2011, മാർച്ച് 19, ശനിയാഴ്‌ച

കഴിഞ്ഞ അഞ്ചു വർഷത്തെ LDFഭരണം:-

കഴിഞ്ഞ UDF സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ ജനരോഷത്തെ തുടർന്ന് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്ന LDFസർക്കാർ കോൺഗ്രസ്സിന്റെ നവ ഉദാരീകരണ നയങ്ങളുടെ പിൻ തുടർച്ചക്കാർ എന്നതിലുപരി ഈ നയങ്ങൾ കൂടുതൽ ശക്തമായി നടപ്പിലാക്കുകയാണ് ചെയ്തത്.
സംസ്ഥാനത്തെ ജനങ്ങളുടെ വികാരം മാനിക്കാതെ തുടക്കം മുതലേ CPI(M) ലെ ആഭ്യന്തര കലഹങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. കേരളത്തിലെ ധാതുമണൽ ഖനനം സ്വകാര്യമേഖലക്ക് കൈമാറാനുള്ള വ്യവസായവകുപ്പിന്റെ നീക്കങ്ങളോടെLDFന്റെ വികസനനയം വ്യക്തമാക്കപ്പെട്ടു.
പുരോഗമനശക്തികളുടേയും മാധ്യമങ്ങളുടേയും ഇടപെടൽ മൂലം ആ നീക്കം പരാജയപ്പെട്ടു.
ADBയുടെശാസനകൾക്ക് വിധേയമായി പ്രവർത്തിച്ച ധനകാര്യവകുപ്പിന്റെ ആസൂത്രണത്തിൻ കീഴിൽ ആരോഗ്യ-വിദ്യാഭ്യാസ സേവന മേഖലകളടക്കം സ്വകാര്യലാഭകേന്ദ്രങ്ങളാക്കുന്ന പ്രക്രിയ മുന്നോട്ടുകൊണ്ടു പോയി.
ജാതി മത ശക്തികളുമായി ബന്ധപ്പെട്ട ഊഹക്കുത്തകൾക്ക് വിദ്യാഭ്യാസ വകുപ്പ് ഏല്പിച്ചു കൊടുത്തു.
മൂന്നാറിൽ ടാറ്റ കൈയ്യടക്കി വെച്ചിരിക്കുന്ന 1,76,00 ഏക്കർ ഭൂമി പിടിച്ചെടുക്കൾ നടപടിക്ക് തുടക്കം കുറിച്ച ജെസിബി ഓപ്പറേഷൻCPIയുടെ പാർട്ടി ഓഫീസിന്ന് മുമ്പിൽ വഴിമുട്ടി നിന്നു. പിടിച്ചെടുത്ത ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിന്നു പകരം നവീന മൂന്നാർ സൃഷ്ടിക്കുന്നതിനു ലാന്റ് ബാങ്ക് രൂപീകരിച്ച് ADB യുടെ ഊഹക്കുത്തകകളുടെ വിശ്വാസം നേടി.
ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്നവരെ കായികമായി നേർടാൻ ട്രേഡ് യൂണിയൻ കങ്കാണിമാരെ നിയോഗിച്ചു.
കുട്ടനാട് അടക്കമുള്ള കേരളത്തിന്റെ നെൽ കൃഷി മേഖലകൾ ഭരണ സംവിധാനമുപയോഗിച്ച് റിയൽ എസ്റ്റേറ്റ്-ടൂറിസം മാഫിയകൾക്ക് കൈമാറുന്നതിന്ന് നീക്കം നടത്തി.
കോർപ്പറേറ്റ് മാഫിയകൾ പാട്ടക്കാലാവധികഴിഞ്ഞിട്ടും വെച്ചനുഭവിക്കുന്ന ഭൂമി തിരിച്ചു പിടിക്കുന്നില്ലെന്ന് മാത്രമല്ല പാട്ടക്കുടിശ്ശികയായി അവരിൽ നിന്ന് പിരിഞ്ഞുകിട്ടാനുള്ള ആയിരക്കണക്കിന്ന് കോടിരൂപ പിരിച്ചെടുക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചില്ല.

