ത തീരുമാനം വി എസിനെ വേണ്ടിയാണു മാറ്റിയിട്ടുള്ളത്. അതുപോലെ പലതും തിരുത്തിക്കാന്‍ ഇനിയും കഴിയും എന്ന് അദ്ദേഹം വിശ്വസിക്കുന്നുണ്ടാകണം. അത് വി എസ് മലക്കം മറിഞ്ഞതാണെന്ന് തോന്നുന്നത് ഏത് കോണില്‍ നിന്നും നോക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

kaalidaasan പറഞ്ഞു...

>>>>>വാസ്തവത്തിൽ,രാഷ്ട്രീയാധികാരത്തിനു വേണ്ടി ബൂർഷ്വാ നേതാക്കന്മാർ നടത്തുന്ന ജനപ്രിയ നാട്യങ്ങൾക്കപ്പുറമൊന്നുമായിരുന്നില്ല ഇതെന്ന് തിരിഞ്ഞുനോക്കുമ്പോൾ കാണാം.LDFഗവർമന്റ്‌ അധികാരത്തിൽ വരികയും പിണറായിയുടെ നേതൃത്വത്തിലുള്ള CPI-M- ഔദ്യോഗിക പക്ഷം വായ്പവാങ്ങാൻ മുമ്പേ തീരുമാനമെടുക്കുകയും ചെയ്ത സാഹചര്യത്തിൽ അതംഗീകരിക്കുകയല്ലാതെ മാർഗ്ഗമില്ലെന്നറിഞ്ഞുകൊണ്ട്തന്നെ കേവലം നടപടിക്രമങ്ങളുടെ വിഷയമാക്കി ADB വായ്പയുടെ പ്രശ്നം അച്ചുതാനന്ദൻ എത്രമാത്രം ലളിതവൽക്കരിക്കുകയായിരുന്നു എന്നു നാം കണ്ടു.<<<<<


അത് വിഷയത്തിന്റെ ഒരു വശത്തു നിന്നുകൊണ്ടുള്ള കാഴ്ച്ച. മറുവശത്തുനിന്നുള്ള കാഴ്ച്ച അല്‍പ്പം വ്യത്യസ്ഥമാണ്.

വിഎസ് പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടി തീരുമനങ്ങളെടുക്കാനുള്ള സംവിധാനം അദ്ദേഹത്തിന്റെ നിയന്ത്രണത്തിലുമായിരുന്നെങ്കില്‍ താങ്കളുടെ ആരോപണത്തെ ഞാന്‍ പിന്തുണക്കുമായിരുന്നു. മലപ്പുറം സമ്മേളനം കഴിഞ്ഞപ്പോള്‍ മുതല്‍ പാര്‍ട്ടിയുടെ ഉന്നത ശ്രേണിയില്‍ വി എസിനു യാതൊരു വിധ സ്വാധീനവും ഉണ്ടായില്ല. താഴെത്തട്ടില്‍ അന്നും ഇന്നും അദ്ദേഹത്തിനു സ്വാധീനമുണ്ടെന്നത് ശരിയാണ്. സി പി എം എന്ന പാര്‍ട്ടിയുടെ നയ രൂപീകരണ സമിതി ഭൂരിപക്ഷാഭിപ്രായപ്രകാരം ഒരു തീരുമാനമെടുത്താല്‍ ന്യൂനപക്ഷത്തിനത് അംഗീകരിക്കേണ്ടി വരും. അതേ ഇക്കാര്യത്തിലും  നടന്നിട്ടുള്ളൂ. വി എസ് അദ്ദേഹത്തിന്റെ എതിരഭിപ്രായം പാര്‍ട്ടി വേദികളിലും ചുരുക്കമായി പൊതു വേദികളിലും പറഞ്ഞിട്ടുമുണ്ട്.

kaalidaasan പറഞ്ഞു...

>>>>>സ: വി എസ്സിന്ന് ചില ഗ്രൂപ്പ്‌ വഴക്കിനപ്പുറം ഗൗരവ മുള്ള ഏതെങ്കിലും,CPI-M-ന്റെ രാഷ്ട്രീയ പ്രത്യായശാസ്ത്ര നിലപാടുകളോട്‌ യാതോരു വിധത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഇന്നു വരെ ഉന്നയിക്കപ്പെട്ടിട്ടില്ല ,ചർച്ചചെയ്യപ്പെട്ടിട്ടില്ല.<<<<<

ഇത് തികച്ചും തെറ്റായ വിവരമാണ്. വി എസ് പാര്‍ട്ടിയുടെ എല്ലാ വേദികളിലും തന്റെ അഭിപ്രായ വ്യത്യാസങ്ങള്‍  രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുക്കമായി പൊതു വേദികളിലും  പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹത്തിന്, അച്ചടക്കത്തിന്റെ വാളിനെ നേരിടേണ്ടിയും വന്നിട്ടുണ്ട്. ലാവലിന്‍ വിഷയത്തില്‍  അഭിപ്രായം പറഞ്ഞപ്പോള്‍ അദ്ദേഹത്തെ പി ബി യില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. മൂന്നാര്‍ വിഷയത്തില്‍  അഭിപ്രായം പറഞ്ഞപ്പോള്‍ പി ബി യില്‍ നിന്നും പുറത്താക്കപ്പെട്ടു. താങ്കളൊക്കെ പ്രതീക്ഷിക്കുന്നത് വി എസ് ഇതൊക്കെ പൊതു വേദിയില്‍ ചര്‍ച്ച ചെയണമെന്നായിരിക്കും. സി പി എം എന്ന പാര്‍ട്ടിയുടെ ചട്ടക്കൂടിനേപ്പറ്റി അറിവുള്ളവര്‍ ഇങ്ങനെ പറയില്ല.

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു :കാളിദാസന്‍ .സോഷ്യല്‍ ഡ മോക്രസിയെ ക്കുറിച്ച് വിശദ മായ ഒരു സാധനം
എന്റെ തന്നെ മറൊരു ബ്ലോഗായ താഴെ കാണുന്ന ലിങ്കില്‍ ഇട്ടിട്ടുണ്ട് .

http://edacheridasan.blogspot.in/2012/06/blog-post.html .
അത് വായിക്കുമ്പോഴേക്കും ഞാന്‍ തിരിച്ചു വരാം

kaalidaasan പറഞ്ഞു...

>>>>>സോഷ്യല്‍ ഡ മോക്രസിയെ ക്കുറിച്ച് വിശദ മായ ഒരു സാധനം
എന്റെ തന്നെ മറൊരു ബ്ലോഗായ താഴെ കാണുന്ന ലിങ്കില്‍ ഇട്ടിട്ടുണ്ട് .<<<<


കടത്തനാടന്‍,

ആ സാധനം വയിച്ചിട്ട്, പാരീസ്കമ്യൂണിന്റെ അനുഭവങ്ങൾക്ക്‌ ശേഷം പുനർ നിർമിക്കപ്പെട്ട തൊഴിലാളി വർഗ്ഗ സംഘടനകൾ പൊതുവേ അംഗീകരിച്ച പേരായിരുന്നു അത്‌. മുതലാളിത്ത വ്യവസ്ഥിതിയെ തൂത്തെറിയുന്നതിന്ന് വേണ്ടി തൊഴിലാളി വർഗ്ഗത്തെ അണി നിരത്തുകയും ഈ ഉദ്ദേശത്തിന്ന് വേണ്ടി തൊഴിലാളി വർഗ്ഗ നേതൃത്വത്തിൻ കീഴിൽ എല്ലാ അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും അണിനിരത്തുകയും പാർലമന്ററി പ്രക്ഷോഭങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ശക്തമായ ജനാധിപത്യ പ്രസ്ഥാനങ്ങൾ വികസിപ്പിച്ച്‌ കൊണ്ട്‌ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു അന്നത്തെ സോഷ്യൽ ഡെമോക്രാറ്റിക്ക്‌ പാർട്ടികളുടെ ദൗത്യം . അക്കാലങ്ങളിൽ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രഥാനത്തെ മുന്നോട്ട്‌ കൊണ്ട്‌ പോകുന്നതിൽ നിർണ്ണായകമായ പങ്കാണ്‌ വിപ്ലവകരമായി സോഷ്യൽ ഡെമോക്രസി നിർവ്വഹിച്ചത്‌, എന്നത് മാത്രം മനസിലായി. ബാക്കിയൊക്കെ സന്ദേശം എന്ന സിനിമയില്‍ പാര്‍ട്ടി സെക്രട്ടറി പരാജയകാരണം വിശദീകരിച്ചതുപോലെയുണ്ട്. കടിച്ചാല്‍ പൊട്ടത്ത വാക്കുകളുടെ വിരേചനം എന്നതിനപ്പുറം അതില്‍ എന്തെങ്കിലും കാര്യമായിട്ടുണ്ടെന്ന് തോന്നുന്നുമില്ല.

ലെനിൻ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളാണ്‌ സോഷ്യൽ ഡെമോക്രസിയുടെ വർഗ്ഗ വഞ്ചന തുറന്നു കാട്ടിയത് ,എന്നൊക്കെ അവിടെ എഴുതി വച്ചിട്ടുണ്ട്. അതുകൊണ്ട് എന്തു ഫലം? ലെനിന്‍ രൂപപ്പെടുത്തിയ സോവിയറ്റ് കമ്യൂണിസ്റ്റ് വ്യവസ്ഥ തകര്‍ന്നതെന്തുകൊണ്ട് എന്നു ചിന്തിക്കുന്നതിനു പകരം, പടിഞ്ഞാറന്‍ നാടുകളിലുണ്ടായ സോഷ്യല്‍ ഡെമോക്രസി വര്‍ഗ്ഗ വഞ്ചന ആണെന്നു തെളിയിച്ചതുകൊണ്ട് എന്തു ഗുണം?.പാരീസ് കമ്യൂണ്‍  പരാജയപ്പെട്ടതിനു ശേഷം അര നൂറ്റാണ്ടു കഴിഞ്ഞായിരുന്നു ലെനിന്‍ ശുദ്ധമായ കമ്യൂണിസം സോവിയറ്റ് യൂണിയനില്‍ നടപ്പിലാക്കിയത്. ലോകത്തിന്റെ മൂന്നില്‍ ഒരു ഭാഗത്ത് അതി ശക്തമായി വേരോടിയിരുന്ന കമ്യൂണിസ്റ്റ് വ്യവസ്ഥിതിയാണ്, പെട്ടെന്നൊരു ദിവസം തകര്‍ന്നടിഞ്ഞത്. അതിന്റെ കാരണങ്ങളാണ്, കമ്യൂണിസ്റ്റുകാര്‍ അന്വേഷിക്കേണ്ടത്. അതില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടാല്‍ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാം.

സോവിയറ്റ് അനുഭവം വിരല്‍ ചൂണ്ടുന്നത് എന്തിലേക്കാണ്? ഒന്നുകില്‍ കമ്യൂണിസ്റ്റ് വ്യവസ്ഥിതി അതിജീവിക്കുന്ന ഒരു തത്വശാസ്ത്രമല്ല. അല്ലെങ്കില്‍ അത് നടപ്പിലാക്കിയ രീതി തെറ്റായിരുന്നു. എന്തായിരുന്നു താങ്കളുടെ അഭിപ്രായത്തില്‍ അവിടെ സംഭവിച്ചത്?

എന്റെ അഭിപ്രായത്തില്‍  മാര്‍ക്സിസം   അടിസ്ഥാനപ്രമണമാക്കിയ ലെനിനിസമായിരുന്നു സോവിയറ്റ് യൂണിയനില്‍ നടപ്പിലാക്കിയത്. മര്‍കിസമെന്നത് പ്രത്യയശാസ്ത്രവും, ലെനിനിസം അത് നടപ്പിലാക്കുന്ന ചട്ടക്കൂടുമായി. ആദ്യമാദ്യം എല്ലാം  മാര്‍ക്സിസത്തില്‍  അധിഷ്ടിതമായിരുന്നു. പിന്നീട് മാര്‍ക്സിസത്തിനു മേല്‍ ലെനിനിസം പിടിമുറുക്കി. സമാനമായ സംഭവവികാസമാണിപ്പോള്‍ കേരളത്തിലെ സി പിഎമ്മിലും ഉണ്ടാകുന്നത്. ലെനിനിസത്തിന്റെ കാര്‍ക്കശ്യത്തിനു ചുറ്റും പാര്‍ട്ടി കറങ്ങാന്‍ തുടങ്ങിയപ്പോള്‍  മാര്‍ക്സിസം പിന്നണിയിലേക്ക് മാറി. വി എസിനെതിരെ എപ്പോഴുമുന്നയിക്കുന്ന ആരോപണം ലെനിനിസ്റ്റ് സംഘടന തത്വം ലംഘിച്ചു എന്നാണെന്നോര്‍ക്കുക. അല്ലാതെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രമായ മാര്‍ക്സിസ്റ്റ് തത്വങ്ങള്‍ ലംഘിച്ചു എന്നല്ല.

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു:കാളിദാസൻ,
CPI-M-ലെ ഇന്നത്തെ ഗ്രൂപ്പ്‌ വഴക്ക്‌ വ്യക്തമായ ആശയസമരമായി വികസിക്കുന്നതു വരെ ഏതെങ്കിലും ഒരു പക്ഷത്ത്‌ നിൽക്കാൻ ഞാൻ തയാറല്ല.
എന്നാൽ ഞാൻ എന്റെ ഈ പോസ്റ്റിലൂടെ വ്യക്തമാക്കാൻ ശ്രമിച്ചത്‌
CPI-M- ഇന്നെത്തിനിൽക്കുന്ന ജീർണ്ണതക്ക്‌ ആ പാർട്ടിയിലെ ഓരോ മെമ്പർമാർക്കും ഉത്തര വാദിത്വ മുണ്ട്‌
അതിനപ്പുറം ഉത്തരവാദിത്ത്വം സ:വിഎസ്സിനുണ്ട്‌ എന്നായിരുന്നു.
എന്തുകൊണ്ടെന്നാൽ:-
മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ കാഴ്ചപ്പാടിൽ സാമ്രാജ്യത്വത്തിന്റേയും തൊഴിലാളി വർഗ്ഗ വിപ്ലവങ്ങളുടേതുമായ വർത്തമാനയുഗത്തെ വിലയിരുത്തികൊണ്ടാണ്‌ കമ്യൂണിസ്റ്റ്‌ ഇന്റർനാഷണൽ ബൂർഷ്വാ ജനാധിപത്യ വിപ്ലവങ്ങൾക്ക്‌ നേതൃത്വം കൊടുക്കാൻ കഴിയാത്ത വിധം ഉപനിവേശ,അർദ്ധ ഉപനിവേശ, ആശ്രിത നാടുകളിലെ ബൂർഷ്വാസി സാമ്രാജ്യത്വവുമായി സന്ധിചെയ്യുന്നതിലേക്കെത്തി എന്ന് വിലയിരുത്തിയത്‌.
അതുകൊണ്ട്‌ ബൂർഷ്വാജനാധിപത്യ വിപ്ലവങ്ങൾക്ക്‌ തൊഴിലാളി വർഗ്ഗം നേതൃത്വം കൊടുക്കണമെന്നും ഇത്‌ പുതിയതരം ജനാധിപത്യ വിപ്ലവമാണെന്നും വിശദീകരിച്ചുകൊണ്ട്‌
ഈ വിപ്ലവത്തെ ജനകീയ ജനാധിപത്യ മാണെന്ന് കൊമിന്റേൺ വിശേഷിപ്പിച്ചു..
തൊഴിലാളി വർഗ്ഗ നേതൃത്വത്തിൽ കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവന്ന് എന്ന കാഴ്ചപ്പാടോടെ കാർഷിക വിപ്ലവത്തിലൂടെ
ദരിദ്ര-ഭൂരഹിത കർഷകരേയും കർഷകതൊഴിലാളികളേയും തട്ടിയുണർത്തി
തൊഴിലാളി കർഷക ഐക്യം സ്ഥാപിച്ചുകൊണ്ട്‌ രാഷ്ട്രീയാധികാരം പിടിച്ചെടുത്ത്‌ ജനകീയ ജനാധിപത്യ വിപ്ലവ കടമകൾ പൂർത്തീകരിക്കരിച്ചുകൊണ്ട്‌
സോഷ്യലിസ്റ്റ്‌ വിപ്ലവത്തിലേക്ക്‌ മുന്നേറണമെന്നും ഇതാണ്‌ ഈ രാജ്യങ്ങളിലെ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ വിപ്ലവ തന്ത്രമെന്നും കൊമിന്റേൺ മുന്നോട്ട്‌ വെച്ചു.
ഈ പ്രശ്നങ്ങളൊന്നിലും 1964-ൽ രൂപം കൊണ്ട CPI-Mനോ,1969-ൽ രൂപംകൊണ്ട CPI-ML-നോ ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല.

kadathanadan:കടത്തനാടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
kadathanadan:കടത്തനാടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
kadathanadan:കടത്തനാടൻ പറഞ്ഞു...

ഈ അടിസ്ഥാന നിലപാടുകൾ കയ്യൊഴിഞ്ഞതുകൊണ്ടായിരുന്നു
ഡാങ്കേയിസ്റ്റുകൾക്കെതിരെ സമരം ചെയ്തുകൊണ്ട്‌ 1964-ൽ
സ:വിഎസ്സ്‌ അച്ചുതാനന്ദൻ ഉൾപ്പെടേയുള്ള 32 പേർ ഇറങ്ങി വന്ന് ആ വർഷം തന്നെ 7-ആം പാർട്ടികോൺഗ്രസ്സ്‌ വിളിച്ചു ചേർത്ത്‌
കോമിന്റേൺ നിർദ്ദേശമനുസരിച്ച്‌ ജനാധിപത്യ വിപ്ലവ പാതയിലൂടെ മുന്നേറുമെന്ന് പ്രഖ്യാപിക്കുകയും
"വെക്കട വലതാ ചെങ്കൊടി താഴെ പൊക്കട വലതാ മൂവർണ്ണക്കൊടി
പോ പോ കോൺഗ്രസ്സിൽ" എന്ന്
സ: വീസ്സ്‌ സ്വന്തം അണികളെ കൊണ്ട്‌ വിളിപ്പിച്ചതും.
അത്‌ വളരെ ശരിയായ നിലപാടു മായിരുന്നു.എന്നാൽ,

kadathanadan:കടത്തനാടൻ പറഞ്ഞു...

തുടർന്ന് അധികനാൾ കഴിയുന്നതിന്ന് മുമ്പ്‌ തന്നെ ക്രൂഷ്ചേവിയൻ തിരുത്തൽ വാദത്തിന്റെ പിറകേ പോയി സ:അച്ചുതാനന്ദൻ സംഘവും. പിളർപ്പിന്റെ സമയത്ത്‌ CPI-യുമായി ഉണ്ടായിരുന്ന അതിർ വരമ്പുകൾ അപ്രത്യക്ഷമാക്കിയ CPI-Mനേതൃത്വം 1967 ആകുമ്പോഴേക്കും തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ തോൽപ്പിക്കാനെന്നപേരിൽ ശത്രുവിന്റെ ശത്രു മിത്രമെന്ന യാന്ത്രിക ലോജിക്കിന്റെ അടിസ്ഥാനത്തിൽ വിമോചന സമരത്തിൽ കോൺഗ്രസ്സിനോടൊപ്പം അണിനിരന്ന മുസ്ലിം ലീഗ്‌,RSP, വെല്ലിങ്ങ്ടൻ അടക്കമുള്ളവരെ ചേർത്ത്‌ മുന്നണിയുണ്ടാക്കി.ബംഗാളിലും ഇതു തന്നെ സംഭവിച്ചു. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോൾ ഈ പിൻന്തിരിപ്പന്മാരോട്‌ ചേർന്ന് മന്ത്രിസഭരൂപീകരിച്ചു. കൃഷി ഭൂമി കർഷകൻ എന്ന അടിസ്ഥാന നിലപാടോടുകൂടി കാർഷിക ബന്ധങ്ങളിൽ മാറ്റം വരുത്തുന്നത്‌ നിർത്തി.ഓപ്പറേഷൻ ബർഗ്ഗ ബംഗാളിലും മിച്ചഭൂമി വിതരണം കേരളത്തിലും കൊട്ടിഘോഷിച്ചു നടത്തിയിട്ടും ഭൂപ്രഭുക്കളുടെ കയ്യിലെ ഭൂകേന്ദ്രീകരണത്തിന്ന് ഒരു കുറവും ഉണ്ടായില്ല.1966-ൽ പാസാക്കിയ കാർഷികമേഖലയെ സബ്ന്ധിച്ച നിർദ്ദേശങ്ങൾ പോലും കാറ്റിൽ പറത്തി. അവ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്‌ നക്സൽ ബാരിയിൽ ജന്മിമാരുടേയും അനധികൃതമായി ലക്ഷക്കണക്കിന്ന് ഏക്കർ ഭൂമി കൈ വശം വെച്ചിരുന്ന തോട്ടം മുതലാളി മാരുടേയും ഭൂമിയിലേക്ക്‌ മാർച്ച്‌ ചെയ്ത്‌ അവ പിടിച്ചെടുത്ത സ്വന്തം പാർട്ടിയിലെ സഖാക്കളെ തന്നെ ജോതിബാസു ഉപമുഖ്യമന്ത്രിയായിരുന്ന സർക്കാർ വെടിവെച്ചു കൊന്നു വീഴ്ത്തി.ചുരുക്കി പറഞ്ഞാൽ 5 പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ ഈ പാർട്ടി എത്തിയിരിക്കുന്നത്‌ കോൺഗ്രസ്സും ബിജെപിയും മറ്റുഭരണ വർഗ്ഗ പാർട്ടികളുമായി മത്സരിച്ച്‌ തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സാമ്രാജ്യത്വ ആഗോളീകരണ പരിപാടികൾ അധിവേഗം നടപ്പിലാക്കുന്നതിലേക്കാണ്‌

kadathanadan:കടത്തനാടൻ പറഞ്ഞു...

മൂലധന-വിപണി വ്യവസ്ഥയെക്കുറിച്ചും സാമൂഹ്യ വിപ്ലവത്തേക്കുറിച്ചുമുള്ള എല്ലാ മാർക്ക്സിസ്റ്റ്‌ -ലെനിനിസ്റ്റ്‌ തത്വങ്ങളും കാറ്റിൽ പറത്തിയ CPI-M മറ്റ്‌ ഭരണ വർഗ്ഗ പാർട്ടികളുമായുള്ള അതിർ വരമ്പുകളും ഇല്ലാതാക്കിയിരിക്കുന്നു. ഈ നിറം മാറ്റത്തെ പിണറായിയും വി എസ്സും മറച്ചു വെക്കുന്നത്‌ ചെമ്പടയുടെ മാർച്ചും ഏറെ ചെങ്കൊടികളും ചുവന്ന തോരണങ്ങളും ഫ്ലക്സ്‌ ബാനറുകളും ആദ്യകാലം തൊട്ട്‌ തുടരുന്ന നടപടി ക്രമങ്ങളും കൂറ്റൻ റാലികളും ബാന്റ്‌ വാദ്യങ്ങളും ഇടതു പക്ഷ നാട്യങ്ങളും കൊണ്ടാണ്‌.ഭരിച്ച്‌ ഭരിച്ച്‌ UDF- ന്റെ പര്യായമായിട്ടും "ഇന്നത്തെ കാലത്ത്‌ ഇതൊക്കെയാവാനേ മാർക്ക്സിസത്തിന്‌ കഴിയൂ"എന്നധാരണ അണികളിൽ വ്യാപിപ്പിക്കാനും അണികളെ തന്നെ ഭരണത്തിന്റെ പങ്ക്‌ പറ്റുന്ന അഴിമതിക്കാരായി മാറ്റാനും സ:വി എസ്സ്‌ അടക്കമുള്ള നേതൃത്വത്തിന്ന് കഴിയുന്നു എന്നതാണ്‌ അവരുടെ വിജയം. നിറം മാറ്റം നേതൃത്വത്തിൽ നിന്ന് തുടങ്ങി മുഴുവൻ വർഗ്ഗ ബഹുജനസംഘടനകളിലേക്കും വ്യാപിച്ചു കഴിഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽCPI-ഉം CPI-Mഉം കമ്യൂണിസ്റ്റ്‌ പാർട്ടികളേ അല്ല എന്നയാഥാർത്ഥ്യം കൂടുതൽ കൂടുതൽ പേർക്ക്‌ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.എന്നതാണ്‌ വർത്തമാനാവസ്ഥ.ഇത്തരമൊരു അവസ്ഥയിലേക്ക്‌ അത്‌ എത്തുന്നത്‌ പിണറായി വി എസ്സ്‌ വഴക്ക്‌ തുടങ്ങിയേടത്തുനിന്നാണ്‌ എന്നു പറയുന്നതും വസ്തുതയല്ല.64 മുതൽ ആരംഭിച്ച ഈ പാർട്ടിയുടെ നയരൂപീകരണ ഘട്ടങ്ങളിലൊന്നും ഫലപ്രദമായി ഇടപെടാതിരുന്ന ആശയ സമരം നടത്താതിരുന്ന മുഴുവൻ പാർട്ടി മെമ്പർ മാർക്കും നേതൃത്വവും ഇതിൽ ഉത്തര വാദികളാണ്‌.അവർ ഇതിന്ന് ഉത്തരം പറഞ്ഞേ മതിയാവൂ.

kaalidaasan പറഞ്ഞു...

>>>>>CPI-M-ലെ ഇന്നത്തെ ഗ്രൂപ്പ്‌ വഴക്ക്‌ വ്യക്തമായ ആശയസമരമായി വികസിക്കുന്നതു വരെ ഏതെങ്കിലും ഒരു പക്ഷത്ത്‌ നിൽക്കാൻ ഞാൻ തയാറല്ല.
എന്നാൽ ഞാൻ എന്റെ ഈ പോസ്റ്റിലൂടെ വ്യക്തമാക്കാൻ ശ്രമിച്ചത്‌
CPI-M- ഇന്നെത്തിനിൽക്കുന്ന ജീർണ്ണതക്ക്‌ ആ പാർട്ടിയിലെ ഓരോ മെമ്പർമാർക്കും ഉത്തര വാദിത്വ മുണ്ട്‌
അതിനപ്പുറം ഉത്തരവാദിത്ത്വം സ:വിഎസ്സിനുണ്ട്‌ എന്നായിരുന്നു.<<<<<


കടത്തനാടന്‍,

ഇത് ഏതെങ്കിലും പക്ഷത്തു നില്‍ക്കുന്നതിന്റെ വിഷയമല്ല.

സി പി എമ്മിലെ ഗ്രൂപ്പു വഴക്കിനു വ്യക്തിപരമായ തലങ്ങളുണ്ട്. ആശയപരമായ തലങ്ങളുണ്ട്. അതൊക്കെ സൂക്ഷ്മമായി വീഷിച്ചാല്‍ കാണാനാകും. പാര്‍ട്ടിയില്‍ മേല്‍ക്കൈ നേടാന്‍ വേണ്ടി വ്യക്തികളും ഗ്രൂപ്പുകളും ഒക്കെ പാര്‍ട്ടിയില്‍ ശ്രമിച്ചിട്ടുണ്ട്. വി എസും ശ്രമിച്ചിട്ടുണ്ട്. ലോകം മുഴുവനുമുള്ള കമ്യൂണിസ്റ്റുപ്രസ്ഥാനത്തില്‍ അതൊക്കെ നടക്കുന്നുണ്ട്. സോവിയറ്റ് യൂണിയനിലും ചൈനയിലുമൊക്കെ ഉണ്ട്. ഇന്‍ഡ്യയിലെ നക്സല്‍ പ്രസ്താനത്തിലും മാവോയിസ്റ്റ് പ്രസ്ഥാനത്തിലും  അതൊക്കെ ഉണ്ട്. ആശയ തലത്തിലും വ്യക്തി തലത്തിലും ലെനിനിനും സ്റ്റാലിനും എതിരായ നിലപാടുകളെ ഒക്കെ അവര്‍ നിഷ്കരുണം അടിച്ചമര്‍ത്തിയിട്ടുണ്ട്.

സി പി എം എത്തിനില്‍ക്കുന ജീര്‍ണ്ണതക്ക് ഓരോ മെംബര്‍ക്കും ഉത്തവാദിത്തമുണ്ടെന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. പാര്‍ട്ടിയുടെ ലെനിനിസ്റ്റ് അച്ചടക്ക ചട്ടക്കൂടാണതിനുത്തരവാദി. സമിതികളിലെ ഭൂരിപക്ഷം തീരുമാനിച്ചാല്‍ അതാണു പാര്‍ട്ടിയുടെ നയം.ഭൂരിപക്ഷം വരുതിയിലാണെങ്കില്‍ ജീര്‍ണ്ണതകള്‍ സംരക്ഷിക്കപ്പെടും. സദാചാര വിരുദ്ധ നടപടി ഉണ്ടായാല്‍ ഉടന്‍ സസ്പെന്‍ഡ് ചെയ്ത് അന്വേഷണ്മനടത്തണമെന്നതാണു പര്‍ട്ടി ഭരണഘടന പറയുന്നത്. പി ശശിയും ഗോപിയും നടത്തിയ സദാചാര വിരുദ്ധ നടപടികള്‍ അറിഞ്ഞപ്പോള്‍ അവരെ സസ്പെന്‍ഡ് ചെയ്യുന്നതിനു പകരം അവര്‍ക്കെതിരെ ആരോപണമുനയിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടികള്‍ എടുക്കാനാണ്, പിണറായി ശ്രമിച്ചത്. പാര്‍ട്ടിയിലെ ഭൂരിപക്ഷം അതിനദ്ദേഹമുപയോഗപ്പെടുത്തി. ഇതുപോലുള്ള നടപടികളാണു പാര്‍ട്ടിയെ ജീര്‍ണ്ണതയിലേക്ക് നയിച്ചത്.

ജീര്‍ണ്ണതക്ക് പാര്‍ട്ടിയുടെ നയ രൂപീകരണ സമിതിക്കാണുത്തരവാദിത്തം. പാര്‍ട്ടിയില്‍ ജീര്‍ണ്ണതയുണ്ടാകുമ്പോള്‍ അത് കണ്ടെത്തി തിരുത്തേണ്ടത് പാര്‍ട്ടി നേതൃത്വത്തിന്റെ കടമയാണ്. പാര്‍ട്ടി നേതൃത്വം പ്രജയപ്പെടുമ്പോള്‍ ജീര്‍ണ്ണത ബാധിക്കുന്നു. പല ജീര്‍ണ്ണതകളെയും പാര്‍ട്ടി നേതൃത്വം പ്രകടമായി പിന്തുണക്കുമ്പോള്‍ കൂടുതല്‍ ജീര്‍ണ്ണത ബാധിക്കുന്നു.

വി എസ് പാര്‍ട്ടി സെക്രട്ടറി ആയിരുന്ന സമയത്തും അദ്ദേഹത്തിനു പാര്‍ട്ടിയില്‍ ഗണ്യമായ സ്വാധീനമുണ്ടായിരുന്ന സമയത്തും  ഉണ്ടായ ജീര്‍ണ്ണതക്ക് അദ്ദേഹം ഉത്തരവാദിയാണ്. വെറുതെ കാടടച്ച് വെടി വയ്ക്കാതെ വി എസിനു പാര്‍ട്ടിയില്‍ മേല്‍ക്കൈ ഉണ്ടായിരുന്ന സമയത്ത് ഉണ്ടായ ജീര്‍ണ്ണതകളും നയ വ്യതിയാനങ്ങളും  ചൂണ്ടിക്കാണിച്ചാല്‍ കുറച്ചു കൂടെ വ്യക്തമാകുമായിരുന്നു.

ഉദാഹരണം എ ഡി ബി തന്നെ. വി എസിന്റെ നിലപാടുകള്‍ക്ക് പാര്‍ട്ടിയില്‍ സ്വാധീനമുണ്ടായിരുന്നപ്പോള്‍ എ ഡി ബി ക്കെതിരെ പാര്‍ട്ടി നിലപാടെടുത്തു.പാര്‍ട്ടി ഘടകങ്ങള്‍ പിണറായിയുടെ കൈപ്പിടിയില്‍ ഒതുങ്ങിയപ്പോള്‍ അതിനു മാറ്റം വന്നു. അതിനെ എതിര്‍ത്ത് പരാജയപ്പെടുത്താന്‍ വി എസിനു കഴിഞ്ഞില്ല. അതുപോലെ തന്നെ സര്‍ക്കാര്‍ ഭൂമി കയ്യേറ്റ വിഷയത്തിലും പിണറായി വിജയന്റെ നിലപാടിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ ആയില്ല.

താങ്കള്‍ കൂടെക്കൂടെ വി എസിനുത്തരവാദിത്തമുണ്ട്, എന്ന് പറയുന്നു. മറ്റുള്ളവരുടെ പേരുകള്‍ മിണ്ടുന്നുമില്ല. അത് ഏത് പക്ഷത്തു നില്‍ക്കുന്നു എന്നതിന്റെ സൂചന തന്നെയാണ്. ഇപ്പോള്‍ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയുടെ പൂര്‍ണ്ണ ഉത്തരവാദി പിണറായി വിജയനാണ്. പാര്‍ട്ടി കൊലയാളികളുടേ സംഘം ആണെന്ന് പൊതു ജനത്തിന്റെ ഇടയില്‍ ഉള്ള സംശയത്തിന്റെ ഉത്തരവാദി പിണറായി തന്നെയാണ്.

വി എസ് പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടിട്ട് ഒന്നര പതിറ്റാണ്ടായി. 1996 ല്‍ മാരരിക്കുളത്ത് പാര്‍ട്ടി തന്നെ അദ്ദേഹത്തെ തോല്‍പ്പിച്ചതിനു ശേഷം പാര്‍ട്ടി സംഘടനയില്‍ അദ്ദേഹം ഒറ്റപ്പെട്ടു. എന്നിട്ടും പര്‍ട്ടി ജീര്‍ണ്ണതയുടെ ഉത്തരവദിത്തം മാറ്റാരേക്കാളും കൂടുതലയി അദേഹത്തിന്റെ ചുമലില്‍ കെട്ടി വയ്ക്കാനാണു താങ്കളുടെ ശ്രമം. പാര്‍ട്ടിയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം വി എസ് ആണെന്ന് പിണറായിയും അനുചരന്‍മാരും പറയുന്നതിന്റെ മറ്റൊരു രൂപം മാത്രമാണു താങ്കളുടെ അഭിപ്രായവും.

kaalidaasan പറഞ്ഞു...

>>>>>തുടർന്ന് അധികനാൾ കഴിയുന്നതിന്ന് മുമ്പ്‌ തന്നെ ക്രൂഷ്ചേവിയൻ തിരുത്തൽ വാദത്തിന്റെ പിറകേ പോയി സ:അച്ചുതാനന്ദൻ സംഘവും. <<<<<

കടത്തനാടന്‍,

ഇത് താങ്കളുടെ അധിക വായന എന്നേ ഞാന്‍ പറയൂ. താങ്കള്‍ പ്രകടമായി അച്യുതാനന്ദനില്‍ കുറ്റം  കണ്ടുപിടിക്കാന്‍ വിഫല ശ്രമം നടത്തുന്നു. 1964 സി പി ഐയില്‍ നിന്നിറങ്ങി വന്ന 32 പേരില്‍ ഏറ്റവും പിന്നില്‍ നിന്ന ഒരാളേ ആയിരുനുള്ളു ഈ അച്യുതാനന്ദന്‍. ഇ എം എസ് എ കെ ജി, ജോതി ബസു, സുന്ദരയ്യ തുടങ്ങിയ പ്രഗത്ഭര്‍ ആയിരുന്നു പിളര്‍പ്പിന്റെ മുണ്ണണി പോരാളികള്‍. ഇ എം എസ് ആയിരുന്നു ഇവരുടെ ബുദ്ധി കേന്ദ്രവും  ചാലകശക്തിയും. അവരെയൊന്നും പരാമര്‍ശിക്കാതെ വി എസിനെ മാത്രം തെരഞ്ഞു പിടിച്ച് ആക്രമിക്കുന്നതിന്റെ അജണ്ട എന്താണ്?

kaalidaasan പറഞ്ഞു...

>>>>>പിളർപ്പിന്റെ സമയത്ത്‌ CPI-യുമായി ഉണ്ടായിരുന്ന അതിർ വരമ്പുകൾ അപ്രത്യക്ഷമാക്കിയ CPI-Mനേതൃത്വം 1967 ആകുമ്പോഴേക്കും തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനെ തോൽപ്പിക്കാനെന്നപേരിൽ ശത്രുവിന്റെ ശത്രു മിത്രമെന്ന യാന്ത്രിക ലോജിക്കിന്റെ അടിസ്ഥാനത്തിൽ വിമോചന സമരത്തിൽ കോൺഗ്രസ്സിനോടൊപ്പം അണിനിരന്ന മുസ്ലിം ലീഗ്‌,RSP, വെല്ലിങ്ങ്ടൻ അടക്കമുള്ളവരെ ചേർത്ത്‌ മുന്നണിയുണ്ടാക്കി<<<<<


കടത്തനാടന്‍,

ഇതുപോലെ പല വ്യാഖ്യാനങ്ങളും ആര്‍ക്കും അവരവരുടെ മനോധര്‍മ്മം അനുസരിച്ച് ചമയ്ക്കാം.

ശത്രുവിന്റെ ശത്രു മിത്രമെന്ന യാന്ത്രിക ലോജിക്കിന്റെ അടിസ്ഥാനത്തിലൊന്നുമായിരുന്നില്ല ഇതുപോലെ സഖ്യമുണ്ടാക്കിയത്. യോജിക്കാന്‍ പറ്റുന്നവരുമായി യോജിച്ചു. പര്‍ലമെന്ററി ജനാധിപത്യം സ്വീകരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് അധികാരത്തില്‍ വരണം. അതിനു വേണ്ടി യോജിക്കാവുന്നവരുമായി യോജിക്കുന്നതില്‍ തെറ്റില്ല.

വിമോചന സമരത്തിൽ കോൺഗ്രസ്സിനോടൊപ്പം അണിനിരന്നവര്‍ അവരുടെ തെറ്റ് മനസിലാക്കി സഹകരിക്കാന്‍ തയ്യാറയി വന്നാല്‍  സ്വീകരിച്ചു കൂടാ എന്ന നിലപാടെടുക്കേണ്ട ആവശ്യമില്ല. മുസ്ലിം ലീഗ് എന്ന മത സംഘടനയുമയി യോജിച്ചത് സി പി എമ്മിന്റെ പാളിച്ച തന്നെയാണ്. അതൊക്കെ ഇ എം സിനു പറ്റിയ പിശകുകളായിരുന്നു. ഇതേ ഇ എം എസ് 1987 ല്‍ എല്ലാ വര്‍ഗ്ഗിയ സംഘടനകളെയും ഒഴിവാക്കി ഇടതു മുന്നണി ഉണ്ടാക്കി അധികാരത്തില്‍ വന്നു എന്നു കൂടി ഓര്‍ക്കുക. ഇ എം എസ് ഉപേക്ഷിച്ച ലീഗു സൌഹൃതം പിന്നീട് അശ്ലേഷിച്ചത് പിണറായി വിജയനായിരുന്നു. പക്ഷെ വി എസാണതിനെ പരാജയപ്പെടുത്തിയതെന്നും ഓര്‍ക്കുക. ആ ബന്ധവമായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് രക്ഷയായതും. ഇന്നും മറ്റ് യു ഡി എഫ് നേതാക്കള്‍ പിണറായി വിജയനെ പേരെടുത്തു പറഞ്ഞ് വിമര്‍ശിക്കുമ്പോഴും കുഞ്ഞാലിക്കുട്ടി മാത്രം അത് ചെയ്യുന്നില്ല.

kaalidaasan പറഞ്ഞു...

>>>>>കൃഷി ഭൂമി കർഷകൻ എന്ന അടിസ്ഥാന നിലപാടോടുകൂടി കാർഷിക ബന്ധങ്ങളിൽ മാറ്റം വരുത്തുന്നത്‌ നിർത്തി.ഓപ്പറേഷൻ ബർഗ്ഗ ബംഗാളിലും മിച്ചഭൂമി വിതരണം കേരളത്തിലും കൊട്ടിഘോഷിച്ചു നടത്തിയിട്ടും ഭൂപ്രഭുക്കളുടെ കയ്യിലെ ഭൂകേന്ദ്രീകരണത്തിന്ന് ഒരു കുറവും ഉണ്ടായില്ല.<<<<<



കടത്തനാടന്‍,

ഇതല്‍പ്പം അതിശയോക്തി പരമായ പ്രസ്താവമാണെന്നു പറയേണ്ടി വരും. ഭൂപ്രഭുക്കളുടെ കയ്യിലെ ഭൂകേന്ദ്രീകരണത്തിന്ന് ഒരു കുറവും ഉണ്ടായില്ല എന്നത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകന്നു നില്‍ക്കുന്ന പ്രസ്താവനയാണ്. ജന്മികളില്‍ നിന്നും അധിക ഭൂമി പിടിച്ചെടുത്ത് ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്താണു കര്‍ഷിക ബന്ധങ്ങളില്‍ മാറ്റം വരുത്തിയത്. കേരളത്തിലെയും ബംഗാളിലെയും സമൂഹ്യ രംഗത്തുണ്ടായ ഏറ്റവും വലിയ വിപ്ളവമായിരുന്നു അത്. അതിനു ശേഷമുണ്ടായത് സര്‍ക്കാര്‍ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കുക എന്നതായിരുന്നു. നിര്‍ഭാഗ്യവശാല്‍ പിണറായി വിജയന്‍ അത് പരാജയപ്പെടുത്തി.

ഭൂപരിഷ്കരണം  പരിപൂര്‍ണ്ണമയി നടപ്പിലാക്കി എന്നവകാശപ്പെടുന്നില്ല. തോട്ടം മേഘലയെ അതില്‍ നിന്നും ഒഴിവക്കി. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുക എന്നതായിരുന്നു അതിന്റെ കാരണം.

മുത്തങ്ങയിലും ചെങ്ങറയിലും ഭൂരഹിതര്‍ ഭൂമിക്കു വേണ്ടി സമരം ചെയ്യുന്നുണ്ട്. പക്ഷെ ഒറ്റപ്പെട്ട അതൊക്കെ ഉയര്‍ത്തിക്കാണിച്ച് ഭൂപരിഷ്കരണത്തെ താറടിക്കുന്നത് യുക്തി സഹമല്ല.

kaalidaasan പറഞ്ഞു...

>>>>>മൂലധന-വിപണി വ്യവസ്ഥയെക്കുറിച്ചും സാമൂഹ്യ വിപ്ലവത്തേക്കുറിച്ചുമുള്ള എല്ലാ മാർക്ക്സിസ്റ്റ്‌ -ലെനിനിസ്റ്റ്‌ തത്വങ്ങളും കാറ്റിൽ പറത്തിയ CPI-M മറ്റ്‌ ഭരണ വർഗ്ഗ പാർട്ടികളുമായുള്ള അതിർ വരമ്പുകളും ഇല്ലാതാക്കിയിരിക്കുന്നു. <<<<<

കടത്തനാടന്‍,

കമ്യൂണിസം എന്നത് മുസ്ലിം വേദ പുസ്തകം പോലെ മാറ്റാനാത്ത ഏതോ Rigid Dogma ആണെന്ന മിഥ്യാ ധാരണയില്‍ നിന്നാണിതൊക്കെ താങ്കളെഴുതുന്നത്.

