2010, ഡിസംബർ 8, ബുധനാഴ്‌ച

വർഗ്ഗസമരം

വര്‍ഗ്ഗത്തേക്കുറിച്ചും വര്‍ഗ്ഗ സമരത്തെക്കുറിച്ചും ഒരു പാട് തെറ്റായ ധാരണകള്‍
വെച്ച് പുലര്‍ത്തുന്നവര്‍ ഇപ്പോഴും നമ്മുടെ ഈ ബൂലോകത്ത് നിലനില്ക്കുന്നു എന്ന് തിരിച്ചറിഞ്ഞത്കൊണ്ടാണ് ഈ ചെറു കുറിപ്പിന്ന് കാരണമായിട്ടുള്ളത്.
അത് ഇങ്ങിനേയാണ്:-
സമൂഹം വിരുദ്ധ വര്‍ഗ്ഗങ്ങളായി പിരിഞ്ഞുകഴിഞ്ഞ സമയം മുതല്‍ നിരന്തരം നടന്നുവരുന്ന
ഒരു സാമൂഹ്യ പ്രതിഭാസമാണ് വര്‍ഗ്ഗ സമരം .
ഒളിഞ്ഞും തെളിഞ്ഞും ,നിയമ വിധേയമായും വിരുദ്ധമായും സമാധാന പൂര്‍വ്വമായും ,ബലപ്രയോഗപൂര്‍ണ്ണമായും മാറ്റെല്ലാതരത്തിലുമായി വര്‍ഗ്ഗ സമൂഹമുള്ള കാലത്തോളം
ആ സമരം തുടര്‍ന്നു പോകുകയാണ്.
ഒരു പിടി കമ്യൂണിസ്റ്റ് കാരുടെ അല്ലെങ്കില്‍ വിപ്ളവകാരികളുടെ ബോധപൂര്‍വ്വമായ പ്രവര്‍ത്തനത്തിന്റേയും ഗൂഢാലോചനയുടേയും സന്തതിയാണ് വര്‍ഗ്ഗസമരമെന്ന്
വരുത്തിതീര്‍ക്കാന്‍ ചൂഷക വര്‍ഗ്ഗവും അവരുടെ പ്രചാരകന്മാരും ശ്രമിക്കാറുണ്ട്.
അവരുടെ പ്രചരണത്തില്‍ അകപ്പെട്ടു പോയ ചില “ശുദ്ധാല്മാക്കള്‍”
വര്‍ഗ്ഗസമരവുമൊന്നുമില്ലാതെ തികച്ചും സമാധാനപരമായ
സമത്വസുന്ദരമായ ഒരു പുതിയ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനേക്കുറിച്ച് സ്വപ്നം കാണാറുണ്ട്.
ഇത്തരക്കാരുടെ പലതരം ചിന്താഗതികളും സിദ്ധാന്തങ്ങളും ഉള്‍ക്കൊള്ളുന്ന കാലഘട്ടത്തിലും സാഹചര്യത്തിലുമാണ്.മാര്‍ക്സും എംഗല്‍സും ജീവിച്ചത്.
അതുകൊണ്ട് ,ഈ ചിന്താഗതിക്കെതിരായി സുദീര്‍ഘവും നിരന്തരവുമായ ആശയ സമരങ്ങള്‍ തന്നെ അവര്‍ക്ക് നടത്തേണ്ടി വന്നിട്ടുണ്ട്.
ഈ സമരത്തിലൂടെ അവര്‍ ശാസ്ത്രീയമായി യുക്തി യുക്തം സ്ഥാപിച്ചതാണ്
മാര്‍ക്സിയന്‍ സമീപനത്തിന് അടിസ്ഥാനമായ വര്‍ഗ്ഗസമരം.
ഏതെങ്കിലും വ്യക്തിയുടേയോ സംഘടനയുടേയോ ഗൂഢാലോചനയോ കുത്തിത്തിരുപ്പുകളോ കൂടാതേതന്നെ സ്വഭാവികമായി മനുഷ്യ സമൂഹത്തിനകത്ത് രൂപം പ്രാപിച്ച
ഒരു സാമൂഹ്യപ്രതിഭാസമാണ് വര്‍ഗ്ഗസമരം .
സമൂഹചരിത്രത്തിന്റെ വികാസത്തില്‍ ഒരു ഘട്ടത്തില്‍ “ഒന്നു ചീഞ്ഞാല്‍ മറ്റൊന്നിന്ന് വളം”എന്നന്യായമനുസരിച്ച് പരസ്പരവിരുദ്ധമായ താല്പ്പര്യങ്ങളുള്ള രണ്ടു വര്‍ഗ്ഗങ്ങള്‍
രൂപമെടുത്തു എന്നതാണ് ഈ പുതിയ സാമൂഹ്യപ്രതിഭാസത്തിന്നടിസ്ഥാനം.
എന്നാല്‍ ഇത് ഭാവിയില്‍ എല്ലാകാലത്തും തുടര്‍ന്ന് പോകാമെന്ന് കരുതുന്നത് തെറ്റായിരിക്കും.
എന്തുകൊണ്ടെന്നാല്‍ വിരുദ്ധതാല്പര്യങ്ങള്‍ നിലനിന്നാല്‍ മാത്രം തുടര്‍ന്ന്പോരാന്‍ കഴിയുന്ന വര്‍ഗ്ഗങ്ങള്‍ ഇല്ലാതാവുന്ന ഒരു സാഹചര്യം അനുപേക്ഷണീയമായി വളര്‍ന്നു വരും.
അതിലേക്കാണ് ഇന്നത്തെ മുതലാളിത്ത സാമൂഹ്യവ്യവസ്ഥയും അതിനകത്ത് രൂപം കൊള്ളുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനവും മനുഷ്യ സമൂഹത്തെ നയിക്കുന്നത്.
എന്നു വെച്ചാല്‍ ഭൂതകാല ചരിത്രത്തില്‍ ഒരു ഘട്ടത്തില്‍ വര്‍ഗ്ഗങ്ങളും വര്‍ഗ്ഗവൈരുധ്യങ്ങളും