BOT പദ്ധതിയുടേയും സെസ്സുകളുടേയും മറവിൽ ജനങ്ങളെ ആട്ടിയോടിച്ച് ആ ഭൂമിയും റിയൽ എസ്റ്റേറ്റ് കുത്തകകൾക്ക് കൈമാറുകയാണ്.
വ്യവസായവല്ക്കരണമെന്ന പേരിൽ മന്ത്രി നടത്തിക്കൊണ്ടിരുന്നത് റിയൽ എസ്റ്റേറ്റ് താല്പര്യ സരംക്ഷണമാണ്.
അടിസ്ഥാനമേഖല വികസനരംഗത്ത്‘പൊതു-സ്വകാര്യ’ പങ്കാളിത്തമെന്ന പേരിൽ മൻ മോഹൻ സർക്കാർ പിന്തുടരുന്ന അതേ നയങ്ങൾ തന്നേയാണ്
കേരളത്തിൽLDF ഉം ഉയർത്തിപ്പിടിക്കുന്നത്.നിർദ്ദിഷ്ട BOTപദ്ധതി ഇതിനൊരു ഉദാഹരണമാണ്.
ആഗോളീകരണനയങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് നായനാർ സർക്കാർ തുടക്കം കുറിച്ച സ്വശ്രയവിദ്യാഭ്യാസപദ്ധതി കേരളത്തിലെ പുത്തൻ ഭൂവുടമാ വർഗ്ഗങ്ങളുമായി താദാത്മ്യം പ്രാപിച്ച മത സമുദായ പ്രമാണിമാർക്കും വിദ്യാഭ്യാസ മാഫിയകൾക്കും കൊള്ളലാഭമുണ്ടാക്കാനാവും വിധം സമഗ്രമായി നടപ്പാക്കുകയാണ് അച്ചുതാനന്ദൻ സർക്കാർ.
ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസം സമ്പന്ന വർഗ്ഗത്തിന്റെ കുട്ടികൾക്ക് മാത്രമായി ചുരുക്കുകയും അത് ലാഭേച്ചയുടെ അടിസ്ഥാനത്തിലാക്കി മാറ്റുകയും പൊതു വിദ്യാഭ്യാസം പൂർണ്ണമായും തകർക്കപ്പെടും വിധം വൻ പൊളിച്ചെഴുത്തു നടത്തുകയും ചെയ്തു.
താല്കാലികാദ്ധ്യാപക നിയമനം മുതൽ സ്കൂൾ നടത്തിപ്പിന്റെ പ്രാഥമിക തലം വരെ ചെലവു വസൂലാക്കൽ പദ്ധതിപ്രകാരം അദ്ധ്യാപക-രക്ഷാകർത്തു സംഘടനയുടേയുംNGOകളുടേയും ചുമതലയിലാക്കി.DPEP നടപ്പാക്കിയതു വഴി പൊതു വിദ്യാഭ്യാസ മേഖലയിൽ സ്കൂളുകളുടെ എണ്ണം കുറയുകയും ക്രമാനുഗതമായി അൺ എയിഡ് മേഖല വികാസം പ്രാപിക്കുകയും വിദ്യാഭ്യാസം മറ്റെല്ലാറ്റിനേക്കാളും ചെലവേറിയതായി മാറുകയും ചെയ്തു.
മാതൃഭാഷയിലധിഷ്ടിതമായ പൊതു വിദ്യാഭ്യാസമെന്ന പൊതു തത്വം അട്ടിമറിച്ചു.

ലോട്ടറി മാഫിയകൾ കഴിഞ്ഞനാലു വർഷത്തിനുള്ളിൽ 80,000 കോടിരൂപ സംസ്ഥാനത്തുനിന്നും കടത്തിയെന്ന് മുഖ്യമന്ത്രി പരാതി പറയുമ്പോൾ അതിന്ന് കൂട്ടു നില്ക്കുന്ന സമീപനമാണ് കേന്ദ്ര ഭരണകഷിയായ കോൺഗ്രസ്സിനൊപ്പം CPI(M)ന്റേതും.

നാല്പത് ലക്ഷം ടൺ നെല്ല് പ്രതിവർഷം ആവശ്യമുള്ളിടത്ത് കേവലം 6 ടൺ മാത്രമാണ് ഉല്പ്പാദിപ്പിക്കുന്നത്.കുടുംമ്പശ്രീയെ ഉപയോഗിച്ച് പാട്ടകൃഷിയിലൂടെ നെല്ലുല്പ്പാദനം വർദ്ധിപ്പിക്കുന്നു എന്നവകാശപ്പെടുന്ന സംസ്ഥാന ഭരണത്തിൽ കീഴിൽ നെൽ കൃഷി പ്രദേശങ്ങൾ കുത്തനെ ഇടിയുകയാണ്.
സംസ്ഥാന വരുമാനത്തിൽ കൃഷിയുടെ വിഹിതം 12 ശതമാനമായി ചുരുങ്ങിയിരിക്കുന്നു.കൃഷിയെ ആശ്രയിച്ചു കഴിയുന്ന ദളിതരും ആദിവാസികളും കർഷകത്തൊഴിലാളികളുമായ മണ്ണിൽ പണിയെടുക്കുന്നവർ കൂടുതൽ പാർശ്വവല്ക്കരിക്കപ്പെട്ടിരിക്കുന്നു.
ഹരിയാന കഴിഞ്ഞാൽ ഗ്രാമീണ അസമത്വം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സസ്ഥാനമായി കേരളം മാറിയിരിക്കുന്നു.
പൊതുവിതരണത്തെ തകർക്കുന്ന കേന്ദ്രനയത്തിന്റെ ചുവടു പിടിച്ച്1996-2001 കാലത്തെ LDFസർക്കാറിന്റെ റേഷൻ കാർഡുകളേ APL-BPL വിഭാഗങ്ങളായി തിരിച്ച നടപടി നിർബാധം തുടരുന്നതിനാൽ രൂക്ഷമാകുന്ന ഭഷ്യ വിലക്കയറ്റം സാധാരണ ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നു.