ലെനിനിസ്റ്റ് തത്വങ്ങളൊന്നും കമ്യൂണിസത്തിന്റെ അടിസ്ഥാന പ്രമാണമല്ല. സോഷ്യലിസം നടപ്പിലാക്കാനുള്ള ഒരു ഉപാധി മാത്രമാണു കമ്യൂണിസം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാര്‍ക്സ് പറയുന്നത് ഇപ്രകാരമാണ്.

We have seen above that the first step in the revolution by the working class is to raise the proletariat to the position of ruling class to win the battle of democracy.

The proletariat will use its political supremacy to wrest, by degree, all capital from the bourgeoisie, to centralize all instruments of production in the hands of the state, i.e., of the proletariat organized as the ruling class; and to increase the total productive forces as rapidly as possible.

Of course, in the beginning, this cannot be effected except by means of despotic inroads on the rights of property, and on the conditions of bourgeois production; by means of measures, therefore, which appear economically insufficient and untenable, but which, in the course of the movement, outstrip themselves, necessitate further inroads upon the old social order, and are unavoidable as a means of entirely revolutionizing the mode of production.

These measures will, of course, be different in different countries.

മാറ്റമില്ലാത്തത് മാറ്റം എന്ന വാക്കിനു മാത്രമാണ്, എന്നായിരുന്നു മാര്‍ക്സ് പറഞ്ഞത്. എന്നു വച്ചാല്‍ അദ്ദേഹം ഒന്നര നൂറ്റാണ്ടു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ മാറ്റമില്ലാതെ ഇപ്പോഴും തുടരേണ്ടതില്ല എന്നാണ്. ഓരോരോ രാജ്യങ്ങളുടെയും  കാലത്തിന്റെയും മാറ്റങ്ങള്‍ക്കനുസരിച്ച് കമ്യൂണിസ്റ്റു തത്വങ്ങളുടെ പ്രയോഗത്തിലും മാറ്റമുണ്ടാകും. ഉണ്ടാകണം.

ലെനിന്‍ റഷ്യയില്‍ നടപ്പിലാക്കിയത് അതേപോലെ ഇന്‍ഡ്യയില്‍ നടപ്പിലാക്കേണ്ട യാതൊരു ബാധ്യത്യും ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റുകാര്‍ക്കില്ല. കമ്യൂണിസ്റ്റ് ഏകാധിപത്യത്തില്‍ നടന്ന കാര്യങ്ങളൊക്കെ അതേ പടി ഇന്‍ഡ്യ പോലുള്ള ബഹു കക്ഷി ഭരണ വ്യവസ്തയില്‍ നടപ്പിലാക്കുക പ്രായോഗികവുമല്ല. ഇന്‍ഡ്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചേ അവ നടപ്പാക്കേണ്ടതുള്ളു. ഇന്‍ഡ്യന്‍ ഭരണഘടനക്കുള്ളില്‍ നിന്നേ ഇവിടെ സി പി എമ്മിനു പ്രവര്‍ത്തിക്കാന്‍ ആകൂ.

ലെനിന്സ്റ്റ് തത്വങ്ങള്‍ എന്നത് രാജ്യഭരണത്തില്‍ അവലംബിക്കാന്‍ ആകില്ല. അത് പാര്‍ട്ടി ഭരണത്തിനു പയോഗിക്കാം. അത് അക്ഷരം പ്രതി പ്രയോഗിച്ചതാണിപ്പോള്‍ സി പി എമ്മിലെ പ്രതിസന്ധിക്കു കാരണം. ലെനിനിസ്റ്റ് തത്വങ്ങളില്ലാത്ത മറ്റ് പാര്‍ട്ടികള്‍ കൂടി പ്രവര്‍ത്തിക്കുന്ന രാജ്യത്ത് ഇതൊക്കെ എത്രത്തോളം പ്രായോഗികമാണെന്ന് പാര്‍ട്ടി തന്നെ പുനരാലോചിക്കണം.

kaalidaasan പറഞ്ഞു...

>>>>>ഇത്തരമൊരു സാഹചര്യത്തിൽCPI-ഉം CPI-Mഉം കമ്യൂണിസ്റ്റ്‌ പാർട്ടികളേ അല്ല എന്നയാഥാർത്ഥ്യം കൂടുതൽ കൂടുതൽ പേർക്ക്‌ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു.എന്നതാണ്‌ വർത്തമാനാവസ്ഥ. <<<<<

കടത്തനാടന്‍,

എങ്കില്‍ ഏതാണിന്ന് നിലവിലുള്ള യഥാര്‍ത്ഥ കമ്യൂണിസ്റ്റുപാര്‍ട്ടി? ചൈനയിലേതാണോ?

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു:കാളിദാസൻ,ഇന്ന് CPI-Mനുള്ളിൽ എത്രത്തോളം തൊഴിലാളിവർഗ്ഗ വിപ്ലവ രാഷ്ട്രീയത്തിന്റെ അംശം അവശേഷിക്കുന്നു എന്നത്‌ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ പ്രത്യായശാത്രത്തിന്റെ വിപ്ലവാത്മകത ഉൾക്കൊള്ളുന്ന, ആഗ്രഹിക്കുന്ന എല്ലാവരുടേയും മുന്നിലെ ഒരു പ്രധാന ചോദ്യമാണ്‌.അതുകൊണ്ട്‌ കുത്തക മാധ്യമങ്ങൾ ഔദ്യോഗിക കമ്യുണിസ്റ്റ്‌ പാർട്ടി എന്ന മുദ്രകുത്തി സാധാരണ ജനങ്ങളെ വിഭ്രമിപ്പിക്കുന്ന ഈ പാർട്ടിയുടെ ഭൂതവും വർത്തമാനവും പരിശോധിച്ച്‌ എന്തായിരിക്കണം കമ്യൂണിസ്റ്റ്‌ പാർട്ടി എങ്ങിനേയായിരിക്കണം കമ്യൂണിസ്റ്റ്‌ പാർട്ടി എന്നു എന്ന് ചർച്ച ചെയ്യാനും നാളിതു വരെയുള്ള പാളിച്ചകളിൽ നിന്നും തെറ്റുകളിൽ നിന്നും പാഠം പഠിച്ച്‌ ഒരു ശരിയായ കമ്യൂണിസ്റ്റ്‌ പാർട്ടിയെ പുന:സ്ഥാപിക്കേണ്ടത്‌ വിപ്ലവം ആഗ്രഹിക്കുന്ന ജനകോടികളുടെ ആഗ്രഹമാണ്‌ അടിയന്തിര കടമയുമാണ്‌.ഇന്ന് ലോകകമ്യൂണിസ്റ്റ്‌ പ്രസ്ഥാനം അഭിമുഖീകരിക്കുന്ന ഒട്ടനവധി വെല്ലുവിളികളുണ്ട്‌.അത്തരം അടിയന്തിര പ്രാധാന്യം അർഹിക്കുന്ന ജീവത്തായ വിഷയങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുന്നതോടൊപ്പം ലോകത്ത്‌ ഇന്നു ഉയർന്നു വരുന്ന ഉശിരൻ പോരാട്ടങ്ങൾക്ക്‌ ശരിയായദിശയിൽ നേതൃത്വം കൊടുത്ത്‌ അവയെ ലക്ഷ്യത്തിലേക്ക്‌ നയിക്കുക എന്ന വർത്തമാന കടമകളും ഉണ്ട്‌.അത്തരമൊരു സാർവ്വദേശീയ പ്രശ്ന പരിസരത്തിൽ നിന്നേ മാർക്ക്സിസ്റ്റ്‌-ലെനിസ്റ്റ്‌ കാഴ്ചപ്പാടിലും നിന്നേ പ്രത്യേകിച്ച്‌ ആഗോളവൽക്കരണ കാലത്ത്‌ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാർട്ടികളേയും പരിശോധിക്കാൻ കഴിയൂ. ഇന്ത്യൻ വിപ്ലവത്തിന്റെ പാതയേക്കുറിച്ച്‌ ലെനിന്റെ നേതൃത്വത്തിൽ കമ്യുണിസ്റ്റ്‌ ഇന്റർ നാഷണൽ മുന്നോട്ട്‌ വെച്ച വീക്ഷണങ്ങൾ അടിസ്ഥാന പരമായി തങ്ങൾ പിന്തുടരുന്നു എന്ന് ഇപ്പോഴുംCPI-M- നേതൃത്വം ആവർത്തിക്കുന്നതുകൊണ്ട്‌ ആ ചരിത്ര പശ്ചാത്തലത്തിൽത്തന്നെ ആ പാർട്ടിയുടെ ഇന്നത്തെ സൈദ്ധാന്തിക രാഷ്ട്രീയ നിലപാടുകൾ പരിശോധിക്കാൻ നാം നിർബന്ധിതമാകുകയാണ്‌ ബഹു:കാളിദാസൻ

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു:കാളിദാസൻ,ഇന്ന് CPI-Mനുള്ളിൽ എത്രത്തോളം തൊഴിലാളിവർഗ്ഗ വിപ്ലവ രാഷ്ട്രീയത്തിന്റെ അംശം അവശേഷിക്കുന്നു എന്നത്‌ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ പ്രത്യായശാത്രത്തിന്റെ വിപ്ലവാത്മകത ഉൾക്കൊള്ളുന്ന, ആഗ്രഹിക്കുന്ന എല്ലാവരുടേയും മുന്നിലെ ഒരു പ്രധാന ചോദ്യമാണ്‌.അതുകൊണ്ട്‌ കുത്തക മാധ്യമങ്ങൾ ഔദ്യോഗിക കമ്യുണിസ്റ്റ്‌ പാർട്ടി എന്ന മുദ്രകുത്തി സാധാരണ ജനങ്ങളെ വിഭ്രമിപ്പിക്കുന്ന ഈ പാർട്ടിയുടെ ഭൂതവും വർത്തമാനവും പരിശോധിച്ച്‌ എന്തായിരിക്കണം കമ്യൂണിസ്റ്റ്‌ പാർട്ടി എങ്ങിനേയായിരിക്കണം കമ്യൂണിസ്റ്റ്‌ പാർട്ടി എന്നു എന്ന് ചർച്ച ചെയ്യാനും നാളിതു വരെയുള്ള പാളിച്ചകളിൽ നിന്നും തെറ്റുകളിൽ നിന്നും പാഠം പഠിച്ച്‌ ഒരു ശരിയായ കമ്യൂണിസ്റ്റ്‌ പാർട്ടിയെ പുന:സ്ഥാപിക്കേണ്ടത്‌ വിപ്ലവം ആഗ്രഹിക്കുന്ന ജനകോടികളുടെ ആഗ്രഹമാണ്‌ അടിയന്തിര കടമയുമാണ്‌.ഇന്ന് ലോകകമ്യൂണിസ്റ്റ്‌ പ്രസ്ഥാനം അഭിമുഖീകരിക്കുന്ന ഒട്ടനവധി വെല്ലുവിളികളുണ്ട്‌.അത്തരം അടിയന്തിര പ്രാധാന്യം അർഹിക്കുന്ന ജീവത്തായ വിഷയങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുന്നതോടൊപ്പം ലോകത്ത്‌ ഇന്നു ഉയർന്നു വരുന്ന ഉശിരൻ പോരാട്ടങ്ങൾക്ക്‌ ശരിയായദിശയിൽ നേതൃത്വം കൊടുത്ത്‌ അവയെ ലക്ഷ്യത്തിലേക്ക്‌ നയിക്കുക എന്ന വർത്തമാന കടമകളും ഉണ്ട്‌.അത്തരമൊരു സാർവ്വദേശീയ പ്രശ്ന പരിസരത്തിൽ നിന്നേ മാർക്ക്സിസ്റ്റ്‌-ലെനിസ്റ്റ്‌ കാഴ്ചപ്പാടിലും നിന്നേ പ്രത്യേകിച്ച്‌ ആഗോളവൽക്കരണ കാലത്ത്‌ ഇന്ത്യയിലെ കമ്യൂണിസ്റ്റ്‌ പാർട്ടികളേയും പരിശോധിക്കാൻ കഴിയൂ. ഇന്ത്യൻ വിപ്ലവത്തിന്റെ പാതയേക്കുറിച്ച്‌ ലെനിന്റെ നേതൃത്വത്തിൽ കമ്യുണിസ്റ്റ്‌ ഇന്റർ നാഷണൽ മുന്നോട്ട്‌ വെച്ച വീക്ഷണങ്ങൾ അടിസ്ഥാന പരമായി തങ്ങൾ പിന്തുടരുന്നു എന്ന് ഇപ്പോഴുംCPI-M- നേതൃത്വം ആവർത്തിക്കുന്നതുകൊണ്ട്‌ ആ ചരിത്ര പശ്ചാത്തലത്തിൽത്തന്നെ ആ പാർട്ടിയുടെ ഇന്നത്തെ സൈദ്ധാന്തിക രാഷ്ട്രീയ നിലപാടുകൾ പരിശോധിക്കാൻ നാം നിർബന്ധിതമാകുകയാണ്‌ ബഹു:കാളിദാസൻ

kadathanadan:കടത്തനാടൻ പറഞ്ഞു...

പക്ഷെ 1951-ൽ പാർട്ടിക്കുള്ളിൽ ശക്തിപ്പെടാൻ തുടങ്ങിയ വലതു പക്ഷ പ്രവണത സോവിയറ്റ്‌ യൂണിയനിൽ ക്രൂഷ്ചേവിയൻ തിരുത്തൽ വാദം ആധിപത്യത്തിൽ വരുന്നതോടെ ശക്തിയാർജ്ജിച്ച്‌ സമാധാനപരമായ പരിവർത്തന പാതയെ ആശ്ലേഷിച്ച്‌.മുഖ്യമായും ദേശീയബൂർഷ്വാസിയുടെ പാർട്ടിയായി കോൺഗ്രസ്സിനെ വിലയിരുത്തി ഡാങ്കേയിസ്റ്റുകൾ കോൺഗ്രസ്സുമായി സഹകരിച്ച്‌ ജനാധിപത്യ വിപ്ലവം പൂർത്തീകരിക്കമെന്ന"ദേശീയ ജനാധിപത്യ വിപ്ലവ പാത"മുന്നോട്ട്‌ വച്ചു. ഫലത്തിൽ ജനാധിപത്യ വിപ്ലവത്തെ കയ്യൊഴിക്കുന്ന ഈ സോഷ്യൽ ഡെമോക്രാറ്റിക്ക്‌ പാതക്ക്‌ എതിരായി നടന്ന തീക്ഷ്ണമായ ഉൾപാർട്ടി സമരത്തെ തുടർന്നാണ്‌ " വയ്യട വലതാ ചെങ്കൊടി താഴെ" എന്ന് പ്രഖ്യാപിച്ച്‌ CPIനേതൃത്വത്തിന്നെതിരെ കലാപം ചെയ്ത്‌1964-ൽ CPI-M- രൂപീകരിക്കുന്നതും 7-ആം കോൺഗ്ര്സ്സ്‌ വിളിച്ചു ചേർക്കുന്നതും 1951-ലെ പരിപാടിയും നയപ്രഖ്യാപനരേഖയും അംഗീകരിച്ചുകൊണ്ട്‌ തൊഴിലാളി വർഗ്ഗ നേതൃത്വത്തിൽ കാർഷിക വിപ്ലവ പാതയിലൂടെ മുന്നേറി ജനകീയ ജനാധി പത്യ പൂർത്തീകരിക്കുമെന്ന് 7-ആം കോൺഗ്രസ്സ്‌ പ്രഖ്യാപിച്ചു.വർഷങ്ങൾ 48 കഴിഞ്ഞു. പാർട്ടി വളർന്നു.ബംഗാളിലെ മുപ്പതിൽ ചില്ല്വാനമുള്ള ഭരണമടക്കം മൂന്നു സംസ്ഥാനങ്ങൾ ഭരിക്കാൻ ശേഷി നേടി. പക്ഷേ,പക്ഷേ,1964 പ്രഖ്യാപനത്തിൽ നിന്ന് പാർട്ടി നേതൃത്വം എത്രദൂരം പിന്നോട്ട്‌ പോയി.ഈ അവസ്ഥയിലേക്ക്‌ ജീർണ്ണിച്ചു പോയത്‌ സ: വി എസ്സിന്ന് പർട്ടിയിൽ മേൾക്കൈ നഷ്ടപ്പോഴാണ്‌ എന്നു വിലയിരുത്താൻ കഴിയുമോ ? ഇക്കലയളവിലൊന്നും പിണറായി ഇത്രവലിയ നേതാവുമായിരുന്നില്ല.വി എസ്സോ പിണറായിയോ സ്ഥാനം മാറുന്നതിലൂടെ പരിഹരിക്കാൻ കഴിയുന്നതാണോ CPI-M-നു നേരിട്ട ഈ ജീർണ്ണത.

kadathanadan:കടത്തനാടൻ പറഞ്ഞു...

കഴിഞ്ഞ UDFഭരണകാലത്ത്‌ കേരളത്തിലെ മണ്ണും നദികളും വച്ച യു ഡി എഫി ന്റെ തീവ്രവികസനത്തിന്ന് പെറിയാർ വിൽപന,എക്സ്പ്രസ്സ്‌ ഹൈവേ സ്മാർട്ട്‌ സിറ്റി ടൂറിസം,ഐടി പദ്ധതികൾ കേരളീയന്റെ കുടിവെള്ളം സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ബി ഒ ടി സ്ത്രീ പീഡനങ്ങൾ അഴിമതി സ്വജന പക്ഷ പാതം -തുടങ്ങി ജീവിക്കാനുള്ള അവകാശം വരെ നഷ്ടപ്പെടുമെന്നും ആഗോളീകരണ തിരമാലകളിൽ പെട്ട്‌ സ്വന്തം കാലിന്നടിയിലെ മണ്ണ്‌ ഒലിച്ചു പോവുകയാണെന്നും തിരിച്ചറിഞ്ഞ ശരാശരി കേരളീയൻ യുഡി എഫ്‌ വിനാശത്തെ നിശബ്ദമായ പ്രതിരോധം തീർത്ത്‌ പരാജയപ്പെടുത്തുകയായിരുന്നു. യു ഡി എഫിൽ നിന്ന് വ്യത്യസ്ഥമായ ജനകീയ വികസനം നിർവ്വഹിക്കുന്നതിന്ന് നിയമസഭയിൽ നൂറ്‌ സീറ്റ്‌ നൽകികൊണ്ടായിരുന്നു ക്കേരള ജനത എൽ ഡി എഫി നെ അധികാരം ഏൽപ്പിച്ചിരുന്നത്‌.ലോക സഭയിലേക്ക്‌ 19 സീറ്റും നൽകി. ആഗോളീകരണ നയങ്ങളെ തിരുത്താൻ എൽ ഡി എഫിനേ കഴിയൂ എന്ന കേരളീയന്റെ അന്ധ വിശ്വാസമായിരുന്നു ഇത്‌.പക്ഷെ കോൺഗ്രസ്സ്ംബി ജെ പി നയങ്ങൾക്കെതിരായി എൽ ഡി എഫിന്ന് നൽകിയ വോട്ട്‌ രാജ്യത്തിനെ വിറ്റു തുലച്ച കോൺഗ്രസ്സിനെ അധികാരത്തിലേറ്റാനും ആഗോളീകരണ പ്രക്രിയ ഒരു തടസ്സങ്ങളുമില്ലാതെ നടപ്പാക്കുന്നതിനും വിനിയോഗിച്ച എൽ ഡി എഫ്‌ ജനങ്ങൾ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തെ വെല്ലു വിളിക്കുകയായിരുന്നു ചെയ്തത്‌. മാത്രമല്ല ,അച്ചുതാന്ദ സർക്കാറിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരായ ജനകീയ രോഷം മറച്ചു പിടിക്കാൻ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ്‌ പോരിനെ അതി സമർത്ഥമായി ഉപയോഗിക്കുകയുമായിരുന്നു ചെയ്തത്‌.

kadathanadan:കടത്തനാടൻ പറഞ്ഞു...

പാർലമന്റര്റി സമരം ഉൾപ്പെടേ എല്ലാ സമര രൂപങ്ങളും ഉപയോഗിച്ച്‌ തൊഴിലാളി വർഗ്ഗ പാർട്ടി പോരാടേണ്ടത്‌ സാമ്രാജ്യത്വത്തേയും ജന്മിനാടുവാഴിത്തത്തിന്റെ അവശിഷ്ടങ്ങളേയും ദല്ലാൾ ഉദ്യോഗസ്ഥ മേധാവിത്വ മുതലാളിത്തത്തേയും തകർത്ത്‌ കാർഷിക വിപ്ലവം അച്ചു തണ്ടായ ജനാധി പത്യ വിപ്ലവം പൂർത്തെകരിച്ച്‌ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിലേക്ക്‌ മുന്നേറാനാണ്‌ ഇതിന്ന് പാർലമന്ററി വ്യാമോഹത്തെ ഇല്ലായ്മ ചെയ്ത്‌ തൊഴിലാളി വർഗ്ഗത്തെ നേതൃത്വ ശക്തിയായി രാഷ്ട്രീയ വൽക്കരിച്ച്‌ വളർത്തികൊണ്ട്‌ വരികയും കൃഷിഭൂമി കർഷന്ന് എന്ന മുദ്രാവാക്യത്തോടെ ജന്മിനാടു വാഴിത്തതിന്റെ അവശിഷ്ടങ്ങളേയും ഭൂപ്രഭുത്വത്തേയും തകർക്കുന്ന കാർഷിക വിപ്ലവ സമരങ്ങളിലൂടെ ദരിദ്ര,കർഷകരേയും കർഷകതൊഴിലാളികളേയും അണിനിരത്തുകയാണ്‌ വേണ്ടത്‌.കമ്യൂണിസ്റ്റു കൾ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതും ജയിച്ചാൽ പഞ്ചായത്ത്‌ മുതൽ ലോകസഭവരെ പോകുന്നതും ഭൂരിപക്ഷം കിട്ടിയാൽ ഭരണത്തെ ഉപയോഗിക്കുന്നതും ഈ ലക്ഷ്യത്തോടു കൂടിയാണ്‌.ഇതാണ്‌ മാർക്ക്സിസ്റ്റ്‌ -ലെനിനിസ്റ്റ്‌ പാത. പക്ഷെ തിരുത്തൽ വാദികളാവട്ടെ ഇതിന്ന് വിപരീതമായി കിട്ടിയ അധികാരത്തിന്റെ തുണ്ടുകൾ ഉപയോഗിച്ച്‌ ദല്ലാൾ ഭരണ വർഗ്ഗത്തിന്റെ നയങ്ങൾ നടപ്പാക്കാൻ മറ്റു ഭരണവർഗ്ഗ പാർട്ടികളുമായി മത്സരിച്ച്‌ ശ്രമിക്കുന്നതാണ്‌ ബഗാളിലും കേരളത്തിലും കണ്ടുവരുന്നത്‌. അതുകൊണ്ടാണ്‌ രാജ്യത്തെ പുത്തൻ കൊളോണിയൽ അടിമത്തത്തിലേക്ക്‌ നയിക്കുന്ന യു പി എ സർക്കാറിനെ താങ്ങി നിർത്തുന്നത്‌. സാന്റിയാഗോ മാർട്ടിനും ഫാരീസ്‌ അബുബക്കറും എല്ലാ മാഫിയകളുമായി സന്ധി ചെയ്യുന്നത്‌.അതുകൊണ്ടാണ്‌ 1975-നു ശേഷം നിരവധി തവണ കേരളത്തിൽ അധികാരത്തിൽ വന്നിട്ടും കോൺഗ്രസ്സിനെപ്പോലെ എൽ ഡി എഫ്‌ ഉം ആദിവാസി ഭൂസംരക്ഷണ നിയമം നടപ്പാക്കാതിരിക്കുന്നത്‌. 11 000 കോടി രൂപ പാട്ട കുടിസ്സിക വരുത്തിയിട്ടും പാട്ട വ്യവസ്ഥ ലംഘിച്ചിട്ടും പതിനായിരക്കണക്കിന്ന് ഏക്കർ സർക്കാർ ഭൂമി കൈ വശം വെച്ചിട്ടും ട്റ്റക്കും ഹാരിസണും മറ്റുമെതിരേ ഒരു ചുക്കും ചെയ്യാത്തത്‌.

kadathanadan:കടത്തനാടൻ പറഞ്ഞു...

ഭൂപരിഷ്കരണത്തിൽ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കിയത്‌ തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാനാനേന്ന തട്ടിപ്പ്‌ വളരെ വ്യക്തമായ കലഘട്ടമായിരുന്നു വി എസ്സിന്റെ ഭരണകാലം. കഴിഞ്ഞ യു ഡി എഫ്‌ സർക്കാറിന്റെ കാലത്ത്‌ വൻകിട തോട്ടം മുതലാളി മാരുടെ താൽപര്യങ്ങൾക്ക്‌ പൂർണ്ണമായും കീഴടങ്ങുകയും അവരെ വഴിവിട്ട്‌ സഹായിക്കുകയും അടച്ചു പൂട്ടി തൊഴിലാളികളെ വഴിയാധാരമാക്കിയ 38 വങ്കിട തോട്ടങ്ങളുടെ വിഷയത്തിൽ നിസ്സഹായത പ്രകടിപ്പിക്കുകയും ചെയ്ത ആന്റണി -ഉമ്മൻ ചാണ്ടി സർക്കാറിനെതിരേ പ്രതിപക്ഷ നേതാവേന്ന നിലയിൽ വി എസ്സ്‌ നടത്തിയ നിശിതമായ വിമർശനങ്ങളും വിട്ടു വീഴ്ചയില്ലാത്ത നിലപാടുകളും അദ്ദേഹത്തെ ജനപ്രിയ നേതാവായി ഉയർത്തുന്നതിലും മുഖ്യമന്ത്രി കസേലയിൽ എത്തിക്കുന്നതിലും സുപ്രധാന പങ്കു വഹിച്ച വിഷയമായിരുന്നു. എന്നാൽ അധികാരത്തിൽ വന്ന അച്ചുതാന്ദന്റെ മുമ്പിലും അടച്ചു പൂട്ടിയ തോട്ടങ്ങൾ അടച്ചു പൂട്ടി തന്നെ കിടന്നു.തോട്ടമുടകൾ നാടുവിട്ടു. അടച്ചു പൂട്ടിയ തോട്ടങ്ങളിൽ ചോർന്നൊലിക്കുന്ന പാടികളിൽ കുടിവെള്ളമോ വൈദ്യുതിയോ ഇല്ലാതെ സൗജന്യറേഷന്റെ കാരുണ്യത്തിൽ പതിനായിരക്കണക്കിന്ന് തൊഴിലാളികൾ ഇടുക്കിയിലും വയനാട്ടിലും നെല്ലിയാമ്പതിയിലും ബോണക്കാട്ടും അക്ഷരാർത്ഥത്തിൽ നരക ജീവിതം നയിച്ചു. തൊഴിലാളികളിൽ നിന്നും പിരിച്ചെടുത്ത കോടികളുടെ പി എഫ്‌ വിഹിതം പോലും ഖജാനാവിലടക്കാതെ നാമമാത്രമായ പാട്ടത്തുക പോലും കോടികളുടെ കുടിശ്ശിക വരുത്തി തൊഴിൽ നിയമങ്ങളും പാട്ടക്കരാറുകളും കാറ്റിൽ പറത്തി ബാങ്കുകളിൽ നിന്നും കോടികളുടെ വായ്പകൾ എടുത്ത്‌ കടന്നുകളഞ്ഞ ആർ ബി ടി ,എ വി ടി തുടങ്ങിയ വൻ കിട മുതലാളി മാരെ വീണ്ടും ക്ഷണിച്ചു കൊണ്ട്‌ വന്ന് ചർച്ച നടത്തി

kadathanadan:കടത്തനാടൻ പറഞ്ഞു...

.ഈ ചർച്ചയിൽ തോട്ടം മുതലാളിമാർ കേരളത്തിലും തൊഴിൽ മേഖലയിലും കേട്ടു കേൾ വി പോലും ഇല്ലാത്തരീതിയിൽ മാനേജ്‌ മെന്റ്‌ തൊഴിലാളികൾക്കു മുമ്പിൽ ഒട്ടനവധി തൊഴിലാളി ദ്രോഹ ഡിമാന്റുകൾ മുന്നോട്ട്‌ വച്ചു.ഇതൊക്കെ വെള്ളം തൊടാതെ അച്ചുതാനന്ദ സർക്കാർ അംഗീകരിച്ചു.രാജ വാഴ്ചകാലം മുതൽ തുച്ചമായ പാട്ട തുകയ്ക്‌ സർക്കാർ ഭൂമിയിൽ തോട്ടം നടത്തി കോടികളുടെ സമ്പത്തുണ്ടാക്കി മറ്റ്‌ മേഖലകളിലേക്ക്‌ തങ്ങളുടെ വ്യവസായ സാമ്രാജ്യത്വം വികസിപ്പിച്ച്‌ തോട്ടങ്ങൾ റീ പ്ലാന്റ്‌ ചെയ്യേണ്ട സമയമായപ്പോൾ ലാഭത്തിന്റെ ഒരു ചെറിയ വിഹിതം പോലും അതിന്ന് നീക്കി വെക്കാത്ത തേയില തോട്ടമുടമകളെ സഹായിക്കാൻ തോട്ടം പ്രതിസന്ധിയുടെ മറവിൽ തോട്ടം മേഖലയുടെ പുനരുദ്ധാരണത്തിനും റീ പ്ലാന്റിംഗിനും കേന്ദ്രസർക്കാർ ശതകോടിക്കണക്കിന്ന് സബ്സിഡികളും സൗജന്യങ്ങളും പ്രഖ്യാപിച്ചപ്പോൾ എന്നാൽ പട്ടിണിയുടേയും ആത്മഹത്യയുടേയും ഇടയിൽ പെട്ടുഴറുന്ന തോ‍ാട്ടം തൊഴിലാളികളാകട്ടെ യാതൊരു സഹായവും കേന്ദ്രസർക്കാറും പ്രഖ്യാപിച്ചില്ല. സംസ്ഥന സർക്കാറിന്ന് തോട്ടം മേഖലയോടോ തൊഴിലാളികളുടേയോ കാര്യത്തിൽ അൽപമെങ്കിലും താൽപര്യമുണ്ടായിരുന്നെങ്കിൽ തെരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങളോട്‌ നീതി പുലർത്താനെങ്കിലും ഇനി അതല്ല ബഹു കാളിദാസൻ പറഞ്ഞതുപോലെ തൊഴിലാളി താൽപര്യമോ സാമൂഹ്യ താൽപര്യമോ പ്രകടിപ്പിക്കാത്ത ഈ മുതലാളി മാരെ വീണ്ടും ക്ഷണിച്ചുകൊണ്ട്‌ വന്ന് ഭീമമായ പാട്ടകുടിസ്സികയും വൈദ്യുതികുടിശ്ശിഖയും പി എഫ്‌ കുടിസ്സികയും തൊഴിലാളികൾക്ക്മേൽ അദ്ധ്വാന ഭാര വർദ്ധിപ്പിച്ചും കൂലി വെട്ടിക്കുറച്ചും ഇളവ്‌ ചെയ്തു കൊടുക്കുകയല്ലാ ചെയ്യേണ്ടിയിരുന്നത്‌.മറിച്ച്‌ ഈ തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കുകയായിരുന്നില്ലേ വേണ്ടത്‌ ഇപ്പോൾ തന്നെയും അതിനാവശ്യമായ അന്തർഘടനാ സൗകര്യങ്ങൾ സംസ്ഥാനസർക്കാറിനുണ്ടായിരുന്നു ബഹു കാളിദാസൻ.ഇനി തേയിലതോട്ടം മുതലാളി മാർക്ക്‌ മുമ്പിൽ ചുവപ്പ്‌ പരവതാനി വിരിക്കാനുള്ള വി എസ്സ്‌ സർക്കാറിന്റെ ശ്രമം ഒറ്റപ്പെട്ടതല്ല ബഹു :കാളിദാസൻ, മൂന്നാറിലെ ടാറ്റാ ടീ കമ്പനി കൈ വശം വെച്ചിരിക്കുന്ന അനധികൃത ഭൂമിയുടെ പ്രശ്നത്തിലും ഹാരിസൺ മലയാളം കൃത്രിമ പട്ടയങ്ങളുണ്ടാക്കി വിറ്റഴിച്ച തോട്ടങ്ങളുടെ വിഷയത്തിലും നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ വൻകിട തോട്ടങ്ങളുടെ കാര്യത്തിലും ഇടുക്കി ജില്ലയിലെ 25000ഏക്കർ വരുന്ന പരിസ്ഥിതി പ്രധാനമായ കാർഡമം ഹിൽ റിസർവ്വിന്റെ പ്രശ്നത്തിലുമെല്ലാം യു ഡി എഫി നേയും ഉമ്മൻ ചാണ്ടി സർക്കാറിനേയും കടത്തി വെട്ടുന്ന മൂലധന സേവയിലായിരുന്നു അച്ചുതാനന്ദസർക്കാർ.

kadathanadan:കടത്തനാടൻ പറഞ്ഞു...

കമ്യൂണിസമെന്ന 'ചുവപ്പ്‌ ഭീഷണി'ക്കെതിരെ അമേരിക്കൻ നേതൃത്വത്തിലുള്ള സാമ്രാജ്യത്വം അതിന്റെ ആത്മീയ ശക്തിയായ കത്തോലിക്കാ പള്ളിയെ കൂട്ട്‌ പിടിച്ച്‌ 1950 കളിൽ ആഗോളതലത്തിൽ കെട്ടഴിച്ചു വിട്ട 'കമ്യൂണിസ്റ്റ്‌ വിരുദ്ധ' യുദ്ധത്തിന്റെ ഭാഗമായിരുന്നു വിമോചന സമരാഭാസം.രണ്ടാം ലോകയുദ്ധാനന്തരം യൂറോപ്പിലെ പലരാജ്യങ്ങളിലും കമ്യൂണിസ്റ്റ്‌ പാർട്ടികൾ അധികാരത്തിൽ വരികയും 1949-ലെ ചൈനീസ്‌ വിപ്ലവ വിജയത്തോടെ ഏഷ്യയടക്കം ലോകത്തിലെ മൂന്നിലൊന്ന് ജനത സോഷ്യലിസ്റ്റ്‌ സാമൂഹ്യക്രമത്തിനു കീഴിൽ വരികയും ചെയ്ത സന്ദർഭത്തിലാണ്‌ കമ്യൂണിസത്തിനെതിരായ നീക്കങ്ങൾകൂടുതൽ ഫലപ്രദമാക്കേണ്ട ചിന്ത സാമ്രാജ്യത്വ കേന്ദ്രങ്ങളിൽ സജീവമായത്‌. ചൈന നഷ്ടപ്പെട്ടതു പോലെ ഇന്ത്യയും നഷ്ടപ്പെട്ടാൽ ഏഷ്യയിൽ നിന്നു തന്നെ കെട്ടുകെട്ടേണ്ടിവരുമെന്ന് സൂജിപ്പിച്ചുകൊണ്ട്‌ അന്നത്തെ അമേരിക്കൻ അംബാസഡറായിരുന്ന ചെസ്റ്റർ ബൗൾസ്‌ ഫോർഡ്‌ ഫൗണ്ടേഷനടക്കമുള്ള അമേരിക്കൻ ഭരണസിരാകേന്ദ്രത്തിലേക്കെഴുതിയ കത്തുകളും പിന്നീട്‌ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌.നെഹ്രു സർക്കാറിൽ സമ്മർദ്ദം ചെലുത്തി തെലുങ്കാന സമരം അടിച്ചമർത്തിയതും അതിന്റെ തുടർച്ചയായി കമ്യൂണിസ്റ്റ്‌ ഭീഷണി ഒഴിവാക്കാൻ ഫോർഡ്‌ ഫൗണ്ടേഷനെ ഉപയോഗിച്ച്‌ ഇന്ത്യയുടെ സാമൂഹ്യരംഗത്ത്‌ കമ്യൂണിറ്റി ഡവലപ്പ്‌മന്റ്‌ പ്രോഗ്രാം എന്ന ബൃത്തായ എൻ ജി ഒ പദ്ധതി നടപ്പിക്കിയതെല്ലാം ഇതിന്റെ ഭാഗമായിരുന്നു.വാക്കിൽ സോഷ്യലിസം പറയുകയും അന്ന് സോവിയറ്റ്‌ യൂണിയനോട്‌ പുറമെ സൗഹൃദം പുലർത്തുകയും ചെയ്തിരുന്ന പ്രധാനമന്ത്രി നെഹ്രുവിന്റേയും അസൂത്രണ കമീഷന്റേയും ഓഫീസുകളിൽ വരെ സി ഐ എ ചാരന്മാർ കടന്നു കയറിയിരുന്നതായി പിന്നീട്‌ വെളിവാക്കപ്പെട്ടിണ്ട്‌.പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഫയലുകൾ കാബിനറ്റിൽ എത്തുന്നതിന്ന് മുമ്പ്‌ സി ഐ എ ക്ക്‌ ലഭിച്ചിരുന്നു. ഈ ഒരു പൊതു പരിതേവാവസ്ഥയിലാണ്‌ കമ്യൂണിസ്റ്റ്‌ സർക്കാറിനെ അട്ടി മറിക്കാൻ കോൺഗ്രസ്സ്‌ തീരുമാനമെടുക്കുന്നത്‌.അവിടെ നിന്ന്67-ൽ എത്തുമ്പോൾ വിമോചന സമര സന്തതികൾ തെറ്റ്‌ തിരുത്തി വന്നു എന്നാണോ ബഹു :കാളിദാസൻ പറഞ്ഞു വെക്കുന്നത്‌.ഒന്നു കൂടി ഓർക്കുക.കത്തോലിക്ക പുരോഹിത വിഭാഗങ്ങളും മറ്റും വിമോചന സമരം കേരള ചരിത്രത്തിലെ പ്രകാശ ഗോപുര മായിരുന്നു എന്നാണ്‌ ഇന്നും വിലയിരുത്തിയിട്ടുള്ളത്‌. ഇപ്പോഴും ആവശ്യം വർമ്പോഴോക്കെ വിമോചന സമര ഭീഷണി ഇവർ മുഴക്കുന്നുമുണ്ട്‌.

kadathanadan:കടത്തനാടൻ പറഞ്ഞു...

മറ്റൊരർത്ഥത്തിൽ കാളിദാസൻ പാറഞ്ഞത്‌ വളരെ ശരിയാണെന്ന് ഞാനും സമ്മതിക്കുന്നു. ചർച്ച ചെയ്യപ്പെടുന്നതു പോലെ കേവലം ഗ്രൂപ്പ്‌ തർക്കങ്ങളോ അധികാര മത്സരങ്ങളോ മാത്രമല്ല ഇന്ന് സി പി ഐ -എം -ൽ സംഭവിക്കുന്നത്‌ നമുക്കു മനസ്സിലാക്കാം . സമ്മതിച്ചു .എന്നാൽ യഥാർത്ഥ രാഷ്ട്രീയ പ്രശ്നങ്ങളും സി പി ഐ -എം - നേരിടുന്ന പ്രത്യയശാസ്ത്ര-സംഘടനാ പ്രതിസന്ധികളും പുറത്തുകൊണ്ടു വരാനോ ചർച്ചകൾക്ക്‌ വിധേയമാക്കാനോ മാധ്യമങ്ങൾ തയാറായിട്ടില്ല..കാരണം മാധ്യമ മുതലാളി മാർക്കും മൂലധന താൽപര്യങ്ങളുണ്ട്‌. അതിനെ അവഗണിച്ചുകൊണ്ട്‌ സി പി ഐ -എംന്റെ മൂലധന താൽപര്യങ്ങളെ വിമർശിക്കാനോ വിലയിരുത്താനോ സ്ഥാപിത മാധ്യമ കൂട്ട്കെട്ടുകൾക്ക്‌ കഴിയില്ല. അതുകൊണ്ട്‌ തന്നെ സി പി ഐ -എം ന്റെ പ്രശ്നങ്ങൾ പിണറായി വിജയനിലേക്കും അച്ചുതാനന്ദനിലേക്കും ചുരുക്കി കച്ചവടവൽക്കരണത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കുകയാണ്‌ പത്ര-ചാനൽ മാദ്ധ്യമങ്ങൾ.രാഷ്ട്രീയ വൽക്കരിക്കപ്പെടാത്ത ജന സമൂഹത്തിനെ സബന്ധിച്ചാണെങ്കിൽ വായിച്ചു രസിക്കാനും കണ്ട്‌ രസിക്കാനും ഇത്‌ ധാരാളം മതി.എന്താണ്‌ സി പി ഐ -എം - ൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്‌? നവലിബറൽ ചിന്തകളുടെ കേന്ദ്രമാക്കി മാറിക്കഴിഞ്ഞ പോളിറ്റ്ബ്യൂറോക്കും കേന്ദ്രകമ്മിറ്റിക്കും പരിഹാരം കണ്ടെത്താൻ കഴിയുന്ന പ്രശ്നങ്ങളല്ല സി പി ഐ -എം നെ ഗ്രസിച്ചിരിക്കുന്നത്‌. സാമ്രാജ്യത്വ മൂലധന ശക്തികൾ കെട്ടഴിച്ചു വിട്ട ആഗോള വൽക്കരണത്തിന്ന് നിരുപാതികം കീഴടങ്ങിയ ഒരു വിപ്ലവ പ്രസ്ഥാനം അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയാണ്‌ കുറേക്കാലങ്ങളായി സി പി ഐ -എം- ൽ വിവിധരൂപത്തിലുള്ള പൊട്ടിത്തെറികൾക്ക്‌ കാരണമാവുന്നത്‌.മാർക്ക്സിയൻ പ്രത്യശാസ്ത്രത്തേയും അതിന്റെ പ്രയോഗ സാദ്ധ്യതകളേയും വഞ്ചിച്ച്‌ പാർലമന്റര്റി വ്യാമോഹത്തിന്റെ മായകാഴ്ചകളിലേക്ക്‌ പ്രസ്ഥാനത്തെ തന്ത്ര പൂർവ്വ്വം ആനയിച്ചവരുടെ കൂടാരമായി മാറിയ ഉന്നത കമ്മിറ്റികൾക്ക്‌ മുന്നിൽ പ്രതീക്ഷയോടെ തമ്പടിച്ചു നിൽക്കുന്ന പാവപ്പെട്ടവരുടെ ഗതികേട്‌ ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ ദുരന്ത ചിത്രമാണ്‌ ഏറ്റവുമൊടുവിൽ ഇന്നലെ നടന്ന ഉന്നത ബോഡി യോഗങ്ങൾ പോലും നൽകുന്നത്‌.1964-ലെ പാർട്ടി പരിപാടി തങ്ങളുടെ മൂലധന താൽപര്യങ്ങൾക്ക്‌ തടസ്സമായപ്പോഴാണ്‌ 2000-ൽ തിരുവനന്തപുരത്ത്‌ നടന്ന പ്ലീനത്തിൽ മാറ്റം വരുത്തിയത്‌. ഇന്ത്യൻ സാഹചര്യങ്ങളേയും വിപ്ലവ പരിപാടികളേയും ശരിയായി വിലയിരുത്താനോ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിശോധിക്കാനോ തയാറാകാതെയാണ്‌ പാർട്ടി പരിപാടിയിൽ അഴിച്ചു പണി നടത്തിയത്‌.ഈ അഴിച്ചുപണി ദരിദ്രജനകോടികളുടെ ചൂഷണത്തിനെതിരേയുള്ള പോരാട്ടങ്ങളെ ദുർബലപ്പെടുത്തുകയും കുത്തക മുതലാളിത്തത്തിന്ന് ഭയാശങ്കകളില്ലാതെ വഴിയൊരുക്കുകയും ചെയ്തു. മറ്റേതൊരു ബൂർഷ്വാപാർട്ടിയേക്കാളും മെച്ചപ്പെട്ട രീതിയിൽ മൂലധനം സംരക്ഷിക്കാനും അതിന്റെ വ്യകതാക്കളാകാനും സി പി ഐ -എം ന്റെ ഭൂരിഭാഗം നേതാക്കൾക്കും മടിയുണ്ടായില്ല. പാർട്ടി പരിപാടിയിൽ വരുത്തിയ ഈ മാറ്റത്തിനെതിരെ വി എസ്‌ എപ്പോഴെങ്കിലും ഒരു വാക്ക്‌ ഉരിയാടിയതായി കേട്ടിട്ടില്ല.

kadathanadan:കടത്തനാടൻ പറഞ്ഞു...