ഇല്ലാത്ത ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്നത്പോലെ ഭാവിയില്‍ ഒരിക്കല്‍ കൂടി
അത്തരമൊരു സാമൂഹ്യ വ്യവസ്ഥ ഉയര്‍ന്നു വരും -
ഇതാണ് മാര്‍ക്സിയന്‍ ചിന്താഗതിയുടെ കാതലായ ഭാഗം.
ഭൂതകാല ചരിത്രത്തില്‍ ഒരിക്കല്‍ വര്‍ഗ്ഗങ്ങളും അവ തമ്മിലുള്ള മല്‍സരങ്ങളും ഇല്ലാതിരുന്ന സാഹചര്യമുണ്ടായിരുന്ന് വെന്ന് പറഞ്ഞുവല്ലോ .
അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ ശാസ്ത്രീയമായ പേരു “പ്രാകൃത കമ്യൂണിസമെന്നായിരുന്നു”.
“മാനുഷ്യരെല്ലാരുമൊന്നുപോലെ”പൂര്‍ണ്ണമായ സമത്വത്തോടുകൂടി,ജീവിച്ചുപോന്ന ഒരു കാലമണത്. ഈ സ്ഥിതി അവസാനിച്ചതില്‍ പിന്നീടാണ് വര്‍ഗ്ഗ സമൂഹത്തിന്റെ ആദ്യ രൂപമായ അടിമത്ത വ്യ്വസ്ഥ നിലവില്‍ വന്നത്.
അടിമത്ത വ്യവസ്ഥയെ തുടര്‍ന്ന് ഫ്യൂഡല്‍ വ്യ്വസ്ഥയും പിന്നീട് മുതലാളിത്ത വ്യവസ്ഥയും
നിലവില്‍ വന്നു.മൗലികമായ ഈ സാമൂഹ്യവിപ്ളവത്തിലോരോന്നിലും
ഒരു ചൂഷക വര്‍ഗ്ഗം പോയി ,അതിനു പകരം പഴയ ചൂഷിത വര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന
ഒരു വിഭാഗമടങ്ങുന്ന പുതിയ ചൂഷക വര്‍ഗ്ഗം നിലവില്‍ വരികയും അധികാരത്തില്‍ എത്തുകയുമാണുമുണ്ടായത്.
അവസാനം ചൂഷക-ചൂഷിത വര്‍ഗ്ഗങ്ങള്‍ തന്നെ ഇല്ലാതായി, പഴയപോലെ
“പ്രാകൃത”മല്ലാത്ത ഒരു പുതിയ കമ്യൂണിസ്റ്റ് സമൂഹം രൂപമെടുക്കും.
ഈ പരിവര്‍ത്തനങ്ങള്‍ക്കെല്ലാം അടിസ്ഥാനമായി നില്ക്കുന്ന ഭൗതിക യാഥാര്‍ഥ്യം സംഗ്രഹരൂപത്തില്‍ ഇങ്ങനെ പറയാം .
1.പുരാതനചരിത്ര കാലത്ത് മനുഷ്യന്റെ ഉല്പ്പാദനക്കഴിവ് -പ്രകൃതിയോട് മല്ലിട്ട് ഭക്ഷണം ,വസ്ത്രം,ഭവനം മുതലായ അവന്റെ വ്യക്തിപരവും സാമൂഹ്യവുമായ ജീവിതത്തിന്ന് ആവശ്യമായ സാമഗ്രികള്‍ ഉണ്ടാക്കുന്നതിന്നുള്ള കഴിവ് -വളരെ പരിമിതമായിരുന്നു.സ്വന്തം ജീവിതാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വേണ്ട സാധനങ്ങല്‍ തന്നെ ഉല്പ്പാദിപ്പിക്കാന്‍ അന്ന് മനുഷ്യന്‍
വളരെ വിഷമിച്ചിരുന്നു.
അതുകൊണ്ട് അക്കാലത്ത് ഒരാള്‍ക്ക് മറ്റൊരാളെ അടിമയോ, അടിയാളനോ കൂലിത്തൊഴിലാളിയോ ,കുടിയാനോ ആക്കി വെക്കുന്നത് കൊണ്ട് പ്രയോജനമില്ലായിരുന്നു.
മനുഷ്യന്‍ മനുഷ്യനെ ചൂഷണം ചെയ്യുക എന്നകാര്യം അന്നാര്‍ക്കും സ്വപ്നംകാണാന്‍ പോലും കഴിഞ്ഞിരുന്നില്ല .
പരിപൂര്‍ണ്ണ സമത്വം കളിയാടുന്ന ഒരു സാഹചര്യമാണ്‌ അന്ന് മനുഷ്യ സമൂഹത്തിലുണ്ടായിരുന്നത്.
2.പക്ഷേ,ക്രമേണ ക്രമേണയായി ഈ സ്ഥിതിയിലൊരു മാറ്റം വന്നു.
നിത്യോപയോഗ സാധനങ്ങള്‍ നിര്‍മ്മിക്കാന്‍ മനുഷ്യനുള്ള കഴിവ് വര്‍ദ്ധിച്ചു വന്നു.
സ്വന്തം ജീവന്‍ നിലനിര്‍ത്താനാവശ്യമുള്ളത്ര മാത്രമല്ല അതിലുമധികം സമ്പത്ത് ഉല്പ്പാദിപ്പിക്കുവാന്‍ ഓരോ ആള്‍ക്കും കഴിവുണ്ടെന്ന് വന്നു.
ഓരോ ആളും നടത്തുന്ന അധ്വാനത്തില്‍ സ്വന്തം ജീവിതത്തിനാവശ്യമുള്ളത്ര മാത്രമല്ല
അതിലുമധികം സമ്പത്തുല്പ്പാദിപ്പിക്കുവാന്‍ ഓരോ ആള്‍ക്കും കഴിവുണ്ടെന്ന് വന്നു.