അഖിലേന്ത്യാതൊഴിലില്ലായ്മയുടെ പത്ത് ശതമാനത്തിലധികമാണ് 3ശതമാനം ജനസംഖ്യയുള്ള കേരളത്തിലേത്.44 ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരാണ് എം പ്ലോയിമെന്റ് എക്സ്ചേഞ്ചുകളിൽ പേരു റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന്ന് പരിഹാരമായി മുന്നോട്ടു വെക്കപ്പെടുന്ന ഐ ടി പാർക്കുകളും സ്മാർട്ട്സിറ്റിയും മറ്റും സാമ്രാജ്യ ധനകാര്യസ്ഥാപനങ്ങളുടെ പുറം കരാർ തൊഴിലിൽ മാത്രം അധിഷ്ടിതമാണ്.സാമ്രാജ്യത്വ രാജ്യങ്ങളിലുണ്ടാകുന്ന ഏതൊരു പ്രതിസന്ധിയും ഈ തൊഴിലവസരങ്ങൾ അപ്രത്യക്ഷമാകുമെന്നത് വർത്തമാനകാല അനുഭവമാണ്.
സ്മാർട്ട്സിറ്റി റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന അച്ചുതാനന്ദൻ ഭരണാവസാനമായപ്പോൾ യൂസഫലി എന്ന മറുനാടൻ മലയാളിയുടെ മദ്ധ്യസ്ഥതയിൽ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടു തന്നെയായി അത് യാഥാർത്ഥ്യമാക്കിയിരിക്കുന്നു.
ഇതിന്റെ മറവിൽ കൊച്ചിയിലെ ബോൾഗാട്ടിയിൽ ശതകോടികൾ വിലമതിക്കുന്ന 27 ഏക്കർ ഭൂമി ഇന്റർ നാഷണൽ കൺസെൻഷൻ സെന്റർ എന്നതിന്റെ പേരിൽ ഈ ഊഹക്കച്ചവടക്കാരനു കൈമാറിയിരിക്കുകയാണ്.
മുന്നാറിൽ ടാറ്റക്കെതിരെ വീരവാദം മുഴക്കിയ അച്ചുതാനന്ദൻ തിരുവനന്തപുരം പള്ളിപ്രത്ത് ടാറ്റക്ക് ശതകോടികൾ വിലമതിക്കുന്ന 80 ഏക്കർ ഭൂമി ചുളു വിലക്കാണ് ഐ ടി വികസനത്തിന്റെ പേരിൽ കൈമാറിയത്.
മൂലമ്പള്ളിയിലും കിനാലൂരുമെല്ലാം കോർപ്പറേറ്റ് മാഫിയക്ക് വേണ്ടി ജനങ്ങളെ അടിച്ചൊതുക്കുകയായിരുന്നു
അച്ചുതാനന്ദൻ സർക്കാർ.തീരദേശപരിപാലന നിയമം കാറ്റിൽ പറത്തിക്കൊണ്ടാണ് ഇടക്കൊച്ചിയിൽ ചൂതാട്ട മാഫിയക്ക് വേണ്ടി ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കിക്കൊടുത്തത്.

കേരളത്തിന്റെ ആവാസവ്യവസ്ഥയേയും പരിസ്ഥിതി സന്തുലനത്തേയും ജൈവവൈവിദ്യത്തേയും ഇല്ലാതാക്കുന്ന ആതിരപ്പള്ളി പോലുള്ള പദ്ധതികളും കണ്ടൽ കാടുകളെ തകർക്കുന്ന വാട്ടർ തീം ടൂറിസം പാർക്കുകളും വികസനമായി ഊഹമാഫിയക്കൊപ്പം CPI(M)നേതൃത്വവും ഉയർത്തിപ്പിടിക്കുന്നു.

ആരോഗ്യമേഖലയിൽ സർക്കാർ ഡോക്ടർമാർക്ക് സ്വകാര്യപ്രാക്ടീസ് നിയമനിർമ്മാണം നടത്തിയLDFസർക്കാർ ആശുപത്രികളുടെ വാണിജ്യവല്ക്കരണത്തിന്ന് പ്രാമുഖ്യം നല്കി.
സർക്കാർ ആശുപത്രികളിൽ ജീവൻ രക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്നു പകരം സ്വകാര്യ മേഖലക്ക് സർക്കാർ ആശുപത്രികളുടെ സൗകര്യം ഉപയോഗിക്കുന്നതിന്ന് അനുമതി നല്കി.
ദാരിദ്ര്യജന്യരോഗങ്ങളും പകർച്ചവ്യാധികളും കേരളത്തെ ഗ്രസിക്കുമ്പോൾ സൂപ്പർസ്പെഷാലിറ്റി ചികിത്സാകേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കലാണ് സർക്കാർ നയം പ്രാഥമിക ആരോഗ്യത്തിനടിസ്ഥാനമാക്കിയിട്ടുള്ള കുടിവെള്ളവിതരണത്തിൽ നിന്നും സർക്കാർ പൂർണ്ണമായി പിൻ വാങ്ങി
ലോകബാങ്കിന്റേയും ADB യുടേയും ജലനിധിപോലുള്ള പദ്ധതികളിലൂടെ സ്വയം സഹായ സംഘങ്ങളേയും എൻ ജി ഒ കളേയും ഏല്പ്പിച്ചു കഴിഞ്ഞു.