ഞാൻ നേരത്തെ വിശദീകരിച്ചത്‌ ഒരിക്കൽ കൂടി ആവർത്തിക്കുന്നു. സാമ്രാജ്യത്തിന്റെ ആവിർഭാവത്തോടെ ലോകരാജ്യങ്ങളെയാകെ തങ്ങൾക്കിടയിൽ പങ്കിട്ട്‌ കൊള്ളയടിച്ച സാമ്രാജ്യത്വ ശക്തികൾ പ്രബലരാകുകയും സ്വന്തം നാട്ടിലെ തൊഴിലാളികളിൽ ഒരു വിഭാഗത്തെ വരേണ്യരാക്കി,വർഗ്ഗവൈരം തളർത്തി,അവിടങ്ങളിലെ വിപ്ലവസാധ്യതകൾ ദുർബ്ബലമാക്കുകയും ചെയ്ത സാഹചര്യത്തിലാണ്‌ സാമ്രാജ്യത്വ ശ്രുംഖലയിലെ ദുർബ്ബലകണ്ണി എന്ന് ശരിയായി വിലയിരുത്തി സാറിസ്റ്റ്‌ റഷ്യയിൽ ലെനിന്റെ നേതൃത്വത്തിൽ ബോൾഷേവിക്ക്‌ പാർട്ടി തൊഴിലാളിവർഗ്ഗ വിപ്ലവം വിജയിപ്പിച്ച്‌ സോവിയറ്റ്‌ യൂണിയന്‌ പിറവി നൽകുന്നത്‌.തുടർന്ന് കമ്യൂണിസ്റ്റ്‌ ഇന്റർ നാഷണൽ 1919-ൽ രൂപീകരിക്കുമ്പോൾ തന്റെ കൊളോണിയൽ സിദ്ധാന്തത്തിലൂടെ സാമ്രാജ്യത്വ ശ്രുംഖലയിലെ ദുർബ്ബലകണ്ണികളായ കോളനി,അർദ്ധകോളനി,ആശ്രിതരാജ്യങ്ങളിൽ വൈരുദ്ധ്യങ്ങൾ മൂർച്ചിച്ചുകൊണ്ടിരിക്കുന്നു എന്നും,എന്നാൽ ഇവിടങ്ങളിലെ ജനാധിപത്യ വിപ്ലവങ്ങൾക്ക്‌ നേതൃത്വം നൽകാൻ സാമ്രാജ്യത്വവുമായി സന്ധിചെയ്ത മുതലാളി വർഗ്ഗത്തിന്ന് കഴിയില്ലെന്നും അതുകൊണ്ട്‌ തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിൽ ദരിദ്ര ഭൂരഹിത കർഷകരടക്കം മണ്ണിൽ അദ്ധ്വാനിക്കുന്ന കർഷക ജനതയെ കാർഷിക വിപ്ലവത്തിലൂടെ തട്ടിയുണർത്തി വിപ്ലവത്തിന്റെ മുഖ്യ ശക്തിയാക്കി ജനകീയ ജനാധിപത്യ വിപ്ലവം പൂർത്തീകരിച്ച്‌ വിപ്ലവത്തിലേക്ക്‌ മുന്നേറണമെന്ന് ലെനിൻ പഠിപ്പിച്ചു.1920-കളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർട്ടി രൂപം കൊള്ളുമ്പോൾ മുതൽ ഇതാണ്‌ ഇന്ത്യൻ വിപ്ലവത്തിന്റെ പാതയായി സ്വീകരിക്കപ്പെട്ടത്‌.ബഹു: കാളിദാസൻ ഇത്രയും ദീർഘമായ ഈ ഭാഗം ഞാൻ വീണ്ടും ആവർത്തിക്കേണ്ടി വന്നത്‌ CPI-M-ന്റെ പാർട്ടി പരിപാടിയിൽ അംഗീകൃത വിപ്ലവ തന്ത്രമായി ഇതുതന്നെയാണ്‌ ഇപ്പോഴുമുള്ളത്‌ എന്നോർമ്മിപ്പിക്കുവാനാണ്‌.

kaalidaasan പറഞ്ഞു...

>>>>>ഇന്ന് CPI-Mനുള്ളിൽ എത്രത്തോളം തൊഴിലാളിവർഗ്ഗ വിപ്ലവ രാഷ്ട്രീയത്തിന്റെ അംശം അവശേഷിക്കുന്നു എന്നത്‌ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ പ്രത്യായശാത്രത്തിന്റെ വിപ്ലവാത്മകത ഉൾക്കൊള്ളുന്ന, ആഗ്രഹിക്കുന്ന എല്ലാവരുടേയും മുന്നിലെ ഒരു പ്രധാന ചോദ്യമാണ്‌.<<<<<

കടത്തനാടന്‍,

ചോദ്യങ്ങള്‍ ചോദിച്ചതുകൊണ്ടായില്ല. ഉത്തരം കണ്ടെത്താന്‍ കൂടെ ശ്രമിക്കണം.

ഇന്ന് പാര്‍ട്ടിക്കുള്ളില്‍ തൊഴിലാളിവർഗ്ഗ വിപ്ലവ രാഷ്ട്രീയത്തിന്റെ അംശം എത്രത്തോളം അവശേഷിക്കുന്നുണ്ട്. താങ്കള്‍ പറയണം.

അര നൂറ്റണ്ടു മുമ്പുണ്ടായിരുന്നതുപോലെ തൊഴിലാളികള്‍ ഇപ്പോള്‍ ചൂക്ഷണം ചെയ്യപ്പെടുനുണ്ടോ? ഇല്ലെങ്കില്‍ അതിനു ഹേതു ആരാണെന്നാണ്, താങ്കളുടെ വിശ്വാസം?

kaalidaasan പറഞ്ഞു...

>>>>> ശരിയായ കമ്യൂണിസ്റ്റ്‌ പാർട്ടിയെ പുന:സ്ഥാപിക്കേണ്ടത്‌ വിപ്ലവം ആഗ്രഹിക്കുന്ന ജനകോടികളുടെ ആഗ്രഹമാണ്‌ അടിയന്തിര കടമയുമാണ്‌.<<<<<

കടത്തനാടന്‍,

ശരിയായ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നയപരിപാടികള്‍ ഒന്ന് വിശദീകരിക്കമോ?

വിപ്ളവം എന്നു പറയുന്നതുകൊണ്ട് താങ്കള്‍ ഉദ്ദേശിക്കുന്നതെന്താണ്.

kaalidaasan പറഞ്ഞു...

>>>>> ഇന്ത്യൻ വിപ്ലവത്തിന്റെ പാതയേക്കുറിച്ച്‌ ലെനിന്റെ നേതൃത്വത്തിൽ കമ്യുണിസ്റ്റ്‌ ഇന്റർ നാഷണൽ മുന്നോട്ട്‌ വെച്ച വീക്ഷണങ്ങൾ അടിസ്ഥാന പരമായി തങ്ങൾ പിന്തുടരുന്നു എന്ന് ഇപ്പോഴുംCPI-M- നേതൃത്വം ആവർത്തിക്കുന്നതുകൊണ്ട്‌ ആ ചരിത്ര പശ്ചാത്തലത്തിൽത്തന്നെ ആ പാർട്ടിയുടെ ഇന്നത്തെ സൈദ്ധാന്തിക രാഷ്ട്രീയ നിലപാടുകൾ പരിശോധിക്കാൻ നാം നിർബന്ധിതമാകുകയാണ്‌ ബഹു:കാളിദാസൻ<<<<<


കടത്തനാടന്‍,

ഇത് ശരിയല്ലല്ലോ. ലെനിന്‍ മുന്നോട്ടു വച്ച വീക്ഷണങ്ങൾ അടിസ്ഥാന പരമായി തങ്ങൾ പിന്തുടരുന്നു എന്ന് സി പി എം പറയുന്നില്ല.

മാര്‍ക്സിസം ലെനിനിസം മര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണെന്നേ പാര്‍ട്ടി പറയുന്നുള്ളു. .ഇതാണത്

1.1 The Communist Party inherited the progressive, anti-imperialist and revolutionary traditions of the Indian people. Since its formation in 1920, by a small group of determined anti-imperialist fighters inspired by the October Socialist Revolution in Russia, the Party had set before itself the goal of fighting for complete independence and basic social transformation. The Party pledged to work for the establishment of a socialist society in India, free from class exploitation and social oppression.

1.2 True to the cause of proletarian internationalism, the Party consistently supported the national liberation movements against the imperialist order and the struggles for democracy and socialism the world over, which were major features of the twentieth century. The Party adopted the principles of Marxism-Leninism as the guide to action for winning national independence, to attain the objective of socialism and to advance towards the ultimate goal of communism. The Communists were the first in the country to raise the demand for complete independence and put forward a resolution for this in the Ahmedabad session of the Indian National Congress in 1921.

kaalidaasan പറഞ്ഞു...

>>>>> 1951-ലെ പരിപാടിയും നയപ്രഖ്യാപനരേഖയും അംഗീകരിച്ചുകൊണ്ട്‌ തൊഴിലാളി വർഗ്ഗ നേതൃത്വത്തിൽ കാർഷിക വിപ്ലവ പാതയിലൂടെ മുന്നേറി ജനകീയ ജനാധി പത്യ പൂർത്തീകരിക്കുമെന്ന് 7-ആം കോൺഗ്രസ്സ്‌ പ്രഖ്യാപിച്ചു.വർഷങ്ങൾ 48 കഴിഞ്ഞു. പാർട്ടി വളർന്നു.ബംഗാളിലെ മുപ്പതിൽ ചില്ല്വാനമുള്ള ഭരണമടക്കം മൂന്നു സംസ്ഥാനങ്ങൾ ഭരിക്കാൻ ശേഷി നേടി. പക്ഷേ,പക്ഷേ,1964 പ്രഖ്യാപനത്തിൽ നിന്ന് പാർട്ടി നേതൃത്വം എത്രദൂരം പിന്നോട്ട്‌ പോയി.ഈ അവസ്ഥയിലേക്ക്‌ ജീർണ്ണിച്ചു പോയത്‌ സ: വി എസ്സിന്ന് പർട്ടിയിൽ മേൾക്കൈ നഷ്ടപ്പോഴാണ്‌ എന്നു വിലയിരുത്താൻ കഴിയുമോ ? <<<<<


കടത്തനാടന്‍,

അങ്ങനെ ആരാണു വിലയിരുത്തിയത്?

1848 ല്‍ കാല്‍ മാര്‍ക്സ് കമ്യൂണിസ്റ്റു മാനിഫെസ്റ്റോ എഴുതിയ കാലത്ത് ലോകം മുഴുവന്‍ തൊഴൊലാളികള്‍ അതി ദയനീയ മായി ചൂക്ഷണം ചെയ്യപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ നാടുകളിലും ചൂക്ഷണം ചെയ്യപ്പെട്ടിരുനു. പക്ഷെ ഇന്ന് അതാണോ സ്ഥിതി? പടിഞ്ഞാറന്‍ നാടുകളെ മറക്കാം. കേരളത്തില്‍ ഇന്ന് ചൂക്ഷണം ചെയ്യപ്പെടുന്ന തൊഴിലാളികളാരൊക്കെയാണ്? ചുമട്ടു കാര്‍ ചൂക്ഷണം ചെയ്യപെടുന്നുണ്ടോ? മറ്റാരൊക്കെ ചൂക്ഷണം ചെയ്യപ്പെടുന്നുണ്ട്?

തൊഴിലാളി വർഗ്ഗ നേതൃത്വത്തിൽ കാർഷിക വിപ്ലവ പാതയിലൂടെ മുന്നേറി ജനകീയ ജനാധി പത്യ പൂർത്തീകരിക്കാം എന്നു തന്നെയാണിപ്പോഴും സി പി എമ്മിന്റെ ലക്ഷ്യം.

മൂന്നു സംസ്ഥാനങ്ങള്‍ക്കപ്പുറം പാര്‍ട്ടി വളര്‍ന്നിട്ടില്ല എന്നത് പാര്‍ട്ടിയുടെ പാളിച്ചതന്നെയാണ്. അതിന്റെ കാരണം പാര്‍ട്ടി പരിശോധിക്കണം.

കേരളത്തിലെ പാര്‍ട്ടിയില്‍ വലത് പക്ഷ വതുകരണം വ്യാപകമായി നടപ്പിലാക്കി തുടങ്ങിയത് പിണറായി വിജയന്‍ സെക്രട്ടറി ആയതിനു ശേഷമാണ്. അതുപോലെ പിണറായിയുടെ വ്യക്തിപരമായ ഇഷ്ടങ്ങളും അനിഷ്ടങ്ങ്ളും പാര്‍ട്ടിയിലും മുന്നണിയിലും അടിച്ചേല്‍പ്പിക്കുന്നു. കമ്യൂണിസ്റ്റുകാര്‍ക്ക് നിരക്കാത്ത പ്രവര്‍ത്തി ചെയ്യുന്നവരെ സംരക്ഷിച്ചും പിന്തുണച്ചും പാര്‍ട്ടിയിലെ ഏകധിപതി ആകാനുള്ള സ്വാധീനം നേടി എടുത്തു.

വി എസ് ഒരു കാലത്തും പാര്‍ട്ടിയുടെ നയ രൂപീകരനങ്ങളില്‍ വലിയ പങ്കു വഹിച്ചിട്ടില്ല. സീനിയര്‍ നേതാവെന്ന നിലയില്‍ പോളിറ്റ് ബ്യൂറോയിലും സെന്റ്രല്‍ കമ്മിറ്റിയിലും അംഗമായി എന്നു മാത്രമേ ഉള്ളു. നയങ്ങളൊക്കെ രൂപീകരിച്ചവര്‍ ഇ എം എസ്, എ കെജി, ബസു, സുര്‍ജിത് തുടങ്ങിയവരും അതിനു ശേഷം കാരട്ടും മറ്റുമായിരുന്നു. ഇവരെയൊന്നും പരമര്‍ശിക്കാതെ താങ്കള്‍ വി എസിനെ മാത്രം പരാമര്‍ശിച്ചതിലെ യുക്തിയേയാണു ഞാന്‍ ചോദ്യം ചെയ്തത്.

kaalidaasan പറഞ്ഞു...

>>>>> പക്ഷെ കോൺഗ്രസ്സ്ംബി ജെ പി നയങ്ങൾക്കെതിരായി എൽ ഡി എഫിന്ന് നൽകിയ വോട്ട്‌ രാജ്യത്തിനെ വിറ്റു തുലച്ച കോൺഗ്രസ്സിനെ അധികാരത്തിലേറ്റാനും ആഗോളീകരണ പ്രക്രിയ ഒരു തടസ്സങ്ങളുമില്ലാതെ നടപ്പാക്കുന്നതിനും വിനിയോഗിച്ച എൽ ഡി എഫ്‌ ജനങ്ങൾ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തെ വെല്ലു വിളിക്കുകയായിരുന്നു ചെയ്തത്‌. മാത്രമല്ല ,അച്ചുതാന്ദ സർക്കാറിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരായ ജനകീയ രോഷം മറച്ചു പിടിക്കാൻ പാർട്ടിക്കുള്ളിലെ ഗ്രൂപ്പ്‌ പോരിനെ അതി സമർത്ഥമായി ഉപയോഗിക്കുകയുമായിരുന്നു ചെയ്തത്‌. <<<<<


കടത്തനാടന്‍,

അച്ചുതാനന്ദ സർക്കാറിന്റെ ജനവിരുദ്ധനയങ്ങൾ എന്ന് സാമാന്യ വത്കരിച്ച് പറയാതെ ഏതൊക്കെയാണവ എന്ന് വ്യക്തമാക്കി പറയാമോ?

അച്യുതാനന്ദന്, സ്വന്തമായി നയങ്ങള്‍ നടപിലാക്കാനാകില്ല എന്ന സത്യം അറിയാത്ത വ്യക്തിയല്ലല്ലോ താങ്കള്‍. നയപരമായ വിഷയങ്ങള്‍ പാര്‍ട്ടിയാണു തീരുമാനിക്കുന്നത്. എന്നു വച്ചാല്‍ കേരളത്തിലെ സി പി എം. ഇന്നത്തെ പാര്‍ട്ടി അവസ്ഥ വച്ച് പിണറായിവിജയന്‍.

ഇടുക്കിയില്‍ പാര്‍ട്ടി ഉള്‍പ്പടെയുള്ളവര്‍ നടത്തിയ കയ്യേറ്റം ഒഴിപ്പിക്കാന്‍ വി എസ് ശ്രമിച്ചപ്പോള്‍ എങ്ങനെയാണ്, പിണറായി വിജയനതിനെ പാര്‍ട്ടിയെ ഉപയോഗിച്ച് പരാജയപ്പെടുത്തിയതെന്നത് കേരളത്തിലെ എല്ലാവര്‍ക്കുമറിയാം.

kaalidaasan പറഞ്ഞു...

>>>>> പക്ഷെ തിരുത്തൽ വാദികളാവട്ടെ ഇതിന്ന് വിപരീതമായി കിട്ടിയ അധികാരത്തിന്റെ തുണ്ടുകൾ ഉപയോഗിച്ച്‌ ദല്ലാൾ ഭരണ വർഗ്ഗത്തിന്റെ നയങ്ങൾ നടപ്പാക്കാൻ മറ്റു ഭരണവർഗ്ഗ പാർട്ടികളുമായി മത്സരിച്ച്‌ ശ്രമിക്കുന്നതാണ്‌ ബഗാളിലും കേരളത്തിലും കണ്ടുവരുന്നത്‌. അതുകൊണ്ടാണ്‌ രാജ്യത്തെ പുത്തൻ കൊളോണിയൽ അടിമത്തത്തിലേക്ക്‌ നയിക്കുന്ന യു പി എ സർക്കാറിനെ താങ്ങി നിർത്തുന്നത്‌. സാന്റിയാഗോ മാർട്ടിനും ഫാരീസ്‌ അബുബക്കറും എല്ലാ മാഫിയകളുമായി സന്ധി ചെയ്യുന്നത്‌.അതുകൊണ്ടാണ്‌ 1975-നു ശേഷം നിരവധി തവണ കേരളത്തിൽ അധികാരത്തിൽ വന്നിട്ടും കോൺഗ്രസ്സിനെപ്പോലെ എൽ ഡി എഫ്‌ ഉം ആദിവാസി ഭൂസംരക്ഷണ നിയമം നടപ്പാക്കാതിരിക്കുന്നത്‌. 11 000 കോടി രൂപ പാട്ട കുടിസ്സിക വരുത്തിയിട്ടും പാട്ട വ്യവസ്ഥ ലംഘിച്ചിട്ടും പതിനായിരക്കണക്കിന്ന് ഏക്കർ സർക്കാർ ഭൂമി കൈ വശം വെച്ചിട്ടും ട്റ്റക്കും ഹാരിസണും മറ്റുമെതിരേ ഒരു ചുക്കും ചെയ്യാത്തത്‌.<<<<<


കടത്തനാടന്‍,

സി പി എം യു പി എ സര്‍ക്കാരിനെ താങ്ങി നിറുത്തുന്നു എന്നൊക്കെ പറയുന്നത് വിവരക്കേടായി ഞാന്‍ ചിരിച്ചു തള്ളുന്നു.

സാന്റിയാഗോ മാർട്ടിനും ഫാരീസ്‌ അബുബക്കറും എല്ലാ മാഫിയകളുമായി സന്ധി ചെയ്യുന്നത്‌ തെറ്റാണെനു തന്നെയാണു ഞാന്‍ പറഞ്ഞത്. ഇതുപോലെയുള്ള പല തെറ്റുകളെയും പിണറായി വിജയന്‍ പ്രോത്സാഹിപ്പ്പിക്കുന്നു. അതിനോടൊക്കെയാണു വി എസ് കലഹിക്കുന്നത്. പക്ഷെ താങ്കള്‍ പ്രതീക്ഷിക്കുന്നതുപോലെ അത്ര വീറോടെ വിഎസ് കലഹിക്കുന്നില്ല പാര്‍ട്ടി വിട്ട് പുറത്തു വരുന്നില്ല എന്നതൊക്കെ ശരിയാണ്.

റ്റാറ്റക്കും ഹാരിസണുമെതിരെ പലതും വിഎസ് സര്‍ക്കാര്‍ ചെയ്യുമായിരുന്നു. പക്ഷെ പാര്‍ട്ടിക്കുള്ളിലെ പിണറായിയും കോടിയേരിയും അതൊക്കെ പരാജയപ്പെടുത്തിയില്ലായിരുന്നെങ്കില്‍.

റ്റാറ്റയുടെ പാട്ടക്കരാര്‍ മുല്ലപ്പെരിയാര്‍ വിഷയം പോലെ അതി സങ്കീര്‍ണ്ണമായ നിയമ പ്രശ്നം ഉള്ളതാണ്. അത് കേരള സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പരിഹരിക്കാന്‍ ആകില്ല. കേരളവും കേന്ദ്രവും ജുഡീഷ്യറിയുമൊക്കെ ഒന്നിച്ചിരുന്ന് പരിഹരിക്കേണ്ട വിഷയമാണത്. റ്റാറ്റയുടെ കയ്യേറ്റങ്ങളൊക്കെ ഒഴിപ്പിച്ചെടുത്ത് പാറ്റക്കരാറിലും കൈ വയ്ക്കാന്‍ വി എസ് സര്‍ക്കാരിനാകുമായിരുന്നു. അത് പാര്‍ട്ടി പരാജയപ്പെടുത്തി. പാര്‍ട്ടിയുടെ വലിയ വീഴചയാണത്.

kaalidaasan പറഞ്ഞു...

>>>>>മറിച്ച്‌ ഈ തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കുകയായിരുന്നില്ലേ വേണ്ടത്‌ ഇപ്പോൾ തന്നെയും അതിനാവശ്യമായ അന്തർഘടനാ സൗകര്യങ്ങൾ സംസ്ഥാനസർക്കാറിനുണ്ടായിരുന്നു ബഹു കാളിദാസൻ.ഇനി തേയിലതോട്ടം മുതലാളി മാർക്ക്‌ മുമ്പിൽ ചുവപ്പ്‌ പരവതാനി വിരിക്കാനുള്ള വി എസ്സ്‌ സർക്കാറിന്റെ ശ്രമം ഒറ്റപ്പെട്ടതല്ല ബഹു :കാളിദാസൻ, <<<<<

കടത്തനാടന്‍,

തോട്ടങ്ങളോക്കെ ഏറ്റെടുക്കണം എന്നൊക്കെ ലളിതവത്കരിച്ചു പറയാന്‍ വളരെ എളുപ്പമാണ്. ഇതില്‍ അതിസങ്കീര്‍ണ്ണമായ നിയമ പ്രശ്നങ്ങളുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള രാജാക്കന്‍മാര്‍ കൊടുത്ത പട്ടക്കരാറുകളുണ്ട്. അവയൊക്കെ മറികടന്ന് ഏറ്റെടുക്കുക എന്നത് നീണ്ട നിയമ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടും. അതായിരുന്നോ താങ്കള്‍ക്ക് വേണ്ടിയിരുന്നത്?

കൂടാതെ ഈ തോട്ടങ്ങളൊക്കെ ഏറ്റെടുത്ത് നടത്താന്‍ സര്‍ക്കാരിനു ശേഷിയില്ല. ഇതിനൊക്കെ കൊടുക്കേണ്ട നഷ്ടപരിഹാരം അതി ഭീമമണ്. അതേക്കുറിച്ചൊന്നും  അലോചിക്കേണ്ടാത്ത താങ്കള്‍ക്കൊക്കെ ഇങ്ങനെ പലതും എഴുതം.

പല മുതലാളിമാരും ഉപേക്ഷിച്ചു പോയ തോട്ടങ്ങള്‍ തൊഴിലാളികള്‍  തന്നെ നടത്തിനോക്കി. എന്നിട്ടെന്തുണ്ടായി?

kaalidaasan പറഞ്ഞു...

>>>>>മറ്റേതൊരു ബൂർഷ്വാപാർട്ടിയേക്കാളും മെച്ചപ്പെട്ട രീതിയിൽ മൂലധനം സംരക്ഷിക്കാനും അതിന്റെ വ്യകതാക്കളാകാനും സി പി ഐ -എം ന്റെ ഭൂരിഭാഗം നേതാക്കൾക്കും മടിയുണ്ടായില്ല. പാർട്ടി പരിപാടിയിൽ വരുത്തിയ ഈ മാറ്റത്തിനെതിരെ വി എസ്‌ എപ്പോഴെങ്കിലും ഒരു വാക്ക്‌ ഉരിയാടിയതായി കേട്ടിട്ടില്ല.<<<<<


കടത്തനാടന്‍,

താങ്കള്‍ കേട്ടിട്ടില്ല എന്നത് ശരിയാണ്. പക്ഷെ ഞാന്‍ കേട്ടിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് സമാപിച്ച കേന്ദ്ര കമ്മിറ്റിയി വി എസ് പറഞ്ഞത് ഇതാണ്.

ഏതാണ്ട് 72 വര്‍ഷത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യമുള്ളയാളാണു ഞാന്‍. റിവിഷനിസത്തിനെതിരെ നിലപാടെടുത്തു കമ്യൂണിസ്റ്റ് പാര്‍ട്ടി വിട്ട് ഇറങ്ങിവന്നവരില്‍ ഒരാളാണ്. എന്നാല്‍ ഇപ്പോള്‍ നമ്മുടെ പാര്‍ട്ടിയില്‍ വലതുപക്ഷവല്‍ക്കരണം വളരെ കൂടുതലാണ.് 2004ലെ പൊതുതിരഞ്ഞെടുപ്പില്‍ വന്‍ നേട്ടം ഉണ്ടാക്കിയ എല്‍ഡിഎഫ് 2009ല്‍ വന്‍ തിരിച്ചടി നേരിട്ടു. മുന്നണി തന്നെ ശിഥിലമായി. വിധേയത്വം പ്രകടിപ്പിക്കുന്നവര്‍ക്കേ സ്ഥാനമുള്ളൂ. പാര്‍ട്ടി വഴിതെറ്റിയതിനു പല ഉദാഹരണങ്ങളുണ്ട്. ഡിഐസി ബന്ധവും ലീഗുമായുള്ള അടവുനയവുമൊക്കെ ഇതില്‍പ്പെടും. എന്നാല്‍ ഇതു പിബി ഇടപെട്ടു തിരുത്തി. എന്നാല്‍ പിഡിപിയുമായി ഉണ്ടാക്കിയ ബന്ധവും മറ്റും തെറ്റ് ആവര്‍ത്തിക്കുന്നതിന്റെ തെളിവാണ്.

ഇതിനോടു വിയോജിക്കുന്നവരെ സാങ്കേതിക ഭൂരിപക്ഷം ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. ചൂണ്ടിക്കാണിച്ചാലും പ്രയോജനമില്ല. പാര്‍ട്ടി മുഖപത്രത്തില്‍ നിന്നു ശമ്പളംപറ്റുന്ന രണ്ടുപേരെ എന്നെ ചീത്ത പറയാന്‍ നിയോഗിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് അച്ചടക്കലംഘനമല്ല. ഞാന്‍ പറയുന്നതെല്ലാം അച്ചടക്കലംഘനവും. ഇത് ഇരട്ടത്താപ്പാണ്.

kaalidaasan പറഞ്ഞു...

>>>>>അതുകൊണ്ട്‌ തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിൽ ദരിദ്ര ഭൂരഹിത കർഷകരടക്കം മണ്ണിൽ അദ്ധ്വാനിക്കുന്ന കർഷക ജനതയെ കാർഷിക വിപ്ലവത്തിലൂടെ തട്ടിയുണർത്തി വിപ്ലവത്തിന്റെ മുഖ്യ ശക്തിയാക്കി ജനകീയ ജനാധിപത്യ വിപ്ലവം പൂർത്തീകരിച്ച്‌ വിപ്ലവത്തിലേക്ക്‌ മുന്നേറണമെന്ന് ലെനിൻ പഠിപ്പിച്ചു.1920-കളിൽ ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർട്ടി രൂപം കൊള്ളുമ്പോൾ മുതൽ ഇതാണ്‌ ഇന്ത്യൻ വിപ്ലവത്തിന്റെ പാതയായി സ്വീകരിക്കപ്പെട്ടത്‌.ബഹു: കാളിദാസൻ ഇത്രയും ദീർഘമായ ഈ ഭാഗം ഞാൻ വീണ്ടും ആവർത്തിക്കേണ്ടി വന്നത്‌ CPI-M-ന്റെ പാർട്ടി പരിപാടിയിൽ അംഗീകൃത വിപ്ലവ തന്ത്രമായി ഇതുതന്നെയാണ്‌ ഇപ്പോഴുമുള്ളത്‌ എന്നോർമ്മിപ്പിക്കുവാനാണ്‌.<<<<<


കടത്തനാടന്‍,

ഇവിടെ അടിസ്ഥാനപരമായി താങ്കള്‍ക്ക് ഒരു തെറ്റു പറ്റിയിട്ടുണ്ട്. ഇത് ലെനിന്‍ പറഞ്ഞതുകൊണ്ട് ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നയപരിപടിയായി സ്വീകരിച്ചു എന്ന് വ്യാഖ്യാനിക്കുന്നത് തെറ്റാണ്. ഇന്‍ഡ്യ ഒരു കാര്‍ഷിക രാജ്യമാണ്. അതുകൊണ്ട് ലെനിന്‍ പറഞ്ഞത് പ്രസക്തമാണ്. കാര്‍ഷിക രാജ്യമല്ലാത്തവക്ക് അത് പ്രസക്തമല്ല.

കര്‍ഷകരാണ്, ഇന്‍ഡ്യയുടെ സമ്പത് വ്യവസ്ഥയുടെ നെടും  തൂണെന്ന് ലെനിന്പറയുന്നതിനു മുന്നേ ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഇന്‍ഡ്യന്‍ സാഹചര്യം മനസിലാക്കിയ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകാര്‍ ആ പാത പിന്തുടര്‍ന്നു.

എല്ലാറ്റിലും ലെനിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നത് വരട്ടു വാദം എന്നു പറയേണ്ടി വരും. ലെനിന്‍  ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുകാരുടെ ദൈവം ഒന്നുമല്ല. അതുപോലെ മറ്റ് പലര്‍ക്കും. ചൈനയിലെ കമ്യൂണിസ്റ്റു പാര്‍ട്ടി ലെനിന്റെ വഴിയൊന്നും സ്വീകരിച്ചില്ല. അവരുടെ രാജ്യത്തിന്റെ സാഹചര്യത്തിനു യോജിച്ച നയങ്ങള്‍ അവര്‍ നടപ്പിലാക്കി. ഇന്‍ഡ്യയും അതേ ചെയ്തുള്ളു.

മറ്റൊന്നു കൂടി പറയാം. കേരളത്തിലെ സി പി എം നേതാക്കള്‍ ലെനിന്റെ സംഘടനാതത്വങ്ങള്‍ മാത്രമേ മുറുകെ പിടിക്കുന്നുള്ളു. കമ്യൂണിസത്തേക്കുറിച്ച് ലെനിന്‍ പറഞ്ഞതൊക്കെ വിഴുങ്ങി. അത് വി എസിനെതിരെ അച്ചടക്ക ലംഘനം ആരോപിക്കാന്‍ വേണ്ടി മാത്രമാണ്.

kadathanadan:കടത്തനാടൻ പറഞ്ഞു...

പ്രിയ കാളിദാസൻ, ഇപ്പോൾ ബർദ്ദ്വാൻ പ്ലീനം (1968 ) മുതൽ 1992 വരെയുള്ള CPI-Mഅംഗീകരിച്ച പ്രത്യയശാസ്ത്ര പ്രമേയങ്ങൾ(ചിന്താപബ്ലിയേസ്‌ പ്രസിദ്ധീകരിച്ചത്‌)എന്റെ മുമ്പിലുണ്ട്‌ ഇതിൽ "തിരുത്തൽ വാദത്തിനെതിരേ"എന്നു തുടങ്ങി "സംഘടനയും സംബന്ധിച്ച കടമകളും" റിപ്പോർട്ട്‌ വരേയുള്ള 13 അദ്ധ്യായങ്ങൾ ബഹു കാളിദാസൻ വായിക്കുക, പരിശോധിക്കുക. ഇതിൽ ലെനിനേയും കോമിന്റേൺ (കമ്യൂണിസ്റ്റ്‌ ഇനറ്റർ നാഷണൽ) CPI-M- കടുക്‌ ഇട വ്ടാതെ പിൻ തുടരുന്നു പിൻ തുണക്കുന്നു എന്നു കാണാം.താങ്കൾ എനിക്ക്‌ നൽകിയിട്ടുള്ള ലിങ്ക്‌ 20 - ആം കോൺഗ്രസ്സ്‌ അംഗീകരിച്ച പാർട്ടി പരിപാടിയുടേതാണ്‌. അതിന്റെ മലയാളം കോപ്പി എനിക്ക്‌ കിട്ടിയിട്ടില്ല.എങ്കിലും അതിലുണ്ടായ ബേദഗതികളെക്കുറിച്ച്‌ ചിലതൊക്കെ എനിക്കറിയാവുന്നതാണ്‌. എങ്കിലും അതിലൊക്കെ തന്നെ ഞാൻ സൂചിപ്പിച്ചതു പോലെ ലെനിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ ഇന്റർ നാഷണലിന്റെ തീരുമാനങ്ങൾ തന്നെയാണ്‌ മാർഗ്ഗ ദർശ്ശനമായി CPI-M അംഗീകരിച്ചിട്ടുള്ളത്‌. ബഹു കാളിദാസൻ CPI-M ന്റെ പ്രത്യശാസ്ത്ര പ്രമേയങ്ങൾ ഒന്നു വായിക്കുന്നത്‌ തെറ്റിദ്ദാരണ ഇല്ലാതാക്കാൻ ഉപകരിക്കും.

kadathanadan:കടത്തനാടൻ പറഞ്ഞു...

കമ്യൂണിസ്റ്റ്‌ പാർട്ടിയിൽ വലത്‌ അവസരവാദ,റിവിഷണിസ്റ്റ്‌ ,അന്യവർഗ്ഗ പ്രവണതകൾ മേധാവിത്വം നേടുന്നത്‌ അതിന്റെ നേതൃത്വത്തിനുള്ളിൽ തൊഴിലാളി വർഗ്ഗ വിരുദ്ധ ,വിപ്ലവ വിരുദ്ധ ,പരിഷ്കരണാശയങ്ങൾ സ്വാധീന ചെലുത്താൻ തുടങ്ങുമ്പോഴാണ്‌. അതു പോലെ തന്നെ സാഹസിക ,അരാജക,വിഭാഗീയ പ്രവണതകൾ മേധാവിത്വം നേടുന്നത്‌ നേതൃത്വത്തിന്ന് ജനങ്ങളിൽ വിശ്വാസം നഷ്ടപ്പെടുകയും പെറ്റിബൂർഷ്വാ ലോകവീക്ഷണത്തിന്ന് നേതൃത്വം വഴിപ്പെടുകയും ചെയ്യുമ്പോഴാണ്‌. ഈ രണ്ട്‌ വ്യതിചലനങ്ങളോടും വിട്ടു വീഴ്ചയില്ലാതെ പോരാടിക്കൊണ്ടാണ്‌ ലെനിൻ സാമ്രാജ്യത്വ യുഗത്തിലെ സമൂർത്ത സാഹചര്യങ്ങളിൽ മാർക്ക്സിസ്റ്റ്‌ സിദ്ധാന്തങ്ങൾ വികസിപ്പിക്കുകയും മൂന്നാം ഇന്റർ നേഷണലിന്റെ അഥവാ കമ്യൂണിസ്റ്റ്‌ ഇന്റർ നാഷണലിന്റെ രൂപീകരണത്തിലേക്ക്‌ മുന്നേറുകയും തുടർന്ന് ഒക്ടോബർ വിപ്ലവത്തിന്റെ വിജയത്തിലേക്കും മുന്നേറിയത്‌. ഒക്ടോബർ വിപ്ലവത്തിന്റെ വിജയത്തെ യാഥാർത്ഥ്യമാക്കി മാറ്റിയ രാഷ്ട്രീയ ലൈനും സംഘടനാപരമായ ആശയങ്ങളും വികസിപ്പിക്കുന്ന പ്രക്രിയയിൽ നിന്ന് ലഭിച്ച അനുഭവസമ്പത്തിനെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട്‌ ലെനിന്റെ മാർഗ്ഗ നിർദ്ദേശത്തിൻ കീഴിൽ കമ്യൂണിസ്റ്റ്‌ പാർട്ടികളുടെ സംഘടനാപരമായ ചട്ടക്കുടുകളേയും പ്രവർത്തനങ്ങളേയും രീതികളേയും കുറിച്ചുള്ള ബോൾഷേവിക്ക്‌ ആശയങ്ങൾ 1921-ൽ കോമിന്റേണിന്റെ മുന്നാം കോൺഗ്രസ്സിൽ തീസീസായി മുന്നോട്ട്‌ വെക്കപ്പെട്ടു.

kadathanadan:കടത്തനാടൻ പറഞ്ഞു...

ഈ രാഷ്ട്രീയ -പ്രത്യായശസ്ത്ര ആശയങ്ങളെ അടിസ്ഥനപ്പെടുത്തി കോമിന്റേൺ നടത്തിയ ആഹ്വാനപ്രകാരം ലോകത്തെമ്പാടും കമ്യൂണിസ്റ്റ്‌-തൊഴിലാളി വർഗ്ഗ പാർട്ടികൾ രൂപീകരിക്കപ്പെട്ടു. സി പി എസ്‌ യു അടക്കമുള്ള ശക്തികളുടെ നേതൃത്വത്തിൽ കീഴിൽ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം കുതിച്ചു ചാട്ടം നടത്തുകയും 1950-കളുടെ ആദ്യത്തിൽ അത്‌ വൻ ശക്തിയായി മാറുകയും ചെയ്തു. എന്നാൽ രണ്ടാം ലോകയുദ്ധത്തിന്ന് ശേഷം സാമ്രാജ്യത്വ ക്യാമ്പിൽ ഉണ്ടായ വ്യാപകമായ മാറ്റത്തെ ഉൾക്കൊള്ളാൻ ഈ പർട്ടികളുടെ നേതൃത്വത്തിന്ന് ഉൾക്കൊള്ളാൻ കഴിയാതെ പോയി. ഇപ്രകാരം ചൂഷണത്തിന്റേയും മേധാവിത്വത്തിന്റേയും രൂപം കൊളോണിയലിസത്തിൽ നിന്ന് പുത്തൻ കൊളോണിയലിസത്തിലേക്ക്‌ മാറിയതിനെ തിരിച്ചറിയാൻ കഴിയാതെ പോയതിനെ തുടർന്ന് വിവിധ തരത്തിലുള്ള ദൗർബല്യങ്ങൾ നേതൃത്വങ്ങളെ ബാധിക്കാൻ തുടങ്ങുകയും പിന്നീട്‌ അവരെ മുതലാളിത്ത പാതയിലേക്ക്‌ നയിക്കുകയും ചെയ്തു. മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ വിപ്ലവ ദിശാ ബോധത്തിന്റെ അന്തസ്സത്ത നഷ്ടപ്പെടുത്തികൊണ്ട്‌ മുതലാളിത്ത പാത നടപ്പാക്കുന്ന ബ്യൂറോക്രറ്റിക്ക്‌ സംഘടനകളായി ഇവ മാറി തീർന്നു/ 1960-കലോടെ ഈ റിവിഷനിസ്റ്റ്‌ പ്രവണതക്കെതിരേ കലാപം ചെയ്തുകൊണ്ട്‌ നിരവധിരാജ്യങ്ങളിൽ മാർക്ക്സിസ്റ്റ്‌- ലെനിനിസ്റ്റ്‌ സംഘടനകൾ രൂപീകരിക്കപ്പെട്ടു. എന്നാൽ അവയിലേതാണ്ടെല്ല്ലാം തന്നെ സി പി സി യിൽ അന്ന് മേധാവിതം ചെലുത്തിയിരുന്ന ലിൻപിയാവോയിസ്റ്റ്‌ ലൈനിന്റെ സ്വാധീനത്തിന്ന് വഴിപ്പെടുകയും ഉണ്ടായി. സാമ്രാജ്യത്വത്തിന്റേയും തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റേയും വർത്തമാന യുഗത്തിനെ വളച്ചൊടിച്ചു വിശകലനം ചെയ്തുകൊണ്ട്‌ അതിന്റെ അടിസ്ഥാനത്തിൽ മാവോ യുടെ പേരിൽ ഒരു ഇടത്‌ സാഹസിക ലൈൻ മുന്നോട്ട്‌ വെക്കുകയായിരുന്നു ലിൻപിയാവോയിസ്റ്റ്‌ ലൈൻ ചെയ്തത്‌. ഇതിന്റെ ഭാഗമായി ഈ സംഘടനകൾ ഏതാണ്ട്‌ എല്ലാം തന്നെ ബോൾഷെവിക്ക്‌ സങ്കൽപത്തിലുള്ള കമ്യൂണിസ്റ്റ്‌ പാർട്ടികളുടെ സംഘടനാ പരമായ ചട്ടക്കൂടും അവരുടെ പ്രവർത്തന ശൈലിയും ഉപേക്ഷിച്ചു. ഇതിന്റെ ഫലമായി ഈ സംഘടനകൾ കനത്ത തിരിച്ചടികളെ നേരിടുകയുണ്ടായി. അതിന്ന് ശേഷം ഒട്ടുമിക്ക സംഘടനകളും തെറ്റുതിരുത്തൽ പ്രക്രിയകളിലൂടെ കടന്നു പോകുകയുണ്ടായി. എങ്കിലും പല സംഘടനകളും ഇപ്പോഴും അരാജകവും വിഭാഗീയവുമായ പാത തുടേന്നു കൊണ്ടിരിക്കുകയാണ്‌. സാമ്രാജ്യത്വ ശക്തികൾ,വിശേഷിച്ച്‌ അമേരിക്കൻ സാമ്രാജ്യത്വം,പുത്തൻ കൊളോണിയൽ കൊള്ള അഭൂതപൂർവ്വമായ രീതിയിൽ തുടർന്നുകൊണ്ടിരിക്കുമ്പോൾ ഇന്നത്തെ സമൂർത്ത സാഹചര്യങ്ങൾക്കനുസ്രുതമായി പ്രത്യായശാസ്ത്ര-രാഷ്ട്രീയ പാത വികസിപ്പിക്കുകയെന്നതും കോമിന്റേൺ നിലപാടുകളിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടു കൊണ്ട്‌ പാർട്ടികളുടെ സംഘടനാപരമായ ചട്ടക്കുടുകളും പ്രവർത്തനരീതിയും വികസിപ്പിക്കുകയെന്നതുമാണ്‌ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ പാർട്ടികളുടെ വെല്ലു വിളികൾ.