ഓരോ ആളും നടത്തുന്ന അധ്വാനത്തില്‍ സ്വന്തം ജീവിതത്തിന്ന് ആവശ്യമുള്ള അധ്വാനം Necessary Labourഎന്നും കഴിച്ച് മിച്ചം വരുന്ന അധ്വാനം Surplus Labourഎന്നും രണ്ടു വിഭാഗങ്ങളുണ്ടെന്നും നിലവന്നു.
ഇതില്‍ മിച്ചം വരുന്ന അധ്വാനം അധ്വാനിക്കുന്ന ആളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ത്തുന്നത്കൊണ്ട്--ഒരാള്‍ ചൂഷിതനും മറ്റൊരാള്‍ ചൂഷകനെന്നും ആണെന്ന സ്ഥിതിയുളവാക്കുന്നതു കൊണ്ട്-ചൂഷകന് പ്രയോജനമുണ്ടെന്ന് വന്നു.
പക്ഷേ ചൂഷകന് പ്രയോജനമുള്ള ഈ വ്യവസ്ഥ അംഗീകരിക്കാന്‍ ചൂഷിതര്‍ തയ്യാറില്ലെന്ന് വന്നു.
ഈ സ്ഥിതിയില്‍ ഭൂരിപക്ഷം ജനങ്ങളേക്കൊണ്ട് ഈ വ്യ്വസ്ഥ അംഗീകരിപ്പിക്കാന്‍ ബലപ്രയോഗമടക്കമുള്ള എല്ലാ മാര്‍ഗ്ഗങ്ങളുമുപയോഗിച്ച്
എതിര്‍ക്കുന്നത് ചൂഷക വര്‍ഗ്ഗത്തിന്റേയും ആവശ്യമായിത്തീര്‍ന്നു.ഇതില്‍ നിന്ന് തന്നെയാണ്
ഇതില്‍ നിന്നാണ് സമൂഹ ചരിത്രത്തിലെ ആദ്യത്തെ വര്‍ഗ്ഗ സംഘട്ടനം രൂപം പ്രാപിക്കുന്നത്.
സമൂഹത്തില്‍ ഭൂരിപക്ഷം അടിമകളും ന്യൂനപക്ഷം യജമാനന്മാരുമായിത്തീരുന്ന ഒരു പുതിയ സാമൂഹ്യ വ്യവസ്ഥ -അടിമത്തവ്യവസ്ഥ-ഉയര്‍ന്നുവന്നത്.
3-ഉല്പ്പാദനശക്തികളുടെ തന്നെ വളര്‍ച്ചയുടെ ഫലമായി ഈ വ്യവസ്ഥ പ്രയോജനകരമല്ലെന്ന സ്ഥിതി വന്നു.
അടിമത്ത വ്യവസ്ഥക്ക് കീഴിലെന്നപോലെ ബലം പ്രയോഗിച്ച് പണിയെടുപ്പിക്കുന്ന ഒരാള്‍ക്ക് കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ബുദ്ധിശക്തിയും പ്രതിഭയും വ്യക്തിപരമായ കഴിവും പ്രയോഗത്തില്‍ വരുത്തിയാല്‍ മാത്രമേ ഉല്പ്പാദനം ഫലപ്രദമായി നടക്കുകയുള്ളൂവെന്ന് വന്നു.
മനുഷ്യനെ വിലകൊടുത്തു വാങ്ങുകയും വില്ക്കുകയും ചെയ്യുക,വേണമെങ്കില്‍ അവനെ
കൊല്ലാന്‍ തന്നെ അധികാരം യജമാനനുണ്ടെന്ന സ്ഥിതി തുടരുക -ഇത് ഉല്പ്പദന വദ്ധനവിനെ സഹായിക്കയില്ലെന്ന് വന്നു.
അങ്ങിനെ അടിമത്ത വ്യവസ്ഥയിലെ നഗ്നവുംബലപ്രയോഗപൂര്‍വ്വവുമായ ചൂഷണവ്യവസ്ഥ കാലഹരണപ്പെട്ടു.
കുറേക്കൂടി പരോക്ഷവും എന്നാല്‍ ഫലപ്രദവുമായ ചൂഷണ മാര്‍ഗ്ഗങ്ങള്‍ ആരായുന്നത് ചൂഷക വര്‍ഗ്ഗത്തിന്റെ അനുപേക്ഷണീയമായ ഒരാവശ്യമായിത്തീര്‍ന്നു.
അങ്ങനെ അടിമക്ക്പകരം അടിയാളനും (കുടിയാന്‍) തുടര്‍ന്ന് കൂലിത്തൊഴിലാളിയും ഉണ്ടായി
ഈ അവസാനരൂപമായ കൂലിത്തൊഴിലാളിയില്‍ പ്രത്യക്ഷവും നിയമപരവുമായ ആശ്രിതത്തിന്റെ ഒരംശം പോലുമില്ല .
അയാളും അയാളുടെ മുതലാളിയും തമ്മില്‍ നിയമത്തിന്റെ ദൃഷ്ടിയില്‍ പരിപൂര്‍ണ്ണ സമത്വമാണ്. എന്നാല്‍,ജീവിക്കാനാവശ്യമായ അധ്വാനത്തിന്റെ തോത് കുറക്കുകയും മിച്ചം വരുന്ന അധ്വാനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന കാര്യത്തില്‍ മാത്രമല്ല,മിച്ചം വരുന്ന അധ്വാനം മുഴുവന്‍ തൊഴിലാളികളുടെ കയ്യില്‍ നിന്നും മുതലാളിയുടെ കയ്യിലേക്ക് മാറ്റുന്നതില്‍ കൂടി അടിമത്വ വ്യവസ്ഥയിലെ യജമാനനേക്കാള്‍ സമര്‍ഥനാണ് ഇന്നത്തെ മുതലാളി.