സ്ത്രീശാക്തീകരണത്തിന്റെ പേരിൽ കുടുംബശ്രീകൾ,അയല്കൂട്ടങ്ങൾ തുടങ്ങി ജാതിമതാടിസ്ഥാനത്തിൽ സംഘടിക്കപ്പെട്ടിട്ടുള്ള മൈക്രോ ഫൈനാൻസ് സംഘങ്ങൾ കേരളീയ സ്ത്രീകൾക്കിടയിൽ രാഷ്ട്രീയ-സാമൂഹികബോധത്തെ വിപണി മൂല്യങ്ങൾക്ക് കീഴ്പ്പെടുത്തിക്കഴിഞ്ഞു.
മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം ജാതി-മതശക്തികളും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഭരണകൂട ഒത്താശയോടെ സ്ത്രീകളെ ഇരകളും കരുക്കളുമാക്കിക്കൊണ്ടിരിക്കുന്നു.

കേരളത്തിലെ ഇടതു വലത് മുന്നണികൾ തമ്മിലുള്ള തർക്കം അവർ നടത്തിയിട്ടുള്ള സ്ത്രീ പീഡനത്തിന്റെ കണക്കുകളെ അടിസ്ഥാനമാക്കുന്ന തലത്തിലേക്ക് രാഷ്ട്രീയ സാംസ്കാരികമണ്ഡലം ജീർണ്ണിച്ചിരിക്കുന്നു.
തൊഴിൽ സ്ഥലത്തും പൊതു ഇടങ്ങളിലും വീട്ടിനകത്തും സ്ത്രീകൾ ഇത്രമാത്രം അരക്ഷിതാവസ്ഥ നേരിട്ട കാലം ഇതിനുമുമ്പുണ്ടായിട്ടില്ല.

ശുദ്ധജല സമ്പന്നമായ 44 നദികളുള്ള കേരളത്തിൽ ഭൂരിപക്ഷം പ്രദേശങ്ങളിലും വേനലാരംഭത്തോടെ തുടങ്ങുന്ന കുടിവെള്ളക്ഷാമം ശാസ്ത്രീയമായി പരിഹരിക്കുന്നതിനു പകരം മൾട്ടിനാഷണൽ കമ്പനികളുടെ കുപ്പിവെള്ള വിതരണ കമ്പോളമാക്കി കേരളത്തെ മാറ്റിയിരിക്കുകയാണ് (തുടരും)

10 അഭിപ്രായങ്ങൾ:

പാലക്കാടൻ പറഞ്ഞു...

cpi (m ) ഭരണത്തില്‍ പ്രശ്നങ്ങള്‍ ചൂണ്ടിക്കാനിക്കെണ്ടതും ചര്‍ച്ച ചെയ്യേണ്ടതും തന്നെയാണ പക്ഷെ ഈ സമയത്ത് ഇത് ആര്‍ക്കായിരിക്കും ഗുണം ചെയ്യുക LDF നോ UDF നോ.? ഇവിടെ ഏതായിരിക്കും വരേണ്ടത് ? LDF സര്‍ക്കാര്‍ ഓരോന്ന് ചെയ്യുമ്പോഴും സമയാസമയങ്ങളില്‍ പ്രതികരിക്കുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയുമാണ് വേണ്ടിയിരുന്നത് .

പാലക്കാടൻ പറഞ്ഞു...

cpi (m ) ഭരണത്തില്‍ പ്രശ്നങ്ങള്‍ ചൂണ്ടിക്കാനിക്കെണ്ടതും ചര്‍ച്ച ചെയ്യേണ്ടതും തന്നെയാണ പക്ഷെ ഈ സമയത്ത് ഇത് ആര്‍ക്കായിരിക്കും ഗുണം ചെയ്യുക LDF നോ UDF നോ.? ഇവിടെ ഏതായിരിക്കും വരേണ്ടത് ? LDF സര്‍ക്കാര്‍ ഓരോന്ന് ചെയ്യുമ്പോഴും സമയാസമയങ്ങളില്‍ പ്രതികരിക്കുകയും പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയുമാണ് വേണ്ടിയിരുന്നത് .

Faizal Kondotty പറഞ്ഞു...

ഇടതുപക്ഷത്തിനു പകരം അധികാരത്തില്‍ വരേണ്ട ആളുകള്‍ ആരാ പിന്നെ ?

നടപടി ക്രമങ്ങളിലുള്ള വീഴ്ചയുടെ പേരില്‍ മന്ത്രിമാര്‍ ക്കെതിരെ കേസെടുക്കരുത് എന്ന് മുന്‍‌കൂര്‍ ജാമ്യം എടുക്കുന്ന ,ടി എച് മുസ്തഫയുടെ കൂട്ട് പ്രതിയെയോ ? എന്തോ വീര ചെയ്തിയുടെ പേരില്‍ ജയിലില്‍ പോയി ത്യാഗം വരിക്കുന്നു എന്ന് ഭാവിച്ചു വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്ന ആര്‍ ബാലകൃഷ്ണ പിള്ളയെയോ ? നീതിപീഠങ്ങളെ വരെ പണം കൊടുത്തു വ്യഭിചരിക്കുന്ന , എന്നിട്ട് സമുദായ സ്നേഹവും പറഞ്ഞു നടക്കുന്ന ചില വൃത്തികെട്ടവന്മാരെയോ ?