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു: കാളിദാസൻ ബോൾഷേവിക്ക്‌ സംഘടനാ ക്രമത്തിന്റെ അടിസ്ഥാനത്തേക്കുറിച്ചും അതിന്റെ പ്രത്യായശശാസ്ത്ര അടിത്തറയേക്കുറിച്ചും ഇത്രയേറെ വിശദീകരിക്കേണ്ടിവന്നതിന്റെ അടിസ്ഥാന കാരണം ലോകത്ത്‌ ഇന്നു വരെ നില നിന്നിട്ടുള്ള മറ്റേതെങ്കിലും സംഘടനാക്രമങ്ങളിൽ നിന്ന് വിപ്ലവകരവും ,ജനാധിപത്യ പരവും പുരോഗമനപരവുമായ സംഘടനാ ക്രമത്തെ മുന്നോട്ടു വെക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യത്തെ ബോധ്യപ്പെടുത്താനാണ്‌.ഇതിനേക്കാളും പുരോഗമന പരമായ ഉയർത്തിപ്പിടിക്കാൻ പറ്റുന്ന ഒരു സംഘടനാ ക്രമത്തെ ബഹു:കാളിദാസന്റെ ശ്രദ്ധയിൽ പെട്ടെങ്കിൽ ചൂണ്ടിക്കാണിച്ചാൽ നന്നായിരുന്നു.എന്നാൽ കമ്യൂണിസ്റ്റ്‌ പാർട്ടികൾക്ക്‌ എല്ലാ കാലത്തേക്കുമായി ശരിയായിട്ടുള്ള ഓ‍ൂ നിശ്ചിത സംഘടനാ രൂപമില്ല എന്നു മനസ്സിലാക്കണം. തൊഴിലാളി വർഗ്ഗ പ്രക്ഷോഭത്തിന്റെ സാഹചര്യങ്ങൾ സ്ഥിരമായി മാറ്റങ്ങൾക്ക്‌ വിധേയമായിക്കൊണ്ടിരിക്കുകയാണ്‌. അതുകൊണ്ട്തന്നെ തൊഴിലാളി വർഗ്ഗ മുന്നണിപ്പട എല്ലായ്പ്പോഴും ഫലപ്രദമായ സംഘടനാരൂപങ്ങളന്യേഷിക്കേണ്ടതുണ്ട്‌.അത്‌ പോലെ തന്നെ രാജ്യത്തിനകത്ത്‌ ചരിത്രപരമായി രൂപപ്പെട്ടിട്ടുള്ള സാഹചര്യങ്ങൾക്കനുസറിച്ച്‌ ഓരോ പാർട്ടിയും സവിശേഷമായ സംഘടനാ രൂപങ്ങൾ വികസിപ്പിക്കണം എന്ന മാർക്ക്സിറ്റ്‌-ലെനിനിസ്റ്റ്‌ കാഴ്ചപ്പാടും നിലനിൽക്കുന്നുണ്ട്‌. ഒരു പാർട്ടിയുടെ സംഘടന നിലകൊള്ളേണ്ടത്‌ അതിന്റെ പ്രവർത്തന സാഹചര്യങ്ങളേയും ഉദ്ദേശത്തേയും ബന്ധപ്പെടുത്തിയായിരിക്കണം. വിപ്ലവകരമായ വർഗ്ഗ സമരത്തിന്റെ ഓരോ ഘട്ടത്തിലും സോഷ്യലിസത്തിലേക്കുള്ള അവസ്ഥാന്തരത്തിന്റെ ഘട്ടത്തിലും-ഒരു കമ്യൂണിസ്റ്റ്‌ സമൂഹത്തിന്റെ വികാസത്തിന്റെ ഒന്നാം ഘട്ടം- കമ്യൂണിസ്റ്റ്‌ പാർട്ടി തൊഴിലാളി വർഗ്ഗത്തിന്റെ മുന്നണിപ്പടയായിരിക്കണം .എന്നാൽ ദേശീയമായ വ്യത്യാസങ്ങൾക്ക്‌ നിശ്ചിതമായ പരിധി ഇല്ല.രാജ്യങ്ങളനുസരിച്ചും വിപ്ലവത്തിന്റെ ഘട്ടങ്ങൾക്കനുസറിച്ചും തൊഴിലാളി വർഗ്ഗ സമരം വ്യത്യസ്ഥമാകുന്നുണ്ട്‌.(എല്ലാ നിയമപരമായ സൗകര്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട്‌ പ്രവർത്തിക്കുമ്പോൾ തന്നെ നിയമ വിധേയമായും നിയമവിരുദ്ധമായും ഉള്ള പ്രവർത്തനങ്ങൾ തമ്മിലുള്ള ബന്ധവും വ്യത്യാസവും ഈ വിഭാഗത്തിൽ പറഞ്ഞിട്ടുള്ളത്‌ ശരിയായി ഉൾക്കൊള്ളേണ്ടതാണ്‌) എന്നാൽ സാർവ്വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ സംബത്തിച്ചിടത്തോളം പോരാട്ടത്തിന്റെ സാഹചര്യങ്ങളിലുള്ള സമാനതകൾ നിർണ്ണായകപ്രാധാന്യമുള്ളതാണ്‌. എല്ലാ കമ്യൂണിസ്റ്റ്‌ പാർട്ടികളുടേയും സംഘടനയ്ക്ക്‌ അടിസ്ഥാനമായി വർത്തിക്കുന്നവയിലൊന്ന് ഈ സമാനതയാണ്‌. ഇത്‌ അർത്ഥമാക്കുന്നത്‌ നമ്മൾ നിലവിലുള്ള കമ്യൂണിസ്റ്റ്‌ പാർട്ടികളെ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യണമെന്നതാണ്‌.അതല്ലാതെ പുതിയ മാതൃകാ പാർട്ടികൾ കൊണ്ട്‌ പകരം വെയ്ക്കുകയോ ഉത്തമമായ സംഘടനാ രൂപങ്ങൾ കണ്ടെത്തുകയോ ആശയ സംഹിതകൾ രൂപീകരിക്കുകയോ അല്ല.

kadathanadan:കടത്തനാടൻ പറഞ്ഞു...

ആഗോളവൽക്കരണം അതിതീവ്രമായി കടന്നാക്രമിക്കുമ്പോൾ തകർന്നു വീഴുന്നത് സ്വപ്നങ്ങളല്ല. കോടാനുകോടി ഇന്ത്യാക്കാരുടെ ജീവിച്ചിരിക്കുവാനുള്ള പ്രാഥമിക അവകാശമാണ്‌.
വ്യവശായങ്ങൾ അടച്ചു പൂട്ടാനും,ഇഷ്ടം പോലെ തൊഴിലാളികളെ തൊഴിലിൽ നിന്ന് ആട്ടിയിറക്കാനും അതനു വദിക്കുന്നു. തൊഴിൽ നഷ്ടപ്പെട്ടവരുടെ തേങ്ങലുകൾ ഇന്ത്യ നിറയുമ്പോൾ അതിസമ്പന്നരുടെ നിശാക്ലബ്ബുകളിലെ നീല നൃത്തവും റിയാലിറ്റികൾ അടങ്ങുന്ന ഷോ കൾ ലൈവായി നാം കണ്ടുകൊണ്ടിരിക്കുന്നു.
വിണ്ടുകീറിയ വയലുകളിൽ ഉരുകിത്തീരുന്ന 70 കോടി പച്ചമനുഷ്യരും :വൈദ്യുതി എത്താത്ത 70000 ഗ്രാമങ്ങളും 60ശതമാനം ഗ്രാമീണ ജനങ്ങളും ഇന്ത്യയിലല്ലെന്നോ?
49 വയസ്സ്‌ മാത്രം പ്രതിശീർഷക ആയുസ്സുള്ള 36 കോടി അതിദരിദ്രരുടെ തേങ്ങലുകളും:അക്ഷരവും സ്കൂളും എന്തെന്നറിയാത്ത 10 കോടി കുഞ്ഞുങ്ങളും വയറു പിഴക്കാൻ 18 മണിക്കൂർ പണിയെടുക്കുന്ന 12 കോടി കുട്ടികളും ഈ ഇന്ത്യയിലില്ലെന്നോ?
ബ്ലാക്ക്‌ ബോർഡോ,മൂത്രപ്പുരയോ,ചോരാത്ത മേൽക്കൂരയോ ഇല്ലാത്ത,തൊണ്ട നനക്കാനിത്തിരി പച്ചവെള്ളം പോലും ലഭിക്കാത്ത 60 ശതമാനം സ്കൂളുകളുമുള്ള ഈ നാട്‌ ഇന്ത്യയല്ലന്നോ?
വിശപ്പടക്കാൻ ശരീരം വിൽക്കുന്ന ഒന്നര കോടി സഹോദരി മാരും അഞ്ചരക്കോടി അഭ്യസ്ഥവിദ്യരായ തൊഴിൽ രഹിതരുമുള്ള രാജ്യം ഇന്ത്യയല്ലന്നോ?
പ്രതിദിനം കോളറ ബാധിക്കുന്ന 10 ലക്ഷം കുട്ടികളും വർഷം തോറും ക്ഷയരോഗികളായി ചത്തൊടുങ്ങുന്ന അഞ്ചരലക്ഷം പരമദരിദ്രരും പിന്നെ ഏതു നാട്ടുകാരാണ്‌.
175 ലോകരാഷ്ട്രങ്ങളിൽ 127 -ആം സ്ഥാനത്തേക്ക്‌ ഇറങ്ങി നടക്കുന്ന അതിദരിദ്രരുടെ രാജ്യമേതാണ്‌.
ശുചിത്വ സം വിധാനമില്ലാത്ത 300 നഗരങ്ങളും മനുഷ്യ വിസർജ്യം ചുമലിലേറ്റുന്ന 2 ദശലക്ഷം ഹതഭാഗ്യരും ഉള്ള നാട്‌..?
ജനസംഖ്യയുടെ 40 ശതമാനവും പുഴുക്കളെപ്പോലെ ചേരികളിൽ ഒട്ടിപ്പിടിച്ചു ജീവിക്കുന്ന നഗരങ്ങളുടെ നാട്‌..?

kadathanadan:കടത്തനാടൻ പറഞ്ഞു...

പത്തിൽ ആറ്‌ ഭാരതീയർ പ്രതിമാസം 375 രൂപയിലും താഴെ( അതായത്‌ പ്രതിദിനം 12 രൂപ) വരുമാന മുള്ളവരാണ്‌.
ലോകത്തിലെ നിരക്ഷരിൽ 40 ശതമാനം ഇന്ത്യയിലാണ്‌...
ഇന്ത്യയിലെ വൻ നഗരങ്ങളിലെ ജനസംഖ്യയുടെ 40 ശതമാനം ചേരി നിവാസികളാണ്‌
(ഡൽഹി,35 ശതമാനം.ബൊംബെ 40 ശതമാനം.കൽക്കട്ട 42 ശതമാനം മദ്രാസ്‌ 45 ശതമാനം)
235 ഇന്ത്യൻ നഗരങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ശുചിത്വ സംവിധാനങ്ങളില്ല.
24000 ഇന്ത്യക്കാർക്ക്‌ ഒരു ഡോക്റ്റർ വീതമാണുള്ളത്‌. എന്നാൽ 1325 അമേരിക്കക്കാർക്ക്‌ ഒരു ഇന്ത്യൻ ഡോക്റ്റർമാർ വീതമുണ്ട്‌.
40 കോടി ഭാരതീയർ അത്താഴം കഴിക്കാനില്ലാതെയാണ്‌ ഉറങ്ങാൻ പോകുന്നത്‌. അമേരിക്കയും കാനഡയും ചേർന്നാലുള്ള ജനസംഖ്യയേക്കാൾ അധികമാണിത്‌.
ഇന്ത്യയിൽ പിറക്കുന്ന കുഞ്ഞുങ്ങളിൽ നൂറിൽ 48 എണ്ണം നിശ്ചിത തൂക്കമില്ലാത്തവരാണ്‌.
1000 കുഞ്ഞുങ്ങളിൽ 90 പേർ ഒരു വയസ്സെത്തും മുമ്പ്‌ മരിച്ചു പോകുന്ന രാജ്യമാണ്‌ ഭാരതം.
5വയസ്സെത്തും മുമ്പ്‌ മരിച്ചു പോകുന്ന ശിശുക്കൾ 1000 ന്ന് 142 ആണ്‌.
ഒരു ലക്ഷം അമ്മമാരിൽ 550 പേർ പ്രസവത്തോടെ മരണം വരിക്കുന്നു.
ഈ ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം 63 വയസ്സാണ്‌.ദരിദ്രരായ 40 ശതമാനം ഇന്ത്യാക്കാരുടെ പ്രതിശീർഷ ആയുർദൈർഘ്യം കേവലം 40 വയസ്സാണ്‌.
5കോടി ടൺ ഭക്ഷ്യദാന്യം 11.000കോടി രൂപ പ്രതിവർഷം ചെലവാക്കി ഗോഡൗണുകളിൽ സൂക്ഷിക്കുന്ന രാജ്യമാണ്‌ ഇന്ത്യ
അടിത്തട്ടിലെ ജനസംഖ്യയുടെ 80 ശതമാനത്തിന്റെ പ്രതിശീർഷ ശരാശരി വാർഷികവരുമാനം 1555 ഡോളറാണ്‌. ആഫ്രിക്കയിലെ ദരിദ്രരാഷ്ട്രങ്ങളിൽ പോലും ഇത്‌ 1700 ഡോളറാണ്‌. പൊതുജനാരോഗ്യത്തിന്ന് വേണ്ടി 1990 കൾ വരെ ദേശീയ വരുമാനത്തിന്റെ 1.3 ശതമാനം നീക്കിവെച്ചിരുന്ന ഇന്ത്യ 2000 ത്തിന്ന് സേഷം 0.5 ശതമാനത്തിൽ താഴെയാണ്‌ നീക്കിവെക്കുന്നത്‌. ഒരു ലക്ഷം നഗര ജനസംഖ്യക്ക്‌ 4.48 ആശുപത്രിയാണ്‌ ഇന്ത്യയിലുള്ളത്‌.6.16 ഡിസ്പെൻസറികളും 308 ബഡ്ഡുകളുമാണ്‌ ഒരു ലക്ഷം നഗരവാസികൾക്ക്‌ ഇവിടെയുള്ളത്‌. ഗ്രാമീണ ഇന്ത്യയിലെ ഒരു ലക്ഷം ജനങ്ങൾക്ക്‌ 0.77 ആശുപത്രിയും(ഒന്ന് തികയില്ല) 3.2 പ്രൈമറി ഹെൽത്ത്‌ സെന്ററും 44 ബഡ്ഡുകളുമാണ്‌ ഉള്ളത്‌. ഈ നാട്ടിൽ 6നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ നേർ പകുതി മാത്രമേ സ്കൂളിൽ പോകുന്നുള്ളു. അതിൽ തന്നെ 60 ശതമാനം സ്ഥിരമായി സ്കൂളിൽ പോകുന്ന വരല്ല. 2002-03 ലെ കണക്കനുസരിച്ച്‌ ദേശീയഗവർമേന്റ്‌ ഒരു വിദ്യാർത്ഥിക്ക്‌ പ്രതിവർഷം 30 പൈസയാണ്‌ ചെലവഴിച്ചതെങ്കിൽ 2003-04 ലെ കണക്കനുസറിച്ച്‌ അത്‌ 18 പൈസയായി കുറഞ്ഞു.

kadathanadan:കടത്തനാടൻ പറഞ്ഞു...

32 ലക്ഷം കിലോമീറ്റർ വിസ്തൃതമാണ്‌ ഇന്ത്യ.
17.9 കോടി വീടുകളിലും,പിന്നെ നിരത്തുകളിലുമായി 104 കോടി ജനങ്ങൾ അധിവസിക്കുന്ന മഹാരാജ്യമാണ്‌ ഇന്ത്യ.
52 ശതമാനത്തിനാണ്‌ സ്ഥിരമായ മേൽക്കൂരയും ഭിത്തിയുമുള്ള വീടുള്ളത്‌.
56 ശതമാനത്തിന്ന് വൈദ്യുതിയുണ്ട്‌.
38 ശതമാനത്തിന്ന് കുടിവെള്ളമുണ്ട്‌.
രണ്ടിലൊന്ന് ഇന്ത്യക്കാരന്ന് വീട്‌ എന്നാൽ ഒറ്റമുറിയുള്ള കുടിലാണ്‌
23 ശതമാനം ഗ്രാമീണർക്കാണ്‌ ഭാരതത്തിൽ ബാത്ത്‌ റൂം ഉള്ളത്‌.
5 കോടി 37 ലക്ഷം നഗര വീടുകളിൽ ഒന്നര കോടിയും വാടക വീടുകളാണ്‌.
ഇന്ത്യയിലെ 21 ശതമാനം വീടുകൾക്ക്‌ മാത്രമേ കോൺക്രീറ്റ്‌ മേൽക്കൂരയുള്ളു.
ഭാരതത്തിലെ 39 ശതമാനം വിവാഹിതരായ ഇണകൾക്ക്‌ സ്വന്തമായിട്ടൊരു മുറിയില്ലെന്ന് ഇതേ രേഖ പറയുന്നു.
15 ലക്ഷം സ്കൂളുകളും കോളേജുകളുമുള്ള നമ്മുടെ രാജ്യത്ത്‌ 24 ലക്ഷം ആരാധനാലയങ്ങളുണ്ട്‌.
ഇവിടെ 53 ശതമാനം ജനങ്ങളും വിറകാണ്‌ പാചക ഇന്ധനമായി ഉപയോഗിക്കുന്നത്‌.
ഇന്ത്യയിൽ 18 ശതമാന വീടുകളിലാണ്‌ ഗ്യാസ്‌ ഉപയോഗിക്കുന്നത്‌.

kadathanadan:കടത്തനാടൻ പറഞ്ഞു...

6കോടി കുടുംബങ്ങൾ (32ശതമാനം) പൊതുടാപ്പിൽ നിന്നോ കുഴൽ കിണറുകളിൽ നിന്നോ കുടിവെല്ലം എടുക്കുമ്പോൾ
50 ലക്ഷം കുട്ംബങ്ങൾ കുൾമോ,തോടൊ, പുഴയോ കൊണ്ടാണ്‌ ശുദ്ധജലാവശ്യം നിർവ്വഹിക്കുന്നത്‌.
50ശതമാനം ഗ്രാമീണ ഭവനങ്ങളിലും മണ്ണെണ്ണ വിളക്കുകൊണ്ടാണ്‌ വെളിച്ചം കാണുന്നത്‌.
ഇന്ത്യൻ നഗര വാസികളിൽ നേർ പകുതിക്കേ ഒരു ബാങ്ക്‌ അക്കൗണ്ട്‌ ഉള്ളു.
മൂന്നിലൊന്ന് ഗ്രാമീണർ മാത്രമേ ബാങ്കിന്റെ പടികേറുന്നുള്ളു.കഴിഞ്ഞ
അഞ്ചു വർഷം കൊണ്ട്‌ പതിനായിരക്കണക്കിന്ന് കർഷകർ ജീവനൊടുക്കിയിട്ടുണ്ട്‌.
ആതമഹത്യകളുടെ ഘോഷയാത്രയിൽ രാജ്യം ഇരുൾ മൂടുമ്പോൾ
മരണം വരിച്ചവരിൽ 98ശതമാനവും നാടൻ ബ്ലേഡ്‌ കമ്പനിമുതൽ കോമേഴ്സൽ ബാങ്ക്‌ വരേയുള്ള ധനകാര്യസ്ഥാപനങ്ങളിൽ നിന്നും കടമെടുത്തവരാണ്‌.
നിരന്തരമായ വിളനാശവും വിളകൾക്കുള്ള വിലയിടിച്ചലും നികത്താൻ വീണ്ടും വീണ്ടും പലിശക്ക്‌ പണം വാങ്ങേൻണ്ട്‌ വന്നതും
വൈദ്യുതി സബ്സിഡി എടുത്തുകളഞ്ഞതും ഉൾപ്പാദന ചെലവ്‌ വർദ്ധിച്ചതും,
റേഷൻ ഷാപ്പുകൾ നിർത്തലാക്കി സൗജന്യ ചികിത്സാ സംവിധാനം നിർത്തലാക്കി.സജന്യവും സാർവ്വർത്രികവുമായ വിദ്യാഭ്യാസ സമ്പ്രദായം എടുത്തുകളഞ്ഞത്‌
എന്നിവയെല്ലാം മരണ നിരക്ക്‌ അടിക്കടി വർദ്ധിക്കുന്ന പ്രവണതയിലേക്ക്‌ എത്തിച്ചു.
ബഹു കാളിദാസൻ ഈ കണക്കിൽ ഇന്ത്യൻ ശരാശരിയിൽ കേരളത്തിന്റെ വിഹിതം മിക്കതും 30-ഉം 40 ശതമാനമാണ്‌

kadathanadan:കടത്തനാടൻ പറഞ്ഞു...

മാർക്ക്സും-എംഗൽസും സൂഷ്മമായി പ്ഠിച്ച്‌ എത്തിയ നിഗമനം ഇങ്ങിനെയാണ്‌ :പ്രപഞ്ചത്തിലാകെയും അതിന്റെ ഭാഗമായ ഓരോ വസ്തുവിലും ഈ വസ്തുക്കളുടെ വളർച്ചയിൽ നിന്നുടലെടുക്കുന്ന ചിന്താമണ്ഡലത്തിലും ഒരു പോലെ പ്രവർത്തിക്കുന്ന വൈരുധ്യാത്മകമായ വളർച്ചയിൽ അനിവാര്യമായുണ്ടാകുന്ന ഒരു ഘട്ടമാണ്‌ വിപ്ലവം.
ഓരോ വസ്തുവിലും വികാരവിചാരങ്ങളുടെ ഓരോ സവിശേഷരൂപത്തിലും വിരുദ്ധശക്തികൾ കുടികൊള്ളുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയൂന്നുണ്ടെന്നാണ്‌ വൈരുദ്ധ്യവാദത്തിന്റെ അടിത്തറ
ഈ വിരുദ്ധശക്തികളുടെ പരസ്പര സംഘട്ടനത്തിലൂടെയാണ്‌ പ്രകൃതിയിലാകെ പരിവർത്തനം വന്നുകൊണ്ടിരിക്കുന്നത്‌.
ഈ സംഘട്ടത്തിനാകട്ടെ,
മുഖ്യമായ രണ്ട്‌ ഘട്ടങ്ങളുണ്ട്‌.പതുക്കെ പതുക്കെ,വിരുദ്ധശക്തികൾ രണ്ടിന്റേയും ബലംകൂടിക്കൂടി വരുന്ന ആദ്യഘട്ടം.രണ്ടിന്റേയും ബലം കൂടിക്കൂടി വന്ന് അവ രണ്ടും തമ്മിലുള്ള സംഘട്ടനം വീണ്ടും പൊട്ടിത്തെറിയിലെത്തുകയും ആ പൊട്ടിത്തെറിയിൽ നിന്ന് പുതിയൊരു വസ്തു രൂപം കൊള്ളുകയും ചെയ്യുന്ന രണ്ടാം ഘട്ടം.
ഈ പുതിയ വസ്തുവിലും മുമ്പത്തേതിലെന്ന പോലെ വിരുദ്ധശക്തികൾകുടികൊള്ളുന്നു.പരസ്പരം ഏറ്റുമുട്ടുന്നു. അവ രണ്ടിന്റേയും ബലം കൂടിക്കൂടി വരികയും അവ തമ്മിലുള്ള സംഘട്ടനം വീണ്ടും പൊട്ടിത്തെറിയിൽ എത്തുകയും ചെയ്ത്‌ പുതിയ മറ്റൊരു വസ്തു രൂപം കൊള്ളുന്നു.
അനാദ്യന്തമായി നടക്കുന്ന ഈ പ്രക്രിയയിലൂടെയാണ്‌ പ്രപഞ്ചമാകെ പുരോഗമിക്കുന്നത്‌. ഈ പ്രക്രിയക്ക്‌ വിദേയമായിട്ടെല്ലാതെ ഒരൊറ്റ വസ്തുവും ഒരൊറ്റ വികാര വിചാരവും പ്രപഞ്ചത്തിലില്ല.-
ഇതാണ്‌ വൈരുധ്യവാദ സിദ്ധാന്തം.പ്രപഞ്ചത്തിലാകമാനം പ്രവർത്തിക്കുന്ന വൈരുദ്ധ്യാത്മക വളർച്ചയുടേതായ ഈ നിയമം മനുഷ്യ സമൂഹത്തിന്റെ ചരിത്രത്തിലും പ്രവർത്തിക്കുന്നു.
സമൂഹത്തിന്റെ ഇന്നുവരെയുള്ള എഴുതപ്പെട്ട ചരിത്രം വിരുദ്ധവർഗ്ഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിന്റെ ചരിത്രമാണ്‌ .
പ്രപഞ്ചത്തിലെ മെറ്റെല്ലാത്തിലുമെന്ന പോലെ ഇതിലും വിരുദ്ധശക്തികളുടെ സംഘട്ടനം പതുക്കെ പതുക്കെയുള്ള മാറ്റമെന്ന ഒരു ഘട്ടവും പൊട്ടിത്തെറിയുടേതായ മറ്റൊരുഘട്ടവും കടന്നുകൊണ്ടേ നടക്കുകയുള്ളു/.ഈ പ്രക്രിയയിലൂടെ ഒരു സാമൂഹ്യ വ്യവസ്ഥ തകർന്ന് മറ്റൊന്ന് രൂപം കൊള്ളാനുള്ളാനിട വരുത്തുന്ന "പൊട്ടിത്തെറി"യാണ്‌ വിപ്ലവം

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു: കാളി ദാസൻ ,സി.പി.ഐ-മ്മ് എന്താണെന്നും അതിന്റെ പ്രഖ്യാപിത പ്രത്യശാസ്ത്ര-രാഷ്ട്രീയ ലക്ഷ്യം എന്താണെന്നും അതിന്ന് ഇന്ത്യൻ വിപ്ലവത്തേക്കുറിച്ചുള്ള കാഴ്ചപ്പാടും വിപ്ലവത്തിന്റെ പാതയും ജനകീയ ജനധിപത്യതേക്കുറിച്ചുള്ള അടവും തന്ത്രവും വർത്തമാന സാർവ്വദേശീയ വിലയിരുത്തലും ഇന്ത്യൻ സാഹചര്യത്തേക്കുറിച്ചുള്ള വിലയിരുത്തലും ഇന്ത്യൻ ഭരണകൂടത്തേക്കുറിച്ചുള്ള വിലയിരുത്തലൗം മുഖ്യവൈരുദ്ധ്യത്തേക്കുറിച്ചുമ്മുള്ള പ്രഖ്യാപനവും എല്ലാം വളരെ കൃത്യമായി വായിച്ചു മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരാളാൺ ഞാനും.ഞാൻ ചൂണ്ടിക്കാണിച്ചതും എന്റെ ഈ കുറിപ്പിലെ വിമർശനങ്ങളും അതിന്റെ പ്രഖ്യാപിത നയങ്ങളോടുള്ള വിയേജിപ്പും അതിനകത്തെ മാർക്ക്സിസ്റ്റ്‌ വിരുദ്ധതയുമാണ്‌ ഞാൻ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്‌ എന്ന് ദയവായി അങ്ങു മനസ്സിലാക്കണം .അതാകട്ടെ ഈ രാജ്യത്തെ വിപ്ലവ കാരികളായ മാർക്ക്സിസ്റ്റ്‌ -ലെനിനിസ്റ്റുകൾ ദീർഘകാലമായി ഉന്നയിച്ചു കൊണ്ടിരിക്കുന്നതും CPI-M-ന്റേതടക്കമുള്ള വലതു പക്ഷ ന്റെസോഷ്യൽ ഡെമോക്രസിക്കെതിരെ ഇന്ത്യാരാജ്യത്തും സാർവ്വദേശീയ തലത്തിലും ശരിയായ വിപ്ലവ പാർട്ടിയും വിപ്ലവ പ്രയോഗവും വികസിപ്പിച്ചു കൊണ്ടിരിക്കുന്ന മാർക്ക്സിസ്റ്റ്‌ -ലെനിനിസ്റ്റുകളുടെ സമീപനവുമാണ്‌.CPI-M-ന്റേതെന്ന രീതിയിൽ താങ്കൾ ചൂണ്ടിക്കാണിച്ച പല നിലപാടുകളും യഥാർത്ഥത്തിൽ CPI-M-ന്റേതല്ല.ഒരു ഉദാഹരണം :-സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ"തെരഞ്ഞെടുപ്പ്‌ ഫലവും പാർട്ടി നിലപാടും" എന്ന ലേഖനത്തിൽ (കഴിഞ്ഞ ജൂൺ 4,5,6 തീയതികളിലെ ദേശാഭിമാനിപത്രത്തിലെ ലേഖനം)അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങളെ രണ്ടായി തിരിച്ചാൽ 1999-ലെ 43.8 ശതമാനം വോട്ട്‌ 2004-ൽ 46.8 ശതമാനമായും 18 സീറ്റായും വർദ്ധിച്ചത്‌ ഇത്തവണ 41.89 ശതമാനം വോട്ടായും 4സീറ്റായും കുറഞ്ഞെങ്കിലും പാർട്ടിയുടേയും മുന്നണിയുടേയും അടിത്തറ തകർന്നില്ലെന്ന് സ്ഥാപിക്കാനുള്ള ന്യായീകരണങ്ങളാണ്‌.എന്തുകൊണ്ട്‌ പരാജയം സംഭവിച്ചു എന്നതിന്ന് നൽകുന്ന കാരണങ്ങൾ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ സമീപനത്തിലൂടെ മുന്നോട്ട്‌ വെക്കാൻ ഒരു ദയനീയ ശ്രമം നടത്തുന്നതിന്റേതാണ്‌ രണ്ടാം ഭാഗം അതിങ്ങനെ തുടങ്ങുന്നു: ലെനിനിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സമീപനം വസ്തുനിഷ്ട യാഥാർത്ഥ്യങ്ങളെ ശരിയായ രീതിയിൽ വിലയിരുത്തുകയെന്നതാണ്‌ എന്ന് പ്രസ്ഥാവിച്ചതിന്ന് ശേഷം അതിനെ കമ്യൂണിസ്റ്റ്‌ ഇന്റർ നേഷണലിന്റെ തീരുമാനത്തെ ഉദ്ധരിക്കുകയാണ്‌"തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തിൽ ഉറച്ച കർഷക സഖ്യത്തിന്റെ അടിസ്ഥാനത്തിൽ നിന്നുകൊണ്ട്സാമ്രാജ്യത്വ വിരുദ്ധവും കുത്തക വിരുദ്ധവും ജന്മിത്വവിരുദ്ധവുമായ ജനകീയ ജനാധിപത്യ വിപ്ലവം സംഘടിപ്പിക്കുകയെന്നതാണ്‌ പാർട്ടിയുടെ അടിയന്തിര ലക്ഷ്യം" ഞാൻ ലേഖനത്തിന്റെ വിശദാംശത്തിലേക്ക്‌ കടക്കുകയല്ല. ഇ എം എസ്സിന്റേ ഏത്‌ ലേഖനങ്ങളായാലും തോമസ്സ്‌ ഐസക്കിന്റേതായാലും ഏത്‌ ലേഖനം എടുത്ത്‌ വെച്ച്‌ നോക്കിയാലും ബഹു കാളിദാസൻ പറയുന്ന പല നിലപാടുകളും സി പി ഐ-എം മുന്നോട്ട്‌ വെക്കുന്നതല്ല..താങ്കൾ സി പി ഐ -എം- ന്റെ നിലപാടും താങ്കളുടെ വ്യക്തി പരമായ നിലപാടും കൂട്ടിക്കുഴച്ച്‌ വാദിക്കുന്നതു കൊണ്ടും ,സി പി ഐ-എം-ലെ ഗ്രൂപ്പ്‌ പക്ഷ പാതിയായി, സി പി ഐ-എം - നിലപാടിൽ തന്നെ താങ്കൾക്ക്‌ താൽപര്യമില്ലാത്തതിനെ പിണറായി എന്നും അല്ലാത്തത്‌ ചിലത്‌ വി എസ്സ്‌ എന്നും ഉള്ള സമീപനം താങ്കൾ പലപ്പോഴും സ്വീകരിക്കുന്നതിനാൽ ഒരു രാഷ്ട്രീയ വ്യക്തതയോടെ കൃത്യമായ ഒരുത്തരമോ മറുപടിയോ ചർച്ച ചെയ്യാൻ എനിക്ക്‌ നല്ല പ്രയാസം അനുഭവപ്പെടുന്നുണ്ട്‌.അത്‌ എന്റെ ധാരണയില്ലായ്മയോ വിവരക്കേടോ ഒക്കെ യാവാം.

kadathanadan:കടത്തനാടൻ പറഞ്ഞു...

CPI-M- ഭരണഘടനയുടെ വകുപ്പ്‌ -2- ലക്ഷ്യം എന്ന നിലക്ക്‌ ഇങ്ങിനെ പറയുന്നു.:- "ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ്‌ ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർട്ടി (മാർക്ക്സിസ്റ്റ്‌) തൊഴിലാളി വർഗ്ഗ സർവ്വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈ വരുത്തുകയുമാണ്‌ പാർട്ടിയുടെ ലക്ഷ്യം. മാർക്ക്സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്വശാസ്ത്രവുമാണ്‌ പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും വഴികാട്ടുന്നത്‌. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥക്ക്‌ അറുതി വരുത്തി അദ്ധ്വാനിക്കുന്ന ജനങ്ങൾക്ക്‌ പൂർണ്ണമോചനത്തിലേക്കുള്ള ശരിയായ വഴികാട്ടാൻ മാർക്ക്സിസം- ലെനിനിസത്തിനു മാത്രമേ കഴിയൂ. തൊഴിലാളി വർഗ്ഗ സാർവ്വദേശീയത്വത്തിന്റെ കൊടി പാർട്ടി ഉയർത്തിപ്പിടിക്കുന്നു"

kaalidaasan പറഞ്ഞു...

>>>എങ്കിലും അതിലൊക്കെ തന്നെ ഞാൻ സൂചിപ്പിച്ചതു പോലെ ലെനിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ ഇന്റർ നാഷണലിന്റെ തീരുമാനങ്ങൾ തന്നെയാണ്‌ മാർഗ്ഗ ദർശ്ശനമായി CPI-M അംഗീകരിച്ചിട്ടുള്ളത്‌. <<<<

കടത്തനാടന്‍,

മാര്‍ക്സിസം അടിസ്ഥാനപ്രമാണമാക്കിയ ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി ചട്ടക്കൂടിന്റെ ഒരു മാതൃക വേണമായിരുന്നു. മാര്‍ക്സിസം പ്രാവര്‍ത്തികമാക്കിയ റഷ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പ്രവര്‍ത്തനരീതി അങ്ങനെയാണു ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ മാര്‍ഗ്ഗ ദര്‍ശനമായത്. . അതിന്റെ അര്‍ത്ഥം റഷ്യയിലെ അവസ്ഥ അതുപോലെ വള്ളിപുള്ളി വിടാതെ ഇവിടെ പറിച്ചു നടണമെന്നല്ല.

ലെനിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ ഇന്റർ നാഷണലിന്റെ തീരുമാനങ്ങൾ തന്നെയാണ്‌ മാർഗ്ഗ ദർശ്ശനമായി സ്വീകരിച്ചതും. ലെനിന്‍ റഷ്യയില്‍ കമ്യൂണീസം നടപ്പിലാക്കിയത് 1917 ല്‍ ആയിരുന്നു. ഒരു നൂറ്റാണ്ടു മുമ്പ്. ഇന്നത്തെ റഷ്യയോ ഇന്‍ഡ്യയോ ഒരു നൂറ്റാണ്ടുമുമ്പുള്ള അവസ്ഥയില്‍ അല്ല. കാലം മാറുന്നതനുസരിച്ച് ജനങ്ങളുടെ പ്രശ്നങ്ങളും മാറുന്നു. ഈ തിരിച്ചറിവില്ലെങ്കില്‍ 1917 ലെനിന്‍ പിന്തുടര്‍ന്ന രീതി ഇപ്പോഴും വേണമെന്ന വാശിയൊക്കെ ഉണ്ടാകും. അതിനെയാണു ഞാന്‍ വരട്ടു വാദം എന്നു വിളിച്ചത്.

അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രശ്നങ്ങള്‍ മാത്രമല്ല, അടിച്ചമര്‍ത്തലില്‍ നിന്നും മോചനം നേടിയവരുടെ പ്രശ്നങ്ങള്‍ കൂടി ഇന്ന് കമ്യൂണിസ്റ്റുപാര്‍ട്ടി അഭിമുഖികരിക്കേണ്ടതുണ്ട്.

kaalidaasan പറഞ്ഞു...

>>>ആഗോളവൽക്കരണം അതിതീവ്രമായി കടന്നാക്രമിക്കുമ്പോൾ തകർന്നു വീഴുന്നത് സ്വപ്നങ്ങളല്ല. കോടാനുകോടി ഇന്ത്യാക്കാരുടെ ജീവിച്ചിരിക്കുവാനുള്ള പ്രാഥമിക അവകാശമാണ്‌.
വ്യവശായങ്ങൾ അടച്ചു പൂട്ടാനും,ഇഷ്ടം പോലെ തൊഴിലാളികളെ തൊഴിലിൽ നിന്ന് ആട്ടിയിറക്കാനും അതനു വദിക്കുന്നു.<<<<


കടത്തനാടന്‍,

ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇതിങ്ങനെ നീട്ടിപ്പരത്തി പറഞ്ഞിട്ട് എന്ത് ഗുണം.

ഇവിടെ വിമര്‍ശന വിധേയമാകുന്നത് സി പി എം എന്ന രാഷ്ട്രീയ പര്‍ട്ടിയുടെ പളിച്ചകളാണ്. ആഗോളവൽക്കരണം അതിതീവ്രമായി കടന്നാക്രമിക്കുമ്പോൾ പാര്‍ട്ടി എന്തു ചെയ്തു അല്ലെങ്കില്‍ എന്തു ചെയ്തില്ല എന്നാണു വിശദീകരിക്കേണ്ടത്. എങ്കിലേ പാര്‍ട്ടിക്ക് പറ്റിയ പാളിച്ചകള്‍ മനസിലാക്കാന്‍ പറ്റൂ.

ആഗോളവത്കാരണത്തെ ഇന്ന് സി പി എം എങ്ങനെ നേരിടണമെന്നാണ്, താങ്കളുടെ അഭിപ്രായം? കോണ്‍ഗ്രസായാലും ബി ജെ പി ആയാലും ആഗോളവത്കരണത്തെ ഉപേക്ഷിക്കില്ല. കേന്ദ്ര ഭരണം അവരുടെ കയ്യിലാകുന്ന അവസ്ഥയില്‍ മൂന്നു സംസ്ഥാനങ്ങള്‍ മാത്രം ഭരിക്കാന്‍ സാധ്യതയുള്ള ഒരു പാര്‍ട്ടി എന്ത് ചെയ്യണം?

kaalidaasan പറഞ്ഞു...

>>>ഞാൻ ചൂണ്ടിക്കാണിച്ചതും എന്റെ ഈ കുറിപ്പിലെ വിമർശനങ്ങളും അതിന്റെ പ്രഖ്യാപിത നയങ്ങളോടുള്ള വിയേജിപ്പും അതിനകത്തെ മാർക്ക്സിസ്റ്റ്‌ വിരുദ്ധതയുമാണ്‌ ഞാൻ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചത്‌ എന്ന് ദയവായി അങ്ങു മനസ്സിലാക്കണം<<<<

കടത്തനാടന്‍,

താങ്കള്‍ എന്തൊക്കെയോ ചൂണ്ടികാണിക്കാന്‍ ശ്രമിക്കുന്നു എന്നത് ശരിയാണ്. പക്ഷെ അതൊന്നും സമൂര്‍ത്തമായ ആശയമായി പുറത്തു വന്നിട്ടില്ല ഇതു വരെ.

വാക്കുകളുടെ വാചാടോപം ഒഴിവാക്കി, വ്യക്തമായി പറയാമോ? സി പി എമ്മിന്റെ നയങ്ങളിലെ മാര്‍ക്സിസ്റ്റ് വിരുദ്ധത ഏതൊക്കെയാണെന്ന് താങ്കള്‍ വിവരിക്കണം. എങ്കിലേ എനിക്ക് മനസിലാക്കാന്‍ പറ്റൂ.

ഇന്നയിന്ന നയങ്ങളിലാണ്, മാര്‍ക്സിസ്റ്റ് വിരുദ്ധത എന്ന് അക്കമിട്ട് നിരത്തിയാല്‍ എനിക്ക് മനസിലാക്കാന്‍ പ്രയാസമില്ല.

ഏതൊക്കെ പ്രഖ്യാപിത നയങ്ങളിലാണ്, മാര്‍ക്സിസ്റ്റ് വിരുദ്ധത? എന്തുകൊണ്ടാണവ മാര്‍ക്സിസ്റ്റ് വിരുദ്ധമെന്ന് താങ്കള്‍ പറയുന്നത്? മാര്‍ക്സിസത്തിനനുരൂപമാക്കാന്‍ എന്ത് മാറ്റങ്ങളാണവയില്‍ വേണ്ടത്?

kaalidaasan പറഞ്ഞു...