എന്നു വെച്ചാല്‍ ,
മിച്ചം വരുന്ന അധ്വാനത്തിന്റെ ഫലം തട്ടിയെടുക്കുന്നതിന്ന് ചൂഷക വര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന വിവിധ മാര്‍ഗ്ഗങ്ങളില്‍നിന്നാണ് വിവിധങ്ങളായ വര്‍ഗ്ഗ സമൂഹങ്ങള്‍ ജന്മമെടുക്കുന്നത്.
4- മുതലാളിത്ത സമൂഹത്തിന്റെ വളര്‍ച്ചയോട് കൂടി മനുഷ്യ സമൂഹത്തിന്റെ മുമ്പില്‍ പുതിയൊരു സാധ്യത ഉയര്‍ന്നുവന്നിരിക്കുന്നു.
മനുഷ്യസമൂഹത്തിലെ ഓരോ വ്യക്തിയുടേയും ആവശ്യങ്ങള്‍ മുഴുവന്‍ പൂര്‍ണ്ണമായും സാധിക്കാനാവശ്യമുള്ള സാമഗ്രികള്‍ മുഴുവന്‍ ചൂഷണ വ്യവസ്ഥയില്ലാതെ തന്നെ ഉല്പ്പാധിപ്പിക്കാമെന്ന് വന്നിരിക്കുന്നു.
ഇതുവരെ ചൂഷക വര്‍ഗ്ഗങ്ങള്‍ അനുഭവിച്ചിരുന്നത്പോലെ തന്നെ ഉല്പ്പാദിപ്പിക്കാമെന്ന് വന്നിരിക്കുന്നു;ഇതുവരെ ചൂഷക വര്‍ഗ്ഗങ്ങള്‍ അനുഭവിച്ചിരുന്നത് പോലെ തന്നെ അത്രയും സുഖഭൂയിഷ്ഠമായ ജീവിതം നയിക്കാന്‍ മനുഷ്യ സമൂഹത്തിലെ ഓരോ വ്യക്തിക്കും കഴിയുമെന്ന് വന്നിരിക്കുന്നു.
സമൂഹത്തിലെ ഉല്പ്പാദനക്കഴിവ് ഇത്ര ഉയര്‍ന്ന തോതില്‍ എത്തിയിരിക്കുന്നതിനാല്‍ മാവേലിഭരണത്തിന്റെ പുതിയൊരു പതിപ്പ് പുറത്തിറക്കാമെന്ന് വന്നിരിക്കുന്നു.
“ഓരോ വ്യക്തിയും കഴിവിനൊത്ത് പ്രയത്നിക്കുക,ആവശ്യമനുസരിച്ച് ജീവിത സാമഗ്രികള്‍ ഉപയോഗിക്കുക(”From each according to his capacity,to each according to his needs") എന്നത് പ്രായോഗികമായ ഒരു മുദ്രാവാക്യമായി തീര്‍ന്നിരിക്കുന്നു.
മാവേലി ഭരണകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ എത്രയോ ഉയര്‍ന്നതും പരിഷ്കൃതവും ഒരു ജീവിതം നയിക്കുന്നതില്‍ പരിപൂര്‍ണ്ണ സമത്വം -ഇതാണ് പുതിയ കമ്യൂണിസ്റ്റ് സമൂഹം;
“പ്രാകൃതമല്ലാത്ത കമ്യൂണിസ്റ്റ് വ്യവസ്ഥ”.
പറഞ്ഞു വരുന്നത് അല്ലെങ്കില്‍ പറയാന്‍ ഉദ്ദേശിച്ചത് :-
മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയുടെ ഒരു സവിശേഷഘട്ടത്തില്‍ അനുപേക്ഷണീയമായി
രൂപം കൊണ്ടതും മറ്റൊരുഘട്ടത്തില്‍ അനുപേക്ഷണീയമായി അന്തര്‍ധാനം ചെയ്യാന്‍ പോകുന്നതുമായ ഒരു സാമൂഹ്യ പ്രതിഭാസമാണ് വര്‍ഗ്ഗസമരം .
അതില്ലാതാക്കാന്‍ ഈ കാലഘട്ടത്തില്‍ ഒരാള്‍ക്കും സാധ്യമല്ല.
വര്‍ഗ്ഗസമൂഹത്തിനകത്ത് ഓരോവ്യക്തിക്കും സ്വയം തെരഞ്ഞെടുക്കാവുന്ന ഒരു ചേരിയുണ്ടു
ചൂഷകന്റെ ചേരി ,അല്ലെങ്കില്‍ ചൂഷിതന്റെ ചേരി.
ഇതിലേതെങ്കിലുമൊന്ന് തിരഞ്ഞെടുത്ത് ആ ചേരിയെ വിജയിപ്പിക്കുവാന്‍ നോക്കുകയല്ലാതെ ചേരികളില്ലെന്ന ഭാവത്തില്‍ പ്രവര്‍ത്തിക്കാന്‍ ഒരാള്‍ക്കും കഴിയില്ല.
ഈ വസ്തുതയാണ് മാര്‍ക്സും എംഗല്‍സും തങ്ങളുടെ നിരവധി ഗ്രന്ഥങ്ങളിലൂടേയും പുറത്തു കൊണ്ടു വരുന്നത് .
ഈ കൂട്ടത്തില്‍ വെച്ച് ഏറ്റവും സംഷിപ്തമായ രേഖ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവാണെങ്കില്‍ ഏ റ്റവും സുദീര്‍ഘവും പണ്ഡിതോചിതവുമായ രേഖ മൂലധനമാണ്.
(മാര്‍ക്സിസം ഒരു പാഠ പുസ്തകത്തില്‍ നിന്ന്)