ഒരു ശരാശരി മലയാളി ഈ യു ഡി എഫിനെ ഭരണത്തില്‍ എത്തിക്കാന്‍ അനുവദിക്കും എന്ന് തോന്നുന്നുണ്ടോ ?

പിന്നെ എന്താണ് യു ഡി എഫിന്റെ വികസന സമീപനം ? സ്മാര്‍ട്ട്‌ സിറ്റി കരാര്‍ കാര്യത്തില്‍ നമ്മള്‍ കണ്ടതല്ലേ ? ... ഇന്‍ഫോ പാര്‍ക്ക്‌ വിട്ടു കൊടുക്കക, മറ്റു എടി സംരംഭങ്ങള്‍ പാടില്ല, സൗജന്യമായി നമ്മുടെ ഭൂമി വിട്ടുകൊടുക്കല്‍, തുടങ്ങിയ അതിഗുരതരമായ വീഴ്ചകള്‍ അടങ്ങിയ ആ കരാറും , എല്‍ ഡി എഫ് മാറ്റം വരുത്തിയ പുതിയ കരാറും ഒന്ന് കണ്ണോടിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും എന്താണ് വികസനത്തിന്റെ മറവില്‍ ഈ യു ഡി എഫ് അഴിമതി വീരന്മാര്‍ക്കു ചെയ്യാനുള്ളത് എന്ന് ? ഏഷ്യനെറ്റ് ന്യൂസ്‌ ല്‍ വന്ന ഈ ചെറിയ ചാര്‍ട്ട് ഒന്ന് കാണൂ ..

ഏഴു മാസത്തോളം ആയി കേരളത്തില്‍ അന്യ സംസ്ഥാന ലോട്ടറികള്‍ വില്‍ക്കപ്പെടുന്നില്ല എന്നാ കാര്യം ശ്രദ്ധിച്ചിരിക്കുമല്ലോ .. യു ഡി എഫ് ഭരണം ആണെങ്കില്‍ ഇത് സംഭവിക്കുമായിരുന്നോ ?
കാര്യങ്ങളെ താരതമ്യം ചെയ്തു വിലയിരുത്തൂ സുഹൃത്തേ , കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കാര്യമായ ഒരു അഴിമതി ആരോപണവും ഭരണത്തിനെതിരെ ഉയര്‍ന്നു വന്നിട്ടില്ല , ഒട്ടേറെ ജനക്ഷേമ പരിപാടികള്‍ നടപ്പിലാക്കുകയും ചെയ്തു ..

ഈ തിരഞ്ഞെടുപ്പ് സമയത്ത് , അല്പം എങ്കിലും നന്നായി പ്രവര്‍ത്തിച്ച വി എസ് സര്‍ക്കാരിനെ ഇകഴ്ത്തി കാണിച്ചു ജീര്‍ണ്ണിച്ചു അവശരായ യു ഡി എഫ്നു അനുകൂലമായി പരോക്ഷമായെങ്കിലും പ്രവര്ത്തിക്കാതിരിക്കൂ...

മുക്കുവന്‍ പറഞ്ഞു...

തമ്മില്‍ ഭേദം ആരാ‍ാ‍ാ‍ാ‍ാ?

kadathanadan:കടത്തനാടൻ പറഞ്ഞു...