>>>ഞാൻ ലേഖനത്തിന്റെ വിശദാംശത്തിലേക്ക്‌ കടക്കുകയല്ല. ഇ എം എസ്സിന്റേ ഏത്‌ ലേഖനങ്ങളായാലും തോമസ്സ്‌ ഐസക്കിന്റേതായാലും ഏത്‌ ലേഖനം എടുത്ത്‌ വെച്ച്‌ നോക്കിയാലും ബഹു കാളിദാസൻ പറയുന്ന പല നിലപാടുകളും സി പി ഐ-എം മുന്നോട്ട്‌ വെക്കുന്നതല്ല..<<<<

കടത്തനാടന്‍,

താങ്കള്‍ പിണറായി വിജയനെ ഉദ്ധരിച്ചത് വായിച്ച് എനിക്ക് ചിരിയടക്കാന്‍ ആകുന്നില്ല.

ഒരു തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്ത് പാര്‍റ്റിയുടെ അടിത്തറ തകര്‍ന്നിട്ടില്ല എന്നു പറയുന്നതില്‍ എന്താണ്, മാര്‍ക്സിസ്റ്റ് വിരുദ്ധത എന്നും സി പി എമിന്റെ നയങ്ങളില്‍ നിന്നുള്ള വ്യതിയാനം എന്ന് എനിക്കു യാതൊരു പിടിയും കിട്ടുന്നില്ല.

ചിലര്‍ എഴുതുന്ന ചില ലേഖനങ്ങളിലെ വാചകങ്ങളാണോ അതോ പാര്‍ട്ടി നടപ്പാക്കുന്ന നയങ്ങളാണോ, നയ വ്യതിയാനം എന്ന് വിലയിരുത്തേണ്ടത്? ഇ എം എസും തോമസ് ഐസക്കും മന്ത്രിമാരായിരുന്നപ്പോള്‍ നടപ്പിലാക്കിയ നയങ്ങളെ മുന്‍ നിറുത്തിയല്ലേ വിലയിരുത്തപ്പെടേണ്ടത്? അല്ലെങ്കില്‍ അധികാരത്തില്‍ വരുമ്പോള്‍ നടപ്പിലാക്കും എന്നു പറയുന്ന നയങ്ങളെയല്ലേ വിലയിരുത്തേണ്ടത്? പലയിടത്തും എഴുതുന ലേഖനങ്ങളിലെ അപ്രധാന പരാമര്‍ശങ്ങളെങ്ങനെ പാര്‍ട്ടി നയരേഖയാകും?

താങ്കളിപ്പോള്‍ പറയുന്ന സംഗതിയേക്കാള്‍ ഗൌരവതരമായ കമ്യൂണിസ്റ്റു വിരുദ്ധ നിലപാടുകള്‍ ഭരണ രംഗത്തും മറ്റും പല കമ്യൂണിസ്റ്റുമന്ത്രിമാരും എടുത്തിട്ടുണ്ട്. അതൊക്കെ പാര്‍ട്ടി നിലപാടുകളില്‍ നിന്നുള്ള വ്യതി ചലനങ്ങള്‍ തന്നെയാണ്.

kaalidaasan പറഞ്ഞു...

>>>>>CPI-M- ഭരണഘടനയുടെ വകുപ്പ്‌ -2- ലക്ഷ്യം എന്ന നിലക്ക്‌ ഇങ്ങിനെ പറയുന്നു.:- "ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ്‌ ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർട്ടി (മാർക്ക്സിസ്റ്റ്‌) തൊഴിലാളി വർഗ്ഗ സർവ്വാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈ വരുത്തുകയുമാണ്‌ പാർട്ടിയുടെ ലക്ഷ്യം. മാർക്ക്സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്വശാസ്ത്രവുമാണ്‌ പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും വഴികാട്ടുന്നത്‌. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥക്ക്‌ അറുതി വരുത്തി അദ്ധ്വാനിക്കുന്ന ജനങ്ങൾക്ക്‌ പൂർണ്ണമോചനത്തിലേക്കുള്ള ശരിയായ വഴികാട്ടാൻ മാർക്ക്സിസം- ലെനിനിസത്തിനു മാത്രമേ കഴിയൂ. തൊഴിലാളി വർഗ്ഗ സാർവ്വദേശീയത്വത്തിന്റെ കൊടി പാർട്ടി ഉയർത്തിപ്പിടിക്കുന്നു"<<<<<

Dictatorship of the proletariat എന്നതിന്റെ പരിഭാഷയാണ്, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം  എന്ന പ്രയോഗം. ഈ പ്രയോഗം ഉപയോഗിച്ചാണ്, കമ്യുണിസ്റ്റു വിരുദ്ധര്‍ എപ്പോഴും പാര്‍ട്ടിയെ ആക്രമിക്കുന്നതും. ചിലര്‍ അതിനെ ചുമട്ടു തൊഴിലാളികളുടെ സര്‍വ്വാധിപത്യം എന്നു വരെ ദുര്‍വ്യാഖ്യാനിക്കാറുണ്ട്.

ലെനിനിസം എന്നു പറയുന്നത് മാര്‍ക്സിസത്തിന്റെ അതേപടിയുള്ള പകര്‍ത്തലല്ല. എങ്കില്‍ പിന്നെ ലെനിനിസം എന്നു പറയേണ്ട ആവശ്യവുമില്ല. ലെനിന്‍ റഷ്യയില്‍ നടപ്പിലാക്കിയത് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഏക കക്ഷി ഭരണമാണ്. അത് ജനങ്ങള്‍ സ്വയം തീരുമാനിച്ചതല്ല. വിപ്ളവത്തിലൂടെ അധികാരം കയ്യടക്കിയ പാര്‍ട്ടി നടപ്പില്‍ വരുത്തിയതാണ്. ഏക കക്ഷി ഭരണം ഉണ്ടാകണം എന്നൊന്നും മാര്‍ക്സ് ഒരിടത്തും പറഞ്ഞിട്ടില്ല. തൊഴിലാളികളുടെ ഭരണമുണ്ടാകണം എന്നേ പറഞ്ഞിട്ടുള്ളു. ലെനിനിസത്തിന്റെ ഈ ഭാഗം ഇന്‍ഡ്യയില്‍ നടപ്പിലാക്കാന്‍ ആകില്ല. ലെനിനു ശേഷം അധികാരത്തില്‍ വന്ന സ്റ്റലിന്‍, തൊഴിലാളി വര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന നില വിട്ട് വ്യക്തി സര്‍വ്വാധിപത്യം എന്ന നിലയിലേക്ക് മുന്നേറി. ലെനിനു തന്നെ സ്റ്റാലിനേക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണദ്ദേഹം സ്റ്റാലിനെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാന്‍ ഉദ്ദേശിച്ചിരുന്നതും. ജനാധിപത്യ പരമായ ചര്‍ച്ചകളിലൂടെ സമവായം ​ഉണ്ടാക്കുന്നതിനു പകരം എതിര്‍ശബ്ദങ്ങളെ ഒക്കെ സ്റ്റാലിന്‍ അടിച്ചൊതുക്കി. പലരെയും പാര്‍ട്ടിയില്‍ നിന്നും പുറതാക്കി. Democratic Centralism ന്റെ പ്രയോഗവത്കരണത്തിനു പകരം ദുരുപയോഗമാണവിടെ നടന്നത്. ഇതാണ്, സോവിയറ്റ് കമ്യുണിസ്റ്റു പാര്‍ട്ടിയുടെ ശിഥിലീകരണത്തിലേക്ക് നയിച്ചതും. സ്റ്റാലിന്റെ ഏകാധിപത്യ പ്രവണതയില്‍ പ്രതിഷേധിച്ചായിരുന്നു റ്റിറ്റോയൊക്കെ കുറച്ചു കൂടെ മിതവാദം സ്വീകരിച്ചത്.

സ്റ്റാലിന്‍ അവലംബിച്ചത് പാര്‍ശ്വവര്‍ത്തികളെയും എറാന്‍ മൂളികളെയും പാര്‍ട്ടി പദവികളില്‍ അവരോധിച്ച്, പാര്‍ട്ടി സമിതികളില്‍ ഭൂരിപക്ഷം ഉണ്ടാക്കിയെടുക്കുന്ന ജനാധിപത്യ വിരുദ്ധ രീതിയായിരുന്നു. എന്നിട്ട് അതിനെ Democratic Centralism എന്നു വിളിച്ചു. തീരുമാനങ്ങളൊക്കെ ഈ സമിതികളില്‍ ചര്‍ച്ച ചെയ്ത് എടുത്തു. പുറമേക്ക് നോക്കുമ്പോള്‍  ഭൂരിപക്ഷ തീരുമാനമായിരുന്നു അവ. പക്ഷെ സത്യത്തില്‍ സ്റ്റാലിന്റെ തീരുമാനങ്ങളായിരുന്നു. സ്റ്റാലിന്റെ അനുകൂലികള്‍ക്ക് ഭൂരിപക്ഷം ഉണ്ടായിരുന്ന സമിതികള്‍ അത് ഭൂരി പക്ഷ തീരുമാനം എന്ന പേരില്‍ പാര്‍ട്ടിക്കുള്ളില്‍ നടപ്പിലാക്കി. സ്റ്റാലിന്റെ തീരുമാനങ്ങളോട് യോജിപ്പില്ലാത്ത പ്രതിബദ്ധതയുള്ള കമ്യൂണിസ്റ്റുകാരില്‍ അനേകം പേര്‍  അങ്ങനെ പാര്‍ട്ടിക്കു പുറത്തായി. അതാണ്, പാര്‍ട്ടി അപചയത്തിലേക്ക് പോകാന്‍ ഉണ്ടായ പ്രധാന കാരണം.

സമാനമായ സംഭവഗതികളാണ്, ഇപ്പോള്‍ കേരള സി പി എമ്മിലും ഉണ്ടാകുന്നത്. സ്വന്തം തീരുമാനങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. ഇപ്പോള്‍ നടന്ന ചന്ദ്രശേഖരന്‍ വധത്തിലേക്ക് നയിച്ചതും അതു തന്നെ. ഒഞ്ചിയം മേഘലയിലെ പാര്‍ട്ടി പ്രാവര്‍ത്തകരുടെ അഭിപ്രായം അവഗണിച്ച് ജനതാ ദളിനു പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നല്‍കാന്‍ എടുത്ത തീരുമാനമായിരുന്നു ചന്ദ്രശേഖരന്‍ പാര്‍ട്ടി വിടുന്നതിലേക്ക് നയിച്ചത്. ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഭിപ്രായം മാനിച്ചിരുന്നു എങ്കില്‍  അത് പോലെ ഒരു തീരുമാനം പാര്‍ട്ടി എടുക്കില്ലയിരുന്നു. വിരുദ്ധാഭിപ്രായം ​പ്രകടിപ്പിക്കുന്നവരെ അച്ചടക്ക നടപടികളിലൂടെ വരുതിയിലാക്കുക, പുറത്താക്കുക എന്നൊക്കെയാണ്, പിണറായി അനുവര്‍ത്തിക്കുന്ന രീതി. ഇതുപോലെ മുന്നോട്ട് പോയാല്‍ റഷ്യയിലെ കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ സംഭവിച്ചത് ഇവിടെയും ആവര്‍ത്തിക്കും.

kadathanadan:കടത്തനാടൻ പറഞ്ഞു...

.ഏതൊരു രാജ്യത്തെ കമ്യൂണിസ്റ്റ്‌ പാർട്ടിയായാലും ചെയ്യേണ്ടത്‌ തങ്ങളുടെ രാജ്യത്തിലെ വർഗ്ഗബന്ധങ്ങളെ,ഭരണവർഗ്ഗങ്ങളുടേയും ഭരണകൂടത്തിന്റേയും വർഗ്ഗ സ്വഭാവത്തേയും,മുഖ്യവൈരുദ്ധ്യത്തേയും സാർവ്വദേശീയ സാഹചര്യത്തിൽ നിന്നും വിലയിരുത്തിയതിന്ന് ശേഷം വിപ്ലവത്തിന്റെ ഘട്ടം ,വിപ്ലവത്തിന്റെ പാത,അതിന്റെ തന്ത്രം ,അതു പൂർത്തിയാക്കാനുള്ള അടവുകൾ,അതിന്ന് നേതൃത്തം കൊടുക്കാൻ കഴിയുന്ന ഒരു പാർട്ടി,അതിന്റെ ഭരണഘടന,അതിന്റെ കാഡർ നയം എന്നിവക്ക്‌ രൂപം കൊടുത്തുകൊണ്ട്‌ മാർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ കാഴ്ചപ്പാട്‌ സ്വന്തം രാജ്യത്തെ സമൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച്‌ പ്രയോഗിക്കുകയാണ്‌ .ഏത്‌ രാജ്യത്തായാലും ഒരു കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ പ്രാഥമിക കടമ.ഈ ഒരു അടിസ്ഥാന ധാരണയിൽ നിന്നേ ഏതെങ്കിലും കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നയ വ്യതിയാനത്തേക്ക്‌ കുറിച്ച്‌ ആർക്കും ചർച്ച ചെയ്യാൻ കഴിയൂ...

kadathanadan:കടത്തനാടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
kadathanadan:കടത്തനാടൻ പറഞ്ഞു...

താങ്കൾ എനിക്ക്‌ തന്നിട്ടുള്ള ലിങ്ക്‌ സി പി ഐ -എം- ന്റെ പാർട്ടി പരിപാടിയാണ്‌.ആ പരിപാടി വെച്ച്‌ സി പി ഐ -എം എന്ന പാർട്ടിയെ പൂർണ്ണമായി വിലയിരുത്താനാകില്ല.ആ പരിപാടി ജനകീയ ജനാധി പത്യ വിപ്ലവത്തിന്റെ ഒരു പരിപാടിമാത്രമാണ്‌.ഒരു കമ്യൂണിസ്റ്റ്‌ പാർട്ടി അത്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയാണെങ്കിൽ അതിന്റെ ലക്ഷ്യം നിറവേറ്റാൻ വിവിധതരത്തിലുള്ള വിപ്ലവഘട്ടങ്ങളിലൂടെ മുന്നേറേണ്ടതുണ്ട്‌.അത്തരം വിവിധഘട്ടങ്ങൾ പിന്നിട്ടെങ്കിൽ മാത്രമേ ആന്ത്യന്തിക ലക്ഷ്യമായ കമ്യൂണിസ്റ്റ്‌ പരിവർത്തന ഘട്ടത്തിലേക്ക്‌ എത്തിച്ചേരാൻ കഴിയൂ. ബഹു:കാളിദാസൻ സൂചിപ്പിച്ചതുപോലെ ഇന്ത്യിൽ ഇന്ന് നിലനിൽക്കുന്ന വർഗ്ഗ ബന്ധങ്ങൾ,ഇന്ത്യൻ ഭരണ വർഗ്ഗങ്ങളുടെ വർഗ്ഗ സ്വഭാവം എന്നിങ്ങനെ യഥാക്രമം വിലയിരുത്തി സമൂർത്ത സാഹചര്യത്തിന്റെ സമൂർത്ത വിശകലനം എന്ന തത്വ ത്തിൽ ഊന്നി വിപ്ലവത്തിന്റെ പാതയും ഘട്ടങ്ങളും അതിന്നാവശമായ തന്ത്രങ്ങളും അടവുകളും രൂപീകരിക്കേണ്ടതുണ്ട്‌. എങ്കിലേ അത്‌ ഇന്ത്യൻ വിപ്ലവമക്കൂ. സി പി ഐ - എം - നെ കൂടാതെ ഇന്ത്യാരാജ്യത്ത്‌ വേറെയും കമ്യുണിസ്റ്റ്‌ പാർട്ടികൾ പ്രവർത്തിക്കുന്നുണ്ട്‌.അവരും ഇന്ത്യൻ സാഹചര്യങ്ങളെ വിലയിരുത്തി വിപ്ലവ തന്ത്രങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുണ്ട്‌. മാർക്ക്സിസ്റ്റ്‌ പ്രത്യായശാസ്ത്ര മനുസരിച്ച്‌ ഇന്ത്യയിൽ ജനാധി പത്യ വിപ്ലവം, സോഷ്യലിസ്റ്റ്‌ വിപ്ലവം ,തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം തുടങ്ങിയ നിരന്തര വിപ്ലവ പ്രക്രിയയിലൂടെ കടന്നു വേണം കമ്യൂണിസത്തിലേക്ക്‌ കടക്കാൻ.ഇന്ത്യയിലെ ബഹുഭൂരിപക്ഷം കമ്യൂണിസ്റ്റ്‌ പാർട്ടികളൂടേയും അടിയന്തിര വിപ്ലവ കടമകൾ എന്ന നിലയിൽ ജനകീയ ജനാധി പത്യ വിപ്ലവം അഥവാ പുത്തൻ ജനാധി പത്യ വിപ്ലവം പൂർത്തീകരിക്കലാണ്‌ വിപ്ലവത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ മുന്നോട്ട്‌ വെച്ചിട്ടുള്ളത്‌.അതാവട്ടെ കമ്യൂണിസ്റ്റു കളുടെ ദീർഘയാത്രയിലെ ഒരു ഇടക്കാല തന്ത്രവുമാണ്‌ ആ തന്ത്രം വിജയിപ്പിക്കുന്നതിന്നാവശ്യമായ അടവുകൾ എന്ന നിലയിൽ ഭൂരിപക്ഷം കമ്യൂണിസ്റ്റ്‌ പാർട്ടികളും പാർലമന്ററി സമരത്തേ ഉപയോഗിക്കുന്നുണ്ട്‌.പാർലമന്ററി സമരമെന്ന അടവിനെ അംഗീകരിക്കാത്ത ബഹിഷ്കരണ നിലപാടുകൾ മുന്നോട്ട്‌ വെച്ച്‌ ദീർഘകാല ജനകീയ യുദ്ധത്തിന്റെ പാതസ്വീകരിച്ചവരും ഉണ്ട്‌.ബൂർഷ്വാ പാർലമന്റിലേക്കുള്ള കമ്യൂണിസ്റ്റ്കളുടെ ഇടപെടൽ ഒരു അടവ്‌ മാത്രമാണ്‌ തന്ത്രമല്ല.

kadathanadan:കടത്തനാടൻ പറഞ്ഞു...

റഷ്യൻ വിപ്ലവം നടന്നത്‌ 1917 ലാണെന്ന് ചരിത്ര പാഠപുസ്ഥകങ്ങളിൽ ഏത്‌ കുട്ടികളും പഠിക്കുന്നുണ്ട്‌.പക്ഷെ പഠിക്കേണ്ടുന്നതും പലരും ബോധപൂർവ്വം പഠിക്കാൻ താൽപര്യപ്പെടാത്തതു മായ ചില ചരിത്ര വസ്തുതകളുണ്ട്‌.ബഹു :കാളിദാസൻ,1917 നുശേഷം പലതും ലോകത്ത്‌ നടന്നിട്ടുണ്ട്‌.ഓക്ടോബർ സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റെ അലകൾ ലോകമെമ്പാടും ആഞ്ഞു വീശിയിട്ടുണ്ട്‌. മഹാനായ ലെനിന്റെ(ഞാൻ ഒന്നുകൂടി വലിയ "വരട്ടു" വാദിയായവട്ടെ എന്ന് കരുതിയാണ്‌ ലോകം വിശേഷിപ്പിച്ച മഹാൻ എന്നു പ്രയോഗിക്കുന്നത്‌)നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ്‌ ഇന്റർനാഷണലിന്റെ ആഹ്വാന മനുസരിച്ച്‌ ഒട്ടനവധി രാജ്യങ്ങളിൽ ദേശീയ സ്വാതന്ത്ര്യ സമരങ്ങളും വിമോചന പോരാട്ടങ്ങളും നടന്നിട്ടുണ്ട്‌.1919-ൽ ലെനിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ്‌ ഇന്റർനേഷണൽ രൂപീകരിക്കപ്പെട്ടിരുന്നു. അതിന്റെ ആദ്യത്തെ മൂന്ന് കോൺഗ്രസ്സിലൂടെ കൊളോണിയൽ തീസ്സിസ്സിനെ അടിസ്ഥനപ്പെടുത്തി,ഒന്നും രണ്ടും ഇന്റർനാഷണലിന്റെ റഷ്യൻ വിപ്ലവ പ്രസ്ഥാനത്തിന്റേയും അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, ലോകതൊഴിലാളി വർഗ്ഗ-സോഷ്യലിസ്റ്റ്‌ വിപ്ലവത്തിന്റെ പൊതു ലൈൻ മുന്നോട്ട്‌ വെക്കപ്പെട്ടു. വർഗ്ഗ ബഹുജനസംഘടനകളാൽ പൊതിയപ്പെട്ട ബോൾഷേവിക്ക്‌ പാർട്ടി എന്ന കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ സംഘടനാ ലൈനും എല്ലാ സമരരൂപങ്ങളും ഉപയോഗപ്പെടുത്തികൊണ്ട്‌ രാഷ്ട്രീയാധികാരം പിടിക്കലും കോമിന്റേൺ മുന്നോട്ട്‌ വെച്ചു കഴിഞ്ഞിരുന്നു. കൂടാതെ കമ്യൂണിസ്റ്റ്‌ പാർട്ടി കെട്ടിപ്പടുക്കുന്നതിനേ സംബന്ധിച്ചും വർഗ്ഗസമരം വികസിപ്പിക്കാൻ നടത്തേണ്ട നാനാ സമരരൂപങ്ങളേക്കുറിച്ചും ഭൂർഷ്വാ പാർലമന്ററി സമരത്തോടെടുക്കേണ്ട സമീപനത്തേക്കുറിച്ചു മെല്ലാം ഇന്റർനാഷണൽ വിശദമായി നിർദ്ദേശിച്ചിരുന്നു.കമ്യൂണീസ്റ്റ്‌ ഇന്റർ നേഷണലിന്റെ കൊളോനിയൽ തീസ്സിസ്സിനനുസരിച്ച്‌ മാർക്ക്സിസം-ലെനിനിസത്തെ അടിസ്ഥാനമാക്കി ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി അവിടുത്തെ സമൂർത്ത സാഹചര്യങ്ങൾക്കനുസരിച്ചു വർഗ്ഗ വിശകലനം നടത്തിയതനുസരിച്ച്‌ വിപ്ലവ പ്രയോഗം വികസിപ്പിക്കുകയും ചെയ്ത്തതിലൂടെ വിപ്ലവ പ്രസ്ഥാനത്തെ മുന്നോട്ട്‌ നയിക്കാനും ശരിയായ ഐക്യമുന്നണി പ്രയോഗത്തിലൂടെ ജനാധിപത്യവിപ്ലവം പൂർത്തീകരിക്കാനും അവർക്ക്‌ കഴിഞ്ഞു

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു കാളി ദാസൻ ,താങ്കൾ പറഞ്ഞത്‌ പോലെ കാലം മാറി സാഹചര്യങ്ങൾ മാറി സംശയമില്ല,പക്ഷേ ,എങ്ങോട്ട്‌ മാറി ,എങ്ങിനെ മാറി എന്ന് അന്യേഷിക്കേണ്ടത്‌ വിപ്ലവകാരികളുടെ കടമയാണ്‌.അവരത്‌ അന്യേഷിച്ചിട്ടുണ്ട്‌ ഇനിയും അന്യേഷിച്ച്‌ കൊണ്ടേയിരിക്കും , രണ്ടാം ലോകയുദ്ധാനന്തരം അമേരിക്കൻ നേതൃത്വത്തിൽ ആവിഷ്കരിച്ച സാമ്രാജ്യത്വത്തിന്റെ പുത്തൻ കൊളോണിയൽ ലോകക്രമം അതീവഗുരുതരമായ അവസ്ഥയിലേക്ക്‌ എത്തിച്ചിരിക്കുകയാണ്‌സാമ്രാജ്യത്വം കൊളോണിയലിസം തീർച്ചയായും ഉപേക്ഷിച്ചിട്ടില്ല. പക്ഷെ,.പുത്തൻ കൊളോണിയലിസമെന്ന ഒരു പുതിയ രൂപം സ്വീകരിച്ചിരിക്കുന്നു. പുത്തൻ കൊളോണിയലിസത്തിന്റെ പ്രധാനസവിഷേത എന്ന് പറയാവുന്നത്‌,സാമ്രാജ്യത്വം പഴയരീതിയിലുള്ള നേരിട്ടുള്ള കൊളോണിയൽ ഭരണം മാറ്റി തങ്ങൾ തെരഞ്ഞെടുത്ത്‌ പരിശീലനം നൽകിയ ഏജന്റുമാർ മുഖേന ഒരു പുതിയ തരം കൊളോനിയൽ ഭരണവും ചൂഷണവും നടപ്പാക്കിയിരിക്കുന്നുവേന്നതാണ്‌.കൊളോണിയൽ രാജ്യങ്ങളേയും മുൻപ്‌ സ്വാതന്ത്ര്യം പ്രാപിക്കപ്പെട്ട രാജ്യങ്ങളേയും സൈനികബ്ലോക്കുകൾ ഉണ്ടാക്കിയും സൈനിക കേന്ദ്രങ്ങൾ സ്ഥാപിച്ചും,ഫെഡറേഷനുകളും'കമ്യൂണിറ്റികളും'രൂപീകരിച്ചും പാവസർക്കാറുകളെ അടിച്ചേൽപിച്ചും,അമേരിക്കൻ നേതൃത്വത്തിലുള്ള സാമ്രാജ്യത്വം അടിമപ്പെടുത്തുകയോ,നിയന്ത്രിക്കുകയോ ചെയ്യുന്നു സാമ്പത്തിക സഹായത്തിന്റേയും,മറ്റ്‌ രീതികളിലും,സാമ്രാജ്യത്വം ഈ രാജ്യങ്ങളെ തങ്ങളുടെ ചരക്കുകളുടെ കമ്പോളമാക്കി അസംസ്കൃത വസ്തുക്കളുടെ ഉറവിടമാക്കിയും,മൂലധന കയറ്റുമതിയുടെ നിക്ഷേപ മേഖലകളാക്കിയും നിലനിർത്തി ജനങ്ങളുടെ രക്തം ഊറ്റിക്കുടിക്കുകയും,സമ്പത്ത്‌ കൊള്ളയടിക്കുകയും ചെയ്യുന്നു.കൂടാതെ ഐക്യരാഷ്ട്ര സംഘടനയെ ഈ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതിനുള്ള ആയുധമാക്കി തീർക്കുകയും,അവയെ സൈനിക,സാമ്പത്തിക,സാംസ്കാരിക കടന്നാക്രമണങ്ങൾക്ക്‌ വിധേയമാക്കുകയും ചെയ്യുന്നു. ഈ രാജ്യങ്ങളിൽ സാമ്രാജ്യത്വത്തിന്റെ ഭരണം"സമാധാനപരമായി" തുടരുവാൻ കഴിയാതെ വരുമ്പോൾ,അവർ സൈനിക അട്ടിമറി അസൂത്രണം ചെയ്യുകയും,അട്ടിമറി പ്രവർത്തനങ്ങൾ നടത്തുകയും,ചിലപ്പോൾ നേരിട്ടുള്ള സൈനിക ഇടപെടലും കടന്നാക്രമണവും തന്നെ നടത്തുകയും ചെയ്യുന്നു.അമേരിക്കയാണ്‌ ഏറ്റവും ഊർജ്ജസ്വലമായും ,കൗശലപൂർവ്വവും പുത്തൻ കൊളോണിയലിസം പ്രോത്സാഹിപ്പിക്കുന്നത്‌.ഈ ആയുധം ഉപയോഗിച്ച്‌ അമേരിക്കൻ സാമ്രാജ്യത്വം മറ്റ്‌ സാമ്രാജ്യത്വങ്ങളുടെ സ്വാധീന മേഖലകളും കോളണികളും കവർന്നെടുക്കുവാനും ലോകമേധാവിത്വം സ്ഥാപിക്കാനും ശ്രമിക്കുന്നു.

kadathanadan:കടത്തനാടൻ പറഞ്ഞു...

" ഈ പുത്തൻ കൊളോണിയലിസം കൂടുതൽ ബീഭൽസവും,ഹീനവുമായ കൊളോണിയലിസത്തിന്റെ രൂപമാണ്‌"പ്രിയ കാളിദാസൻ,ഇത്‌ അൽപ്പം കൂടി നീട്ടിപറയാതിരിക്കാൻ കഴിയില്ല ."വാചടോപം" പൊറുക്കുക,ക്ഷമിക്കുക."എന്തൊക്കയോ വ്യക്തമാക്കാൻ ശ്രമിക്കുക"യല്ല ബഹു:കാളിദാസൻ,"കാലം മാറുന്നതിനസരിച്ച്‌ ജനങ്ങളുടെ പ്രശ്നവും മാറുന്നു" എന്ന് ബഹു കാളിദാസന്ന് മനസ്സിലാകുന്ന ഭാഷയിൽ ഒന്നു കൂടി ലളിതമാക്കാൻ ശ്രമിക്കുകയാണ്‌ പൊറുക്കുക.നവ ഉദാരീകരണ നയങ്ങളിലൂടെ തീവ്രമാക്കപ്പെട്ട പുത്തൻ കോളണി വൽക്കരണം അപ വ്യവസായ വൽകരണത്തിലൂടെയും തൊഴിൽ രഹിത വളർച്ചയിലൂടേയും അളവറ്റ ഉൽപാദനശക്തികളുടെ നാശത്തിനു കാരണമായി.അമേരിക്കൻ സാമ്രാജ്യത്വമാകട്ടെ മുഖ്യമായും യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്ന ഒന്നായി ചുരുങ്ങുകയും ആ മേഖലയിൽ പോലും അവർ മറ്റു സാമ്രാജ്യത്വ മൽസരാർത്ഥികളിൽ നിന്ന് വർദ്ധിച്ചു വരുന്ന വെല്ലു വിളി നേരിടുന്നു.കോടി കോടി ഡോളറുകൾ വരുന്ന ഏറ്റവും കൂടുതൽ കടബാധ്യതയും കച്ചവടക്കമ്മിയുമുള്ള ഒരു രാജ്യമായി അത്‌ ചുരുങ്ങിയിരിക്കുന്നു. അതിനാൽ പെട്രോളിയം നിക്ഷേപമുള്ള പ്രധാന മേഖലകളിലൊന്നായ പടിഞ്ഞാറൻ ഏഷ്യയിലും വടക്കൻ ആഫ്രിക്കയിലും നിരന്തരമായ ആക്രമണങ്ങൾ അഴിച്ചു വിടുന്നതിൽ ഏർപ്പെട്ടിരിക്കുന്നു. ഇതിലൂടെ ഈ രാജ്യങ്ങളുടെ മേലും പെട്‌ രോളിയം വിഭവങ്ങളുടെ നിയന്ത്രണത്തിലൂടെ മറ്റു രാജ്യങ്ങളുടെ മേലും ആധിപത്യം ചെലുത്താനാണ്‌ ഇത്‌ ചെയ്യുന്നത്‌. ഒരിക്കൽ തങ്ങളുടെ പിന്നാമ്പുറമായി കണക്കാക്കിയിരുന്ന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെ മേലുള്ള നിയന്ത്രണം തുടർച്ചയായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിനാൽ ,തങ്ങളുടെ മേധാവിത്വസ്ഥാനം ദീർഘകാലം നില നിർത്തുന്നതിനായി മറ്റു മേഖലകളിലുള്ള ഇടപെടലും,കുതിരകയറ്റവും ആക്രമണങ്ങളും തീവ്രമാക്കിയിരിക്കയാണ്‌.

kadathanadan:കടത്തനാടൻ പറഞ്ഞു...

നാറ്റോ സേനകളെ ഉപയോഗിച്ചുകൊണ്ടും ബുഷ്‌ അഴിച്ചു വിട്ട"സംസ്കാരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ" എന്ന പ്രചരണത്തെ അടിസ്ഥാനമാക്കിയുള്ള"ഭീകരതക്കെതിരേയുള്ള യുദ്ധ"ത്തിന്റെ തുടർച്ച എന്ന നിലയിലും, ഒബാമയ്ക്‌ കീഴിലുള്ള അമേരിക്കൻ ഭരണകൂടം പടിഞ്ഞാറൻ ഏഷ്യൻ മേഖലയിൽ അവരുടെ സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിന്നും തെക്കൻ ഏഷ്യയിലേക്കും കൂടി വികസിപ്പിക്കുവനാണ്‌ ഇപ്പോഴും ശ്രമിക്കുന്നത്‌. മേഖലയുടെ നിയന്ത്രണം കൈക്കലാക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ദശകങ്ങളായി അമേരിക്കയുടെ ഒരു മുന്നേറ്റ താവളമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി പാക്കിസ്ഥാൻ അക്ഷരാർത്ഥത്തിൽ ശിഥിലീകരണ ഭീഷണി നേരിടുകയാണ്‌. ഇറാക്കിൽ നേരിട്ടു നടത്തിയ അധിനിവേശവും അഫ്ഘാനിസ്ഥാനേതിരെ തുടരുന്ന ആക്രമണങ്ങളും ലിബിയയിൽ തുടരുന്ന ബോബാക്രമണങ്ങളും ഇറാനെ വലയം ചെയ്യലുമെല്ലാം ഈ മേഖലയെ ശിഥിലീകരിക്കാനും നിയന്ത്രിക്കാനുമുള്ള സൈനിക തന്ത്രത്തിന്റെ ഭാഗമാണ്‌.റിപ്പബ്ലിക്കോ ഡെമോക്രാറ്റോ ആകട്ടെ ,ഏത്‌ പ്രസിഡന്റ്‌ അമേരിക്കയിൽ അധികാരത്തിൽ വന്നാലും അമേരിക്കൻ മേധാവിത്വം നിലനിർത്തുന്നതിലും ഭരിക്കുന്നതിനും വേണ്ടി തങ്ങളുടേതായ ഒരു കടന്നാക്രമണ്യുദ്ധം അഴിച്ചു വിട്ടാലേ അവർക്ക്‌ നില നിൽക്കാനാവൂ എന്ന ഒരു സ്ഥിതി വിശേഷം സജാതമായിരിക്കുന്നു. യുദ്ധത്തിന്റെ വക്കോളമെത്തിക്കുന്ന ഈ നയമാണ്‌ പരാന്ന ഭോജിയും,ഇരപിടിയനും ഊഹസ്വഭാവമുള്ള മൂലധനം അതിന്റെ ഏറ്റവും വൃത്തികെട്ട അവസ്ഥയിലെത്തിക്കൊണ്ട്‌ അമേരിക്കയിൽ നിന്നാരംഭിച്ചതും മറ്റു സാമ്രാജ്യത്വ രാജ്യങ്ങളിലേക്കും പുത്തൻ കോളനി വൽക്കരണത്തിന്നു കീഴിലുള്ള രാജ്യങ്ങളിലേക്കും അതിലുൾപ്പെട്ട ഒരു സാമ്രാജ്യത്വ രാജ്യവും അതിൽ നിന്ന് വിമുക്തമായിട്ടില്ല.

kadathanadan:കടത്തനാടൻ പറഞ്ഞു...

1970- കളിലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അമേരീകൻ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികളുടെ മുൻ കൈയ്യിൽ സാമ്രജ്യത്വ ആഗോളീകരണം ആരഭിച്ചതു മുതൽ പുത്തൻ ഉദരവൽക്കരണ നയങ്ങളുടെ ആധിപത്യത്തിൻ കീഴിൽ "തൊഴിൽ രഹിത" വളർച്ചയാണ്‌ സംഭവിക്കുന്നത്‌.ലോകത്തിലാകമാനം കോടിക്കണക്കിന്ന് തൊഴിലാളികൾക്ക്‌ തൊഴിൽ നഷ്ടപ്പെടുകയും ഈ അവസ്ഥ തുടരുകയുമാണ്‌.ഇതോടൊപ്പം അപവ്യവസായവൽകരണവും ഇന്ന് ആധിപത്യത്തിലിരിക്കുന്ന ഒരു പ്രവണതയായി മാരിയിരിക്കുന്നു. പ്രകൃതി- മനുഷ്യ വിഭവങ്ങളെ വിവേകശൂന്യമായി കൊള്ളയടിക്കാൻ പുതിയ സാങ്കേതിക നേട്ടങ്ങളെ ഉപയോഗപ്പെടുത്തുന്നു. അദ്ധ്വാനിക്കുന്ന വർഗ്ഗം കയ്പേറിയസമരങ്ങളിലൂടെ നേടിയെടുത്ത എല്ലാ ക്ഷേമ നടപടികളും ഭ്രാന്തമായ വേഗത്തിൽ ഇല്ലാതാക്കപ്പെടുന്നു.വിലക്കയറ്റം ആവശ്യസാധനങ്ങൾ,അഴിമതി എന്നിവ വാണം പോലെ ആകാശം മുട്ടെ കുതിച്ചുയരുന്നു.സമ്പന്ന വർഗ്ഗവും വിശാല ജനവിഭാഗങ്ങളും തമ്മിലുള്ള വിടവ്‌ വളരെ വേഗം വർദ്ധിച്ചു വരികയാണ്‌.ഇവയ്കെല്ലാം എതിരേ ജനരോഷം തീവരമായിക്കൊണ്ടിരിക്കുമ്പോൾ അവരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുവാനും രാഷ്ട്രീയമായി നിരായുധരാക്കുന്നതിനും വേണ്ടി,കഴിഞ്ഞകാലങ്ങളിലെ സമരങ്ങളിലൂടെ നേടിയെടുത്ത എല്ലാ പുരോഗമന-മാനുഷിക മൂല്യങ്ങളേയും നശിപ്പിക്കുന്ന വിധത്തിൽ,ഏറ്റവും പിന്തിരിപ്പനായ സാംസ്കാരികാക്രമണം അഴിച്ചു വിടുന്നു.ഇത്‌ അതിന്റെ ഏറ്റവും മോശപ്പെട്ട രൂപത്തിലുള്ള പുത്തൻ കോളനിവൽക്കരണമാണ്‌.അമേരിക്കൻ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികൾ അഴിച്ചു വിട്ട എണ്ണമറ്റ കടന്നാക്രമണ യുദ്ധങ്ങളായും നാറ്റോയെ ഒരന്തരാഷ്ട്ര ആക്രമണസേനയായി വിപുലപ്പെടുത്തിക്കൊണ്ട്‌ ലോകത്തിനു ചുറ്റുമായി വിന്യസിച്ചും ഏറ്റവുമൊടുവിൽ ലിബിയയുടെ മേൽ ആക്രമണം നടത്തി ഗദ്ദാഫിയെ ഹീനമായി കൊലപ്പെടുത്തിയതിലൂടേയും ആപൽക്കരമായ നിരക്കിൽ ക്രിമിനൽ വൽക്കരണത്തെ കെട്ടഴിച്ചു വിട്ടിരിക്കുന്നതു കൊണ്ടും സാമ്രാജ്യത്വവും മർദ്ദിത ജനതകളും രാഷ്ട്രങ്ങളും തമ്മിലുള്ള വൈരുദ്ധ്യം അഭൂതപൂരവമായി മൂർച്ചിട്ടുണ്ട്‌.

kadathanadan:കടത്തനാടൻ പറഞ്ഞു...

ധനമൂലധനശക്തികളുടെ കടന്നാക്രമണങ്ങൾക്കെതിരേ കഴിഞ്ഞദശകത്തിൽ ലോകം മുഴുവൻ അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്റെ പ്രക്ഷോഭങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചെങ്കിൽ,പ്രത്യേകിച്ച്‌ സാമ്രാജ്യത്വ രാജ്യങ്ങളിൽ തങ്ങളുടെ അവകാശ്ഡങ്ങൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ,കഴിഞ്ഞ രണ്ടുവർഷത്തിൽ അവ കൂടുതൽ തീവ്രമാവുകയായിരുന്നു. ഫ്രാൻസിലും ചിലരാജ്യങ്ങളിൽ ഇടതു പക്ഷചായ്‌വുള്ള ഗവർമന്റുകളെ അധികാരത്തിലേക്ക്‌ നയിച്ച നിരവധിയായ ജനകീയ മുന്നേറ്റങ്ങളിലൂടെ പ്രകടിതമായി.പെറുവിലെ ഈ അടുത്തകാലത്തുണ്ടായ തെരഞ്ഞെടുപ്പിൽ പ്രകടമായത്പോലെ ഈ പ്രക്രിയ തുടരുകയുമാണ്‌.തൽഫലമായി സൈനിക സേച്ഛാധിപത്യത്തിന്റേതായ ഒരു യുഗം ലാറ്റിനമേരിക്കയിൽ ഏതാണ്ട്‌ അവസാനിപ്പിച്ചിരിക്കുന്നു.നേപ്പാളിൽ യു സി പി എൻ (മാവോയിസ്റ്റ്‌)ന്റെ നിർണ്ണായകമായ പങ്കാളിത്തം ഉൾപ്പെടേ എല്ലാ രാഷ്ട്രീയ വിഭാഗങ്ങളും പങ്കുചേർന്ന് വമ്പിച്ച ജനകീയ പ്രക്ഷോഭത്തിന്ന്,250 വർഷം നീണ്ടു നിന്ന രാജാധിപത്യത്തെ വലിച്ചെറിയാൻ കഴിഞ്ഞു.കഴിഞ്ഞ ദശകത്തിൽ അമേരിക്കൻ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ശക്തികൾ "ഭീകരതക്കെതിരേയുള്ള യുദ്ധം"എന്നപേരിൽ ഇറാക്കിനെതിരേയും തൊട്ടു പിന്നാലെ അഫ്ഘാനിസ്ഥാനെതിരേയും നിഷ്ഠൂരമായ കടന്നാക്രമണം നടത്തി അഞ്ചുവർഷത്തോളം ജനങ്ങളെ ഉന്മൂലനം ചെയ്തു.പലനാട്യങ്ങളും ഉപയോഗിച്ച്‌ ഈ മേഖലയിലെ കടന്നാക്രമണം അവർത്തുടരുകയാണ്‌.പക്ഷേ സാമ്രാജ്യത്വ ശക്തികളുടെ പിന്തുണയോടെ ദശകങ്ങളായി ടൂണീഷ്യയിലും ഈജിപ്തിലും അധികാരത്തിലുള്ള രാജാധിപത്യ പ്രഭുത്വാധിപത്യ ഭരണാധികാരികൾക്ക്‌ വെല്ലുവിളിയുയർത്തികൊണ്ട്‌ ഉയർന്നു വന്ന ജനകീയ പ്രക്ഷോഭങ്ങളോടെ കാറ്റ്‌ മാറി വീശാൻ തുടങ്ങിയിരിക്കുന്നു. കൊളോണിയലിസത്തിനെതിരെ പോരാട്ടത്തിന്റെ മഹത്തായ ചരിത്രമുള്ള ആഫ്രിക്കൻ ജനത ഗോത്രവൈരം ആളിക്കത്തിപ്പിക്കുന്ന സാമ്രാജ്യത്വ കുതന്ത്രങ്ങളെ മറികടന്നുകൊണ്ട്‌ പുത്തൻ കൊളോണിയൽ ആധിപത്യത്തിനെതിരേ സമരത്തിന്റെ മുൻ നിരയിലേക്ക്‌ വന്നുകൊണ്ടിരിക്കുന്നു. ഏഷ്യയിലെ മറ്റുരാജ്യങ്ങളിൽ വളർന്നുവരുന്ന ഈ ഉണർവ്‌ കൂടുതൽ ദ്രുശ്യമായി തീർന്നിരിക്കുന്നു.ഈ രാജ്യങ്ങളിലെല്ലാം തന്നെ ദേശീയ വിമോചന പ്രസ്ഥാനങ്ങളെ നയിക്കുന്നതിനും വിപ്ലവശക്തികൾ അധികാരം പിടിച്ചടക്കുന്നതിലേക്ക്‌ മുന്നേറുന്നതിനും നേതൃത്വം കൊടുക്കാൻ ശക്തിയുള്ള കമ്യൂണിസ്റ്റ്‌ പാർട്ടികളുടെ അഭാവമുണ്ടെങ്കിലും വസ്തുനിഷ്ട സാഹചര്യങ്ങൾ വലിയമാറ്റങ്ങൾക്കായുള്ള മുന്നേറ്റങ്ങൾ നടത്തുന്നതിന്‌ കൂടുതൽ കൂടുതൽ അനുകൂലമാവുകയാണ്‌.

kadathanadan:കടത്തനാടൻ പറഞ്ഞു...