18 അഭിപ്രായങ്ങൾ:

പാവപ്പെട്ടവൻ പറഞ്ഞു...

ഇവിടെ പറഞ്ഞ എല്ലാകാര്യങ്ങളോടും യോജിക്കാൻ കഴിയില്ല . പുതിയ സാമൂഹ്യക്രമങ്ങളിൽ വർഗ്ഗസമരങ്ങളിലൂടെ ആർജ്ജിച്ച കരുത്തു തൊഴിലാളിനിയന്ത്രിത സ്ഥാപനങ്ങള്‍ തൊഴിലാളിവര്‍ഗ്ഗത്തെ വ്യക്തിതാല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുകയും,അല്ലങ്കില്‍ ചൂഷണചേരിയുമായി പ്രസ്ഥാനം ചിലയിടങ്ങളില്‍ സന്ധികളില്‍ അമരുകയും അതിനെ അടിസ്ഥാനവര്‍ഗ്ഗ ചേരി തിരിച്ചറിയുകയും നിയന്ത്രിത സ്ഥാപനങ്ങള്‍ ചെയ്ത തെറ്റ് തൊഴിലാളികള്‍ ആവര്‍ത്തികുകയും ചെയ്തു .അങ്ങനെ വന്നപ്പോള്‍ തൊഴിലാകളില്‍ ഒറ്റുകൊടുപ്പുക്കാരും .വഞ്ചകരുംയേറിവന്നു . ആ വഞ്ചകരെയും ഒറ്റുകൊടുപ്പുകാരെയും പ്രസ്ഥാനങ്ങള്‍ക്ക്‌ ചുമക്കണ്ടിവന്നു . കമ്യൂണിസ്റ്റുമൂല്യങ്ങളെ മുറുകെ പിടിക്കുന്നവരും വര്‍ഗ്ഗപ്രസ്ഥാനങ്ങളില്‍ നിക്കുന്നവരും പിന്തിരിപ്പന്‍ വികടനവാദികളുടെ മുന്‍പില്‍ തോല്‍ക്കാതിരിക്കാന്‍ ശാന്തരായി പ്രസ്ഥാനത്തില്‍ നിലയുറപ്പിച്ചു . തിരുത്തലുകള്‍ ആവിശ്യമായ ഘട്ടങ്ങള്‍ കഴിഞ്ഞു അവ ഇന്നു പ്രസ്ഥാനത്തിന് പുറത്തേക്ക് വന്നു .അങ്ങനെ ജനങ്ങളില്‍ കമ്യൂണിസ്റ്റുമൂല്യങ്ങള്‍ക്ക് മങ്ങലേറ്റു .വിശ്വാസം തകര്‍ന്നു .
അടിസ്ഥാനവര്‍ഗ്ഗങ്ങള്‍പോലും പുതിയ ക്രമങ്ങളില്‍ കമ്യൂണിസ്റ്റുമൂല്യങ്ങളെ വേണ്ടുന്ന തരത്തില്‍ മതിക്കാതെയായി . ഇവിടെ വര്‍ഗ്ഗസമരത്തിന്റെ പ്രസക്തിയെ ചോദ്യംചെയ്യുന്ന ഒരുനിര പുതുതായി രൂപപ്പെട്ടു അല്ലങ്കില്‍രൂപപെടുത്തി

വരയും വരിയും : സിബു നൂറനാട് പറഞ്ഞു...

“പ്രാകൃതമല്ലാത്ത കമ്യൂണിസ്റ്റ് വ്യവസ്ഥ”.

പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണ്.

kadathanadan:കടത്തനാടൻ പറഞ്ഞു...

പാവപ്പെട്ടവന്‍...ഈ പോസ്റ്റിലൂടെ ലക്ഷ്യം വെച്ചത്,വര്‍ഗ്ഗത്തേക്കുറിച്ചും,വര്‍ഗ്ഗസമരത്തേക്കുറിച്ചുമുള്ള മാര്‍ക്സിസ്റ്റ് സമീപനത്തെ ലളിതവും ചെറുതുമായ രീതിയില്‍ ഒന്നു പരിചയപ്പെടുത്തുക എന്ന് മാത്രമാണ്.താങ്കള്‍ മുന്നോട്ട് വെച്ചത്,സോഷ്യല്‍ ഡമോക്രസിയിലേക്ക് അധപ്പതിച്ച വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നേരിട്ടുകൊണ്ടിരിക്കുന്ന ജീര്‍ണ്ണതയുടേയും,വലതു പക്ഷ വ്യതിയാനത്തിന്റേയും പ്രശ്നമാണ്. തീര്‍ച്ചയായും ഇത് വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയം തന്നെയാണ് .ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്ത് നടന്ന ആശയ സമരവുമായി ബന്ധപ്പേടുത്തി ഈ വിഷയം ചര്‍ച്ച ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.അപ്പോള്‍ മാത്രമേ വലത് വ്യത്യാനത്തിന്റെ ആഴവും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ എങ്ങിനെ സ്വാധീനിച്ചു എന്നും..മനസ്സിലാക്കാന്‍ കഴിയൂ...മറ്റൊന്നുകൂടി ..രാഷ്ട്രീയ-സൈദ്ധാന്തിക രംഗത്തും സാസ്കാരികരംഗത്തും ജീര്‍ണ്ണിച്ച് കഴിഞ്ഞ ഈ വിഭാഗത്തെ കരുവാക്കി മാര്‍ക്സിസം -ലെനിനിസത്തേയും തൊഴിലാളിവര്‍ഗ്ഗ നിലപാടുകളേയും അധിക്ഷേപിക്കാന്‍ വലതു പക്ഷ- പിന്തിരിപ്പന്‍ ശക്തികള്‍ക്ക് അവസര മൊരുക്കി ക്കൊടുക്കുന്ന ഇത്തരം വര്‍ഗ്ഗ വഞ്ചകരില്‍ നിന്നും എത്രയും പെട്ടെന്ന് ചെങ്കൊടി പിടിച്ചു വാങ്ങി.നമ്മള്‍ അന്നു വിളിച്ച ആ മുദ്രാവാക്യമുണ്ടല്ലോ അത് ഒരിക്കല്‍ കൂടി മുഴക്കുക .“വെക്കട വലതാ ചെങ്കൊടി താഴെ ,പൊക്കട വലതാ മൂവര്‍ണ്ണക്കൊടി ,പോ.. പോ ...കോണ്‍ഗ്രസ്സില്‍” എന്ന്

kadathanadan:കടത്തനാടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
kadathanadan:കടത്തനാടൻ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
kadathanadan:കടത്തനാടൻ പറഞ്ഞു...