വിപ്ലവശക്തികൾ CPI-M-നെവിമർശിക്കുന്നത്.രാജ്യത്ത് സോഷ്യലിസം നടപ്പിലാക്കാത്തത് കൊണ്ടല്ല.തിരുത്തൽ വാദത്തിൽ നിന്ന് സോഷ്യൽ ഡമോക്രസിയിലേക്ക് അധപ്പതിച്ചു പോവുകയും രാജ്യത്തെ ഭരണവർഗ്ഗ -പിന്തിരിപ്പൻ പാർട്ടികളിലൊന്നായി ആ പാർട്ടിയും മാറിത്തീർന്നിർക്കുന്നു എന്നതുകൊണ്ടാണ്...അത് തിരിച്ചറിയണമെങ്കിൽ ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടി എന്തു എന്നിടത്ത് നിന്നു തുടങ്ങണം.മാർക്സും എംഗൽസും തയ്യാറാക്കിയ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ വ്യക്തമാക്കിയത് പോലെ നിലവിലുള്ള ചൂഷക വ്യവസ്ഥയെ തകർത്ത് തൊഴിലാളിവർഗ്ഗ രാഷ്ട്രീയാധികാരത്തിൻ കീഴിൽ സോഷ്യലിസ്റ്റ് പരിവർത്തന കാലഘട്ടം വിജയകരമായി പൂർത്തീകരിച്ച് വർഗ്ഗ രഹിത വ്യവസ്ഥയിലേക്ക്,കമ്യൂണിസത്തിലേക്ക് മാനസമൂഹത്തെ എത്തിക്കുകയാണ്കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടി.തുടക്കം മുതലേയുള്ള എല്ലാപ്രവർത്തനങ്ങളും ഈ ലക്ഷ്യവുമായി ബന്ധിപ്പിച്ചായിരിക്കണമെന്നും മാർക്സ് പഠിപ്പിച്ചു.ഒക്റ്റോബർ വിപ്ലവത്തിന്ന് മുമ്പും പിമ്പും നടത്തിയ രചനകളിലൂടെ ,തന്റെ നേതൃത്വത്തിൽ നടന്ന വിപ്ലവപ്രയോഗത്തിലൂടെ ഇക്കാര്യം ലെനിനും,മാവോയും വ്യക്തമാക്കിയിട്ടുണ്ട്.ദീർഘകാലമായി ബൂർഷ്വാ പാർലമെന്ററി വ്യവസ്ഥ നിലനില്ക്കുന്ന ഇന്തയെ പോലൊരു രാജ്യത്ത് വർഗ്ഗസമരം വികസിപ്പിക്കുന്നതിന്ന് എല്ലാ സമരങ്ങൾക്കുമൊപ്പം പാർലമെന്ററി സമരരൂപവും ഉപയോഗപ്പെടുത്തിയേ ഒരു കമ്യൂണിസ്റ്റ് പാർട്ടിക്ക് വിപ്ലവപാതയിലൂടെ മുന്നേറാനാകൂ.അതേസമയം,നിലവിലുള്ള ഭരണകൂട അധികാരം നിയന്ത്രിക്കുന്നതിലേക്ക് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി എത്തിച്ചേരാൻ കഴിഞ്ഞാൽ അത് ഉപയോഗിച്ച് വർഗ്ഗസമരം എങ്ങിനെ വികസിപ്പിക്കാനാകും എന്ന പ്രശ്നം ഗൗരവപൂർവ്വം വിശകലനം ചെയ്ത ലെനിൻ വിശദീകരിച്ചത് കിട്ടിയ അധികാരം ഉപയോഗിച്ച് ചൂഷകവ്യവസ്ഥയെ അട്ടിമറിക്കാനാണ് പരിശ്രമിക്കേണ്ടത് എന്നാണ്.അല്ലാതെ അത് ഉപയോഗിച്ച് സോഷ്യലിസത്തിലേക്ക് മുന്നേറാനാകുമെന്ന് കരുതുന്നത് ശുദ്ധ വിഡ്ഡിത്തമോ,പരിഷ്കരണ വാദമോ ആണെന്നും ലെനിൻ പഠിപ്പിച്ചു.ഒരു കമ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത്,തെരഞ്ഞെടുക്കുന്നവർ നിയമസഭകളിലും പാർലമെന്റിലും പോകുന്നതും ഭൂരിപക്ഷം കിട്ടിയാൽ അധികാരത്തിൽ വരുന്നതും ബൂർഷ്വാ പാർലമെന്ററി വ്യവസ്ഥ ഉൾപ്പെടേയുള്ള ഭരണവർഗ്ഗങ്ങളുടെ അധികാരവ്യവസ്ഥയെ അട്ടിമറിക്കാനാണ്,അതിന്റെ സ്ഥാനത്ത് ജനകീയ ജനാധിപത്യ വ്യവസ്ഥ സ്ഥാപിക്കാനാണ് എന്ന അടിസ്ഥാന കാഴ്ചപ്പാടോടെ ആയിരിക്കണം തെരഞ്ഞെടുപ്പുകളേയും പാരലമെന്ററി പ്രവർത്തനത്തേയും ബൂർഷ്വാവ്യവസ്ഥക്കുള്ളിലെ രാഷ്ട്രീയാധികാരത്തേയും സമീപിക്കേണ്ടത്.

kadathanadan:കടത്തനാടൻ പറഞ്ഞു...

CPI-M മുന്നോട്ട് വെക്കുന്ന സമീപനത്തിലെ അടിസ്ഥാന നിലപാട് ഫലത്തിൽ എത്തിയിരിക്കുന്നത് ഒരു അഖിലേന്ത്യാ പാർട്ടിയാകാനോ ,ജനാധിപത്യ വിപ്ലവം പൂർത്തീകരിച്ച് സോഷലിസ്റ്റ് പരിവർത്തനത്തിലൂടെ മുന്നേറാനോ കഴിയില്ല അതുകൊണ്ട് കേരളത്തിലും ബംഗാളിലും ലഭിച്ച അധികാരത്തെ ബൂർഷ്വാ -ഭൂപ്രഭു വ്യവസ്ഥക്കനുരൂപമായി ഉപയോഗിക്കുക എന്നിടത്തേക്കാണ്,അതായത് മാർക്സിസ്റ്റ് -ലെനിനിസ്റ്റ് കാഴ്ചപ്പാട് ഇന്ത്യയുടെ സമുർത്തസാഹചര്യങ്ങൾക്കനുസരിച്ച് പ്രയോഗിക്കുന്നതിന്ന് പകരം വാക്കിൽ സോഷ്യലിസവും പ്രവൃത്തിയിൽ മുതലാളിത്ത പാതയുമെന്ന സോഷ്യൽഡെമോക്രാറ്റിക്ക് നിലപാടിലേക്ക് അധ:പതിച്ചു.എന്നിട്ട് നിലവിലുള്ള ബൂർഷ്വാഭരണക്രമത്തെ മറികടക്കുന്നതിന്നുള്ള വഴി കണ്ടെത്തുന്നതിന്നുപകരം അതിലേക്ക് ചുരുങ്ങി.സാമ്രാജ്യത്വ ആഗോളീകരണ പരിപാടികൾ വരെ പേരുമാറ്റി ചെങ്കൊടിയിൽ പുതപ്പിച്ച് നടപ്പിലാക്കുന്നതിൽ എത്തി എന്നാണ് ഞാൻ ഈ പോസ്റ്റിലൂടെ പറയാൻ ശ്രമിച്ചത്....വായനക്ക് നന്ദി.

kadathanadan:കടത്തനാടൻ പറഞ്ഞു...