"വാൾ സ്റ്റ്രീറ്റ്‌ പിടിച്ചെടുക്കൽ" പോലെ അമേരിക്കയിൽ ആരംഭിച്ച സമരങ്ങൾ ലോകമാകെ പടർന്നുകൊണ്ടിരിക്കുന്നു. ഈ സമരങ്ങളുടെ നേത്രുനിരയിലേക്ക്‌ വരാനും സാമ്രാജ്യത്വത്തിന്ന് മാരകപ്രഹരങ്ങളേൽപ്പിക്കാനും ഇടത്‌ വിപ്ലവശക്തികൾ മുൻകൈ നേടേണ്ടതുണ്ട്‌ ജിഹാദികളെ പരിശീലിപ്പിച്ച്‌ പാക്കിസ്ഥാനെ ഉപയോഗിച്ച്‌ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ സ്പർദ്ധവളർത്താനുള്ള അമേരിക്കൻ നീക്കം ബിൻലാദന്റെ വധവും പാക്കിസ്ഥാൻ സൈനിക ക്യാമ്പിന്‌ നേരേയുള്ള നാറ്റോ ആക്രമണവും നടന്നുകഴിഞ്ഞ പശ്ചാത്തലത്തിൽ കൂടുതൽ വഷളാവുകയും പാക്കിസ്ഥാൻ തന്നെ ശിഥിലീകരണത്തെ നേരിടുകയുമാണ്‌. ധന മൂലധനശക്തികളുടെ കടന്നാക്രമണങ്ങൾക്കെതിരേ കഴിഞ്ഞ ദശകത്തിൽ ലോകം മുഴുവൻ അദ്ധ്വാനിക്കുന്ന വർഗ്ഗത്തിന്റെ പ്രക്ഷോഭങ്ങൾക്ക്‌ സാക്ഷ്യം വഹിക്കുകയായിരുന്നു ഗ്രീസിലും ,സ്പെയിനിലും ബ്രിട്ടണിലും ഈ വർഷത്തിലും വൻ പ്രക്ഷോഭങ്ങൾ നടന്നു.സാമ്രാജ്യത്വ ശക്തികൾ ,തങ്ങൾ നേരിടുന്ന വർദ്ധിച്ചു വരുന്ന പ്രതിസന്ധിയുടെ ഭാരം തങ്ങളുടെ രാജ്യങ്ങളിലെ തൊഴിലാളി വർഗ്ഗത്തിന്റെ ചുമലിലേക്കും മർദ്ദിതജനതയുടെ ചുമലിലേക്കും മാറ്റാൻ ശ്രമിക്കുന്നത്‌ കൊണ്ട്‌ വരും ദിവസങ്ങളിൽ ഈ സമരങ്ങൾ കൂടുതൽ രൂക്ഷമാകാൻ പോവുകയാണ്‌..ബഹു:കാളിദാസൻ,

kadathanadan:കടത്തനാടൻ പറഞ്ഞു...

ആഗോള വൽക്കരണ,സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ നിലപാട്‌ ഉണ്ട്‌ എന്ന അവകാശപ്പെടുന്ന സി പി ഐ -എം ഭരിക്കാൻ അവസരം കിട്ടുന്ന എല്ലാരംഗത്തും ,അതല്ലങ്കിൽ നയപരമായ തീരുമാനമെടുക്കാൻ കഴിയുന്ന എല്ലാ വേദികളിലും സ്വകാര്യ വൽക്കരണ ആഗോളവൽക്കരണ നയങ്ങൾ നിർബ്ബാദം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.സൗജന്യവും,സാർവൃത്രികവുമായ വിദ്യാഭ്യാസത്തിന്ന് വേണ്ടി പൊരുതേണ്ടവർ വിദ്യാഭ്യാസചിലവുകൾ വിദ്യാർത്ഥികൾ തന്നെ വഹിക്കണമെന്നും.കഴിവുള്ളവർ പഠിച്ചാൽ മതിയെന്ന നിലപാടുകൾ ഉയർത്തിപ്പിടിച്ചു നടപ്പിലാക്കി. വിദ്യാഭ്യാസം വിലകൊടുത്ത്‌ വാങ്ങേണ്ട ഒരു ചരക്കാണെന്ന് തത്വം മുന്നോട്ട്‌ വെച്ചു സാമ്രാജ്യ പദ്ധതിയായ DPEP വിദ്യാഭ്യാസ രംഗത്ത്‌ രംഗത്ത്‌ നടപ്പിലാക്കി.സർവ്വോപരി വിദ്യാഭ്യാസരംഗം മാഫിയാവൽക്കരിച്ചു,പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ചുമതല സാമ്രാജ്യത്വ ഫണ്ടിംഗ്‌ ഏജൻസികളായ എൻ ജി ഒ കളെ ഏൽപ്പിച്ചു..സാമ്രാജ്യത്വ ആഗോള വൽക്കരണത്തിന്റെ ഭാഗമായ ഘടനാക്രമീകരണം സർവ്വ്വ മണ്ഡലങ്ങളിലും നടപ്പിലാക്കുന്നതിന്ന് സംസ്ഥാനത്ത്‌ നിയമ നിർമ്മാണം നടത്തി.ഫലമോ.സമസ്ഥ മേഘലകളിലും പൊതുജന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും സബ്ബ്സീഡി സഹായങ്ങളിൽ നിന്നും സർക്കാർ പിന്മാറ്റത്തെ പ്രോത്സാഹിപ്പിച്ചു.സ്റ്റാറ്റ്യുട്ടെറി റേഷൻ സംവിധാനത്തെ ഇല്ലാതാക്കി ന്യായ വിലഷാപ്പുകൾ ഇല്ലാതാക്കി.,സാമ്രാജ്യത്വ പദ്ധതിയുടെ ഭാഗമായ കോസ്റ്റ്‌ റിക്കവറി സ്കീം ആരോഗ്യമേഖലയിൽ നടപ്പിലാക്കി സൗചന്യ ചികിത്സാ പദ്ധതി ഇല്ലാതാക്കി ദർമ്മാശുപത്രികൾ എടുത്തുകളഞ്ഞു. ലോക്കൽ ബോഡീ കളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചു വികസന പ്രവർത്തനത്തിന്റെ ബാദ്ധ്യത ജനങ്ങളുടെ ചുമലിലേക്ക്‌ തള്ളി വിടുന്നതിന്ന് ജനകീയാസൂത്രണമെന്ന ലോകബാങ്കിന്റെ പാർട്ടിസിപ്പേറ്ററി ഡവലപ്പ്‌ മെന്റ്‌ എന്ന ജനവിരുദ്ധ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കി.

kadathanadan:കടത്തനാടൻ പറഞ്ഞു...

ജനങ്ങളുടെ കുടിവെള്ള പദ്ധതി ജപ്പാൻ കമ്പനിക്ക്‌ ഏൽപിച്ചുകൊടുത്ത്‌.എ ഡി ബി പോലുള്ള സാമ്രാജ്യത്വ ഫണ്ടിംഗ്‌ ഏജൻസികളുടെ തിട്ടൂരമനുസരിച്ച്‌ ഭരണച്ചിലവു കുറക്കാൻ വി അർ എസ്സ്‌ വ്യാപകമാക്കി ,പുതിയ നിയമനങ്ങളും ഇല്ലാതാക്കി. കയർ കശുവണ്ടി തുണി നെയ്ത്‌ പോലുള്ള പരമ്പരാഗത മേഖലയെ തകർക്കാനാവശ്യമായ ഇറക്കുമതി യും പരിസ്ഥിത്‌ നാശമുണ്ടാക്കുന്ന ഉൾപ്പന്നങ്ങൾക്ക്‌ പ്രോത്സാഹനം നൽകി.നാളീകേരമുൾപ്പ്ടേയുള്ള വിളകളെ തകർക്കുന്നതിന്ന് ബഹുരാഷ്ട്ര കുത്തകകളുടേയും മേൺസാന്റോ പോലുള്ള അഗ്രി കുത്തകകൾക്ക്‌ സർവ്വ വിധ സ്വാതന്ത്ര്യവും നൽകുന്നതില്ലുടെ കാർഷികതകർച്ചയും ആത്മഹത്യകളും നിത്യ സംഭവമായി. കൃഷി ഭൂമി നികത്തുന്നതും മറ്റാവശ്യങ്ങൾക്കു വേണ്ടി വിനിയോഗിക്കുന്നതിനുമുള്ള നിരോധനത്തിൽ ഇളവ്‌ വരുത്തി.ആധിവാസികളും ദളിതരുമടങ്ങുന്ന ദരിദ്ര ഭൂരഹിത കർഷക -കർഷകതൊഴിലാളികൾക്ക്‌ കൃഷിചെയ്യാൻ ഒരു തുണ്ട്‌ ഭൂമി കേരളത്തിൽ ഇല്ലാ എന്നു പറയുകയും ,വനഭൂമിയടക്കം ലക്ഷക്കണക്കിന്ന് ഭൂമി സ്വകാര്യ കുത്തകൾക്ക്‌ അന്യായമായി കയ്യേറാനും കൈവശം വെക്കാനും അവകാശം നൽകി. ബഹുരാഷ്ട്ര കുത്തകകൾക്കും കോർപ്പറേറ്റ്‌ ഭീമന്മാർക്കും റിയൽ എസ്റ്റേറ്റ്‌ മാഫിയകൾക്കും സെസ്സിന്റെ പേരിലും സ്മാർട്ട്‌ സിറ്റി എന്നപേരിലും ഭീമമായ തലത്തിൽ ഭൂമികൾ തീരെഴുതുന്നു. ഇലക്റ്റ്രിസിറ്റി,റോഡ്‌ ട്രാൻപോർട്ട്‌ പോലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യ വൽക്കരണത്തിന്ന് തുടക്കം കുറിച്ചു. . തൊഴിൽ മേഖലയിൽ മൂലധനശക്തികളുടെ താൽപര്യാനുസരണം അദ്ധ്വാന സമയവും ,ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും വെട്ടിക്കുറക്കുന്നു തൊഴിലാളി ക്ഷേമത്തിനും തൊഴിൽ തർക്കങ്ങൾക്ക്‌ പരിഹാരം കാണാനുമുള്ള ലേബർ ഡിപ്പാർട്ട്‌ മെന്റിനെ മരവിപ്പിച്ചിരിക്കുന്നു., ..സാമൂഹ്യ സാംസ്കാരിക രംഗത്തെ ജീർണ്ണതക്ക്‌ കാരണമാക്കിയ ഒട്ടനവധി ഇടപെടലുകളും നിയമനിർമാണങ്ങളു മടക്കം ഇതിങ്ങനെ അറ്റമില്ലാതെ നീളും ബഹു:കാളിദാസൻ.

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു കാളിദാസൻ, താങ്കൾ സംശയം പ്രകടിപ്പിച്ച എന്താണ്‌ ലെനിനിസം എന്നതും ലെനിനിസത്തിന്റെ അടിസ്ഥാനം എന്താണെന്നും ഇതിൽ വിശദീകരിക്കാൻ ഇടം മതിയാവില്ലാത്തതുകൊണ്ട്‌ ഞാൻ ഒരു പോസ്റ്റായി തന്നെ ഇടാൻ ശ്രമിക്കുന്നുണ്ട്‌, സ്റ്റാലിനെ ക്കുറിച്ചുള്ള താങ്കളുടെ വിമർശനവും,സോവിയറ്റ്‌ യൂണിയന്റെ തകർച്ചയെക്കുറിച്ചുള്ള താങ്കളുടെ വായനയും വിലയിരുത്തലും തീരെ ആഴം കുറഞ്ഞതായിപ്പോയി എന്ന് പറയാതിരിക്കാൻ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട്‌ ഒട്ടനവധി ചർച്ചകളും മറുപടികളും പഠനങ്ങളും ഉണ്ടായിട്ടുണ്ട്‌.ഒന്നു സഘടിപ്പിച്ചു വായിക്കാൻ ശ്രമിക്കണമെന്നപേക്ഷ..ഞാൻ ബഹു :കാളിദാസൻ ഉന്നയിച്ചതിന്റെ വിശദാംശത്തിലേക്ക്‌ ഇപ്പോൾ കടക്കുന്നില്ല. എങ്കിലും അതേക്കുറിച്ചുള്ള ചില സമീപനങ്ങളിലേക്ക്‌ കടക്കുകയാണ്‌.താങ്കൾ ഇപ്പോൾ ഉന്നയിച്ച സ്റ്റാലിൻ വിമർശനത്തിന്റെ ഉള്ളടക്കത്തിന്ന് ഏറെ പഴക്കമുണ്ട്‌. 1980 കൾവരെ എല്ലാ സാമ്രാജ്യത്വ ശക്തികളും,പിന്തിരിപ്പന്മാരും,തിരുത്തൽ വാദികളും ബൂർഷ്വാലിബറലുകളും വിപ്ലവ വായാടികളും മറ്റും 'സ്റ്റാലിൻ നിരാകരണം' ഒരു ഫാഷനായി കൊണ്ടുനടക്കാൻ ആഗ്രഹിച്ചിരുന്നു. പാശ്ചാത്യ മാർക്ക്സിസ്റ്റുകളുടേയും,ഗ്രീൻ പൊളിടിക്സ്‌ കാരുടേയും, ബൂർഷ്വാ ഫെമിനിസ്റ്റ്‌ കളുടേയും അവരുടെ നാടൻ പതിപ്പുകൾ പോലും 'സ്റ്റാലിൻ നിരാകരണം അവരുടെ ജീവിതത്തിന്റെ ഭാഗമേന്നോണം കൊണ്ടുനടന്നിരുന്നു.സോവിയറ്റ്‌ യൂണിയന്റെ തകർച്ചയുമായി ബന്ധപ്പെട്ട്‌ ഒരു ഇടവേള ഇതിനുണ്ടായെങ്കിൽ ഇന്നിപ്പോൾ വ്ണ്ടും സജീവമാകന്നുണ്ട്‌. കാരണം ഇന്ന് സാമ്പത്തിക പ്രതിസന്ധി ശ്ര്ഷ്ടിച്ച സാമ്രാജ്യത്വ പ്രതിസന്ധി ലോകമെമ്പാടുമുള്ളാ ജനങ്ങൾക്ക്‌ മാർക്ക്സാണ്‌ ശരിയെന്ന് തോന്നിയ സാഹചര്യത്തിൽ മർക്ക്സിസ്റ്റ്‌-ലെനിനിസ്റ്റ്‌ പ്രത്യായശാസ്ത്ര ത്തിൽ നിന്നും അകറ്റേണ്ടത്‌ ഇന്ന് സാമ്രാജ്യത്വത്തിന്റെ അടിയന്തിരകടമയാണല്ലോ.സ്റ്റാലിൻ പുനർ വിലയിരുഥണമെന്ന് ആക്രോശിക്കുകയും ഈ നൂറ്റാണ്ടെല്ല ലോകാവസാനം വരെ ചർച്ചാ വേദികൾ സംഘടിപ്പിച്ചുകൊണ്ട്‌ ചർച്ചകൾ തുടരാനും ഒരിക്കലും ഒന്നിലും വ്യക്തത നേടാൻ കഴിയാത്ത പെറ്റിബൂർഷ്വാ ചാഞ്ചാട്ടക്കാരും സ്റ്റാലിനെക്കുറിച്ചുള്ള തങ്ങളുടെ 'അവ്യക്ത്‌ത'യുടെമറവിൽ'സ്റ്റാലിൻ നിരാകരണത്തിന്ന്' ശക്തികൂട്ടാൻ ശ്രമിക്കുന്നു.സ്റ്റാലിനെ നിരാകരിക്കുന്ന ഈ വിഭാഗക്കാർ സ്റ്റാലിനെ വിലയിരുത്തുന്നതിൽ സ്വീകരിക്കുന്ന പൊതു മാനദണ്ഡങ്ങളും രീതികളും പരിശോധിക്കുന്നതു വഴി മാത്രമേ ഇവരുടെ കാപട്യം വ്യകതമാവുകയുള്ളു.

kadathanadan:കടത്തനാടൻ പറഞ്ഞു...

ഇവർ പറയുന്നു.സ്റ്റാലിൻ ഒരു വ്യക്തിയെന്ന നിലയിൽ ഹിറ്റ്ലറേക്കാൾ ക്രൂരനായിരുന്നു.ഹിറ്റ്ലർ വധിച്ചിട്ടുള്ളതിൽ കൂടുതൽ കമ്യൂണിസ്റ്റ്‌ കാരെ സ്റ്റാലിൻ വധിച്ചിട്ടുണ്ട്‌.സ്റ്റാലിൻ ട്രോട്സ്കിയേയും ബുക്കാറിനേയും ഉൾപ്പെടേ ഒട്ടനവധി സഹപ്രവർത്തകരെ വധിച്ചിട്ടുണ്ട്‌. സ്റ്റാലിൻ ഒരു അധികാരമോഹിയായിരുന്നു.സ്റ്റാലിൻ മനുഷ്യത്വത്തിന്റെ കണികപോലും ഇല്ലാത്ത,ധാർമികതയില്ലാത്ത ഒരാളായിരുന്നു.സ്റ്റാലിൻ സകല ദുർഗുണങ്ങളുടെ മൂർത്തിമദ്‌ ഭാവമായിരുന്നു എന്ന് സ്ഥാപിക്കാനുള്ള കഥകളും ഉപകഥകളും ഊഹാപോഹങ്ങളും ഭാവനാ വിലാസങ്ങളും ഊടും പാവും പോലെ നെയ്തുകൊണ്ട്‌ സ്റ്റാലിനെ വീണ്ടും വീണ്ടും ആക്രമിക്കാൻ ശ്രമിക്കുന്നു. എത്രവട്ടം കൊന്നാലും മരിക്കാത്ത സ്റ്റാലിൻ അവരുടെ സ്വപ്നങ്ങളിൽ പോലും അസ്വസ്ഥതകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.വ്യക്തി ആരാധനയെ എതിർക്കുന്നു എന്ന മൂടുപടവുമായാണ്‌` ക്രൂഷ്ചേവ്‌ സ്റ്റാലിനെതിരേ ആക്രമണം നടത്തിയതെങ്കിൽ ഇന്ന് വർഷങ്ങൾ പിന്നിട്ടശേഷവും വ്യക്തിപൂജയുടെ പ്രശ്നത്തിന്ന് ഒന്നാം സ്ഥാനം കൊടുക്കാൻ അവർക്ക്‌ കഴിയില്ല.അതുകൊണ്ട്തന്നെ സ്റ്റാലിനെന്ന വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ട്‌ അദ്ദേഹത്തിന്റെ ധാർമികതയുടെ പുനർ വിചാരത്തിന്റെ പ്രശ്നം എല്ലാ പിന്തിരിപ്പന്മാരും തന്ത്രപൂർവ്വ്വം മുന്നോട്ട്‌ വെക്കുന്നു.വസ്തു നിഷ്ടവും ,ചരിത്രപരവുമായ രീതി സ്വീകരിക്കാതെ ഇവയിൽ നിന്നകന്നുകൊണ്ട്‌ ആത്മനിഷ്ടമായ രീതിയിൽ ഊന്നി നിന്നുകൊണ്ടും,ചരിത്രസാഹചര്യങ്ങളിൽ നിന്നും അടർത്തി മാറ്റിക്കൊണ്ടും,-സോഷ്യലിസ്റ്റ്‌ മൂല്യങ്ങളെ നിരാകരിച്ചുകൊണ്ടും- ബൂർഷ്വാ മൂല്യങ്ങളെ പുനസ്ഥാപിച്ചു കൊണ്ടും വ്യക്തി വാദപരമായ രീതിയിൽ സ്റ്റാലിനെ വിലയിരുത്താനാണ്‌ ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്‌.

kadathanadan:കടത്തനാടൻ പറഞ്ഞു...

ലെനിനു ശേഷം തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിൻ കീഴിൽ വർഗ്ഗസമരം മുന്നോട്ട്‌ കൊണ്ടുപോകുന്നതിൽ സ്റ്റാലിന്ന് പിഴവുകൾ സംഭവിച്ചിട്ടുണ്ട്‌? ഉണ്ടെങ്കിൽ എന്തെല്ലാമാണ്‌,മുൻ സംഭവങ്ങളുടെ അഭാവം മൂലം സംഭവിച്ച തെറ്റുകൾ എന്തെല്ലാമാണ്‌,സ്റ്റാലിന്റെ യാന്ത്രിക വീക്ഷണങ്ങൾ മൂലം സംഭവിച്ചതും ഒഴിവാക്കാൻ കഴിയുമായിരുന്നതുമായ തെറ്റുകൾ എന്തെല്ലാമാണ്‌,തുടങ്ങിയ ഒരു പരിശോധനക്ക്‌ സ്റ്റാലിൻ വിരോധികൾ ആരും തന്നെ ബോധപൂർവ്വം തയാറാകാറില്ല.അവർ എല്ലായ്പ്പോഴും ട്രോട്സ്കിയോട്‌ സ്റ്റാലിൻ അനീതികാട്ടിയില്ലേ,ബുക്കാറിന്റെ ഒടുവിലത്തെ കത്ത്‌ വായിക്കുമ്പോൾ നിങ്ങൾ നടുങ്ങിയില്ലേ തുടങ്ങിയ ചോദ്യങ്ങൾ ചോദിച്ച്‌ വൈകാരികമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ അവരുടെ ബൂർഷ്വാ ധാർമികമൂല്യം വിറ്റഴിക്കാനാണ്‌ എല്ലായ്പ്പോഴും ശ്രമിക്കുന്നത്‌.ഇതിന്റെ മറവിൽ അവർ സാധിച്ചെടുക്കുന്നത്‌ 1924-മുതൽ ട്രോട്സ്കിയിസ്റ്റുകൾ ഉൾപ്പെടെ സോഷ്യലിസത്തിന്റെ ശത്രുക്കൾ പാർട്ടിയെ(CPSU(B))ഭിന്നിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും അതിനായി അവർ മുന്നോട്ട്‌ വച്ച തെറ്റായ വീക്ഷണങ്ങളും ഇത്‌ വഴി മറച്ചു പിടിക്കാനും ,ട്രോട്സ്കിസത്തിനും മറ്റെലാവിധ പിന്തിരിപ്പത്വത്തിനുമെതിരേ സ്റ്റാലിൻ നടത്തിയ സമരങ്ങളും ലെനിനിസത്തിന്റെ അടിസ്ഥാനമുറപ്പിക്കാൻ നടത്തിയ താത്വിക സംഭാവനകളും അത്‌ റഷ്യയിലെ സോഷ്യലിസ്റ്റ്‌ നിർമ്മാണത്തിനും ലോക കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വളർച്ചക്കും നൽകിയ സംഭാവനകളും ചർച്ചചെയ്യാതെ അവർക്ക്‌ രക്ഷപ്പെടാൻ കഴിയുന്നു. ലെനിനു ശേഷം സോവിയറ്റ്‌ യൂണിയൻ നേരിട്ട ഏറ്റവും കുഴപ്പം പിടിച്ച കാലഘട്ടവും അതിന്റെ ചരിത്രവും മറച്ചുപിടിച്ചുകൊണ്ട്‌ ഭൗതിക വാദപരമായ സമീപനത്തിന്റെ സ്ഥാനത്ത്‌ ബൂർഷ്വാചരിത്ര വീക്ഷണം സ്ഥാപിക്കാനായി ഇക്കൂട്ടർക്ക്‌ എളുപ്പത്തിൽ കഴിയുന്നു.സ്റ്റാലിന്റെ നിര്യാണത്തിനു ശേഷം ക്രൂഷ്ചേവു മുതൽ ഗോർബച്ചേവ്‌ വരെയുള്ളവർ എങ്ങിനെയാണ്‌ സോവിയറ്റ്‌ യൂണിയനെ മുതലാളിത്ത പാതയിലേക്ക്‌ നയിച്ചതെന്ന് പരിശോധിക്കുന്നതിൽകൂടിമാത്രമേ ക്രൂഷ്ചേവിന്റേയും അവരുടെ അവരുടെ അനുയായികളായ കപടകമ്യൂണിസ്റ്റുകളുടെ മുഖം വ്യക്തമാവുകയുള്ളു.

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു:കാളിദാസൻ,ലെനിനിസം സാമ്രാജ്യത്വത്തിന്റേയും തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റേയും കാലഘട്ടത്തിലെ മാർക്ക്സിസമാണ്‌.കുറേക്കൂടി വ്യക്തമായി പറയുകയാണെങ്കിൽ,ലെനിനിസമെന്നത്‌,തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ പൊതുവിലും തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിന്റെ പ്രത്യേകിച്ചും തത്വവും തന്ത്രവുമാണ്‌.മാർക്ക്സും എംഗൽസും വിപ്ലവ കാലഘട്ടത്തിന്‌ മുമ്പാണ്‌ അവരുടെ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്‌.(തൊഴിലാളി വർഗ്ഗ വിപ്ലവമാണ്‌ ഉദ്ദേശിക്കുന്നത്‌) അന്ന് വളർച്ചയെത്തിയ സാമ്രാജ്യത്വം നിലവായിക്കഴിഞ്ഞിട്ടില്ല.തൊഴിലാളികൾ അവരുടെ അവരുടെ വിപ്ലവത്തിനുള്ള വട്ടം കൂട്ടുന്നതിന്റെ കാലമായിരുന്നു അത്‌.എന്നാൽ മാർക്ക്സിന്റേയും എംഗൽസിന്റേയും ശിഷ്യനായ ലെനിനാകട്ടെ സാമ്രാജ്യത്വം വളർച്ചയെത്തിയ ഒരു കാലഘട്ടത്തിലാണ്‌,തൊഴിലാളി വർഗ്ഗ വിപ്ലവങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയ ഒരു കാലഘട്ടത്തിലാണ്‌,തൊഴിലാളി വിപ്ലവം ഒരു രാജ്യത്തിൽ വിജയിച്ച്‌ ബൂർഷ്വാ ജനാധിപത്യത്തെ തകർത്ത്‌ തൊഴിലാളി വർഗ്ഗ ജനാധിപത്യ ദശയെ- സോവിയറ്റുകളുടെ ദശയെ-ആനയിച്ചിട്ടുള്ള ഒരു കാലഘട്ടത്തിലാണ്‌,തുടർന്നു പോയത്‌.അതുകൊണ്ടാണ്‌ ലെനിനിസം മാർക്ക്സിസത്തിന്റെ പിന്നീടുള്ള വളർച്ചയാണെന്ന് പറയുന്നത്‌.

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു: കാളിദാസൻ, തൊഴിലാളി വർഗ്ഗ സർവ്വാധിപത്യമെന്നത്‌ തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ പ്രധാന ഉള്ളടക്കത്തെ സംബന്ധിച്ച ഒന്നാണ്‌ തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്ന് ,അതിന്റെ ചലനത്തിന്ന്,അതിന്റെ വ്യാപ്തിക്ക്‌ ,അതിന്റെ നേട്ടങ്ങൾക്ക്‌ മാംസവും രക്തവും വെക്കുന്നത്‌ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിൽ കൂടി മാത്രമാണ്‌.തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ ഉപകരണമാണ്‌,അതിന്റെ പ്രധാന അംഗമാണ്‌,അതിന്റെ ഏറ്റവും മുഖ്യമായ താങ്ങാണ്‌. ഇതിനെ നിലവിൽ കൊണ്ടുവരുന്നതിന്റെ ഉദ്ദേശം,ഒന്നാമതായി മറച്ചിടപ്പെട്ടിട്ടുള്ള ചൂഷകന്മാരുടെ എതിർപ്പിനെ അമർത്താനും തൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റെ നേട്ടങ്ങളെ ഉറപ്പിക്കാനുമാണ്‌. രണ്ടാമതായി,തൊഴിലാളി വർഗ്ഗ വിപ്ലവത്തെ പൂർത്തിയാക്കാനും വിപ്ലവത്തെ സോഷ്യലിസത്തിന്റെ പരിപൂർണ്ണ വിജയത്തിലേക്ക്‌ എത്തിക്കാനാണ്‌ . സവാധിപത്യം കൂടാതെ തന്നെ വിപ്ലവംകൊണ്ട്‌ ബൂർഷ്വാസിയെ തോൽപിക്കാനും അതിന്റെ അധികാരം മറച്ചിടാനും സാധിക്കും.എന്നാൽ വിപ്ലവത്തിന്റെ വളർച്ചയുടെ ഒരു പ്രത്യേക ഘട്ടത്തിൽ അതിന്റെ പ്രധാന താങ്ങെന്ന നിലയിലയ്ക്ക്‌ സർവ്വാധിപത്യത്തിന്റെ രൂപത്തിൽ ഒരു പ്രത്യേക സംഘടന സൃഷ്ടിച്ചില്ലെങ്കിൽ,മുതലാളി മാരുടെ എതിർപ്പിനെ അടിച്ചമർത്താനും വിപ്ലവത്തിന്റെ വിജയത്തെ ഉറപ്പിച്ചു നിർത്താനും സോഷ്യലിസത്തിന്റെ അവസാന വിജയത്തിലേക്ക്‌ കുതിക്കാനും സാദ്ധ്യമാവുകയില്ല..ബഹു : കാളിദാസൻ,വിപ്ലവത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം അധികാരത്തിന്റെ പ്രശ്നമാണ്‌. ഇതിന്റെ അർത്ഥം അധികാരം കൈക്കലാക്കുക മാത്രമേ വേണ്ടുവേന്നാണോ? അല്ല. അതല്ല. ഇതിന്റെ അർത്ഥം അധികാരം പിടിച്ചു പറ്റൽ പ്രാരംഭം മാത്രമാണ്‌.പലകാരണങ്ങളാലും ഒരു രാജ്യത്തിലെ അടിപുഴക്കിയ മുതലാളിത്തം അടിപുഴക്കിയ തൊഴിലാളി വർഗ്ഗത്തേക്കാൾ കുറേക്കാലത്തേക്ക്‌ പ്രബലമായിരിക്കും.അതുകൊണ്ട്‌ അധികാരം നിലനിർത്തുക,അതിനെ ഉറപ്പിക്കുക,അതിനെ അജയ്യമാക്കുക ഇതാണ്‌ കാര്യം .ഇത സാധിക്കുന്നതിന്ന് വിജയത്തിന്റെ പിറ്റേദിവസം മുതൽ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിന്ന് നേരിടേണ്ടി വരുന്നതുമായ മൂന്ന് പ്രധാന കടമകൾ നിർവ്വഹിക്കേണ്ടതാണ്‌.ഒന്ന്,വിപ്ലവംകൊണ്ട്നിലം പതിച്ചതും നിർദ്ധനവുമായ ജന്മി- മുതലാളിമാരുടെ എതിർപ്പിനെ പൊളിക്കുക,മുതലാളിത്തം പുനസ്ഥാപിക്കാൻ വേണ്ടി അവർ നടത്തുന്ന ഓരോ പരിശ്രമത്തേയും പൊളിക്കുക.രണ്ട്‌,തൊഴിലെടുക്കുന്നവരെയെല്ലാം തൊഴിലാളി വർഗ്ഗത്തിനു ചുറ്റും അണിനിരത്ത തക്കവണ്ണം നിർമ്മാണം സംഘടിപ്പിക്കുക.വർഗ്ഗങ്ങളെ നശിപ്പിക്കാൻ സമർത്ഥമായ മർഗ്ഗത്തിലൂടെ ഈ പ്രവർത്തി തുടർന്നു പോവുക.മൂന്ന്, വിപ്ലവത്തെ ആയുധം ധരിപ്പിക്കുക,സാമ്രാജ്യത്വത്തിനെതിരായ സമരത്തിനു വേണ്ടി വിപ്ലവ സൈന്യം സംഘടിപ്പിക്കുക. ഈ കടമകൾ നിർവ്വഹിക്കാൻ തൊഴിലാളി വർഗ്ഗത്തിന്ന് ഒരു ഇടക്കാലത്തേക്ക്‌ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം ആരൊക്കെ എതിർത്താലും,ദുർവ്യാഖ്യാനം ചെയ്താലും ഒഴിച്ചു കൂടാൻ കഴിയാത്തതാണ്‌ ബഹു:കാളിദാസൻ.

kaalidaasan പറഞ്ഞു...

>>>>താങ്കൾ എനിക്ക്‌ തന്നിട്ടുള്ള ലിങ്ക്‌ സി പി ഐ -എം- ന്റെ പാർട്ടി പരിപാടിയാണ്‌.ആ പരിപാടി വെച്ച്‌ സി പി ഐ -എം എന്ന പാർട്ടിയെ പൂർണ്ണമായി വിലയിരുത്താനാകില്ല.ആ പരിപാടി ജനകീയ ജനാധി പത്യ വിപ്ലവത്തിന്റെ ഒരു പരിപാടിമാത്രമാണ്‌.ഒരു കമ്യൂണിസ്റ്റ്‌ പാർട്ടി അത്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയാണെങ്കിൽ അതിന്റെ ലക്ഷ്യം നിറവേറ്റാൻ വിവിധതരത്തിലുള്ള വിപ്ലവഘട്ടങ്ങളിലൂടെ മുന്നേറേണ്ടതുണ്ട്‌.<<<<

കടത്തനാടന്‍,

ഇതാണിപ്പോള്‍ സി പി എമ്മിന്റെ ഘട്ടം. ഇതു കഴിഞ്ഞിട്ടു മതിയില്ലേ അടുത്ത ഘട്ടത്തേപ്പറ്റി ചിന്തിക്കാന്‍?

kaalidaasan പറഞ്ഞു...

>>>>വിദ്യാഭ്യാസം വിലകൊടുത്ത്‌ വാങ്ങേണ്ട ഒരു ചരക്കാണെന്ന് തത്വം മുന്നോട്ട്‌ വെച്ചു സാമ്രാജ്യ പദ്ധതിയായ DPEP വിദ്യാഭ്യാസ രംഗത്ത്‌ രംഗത്ത്‌ നടപ്പിലാക്കി.<<<<

കടത്തനാടന്‍,

ലോക സംഭവഗതികളേപ്പറ്റി താങ്കള്‍ എഴുതിയതിനേപ്പറ്റി എനിക്കും അഭിപ്രായ വ്യത്യാസമില്ല.

ഡി പി ഇ പി യേപ്പറ്റി താങ്കള്‍ പറഞ്ഞത് മനസിലായില്ല. എന്താണിതില്‍ നിന്ന് താങ്കള്‍ മനസിലാക്കിയത്?

DPEP നടപ്പിലുള്ള ഒരു സാമ്രാജ്യത്വ രാജ്യത്ത് അതെങ്ങനെ ആണു പ്രവര്‍ത്തിക്കുന്നതെന്ന് ഒന്ന് വിശദീകരിക്കാമോ? ഏതെങ്കിലും ഒരു രാജ്യത്തു നിലവിലുള്ള DPEP വിദ്യാഭ്യാസ പദ്ധതി വിവരിച്ച് അതിന്റെ പോരായ്മ ചൂണ്ടിക്കാണിച്ചല്‍ മതി.

kaalidaasan പറഞ്ഞു...

>>>>തൊഴിൽ മേഖലയിൽ മൂലധനശക്തികളുടെ താൽപര്യാനുസരണം അദ്ധ്വാന സമയവും ,ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും വെട്ടിക്കുറക്കുന്നു തൊഴിലാളി ക്ഷേമത്തിനും തൊഴിൽ തർക്കങ്ങൾക്ക്‌ പരിഹാരം കാണാനുമുള്ള ലേബർ ഡിപ്പാർട്ട്‌ മെന്റിനെ മരവിപ്പിച്ചിരിക്കുന്നു., ..സാമൂഹ്യ സാംസ്കാരിക രംഗത്തെ ജീർണ്ണതക്ക്‌ കാരണമാക്കിയ ഒട്ടനവധി ഇടപെടലുകളും നിയമനിർമാണങ്ങളു മടക്കം ഇതിങ്ങനെ അറ്റമില്ലാതെ നീളും ബഹു:കാളിദാസൻ.<<<<

കടത്തനാടന്‍,

അറ്റമില്ലാതെ നീളുന്ന ഇവയൊക്കെ ആരെ കുറ്റപ്പെടുത്താനാണു താങ്കള്‍ വിവരിക്കുന്നത്? സി പി എമ്മിനെയോ?

kaalidaasan പറഞ്ഞു...

>>>>ഇവർ പറയുന്നു.സ്റ്റാലിൻ ഒരു വ്യക്തിയെന്ന നിലയിൽ ഹിറ്റ്ലറേക്കാൾ ക്രൂരനായിരുന്നു.ഹിറ്റ്ലർ വധിച്ചിട്ടുള്ളതിൽ കൂടുതൽ കമ്യൂണിസ്റ്റ്‌ കാരെ സ്റ്റാലിൻ വധിച്ചിട്ടുണ്ട്‌.സ്റ്റാലിൻ ട്രോട്സ്കിയേയും ബുക്കാറിനേയും ഉൾപ്പെടേ ഒട്ടനവധി സഹപ്രവർത്തകരെ വധിച്ചിട്ടുണ്ട്‌. <<<<

കടത്തനാടന്‍,

അതിശയോക്തി തട്ടിക്കിഴിക്കാം. പക്ഷെ സ്റ്റലിന്‍ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തിയിട്ടില്ല എന്ന് പറയാ പറ്റുമോ?

kaalidaasan പറഞ്ഞു...

>>>>സ്റ്റാലിന്റെ നിര്യാണത്തിനു ശേഷം ക്രൂഷ്ചേവു മുതൽ ഗോർബച്ചേവ്‌ വരെയുള്ളവർ എങ്ങിനെയാണ്‌ സോവിയറ്റ്‌ യൂണിയനെ മുതലാളിത്ത പാതയിലേക്ക്‌ നയിച്ചതെന്ന് പരിശോധിക്കുന്നതിൽകൂടിമാത്രമേ ക്രൂഷ്ചേവിന്റേയും അവരുടെ അവരുടെ അനുയായികളായ കപടകമ്യൂണിസ്റ്റുകളുടെ മുഖം വ്യക്തമാവുകയുള്ളു.<<<<

കടത്തനാടന്‍,

എന്തടിസ്ഥാനത്തിലാണ്, ഇവര്‍ സോവിയറ്റ് യൂണിയനെ മുതലാളിത്ത പാതയിലേക്ക് നയിച്ചു എന്ന് താങ്കള്‍ പറയുന്നത്? എന്തൊക്കെയാണിവര്‍ നടപ്പിലാക്കിയ മുതലാളിത്ത നയങ്ങള്‍?

kaalidaasan പറഞ്ഞു...

>>>>അതുകൊണ്ടാണ്‌ ലെനിനിസം മാർക്ക്സിസത്തിന്റെ പിന്നീടുള്ള വളർച്ചയാണെന്ന് പറയുന്നത്‌.<<<<

കടത്തനാടന്‍,

സമ്മതിച്ചു. ഇനി ലെനിനിസത്തിന്റെ മുന്നോട്ടുള്ള വളര്‍ച്ച ഏതു വിധത്തില്‍ വേണമെന്നാണു താങ്കള്‍ പറയുന്നത്? അതോ ലെനിനിസത്തില്ക്ക് തന്നെ തിരിച്ചു പോകണമോ? അതോ മാറിയ ലോക സാഹചര്യത്തില്‍ അതിനു മാറ്റം വരുത്തണോ?

ആരായിരുന്നു ശരി? ലെനിനോ സ്റ്റാലിനോ?

എന്താണു ലെനിനിസത്തിനെയും സ്റ്റലിനിസത്തിന്റെയും വ്യത്യാസങ്ങള്‍? ഇവ രണ്ടും ഏത് തരത്തില്‍ മാര്‍ക്സിസവുമായി വ്യത്യാസപ്പെട്ടിരിക്കുന്നു.

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു:കാളിദാസൻ,ഇതാണ്‌ ഇപ്പോൾ സിപിഐ-എൻ ന്റെ ഘട്ടം എന്നത്‌ വേണമെങ്കിൽ രേഖകൊണ്ട്‌ സമർത്ഥിച്ച്‌ രക്ഷപ്പെടാൻ കഴിയും എന്നകാര്യത്തിൽ സംശയമില്ല.ഞാനും പറഞ്ഞുകോണ്ടു വരുന്നത്‌ അത്‌ തന്നെയാണ്‌ ആ രേഖക്ക്‌ അത്‌ അച്ചടിച്ച മഷിയുടെ വിലപോലുമില്ല ബഹു:കാളിദാസൻ.ഞാൻ വീണ്ടും ആവർത്തിക്കുന്നു, സിപിഐ-സിപിഐ-എം പാർട്ടികളെ മാർക്ക്സിസ്റ്റ്‌ -ലെനിനിസ്റ്റ്‌ കാഴ്ചപ്പാടിൽ നിന്നുകൊണ്ട്‌ വിലയിരുത്താൻ താങ്കൾ ശ്രമിക്കാത്തതുകൊണ്ടാണ്‌ ഇങ്ങനെ ഒരു ലളിതയുക്തികൊണ്ട്‌ താങ്കൾക്ക്‌ സമാദാനിക്കാൻ കഴിയുന്നത്‌.1964-ൽ സിപിഐ നേതൃത്വം വലത്‌ പക്ഷ അവസരവാദിത്വത്തിലേക്ക്‌ നീങ്ങിയപ്പോഴാണ്‌ 110 അംഗങ്ങളുള്ള കേന്ദ്രക്കമ്മിറ്റിയിൽ നിന്നും 32-പേർ ഇറങ്ങിവന്ന് സിപിഐ-എം-രൂപീകരിക്കുന്നത്‌.ഇത്‌ ശരിയായ നിലപാടായിരുന്ന് എന്ന് അന്നും ഇന്നും രാജ്യത്തിലെ വിപ്ലശക്തികൾ പറയുന്നത്‌ എന്തുകൊണ്ടാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്‌.ഡാങ്കേയിസ്റ്റ്‌ നേതൃത്വം വർഗ്ഗസമരപാത ഉപേക്ഷിച്ച്‌ വർഗ്ഗസഹരണപാത സ്വീകരിക്കുകയും കോൺഗ്രസ്സിന്റെ പിന്നിൽ ഇഴയുകയും വിപ്ലവത്തെ വഞ്ചിക്കുകയും ചെയ്തതുകൊണ്ടാണ്‌.കമ്യുണിസ്റ്റുകാർ പാർലമന്ററി സമരം ഉൾപ്പെടേ എല്ലാസമരരൂപങ്ങളും ഉപയോഗിക്കുന്നത്‌ വർഗ്ഗസമരം വികസിപ്പിക്കാനും ജനങ്ങളെ രാഷ്ട്രീയവൽക്കരിച്ച്‌,വിപ്ലവവൽക്കരിച്ച്‌ ജനകീയ ജനാധിപത്യവിപ്ലവപാതയിൽ മുന്നേറാനാണ്‌.ഈ കാഴ്ചപ്പാടിലൂടെ പരിശോധിക്കുമ്പോൾ

kadathanadan:കടത്തനാടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
kadathanadan:കടത്തനാടൻ പറഞ്ഞു...