വരയും വരിയും : സിബു നൂറനാട് ...“പ്രാകൃത കമ്യൂണിസ്റ്റ് വ്യവസ്ഥ”നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാണ്. എന്നല്ല .കഴിയില്ല എന്നതാണ്.മനുഷ്യന്ന് വീണ്ടും കുരങ്ങിലേക്ക് പോകാന്‍ കഴിയില്ലല്ലോ.പ്രാകൃതമല്ലാത്ത കമ്യൂണിസ്റ്റ് വ്യവസ്ഥ എന്നത് ചരിത്രപരമായ സാമൂഹ്യ വികാസഗതിയാണ്....വിപ്ലവം എന്നത് ചായ സല്ക്കാര ചടങ്ങല്ലല്ലോ..അല്പ്പം ബുദ്ധിമുട്ടും പ്രയാസവുമൊക്കെ ഉള്ള വിഷയം തന്നെയാണ്.
സംശയമില്ല......

ഷൈജൻ കാക്കര പറഞ്ഞു...

"പഴയ ചൂഷിത വര്‍ഗ്ഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന
ഒരു വിഭാഗമടങ്ങുന്ന പുതിയ ചൂഷക വര്‍ഗ്ഗം നിലവില്‍ വരികയും അധികാരത്തില്‍ എത്തുകയുമാണുമുണ്ടായത്."

ഇവരാണല്ലേ പാർട്ടിയും നേതാക്കളും...

പാലക്കാടൻ പറഞ്ഞു...

പോസ്റ്റ്‌ നന്നായിട്ടുണ്ട് ! സോഷ്യല്‍ ഡമോക്രസിയിലേക്ക് അധപ്പതിച്ച വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നേരിട്ടുകൊണ്ടിരിക്കുന്ന ജീര്‍ണ്ണതയുടേയും,വലതു പക്ഷ വ്യതിയാനത്തിന്റേയും പ്രശ്നമാണ്. തീര്‍ച്ചയായും ഇത് വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയം തന്നെയാണ് ഇന്ത്യയില്‍ എന്തുകൊണ്ട് സോഷ്യലിസം സ്ഥാപിതമാവാത്തത് എന്ന്‍ വളരെ ലളിതമായി ഒരു ലേഘനം എഴുതേണ്ടത് അത്യാവശ്യമാണെന്ന് കമന്റ്സ് പറയുന്നുണ്ട് .

പാലക്കാടൻ പറഞ്ഞു...

പോസ്റ്റ്‌ നന്നായിട്ടുണ്ട് ! സോഷ്യല്‍ ഡമോക്രസിയിലേക്ക് അധപ്പതിച്ച വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നേരിട്ടുകൊണ്ടിരിക്കുന്ന ജീര്‍ണ്ണതയുടേയും,വലതു പക്ഷ വ്യതിയാനത്തിന്റേയും പ്രശ്നമാണ്. തീര്‍ച്ചയായും ഇത് വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയം തന്നെയാണ് ഇന്ത്യയില്‍ എന്തുകൊണ്ട് സോഷ്യലിസം സ്ഥാപിതമാവാത്തത് എന്ന്‍ വളരെ ലളിതമായി ഒരു ലേഘനം എഴുതേണ്ടത് അത്യാവശ്യമാണെന്ന് കമന്റ്സ് പറയുന്നുണ്ട് .

kadathanadan:കടത്തനാടൻ പറഞ്ഞു...

പാലക്കാടന്‍.. മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടി എന്നവകാശപ്പെടുകയും
എന്നാൽ സമാധാനപരമായി രാഷ്ട്രീയാധികാരം കയ്യിലേക്ക് താനേ വന്നു വീഴുമെന്നു തോന്നിക്കുന്ന വിധം
ജനകീയ ജനാധിപത്യ വിപ്ളവത്തിനു വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളുംകൈവെടിയുകയും ,
പാർലമെന്ററി സമരം ഏകമാത്രസമരമായി മാറ്റുകയും ,
ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഭരണ വർഗ്ഗക്കൂറ് തെളിയിച്ച്
സാമ്രാജ്യത്വ ആഗോളീകരണ കുറിപ്പടിപ്രകാരം മുതലാളിത്തം കൊണ്ടുവരാൻ
കിണഞ്ഞു ശ്രമിക്കുന്ന പാർട്ടികൽ നേരിടുന്ന ആന്തരിക വൈരുധ്യങ്ങളെയാണ്
കേരളം കണ്ടുകൊണ്ടിരിക്കുന്നത്.അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

kadathanadan:കടത്തനാടൻ പറഞ്ഞു...