പാലക്കാടൻ ചൂണ്ടിക്കാണിച്ച രണ്ടുവിഷയങ്ങളിൽ ഒന്ന് സമയാസമയങ്ങളിൽ ചൂണ്ടിക്കാണിക്കേണ്ടിയിരുന്നു എന്ന വിഷയം.VSഅച്ചുതാനന്ദൻ അന്ന് പ്രതിപക്ഷ നേതാവിയിരിക്കുമ്പോൾ CPI-M നയിച്ച സമരത്തിന് നേതൃത്വകൊടുത്തുകൊണ്ടല്ല വി എസ്സ് കത്തിക്കയറിയതും ആ പ്രക്ഷോഭങ്ങളുടെ മൂന്നിലേക്ക് എടുത്ത് ചാടിയതെന്നും മനസ്സിലാക്കുക.അന്നു വിപ്ലവശക്തികളും പുരോഗമന ജനാധിപത്യ ശക്തികളും നിരന്തരമായി ഉയർത്തിക്കൊണ്ടു വന്ന പ്രക്ഷോഭങ്ങളായിരുന്നു.സ്ത്രീപീഡനം മുതൽ കാർഷികമേഖലയിലെ കൃഷിഭൂമിയുടെ പ്രശ്നമായാലും പാട്ടക്കാലാവധികഴിഞ്ഞ ഭൂമി കർഷകർക്ക് വിതരണം ചെയ്യണമെന്നതുൾപ്പെടേയുള്ള പ്രക്ഷോഭങ്ങൾ വിദ്യാഭ്യാസമോഖലയിലെ ആരോഗ്യമേഖലയിലെ,എക്സ്പ്രസ്സ് ഹൈവേ,BOT...മാത്രമല്ല അധികാരത്തിൽ വന്നതിന്നു ശേഷം ഇന്നും അന്നുയർത്തിയ മുദ്രാവാഖ്യങ്ങൾ ഉയർത്തിപ്പിടിച്ച് പോരാടിക്കൊണ്ടിരിക്കുകയാണെന്നും തിരിച്ചറിയണം, ഇനി രണ്ടാമത് താങ്കൾ ഉന്നയിച്ച ആർക്കു ഗുണചെയ്യുമെന്ന പ്രശ്നം: കമ്യൂണിസ്റ്റ് പാർട്ടിയേക്കുറിച്ചും അതിന്റെ പ്രത്യായശാസ്ത്രത്തേയും ഇത്രമാത്രം അവമതിപ്പുണ്ടാക്കിയ ഈ പ്രസ്ഥാനം നിലനിന്ന് കാണാൻ ആ പാർട്ടിയിലെ തന്നെ മെമ്പർമാർക്ക് വരെ താല്പര്യം നഷ്ടപ്പെട്ടു എന്ന അവസ്ഥയിൽ ഇനി വി എസ്സ് നെ ക്കൊണ്ട് എന്തെങ്കിലും മായാജാലം കാണിക്കാൻ കഴിയുമോ എന്ന് അതിന്റെ അണികൾ ചിന്തിച്ചുകൊണ്ടിരിക്കുന്നു എന്ന അവസ്ഥയിലാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്സിസ്റ്റിന്റേത്.വായനക്ക് നന്ദി പാലക്കാടൻ..

പാലക്കാടൻ പറഞ്ഞു...

ഇവിടെ ഷാജി കൈലാസിന്റെ സിനിമയിലെ നായകനെ പോലെ നെറികേട് കാണുമ്പോള്‍ പ്രതികരിക്കുകയും ,അടിചോതുക്കകയും ചെയ്യുന്ന നായകന്‍റെ പരിവേഷമാണ് സ :വി .എസ്
നുള്ളത്. അത് കമ്മുനിസ്റ്റ്‌ പ്രസ്ഥാനം ഇവിടെ നിലനിന്നു കാണാന്‍ ആഗ്രഹം ഉള്ളതുകൊണ്ടുതന്നെയാണ് .
കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ നേര്‍ വഴിക്ക് കൊണ്ടുവരേണ്ടത് അതില്‍ വിശ്വസിക്കുന്ന ഓരോരുത്തരുടെയും കടമ തന്നെ എന്ന്‍ തര്‍ക്കമില്ല

kadathanadan:കടത്തനാടൻ പറഞ്ഞു...