1957-59 കാലത്തെ മന്ത്രിദഭ ഒഴിച്ച്‌ 1967- മുതൽ കഴിഞ്ഞ മന്ത്രിസഭവരേയുള്ള കാലയളവിൽ സിപിഎം നേതൃത്വത്തിലുള്ള ഭരണത്തിൽ ഈ ലക്ഷ്യങ്ങൾ എന്തെങ്കിലും നേടിയെന്നു പറയാൻ കഴിയുമോ? കമ്യുണിസ്റ്റുകാർ ബൂർഷ്വാവ്യവസ്ഥക്ക്‌ കീഴിൽ ഭരണത്തിൽ കയറുന്നതു പോലും ആവ്യവസ്ഥയെ ഇല്ലാതാക്കാനുള്ള പോരാട്ടം ശക്ത്പ്പെടുത്താനാണ്‌.'ഇടത്പക്ഷ കമ്യുണിസം ബാലാരിഷ്ടത"ഭരണകൂടവും വിപ്ലവവും' തുടങ്ങിയ കൃതികളിൽ ഇത്‌ വിശദമായി പ്രദിപാദിക്കുന്നുണ്ട്‌.അതായത്‌, ഭരണത്തിൽ കയറുന്നത്പോലും ഭരണവർഗ്ഗ വ്യവസ്ഥക്കെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്താനാണ്‌. അല്ലാതെ ,ഭരണവർഗ്ഗ നയങ്ങൾ തന്നെ നടപ്പാക്കി എങ്ങിനേയും അധികാരത്തിൽ തുടരാനല്ല.30 വർഷക്കാലം തുടർച്ചയായി ബംഗാളിലും,20 വർഷത്തോളം ത്രിപുരയിലും,20 വർഷം കേരളത്തിലും നടന്ന സിപിഎം നേതൃത്വത്തിലുള്ള ഭരണം ഈ കാഴ്ചപ്പാടോടെ ഒന്നു വിശകലനം ചെയ്തു നോക്കൂ.കൃഷിഭൂമി അതിൽ പണിയെടുക്കുന്ന കർഷകന്ന് എന്ന അടിസ്ഥാനത്തിൽ ഇതര സംസ്ഥാനങ്ങളിൽ എന്ന പോലെ സിപിഎം ഭരിക്കുന്നിടത്തും ഭൂ പരിഷ്കരണം നടപ്പാക്കിയില്ലെന്ന് മാത്രമല്ല. ഇപ്പോൾ സാമ്രാജ്യത്വ ആഗോളീകരത്തിന്ന് കീഴിൽ കേരളത്തിലടക്കം ഇന്റർന്നേഷണൽ റിയൽ എസ്റ്റേറ്റ്‌ ലോബിയും ഭൂമാഫിയകളും വൻ തോതിൽ ഭൂകേന്ദ്രീകരണമാണ്‌ നടപ്പിലാക്കുന്നത്‌.ജനാധിപത്യ വിപ്ലവത്തിന്റെ ഏറ്റവും കാതലായ കാർഷിക വിപ്ലവം സിപിഐ-എം ന്റെ അജണ്ടയിൽ നിന്നും നിഷ്കരുണം പുറത്തായി.കൃഷിഭൂമി കർഷകനല്ല ഇപ്പോൾ കൃഷിഭൂമി ബഹുരാഷ്ട്ര കുത്തകകൾക്ക്‌ എന്നായി ബഹു:കാളിദാസൻ.അതുകൊണ്ടാണ്‌ ബഹു:കാളിദാസൻ ആദിവാസി ഭൂനിയമം നടപ്പാക്കാത്തത്‌,അതുകൊണ്ടാണ്‌ പാട്ടക്കാലാവധി തീർന്ന തോട്ടങ്ങളും മിച്ചഭൂമിയും വനങ്ങൾ ഒഴിച്ചുള്ള സർക്കാർ ഭൂമിയും ഭൂരഹിതർക്ക്‌ വിതരണം ചെയ്യാൻ എൽഡിഎഫ്‌ സർക്കാറും തയാറാകാതിരിക്കുന്നത്‌.സാമ്രാജ്യത്വ ആഗോളീകരണത്തിൽ നിന്നും ഐഎംഎഫ്‌-ലോകബാങ്ക്‌ വായ്പകളിൽനിന്നും,ലോകവ്യാപാര സംഘടനയിൽ നിന്നും,മൂലധന-വിപണി വ്യവസ്ഥയുൽ നിന്നും വിട്ടുനിൽക്കാനായില്ല.അധികാരത്തിലിരിക്കുമ്പോളവ'മാനുഷിക മുഖ'ത്തോടെ നടപ്പിലാക്കുകയാണെന്ന വാദം ഫലത്തിൽ യുഡിഎഫ്‌ ന്റെ തുടർച്ചതന്നെയായിരുന്നില്ലേ.പരിമിതികളുടെ പേരുപറഞ്ഞ്‌ മുമ്പും ഇപ്പോഴും എൽഡിഎഫ്‌ സർക്കാറുകൾ നടപ്പാക്കിയ നയങ്ങൾ ഭരണകൂട നയങ്ങൾക്ക്‌ കീഴടങ്ങലായിരുന്നില്ലേ. അതുകൊണ്ടല്ലേ,ഇടവിട്ട്‌ ഇടവിട്ടാണെങ്കിലും എൽഡിഎഫ്‌ ഭരിച്ചിട്ടും ഏറ്റവും അസമത്വങ്ങളുള്ള,52ശതമാനം ജനങ്ങൾദരിദ്രമായി അധപ്പതിച്ച.എണ്ണമറ്റ പടനിലങ്ങളിൽ എണ്ണമറ്റ പോരാട്ടങ്ങളിലൂടെ എണ്ണമറ്റ രക്തസാക്ഷിത്വങ്ങളിലൂടെ ചോരച്ചാലുകൾ നീന്തിക്കയറി നാം നേടിയെടുത്ത എല്ലാ നേട്ടങ്ങളും ഒന്നൊന്നായി നമുക്കു നഷ്ടപ്പെട്ടു പോയത്‌.നാം കൈവരിച്ച സാംസ്കാരികമൂല്യങ്ങൾ പോലും തകർന്നുപോയ,പുത്തൻ കോളനി വൽക്കരണത്തിന്ന് ഏറ്റവും നിസ്സംഗമായി അടിമപ്പെട്ടുപോയവരായി തീർന്നത്‌ അങ്ങിനെയല്ലേ..പാർട്ടിസമ്മേളന റാലികളിൽ ബാന്റ്‌ വാദ്യങ്ങളോടെ നമ്മെ കോരിത്തരിപ്പിച്ച്‌ അടിവെച്ച്‌ അടിവെച്ച്‌ നീങ്ങുന്ന നമ്മുട ചുവപ്പ്‌ വളണ്ടിയർ സേന ഏതെങ്കിലും സാമ്രാജ്യത്വ ശക്തികളുടെ കേന്ദ്രത്തിലേക്ക്‌ മാർച്ച്‌ ചെയ്തത വാർത്തകളൊന്നും നാം കേൾക്കുന്നില്ലല്ലോ ബഹു:കാളിദാസൻ,

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു:കാളിദാസൻ.സാമ്രജ്യത്വ വിദ്യാഭ്യാസ പദ്ധതി എന്ന് പറഞ്ഞത്‌,പറയുന്നത്‌ ,സാമ്രാജ്യത്വരാജ്യങ്ങളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒരു പാഠ്യ പദ്ധതി എന്ന അർത്ഥത്തിലല്ല ഈ പ്രയോഗം രാഷ്ട്രീയമണ്ഡലങ്ങളിൽ ഉപയോഗിച്ചു വരുന്നത്‌.മറിച്ച്‌,സാമ്രാജ്യത്വ ആഗോളവൽക്കരണത്തിന്റെ ഭാഗമായി പുത്തൻ കോളണികളായ ഏഷ്യനാഫ്രിക്കൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ലോകബാങ്ക്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പദ്ധതി എന്ന അർത്ഥത്തിലാണ്‌ ഇവിടെ ഉപയോഗിച്ചത്‌.സാമ്രാജ്യത്വ രാജ്യങ്ങളിലൊന്നും തന്നെ ഇത്തരം പാഠ്യപദ്ധതികൾ നടപ്പിലാക്കില്ല. നമ്മുടെ നാട്ടിൽ തന്നെ സമ്പന്നർക്കും വരേണ്യ വിഭാഗങ്ങൾക്കുമുള്ള സിലബസ്സ്‌ വേറെയാണല്ലോ,അവർക്കുള്ള സ്കൂളുകളും കോളേജുകളും ഒക്കെ വേറെ. ബഹു:കാളിദാസൻ.ഇത്‌ ബഹു ഭൂരിപക്ഷം വരുന്ന സാദാരണക്കാരുടെ മക്കൾക്കുള്ള 'സർവ്വാണിസദ്ധ്യ'യാണ്‌.'പൊതു'വിദ്യാഭ്യാസമാണ്‌. സർക്കാർ/എയിഡഡ്‌ സ്കൂളുകളിൽ മാത്രമേ DPEP നടപ്പിലാക്കാവൂ എന്നും ICSE,CBSE തുടങ്ങിയ സിലബസ്സുകൾ പിന്തുടരുന്ന ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളിലും വരേണ്യ വിഭാഗക്കാർക്കായുള്ള മറ്റ്‌ അൺഎയിഡഡ്‌/അംഗീകൃത സ്കൂളുകളിലും യാതൊരു കാരണവശാലും ഇത്‌ നടപ്പിലാക്കിക്കൂടെന്നുമുള്ള ലോകബാങ്ക്‌ കർശന നിബന്ധനയുണ്ട്‌.'കളിവേറെ കഞ്ഞികുടി വേറെ'ബഹു :കാളിദാസൻ.പാഠപുസ്തകത്തിനുള്ള സ്ഥാനം പാടേ നിരാകരിക്കുന്ന സമീപനമാണല്ലോ ഈ പരിഷ്കരണപദ്ധതിയിലുള്ളത്‌.പാഠമാണോ പ്രധാനം,പാഠത്തിനു പുറത്തുള്ള കാര്യങ്ങളാണോ പ്രധാനം എന്ന ചോദ്യം നിരന്തരം ചോദിക്കുകയല്ലാതെ വ്യക്തമായ ഉത്തരം പറയാൻ ബന്ധപ്പെട്ടവർ ഇന്നും തയാറായില്ല എന്നുള്ള പരാതി ഇന്നും മുഴങ്ങി കേൾക്കുന്നു.പാഠം പ്രധാനമല്ലെന്ന് പറയുമ്പോൾ തന്നെ പാഠകേന്ദ്രീകൃതമായി പരീക്ഷകൾക്ക്‌ ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്‌.CBSE ഇപ്പോഴും പാഠം അടിസ്ഥാനമാക്കിയാണ്‌ പഠനവും പരീക്ഷയും. ഒരു നാട്ടിൽ എന്തിനിങ്ങണെ രണ്ട്‌ സിലബസ്സ്‌ എന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ടു കാലം കുറേയായെന്ന് ഈ "പരിഷ്കരണ വാദികൾ"മറക്കുന്നു.മന്ത്രി പുംഗവന്മാരുടേയും DPEP വേണ്ടി വാദിക്കുന്നവരുടേയും,വരേണ്യന്റെയും മക്കൾ സ്റ്റേറ്റ്‌ സിലബസ്സിന്ന് പുറത്ത്‌ പഠിച്ച്‌ പാഠത്തിനും പാടത്തിനും അപ്പുറം പോകുന്നു ബഹു:കാളിദാസൻ. ഇതുമായി ബന്ധപ്പെട്ട ഒട്ടനവധി വിഷയങ്ങളുണ്ട്‌ പാഠ്യപദ്ധതി,പഠനരീതി എന്നങ്ങനേയുള്ള വിഷയങ്ങളുടെ വിശദാംശത്തിലേക്ക്‌ ഇപ്പോൾ കടക്കുന്നില്ല.എന്നാൽ എന്തുകൊണ്ട്‌ DPEP എന്ന വിഷയത്തിന്റെ രക്നച്ചുരുക്കത്തിലേക്ക്‌ ഒന്ന് കടക്കാം.അതൊരു നീണ്ട കഥയാണ്‌.

kadathanadan:കടത്തനാടൻ പറഞ്ഞു...

1970 മുതൽ'സ്റ്റാഗ്ഫ്ലേഷൻ' എന്നപേരിൽ തീവ്രതയാർജ്ജിച്ച മുതലാളിത്ത-സാമ്രാജ്യത്വ പ്രതിസന്ധിയെ തുടർന്ന് ആഗ്ഗോള രാഷ്ട്രീയ-സാമ്പത്തിക മണ്ഡലത്തിൽ വമ്പിച്ച മാറ്റങ്ങളുണ്ടായി.ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങളായ വിദ്യാഭ്യാസവും ആരോഗ്യവുമടക്കമുള്ള സേവനങ്ങളോന്നുംതന്നെ നൽകാനാവാത്ത വിധം കഴിവുകെട്ട അവസ്ഥയിലേക്ക്‌ മുതലാളിത്ത ഭരണകൂടങ്ങൾ അധ:പ്പതിച്ചു.തൽഫലമായി അതുവരെ കൊട്ടിഘോഷിക്കപ്പെട്ട കെയ്നീഷ്യൻ ക്ഷേമരാഷ്ട്രസമീപനങ്ങൾ പൂർണ്ണമായി കയ്യൊഴിയുന്നതിനും പകരം അങ്ങേയറ്റം ജനവിരുദ്ധമായ മോണിട്ടറിസ്റ്റ്‌ നയങ്ങൾ സ്വീകരിക്കുന്നതിനും മൂധനശക്തികൾ നിർബ്ബന്ധിതമായി. സാമ്രാജ്യത്വ രാജ്യങ്ങളിൽ'താച്ചറിസം'റീഗണോമിക്സ്‌' തുടങ്ങിയ പേരുകളിൽ പ്രത്യക്ഷപ്പെട്ട മോണിട്ടറിസ്റ്റ്‌ നയങ്ങൾ സാമ്രാജ്യത്വത്തിന്റെ പുത്തൻ കോളനികളായി തീർന്നിട്ടുള്ള ഇന്ത്യയേപ്പോലുള്ള ആഫ്രോ-ഏഷ്യൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഐ എം എഫ്‌,ലോകബാങ്ക്‌ സംഘത്തിന്റെ നിയന്ത്രണത്തിലും ഉറുഗ്വേവട്ടം ചർച്ചകളുടെ ഭാഗമായും ആവിഷ്കരിക്കപ്പെട്ട ഘടനാക്രമീകരണ പദ്ധതികളിലൂടേയാണ്‌ പ്രത്യക്ഷപ്പെട്ടത്‌.ഇപ്രകാരം അനുദിനം ശക്തിപ്പെട്ട ആഗോളീകരണ-ഉദാരവൽക്കരണ നയങ്ങൾക്ക്‌ സൈദ്ധാന്തിക പിൻബലമേകിയത്‌ ഹാർഡ്‌ വാർഡ്‌ ബിസ്സിനസ്സ്‌ സ്കൂളും,ചിക്കാഗോ സർവ്വകലാശാലയും,ലണ്ടൻ സ്കൂൾ ഓഫ്‌ ഇക്കണോമിക്സ്‌ മെല്ലാമായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സാമ്പത്തിക നയങ്ങൾ വിദ്യാഭ്യാസമടക്കമുള്ള സാമൂഹ്യസേവന മേഖലകളിൽ നിന്നും ഭരണകൂടം ഘട്ടം ഘട്ടമായി പിൻ വാങ്ങുന്ന സ്ഥിതിയാണ്‌ സൃഷ്ടിച്ചിട്ടുള്ളത്‌ എന്ന് കൂടുതൽ വിശദീകരണം ആവശ്യമില്ലാത്ത വിധം വ്യക്തമായിട്ടുള്ള കാര്യമാണല്ലോ.ലോകബാങ്കിന്റെ വിദ്യാഭ്യാസ മേഖലയിലെ ഘടനാക്രമീകരണ പദ്ധതികളുടെ ഫലമായി പൊതുവിദ്യാഭ്യാസ ചെലവുകളിലും, പ്രാഥമിക സ്കൂൾ പ്രവേശനത്തിലും,അദ്ധ്യാപക-വിദ്യാർത്ഥി അനുപാതത്തിലുമെല്ലാം വൻ തോതിലുള്ള ഇടിവുകൾ രാജ്യത്ത്‌ സംഭവിച്ചു കഴിഞ്ഞിരുന്നു. ഉദാഹരണത്തിന്ന്1978-ൽ ഇന്ത്യയിൽ 1000 പേർക്ക്‌ 26 അദ്ധ്യാപകരാണ്‌ ഉണ്ടായിരുന്നതെങ്കിൽ1981-ൽ അത്‌20 ആയി ചുരുങ്ങി.90-കളിൽ ഈ പ്രവണത കൂടുതൽ ശക്തിപ്പെട്ടതോടെ അനാദായകര(Uneconomic)മെന്ന പേരിൽ സ്കൂളുകൾ അടച്ചു പൂട്ടാനുള്ള നീക്കം കേരളത്തിലും വ്യാപകമായ കാര്യം നാം മറന്നിട്ടില്ല.(വാസ്തവത്തിൽ 1978-ൽ ലോകബാങ്ക്‌ പ്രസിദ്ധീകരിച്ച ' 'Investment in Indian Education:Uneconomic ? ' എന്ന പഠനത്തിന്റെ ചുവട്‌ പിടിച്ചായിരുന്നു വി രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭവകാര്യകമ്മീഷൻ ഈ നിഗമനത്തിലെത്തിയത്‌) വിദ്യാഭ്യാസ മേഖലയുടെ അഭൂതപൂർവ്വമായ സ്വകാര്യവൽക്കരണം, ഔപചാരിക വിദ്യാഭ്യാസം ഒരു ന്യൂനപക്ഷത്തിനു മാത്രമായി പരിമിതപ്പെടുത്തൽ,അന്തരാഷ്ട്ര ഫണ്ടിംഗ്‌ ഏജൻസികളുടേയും ഗവർമ്മേന്റേതര സംഘടനകളുടേയും മുൻകയ്യിൽ ഓരോരാജ്യത്തിന്റേയും സവിശേഷതകൾക്കനുസ്രുതമായി ആവിഷ്കരിക്കപ്പെടുന്ന'പങ്കാളിത്ത വികസനം'(Participatory Development) അഥവാ'ജനകേന്ദ്രീകൃതവികസന'(Pepole Centred Development)പദ്ധതികളിലൂടെ ബഹുഭൂരിപക്ഷത്തിനുള്ള വിദ്യാഭ്യാസത്തെ അനൗപചാരിക അടിസ്ഥാനത്തിൽ പുന:സ്ംഘടിപ്പിക്കൽ,അതിനാവശ്യമായ സൈദ്ധാന്തികവും പ്രായോഗികവുമായ ആവിഷ്കാരങ്ങൾ മുന്നോട്ട്‌ വെക്കൽ തുടങ്ങിയവയായി വിദ്യാഭ്യാസരംഗത്തെ മുഖ്യധാരാ പ്രവർത്തനങ്ങൾ. ബഹു കാളിദാസൻ ഇനി ദരിദ്ര രാജ്യങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസം ലോകബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക്‌ വന്നത്‌ എങ്ങിനെ എന്ന് കാണാം.

kadathanadan:കടത്തനാടൻ പറഞ്ഞു...

ഈ സാഹചര്യത്തിലാണ്‌ ,ഇന്ത്യയടക്കം ലോകനിരക്ഷരത ഏറ്റവും കേന്ദ്രീകരിച്ചിട്ടുള്ളതും"ഇ-9 രാജ്യങ്ങൾ"(മെക്സിക്കോ,ബ്രസീൽ,പാകിസ്ഥാൻ,ബംഗ്ലാദേശ്‌,കൊളംബിയ,ട്രിനിഡാഡ്‌,ടൊബാഗോ,ഘാനാ,ബാർബഡോസ്‌ തുടങ്ങിയവയും ഏറ്റവും ഒടുവിൽ ചൈനയും) എന്നറിയപ്പെടുന്നതുമായ ലോകരാജ്യങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തെ ആഗോളാടിസ്ഥാനത്തിൽ ക്രമീകരിക്കുന്നതിനുള്ള ഒരു ബൃഹദ്‌ പദ്ധതിക്ക്‌ നേതൃത്വം നൽകുന്നതിന്‌ ലോകബാങ്ക്‌ പ്രത്യേകം താൽപര്യമെടുക്കുന്നത്‌. അതിൻ പ്രകാരം വിവിധരാജ്യങ്ങളേയും ഐക്യരാഷ്ട്ര സഭ ഏജൻസികളേയും മറ്റ്‌ അന്താരാഷ്ട്ര ഫണ്ടിംഗ്‌ ഏജൻസികളേയും വളണ്ടറി സംഘടനകളേയുമെല്ലാം പങ്കെടുപ്പിച്ചുകൊണ്ട്‌ 1990-ൽ തായ്‌ലണ്ടിലെ ജോംതീനിൽ വച്ച്‌ ഒരു അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനം ലോകബാങ്കിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുകയുണ്ടായി.ഘടനാക്രമീകരണ പദ്ധതികളെ തുടർന്ന് ഭരണകൂടം വിദ്യാഭ്യാസരംഗത്തു നിന്നും ക്രമേണ പിൻവാങ്ങുന്ന പശ്ചാത്തലത്തിലും പ്രാഥമിക വിദ്യാഭ്യാസരംഗത്തെ ഔദ്യോഗിക ഫണ്ടുകൾ കുറഞ്ഞു വരുന്ന സാഹചര്യത്തിലും വിദ്യാഭ്യാസത്തിന്റെ നടത്തിപ്പിൽ"ജനകീയ പങ്കാളിത്തം" ഉറപ്പാക്കികൊണ്ട്‌ അതിനെ പുനസംഘടിപ്പിക്കേണ്ടതാണെന്ന് പ്രസ്തുത സമ്മേളനം തീരുമാനിച്ചു. എന്നുമാത്രമല്ല, ദരിദ്രരാജ്യങ്ങളിൽ തുടർന്നും നിലനിൽകുന്ന ഔപചാരിക വിദ്യാഭ്യാസത്തിൻ മേലുള്ള ഊന്നൽ ഒരു 'സിങ്കിൾ ട്രാക്ക്‌' സമീപനത്തേയാണ്‌. പ്രതിഫലിപ്പിക്കുന്നതെന്നും അതിനുബദലായി ഔപചാരിക വിദ്യാഭ്യാസത്തിലേക്ക്‌ അനൗപചാരിക രീതികൾ വർദ്ധമാനമായ തോതിൽ സന്നിവേശിപ്പിച്ചുകൊണ്ട്‌ സ്കൂൾ വിദ്യാഭ്യാസത്തെ പുതിയൊരു തലത്തിൽ കൂടുതൽ വിപുലീകരിക്കേണ്ടതാണെന്നും തീരുമാനിക്കപ്പെട്ടു.(1997-ൽ ഏപ്രിലിൽ പ്രസിദ്ധീകരിച്ച ലോകബാങ്കിന്റെ' Primary Education in India' എന്ന പുസ്തകം പേജ്‌ 6-8 കാണുക) അതിൻ പ്രകാരം ലോകബാങ്കിന്റെ നേതൃത്വത്തിൽ മറ്റ്‌ അന്താരാഷ്ട്ര ഏജൻസികളേയും വളണ്ടറി സംഘടനകളേയും പങ്കെടുപ്പിച്ചുകൊണ്ട്‌ അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെടുന്ന പ്രാദേശികതല സമിതികളേയും ഗ്രാമ വിദ്യാഭ്യാസ സമിതികളേയും മറ്റും മുൻകയ്യിൽ (ഇക്കാര്യത്തിൽ1992-ലെ ഇന്ത്യൻ പഞ്ചായത്തീ രാജ്‌ -നഗര പാലിക നിയമത്തെ ലോകബാങ്ക്‌ പ്രത്യേകം പരാമർശിക്കുന്നുണ്ട്‌-മേലുദ്ധരിച്ച പുസ്തകം ) പങ്കാളിത്ത വികസന മാതൃകയിലൂടെ പ്രാഥമിക സ്കൂൾ വിദ്യാഭ്യാസത്തെ ആഗോളാടിസ്ഥാനത്തിൽ ഉടച്ചു വാർക്കാനുള്ള ഒരു വൻ പദ്ധതിക്ക്‌ കളമൊരുക്കപ്പെട്ടു.

kadathanadan:കടത്തനാടൻ പറഞ്ഞു...

പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നടത്തിപ്പ്‌,ആന്തര ഘടനകളുടെ ഉടമസ്ഥത, കരിക്കുലവും പാഠപുസ്തകങ്ങളടക്കമുള്ള ബോധനരീതികൾ തുടങ്ങിയവയിലെല്ലാം ഓരോ രാജ്യത്തിന്റേയും വിവിധ പ്രദേശങ്ങളുടേയും സവിശേഷതകൾക്കനുസൃതമായി പരിഷ്കാരങ്ങൾ വരുത്തി." എല്ലാവർക്കും വിദ്യാഭ്യാസം"(Education For All)എന്ന ലക്ഷ്യ പ്രാപ്തി വർഷമായി നിർണ്ണയിച്ചിട്ടുള്ള 21-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്കൂളുകളുടെ ഉടമസ്ഥതയും നിയന്ത്രണവും പ്രാദേശികതല സമിതികൾക്ക്‌ കൈമാറേണ്ടതാണെന്നും തീരുമാനിക്കപ്പെട്ടു (കേരളത്തിൽ ഈ ലക്ഷ്യം 2001-ൽ തന്നെ നേടിയെടുത്തിരിക്കുമെന്നാണ്‌ ഇവിടുത്തെ ഡി പി ഇ പി നടത്തിപ്പുകാർ ലോകബാങ്കിന്ന് നൽകിയിരുന്ന ഉറപ്പ്‌ വിശദവിവരങ്ങൾക്ക്‌ D.P.E.P,Callingമാർച്ച്‌ 1998,പേജ്‌12 കാണുക.) ലോക ബാങ്കിന്റെ അര നൂറ്റാണ്ട്‌ കാലത്തെ സുദീർഘചരിത്രത്തിൽ ആഗോളസാമൂഹ്യ വികസനരംഗത്ത്‌ അതേറ്റെടുത്തിട്ടുള്ള ഏറ്റവും ബൃഹത്തായ പദ്ധതി ആയിത്തീർന്നു ഈ വിദ്യാഭ്യാസപരിപാടി. ഇതേതുടർന്ന് മൊത്തം വിദ്യാഭ്യാസത്തിനായി ലോകബാങ്ക്‌ മാറ്റി വെച്ച തുകയിൽ പ്രാഥമിക വിദ്യാഭ്യാസ വിഹിതം 1980-കളിൽ ശരാശരി 15 ശതമാനമായിരുന്നത്‌ 1993-ൽ 33 ശതമാനമായി വർദ്ധിക്കുകയുണ്ടായി.(ലോകബാങ്ക്‌ Priorities and Strategies For Education,പേജ്‌ 144-68 കാണുക) ലോകബാങ്കിന്റെ അനുബന്ധസ്ഥാപനമായ ഐ ഡി എ വഴിയാണ്‌ പലിശ കുറഞ്ഞതും ആയതിനാൽ അതികർക്കശമായ ഉപാധികളോടേയും വിശദാംശങ്ങൾ വരെ മോണിറ്റർ ചെയ്യാൻ വകുപ്പുകൾ ഉള്ളതുമായ ഈ വിദ്യാഭ്യാസ വായ്പാ പദ്ധതി അത്‌ നടപ്പാക്കുന്നത്‌. അതേസമയം വിവിധ ലോകരാജ്യങ്ങളിൽ പലപേരുകളിലാണ്‌ ഇത്‌ അറിയപ്പെടുന്നത്‌. ഉദാഹരണത്തിന്‌ മെക്സിക്കോയിൽ ഇത്‌ സെക്കന്റ്‌ പ്രൈമറി എജുക്കേഷൻ പ്രോഗ്രാമാകുമ്പോൾ (SPEP) ഇന്ത്യയിൽ ഡിസ്റ്റ്‌രിക്റ്റ്‌ പ്രൈമറി എജ്യുക്കേഷൻ പ്രോഗ്രാം (DPEP) എന്ന പേരിലാണ്‌ അവതരിപ്പിക്കപ്പെടുന്നത്‌. അതോടൊപ്പം ഭരണകൂടത്തെ ഔപചാരിക പ്രാഥമിക വിദ്യാഭ്യാസ രംഗത്തുൻഇന്നും വിദഗ്ദമായി ഒഴിവാക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ഈ പുത്തൻ പരീക്ഷണത്തിന്റെ അനുഭവങ്ങളെ ഏകോപിപ്പിച്ച്‌ അന്താരാഷ്ട്രാടിസ്ഥാനത്തിൽ ഉദ്ഗ്രഥിക്കുന്നതിന്ന് വിവിധരാജ്യങ്ങളിലെ പദ്ധതി നടത്തിപ്പുകാർ തമ്മിലുള്ള ആശയവിനിമയവും ഇടപഴകളും സുഗമമാക്കുന്നതിനുള്ള ഏർപ്പാടുകൾ ആവിഷരിക്കപ്പെട്ടിട്ടുണ്ട്‌.(വിശദ വായനക്ക്‌, പ്രഫസർ:പി ജെ ജെയിംസ്‌ ,കൺവീനർ വിദ്യാഭ്യാസ സംരക്ഷണ സമിതി.poഏറ്റുമാനൂർ കോട്ടയം phone-0481-535097പുസ്തകത്തിന്റെ പേര്‌ "ഡി.പി.ഇ.പി പൊതു വിദ്യാഭ്യാസത്തെ തകർക്കുന്ന ലോകബാങ്ക്‌ പദ്ധതി". പ്രസിദ്ധീകരിച്ചത്‌.1998-ൽ)

kadathanadan:കടത്തനാടൻ പറഞ്ഞു...

സ്റ്റാലിൻ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കിയിരുന്നില്ലേ എന്ന ചോദ്യത്തിന്ന് അത്രയെളുപ്പം ഉത്തരം തരാൻ കഴിയില്ല.ലോക കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇന്ന് ഉത്തരം തേടേണ്ടുന്ന ഓട്ടനവധി വിഷയങ്ങളുണ്ട്‌.കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒട്ടവനവധി വെല്ലുവിളികളെ അത്‌ അഭിമുഖീകരിക്കുന്നുണ്ട്‌.അതിന്ന് ഉത്തരം കാണേണ്ടതും ,പരിഹരിക്കേണ്ടതും അതിന്റെ മാത്രം ചുമതലയാണ്‌.അല്ലാതെ ഏതെങ്കിലും രാജ്യത്തെ ഒരു പാർട്ടിയോ അതല്ലെങ്കിൽ ഏതെങ്കിലും ഒരു ഗ്രൂപ്പോ വിഭാഗമോ അല്ല.അതിനവർക്ക്‌ കഴിയില്ല .ഇവർക്കൊക്കെ അഭിപ്രായങ്ങൾ മുന്നോട്ട്‌ വെക്കാം എന്നു മാത്രം.ലോക വിപ്ലവ പ്രസ്ഥാനം അതിനുള്ള തുടക്കം കുറിച്ചു കഴിഞ്ഞു. അക്കാര്യത്തിൽ ആശാവഹമായ രീതിൽ ഏറെ മുന്നോട്ട്‌ പോയിട്ടുണ്ട്‌.ഇനി ബഹു: കാളിദാസനും അഭിപ്രായങ്ങളുണ്ടാകാം അപ്പോഴും പറയാനുള്ളത്‌ സമഗ്രമായിരിക്കണം സത്യസന്ധമായിരിക്കണം വിലയിരുത്തലും വിമർശനങ്ങളും കമ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തേയും അതിന്റെ പ്രസ്ഥാനത്തേയും വിപ്ലവ കടമകളേയും വികസിപ്പിക്കാനും,മുന്നോട്ട്‌ കൊണ്ട്‌ പോകുന്നതിനായിരിക്കണം.അല്ലാതെ അതിനെ തകർക്കാനായിരിക്കരുത്‌ എന്ന് മാത്രം.ഞാൻ ഒരിക്കൽ കൂടി സി പി എസ്‌ യു വിന്റെ മുന്നിൽ അന്നുണ്ടായിരുന്ന പ്രധാന കടമകളിൽ തൊഴിലാളി വർഗ്ഗ സർവ്വാധി പത്യത്തിന്റെ ഉള്ളടക്കത്തേപ്പറ്റി ചിലതു വ്യക്തമാക്കാൻ ശ്രമിക്കാം.മുതലാളിത്തത്തിൽ നിന്ന് കമ്യൂണിസത്തിലേക്കുള്ള മാറ്റം എന്നു പറയുന്നത്‌ ഒരു ചരിത്രദശയെ തന്നെ പ്രതിനിധീകരിക്കുന്നു എന്നകാര്യം ഇവിടെ വിശദീകരിക്കേണ്ടതില്ല എന്ന് കരുതിക്കൊണ്ട്‌ തന്നെ പറയട്ടെ,ഈ കാലഘട്ടം അവസാനിക്കുന്നതു വരെ മുതലാളിത്തത്തെ പുനസ്ഥാപിക്കാമെന്ന് ചൂഷകന്മാർക്ക്‌ കൊതിയുണ്ടാവും. ഈ കൊതി അതിനുവേണ്ടിയുള്ള പരിശ്രമായി രൂപാന്തരപ്പെടും.ആദ്യത്തെ കടുത്ത പരാജയത്തിനു ശേഷം - ഇതവർ പ്രതീക്ഷിട്ടില്ല.ഇത്‌ സാദ്ധ്യമാണെന്ന് കരുതിയില്ല.അങ്ങിനെയൊരു ചിന്തപോലും അവരുടെ തലയിൽ കടന്നിട്ടില്ല -

kadathanadan:കടത്തനാടൻ പറഞ്ഞു...

- ഈ തോൽവി പറ്റിയ ചൂഷകന്മാർ,ഇതുവരെ എത്രയും സൊല്ലയില്ലാതേയും ആനന്ദത്തോടുകൂടിയും ജീവിതം നയിച്ചിരുന്നവരും ഇന്ന് നാശത്തിലേക്കും നിർദ്ധനതയിലേക്കും(അല്ലെങ്കിൽ 'പൊത്‌'ജോലിചെയ്യാൻ നിർബ്ബന്ധിക്കപ്പെടുന്നതിലേക്ക്‌)'പലവകക്കാരാൽ'(താങ്കൾ പറഞ്ഞ ചുമട്ടുകാർ വരെ) പിടിച്ചു തള്ളപ്പെട്ടവരുമായ തങ്ങളുടെ കുടുംബങ്ങക്ക്‌ വേണ്ടി,നഷ്ടപ്പെട്ട 'സ്വർഗ്ഗം'വീണ്ടെടുക്കാനായി പത്തിരട്ടി ഉശിരോടും നൂറിരട്ടി വർദ്ധിച്ച വെറുപ്പോടും കോപത്തോടും കൂടി പോരാടും.വേറൊരു വിഭാഗം കൂടി ഇവരോടൊപ്പം ഉണ്ടാകും ബഹു:കാളിദാസൻ, ഈ മുതലാളി ചൂഷകന്മാരുടെ പിന്നിൽ പെറ്റിബൂർഷ്വാ ബഹുജനങ്ങളെ കാണാം .അവരെ സംബന്ധിച്ചിടത്തോളമാണെങ്കിൽ,അവർ ആടിക്കളിക്കും,സംശയിക്കും,ഒരു ദിവസം തൊഴിലാളി വർഗ്ഗത്തിന്റെ പിന്നിൽ അണിനിരക്കും.പിറ്റെദിവസം വിപ്ലവത്തിന്റെ കഷ്ടപ്പാടുകളും പ്രയാസങ്ങളും കണ്ട്‌ ഭയപ്പെട്ടൊളിക്കും.തൊഴിലാളികൾക്ക്‌ നേരിടേണ്ടി വരുന്ന ആദ്യത്തെ പരാജയത്തിൽ അഥവാ അർദ്ധ പരാജയത്തിൽ അവർ ഭയ വിഹ്വലരായിത്തീരുന്നു.അവരുടെ സർവ്വ നാഡിയും തളരുന്നു. അവർ പാച്ചിൽ തൂടങ്ങുന്നു.തൊണ്ടയിടറുന്നു.ഒരു ക്യാമ്പിൽ നിന്ന് മറ്റേതിലേക്ക്‌ ഓടുന്നു.ഇതാണ്‌ എല്ലാരാജ്യത്തിലേയും വളരെക്കാലത്തെ ചരിത്രത്തിൽ നിന്നുള്ള പാഠം.മുതലാളി വർഗ്ഗത്തിനാകട്ടെ വീണ്ടെടുക്കാനുള്ള പരിശ്രമം നടത്താൻ വേണ്ട അടിസ്ഥാനമുണ്ട്‌.കാരണം അവർ നിലം പതിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും കുറേക്കാലത്തിന്ന് അതിനെ നിലം പതിപ്പിച്ച തൊഴിലാളി വർഗ്ഗത്തിനേക്കാൾ അവർക്കാണ്‌ പ്രാബല്യമുള്ളത്‌. ലെനിൻ പറയുന്നു"നിലം പതിച്ച മുതലാളി വർഗ്ഗത്തിന്റെ ശക്തി എവിടെയാൺ സ്ഥിതിചെയ്യുന്നത്‌.ഒന്നാമതായി, സാർവ്വദേശീയമൂലധനത്തിന്റെ ശക്തിയിൽ,ബൂർഷ്വാസിയുടെ സാർവ്വദേശീയ ബന്ധത്തിന്റെ ശക്തിയിലും ഈടുറപ്പിലും.രണ്ടാമതായി,

kadathanadan:കടത്തനാടൻ പറഞ്ഞു...

വിപ്ലവം കഴിഞ്ഞ്‌ കുറേക്കാലത്തേക്കുകൂടി ചൂഷകന്മാർക്ക്‌,പ്രായോഗികമായി കുറേ മെച്ചങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കാൻ സാധിക്കുമെന്നത്‌ തീർച്ചയാണ്‌.അവർക്കപ്പോഴും പണമുണ്ടാകും(എല്ലാ പണവും പെട്ടെന്ന് ഇല്ലാതാക്കുക സാദ്ധ്യമല്ലല്ലോ) ജംഗമസ്വത്തുക്കളുണ്ട്‌(ഇത്‌ പലപ്പോഴും സാമാന്യം വമ്പിച്ചതായിരിക്കും) അവർക്കിപ്പോഴും പല പല ബന്ധങ്ങളും,സംഘടനാ സമ്പ്രദായങ്ങളും നടത്തിപ്പിന്റെ രഹസ്യങ്ങളേയും(സമ്പ്രദായങ്ങൾ,രീതികൾ,മാർഗ്ഗങ്ങൾ,സാദ്ധ്യതകൾ) കുറിച്ചുള്ള വിവരങ്ങളും ഉന്നത വിദ്യാഭ്യാസവും,സാങ്കേതിക വിദഗ്ദന്മാരുമായി അടുത്തബന്ധവും(ഈ സാങ്കേതിയ വിദഗ്ദന്മാർക്കും ബൂർഷ്വാസിയുടെ ചിന്താഗതിയാണുള്ളത്‌)യുദ്ധത്തിൽ താരതമ്യ മില്ലാത്ത പഴക്കവും ഇങ്ങിനെ പലതും ഉണ്ട്‌ .വർഗ്ഗത്തെ ഇല്ലായ്മ ചെയ്യുക എന്നുപറഞ്ഞാൽ ജന്മിമാരേയും മുതലാളിമാരേയും ആട്ടിയോടിക്കലല്ല.- ഇത്‌ നമ്മൾ വലിയ പ്രയാശം കൂടാതെ സാധിച്ചു; ഇതിന്റെ അർത്ഥം ചെറിയ ഉൾപ്പാദകരെ ഇല്ലാതാക്കുകയെന്നർത്ഥമാണ്‌. ഇവരെ ആട്ടിപ്പുറത്താക്കാൻ കഴിയുകയില്ല.ഇവരെ അമർത്താനാവുകയില്ല. നമ്മൾ അവരുമായി രജ്ഞിപ്പിൽ ജീവിക്കണം ,വളരെക്കാലത്തേക്ക്‌ നീണ്ടുനിൽക്കുന്നതും,സാവധാനത്തോടുകൂടിയതും കരുതലുള്ളതുമായ സംഘടനാ പ്രവൃത്തികൾകൊണ്ട്‌ മാത്രം അവരെ പുതുതായ മൂശയിൽ വാർക്കാനും പഠിപ്പിക്കാനും കഴിയും;അങ്ങിനെ ചെയ്യുകയും വേണം" ബഹു: കാളിദാസൻ ,കൂടുതൽ പ്രബലനായ ഒരു ശത്രുവിന്റെ നേർക്ക്‌ പുതിയ വർഗ്ഗം നടത്തുന്ന ഏറ്റവും ദൃഢവും ഏറ്റവും നിഷ്കരുണവും ആയ ഒരു സമരമാണ്‌ തൊഴിലാളി വർഗ്ഗ സർവ്വാധിപത്യം .ഇത്തരം ഒരു ഭാരിച്ച ഉത്തരവാദിത്വം ചരിത്ര പരമായി തന്നെ സ്റ്റാലിന്ന് നിർവ്വഹിക്കാനുണ്ടായിരുന്നു.അതോടൊപ്പമായിരുന്നു നിനച്ചിരിക്കാതേയുള്ള സോവിയറ്റ്‌ യൂണിയന്ന് നേരേയുള്ള ഫാസിസ്റ്റ്‌ കടന്നാക്രമണവും യുദ്ധവും.(അതിന്റെ വിശദാംശത്തിലേക്ക്‌ കടക്കുന്നില്ല) ഈ രണ്ട്‌ സങ്കീർണ്ണ പ്രശ്നം സമർത്തമായി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയോ എന്നൊക്കെ പരിശോധിക്കപ്പെടണം.പക്ഷെ ,മാവോസെതൂഗിന്റെ ചൈന സ്റ്റാലിനെ വിലയിരുത്തിയത്‌ "ലോകതൊഴിലാളി വർഗ്ഗത്തിന്റെ മഹത്തായ പടവാളാണ്‌ സഖാവ്‌ സ്റ്റാലിൻ" എന്നാണ്‌. ബഹു:കാളിദാസൻ ,അതിശയോക്തിയുടെ എത്രശതമാനം തട്ടിക്കിഴിച്ച്‌ എന്നറിയില്ല.അതും കഴിച്ച്‌ ഇനി സാഹചര്യത്തിന്റെ എത്രശതമാനം തട്ടിക്കിഴിക്കും എന്നറിയാൻ താൽപര്യമുണ്ട്‌.

kadathanadan:കടത്തനാടൻ പറഞ്ഞു...