കാക്കരക്ക്....പുരോഗമന- വിപ്ളവശക്തികൾ സി പി ഐ(എം)നെ വിമർശ്ശിക്കുന്നത് സോഷ്യലിസം ഉടൻ നടപ്പാക്കാത്തത് കൊണ്ടല്ല...ജനകീയ ജനാധിപത്യ വിപ്ളവം നടത്തി അതിന്റെ കടമകൾ പൂർത്തീകരിക്കാതെ സോഷ്യലിസ്റ്റ് വിപ്ളവത്തിലേക്ക് മുന്നേറാനാവില്ല.സി പി ഐ(എം)ന് എതിരായ വിമർശ്ശനം അത് തെരഞ്ഞെടുപ്പുകൾ ഉൾപ്പെടേ എല്ലാ സമര രൂപങ്ങളും ഉപയോഗിച്ച് ജനങ്ങളെ രാഷ്ട്രീയ വല്ക്കരിക്കുന്നതിന്നും വിപ്ളവത്തിന്ന് അനുകൂലമായ സാഹചര്യം ശൃഷ്ടിക്കുന്നതിന്നും പകരം കോൺഗ്രസ്സും ബി ജെ പി യേയും പോലെ പിന്തിരിപ്പൻ ഭരണ വർഗ്ഗ നയങ്ങൾ നടപ്പിലാക്കുന്നതിലേക്ക് അധപ്പതിച്ചിരിക്കുന്നു എന്നത് കൊണ്ടാണ്.ചെങ്കൊടിയുടെ ബാഹുല്യം കൊണ്ടും ചുവപ്പ് വളണ്ടിയർ മാർച്ചും കൊണ്ട് ഇതിന്ന് പരിഹാരമാവില്ല.

പാലക്കാടൻ പറഞ്ഞു...

റഷ്യയിലും ചൈനയിലും സോഷ്യലിസം വന്നത് വിപ്ലവത്തിലൂടെയാണ് .എന്നാല്‍റഷ്യയിലും ചൈനയിലും ഉണ്ടായിരുന്ന അതേ സാഹചര്യമാണോ ഇന്ത്യയിലുള്ളത് ? റഷ്യയിലും ചൈനയിലും ഉണ്ടായിരുന്ന അതേ അവസ്ഥയാണോ ഇന്ത്യയിലുള്ളത് ? സായുധവിപ്ലവം മാത്രമാണോ സോഷ്യലിസതിലെക്കുള്ള ഏക വഴി ?

പാര്‍ത്ഥന്‍ പറഞ്ഞു...

ഏകാധിപത്യ സോഷ്യലിസം, ഏതെങ്കിലും ‘ഇസ’ആധിപത്യ സോഷ്യലിസം, ജനാധിപത്യ സോഷ്യലിസം എന്നിവയിൽ ഇന്ത്യക്ക് ഏറ്റവും യോജിച്ച സോഷ്യലിസം ഏതാണ്. റഷ്യയിലും ചൈനയിലും ഉണ്ടായിരുന്നത് ഏതു തരത്തിലുള്ള സോഷ്യലിസമാണ്.

ഇന്ത്യയിൽ ഇന്നുള്ള ‘മുന്നണ്യാധിപത്യ’ വ്യവസ്ഥ മാറി ഒരു ജാനാധിപത്യം എന്നെങ്കിലും വരുമോ.
(ഇക്കാര്യത്തിൽ ഒരു ചർച്ചക്കുള്ള അറിവൊന്നും ഇല്ല. ഒരു അഭിപ്രായം മാത്രമായി എടുക്കുക.)

kadathanadan:കടത്തനാടൻ പറഞ്ഞു...

പാലക്കാടൻ...സമൂർത്ത സാഹചര്യത്തെ സമൂർത്തമായി വിശകലനം ചെയ്യുകയും ,സമൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച് മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സിദ്ധാന്തങ്ങൾ പ്രയോഗിക്കുകയും ചെയ്യുക എന്നത്,ഓരോ രാജ്യത്തും തന്ത്രപരമായ പാത വികസിപ്പിക്കുന്നതിനും അതിന്നാവശ്യമായ അടവുകളും വിപ്ളവത്തിന്റെ പാതയും ആവിഷ്കരിക്കുന്നതിനും വേണ്ടിയുള്ള അടിസ്ഥാന ഘടകങ്ങളാണ്. മാർക്സും എംഗൽസും ചേർന്ന് ഒന്നാം ഇന്റ്ര്നാഷണൽ എന്ന പ്രഥമ തൊഴിലാളി വർഗ്ഗ സാർവ്വ ദേശീയ സംഘടനയിലെത്തിച്ച കമ്യൂണിസ്റ്റ് ലീഗിന്ന് വേണ്ടി 1848 ൽ തയ്യാറാക്കിയ “കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ”വിൽ വ്യക്തമാക്കിയത്പോലെ നിലവിലുള്ള ചൂഷക വ്യവസ്ഥയെ തകർത്ത് തൊഴിലാളി വർഗ്ഗ രാഷ്ട്രീയാധികാരത്തിൻ കീഴിൽ സോഷ്യലിസ്റ്റ് പരിവർത്തന ഘട്ടം വിജയകരമായി പൂർത്തിയാക്കി വർഗ്ഗ രഹിത വ്യവസ്ഥയിലേക്ക്,കമ്യൂണിസത്തിലേക്ക് മാനവസമൂഹത്തിലേക്ക് എത്തിക്കുകയാണ് പാർട്ടിയുടെ പരിപാടി.തുടക്കം മുതലേയുള്ള എല്ലാപ്രവർത്തനങ്ങളും ഈലക്ഷ്യവുമായി ബന്ധിപ്പിച്ചായിരിക്കണമെന്നും മാർക്സ് പഠിപ്പിച്ചു....(തുടരും)

kadathanadan:കടത്തനാടൻ പറഞ്ഞു...