cpi-m ന്റെ ഔദ്യോഗിക- നിലപാടുകക്കിൽ നിന്ന് വ്യത്യസ്ഥമായ സമീപനങ്ങളൊന്നും തന്നെ അച്ചുതാനന്ദൻ ഇന്ന് വരെ മുന്നോട്ട് വെക്കപ്പെട്ടിട്ടില്ല.CPI-M അടിസ്ഥാനപരമായി ശരിയാണെന്നും പിണറായിസംഘമാണ് വലതുപക്ഷ വല്ക്കരണത്തിന്ന് കാരണമെന്നരീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതും ശരിയായിരിക്കില്ല.തീർച്ചയായും പിണറായി പക്ഷം CPI-Mലെ ഏറ്റവും ജീർണ്ണിച്ചതും പരസ്യമായി മൂലധനസേവ നടത്തുന്ന ഒരു വിഭാഗം തന്നെയാണ്.ഇതാകട്ടെ സാമ്രാജ്യത്വ മൂലധനത്തോടും,ആഗോളീകരത്തോടും കാർഷികപ്രശ്നത്തോടും മറ്റും CPI-Mനുള്ള അടിസ്ഥാന നിലപാടുകളുടെ സ്വഭാവിക പരിണതിയാണ്.പാർലമെന്റിറസത്തിന്ന് കീഴ്പ്പെട്ട് സോഷ്യൽ ഡമോക്രാറ്റ് പാതയിലേക്ക് അധപ്പതിച്ച് പോയ തന്റെ പാർട്ടിയെ വിപ്ലവപാർട്ടിയാക്കി മാറ്റാനും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രത്യായശാസ്ത്ര നിലപാട് മുന്നോട്ട് വെക്കാതെ അച്ചുതാനന്ദൻ പക്ഷം മുന്നോട്ടു വെക്കുന്നത് ജനപക്ഷ നാട്യം മാത്രമാണ്.തലമുതിർന്ന നേതാവെന്ന നിലയിൽ CPI-Mന്റെ പുത്തൻ റിവിഷനിസ്റ്റ് വ്യതിയാനത്തിന്നെതിരെ കൊളോണിയൽ കാലഘട്ടങ്ങളിലെ ഇന്ത്യൻ സാഹചര്യമനുസരിച്ച് മാർക്സിസ്റ്റ്- ലെനിനിസ്റ്റ് പാഠങ്ങളെ വികസിപ്പിക്കാനും പ്രയോഗത്തിൽ കൊണ്ടുവരാനും ഒരു സംഭാവനയും പാർട്ടി നയരൂപീകരണ ഘട്ടങ്ങളിലൊന്നും തന്നെ അച്ചുതാനന്ദന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായി കാണുന്നില്ലല്ലോ പാലക്കാടൻ..1957 ലെ മന്ത്രിസഭയിലേക്ക് തിരിഞ്ഞു നോക്കിയാൽ ബിർളയെക്കൊണ്ട് ഗ്വാളീയർ റയേൺസ് തുറപ്പിക്കാതെ പ്രാദേശികമായ മൂലധനരൂപീകരണം ഉപയോഗിച്ചുള്ള സ്വാശ്രിത വ്യവസായ പദ്ധതികളും,ഫോർഡ്ഫൗണ്ടേഷനും മറ്റും നിർദ്ദേശിച്ച് ഇന്ത്യൻ ഗവണ്മെന്റ് നടപ്പാക്കാൻ തുടങ്ങിയ ഭൂപരിധി നിർണ്ണയത്തിൽ നിന്ന് തുടങ്ങുന്ന മുകളിൽ നിന്നുള്ള ഭൂപരിഷ്കരണത്തിന്ന് പകരം കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക് എന്ന കാഴ്ചപ്പാടേടെയുള്ള ഭൂബന്ധ നിയമവും,ജാതി, മത സ്വകാര്യശക്തികളെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ നിന്ന് പുറത്താക്കുകയെന്ന അടിസ്ഥാന സമീപനത്തിനും,കോൺഗ്രസ്സിൽ നിന്നും വ്യത്യസ്ഥമായ ഒരു ബദൽ വികസന നയവും മുന്നോട്ട് വെച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിപ്ലവകരമായി നയിക്കുന്നതിൽ അതെത്രമാത്രം സഹായിച്ചേനെ എന്നാലോചിച്ചു നോക്കുക.

പാലക്കാടൻ പറഞ്ഞു...

"മുകളിൽ നിന്നുള്ള ഭൂപരിഷ്കരണത്തിന്ന് പകരം കൃഷിഭൂമി മണ്ണിൽ പണിയെടുക്കുന്നവർക്ക് എന്ന കാഴ്ചപ്പാടേടെയുള്ള ഭൂബന്ധ നിയമവും,ജാതി, മത സ്വകാര്യശക്തികളെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ നിന്ന് പുറത്താക്കുകയെന്ന അടിസ്ഥാന സമീപനത്തിനും,കോൺഗ്രസ്സിൽ നിന്നും വ്യത്യസ്ഥമായ ഒരു ബദൽ വികസന നയവും മുന്നോട്ട് വെച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിപ്ലവകരമായി നയിക്കുന്നതിൽ അതെത്രമാത്രം സഹായിച്ചേനെ എന്നാലോചിച്ചു നോക്കുക."
വളരെ ശരിയാണ് .