സോവിയ്റ്റ്‌ യൂണിയനുമടക്കം കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ മുതലാളിത്ത പാതയിലേക്ക്‌ പോയി എന്ന്‌ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുകയാണന്ന് എന്തായാലും ബഹു: കാളിദാസൻ ധരിക്കുന്നുണ്ടാവില്ല എന്നധാരണയിൽ തന്നെ പറയട്ടേ ബഹു :കാളിദാസൻ,സ്റ്റാലിനെ നിരാകരിച്ചുകൊണ്ട്‌ സോവിയറ്റ്‌ യൂണിയനിൽ ക്രൂഷ്ച്ചേവ്‌ ആരംഭിച്ച മുതളാളിത്ത അട്ടിമറി ബ്രഷ്ണേവ്‌ ഗോർബ്ബച്ചേവ്‌ എന്നിവരിലൂടെ വളർന്ന് വ്കസിച്ച്‌ ഒടുവിൽ സോവിയറ്റ്‌ യൂണിയന്റെ തകർച്ചക്കും അതിന്റെ പാത പിന്തുടർന്ന് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നൊന്നായി മുതലാളിത്ത പാതയിലേക്ക്‌ വ്യതിചലിച്ച്‌ പൂർണ്ണമായ അർത്ഥത്തിൽ മുതളാളിത്ത രാജ്യമായി എന്ന് താങ്കളും പറഞ്ഞു കഴിഞ്ഞതാണല്ലോ. ഇനി തിരിച്ചു പോകാൻ കഴിയാത്ത വിധത്തിൽ എത്തിയെന്നാണല്ലോ പ്രചാരണം .ഇതിന്റെ വിശദാംശങ്ങളിലേക്ക്‌ പിന്നീട്‌ വരാം.സ്റ്റാലിൻ നിരാകരണം സാർവ്വദേശീയതലത്തിൽ സാമ്രാജ്യത്വവും അതിന്റെ കിങ്കരന്മാരും,കമ്യൂണിസ്റ്റ്‌ വിരുദ്ധരും നടത്തിയ ശക്തവും സംഘടിതവും വിപുലവുമായിരുന്ന "വിമോചന സമരം"ആയിരുന്നു.സ്റ്റാലിന്റെ നിര്യാണന്തരം സോവിയറ്റ്‌ യൂണിയനിൽ വൻ രീതിയിൽ സോഷ്യലിസ്റ്റ്‌ പാതയിൽ നിന്നുള്ള വ്യതിയാനങ്ങൾ ഉണ്ടായി. അറുപതുകളാവുമ്പോഴേക്കും സോവിയറ്റ്‌ യൂണിയൻ സോഷ്യൽ സാമ്രാജ്യത്വമായി ജീർണ്ണിച്ചുകഴിഞ്ഞിരുന്നു ഇതിന്ന് അടിസ്ഥാന കാറണം താങ്കൾ പറഞ്ഞത്പോലെ ഞാൻ വിശദീകരിച്ചതു പോലെ രണ്ടാം ലോകയുദ്ധാനന്തരമുണ്ടായ ലോകസാഹചര്യങ്ങളെ ശരിയായി വിലയിരുത്തുന്നതിൽ വന്ന വീഴ്ചയാണ്‌ പിന്നീട്‌ ക്രൂഷ്ച്ചേവിന്റെ നേതൃത്വത്തിലുള്ള മുതലാളിത്ത പാതക്കാർക്ക്‌ പ്രസ്ഥാനത്തെ വിപ്ലവ പാതയിൽ നിന്നും വഴിതെറ്റിക്കാൻ സഹായകരമായത്‌. കൊളോണിയൽ ഘട്ടത്തിൽ നിന്നും പുത്തൻ കൊളോണിയൽഘട്ടത്തിലേക്കുള്ള മാറ്റം പഠന വിധേയമാക്കുകയോ,മനസ്സിലാക്കപ്പെടുകയോ ഉണ്ടായില്ല

kadathanadan:കടത്തനാടൻ പറഞ്ഞു...

ഐ എം എഫ്‌,ലോകബാങ്ക്‌ എന്നിവയുടെ യുഗനിർണ്ണായകമായ പ്രാധാന്യമോ,തുടക്കം കുറിച്ചിരിക്കുന്ന ഗാട്ട്‌ ചർച്ചകളുടെ പ്രാധാന്യമോ ഒന്നും മനസ്സിലാക്കപ്പെടുകയുണ്ടായില്ല. ഈ കാലഘട്ടത്തിലെ ബഹുരാഷ്ട്രകുത്തകകളുടെ അസാധരണമായ വളർച്ചയും മനസ്സിലാക്കപ്പെടുകയോ പഠന വിധേയമാക്കപ്പെടുകയോ ചെയ്തില്ല. എന്നാൽ,സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതൃത്വത്തിലുള്ള വലതു പക്ഷ പിന്തിരിപ്പൻ ലൈനിനെതിരേ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർട്ടി ശക്തമായി രംഗത്ത്‌ വന്നു.സി പി സി യും സി പി എസ്‌ യു വും തമ്മിലുള്ള മഹാ സംവാദം നടന്നു. സി പി സി പുത്തൻ കൊളോണിയലിസത്തെ സംബന്ധിച്ച ശരിയായ ദിശ മുന്നോട്ട്‌ വെക്കപ്പെടുകയുണ്ടായി. സോവിയ്റ്റ്‌ സാമ്പത്തിക "ശാസ്ത്രത്തിനൊരു വിമർശനക്കുറിപ്പ്‌" "പുത്തൻ കൊളോണിയലിസത്തിന്റെ മാപ്പുസാക്ഷികൾ" എന്നിങ്ങനെയുള്ള കനപ്പെട്ട ലേഖനങ്ങളിലൂടെ സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ വലതു പക്ഷ വ്യതിയാനത്തെ ശക്തമായി തുറന്നു കാട്ടിക്കൊണ്ട്‌ സോവിയറ്റ്‌ യൂണിയന്നെതിരെ തുറന്ന ആശയസമരം ആരംഭിച്ചു.സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിയുടെ 20-ആം കോൺഗ്രസ്സിൽ ക്രൂഷ്ച്ചേവ്‌ അവതരിപ്പിച്ച റിപ്പോർട്ടും പർപ്പാടിയുടെ ബേധഗതിയുമായിരുന്നു ഈ ആശയ സമരത്തിനു തുടക്കം കുറിച്ചത്‌. 20-ആം കോൺഗ്രസ്സിൽ വെച്ചാണ്‌ ക്രൂഷ്ച്ചേവ്‌ കടുത്ത സ്റ്റാലിൻ നിരാകരണം ആരംഭിക്കുന്നതും ലോക 'വിമോചന സമര'ത്തിന്റെ നേതൃത്വത്തിലേക്ക്‌ ക്രൂഷ്ച്ചേവ്‌ അവരോധിക്കപ്പെടുന്നതും. അവരെ പിന്തുടർന്ന് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും സോഷ്യലിസത്തിന്റെ പാത പരിത്യതിച്ചുകൊണ്ട്‌ പേരിൽ സോഷ്യലിസം നില നിർത്തുകയുമായിരുന്നു.സോവിയറ്റ്‌ യൂണിയന്റെ സമ്പട്‌ വ്യവ്യവസ്ഥകൾ പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങളിലെ സമ്പട്‌ വ്യവസ്ഥകളുമായി നിരുപാധികം സംയോജിക്കപ്പെട്ടു. അതോടൊപ്പം ,ഈ രാജ്യങ്ങൾ രാഷ്ട്രീയമായി സാമ്രാജ്യത്വ രാജ്യങ്ങളുടെ ശാസനക്ക്‌ കീഴിലേക്കോ,നിലപാടിലേക്കോ അതിവേഗം മാറുകയായിരുന്നു,നിലം പതിക്കുകയായിരുന്നു.ഈ അപകടം തിരിച്ചറിഞ്ഞാണ്‌ ചൈനയിൽ മാവോയുടെ നേതൃത്വത്തിൽ"മഹത്തായ തൊഴിലാളി വർഗ്ഗ സാംസ്കാരിക വിപ്ലവ"ത്തിന്ന് നേതൃത്വ കൊടുത്തത്‌.സാംസ്കാരിക വിപ്ലവം ചരിത്രത്തിൽ അതുവരെ കണ്ടിട്ടില്ലാത്ത വിധം വ്യാപകമായ ജനകീയ മുന്നേറ്റമായിരുന്നു.എന്നിട്ടും മാവോയുടെ നിര്യാണത്തേതുടർന്ന് സാഹചര്യങ്ങൾ പാകമായപ്പോൾ റിവിഷനിസ്റ്റുകൾ അധികാരം കവർന്നെടുക്കുകയും ചൈനയെ മുതലാളിത്ത പാതയിലേക്കധപ്പതിപ്പിക്കുകയും ചെയ്യുകയായിരുന്നു.

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു:കാളിദാസൻ,താങ്കൾ ചോദിച്ചത്‌ പോലെ മാറിയ സാഹചരുത്തിൽ ആരായിരുന്നു മുൻ കൈ ഏടുക്കേണ്ടിയിരുന്നത്‌ എന്ന ചോദ്യം പ്രസക്തമാണ്‌. തീർച്ചയായും സാഹചര്യത്തെ മനസ്സിലാക്കി ലോകവിപ്ലവത്തിന്ന് മാർഗ്ഗ നിർദ്ദേശക നിലപാടുകൾ മുന്നോട്ട്‌ വെക്കേണ്ടിയിരുന്നത്‌ കമ്യൂണിസ്റ്റ്‌ ഇനറ്റർ നാഷണൽ തന്നെയായിരുന്നു. എന്നാൽ,1943-ൽ സ്റ്റാലിൻ കമ്യൂണിസ്റ്റ്‌ ഇന്റർ നാഷണൽ(കൊമിന്റേൺ) പിരിച്ചു വിട്ടു. കമ്യൂണിസ്റ്റ്‌ ഇന്റർ നാഷണൽ പിരിച്ചു വിടുന്നതിന്ന് സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിക്കും, തുടർന്ന് മുന്നോട്ട്‌ പോയ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ ഒരു ഇന്റർ നാഷണൽ രൂപീകരിക്കാതിരിക്കാനും അവർക്ക്‌ അവരുടേതായ സാഹചര്യങ്ങളും ന്യായീകരണങ്ങളുണ്ട്‌. ഒരു കമ്യൂണിസ്റ്റ്‌ ഇന്റർ നാഷണലോ,ലോകകമ്യൂണിസ്റ്റ്‌ പാർട്ടികളുടെ അനുഭവം കൈമാറാനോ സാധിക്കുന്നതരത്തിലുള്ള കമ്യൂണിസ്റ്റ്‌ പാർട്ടികളുടെ പ്ലാറ്റ്ഫോമോ ഇല്ലാതായത്‌ വലിയ നഷ്ടം തന്നെയാണ്‌. അത്തരമൊരു സാഹചര്യത്തിൽ സ്വാഭാവികമായും മുതിർന്ന പാർട്ടികളെ ആശ്രയിക്കാനാണ്‌ സാദ്ധ്യത ഉണ്ടായിരുന്നത്‌. ആ നിലക്ക്‌ മാവോ വിനും ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർട്ടിക്കും ചെറിയ കമ്യൂണിസ്റ്റ്‌ പാർട്ടിക്കുള്ളിൽ വൻ തോതിലുള്ള സ്വാധീനം വർദ്ധിച്ചു.അതാവട്ടെ മറ്റു ഒട്ടനവധി പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.ഇന്റർ നാഷണൽ പിരിച്ചു വിട്ടതിന്ന് ശേഷം 1957-ലും 1960-ലും മാവോയുടെ നേതൃത്വത്തിൽ ലോക കമ്യൂണിസ്റ്റ്‌ പാർട്ടികളുടെ സംയുക്ത യോഗം നടന്നിട്ടുണ്ട്‌.എന്തായാലും ,സ്റ്റാലിൻ പിരിച്ചുവിട്ടതും മാവോ അത്‌ രൂപീകരിക്കാതിരുന്നതും ഗുരുതരമായ പാളിച്ച തന്നെയാണ്‌.ഇതും വിലയിരുത്തേണ്ടത്‌ രൂപീകരണത്തിലിരിക്കുന്ന ഇന്റർനാഷണലിന്റെ കടമയാണ്‌.

kadathanadan:കടത്തനാടൻ പറഞ്ഞു...

ബഹു കാളിദാസൻ ,എങ്ങോട്ടാണ്‌ വികസിക്കുന്നത്‌ എന്നത്‌ ചരിത്രത്തിനു വിട്ടുകൊടുക്കാം.പക്ഷെ,നാളിതു വരെയുള്ള അതിന്റെ വികാസം ക്രമത്തിൽ ഇങ്ങിനെയാണ്‌ മാർക്ക്സിസം -ലെനിനിസം-മാവോ ചിന്തകൾ എന്നക്രമത്തിലാണ്‌.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക :മാവോയിസം എന്നല്ല മാവോ ചിന്തകൾ എന്നു തന്നെയാൺ

kaalidaasan പറഞ്ഞു...

>>>>ഇപ്പോൾ സിപിഐ-എൻ ന്റെ ഘട്ടം എന്നത്‌ വേണമെങ്കിൽ രേഖകൊണ്ട്‌ സമർത്ഥിച്ച്‌ രക്ഷപ്പെടാൻ കഴിയും എന്നകാര്യത്തിൽ സംശയമില്ല.ഞാനും പറഞ്ഞുകോണ്ടു വരുന്നത്‌ അത്‌ തന്നെയാണ്‌ ആ രേഖക്ക്‌ അത്‌ അച്ചടിച്ച മഷിയുടെ വിലപോലുമില്ല.<<<<

കടത്തനാടന്‍,

അച്ചടി മഷിയുടെ വിലയില എന്നത് താങ്കളുടെ അഭിപ്രായം. പക്ഷെ എനിക്കങ്ങനെ ഇല്ല. ജനാധിപത്യ പാതയിലൂടെ സഞ്ചരിച്ച് സോഷ്യലിസവും കമ്യൂണിസവും നടപ്പാക്കാം എന്നത് ഇന്‍ഡ്യന്‍ സാഹചര്യങ്ങളിലെ മാര്‍ക്സിസ പ്രയോഗവതകരണമാണ്. അതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല. ലെനിന്‍ റഷ്യയിലും മാവൊ ചൈഅനയിലും  നടപ്പാക്കിയത് മറ്റൊരു രീതി ആണ്. അത് ഇന്‍ഡ്യയില്‍ വേണമെന്ന ഒരു വാശിയും എനിക്കില്ല.

kaalidaasan പറഞ്ഞു...

>>>ബഹു:കാളിദാസൻ.ഞാൻ വീണ്ടും ആവർത്തിക്കുന്നു, സിപിഐ-സിപിഐ-എം പാർട്ടികളെ മാർക്ക്സിസ്റ്റ്‌ -ലെനിനിസ്റ്റ്‌ കാഴ്ചപ്പാടിൽ നിന്നുകൊണ്ട്‌ വിലയിരുത്താൻ താങ്കൾ ശ്രമിക്കാത്തതുകൊണ്ടാണ്‌ ഇങ്ങനെ ഒരു ലളിതയുക്തികൊണ്ട്‌ താങ്കൾക്ക്‌ സമാദാനിക്കാൻ കഴിയുന്നത്‌.<<<<

കടത്തനാടന്‍,


ഇത് ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള ഉത്തരമല്ല.

മാര്‍ക്സിസം ലെനിനിസം ഇന്‍ഡ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ മാത്രമാണ്. സോഷ്യലിസം നടപ്പാക്കലാണ്, ലക്ഷ്യം. അതിനു ഉരുക്കു പോലത്തെ ഒരിക്കലും മാറ്റനാകാത്ത നിയമ വ്യവസ്ഥകളില്ല.

റഷ്യയിലെ ഏക പാര്‍ട്ടി ഭരണത്തില്‍ പാര്‍ട്ടി നിലപാടുകളൊക്കെ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കന്‍ ആയിരുന്നു. ഇന്‍ഡ്യയില്‍ അത് പറ്റില്ല. കേരളത്തിലോ ബംഗാളിലോ അധികാരം ല്കഭിച്ചാലും കമ്യൂണുകളോന്നും ഉണ്ടാക്കാന്‍ ആകില്ല. ഇന്‍ഡ്യന്‍ ഭരണഘടനക്കു കീഴില്‍ നിന്നുകൊണ്ടേ എന്തും നടപ്പാക്കാന്‍ ആകൂ. അതുകൊണ്ട് മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കാഴ്ചപ്പാടില്‍ നോക്കിയാല്‍ പല പോരായ്മകളും ഉണ്ടാകും.

വീണ്ടും ഞാന്‍ ചോദിക്കട്ടെ. എന്താണു താങ്കള്‍ മനസിലാക്കിയ മാര്‍ക്സിസവും ലെനിനിസവും തമ്മിലുള്ള വ്യത്യാസങ്ങള്‍? സ്റ്റാലിനിസം ​ഇവയില്‍ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതില്‍ വ്യക്തത ഉണ്ടായാലല്ലേ, മാര്‍ക്സിസ്റ്റ് ലെനിന്സ്റ്റ് കാഴ്ച്ചപ്പാടില്‍ നിന്നും സി പി ഐയേയും സി പി എമ്മിനെയും വിലയിരുത്താന്‍ ആകൂ?

എന്തേ താങ്കള്‍ എന്റെ ചോദ്യത്തിഉല്‍ നിന്നും ഒഴിഞ്ഞു മാറുന്നു?

kaalidaasan പറഞ്ഞു...

>>>>1964-ൽ സിപിഐ നേതൃത്വം വലത്‌ പക്ഷ അവസരവാദിത്വത്തിലേക്ക്‌ നീങ്ങിയപ്പോഴാണ്‌ 110 അംഗങ്ങളുള്ള കേന്ദ്രക്കമ്മിറ്റിയിൽ നിന്നും 32-പേർ ഇറങ്ങിവന്ന് സിപിഐ-എം-രൂപീകരിക്കുന്നത്‌.ഇത്‌ ശരിയായ നിലപാടായിരുന്ന് എന്ന് അന്നും ഇന്നും രാജ്യത്തിലെ വിപ്ലശക്തികൾ പറയുന്നത്‌ എന്തുകൊണ്ടാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്‌.<<<<<


ഇത് ഒരു വശം. വലതു പക്ഷ അവസരവാദം ​എന്നു പറയുന്നത് ഏത് നടപടിയെ അടിസ്ഥാനമാക്കിയാണെന്ന് വിശദീകരിക്കാമോ?

വിപ്ളവ ശക്തികള്‍ പലതും  പറയുന്നുണ്ടാകും. പക്ഷെ ഞാന്‍ മനസിലാക്കുന്നത് മറ്റൊരു തരത്തിലാണ്. 110 ല്‍ 32 എന്നത് ന്യൂനപക്ഷമായിരുന്നു. ലെനിനിസ്റ്റ് സംഘടന തത്വം അനുസരിച്ച് ന്യൂനപക്ഷം ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനു വഴങ്ങുക എന്നതാണ്. അതിന്റെ അര്‍ത്ഥം ആ ലെനിനിസ്റ്റ് തത്വം ഇന്‍ഡ്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് ബാധകമല്ല എന്നല്ലേ?

kaalidaasan പറഞ്ഞു...

>>>>1957-59 കാലത്തെ മന്ത്രിദഭ ഒഴിച്ച്‌ 1967- മുതൽ കഴിഞ്ഞ മന്ത്രിസഭവരേയുള്ള കാലയളവിൽ സിപിഎം നേതൃത്വത്തിലുള്ള ഭരണത്തിൽ ഈ ലക്ഷ്യങ്ങൾ എന്തെങ്കിലും നേടിയെന്നു പറയാൻ കഴിയുമോ? <<<<<

പറ്റില്ല. 1957-59 കാലത്തെ മന്ത്രിസഭയും കാര്യമായൊന്നും  നേടിയില്ല. പല നിയമങ്ങളും പാസാക്കിയെങ്കിലും അവ നടപ്പാക്കുന്നതിനു മുന്നേ ആ മന്ത്രിസഭയെ പിരിച്ചുവിട്ടു.

കേന്ദ്ര ഭരണം  നിയന്ത്രിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി എതിരായതുകൊണ്ട് പല കമ്യൂണിസ്റ്റു നയങ്ങളും നടപ്പിലാക്കാന്‍ പറ്റിയില്ല. പലതിലും വിട്ടു വീഴ്ച്ച ചെയ്യേണ്ടി വന്നു.

kaalidaasan പറഞ്ഞു...

>>>>കൃഷിഭൂമി അതിൽ പണിയെടുക്കുന്ന കർഷകന്ന് എന്ന അടിസ്ഥാനത്തിൽ ഇതര സംസ്ഥാനങ്ങളിൽ എന്ന പോലെ സിപിഎം ഭരിക്കുന്നിടത്തും ഭൂ പരിഷ്കരണം നടപ്പാക്കിയില്ലെന്ന് മാത്രമല്ല. ഇപ്പോൾ സാമ്രാജ്യത്വ ആഗോളീകരത്തിന്ന് കീഴിൽ കേരളത്തിലടക്കം ഇന്റർന്നേഷണൽ റിയൽ എസ്റ്റേറ്റ്‌ ലോബിയും ഭൂമാഫിയകളും വൻ തോതിൽ ഭൂകേന്ദ്രീകരണമാണ്‌ നടപ്പിലാക്കുന്നത്‌.<<<<<



കര്‍ഷകന്‍ എന്നു താങ്കളുദ്ദേശിക്കുന്നത് ആരെയാണ്, കര്‍ഷകത്തൊഴിലാളികളെയോ? കര്‍ഷകത്തൊഴിലാളികള്‍ക്ക് മാത്രമായി കൃഷിഭൂമി വിതരണം ചെയ്താല്‍ മറ്റ് തൊഴിലെടുക്കുന്നവര്‍ക്ക് എന്തുകൊടുക്കും.

റിയൽ എസ്റ്റേറ്റ്‌ ലോബിയും ഭൂമാഫിയകളും വൻ തോതിൽ ഭൂകേന്ദ്രീകരണം നടത്തുന്നുണ്ട്. അതിനു താങ്കള്‍ കമ്യൂണിസ്റ്റുകാരെ മാത്രം കുറ്റപ്പെടുത്തുന്നതിന്റെ സാംഗത്യം മനസിലാകുന്നില്ല.

റിയൽ എസ്റ്റേറ്റ്‌ ലോബിയും ഭൂമാഫിയകളും വൻ തോതിൽ വങ്ങിക്കൂട്ടുന്ന ഭൂമി ഭൂപരിഷ്കരണം വഴി ഭൂരഹിതര്‍ക്ക് വിതരണം ചെയ്തതും, നിയമപരമായി വ്യക്തികള്‍ക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുമൊക്കെയാണ്. എന്തുകൊണ്ടാണത് സംഭവിച്ചതെന്ന് താങ്കള്‍ക്കൊന്നു വിശദീകരിക്കാമോ?

kaalidaasan പറഞ്ഞു...

>>>>ജനാധിപത്യ വിപ്ലവത്തിന്റെ ഏറ്റവും കാതലായ കാർഷിക വിപ്ലവം സിപിഐ-എം ന്റെ അജണ്ടയിൽ നിന്നും നിഷ്കരുണം പുറത്തായി.കൃഷിഭൂമി കർഷകനല്ല ഇപ്പോൾ കൃഷിഭൂമി ബഹുരാഷ്ട്ര കുത്തകകൾക്ക്‌ എന്നായി ബഹു:കാളിദാസൻ.അതുകൊണ്ടാണ്‌ ബഹു:കാളിദാസൻ ആദിവാസി ഭൂനിയമം നടപ്പാക്കാത്തത്‌,അതുകൊണ്ടാണ്‌ പാട്ടക്കാലാവധി തീർന്ന തോട്ടങ്ങളും മിച്ചഭൂമിയും വനങ്ങൾ ഒഴിച്ചുള്ള സർക്കാർ ഭൂമിയും ഭൂരഹിതർക്ക്‌ വിതരണം ചെയ്യാൻ എൽഡിഎഫ്‌ സർക്കാറും തയാറാകാതിരിക്കുന്നത്‌.<<<<<

കാർഷിക വിപ്ലവം സിപിഐ-എം ന്റെ അജണ്ടയിൽ നിന്നും പുറത്തായി എന്നത് ഒരു പരിധി വരെ ശരിയാണ്. ഈ പോസ്റ്റില്‍  താങ്കള്‍ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചത് വി എസിനെയായിരുന്നു. കേരളത്തില്‍ കൃഷിഭൂമി മറ്റവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ സമരം ചെയ്ത ഒരേയൊരു രാഷ്ട്രീയ നേതാവാണദ്ദേഹം. സി പി എം കമ്യൂണിസ്റ്റാശയങ്ങളില്‍  നിന്നുമകന്നു പോകുന്നതിന്റെ ഉത്തരവാദിത്തം താങ്കള്‍  പ്രധാനമായും കെട്ടിയേല്‍പ്പിക്കുന്ന അദ്ദേഹത്തെ വെട്ടി നിരത്തുലുകാരന്‍ എന്നാണ്, മറ്റുള്ളവര്‍ വിശേഷിപ്പിച്ചതും. എന്തുകൊണ്ടാണ്, ആ വട്ടപ്പേരദ്ദേഹത്തിനു വീണുകിട്ടിയത് എന്ന് താങ്കള്‍ക്കറിയുമോ എന്തോ?

കൃഷിഭൂമി കർഷകനല്ല ഇപ്പോൾ കൃഷിഭൂമി ബഹുരാഷ്ട്ര കുത്തകകൾക്ക്‌ എന്നായി, എന്നതൊക്കെ യാഥാര്‍ത്ഥ്യവുമായി പുലബന്ധം ഇല്ലാത്ത പ്രസ്താവനയാണ്. അതുകൊണ്ട് ഞാനതിനെ ചിരിച്ചു തള്ളിക്കളയുന്നു. താങ്കള്‍ ഏത് നാട്ടിലാണു ജീവിക്കുന്നത്? താങ്കളുടെ നാട്ടിലെ കൃഷിഭൂമി മുഴുവന്‍ ബഹുരാഷ്ട്ര കുത്തകകള്‍ കൊണ്ടുപോയോ? എന്റെ നാട്ടില്‍ അങ്ങനെ ഒന്നുമില്ല.

കൃഷിഭൂമി മുഴുവന്‍  ബഹുരാഷ്ട്ര കുത്തകകൾ കൊണ്ടുപോയതുകൊണ്ടല്ല ആദിവാസി ഭൂനിയമം നടപ്പാക്കാത്തത്‌. ബഹുരാഷ്ര കുത്തകകള്‍ ഇവിടെ വരുന്നതിനു മുന്നേയും ആദിവാസികളുടെ ഭൂപ്രശ്നം പരിഹരിച്ചിരുന്നില്ല. താങ്കളുടെ അറിവ് വളരെ ഉപരിപ്ളവമായതുകൊണ്ടാണ്, കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ആദിവാസി ഭൂപ്രശ്നം പരിഹരിച്ഛില്ല എന്നൊക്കെ പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വനനിയമത്തിനകത്തു നിന്നേ കേരള സര്‍ക്കാരിനു ഈ പ്രശ്നം പരിഹരിക്കാന്‍ ആകൂ.

പാട്ടക്കാലാവധി തീർന്ന തോട്ടങ്ങളും മിച്ചഭൂമിയും വനങ്ങൾ ഒഴിച്ചുള്ള സർക്കാർ ഭൂമിയും ഭൂരഹിതർക്ക്‌ വിതരണം ചെയ്യാതിരിക്കാനുള്ള കാരണം ഈ ഭൂമിയൊക്കെ ബഹുരാഷ്ട്ര കുത്തകകള്‍ കൊണ്ടുപോയതുകൊണ്ടല്ല.

താങ്കളുടെ ഇഷ്ടപദം ബഹുരാഷ്ട്ര കുത്തക ആണല്ലോ. ഏത് ബഹുരാഷ്ട്ര കുത്തകയാണ്, കേരളത്തിലെ കൃഷിഭൂമി വന്‍തോതില്‍ വാങ്ങികൂട്ടിയിട്ടുള്ളത്?

kaalidaasan പറഞ്ഞു...

>>>ഇത്‌ ബഹു ഭൂരിപക്ഷം വരുന്ന സാദാരണക്കാരുടെ മക്കൾക്കുള്ള 'സർവ്വാണിസദ്ധ്യ'യാണ്‌.'പൊതു'വിദ്യാഭ്യാസമാണ്‌. <<<<

കടത്തനാടന്‍,

സദ്യ സര്‍വ്വാണിയാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് അതാരുണ്ടാക്കിയെന്നതോ അരു വിളമ്പി എന്നതോ അല്ല. അതിലെ വിഭവങ്ങളാണ്.

എന്താണീ പദ്ധത്തിയിലെ വിഭവങ്ങള്‍? എന്നു വച്ചാല്‍ അതിലെ പാഠ്യപദ്ധതി? എങ്ങനെയാണത് ഇപ്പോഴുള്ള സര്‍ക്കാര്‍ സ്കൂളുകളിലെ പാഠ്യപദ്ധതിയില്‍ നിന്നും  വ്യത്യസ്ഥമാകുന്നത്? എന്താണതിന്റെ പോരായ്മകള്‍?

kaalidaasan പറഞ്ഞു...

>>>സ്റ്റാലിൻ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കിയിരുന്നില്ലേ എന്ന ചോദ്യത്തിന്ന് അത്രയെളുപ്പം ഉത്തരം തരാൻ കഴിയില്ല.ലോക കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഇന്ന് ഉത്തരം തേടേണ്ടുന്ന ഓട്ടനവധി വിഷയങ്ങളുണ്ട്‌.കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒട്ടവനവധി വെല്ലുവിളികളെ അത്‌ അഭിമുഖീകരിക്കുന്നുണ്ട്‌.അതിന്ന് ഉത്തരം കാണേണ്ടതും ,പരിഹരിക്കേണ്ടതും അതിന്റെ മാത്രം ചുമതലയാണ്‌.<<<<

കടത്തനാടന്‍,


താങ്കള്‍ ഇന്‍ഡ്യയിലെ സി പി എം എന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയേയും അതിന്റെ നേതാവായ വി എസിനെയും വിമര്‍ശിച്ചുകൊണ്ട് പലതും എഴുതി. സി പി എമ്മിന്റെ പാളിച്ചകളും പരാജയങ്ങളും നയവ്യതിയാനങ്ങളും വിശദീകരിക്കുന്നതു കണ്ടപ്പോള്‍ ലോക കമ്യൂണിസത്തേക്കുറിച്ച് നല്ല പിടിപാടുണ്ടെന്ന ധാരണയില്‍ ആണു ഞാനാ ചോദ്യം ചോദിച്ചത്.

സ്റ്റാലിൻ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കിയിരുന്നു എന്നത് ഇന്ന് എല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. വി എസിന്റെ വാക്കുകള്‍ കടമെടുത്താല്‍ അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. സോവിയറ്റ് കമ്യൂണിസ്റ്റുപാര്‍ട്ടി തകര്‍ന്നതിന്റെ ആരംഭം അവിടെ നിന്നും തുടങ്ങി. സാര്‍ ചക്രവര്‍ത്തിമാരുടെ ഏകാധിപത്യത്തിനും സ്വേച്ഛാധിപത്യത്തിനും എതിരെ വിപ്ളവം നയിച്ച് അധികാരം പിടിച്ചടക്കിയ കമ്യൂണിസ്റ്റു പാര്‍ട്ടി അതേ പാത സ്റ്റാലിന്റെ സമയത്ത് കുറച്ചു കാര്യത്തിലെങ്കിലും പിന്തുടര്‍ന്നു. ലെനിനിസ്റ്റ് തത്വങ്ങളെ ദുരുപയോഗം ചെയ്ത് എതിര്‍ ്‌ശബ്ദങ്ങളെ നിശബ്ദമാക്കി. ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം ക്രമേണ കുറഞ്ഞു വന്നു. കൂടെ 1924 മുതല്‍ 1953 മരിക്കുന്നതു വരെ സ്റ്റാലിന്‍ അധികരത്തിലിരുന്നു. നീണ്ട 30 വര്‍ഷക്കാലം. പല സാറുമാരും അതിലും കുറച്ചു വര്‍ഷങ്ങളേ അധികാരം കയ്യാളിയിരുന്നുള്ളൂ. ഇതു തന്നെ മറ്റ് പല രാജ്യങ്ങളിലെയും കമ്യൂണിസ്റ്റു പാര്‍ട്ടികളിലും  ആവര്‍ത്തിച്ചു. സമ്പൂര്‍ണ്ണ അധികാരവും അനിയന്ത്രിത അധികാരവും അപചയത്തിലേക്ക് നയിക്കും.

ദീര്‍ഘകാലം പാര്‍ട്ടി മെഷിനറി കയ്യില്‍ വരുമ്പോള്‍ അപചയമുണ്ടാകുക സ്വാഭാവികമാണ്. പ്രത്യേകിച്ച് ആ മെഷിനറി കൈവിട്ടുപോകാതിരിക്കാനുള്ള ആഗ്രഹം കൂടി ആകുമ്പോള്‍. ഇന്ദിരാ ഗാന്ധി 10 വര്‍ഷക്കാലം പ്രധാനമന്ത്രി ആയിരുന്നു. ആ സ്ഥാനം കൈവിട്ടു പോകുമെന്ന അവസ്ഥ വന്നപ്പോള്‍ ചെയ്തത് നമുക്കൊക്കെ അറിയാം. ഇതിന്റെ മറ്റൊരു പതിപ്പാണിപ്പോള്‍ കേരള സി പി എമ്മില്‍ നടക്കുന്നതും. അധികാരം ഉറപ്പിക്കാന്‍ പിണറായി വിജയന്‍  പര്‍ട്ടി അംഗങ്ങളെയും നേതാക്കളെയും കയ്യിലെടുക്കുന്നു. അവരെ വഴി വിട്ട് സഹായിക്കുന്നു. അവര്‍ ചെയ്യുന്ന പാര്‍ട്ടി വിരുദ്ധ നടപടികളുടെ നേരെ കണ്ണടക്കുന്നു. എതിര്‍ ശബ്ദങ്ങളെ അച്ചടക്ക നടപടികളിലൂടെ അടിച്ചമര്‍ത്തുന്നു. വിഭാഗീയത ഇലാതക്കുന്നു എന്ന ഓമനപ്പേരണതിനെ വിളിക്കുന്നതും. പാര്‍ട്ടി അണികളെ രണ്ട് ചേരിയാക്കി മാറ്റുന്നു. ഒരു ചേരി എല്ലാറ്റിനെയും പിന്തുണക്കുന്നു. മറ്റൊരു ചേരി നിശബ്ദമാകുന്നു. എതിര്‍ശബ്ദം പ്രകടിപ്പിക്കാന്‍ പേടിയാണവിടെ. സെക്രട്ടറിയുടെ അപ്രീതിക്ക് പാത്രമാകുമോ എന്ന പേടി. ഏത് വട്ടപ്പേരാണിടുക എന്ന പേടി. ഏത് നടപടിക്കും  പിണറായിയെ പിന്തുണക്കുന്നവര്‍ ചാവേറുകളേപ്പോളെയാണ്. ഏത് ചന്തയേയും നാണിപ്പിക്കുന്ന തരത്തിലുള്ള പദ പ്രയോഗങ്ങളവിടെ ഉണ്ടാകുന്നു. മുതിര്‍ന്ന നേതാവായ വി എസിനെ വരെ ഇന്നലെ കയറി വന ഒരു പീറ ചെക്കാന്‍ ക്യാപിറ്റല്‍ പണീഷ്മെന്റിനര്‍ഹന്‍ എന്നൊക്കെ വിളിക്കുന്നത് യജമാന ഭക്തിയുടെ പരകോടിയാണ്. പാര്‍ട്ടി സെക്രട്ടറി അഴകിയ രാവണനേപ്പോലെ അതൊക്കെ കേട്ട് ആസ്വദിക്കുന്നു.

kaalidaasan പറഞ്ഞു...

>>>കമ്യൂണിസ്റ്റ്‌ പ്രസ്ഥാനം ഒട്ടവനവധി വെല്ലുവിളികളെ അത്‌ അഭിമുഖീകരിക്കുന്നുണ്ട്‌.അതിന്ന് ഉത്തരം കാണേണ്ടതും ,പരിഹരിക്കേണ്ടതും അതിന്റെ മാത്രം ചുമതലയാണ്‌.അല്ലാതെ ഏതെങ്കിലും രാജ്യത്തെ ഒരു പാർട്ടിയോ അതല്ലെങ്കിൽ ഏതെങ്കിലും ഒരു ഗ്രൂപ്പോ വിഭാഗമോ അല്ല.അതിനവർക്ക്‌ കഴിയില്ല .<<<<

കടത്തനാടന്‍,

ഇതില്‍ അല്‍പ്പമെങ്കിലും ആത്മര്‍ത്ഥതയുണ്ടെങ്കില്‍ താങ്കളിവിടെ വി എസിനെയും സി പി എമ്മിനെയും കുറ്റപ്പെടുത്തി എഴുതിയത് വസ്തുതാവിരുദ്ധമല്ലേ?
മാറിയ ലോക ക്രമത്തില്‍ കമ്യൂണിസ്റ്റു പ്രസ്ഥാനം പുതിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതിനെ നേരിടാന്‍ പാകത്തില്‍ കമ്യൂണിസത്തിന്റെ പ്രയോഗവത്കരണത്തില്‍  കാതലായ മാറ്റങ്ങള്‍ വേണം. സ്റ്റലിനിസത്തിലോ ലെനിനിസത്തിലോ കടിച്ചു തൂങ്ങുകയല്ല വേണ്ടത്. അതിനെയാണു ഞാന്‍ വരട്ടു വാദം എന്നു വിളിച്ചത്.

പുതിയ തലമുറ വളര്‍ന്നു വരുന്നത് 50 വര്‍ഷം മുന്നെ ജീവിച്ചവര്‍ വളര്‍ന്നതുപോലെയല്ല. അന്ന് ഭൂരിഭാഗം പേരും  കിടപ്പാടം പോലുമില്ലാത്ത വെറും അടിമകളായിരുനു. ഇന്ന് സ്വതന്ത്രരായ ഒരു സമൂഹമാണു വളര്‍ന്നു വരുന്നത്. അവരേക്കൂടെ ഉള്‍ക്കൊള്ളേണ്ട തരത്തില്‍ വേണം കമ്യൂണിസത്തിന്റെ പ്രയോഗവത്കരണം. പുതിയ ലോക ക്രമത്തിലെ ഒഴിച്ചു കൂടാനാകാത്ത ഘടകമാണ്, അഭിപ്രായ സ്വതന്ത്ര്യം. അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ആത്മഹത്യാപരമായിരിക്കും. വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ചേ പാര്‍ട്ടി അംഗത്വം പോലും നല്‍കാവൂ എന്നതൊക്കെ ഇരുണ്ട യുഗത്തിലേക്കുള്ള തിരിച്ചു പോക്കാണ്.

kaalidaasan പറഞ്ഞു...

>>>തീർച്ചയായും സാഹചര്യത്തെ മനസ്സിലാക്കി ലോകവിപ്ലവത്തിന്ന് മാർഗ്ഗ നിർദ്ദേശക നിലപാടുകൾ മുന്നോട്ട്‌ വെക്കേണ്ടിയിരുന്നത്‌ കമ്യൂണിസ്റ്റ്‌ ഇനറ്റർ നാഷണൽ തന്നെയായിരുന്നു. എന്നാൽ,1943-ൽ സ്റ്റാലിൻ കമ്യൂണിസ്റ്റ്‌ ഇന്റർ നാഷണൽ(കൊമിന്റേൺ) പിരിച്ചു വിട്ടു. <<<<

കടത്തനാടന്‍,

ഈ പ്രസ്താവന ഇത് വരെ താങ്കള്‍ പറഞ്ഞതെല്ലം പൊളിച്ചടുക്കി.

കമ്യൂണിസ്റ്റ്‌ ഇനറ്റർ നാഷണൽ എന്ന ജനാധിപത്യപരമായ സംവിധാനത്തെ സ്റ്റാലിന്‍ അട്ടിമറിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കമ്യൂണിസ്റ്റുകാരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ട ആവ്ശ്യമില്ല എന്ന തോന്നലായിരിക്കം അതിനു പിന്നില്‍. അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളിലെ കമ്യൂണിസ്റ്റുകാര്‍ അരുടെ വഴിക്കു പോകട്ടെ എന്ന സ്വതന്ത്ര ചിന്തയാകാം. ഏതായാലും അത് ലോക കമ്യൂണിസത്തിലെ ഒരു കൂട്ടായ്മ തകര്‍ത്തു കളഞ്ഞു. ഒരുമിച്ച് മുന്നേറുന്നതിനു പകരം ഒറ്റക്കൊറ്റാക്ക് ശിഥിലീക്കരിക്കപ്പെടുന്ന അവസ്ഥയുണ്ടായി.

അപചയം തുടങ്ങിയത് അവിടെയാണ്. കമ്യൂണിസ്റ്റ് ഇന്റര്‍നാഷനല്‍ തുടര്‍ന്നിരുന്നെങ്കില്‍ സ്റ്റലിന്റെ പല പ്രവര്‍ത്തികളും വിമര്‍ശിക്കപ്പെടുമായിരുന്നു. അതൊഴിവാക്കാനുള്ള തന്ത്രപരമായ നീക്കമായേ ഞാനാ പിരിച്ചുവിടലിനെ കാണുന്നുള്ളു. സ്വയം വിമര്‍ശനവും തിരുത്തലുകളും ഇല്ലാത്ത ഏത് പ്രസ്ഥാനവും  പരജയപ്പെടും.