ഇനി കൊമിന്റേൺ നിലപാടും ,1963ലെ സാർവ്വദേശീയ പ്രസ്ഥാനത്തിന്റെ പൊതു ലൈനും ഇങ്ങിനെ പറയുന്നു:-മാർക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ച്ചപ്പാടിൽ സാമ്രാജ്യത്വത്തിന്റേയുംതൊഴിലാളി വർഗ്ഗ വിപ്ലവത്തിന്റേതുമായ വർത്തമാന യുഗത്തെ വിലയിരുത്തിക്കൊണ്ടാണ് ഇത് മുന്നോട്ട് വെച്ചത്,ബൂർഷ്വാജനാധിപത്യവിപ്ലവത്തിന്ന് നേതൃത്വംകൊടുക്കാൻ കഴിയാത്തവിധം ഉപനിവേശ,അർദ്ധ ഉപനിവേശ ഉപനിവേശ ആശ്രിത നാടുകളിലെ ബൂർഷ്വാസി സാമ്രാജ്യത്വവുമായി സന്ധിചെയ്യുന്നതിലേക്ക് എത്തി എന്നാണ് വിലയിരുത്തിയത്.അതുകൊണ്ട് ബൂർഷ്വാ ജനാധിപത്യ വിപ്ലവത്തിന്റെ കടമകൾ തൊഴിലാളി വർഗ്ഗം നേതൃത്വം ഏറ്റെടുക്കണമെന്നും ,ഇത് പുതിയതരം ജനാധിപത്യ വിപ്ലവമാണെന്നും വിശദീകരിച്ചുകൊണ്ട് ഈവിപ്ലവത്തെ ജനകീയ ജനാധിപത്യമാണെന്ന് വിശേഷിപ്പിച്ചു.തൊഴിലാളി വർഗ്ഗ നേതൃത്വത്തിൽ“കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക്”(Land The Tillers) എന്ന കാഴ്ച്ചപ്പാടോടെ കാർഷിക വിപ്ലവത്തിലൂടെ ദരിദ്ര,ഭൂരഹിത കർഷകരേയും ,കർഷകത്തൊഴിലാളികളേയും തട്ടിയുണർത്തി തൊഴിലാളി- കർഷക ഐക്യം സ്ഥാപിച്ച് കൊണ്ട് എല്ലാ സമരരൂപങ്ങളും ഉപയോഗിച്ച് വർഗ്ഗസമരം വികസിപ്പിച്ചുകൊണ്ട് രാഷ്ട്രീയാധികാരം പിടിച്ചെടുത്ത് ജനകീയജനാധിപത്യ വിപ്ലവകടമകൾ പൂർത്തീകരിക്കണമെന്നും, സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് മുന്നേറണമെന്നും ഇതാണ് അതത് രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാർട്ടികളുടെ വിപ്ലവ തന്ത്രമെന്നും കൊമിന്റേൺ പ്രഖ്യാപിച്ചു.

kadathanadan:കടത്തനാടൻ പറഞ്ഞു...

ലെനിന്റെ നേതൃത്വത്തിൽ റഷ്യൻ പാർട്ടി മുതലാളിത്തം സാമ്രാജ്യത്വമായി മാറിയ ലോകസാഹചര്യത്തിലും സാമ്രാജ്യത്തിന്റെ ദുർബ്ബല കണ്ണിയായിരുന്ന സാറിസ്റ്റ് റഷ്യയിലെ സാഹചര്യത്തേയും സമൂർത്തമായി വിശകലനം ചെയ്ത് വിപ്ലവ സിദ്ധാന്തവും പ്രയോഗവും അതനുസരിച്ച് വികസിപ്പിച്ചാണ് ഒക്ടോബർ വിപ്ലവത്തെ വിജയത്തിലേക്ക് നയിച്ചത്.അടിസ്ഥാനപരമായി ചൈനയിലും സംഭവിച്ചത് ഏതാണ്ട് ഇത് തന്നേയാണ്.മാർക്സിസം- ലെനിനിസത്തേയും കൊമിന്റേൺ പാഠങ്ങളേയും ചൈനയുടെ സമൂർത്ത സാഹചര്യത്തിൽ പ്രയോഗിക്കുകയും മാവോയുടെ നേതൃത്വത്തിൽ1949
ൽ പുത്തൻ ജാധിപത്യ വിപ്ലവം വിജയിപ്പിച്ച് ജനാധിപത്യ കടമകൾ പൂർത്തിയാക്കി സോഷ്യലിസ്റ്റ് വിപ്ലവത്തിലേക്ക് മുന്നേറി.സോവിയറ്റ് തിരിച്ചടികളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മഹത്തായ സാംസ്കാരിക വിപ്ലവത്തിന്ന് നേതൃത്വംകൊടുത്ത് സോഷ്യലിസത്തെ രക്ഷിക്കാൻ സാസ്കാരിക ഉപരിഘടനയിൽ അതിവേഗം മാറ്റങ്ങൾ വരുത്തി.പാലക്കാടൻ ..പറഞ്ഞുവരുന്നത്.മാർക്സിസ്റ്റ്-ലെനിനിസ്റ്റ്കൾ ലോകത്തിലിന്ന് വരേയുള്ള പ്രയോഗത്തിൽ നിന്നും അനുഭവത്തിൽ നിന്നും പാഠം പഠിച്ചും, തെറ്റുകൾ പരിഹരിച്ചുകൊണ്ടും വർത്തമാന സാഹചര്യങ്ങൾക്കനുസൃതമായി സിദ്ധാന്തവും പ്രയോഗവും വികസിപ്പിച്ചു കൊണ്ടും മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്നാണ്.(അധികാരത്തിലെത്തിയ കമ്യൂണിസ്റ്റ് പാർട്ടികൾ വ്യത്യസ്ഥ സാഹചര്യങ്ങളിൽ അധികാരം കയ്യാളിയതിന്റേ അനുഭവങ്ങളിൽ നിന്നും,സാർവ്വദേശീയ-ദേശീയാനുഭവങ്ങളിൽ നിന്നും പാഠങ്ങൾ പഠിക്കുന്നുണ്ട്.......

chekavan പറഞ്ഞു...

ithu thannellyolee immale sankaran pandu paranjha advaitham ???!!!

chekavan പറഞ്ഞു...

ithu thanneyallyolee immale aadi sankaranum pand paranjhath, adwaitham ???!!!